കോട്ടയം ജില്ലയിലെ ആദ്യകാല സംഘപ്രവര്‍ത്തകരുടെ കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു കേസരി ഗോപാലന്‍ നായര്‍ എന്ന കേസരിച്ചേട്ടന്‍. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൂരോപ്പടയിലെ വസതിയില്‍ അദ്ദേഹം കഴിഞ്ഞ ദിവസം അന്തരിച്ചു. കേസരിയും ജന്മഭൂമിയും അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ കൂരോപ്പടയിലെ വീടുകളിലേക്ക് പതിറ്റാണ്ടുകളായി എത്തിയത് കേസരിച്ചേട്ടനിലൂടെയായിരുന്നു. സംഘത്തിന്റെ അഖില ഭാരതീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുതല്‍ ശാഖാ തലം വരെയുള്ള കാര്യകര്‍ത്താക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കേസരിച്ചേട്ടന്‍ അവസാന കാലം വരെ മാതൃകാ സ്വയംസേവകനായി പുതുതലമുറകളെ നയിച്ചു.
ഒരു പ്രസിദ്ധീകരണത്തിന്റെ പേരില്‍ സംഘത്തിനുള്ളിലും പൊതുസമൂഹത്തിലും അറിയപ്പെടുക എന്നത് ചെറിയ കാര്യമല്ല. കേസരി വാരികയുടെ ആരംഭ കാലം മുതല്‍ തന്നെ ഏജന്‍സി എടുത്തിരുന്ന അദ്ദേഹം പഞ്ചായത്തിലെ വീടുകളില്‍ മുഴുവനും കേസരി എത്തിക്കുമായിരുന്നു. അങ്ങനെ കാലക്രമത്തില്‍ ലഭിച്ച പേരാണ് കേസരിച്ചേട്ടന്‍. സ്വന്തം വീടിന്റെ പേരും ഭാര്യയുടേയും മക്കളുടേയും കൊച്ചുമക്കളുടേയും പേരും പോലും കേസരി എന്നാണറിയപ്പെട്ടിരുന്നത് എന്നതാണ് ശ്രദ്ധേയം. കേസരിയുടെ വിതരണം പൂര്‍ണ്ണമായും തപാലിലേക്ക് മാറ്റിയതിന് ശേഷവും അദ്ദേഹം ഏറെക്കാലം കേസരി വിതരണം തുടര്‍ന്നു. തപാലിലേക്ക് ആക്കിയതോടെ കേസരിയുടെ എണ്ണം കുറയുകയാണ് ഉണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തേയും പരാതി.
1950കള്‍ മുതല്‍ തന്നെ പത്രവിതരണം അദ്ദേഹം ആരംഭിച്ചിരുന്നു. ദേശബന്ധു പത്രത്തിന്റെ വിതരണമായിരുന്നു ആദ്യം. പിന്നീട് മലയാള രാജ്യത്തിന്റെ ഏജന്‍സിയുമെടുത്തു. ഇതിനിടെയാണ് സംഘവുമായി ബന്ധം ആരംഭിക്കുന്നത്. സ്വാഭാവികമായും കേസരി വാരികയുടെ വിതരണവും അദ്ദേഹത്തിന്റെ ചുമതലയായി. പതിറ്റാണ്ടുകളോളം അദ്ദേഹം സംഘമേല്‍പ്പിച്ച ആ ദൗത്യം നിര്‍വഹിച്ചുകൊണ്ടേയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന് പത്രവിതരണം നടത്തുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതുവരെ നൂറുകണക്കിന് പത്രങ്ങള്‍ ദിവസവും വിതരണം ചെയ്തിരുന്നു.
