അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും ചര്‍ച്ചയ്ക്കും, അതുവഴി വിവാദത്തിനും വേദിയാവുകയാണ്. സര്‍ക്കാരിന് ഭരണരംഗത്ത് പരാജയം സംഭവിക്കുമ്പോളെല്ലാം സര്‍ക്കാര്‍ ഇത്തരം വിവാദങ്ങള്‍ക്ക് തിരികൊളുത്താറുണ്ട് എന്ന് മുന്‍കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിക്കുന്ന എന്ന് പൊതുചര്‍ച്ച ഉയരുമ്പോള്‍ തന്നെയാണ് അതിരപ്പിള്ളി പ്രൊജക്ട് വിവാദവും ഉയരുന്നത്. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷികള്‍ വാക്പോരുകളിലും, വാദപ്രതിപാദങ്ങളിലും ആതിരപ്പള്ളി വിഷയം ഉള്‍പ്പെടുത്തി ജനശ്രദ്ധ തിരിച്ചു വിടുക എന്ന രാഷ്ട്രീയ തന്ത്രം തന്നെയാണ് പയറ്റുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആരോപിച്ചാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല.
പദ്ധതി രൂപീകരണ കാലം മുതലുള്ള നാള്‍വഴികള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇപ്പോഴത്തെ വിവാദം ആസൂത്രിതമായി സൃഷ്ടിക്കുന്നതാണ് എന്ന സംശയം ജനിച്ചാല്‍ കുറ്റപ്പെടുത്താനും കഴിയില്ല. അതീത പാരിസ്ഥിതിക പ്രാധാന്യമുള്ള പശ്ചിമഘട്ടത്തില്‍ നടത്തുന്ന ഓരോ ഇടപെടലും കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിത വെല്ലുവിളികളുടെ അടിസ്ഥാനത്തിലും, പശ്ചാത്തലത്തിലും വേണം വിലയിരുത്താന്‍. ലോകത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും, പുന:സ്ഥാപനത്തിന്റെയും ആവശ്യകതയും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. ഇതേകാലഘട്ടത്തില്തന്നെയാണ് പശ്ചിമഘട്ടത്തിലെ 140 ഹെക്ടര്‍ കാട് ഇല്ലാതാക്കുന്നത്. ഗുരുതരമായ പാരിസ്ഥിതിക സാമൂഹ്യ പ്രത്യാഘാതങ്ങളുടെ പേരിലാണ് കഴിഞ്ഞ 30 വര്‍ഷമായി പ്രകൃതി സംരക്ഷകരും, പരിസ്ഥിതി പ്രവര്‍ത്തകരും ഈ പദ്ധതിയെ എതിര്‍ക്കുന്നത്.
പെരിങ്ങല്‍ റൈറ്റ് ബാങ്ക് ജലവൈദ്യുത പദ്ധതി, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്നപേരില്‍ 1982 ല്‍ ആണ് ഈ ഇരട്ട പദ്ധതിക്ക് രൂപം കൊടുത്തത്. പെരിങ്ങല്‍ പദ്ധതിക്ക് വനംവകുപ്പ് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. വിവിധ പാരിസ്ഥിതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി-വനം വകുപ്പുകള്‍ അനുമതിയും നിഷേധിച്ചു. അന്നുമുതല്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ പുന:ജീവിപ്പിക്കാന്‍ കഠിന ശ്രമങ്ങളാണ് കെ.എസ്.ഇ.ബി നടത്തിക്കൊണ്ടിരിക്കുന്നത്. 163 മെഗാവാട്ട് നിര്‍ദ്ദിഷ്ട ശേഷിയാണ് ഈ പദ്ധതിക്കുള്ളത്. 1980 ല്‍ പദ്ധതിക്കായി പ്രാരംഭ നടപടികള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ പ്രതിഷേധവും ആരംഭിച്ചിരുന്നു. ചാലക്കുടിപ്പുഴ സംരംക്ഷണ സമിതി ആയിരുന്നു പ്രതിഷേധങ്ങളും, എതിര്‍പ്പുകളും ഉയര്‍ത്തിയതും പ്രക്ഷോഭത്തെ മുന്നില്‍നിന്ന് നയിച്ചതും.
ചാലക്കുടി നദീതടത്തിന്റെ സര്‍വ്വനാശത്തിനും, ജൈവവൈവിധ്യ പ്രത്യേകതകള്‍ ഉള്ള ഈ പ്രദേശത്തെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കും എന്ന വിവിധ പഠനറിപ്പോര്‍ട്ടുകളും, തെളിവുകളും നിരത്തിയാണ് പ്രക്ഷോഭ സമിതികള്‍ ഇതിനെ എതിര്‍ത്തത്.
