ചിരിയും ചിന്തയും കറുത്തകോട്ടില്‍
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
ഡി.സി. ബുക്‌സ്, കോട്ടയം
പേജ്: 206 വില: 299
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ 257-ാമത് പുസ്തകമാണ് ചിരിയും ചിന്തയും കറുത്ത കോട്ടില്‍ എന്ന പുസ്തകം. അഭിഭാഷകനായ ശ്രീധരന്‍ പിള്ളയുടെ ഈ പുസ്തകം പേര് സൂചിപ്പിക്കും പോലെ തന്നെ അഭിഭാഷക ഗൗണിനുള്ളിലെ രസകരമായ അനുഭവങ്ങളുടെ വിവരണമാണ്. ഗവര്‍ണറായി പോകുന്നതിന് മുമ്പ് കേരളത്തിലെ കോടതികളില്‍ നിറഞ്ഞു നിന്ന ക്രിമിനല്‍ കേസ് വാദിക്കുന്ന അഭിഭാഷകന്റെ ജീവിതത്തിലെ പച്ചയായ അനുഭവങ്ങളാണിതില്‍ വിവരിക്കുന്നത്. ഓരോ അദ്ധ്യായവും ഓരോ പാഠങ്ങളാണ്. പ്രാക്ടീസ് ആരംഭിച്ച കാലം മുതലുള്ള കോടതി മുറിക്കുള്ളിലെ ‘അന്തര്‍ നാടകങ്ങള്‍’ ഗ്രന്ഥകര്‍ത്താവ് രസകരമായി അവതരിപ്പിക്കുന്നു. അതിന് മാറ്റ് കൂട്ടുംവിധമാണ് കവി പ്രൊഫ. വി. മധുസൂദനന്‍ നായരുടെ അവതാരിക. സാധാരണക്കാരന് ഒരു രസായനമെന്നാണ് മധുസൂദനന്‍ നായര്‍ ഈ പുസ്തകത്തെക്കുറിച്ചു പറയുന്നത്.
പുസ്തകത്തിന്റെ പ്രഥമ അദ്ധ്യായം ‘വികര്‍ണ്ണ പൈതൃകം അഭിഭാഷകര്‍ക്കുള്ളത്’ എന്നാണ്. മഹാഭാരതത്തിലെ വികര്‍ണ്ണനെ മുന്‍നിര്‍ത്തിയുള്ള ശ്രീധരന്‍ പിള്ളയുടെ വിശകലനം. വികര്‍ണ്ണന്‍ പൊതുധര്‍മ്മത്തിന്റെയും ധര്‍മ്മത്തിലധിഷ്ഠിതമായ ന്യായത്തിന്റെയും നീതിയുടെയും കൂടെ ഉറച്ചുനിന്നു. ഇതാണ് അഭിഭാഷകര്‍ക്കുള്ള പ്രമാണ പാഠമെന്ന് ലേഖകന്‍ ആദ്യ ലേഖനത്തില്‍ തന്നെ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ വായനക്കാരന് മനസ്സിലാക്കാനും പഠിക്കാനുമുള്ള 85 ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്.
1979ല്‍ കോഴിക്കോട്ട് കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയ കാലം മുതലുള്ള ചില അനുഭവങ്ങള്‍ ലേഖകന്‍ ഹാസ്യാത്മകമായി പറയുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത്, സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍പിള്ളയെ അനൗണ്‍സ്‌മെന്റ് നടത്തുന്ന ആള്‍ ക്രിമിനല്‍ വക്കീല്‍ എന്നതിനു പകരം ക്രിമിനല്‍ എന്ന് അനൗണ്‍സ് ചെയ്തത്. താന്‍ ഒറ്റക്ക് വാദിച്ച ആദ്യ കേസിനെ തുടര്‍ന്ന് ജഡ്ജി തന്നെ വിളിച്ച് അഭിനന്ദിച്ചത്, സുഹൃത്തായ അഭിഭാഷകന്‍ തന്റെ കക്ഷി ഗര്‍ഭിണിയാണെന്ന കാര്യം ഇംഗ്ലീഷില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആംഗ്യഭാഷ കാണിച്ചതും അതിന് ജഡ്ജിയുടെ കമന്റും അങ്ങിനെ ഓരോ അദ്ധ്യായവും രസകരമായ രീതിയില്‍ അവതരിപ്പിക്കുന്നു. ഓരോന്നും ഓരോ പാഠവും അനുഭവവുമാണ് നല്‍കുന്നത്. ഒറ്റ ഇരിപ്പില്‍ വായിച്ച് പോകാവുന്ന നല്ലൊരു ലേഖന സമാഹാരമാണിത്.
