കാലത്തിന് നിത്യസാക്ഷിയെന്ന വിശേഷണമുണ്ട്. കാലത്തിന്റെ കണ്ണാടിയാണ് ചരിത്രം. കാലചക്രമുരുളുമ്പോള്‍ ചരിത്രം പുതിയ ചോദ്യശരങ്ങള്‍ തൊടുക്കുകയും അതിലൂടെ സത്യം വെളിവാക്കപ്പെടുകയും ചെയ്യും. ഭാരതത്തിന്റെ ഇതിഹാസങ്ങളെയും സ്വാതന്ത്ര്യസമര ചരിത്രത്തെയും വിപരീത വായനയ്ക്ക് വിധേയമാക്കി വികലമാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ കേരളത്തില്‍ വ്യാപകമാവുകയാണ്. ആഗസ്റ്റ് 6 ന് കാസര്‍കോട് കുമ്പള, മഞ്ചേശ്വരം, ഉപ്പള ഉപജില്ലകളിലെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഫ്രീഡം ക്വിസിലെ ചോദ്യോത്തരങ്ങളെ വിവാദമാക്കി ജിഹാദി പ്രീണനവും രാഷ്ട്രീയ മുതെലടുപ്പും നടത്താനുള്ള ശ്രമം ഇതില്‍ ഒടുവിലത്തേതാണ്. പതിനഞ്ച് ചോദ്യങ്ങള്‍ക്കു പുറമേ നല്‍കിയ അഞ്ച് ടൈ ബ്രേക്കര്‍ ചോദ്യങ്ങളില്‍ അവസാനത്തേതില്‍ ‘ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി’ എന്ന ചോദ്യത്തിന് ഉത്തരമായി വി.ഡി. സവര്‍ക്കര്‍ എന്ന് നല്‍കിയതിനെയാണ് കേരളത്തിലെ ഒരു വിഭാഗം മാദ്ധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് വാര്‍ത്തയും വിവാദവുമാക്കിയത്. ഒടുവില്‍ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇതിഹാസതുല്യമായ ഏടുകള്‍ എഴുതിച്ചേര്‍ത്ത സ്വാതന്ത്ര്യസമരപോരാളിയും വിപ്ലവകാരിയുമാണ് വിനായക ദാമോദര സാവര്‍ക്കര്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷയ്ക്ക് വിധിച്ച ഭാരതീയന്‍ ആരെന്ന ചോദ്യത്തിന് ചരിത്രപുസ്തകങ്ങളില്‍ രണ്ടുത്തരമില്ല. ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അമ്പതു വര്‍ഷത്തെ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ട സാവര്‍ക്കര്‍ അതീവ അപകടകാരിയായ തടവുകാരനെന്ന് വിശേഷിപ്പിക്കപ്പെട്ട് കാലാപാനിയിലെ സെല്ലുലാര്‍ ജയിലില്‍ അനുഭവിച്ച കൊടിയ യാതനകളും പീഡനങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. പലപ്പോഴായി പല രാഷ്ട്രീയത്തടവുകാരെയും ഇളവുകള്‍ നല്‍കി മോചിപ്പിച്ച ബ്രിട്ടീഷ് ഭരണകൂടം സാവര്‍ക്കറുടെ അഭ്യര്‍ത്ഥനകളെ എല്ലായ്‌പ്പോഴും നിഷ്‌ക്കരുണം തള്ളിക്കളയുകയാണുണ്ടായത്. ഹിന്ദുത്വവാദിയാണെന്ന കാരണത്താല്‍ മാത്രം വീര സാവര്‍ക്കറെ ആക്ഷേപിക്കാനും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമര സംഭാവനകളെ ഇകഴ്ത്തിക്കാട്ടാനുമുള്ള ശ്രമങ്ങള്‍ കേരളത്തില്‍ അടുത്തകാലത്തായി ശക്തിപ്രാപിച്ചിരിക്കുകയാണ്. മതേതരത്വം പ്രസംഗിക്കുകയും മതഭീകരവാദികളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ മാധ്യമ അച്ചുതണ്ടുകള്‍ ഒത്തുചേര്‍ന്ന് ഇതിനായി വ്യാജ ആഖ്യാനങ്ങള്‍ അവതരിപ്പിക്കുകയാണ്. മതഭീകരവാദികളെ പ്രീതിപ്പെടുത്താന്‍ സാവര്‍ക്കറുടെ സംഭാവനകളെ നിന്ദിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന പുത്തന്‍കൂറ്റുകാരായ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും സത്യത്തില്‍ കഥയറിയാതെ ആട്ടം കാണുകയാണ്.