132 കിലോമീറ്റര്‍ നീളമുള്ള ചാലക്കുടിപ്പുഴയില്‍ ഇപ്പോള്‍ തന്നെ ആറ് അണക്കെട്ടുകളുണ്ട്. പറമ്പിക്കുളം, തുണക്കടവ്, പെരുവരിപ്പള്ളം, തമിഴ്നാട് ഷോളയാര്‍, കേരളാ ഷോളയാര്‍ എന്നിവ പറമ്പിക്കുളം – ആളിയാര്‍ പദ്ധതി എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ പറമ്പിക്കുളം-ആളിയാര്‍ അന്തര്‍ സംസ്ഥാന അന്തര്‍ നദീതട ജലകൈമാറ്റ ഉടമ്പടിയുടെ ഭാഗമാണ്. പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതി 1957 ലും, ചാലക്കുടി റിവര്‍ ഡൈര്വേര്ഷന് സ്കീം 1950 കളിലും പ്രവര്‍ത്തന സജ്ജമായി.
28 പഞ്ചായത്തുകളിലുള്ള ഏകദേശം 10 ലക്ഷം ജനങ്ങള്‍ നേരിട്ട് ചാലക്കുടി പുഴയെ ആശ്രയിക്കുന്നുണ്ട്. പറമ്പിക്കുളം പ്രദേശത്തെ 32000 ഹെക്ടര്‍ വൃഷ്ടി പ്രദേശത്തെ വനനശീകരണം, നെല്ലിയാമ്പതി, മലക്കപാറ പ്രദേശങ്ങളില്‍ തേയില, കാപ്പി-ഏലകൃഷി തോട്ടങ്ങള്‍ക്കുള്ള മരംമുറിക്കല്‍, വ്യവസായികാടിസ്ഥാനങ്ങള്ക്ക് വേണ്ടിയുള്ള മരംമുറിക്കല്‍ തുടങ്ങിയവ 16500 ഹെക്ടര്‍ വനപ്രദേശത്തെ ഛിന്നഭിന്നമാക്കാനും കാരണമായി.
അന്തര്നദീതട ജലകൈമാറ്റം, അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തിന്റെ ക്ഷയം, മണല്‍ഖനനം തുടങ്ങിയവയെല്ലാം ചാലക്കുടിപുഴയ്ക്ക് വന്‍ഭീഷണി സൃഷ്ടിച്ചു. പുഴയിലേക്കുള്ള മലിനജലത്തിന്റെ ഒഴുക്ക്, തേയില, ഏലം തോട്ടങ്ങളിലും, ഉള്‍ക്കാടുകളിലെ നെല്‍പ്പാടങ്ങളിലും മറ്റ് കൃഷിയിടങ്ങളിലുമെല്ലാം നടക്കുന്ന കീടനാശിനി, രാസവളപ്രയോഗം എന്നിവയെല്ലാം ജൈവപരിസ്ഥിതിക്കും, പുഴയുടെ ആരോഗ്യത്തിനും സ്ഥിരമായി ഭീഷണി ഉയര്‍ത്തുന്ന പ്രശ്നങ്ങളായി നിലകൊണ്ടു.
ആഗോളവ്യാപകമായി വന്അണക്കെട്ടുകളുടെ നിര്മ്മാണമുണ്ടാക്കുന്ന പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങള്‍ പഠിക്കുന്നതിനായാണ് ആഗോള തലത്തില്‍ ഒരു ഡാം കമ്മീഷന് രൂപീകരിച്ചത്. കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് അണക്കെട്ടുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ നിരവധിയാണ്. വിശാലമായ ജൈവ വൈവിധ്യ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാക്കുക, ജീവ വര്‍ഗ്ഗങ്ങളുടെ കുടിയേറ്റം എന്നിവ തടയപ്പെടുന്നത് മൂലം ജലവൈവിധ്യത്തിനുണ്ടാകുന്ന ആഘാതം, മാറ്റം വരുന്ന വെള്ളപ്പൊക്ക മേഖലകള്‍, ഹരിത ഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം തുടങ്ങിയ നിരവധി ജൈവപാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് അണക്കെട്ട് കാരണമാകുന്നു. പ്രദേശവാസികളുടെ വന്‍തോതിലുള്ള കിടപ്പാടം/ജീവനമാര്‍ഗ്ഗങ്ങള്‍ നഷ്പ്പെടുന്നത്, അവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍, ഇതെല്ലാം അണക്കെട്ടുകള്‍ ഉണ്ടാക്കുന്ന സാമൂഹ്യ ആഘാതങ്ങളില്‍ പെടുന്നു. കേരളത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെ കുറുച്ചുള്ള മുറവിളികളുടെ പശ്ചാത്തലത്തില്‍ വേണം ഇതു കാണുവാന്‍. അതിരപ്പിള്ളിയില്‍ മറ്റൊരു അണക്കെട്ടിന് കോപ്പുകൂട്ടുന്ന കേരള സര്‍ക്കാര്‍ മുല്ലപ്പെരിയാറില്‍നിന്ന്, പ്രത്യേകിച്ച് ആഗോള കാലാവസ്ഥ വ്യതിയാനത്തിന്റെ വെളിച്ചത്തില്‍ പാഠം പഠിക്കേണ്ടതുണ്ട്.
