രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ യാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സമാരംഭം കുറിച്ചതോടെ ഭാരത റെയില്‍വേ അതിന്റെ വികസനചരിത്രത്തിലെ ഒരു പുതിയ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഹരിയാനയിലെ 89 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജിന്ദ് സോനിപ്പത്ത് റൂട്ടില്‍ തുടങ്ങുന്ന പാസഞ്ചര്‍ സര്‍വീസാണ് പ്രധാനമന്ത്രി അടുത്തിടെ ഫ്‌ളാഗ് ഓഫ് ചെയ്തത്. ‘നമോ ഗ്രീന്‍ റെയില്‍’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ പൂര്‍ണമായും ഭാരതത്തില്‍ തന്നെ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ്. ഇതിലൂടെ ആത്മനിര്‍ഭര വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിന്റെ ഗതിവേഗം വര്‍ധിക്കുകയാണ്.
ഭാരതത്തിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിനെന്നും ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്‌ഗേജ് ഹൈഡ്രജന്‍ ട്രെയിനെന്നും ഖ്യാതിയുള്ള നമോ ഗ്രീന്‍ ട്രെയിന്‍ ഭാരതത്തിന്റെ അഭിമാനസംരംഭമായി മാറിയിരിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കാത്ത ഇന്ധനത്തിനായുള്ള അന്വേഷണത്തില്‍ ലോകരാജ്യങ്ങള്‍ മുഴുകിയിരിക്കുമ്പോള്‍ ഹൈഡ്രജന്‍ ട്രെയിനിലൂടെ റെയില്‍വേ മേഖലയില്‍ ഭാരതം വന്‍കുതിപ്പാണ് ലക്ഷ്യമിടുന്നത്. ആഗോള ഇന്ധന പ്രതിസന്ധിക്കിടയിലും ഭാരതത്തിന്റെ വികസനം സ്തംഭിച്ചില്ലെന്നതിന്റെ തെളിവാണ് പുതിയ ഹൈഡ്രജന്‍ ട്രെയിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷംപോലുള്ള സാഹചര്യം 2014-നു മുന്‍പായിരുന്നു ഉണ്ടായതെങ്കില്‍ രാജ്യത്തിന്റെ റെയില്‍വേ ശൃംഖല തന്നെ സ്തംഭിക്കുമായിരുന്നെന്നും കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് 99 ശതമാനം റെയില്‍വേ ശൃംഖലയും വൈദ്യുതീകരിക്കുകയും ഇപ്പോള്‍ ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ രാജ്യത്ത് ഓടിത്തുടങ്ങുകയും ചെയ്തത് രാജ്യത്തിന്റെ സ്വയംപര്യാപ്തതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍ക്കരി, ഡീസല്‍ എന്നിവയില്‍നിന്ന് ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജസ്രോതസ്സുകളിലേക്കുള്ള ഭാരത റെയില്‍വേയുടെ പരിണാമത്തിലെ പുതിയ അധ്യായമാണ് ഹൈഡ്രജന്‍ ട്രെയിനെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചത്.
ഓവര്‍ഹെഡ് ലൈനുകളില്‍ നിന്ന് വൈദ്യുതി സ്വീകരിക്കുന്ന സാധാരണ ഇലക്ട്രിക് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി, ഹൈഡ്രജനും അന്തരീക്ഷത്തിലെ ഓക്സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ ട്രെയിനിനുള്ളില്‍ തന്നെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയാണ് പുതിയ ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രക്രിയയിലൂടെ കാര്‍ബണ്‍ പുറന്തള്ളലോ പുകയോ ഉണ്ടാകില്ലെന്നു മാത്രമല്ല ഇതിന്റെ ഉപോല്‍പ്പന്നങ്ങളായി പുറത്തുവരുന്നത് ജലബാഷ്പവും ചെറിയ താപവും മാത്രമാണ്. കൊച്ചി ആസ്ഥാനമായ ഫ്‌ലൂയിട്രോണ്‍ എന്ന കമ്പനിയാണ് ട്രെയിനിനുള്ള ഹൈഡ്രജന്‍ റീ ഫ്യൂവലിങ് സ്റ്റേഷന്‍ തയ്യാറാക്കിയത്. ഇലക്ട്രോലൈസറിലൂടെ ഉല്‍പാദിപ്പിക്കുന്ന ഹൈഡ്രജന്‍ അതിമര്‍ദ്ദത്തില്‍ ട്രെയിനിലേക്കു പകര്‍ത്തുന്ന ജോലിയാണു റീ ഫ്യൂവലിങ് സ്റ്റേഷന്‍ ചെയ്യുന്നത്. ഈ ട്രെയിനിനൊപ്പം രാജ്യത്തെ ഏറ്റവും വലിയ റെയില്‍വേ ഹൈഡ്രജന്‍ റിഫ്യൂവലിങ് കേന്ദ്രവും ഹരിയാനയിലെ ജിന്ദില്‍ പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഹൈഡ്രജന്‍ സംഭരണം, വിതരണം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമ്പൂര്‍ണ ഹൈഡ്രജന്‍ റെയില്‍വേ ഇക്കോസിസ്റ്റമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ പ്രവര്‍ത്തിക്കുന്ന ഈ ട്രെയിനില്‍ പത്ത് കോച്ചുകളാണുള്ളത്. ഏകദേശം 2,600 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഈ ട്രെയിനിന് പരമാവധി 120 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുമെങ്കിലും 75 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സര്‍വീസ്. ഹൈഡ്രജന്‍ റെയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജര്‍മനി, ജപ്പാന്‍, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുടെ നിരയിലേക്കാണ് ഭാരതവും ഇപ്പോള്‍ കടന്നുവന്നിരിക്കുന്നത്.
