മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ധാര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഭോജശാലയ്ക്ക് പൂര്‍ണമായ ആരാധനാസ്വാതന്ത്ര്യം അനുവദിച്ച ഹൈക്കോടതി വിധി ചരിത്രപരമായും ധാര്‍മ്മികമായും ശ്രദ്ധേയമാണ്. സനാതനധര്‍മ്മത്തിന്റെ പൈതൃകവൈഭവം വിളിച്ചോതുന്ന ഭോജശാല വാഗ്‌ദേവീക്ഷേത്രമാണെന്ന കോടതി നിരീക്ഷണം വിശ്വാസികള്‍ക്കും ചരിത്രപഠിതാക്കള്‍ക്കും ഒരുപോലെ സ്വാഗാതര്‍ഹമാണ്. ഒരു പ്രാദേശിക തര്‍ക്കത്തിന്റെ പരിഹാരമെന്നതിലുപരി ഭാരതീയ സംസ്‌കാരത്തിന്റെ യശസ്സും പ്രൗഢിയും ഉയര്‍ത്തിയ സുപ്രധാന സംഭവമാണിത്. എഴുന്നൂറിലേറെ വര്‍ഷങ്ങളായി അനേകം വിശ്വാസികള്‍ കാത്തിരുന്ന സുവര്‍ണ്ണ നിമിഷമാണ് കോടതിവിധിയിലൂടെ യാഥാര്‍ത്ഥ്യമായത്.
2024-ല്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) നടത്തിയ വിശദമായ പഠനവും പുരാവസ്തു പരിശോധനയും കോടതി വിധിയില്‍ നിര്‍ണായകമായി. മൂന്നുമാസത്തോളം നീണ്ട ഗവേഷണത്തില്‍ ശിലാരേഖകള്‍, തൂണുകള്‍, ശാസനങ്ങള്‍, ശില്പാവശിഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പടെ ആയിരത്തി എഴുന്നൂറിലധികം തെളിവുകള്‍ പരിശോധിച്ചശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭോജശാലയില്‍ നിന്ന് ലഭിച്ചത് ക്ഷേത്രാവശിഷ്ടങ്ങളാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 15-ന് ഹൈക്കോടതി ഭോജശാല സരസ്വതീക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച് ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി വിട്ടുനല്‍കിയത്.
2019-ലെ അയോദ്ധ്യാ വിധിയില്‍ സുപ്രീംകോടതി സ്വീകരിച്ച പത്ത് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഈ വിധി പ്രസ്താവിച്ചതെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. 2003 മുതല്‍ വെള്ളിയാഴ്ചകളില്‍ നിസ്‌കാരത്തിനായി നല്‍കിയിരുന്ന പ്രത്യേകാനുമതിയും ഈ വിധിയോടെ അവസാനിച്ചു.
പരമാര്‍ വംശത്തിലെ പ്രതാപശാലിയായ ഭോജരാജാവ് 1034-ല്‍ നിര്‍മിച്ച ഭോജശാല, വാഗ്‌ദേവിയുടെ ആരാധനാലയം മാത്രമല്ല, വിദ്യയുടെയും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും പ്രമുഖ കേന്ദ്രവുമായിരുന്നു. സരസ്വതീകണ്ഠാഭരണം, ശൃംഗാരപ്രകാശം, ചമ്പൂരാമായണം, തത്ത്വപ്രകാശം തുടങ്ങിയ കൃതികള്‍ രചിച്ച ഭോജരാജാവ് ധാര്‍ നഗരത്തെ വിദ്യയുടെയും സാഹിത്യത്തിന്റെയും പ്രധാനകേന്ദ്രമായി ഉയര്‍ത്തി.
നളന്ദയുടെയും തക്ഷശിലയുടെയും മാതൃകയില്‍ സംസ്‌കൃത സര്‍വകലാശാല സ്ഥാപിച്ചതായും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരെയും വിദ്യാര്‍ത്ഥികളെയും ഇവിടെ ക്ഷണിച്ചുവരുത്തിയിരുന്നുവെന്നും ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. വേദോപനിഷത്തുകള്‍, തത്ത്വചിന്ത, സാഹിത്യം, വിവിധ ശാസ്ത്രശാഖകള്‍ എന്നിവയില്‍ ശാസ്ത്രാര്‍ത്ഥങ്ങളും ചര്‍ച്ചകളും നടന്നിരുന്നുവെന്നാണ് വിലയിരുത്തല്‍. വിശാലമായ സഭാമണ്ഡപം, 188 തൂണുകള്‍, അനേകം മുറികള്‍ എന്നിവ ഈ സാംസ്‌കാരിക മഹത്വത്തിന്റെ തെളിവുകളായി ഇന്നും നിലകൊള്ളുന്നു.