വന്‍ജല വൈദ്യുത പദ്ധതികള്‍ നീരാവി സാന്ദ്രതയിലും, നീരൊഴുക്കിലും അനിശ്ചിതമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും. ഇന്റര്‍ നാഷണല്‍ റിവര്‍ റിപ്പോര്‍ട്ടില്‍ ജലവൈദ്യുത പദ്ധതികളെ അധികമായി ആശ്രയിക്കുന്നത് കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അപകടകരമാക്കും എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. സംഭരണികള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ അടിഞ്ഞുകൂടുന്ന സസ്യങ്ങള്‍ അടങ്ങിയ ജൈവവസ്തുക്കളും, മണ്ണും മറ്റും അവിടെനിന്നുള്ള ഹരിതഗൃഹ വാതക നിര്‍ഗ്ഗമനത്തിന് കാരണമാകുന്നു. ഇവയ്ക്കൊപ്പം സംഭരണികളില്‍ വളരുന്ന സസ്യങ്ങളും, അവിടേയ്ക്കൊഴുകി എത്തുന്ന മാലിന്യങ്ങളും എല്ലാം ഇതിന് ആക്കം കൂട്ടുന്നു.
അതിരപ്പിള്ളിയുടെ നിര്ദ്ദിഷ്ടസ്ഥാനം നിത്യഹരിത വനങ്ങള്‍ തിങ്ങിനിറഞ്ഞ് വളരുന്നതാണ്. വാതകങ്ങളുടെ നിര്‍ഗമനം ഒരു നല്ല കാര്യമായിരിക്കില്ല. ആഗോള അണക്കെട്ട് കമ്മീഷന് റിപ്പോര്‍ട്ടില്‍ ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം അണക്കെട്ടുകളുടെ അനാവശ്യപരിണിതഫലമായാണ് സൂചിപ്പിക്കുന്നത്.
ആഗോള തലത്തില്‍ സമുദ്രനിരപ്പ് ഉയരുമ്പോള്‍ നദിയിലേക്കുള്ള ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും ഏറുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ചാലക്കുടിപ്പുഴ ഈ പ്രശ്നത്തിന് സാക്ഷ്യം വഹിക്കുകയാണ്. കൂടാതെ കുടിവെള്ള ദൗര്‍ലഭ്യം, കാര്‍ഷിക മേഖലയിലും, ശുദ്ധജല മത്സ്യബന്ധനത്തിനുള്ള ആഘാതം തുടങ്ങിയ പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. ആതിരപ്പള്ളി വൈദ്യുത പദ്ധതി അനുവദിക്കപ്പെട്ടാല്‍ പുഴയുടെ താഴേയ്ക്കുള്ള ഒഴുക്ക് കുറയുകയും, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും, അനുബന്ധ പ്രശ്നങ്ങളും വര്‍ദ്ധിക്കുകയും ചെയ്യും.
സമുദ്രനിരപ്പില്‍നിന്ന് 1000 അടി ഉയരത്തിലാണ് ചാലക്കുടിപ്പുഴയിലുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം. പശ്ചിമഘട്ടത്തിലുള്ള ഷോളയാര്‍ മലനിരയിലേക്കുള്ള പ്രവേശനകവാടവുമാണ് ആതിരപ്പള്ളി. കാടുകളുടെയും, ചെറിയ അരുവികളുടെയും മനോഹരമായ സംയോജനമാണ് ഇവിടെ നടക്കുന്നത്. 80 അടി ഉയരത്തില്‍ നിന്നും വീഴുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം അതിരപ്പിള്ളിയാണ്. അതിരപ്പിള്ളിയിലെ മലനിരകള്‍ വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തു ജാലങ്ങള്‍ സമൃദ്ധമായി കാണപ്പെടുന്ന പ്രദേശമാണെന്ന് പ്രകൃതി ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ത്തന്നെ മത്സ്യവൈവിധ്യമുള്ള പുഴകളിലൊന്നാണ് ചാലക്കുടിപ്പുഴ. ഇവിടെനിന്നും കണ്ടെത്തിയ 5 ഇനം മത്സ്യങ്ങളില്‍ 2 എണ്ണത്തെ കണ്ടെത്തിയത് വാഴച്ചാലില്‍ നിന്നാണ്. 4 ഇനം വേഴാമ്പലുകളെ ഒരുമിച്ച് കാണുന്ന സ്ഥലം, മഴമുഴക്കി വേഴാമ്പലുകളുടെ കൂടുകള്‍, വേഴാമ്പലുകള്‍ ഉള്‍പ്പെടെ 260 ലധികം ഇനം പക്ഷികളും അപൂര്‍വ്വശലഭങ്ങളും കാണപ്പെടുന്ന പ്രദേശമാണ്.
