മലയാളത്തിലെ മുത്തശ്ശിപത്രത്തിന് ആര്‍എസ് എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിനോട് എന്തെന്നില്ലാത്ത സ്‌നേഹം! അത് എത്രയെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. മുപ്പത്താറു ദിവസത്തെ പാറ്റാ സമരത്തിനുശേഷം ആളൊഴിഞ്ഞ ജന്തര്‍മന്ദറില്‍ ഉടമസ്ഥനെ തേടുന്ന ചാവാലിപ്പട്ടിയെപ്പോലെ സമരക്കാരുടെ ചോരയുടെയും വിയര്‍പ്പിന്റെയും സമരവീര്യം മണത്തു നടക്കുന്നതില്‍ അഭിരമിച്ചിരിക്കുമ്പോഴും (ജൂലായ് 27- ലെ പത്രത്തിന്റെ ഒന്നാം പേജ് കാണുക) അവിടെനിന്ന് ഒരു കി.മീ. അകലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ജൂലായ് 24ന് വിശ്വമംഗലസഭ സംഘടിപ്പിച്ച യോഗത്തില്‍ ‘സമകാലിക മാതൃത്വം’ എന്ന വിഷയത്തിലുള്ള ഡോ.മോഹന്‍ ഭാഗവതിന്റെ പ്രസംഗം റിപ്പോര്‍ട്ടുചെയ്യാന്‍ കാണിച്ച ആവേശത്തില്‍ നിന്ന് ഈ സ്‌നേഹത്തിന്റെ ആഴം അളക്കാവുന്നതേയുള്ളു. യോഗത്തില്‍ അദ്ദേഹം പറഞ്ഞതിനപ്പുറംവരെ റിപ്പോര്‍ട്ടു ചെയ്തത് ഈ സ്‌നേഹം കൊണ്ടാണേ, മറ്റൊന്നും തെറ്റിദ്ധരിക്കരുതേ. കുട്ടികള്‍ രക്ഷിതാക്കളെ സ്വാഭാവികമായി അനുസരിക്കുന്ന ഒരു കാലമുണ്ടായിരുന്നു എന്നും ഇന്ന് യുവതലമുറ ചോദ്യങ്ങള്‍ ചോദിക്കുന്നവരാണെന്നും ഭൗതിക സംസ്‌കാരത്തിന്റെ എണ്ണമറ്റ സ്വാധീനത്തില്‍ പെടുന്ന അവരെ സഹായിക്കാന്‍ രക്ഷിതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നുമാണ് അദ്ദേഹം പറഞ്ഞത്. അവരോട് ആജ്ഞാപിക്കുന്നതിനു പകരം ചര്‍ച്ച ചെയ്യണമെന്നും ഉത്തരവുകള്‍ക്ക് പകരം സമവായം വേണമെന്നും പറയവെയാണ് ‘വിദേശങ്ങളില്‍ പോലും കുട്ടികള്‍ ചോദിക്കാറുണ്ട് ദൈവങ്ങള്‍ക്ക് കുരങ്ങിന്റെ മുഖമോ ആനയുടെ തലയോ ഉള്ളത് എന്തിനാണ്? അത് എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്നത്? കുട്ടികള്‍ ഇത്തരം ചോദ്യവുമായി വീട്ടിലേക്ക് വരുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉത്തരം അറിയില്ല. ഇത്തരം വിഷയങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയാല്‍ സഹായകമാകും. എന്നാല്‍ കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം പുസ്തകത്തെ മാത്രം ഏല്‍പ്പിക്കാന്‍ കഴിയുമോ?’ എന്ന് അദ്ദേഹം അവിടെ കൂടിയവരോട് സാന്ദര്‍ഭികമായി ചോദിക്കുകയും ചെയ്തു (വാര്‍ത്ത ജൂലായ് 25-ലെ ഹിന്ദു പത്രത്തില്‍ നിന്ന്).
ഈ വാര്‍ത്തക്ക് മുത്തശ്ശി പത്രത്തിന്റെ തലക്കെട്ട് ‘പാഠപുസ്തകങ്ങള്‍ ഹിന്ദു ദൈവങ്ങളെക്കുറിച്ച് അറിവുപകരണം ഭാഗവത്’എന്നാണ്. വാര്‍ത്തയുടെ ആദ്യ വാചകം ‘ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള അറിവ് തുടക്കം മുതല്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്’ എന്നുമാണ്. എവിടെ നടന്ന ഏതു പരിപാടിയിലാണ് ഈ പ്രസംഗം എന്ന് വാര്‍ത്തയിലില്ല. സ്‌കൂള്‍ കരിക്കുലം കമ്മറ്റിക്കുള്ള സര്‍സംഘചാലകന്റെ ശാസന എന്നു തോന്നും ഈ വാര്‍ത്ത വായിച്ചാല്‍. ഇത് പത്രത്തിന്റെ കുരുട്ടുബുദ്ധിയല്ലേയല്ല, ഭാഗവതിനോടുള്ള സ്‌നേഹംകൊണ്ട് അദ്ദേഹം പറഞ്ഞതിലപ്പുറം അദ്ദേഹത്തിന്റെ വായില്‍ തിരുകിവെച്ചു എന്നുമാത്രം കരുതിയാല്‍ മതി. എന്നാലേ വിദ്യാഭ്യാസം കാവിവല്‍ക്കരിക്കുന്നു എന്ന് മുഖപ്രസംഗമെഴുതാന്‍ ആവേശം കിട്ടുകയുള്ളു. ആര്‍എസ്എസ്സിന്റെ ജന്മശതാബ്ദി പ്രമാണിച്ച് കേരളത്തില്‍ നടത്തിയ സര്‍സംഘചാലകന്റെ പ്രഭാഷണത്തില്‍ അദ്ദേഹം എന്തു പറഞ്ഞു എന്നതിനല്ല മുത്തശ്ശി പത്രത്തിന് താല്പര്യം. ആ യോഗത്തില്‍ മൂന്ന് വൈസ്ചാന്‍സലര്‍മാര്‍ പങ്കെടുത്തു എന്നതായിരുന്നു പത്രത്തെ രോഷം കൊള്ളിച്ചത്. മുത്തച്ഛന് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പുണ്ടായിരുന്നു എന്നുപറഞ്ഞ് അഹങ്കരിക്കണ്ട എന്ന് ഒരിക്കല്‍ ഇറ്റാലിയന്‍ ഗാന്ധി സോണിയയോട് കെ.കരുണാകരന്‍ പറഞ്ഞിരുന്നു. കെ.കേളപ്പന്റെയും കെ.പി.കേശവമേനോന്റെയും പത്രാധിപ തഴമ്പിന്റെ ബലത്തിലാണ് ഇപ്പോഴത്തെ നീര്‍ക്കോലികള്‍ രാജവെമ്പാല ചമയുന്നത്.
തലവര:
കൊക്രോച്ച് ജനതാപാര്‍ട്ടി നീതി ഉപയോഗിച്ച് മുഖ്യധാരാ രാഷ്ട്രീയത്തെ അപനിര്‍മ്മിക്കുന്നു എം. എന്‍. കാരശ്ശേരി.
ഇതുപോലെ അപനിര്‍മ്മിച്ചവരായിരുന്നു ആംആദ്മി പാര്‍ട്ടി. അന്ന് മാഷ് കയ്യിലെടുത്ത ചൂല് ഇപ്പോള്‍ എവിടെയുണ്ട് സാര്‍?






