മൃത്യുദണ്ഡകം
മോഹന്‍ദാസ് കെ.
കൈപ്പട പബ്ലിക്കേഷന്‍ ഗ്രൂപ്പ്, ഇടുക്കി
പേജ്: 110 വില: 175 രൂപ
ഫോണ്‍: 9539253140
ഗഹനമായി ചിന്തിക്കാനും സരളമായി വായിച്ചു പോകാനും കഴിയുന്നതാണ് ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററും കവിയുമായ കെ.മോഹന്‍ദാസിന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമായ മൃത്യുദണ്ഡകം. സാധാരണ ജീവിതത്തിലെ പല സംഭവഗതികളും കവിതകളിലൂടെ ഒരു മിന്നായമായി കടന്നു പോകുന്നുണ്ട്. ഒറ്റ വായനയില്‍ പോലും നമ്മെ അവിടവിടെ പിടിച്ചു നിര്‍ത്തുന്ന അനുഭവങ്ങള്‍ ധാരാളം കാണാം. പാരമ്പര്യത്തിന്റെ ചിട്ടയാര്‍ന്ന വഴികളിലൂടെയുള്ള യാത്ര മോഹന്‍ദാസിന്റെ കവിതകളില്‍ കാണാനാവില്ല എന്ന വിമര്‍ശനം ഉയരാം. ജീവിതാവസ്ഥകളുമായി ഒത്തുപോകുന്ന സന്ദര്‍ഭങ്ങള്‍, വെറുതെ നോക്കി നിന്നുപോകുന്ന അവസരങ്ങള്‍, വെറുപ്പിന്റെ കംബളത്തിനുള്ളിലെ വെളിപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍, പൊള്ളിപ്പിടഞ്ഞു പോകുന്ന ദുരവസ്ഥകള്‍, ഏകാന്തതയുടെ അസ്വസ്ഥതകള്‍ എന്നു തുടങ്ങി കളിവഞ്ചിയിലെ യാത്രാനുഭവം വരെ ഇതിലുണ്ട്.
എന്തുകൊണ്ട് തീവ്രമായ ഉള്ളുരുക്കം വരുന്നു എന്ന അന്വേഷണമാണ് ഒരു പരിധിവരെ മോഹന്‍ദാസ് നടത്തുന്നത്. എന്തിന് എഴുതുന്നു എന്ന ചോദ്യവും കവി സ്വയം ചോദിക്കുന്നുണ്ട്. സമൂഹത്തോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, സമൂഹത്തിന്റെ സ്പന്ദനങ്ങളില്‍ സംശയവും ആകാംക്ഷയുമുണ്ടെങ്കില്‍ കവിക്കും വല്ലതും പറയാനുണ്ടാവും. അത് കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ആവാം എന്നാണ് കവി വിവക്ഷ.
80 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ദലൈലാമ രാമായണം വായിക്കുമ്പോള്‍ എന്നതില്‍ തുടങ്ങി മൃത്യുദണ്ഡകം എന്ന കവിത വരെ നീണ്ടുനില്‍ക്കുന്നതാണ് മൃത്യുദണ്ഡകം എന്ന കവിതാ സമാഹാരം.






