പശ്ചിമഘട്ടം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ കേന്ദ്രമാണ്. ഖനന-ജലവൈദ്യുത പദ്ധതികളാല്‍ ഈ വിലയേറിയ പ്രകൃതി ലോകം നാശോന്മുഖമായിരിക്കുന്ന കാലഘട്ടത്തിലാണ് പുതിയ പദ്ധതികളും പ്രകൃതിദ്രോഹ നടപടികളുമായി കെ.എസ്.ഇ.ബി രംഗത്തു വരുന്നത്. അതിരപ്പിള്ളിയുടെ പ്രദേശത്തെ 142 ഹെക്ടര്‍ കാടുകളാണ് പദ്ധതി മൂലം നഷ്ടപ്പെടുന്നത്. ഇതില്‍ 28.4 ഹെക്ടര്‍ പുഴയോര കാടുകളും ഉണ്ട്.
ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ പശ്ചിമഘട്ടം വെള്ളത്തില്‍ മുങ്ങും. അപൂര്‍വ്വ പക്ഷിജാലങ്ങള്‍, മൃഗങ്ങള്‍, സസ്യജാലങ്ങള്‍ എന്നിവയുടെ അപൂര്‍വ്വതകള്‍ നഷ്ടപ്പെടും. നദീതീരവനങ്ങള്, ഉരഗവര്‍ഗ്ഗങ്ങള്‍, ആനകളുടെ കുടിയേറ്റം എന്നിവയ്ക്ക് മേലുള്ള ആഘാതമുള്പ്പെടെ ഈ പദ്ധതികൊണ്ട് ഉണ്ടാകാനിടയുള്ള ജൈവ ആഘാതങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു പ്രധാനമായും എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നത്. ഇതിനെയെല്ലാം പരിഗണിക്കാതെയും, മുഖവിലയ്ക്കെടുക്കാതെയുമാണ് വീണ്ടും അനുമതിയ്ക്കായുള്ള ശ്രമം ആരംഭിച്ചിട്ടുള്ളത്.
ദിനംപ്രതി നൂറ്കണക്കിന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ഈ പദ്ധതിമൂലം നഷ്ടപ്പെടുന്നത് ടൂറിസ്റ്റ് മേഖലയ്ക്ക് ഉണ്ടാക്കുന്ന നഷ്ടവും ചെറുതല്ല. 12 ദശലക്ഷം വിനോദ സഞ്ചാരികളാണ് പ്രതിവര്‍ഷം മേഖലയില്‍ എത്തുന്നത്. പ്രാദേശിക ജനവിഭാഗങ്ങളുടെ ഉപജീവനമാര്‍ഗ്ഗം ഉറപ്പുവരുത്തുന്നത് ഈ വിനോദസഞ്ചാര കേന്ദ്രമാണ്. ജലപാതങ്ങളുടെ സൗന്ദര്യം നഷ്ടമാകുന്നതിലൂടെ വിനോദ സഞ്ചാരികളുടെ കുറവ് ഉണ്ടാകുന്നു. ചാലക്കുടി നദീതടത്തില്‍ വാസമുറപ്പിച്ചിട്ടുള്ള ഗോത്രവര്‍ഗ്ഗസമൂഹമാണ് വേട്ടയാടി ഉപജീവനം കഴിക്കുന്ന കാടര്‍ സമൂഹം. പലവിധ കാരണങ്ങളാല്‍ പല സ്ഥലങ്ങളില്‍നിന്നും പറിച്ചുനടപ്പെട്ടവരാണ് കാടര്‍ സമൂഹം. വാഴച്ചാല്‍, പൊകലപ്പാറ കോളനികളിലെ കാടര്‍ വിഭാഗത്തിലെ 90 ആദിവാസി കുടുംബങ്ങള്‍ കുടിയൊഴിഞ്ഞു പോകേണ്ടിവരും. വനാവകാശ നിയമപ്രകാരം കമ്മ്യൂണിറ്റി റിസോഴ്സ് റൈറ്റ് ലഭിച്ചിട്ടുള്ള ഈ ആദിവാസികളുടെ അനുമതിയില്ലാതെ പദ്ധതി കൊണ്ടുവരാന്‍ കഴിയില്ല. പദ്ധതിക്കെതിരെ ഇവരുടെ ഊരുകൂട്ടം ശക്തമായ നിലപാടെടുത്തിട്ടുണ്ട്.