വൈദേശികാക്രമണങ്ങളോടെ ഭോജശാലയുടെ പ്രതാപം മങ്ങിപ്പോയെങ്കിലും അവയുടെ അവശേഷിപ്പുകള്‍ ഇന്നും ഭാരതീയ വാസ്തുകലയുടെ അതുല്യ ദൃശ്യമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തില്‍ മുഖ്യകവാടത്തിലൂടെ അകത്തു കടന്നാല്‍ കറുത്തശിലകളില്‍ കൊത്തിവെച്ച സംസ്‌കൃത-പ്രാകൃത ശാസനങ്ങള്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നു. പാരിജാതമഞ്ജരി എന്ന നാട്യഗ്രന്ഥത്തിലെ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ശിലാരേഖകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ചില ശിലകളില്‍ സരസ്വതീമന്ത്രങ്ങളും ശിവനെയും രാമനെയും കുറിച്ചുള്ള പരാമര്‍ശങ്ങളും കാണപ്പെടുന്നു.
ഭോജശാലയുടെ ചുമരുകളില്‍ ഭോജരാജാവ് നിര്‍മിച്ച കാളസര്‍പ്പരൂപങ്ങളും സിദ്ധിയന്ത്രങ്ങളും കാണാനാകുന്നു. ധാര്‍ നഗരത്തില്‍ 84 നാല്‍ക്കവലകളും ഭോജശാലയില്‍ 84 യന്ത്രങ്ങളും നിര്‍മ്മിച്ചിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.
ഭോജശാലയുടെ മധ്യഭാഗത്തുള്ള വിശാലമായ ഹവനകുണ്ഡം പ്രാചീന തച്ചുശാസ്ത്ര സിദ്ധാന്തങ്ങള്‍ അനുസരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇതിന്റെ അളവിന് ആനുപാതികമായാണ് മണ്ഡപത്തിന്റെ വലിപ്പം. എല്ലാ വര്‍ഷവും വസന്തപഞ്ചമി ദിനത്തില്‍ ഭോജരാജാവ് ഇവിടെ സരസ്വതീയജ്ഞം സംഘടിപ്പിച്ചിരുന്നതായും അഞ്ഞൂറിലധികം പണ്ഡിതന്മാരും കവികളുമടങ്ങുന്ന രാജസദസ്സു മുഴുവന്‍ അതില്‍ പങ്കെടുത്തിരുന്നതായും കരുതപ്പെടുന്നു. 1305-ല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ആക്രമണത്തോടെയാണ് ഭോജശാലയുടെ തകര്‍ച്ച ആരംഭിച്ചത്. പിന്നീട് അവിടെ പള്ളി നിര്‍മ്മിക്കപ്പെട്ടതോടെ ഇത് മറ്റൊരു പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
പരമാര്‍വംശത്തിന്റെ കാലത്ത് വാസ്തുകലയും ജ്ഞാനവിജ്ഞാനവും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എത്ര ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നുവെന്നതിന് ഭോജശാല മികച്ച ഉദാഹരണമാണെന്ന് ചരിത്രപഠിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. മുകളിലെ അര്‍ദ്ധവൃത്തമുകുടം താഴെ വാഗ്‌ദേവിയുടെ വിഗ്രഹസാന്നിധ്യത്തെ സൂചിപ്പിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. 1875-ല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഭോജശാലയിലെ വാഗ്‌ദേവി വിഗ്രഹം ലണ്ടനിലേക്കു കൊണ്ടുപോയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 128.5 സെന്റിമീറ്റര്‍ ഉയരവും 250 കിലോഗ്രാം ഭാരവുമുള്ള ഈ ശില്പം ഇപ്പോള്‍ അവിടത്തെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ ദേശീയ പൈതൃകശില്പം ഭാരതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.






