മുസ്ലീം പ്രീണനം മുഖ്യധാരാ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യമായി മാറിയപ്പോഴാണ് ചില രാഷ്ട്രീയമൗലവിമാര്‍ക്ക് സാവര്‍ക്കര്‍ അസ്പൃശ്യനും അസ്വീകാര്യനുമായത്. ‘സാമ്രാജ്യത്വവിരുദ്ധ വിപ്ലവകാരികളിലൊരാള്‍’ എന്ന് സാവര്‍ക്കറെ വിശേഷിപ്പിച്ചത് കമ്മ്യൂണിസ്റ്റ് നേതാവായ എസ്.എ.ഡാങ്കെയായിരുന്നു. ‘ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രം’ എന്ന പുസ്തകത്തില്‍ സാവര്‍ക്കറുടെ സ്വാതന്ത്ര്യസമര സംഭാവനകളെ ഇഎംഎസ് നമ്പൂതിരിപ്പാട് പ്രാധാന്യത്തോടെ പ്രശംസിച്ചിട്ടുണ്ട്. സാവര്‍ക്കര്‍ ജയില്‍ മോചിതനായപ്പോള്‍ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ എം.എന്‍. റോയ് അടക്കമുള്ളര്‍ സ്വീകരിക്കാന്‍ പോയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ എസ്.എസ്. മിറാജ്കര്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റുകള്‍ സാവര്‍ക്കറുടെ ജീവിതത്തെ അത്യധികം ആദരവോടെയാണ് കണ്ടിരുന്നത്. സാവര്‍ക്കറുടെ ജയില്‍ മോചനത്തിനായി ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത് ഫ്രാന്‍സിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സാക്ഷാല്‍ കാറല്‍ മാര്‍ക്‌സിന്റെ കൊച്ചുമകനുമായ ജീന്‍ ലോറെന്റ് ഫ്രെഡ്രിക് ലോങ്കെറ്റ് ആയിരുന്നു. സാവര്‍ക്കറുടെ സംഭാവനകള്‍ക്ക് ഭാരത സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണമെന്നാവശ്യപ്പെട്ട് 1957 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് കമ്മ്യൂണിസ്റ്റ് നേതാവായ എ.കെ. ഗോപാലന്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. സാവര്‍ക്കറുടെ പ്രാണോപവേശത്തിനുശേഷം നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യത്തിനു നല്‍കിയ വിശിഷ്ട സംഭാവനകള്‍ പരിഗണിച്ച് സഭ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കണം എന്നാവശ്യപ്പെട്ടത് കമ്മ്യൂണിസ്റ്റുകാരനായ ഹിരേന്‍ മുഖര്‍ജിയായിരുന്നു. 1921 ല്‍ ‘യംഗ് ഇന്ത്യ’ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സാവര്‍ക്കറെ ‘ധീര ദേശാഭിമാനി’ എന്ന് വിളിച്ചത് മഹാത്മാ ഗാന്ധിജിയാണ്. 1963 ല്‍ വീര സാവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടത് അന്നത്തെ രാഷ്ട്രപതി സര്‍വ്വേപ്പള്ളി രാധാകൃഷ്ണനായിരുന്നു. വീര സാവര്‍ക്കറെ ഭാരതത്തിന്റെ ശ്രദ്ധേയനായ പുത്രന്‍ എന്ന് വിശേഷിപ്പിക്കുകയും ബ്രിട്ടീഷുകാര്‍ക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടത്തിന് ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സവിശേഷ സ്ഥാനമുണ്ടെന്ന് എഴുതുകയും ചെയ്ത ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സാവര്‍ക്കറുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. രാജീവ്ഗാന്ധിയുടെ ഘാതകരെ വാഴ്ത്തിപ്പാടുന്ന വേടന് പ്രിയദര്‍ശിനി പുരസ്‌കാരം നല്‍കി ആദരിച്ച കോണ്‍ഗ്രസുകാര്‍ സാവര്‍ക്കറെ അവഹേളിക്കുന്നതില്‍ അത്ഭുതപ്പെടാനാവില്ല! മുന്‍പ് മഹാത്മാഗാന്ധിയെയും സുഭാഷ്ചന്ദ്രബോസിനെയും അധിക്ഷേപിക്കുകയും ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകള്‍ ഇന്ന് സാവര്‍ക്കറെ രാജ്യദ്രോഹിയാക്കാന്‍ മത്സരിക്കുകയാണ്.
ഭാരതം വിഭജിക്കപ്പെടണമെന്ന കാര്യത്തില്‍ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും മുസ്ലീം ലീഗും എന്നും ഒറ്റക്കെട്ടായിരുന്നു. ഭാരതമാതാവിലും വന്ദേമാതരത്തിലും വര്‍ഗീയത ആരോപിക്കുകയും ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നനെ സ്വാതന്ത്ര്യസമര സേനാനിയായി വാഴ്ത്തുകയും മതഭീകരവാദിയായ മദനിയുടെ മോചനത്തിനുവേണ്ടി പ്രമേയം പാസ്സാക്കുകയും ചെയ്ത കേരളത്തിലെ മതേതരമുന്നണികള്‍ സാവര്‍ക്കറെ എതിര്‍ക്കുന്നതിന്റെ കാരണം വളരെ വ്യക്തമാണ്. ഹമാസ് നേതാക്കള്‍ ആരാദ്ധ്യപുരുഷന്മാരാകുന്ന കേരളത്തില്‍ സ്വാതന്ത്ര്യസമരയോദ്ധാക്കള്‍ അവഹേളിക്കപ്പെടും. കാലചക്രം ചുരുള്‍നിവര്‍ത്തുമ്പോള്‍ ചരിത്രം ഉയര്‍ത്തുന്ന ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ കപടചരിത്രനിര്‍മ്മിതികള്‍ അടര്‍ന്നുവീഴുകയും അസത്യവാഹകര്‍ക്ക് ഉത്തരം മുട്ടുകയും ചെയ്യും. കാലമെത്ര കഴിഞ്ഞാലും യഥാര്‍ത്ഥ ചരിത്രനായകന്മാരുടെ മുഖം ജനമനസ്സുകളില്‍ കൂടുതല്‍ തേജോമയമായി ജ്വലിച്ചു നില്‍ക്കുകതന്നെ ചെയ്യും.





