163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കാവശ്യമായ ജലം ചാലക്കുടിപ്പുഴയില്‍ ലഭ്യമല്ല. പദ്ധതിക്കായുള്ള ശരാശരി വാര്‍ഷിക ജല ലഭ്യത വൈദ്യുതി ബോര്‍ഡിന്റെ കണക്കുപ്രകാരം 1100 ദശലക്ഷം ഘനമീറ്ററും കേന്ദ്ര ജലകമ്മീഷന്റെ കണക്ക് പ്രകാരം 1055 ദശലക്ഷം ഘനമീറ്ററുമാണ്. ഇതില്‍ ശരാശരി 280 ദശലക്ഷം ഘനമീറ്റര്‍ നിലവില്‍ പെരിങ്ങല്‍ക്കൂത്ത് ജലാശയത്തില്‍ നിന്നും ഇടമലയാറിലേക്ക് തിരിച്ചു കൊണ്ടുപോകുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ ജലപാതങ്ങള്‍ക്കായി പ്രതിവര്‍ഷം 210 ദശലക്ഷം ഘനമീറ്റര്‍ ജലം മാറ്റിവെയ്ക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ബാക്കി ജലത്തില്‍ അതിരപ്പിള്ളി അണക്കെട്ടില്‍ നിന്നുണ്ടാകാവുന്ന പ്രളയജലം കൂടി കണക്കിലെടുത്താല്‍ 160 മെഗാവാട്ടിന്റെ പ്രധാന പവര്‍ഹൗസിനു ശരാശരി 500 ദശലക്ഷം ഘനമീറ്ററിനടുത്ത് ജലം മാത്രമാണ് ലഭ്യമാകുക. ഇതുപയോഗിച്ച് 17 ശതമാനത്തോളം സമയത്ത് മാത്രമേ വൈദ്യുതി ഉത്പാദനം സാധ്യമാകൂ.
90 ശതമാനം വര്‍ഷങ്ങളിലും ചുരുങ്ങിയത് 212 ദശലക്ഷം യൂണിറ്റ് (212 MU) വൈദ്യുതി ലഭിക്കുമെന്നും ശരാശരി 349MU വൈദ്യുതി ലഭിക്കുമെന്നുമാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. നിലവില്‍ ഇടമലയാറിലേക്ക് തിരിച്ചുവിടുന്ന വെള്ളം നിര്‍ത്തലാക്കി അതുകൂടി അതിരപ്പിള്ളി പദ്ധതിക്കായി ലഭ്യമാക്കുമെന്നും ബോര്‍ഡ് പറയുന്നു. എന്നാല്‍ കഴിഞ്ഞ 20ലേറെ വര്‍ഷത്തെ ഓരോ ദിവസത്തേയും ജലലഭ്യതയെ സംബന്ധിച്ച വൈദ്യുതി ബോര്‍ഡിന്റെ തന്നെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതിരപ്പിള്ളിയില്‍ അവര്‍ അവകാശപ്പെടുന്ന വൈദ്യുതി ലഭിക്കില്ലെന്നും വ്യക്തമാണ്. ഇടമലയാറിലേക്ക് തിരിച്ചു വിടുന്നത് നിര്‍ത്തലാക്കിയാല്‍ അവിടെ ശരാശരി പ്രതിവര്‍ഷം 70 MU വൈദ്യുതിയുടെ കുറവുണ്ടാകും. അതിരപ്പിള്ളിയില്‍ നിന്നുള്ള ഉല്പാദനത്തില് നിന്നും ഇടമലയാറിലുണ്ടാകുന്ന ഉല്പാദന നഷ്ടം കുറച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വൈദ്യുതി ലഭ്യത കണക്കാക്കാനാകൂ. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ ശരാശരി 200 MU വില്‍ താഴെ വൈദ്യുതി മാത്രമാണിവിടെ നിന്നും ലഭിക്കുകയെന്നു കാണാനാകും.
അതിരപ്പിള്ളി പദ്ധതിക്കായി പാരിസ്ഥിതികമായും സാമൂഹികമായും വലിയ വിലയാണ് നല്‍കേണ്ടിവരിക. എന്നാല്‍ ഇവയുടെ മൂല്യം കണക്കാക്കാതെ തന്നെ സാമ്പത്തികമായി നിലനിര്പ്പില്ലാത്തതാണ് ഈ പദ്ധതി. 2000 ഡിസംബറില്‍ 414.22 കോടി രൂപയ്ക്ക് നിര്‍മ്മാണ കരാര്‍ നല്കാന് തീരുമാനിച്ച പദ്ധതിക്ക് 2005 മാര്‍ച്ചില്‍ 359.5 കോടി രൂപയെന്ന കുറഞ്ഞ തുക കാണിച്ചാണ് സാങ്കേതിക-സാമ്പത്തിക അനുമതി (techno-economic clearance) നേടിയെടുത്തത്. എന്നാല്‍ തുടര്‍ന്ന് 2005 ഒക്ടോബറില്‍ 570 കോടി രൂപയ്ക്ക് നിര്‍മ്മാണ കരാര്‍ നല്കാന് ബോര്‍ഡ് തീരുമാനിച്ചു. 2005 ലെ ഈ നിരക്കില്‍ പ്രതിവര്‍ഷം 10 ശതമാനത്തിന്റെ വര്ദ്ധനവുണ്ടാകുമെന്നു കണക്കാക്കിയാല്‍ ഇന്നത്തെ പദ്ധതി ചെലവ് 1625 കോടി രൂപയാകും. (8 ശതമാനം വര്ദ്ധനവാണെങ്കില്പോലും 1330 കോടി രൂപയാകും). വൈദ്യുതി ലഭ്യത തീരെ കുറവും പദ്ധതി ചെലവ് ഉയര്‍ന്നതുമായതിനാല്‍ ഇവിടെ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 15 രൂപയെങ്കിലുമാകും. CIAI നടപ്പാക്കിയ സൗരോര്‍ജ്ജ പദ്ധതിയുമായുള്ള താരതമ്യം ഇവിടെ പ്രസക്തമാണ്. CIAL se 12 MW Solar Project ല്‍ നിന്നും പ്രതിവര്‍ഷം 20 കോടി യൂണിറ്റിനടുത്ത് വൈദ്യുതി ലഭിക്കും. ഇതിനു വന്ന ചെലവ് 62.5 കോടി രൂപയാണ്. ഇത്തരം 10 പദ്ധതികള്‍ക്ക് അതിരപ്പിള്ളിക്ക് തുല്യമായ വൈദ്യുതി നല്‍കാനാകും. ചെലവ് 700 കോടി തികയില്ല.