1955ല്‍ സംഘത്തിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗ് പൂര്‍ത്തിയാക്കിയ അദ്ദേഹം കൂരോപ്പടയില്‍ സംഘത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ചു. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പാമ്പാടി താലൂക്കിലെ പ്രധാന ശാഖയായിരുന്ന കൂരോപ്പട വഴി പോവുന്ന എല്ലാ കാര്യകര്‍ത്താക്കള്‍ക്കും കേസരിച്ചേട്ടന്റെ വീട് അഭയകേന്ദ്രമായി. നൂറുകണക്കിന് പ്രചാരകന്മാരും സ്ഥാനീയ കാര്യകര്‍ത്താക്കളും അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. വീടിന്റെ മുന്‍വാതില്‍ കുറ്റിയിടില്ലെന്ന് സംഘകാര്യകര്‍ത്താക്കള്‍ക്കെല്ലാം അറിയാമായതിനാല്‍ ഏതുപാതിരായ്ക്കും അകത്തു കയറി കിടക്കാനും സാധിക്കുമായിരുന്നു. പഴയ വീട്ടിലെ ഓലമേയല്‍ സമയം അതുവഴി വന്ന അന്നത്തെ പ്രാന്ത പ്രചാരക് ഭാസ്‌ക്കര്‍ റാവുജി കേസരിച്ചേട്ടനൊപ്പം വീടിന് ഓലമേയാന്‍ കൂടിയെന്ന് അദ്ദേഹം പറയുമായിരുന്നു. ഭാസ്‌ക്കര്‍ റാവുജി, എം.എ സാര്‍, സേതുവേട്ടന്‍, പി. രാമചന്ദ്രേട്ടന്‍, കുമ്മനം രാജേട്ടന്‍ തുടങ്ങി പലകാലങ്ങളിലായി കോട്ടയത്തിന്റെയും കൂരോപ്പടയുടേയും ഭാഗമായി പ്രവര്‍ത്തിച്ച പ്രചാരകന്മാരോടെല്ലാം ആത്മബന്ധം പുലര്‍ത്തിയിരുന്നു കേസരിച്ചേട്ടന്‍. അദ്ദേഹത്തിന്റെ വീടായിരുന്നു അവരുടെയെല്ലാം കാര്യാലയം.
പത്രവിതരണം ചെയ്യുക എന്നതായിരുന്നു കേസരിച്ചേട്ടന്റെ ജോലി. അതുകൊണ്ട് തന്നെ അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് സ്‌റ്റേഷനിലടക്കം സുദര്‍ശനം വിതരണം ചെയ്തത് ഒട്ടും ഭയക്കാതെയാണെന്ന് അദ്ദേഹം പറയുമായിരുന്നു. സംഘപ്രവര്‍ത്തനത്തിലും ജനസംഘം പ്രവര്‍ത്തനത്തിനും കേസരിച്ചേട്ടനൊപ്പം തന്നെ പ്രവര്‍ത്തിച്ച സഹധര്‍മ്മിണി സരസ്വതിച്ചേച്ചി അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിക്കുമ്പോഴാണ് മക്കളുടെ കാര്യം പോലും കണക്കിലെടുക്കാതെ അദ്ദേഹം ഒളിവില്‍ കഴിഞ്ഞ് സംഘദൗത്യം നിര്‍വഹിച്ചത്. മാതൃമല പ്രക്ഷോഭകാലത്തും അദ്ദേഹം സംഘത്തിന്റെ നേതൃത്വം നിര്‍വഹിച്ചു.
നടക്കാനാവാത്ത അവസ്ഥ വന്ന രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് അദ്ദേഹം വിജയദശമി പഥസഞ്ചലനം ഒഴിവാക്കിയത്. എങ്കിലും പൂര്‍ണ്ണ ഗണവേഷത്തില്‍ പരിപാടിയില്‍ പങ്കെടുക്കുമായിരുന്നു. അദ്ദേഹത്തിനൊപ്പം മകനും കൊച്ചുമക്കളുമെല്ലാം പൂര്‍ണ്ണ ഗണവേഷത്തില്‍ പങ്കെടുക്കുന്നതും ഏറെ പ്രത്യേകതകളായി. മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ മുതല്‍ ശാഖയില്‍ ആദ്യമായി വരുന്ന ബാലസ്വയംസേവകരോട് വരെ ഒരേ തരത്തില്‍ സ്‌നേഹാന്വേഷണങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം അവസാനംവരെ മാതൃകാ സ്വയംസേവകനായി ജീവിച്ചു. സംഘദൗത്യം വരുംതലമുറകളിലേക്ക് കൈമാറിയാണ് കേസരി ഗോപാലച്ചേട്ടനും യാത്രയായത്.
കൂരോപ്പടയിലെ വസതിയില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിഅംഗം എസ്. സേതുമാധവന്‍, ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍, പ്രാന്തകാര്യാലയ പ്രമുഖ് സി.സി ശെല്‍വന്‍, പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, കാ.ഭാ. സുരേന്ദ്രന്‍, അഡ്വ. എന്‍. ശങ്കര്‍റാം, വിഭാഗ് പ്രചാരക് കിരണ്‍, ബിജെപിയുടെ ജില്ലാ-സംസ്ഥാന നേതാക്കള്‍ എന്നിവരെല്ലാം ആദരാഞ്ജലികളര്‍പ്പിക്കാനെത്തി. കേസരി വാരികയ്ക്ക് വേണ്ടി തപസ്യ സംസ്ഥാന സെക്രട്ടറി പി. എന്‍. ബാലകൃഷ്ണന്‍ മാഷ് പുഷ്പചക്രം സമര്‍പ്പിച്ചു.