റെയില്‍വേ ശൃംഖലയെ രാജ്യത്തിന്റെ ജീവനാഡിയായി വിഭാവനം ചെയ്തുകൊണ്ട് അവിടെ അടിസ്ഥാനസൗകര്യവികസനവും ആധുനികവല്‍ക്കരണവും സുസാധ്യമാക്കാനുള്ള പ്രയത്‌നമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ റെയില്‍വേയുടെ പങ്ക് തിരിച്ചറിഞ്ഞും നവീകരിച്ച റെയില്‍വേ സ്റ്റേഷനുകളില്‍ ഭാരതത്തിന്റെ സംസ്‌കാരികവും പ്രാദേശികവുമായ പൈതൃകത്തിന്റെ നേര്‍ക്കാഴ്ചകള്‍ ഒരുക്കിയും ഈ മേഖലയില്‍ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ബ്രിട്ടീഷ് കാലത്ത് തുടങ്ങുകയും യുപിഎ സര്‍ക്കാര്‍ വരെ തുടരുകയും ചെയ്ത പ്രത്യേക റെയില്‍വേ ബജറ്റ് സമ്പ്രദായം അവസാനിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേയുടെ സമഗ്ര പുരോഗതി ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തുവരുന്നത്. 2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ റെയില്‍വേ മേഖലയില്‍ വലിയ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനും തുടക്കമിട്ടിരുന്നു. റെയില്‍വേ വൈദ്യുതീകരണം, അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി, വന്ദേഭാരത് ട്രെയിനുകള്‍ എന്നിവ ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടവയാണ്. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ റെയില്‍വേ സ്റ്റേഷനുകള്‍ സമ്പൂര്‍ണ്ണമായി ശുദ്ധമാക്കുന്നതിലൂടെ ട്രെയിന്‍ യാത്ര കൂടുതല്‍ സ്വച്ഛവും സുഗമവുമായി മാറി. മാത്രമല്ല, മിസോറാം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭാരതത്തിന്റെ റെയില്‍വേ ശൃംഖലയില്‍ ഉള്‍പ്പെട്ടത് ബിജെപി ഭരണത്തില്‍ വന്നശേഷമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അമൃത് ഭാരത് പദ്ധതിക്ക് കീഴില്‍ രാജ്യമെമ്പാടുമുള്ള എഴുപത്തഞ്ച് റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 1,570 കോടി രൂപ ചെലവിട്ട് ഇരുപത് സംസ്ഥാനങ്ങളിലായാണ് റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിച്ചത്. ഇതില്‍ കേരളത്തിലെ ആറ് റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെടുന്നു. ഇന്ധന യുദ്ധങ്ങളുടെ ആഗോള പശ്ചാത്തലത്തില്‍ പ്രകൃതിദത്തമായ വാതകങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുകവഴി രാജ്യത്തിന്റെ എണ്ണ ഉപഭോഗം ഗണ്യമായി കുറയ്ക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. പെട്രോളിയം ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനുമായി കേന്ദ്ര സര്‍ക്കാര്‍ പെട്രോളില്‍ എഥനോള്‍ ബ്ലെന്‍ഡിംഗ് ഉള്‍പ്പെടെ നടപ്പില്‍ വരുത്തിയത് ഇതേ ലക്ഷ്യത്തോടെയാണ്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ കു്രപചരണങ്ങളും കെട്ടുകഥകളുമാണ് ചില സ്ഥാപിതകക്ഷികള്‍ പ്രചരിപ്പിക്കുന്നത്. സ്വാതന്ത്ര്യപ്രാപ്തിയുടെ ശതാബ്ദി എത്തുമ്പോഴേക്കും സ്വാവലംബിയായ വികസിത ഭാരതം സഫലമാക്കാന്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ഉള്‍പ്പെടെയുള്ള പദ്ധതിയിലൂടെ വിവിധ മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്ന നൂതനസംരംഭങ്ങളെല്ലാം വിജയപഥത്തിലെത്തട്ടെ എന്ന് പ്രത്യാശിക്കാം.





