വാഴച്ചാലില്‍ ഇന്നൊഴുകിയെത്തുന്ന ജലം പൂര്‍ണ്ണമായും അതിരപ്പിള്ളി, വാഴച്ചാല്‍ ജലപാതങ്ങളിലൂടെയാണ് ഒഴുകുന്നത്. അതിരപ്പിള്ളി പദ്ധതി വന്നാല്‍ ഇത് രണ്ടായി പങ്കു വയ്ക്കപ്പെടും. ഇതില്‍ 78 ശതമാനം പ്രധാന പവര്‍ഹൗസിലെ വൈദ്യു തോല്പാദനത്തിനായി ടണല്‍ വഴി തിരിച്ചു കൊണ്ടുപോകുമെന്നും ബാക്കി 22 ശതമാനം മാത്രമാണ് ജലപാതങ്ങള്‍ക്ക് ലഭ്യമാകുകയെന്നും വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ജലപാതങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുമെന്നു വ്യക്തമാണല്ലോ. വേനല്‍ക്കാലത്ത് നിലവില്‍ പകല്‍ ശരാശരി സെക്കന്റില്‍ 13.25 ഘനമീറ്റര്‍ ജലമൊഴുകുന്നതെന്ന് ബോര്‍ഡിന്റെ കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നു. മഴക്കാലത്ത് ഇത് 50 മുതല്‍ 100 ഘനമീറ്റര്‍ വരെയാണ് (പ്രളയദിനങ്ങളില്‍ ഇതിലുമധികമായിരിക്കും). എന്നാല്‍ വര്‍ഷം മുഴുവന്‍ സെക്കന്റില്‍ 7.65 ഘനമീറ്റര്‍ (7650 ലിറ്റര്‍) വെള്ളം മാത്രമാണ് ഇവര്‍ തുറന്നുവിടണമെന്ന് പറയുന്നത്.
അതിരപ്പിള്ളി പദ്ധതിക്കായി ഇടമലയാര്‍ ഓഗ്മെന്റേഷന് സ്കീം നിര്‍ത്തലാക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഇടമലയാറിലെ ജലലഭ്യതയില്‍ ശരാശരി 280 ദശലക്ഷം ഘനമീറ്ററിന്റേയും വൈദ്യുതി ഉല്പാദനത്തില് 70 ദശലക്ഷം യൂണിറ്റിന്റേയും കുറവുണ്ടാകും. പെരിങ്ങല്ക്കൂത്തില് നിന്നും മഴക്കാലത്ത് കൊണ്ടുപോകുന്ന വെള്ളം ഇടമലയാറില്‍ സംഭരിച്ച് അത് മിക്കവാറും വേനല്‍ക്കാലത്ത് ഉപയോഗിക്കുകയുമാണ് ചെയ്തുവരുന്നത്. ഈ ജലം ഇല്ലാതാകുന്നതോടെ പെരിയാറിലെ വേനല്‍ക്കാല ജലലഭ്യതയെ ഗുരുതരമായി ബാധിക്കും. ഇത് പെരിയാറില്‍ നിന്നുള്ള കുടിവെള്ള വിതരണത്തേയും ജലസേചനത്തേയും ബാധിക്കും. ഒപ്പം തന്നെ വ്യവസായങ്ങളേയും.
ഇന്ത്യയില്‍ നിന്ന് വൈദ്യുതി ലഭ്യത ആവശ്യകതയേക്കാള്‍ അധികമാണ്. അതിനാല്‍ തന്നെ യൂണിറ്റിന് 3ഉം 4ഉം രൂപയ്ക്ക് ഇന്ന് ധാരാളം വൈദ്യുതി മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇക്കഴിഞ്ഞ വേനലില്‍ കേരളത്തിലെ പ്രതിദിന ശരാശരി ഡിമാന്റ് 76 ദശലക്ഷം യൂണിറ്റിനടുത്തായിരുന്നു. കേന്ദ്രവിഹിതമായി ലഭിക്കുന്ന 32-35 ദശലക്ഷം യൂണിറ്റിനു പുറമെ കുറഞ്ഞ വിലയ്ക്ക് 20-22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ദിവസവും വാങ്ങിയാണ് ഈ ആവശ്യം നിറവേറ്റിയത്. അതിനാല്‍ തന്നെ യൂണിറ്റിന് 7.25രൂപ വിലവരുന്ന കായംകുളം ഉള്‍പ്പെടെയുള്ള താപനിലയങ്ങളെ ഒട്ടും ആശ്രയിക്കാതെ തന്നെ നമ്മുടെ വൈദ്യുതി ആവശ്യകത പൂര്‍ണ്ണമായി നിറവേറ്റാനായി. ഇപ്പോള്‍ അടുത്ത 25 വര്‍ഷത്തേയ്ക്ക് 865 മെഗാവാട്ട് (പ്രതിവര്‍ഷം 6400 ദശലക്ഷം യൂണിറ്റ് – 32 അതിരപ്പിള്ളി പദ്ധതിക്ക് തുല്യം) വൈദ്യുതി യൂണിറ്റിന് 3.60 രൂപ മുതല്‍ 4.29 രൂപ നിരക്കില്‍ വാങ്ങുവാനുള്ള കരാറില്‍ വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെട്ടു കഴിഞ്ഞു. ഇതോടെ സമീപഭാവിയിലൊന്നും കേരളത്തില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്നുമാത്രമല്ല അടുത്ത ചില വര്‍ഷങ്ങളിലെങ്കിലും അധിക വൈദ്യുതി എന്തുചെയ്യണം എന്നു ചിന്തിക്കേണ്ടസാഹചര്യം കൂടിയുണ്ടാകും. സ്ഥിതി ഇതായിരിക്കെ 1500 കോടി മുതല്‍ മുടക്കില്‍ യൂണിറ്റ് ഒന്നിന് 15 രൂപ വിലയ്ക്ക് കേവലം 200 ദശലക്ഷം യൂണിറ്റ് വൈദ്യുതി നല്കാന് കഴിയുന്ന അതിരപ്പിള്ളി പദ്ധതിക്ക് പിന്നെയെന്ത് പ്രസക്തി. ടി സാഹചര്യത്തിലാണ് സര്‍ക്കാര്‍ ടി പദ്ധതിക്ക് NOC നല്‍കിയതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപിക്കപ്പെടുന്നത്.
സംസ്ഥാനം മുന്‍പ് ഭരിച്ച മൂന്ന് മുഖ്യമന്ത്രിമാരുടെ കീഴില്‍ കെ.എസ്.ഇ.ബി ചെയര്‍മാനായിരുന്ന മുന്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എന്‍. മനോഹരന് പരിസ്ഥിതിക്ക് ഹാനികരമാകുന്ന പദ്ധതിയാണ് ആതിരപ്പള്ളി പദ്ധതിയെന്ന് റിപ്പോര്‍ട്ട് നല്കി. അതിരപ്പിള്ളി പദ്ധതി പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ബി.എസ്. വിജയന്റെ കേരള സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡും 2007 ല്‍ റിപ്പോര്‍ട്ട് നല്കി.
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യസാന്നിധ്യമുള്ള മേഖലയായി സ്ഥിരീകരിച്ചിട്ടുള്ളത് അതിരപ്പിള്ളിയിലെ വാസിക്കല്‍ മേഖലയെയാണ് എന്നാണ് കോയമ്പത്തൂര്‍ സലിം അലി സെന്റര്‍ ഫോര്‍ ഓര്ക്കോളജി ആന്റ് നാച്ച്വറല്‍ ഹിസ്റ്ററി ഡയറക്ടര്‍ ഡൗണ്‍ റ്റു എര്‍ത്ത് മാസികയില്‍ ഉദ്ധരിച്ചത്.
ഇന്റര്‍ നാഷണല്‍ ബേര്‍ഡ് അസോസിയേഷന് ഇതിനെ പ്രധാനപ്പെട്ട പക്ഷിപ്രദേശം ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യന്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന് ഈ പ്രദേശത്തെ ദേശീയ ബേര്‍ഡ് പാര്‍ക്കായി പ്രഖ്യാപിക്കണമെന്നും ആവശ്യമുന്നയിക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു പരിസ്ഥിതി വനം മന്ത്രാലയം 2010 ല്‍ ആതിരപ്പള്ളി പദ്ധതിക്ക് അനുമതി നിഷേധിച്ചത്. ഇതോടെ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏതാണ്ട് അവസാനിച്ചിരിക്കുന്നു എന്നാണ് പൊതുസമൂഹം തെറ്റിദ്ധരിച്ചത്.
പദ്ധതിയുടെ പൂര്‍വ്വകാല ചരിത്രവും, പ്രതിഷേധത്തിന്റെ കാരണങ്ങളും, വിവിധ റിപ്പോര്‍ട്ടുകളും, മുന്നറിയിപ്പുകളും തൃണവല്ക്കരിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനെ, സംശയദൃഷ്ടിയോടെ പൊതുസമൂഹം കാണുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
അതിരപ്പിള്ളി ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രൊജക്ടിന് അനുമതി നല്കാന് വിദ്യുത്ഛക്തി മന്ത്രിയും, മുഖ്യമന്ത്രിയും തീരുമാനിച്ചതിലൂടെ സ്വാഭാവികമായി പ്രതിഷേധവും രൂപപ്പെട്ടു. രോഗി ഇച്ഛിച്ചതും, വൈദ്യന് കല്പ്പിച്ചതും ഒന്ന് എന്നതുപോലെ സര്‍ക്കാര്‍ ഉദ്ദേശിച്ചത് പ്രാവര്‍ത്തികമാക്കുകയാണ്. ടി വിഷയം മാധ്യമങ്ങളും ഏറ്റെടുത്തതിലൂടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തപ്പെടുകയും ചെയ്തു. പ്രതിപക്ഷനേതാവും ഭരണപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.ഐ ഉം,. പരിസ്ഥിതി സംഘടനകളും, ബി.ജെ.പി യും രംഗത്തുവന്നു. നിലവിലുള്ള എന്‍.ഓ.സി കാലഹരണപ്പെട്ടതിനാലാണ് കെ.എസ്.ഇ.ബി ബോര്‍ഡ് എന്‍.ഓ.സി പുതുക്കാന്‍ കത്ത് നല്‍കിയതെന്നും ഇത് സ്വാഭാവിക നടപടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. കെ.എസ്.ഇ.ബി യുടെ കത്തിന്റെ അടിസ്ഥാനത്തില്‍ 7 വര്‍ഷത്തേക്കുള്ള എന്‍.ഓ.സിയാണ് ജൂണ്‍ 4 ന് സര്‍ക്കാര്‍ നല്‍കിയത്.
പരിസഥ്തി ക്ലിയറന്‍സും, ഇക്കണോമിക് ക്ലിയറന്‍സും ഉള്‍പ്പെടെയുള്ള കേന്ദ്ര അനുമതികള്‍ വാങ്ങാന്‍ വീണ്ടും ശ്രമം തുടരുകയാണ്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് പ്രതിപക്ഷനേതാവും, കൂടിയാലോചിക്കാതെയാണ് എന്‍.ഓ.സി നല്‍കിയതെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വവും പറയുന്നു. വനം മന്ത്രി പറയുന്നത് അതിരപ്പിള്ളി പദ്ധതി അടഞ്ഞ അദ്ധ്യായമാണെന്നാണ്. സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയാണ് പദ്ധതി പുന:ജീവിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ആരോപിക്കുന്നു. ചാലക്കുടിപ്പുഴ സംരക്ഷണ സമിതി, ഹിന്ദുഐക്യവേദി നേതൃത്വത്തിലുള്ള പ്രകൃതി സംരക്ഷണ വേദി എന്നിവയും പ്രക്ഷോഭം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞത് പിരിസ്ഥിതിയെ സംരക്ഷിച്ച് മുന്നോട്ട് പോകുമെന്നാണ്. സമ്പന്നമായ ജൈവവൈവിധ്യമുള്ളതും, പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതുമായ പദ്ധതി നടപ്പിലാക്കില്ല എന്നും പരിസ്ഥിതി സൗഹൃദവികസനം ആണ് എല്‍.ഡി.എഫ് നയമെന്നും പറഞ്ഞവര്‍ പദ്ധതിക്കായി വീണ്ടും അനുമതി നല്‍കിയത് പ്രഖ്യാപിത നയത്തിനും പ്രകടനപത്രികയ്ക്കും എതിരാണ്.
2018 ല്‍ വൈദ്യുത മന്ത്രി എം.എം. മണി കേരള നിയമസഭയില്‍ പറഞ്ഞത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചു എന്നാണ്. കേരള നിയമസഭയില്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമാക്കാതെ കൊറോണക്കാലത്തെ അവസരമാക്കി എന്‍.ഓ.സി നല്‍കിയതിലൂടെ വാഗ്ദാന ലംഘനമാണ് മന്ത്രി നടത്തിയത്. പ്രതിപക്ഷ എം.എല്‍.എ മാര്‍ മന്ത്രിയ്ക്കെതിരെ വാഗ്ദാനലംഘനത്തിന് നോട്ടീസ് നല്കാന് തയ്യാറാകണം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജന പ്രതിനിധികളും, ഭരണകക്ഷിയിലെ മുഖ്യഘടകകക്ഷിയും, പ്രതിപക്ഷവും, പരിസ്ഥിതി സംഘടനകളും ജനകീയ കൂട്ടായ്മകളും, പ്രകൃതി സ്നേഹികളും അതിരപ്പിള്ളി പദ്ധതിക്കെതിരായി ശക്തമായ വാദമുഖങ്ങളും പ്രക്ഷോഭങ്ങളുമായി നിലകൊള്ളുമ്പോള്‍ കെ.എസ്.ഇ.ബി ഈ പദ്ധതിയില്‍ നിന്ന് സ്വമേധയാ പിന്മാറണമെന്നാണ് ജനസമൂഹത്തിന്റെ ആവശ്യം.
(ഹിന്ദു ഐക്യവേദിസംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)