കേരളത്തിലെ ക്ഷേത്രങ്ങളുടെ സ്വത്ത്, തിരുവാഭരണങ്ങള്‍, ഭരണം, നിത്യനിദാനം എന്നിവയുടെ കാര്യത്തില്‍ ഭക്തരും ഹൈന്ദവസംഘടനകളും ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട കാലമായിരിക്കുന്നു. ഭരണകൂടങ്ങളില്‍ നിന്നോ കോടതികളില്‍ നിന്നോ ദേവസ്വം ബോര്‍ഡുകളില്‍ നിന്നോ ക്ഷേത്രങ്ങളെ രക്ഷിക്കാനും ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനുമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അസ്ഥാനത്താണ്. സ്വന്തം മതവും വിശ്വാസവും സംരക്ഷിക്കാനും ജനിച്ച ഭൂമി നിലനിര്‍ത്താനും ലോകം മുഴുവന്‍ എതിരു നിന്നിട്ടും ഐതിഹാസികമായ പോരാട്ടത്തിലൂടെ മതഭ്രാന്തന്മാരെ തുരത്തി നിലനില്‍ക്കുന്ന ഇസ്രായേലിന്റ മാതൃക ഹിന്ദുക്കള്‍ പാഠമാക്കിയേ കഴിയൂ. സനാതനധര്‍മ്മത്തിന്റെ സ്വത്വം കാത്തുസൂക്ഷിക്കാനും നിലനിര്‍ത്താനും പരിപാലിക്കാനും ക്ഷേത്രങ്ങള്‍ ഇനിയെങ്കിലും അന്യംനിന്ന് പോകാതിരിക്കാനും അനിവാര്യമായ പോരാട്ടത്തിന് സമയമായിരിക്കുന്നു.
സമീപകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായ വിഷയം ശബരിമലയിലെ സ്വര്‍ണ്ണക്കടത്ത് തന്നെയായിരുന്നു. 2019 മുതല്‍ 2025 വരെ മാറിമാറി വന്ന ഭരണസമിതികളുടെ ഒത്താശയോടെ ഏതൊക്കെയോ ദൈവതുല്യന്മാര്‍ക്ക് വേണ്ടി ഭഗവാന്റെ സ്വര്‍ണവും വാതില്‍ പടികളും ദ്വാരപാലകവിഗ്രഹത്തിന്റെ സ്വര്‍ണ്ണ കവചങ്ങളും കടത്തിക്കൊണ്ടുപോയി. ശബരിമല അയ്യപ്പനെ നടയടക്കുമ്പോള്‍ ഭസ്മത്തില്‍ പൊതിഞ്ഞ നിര്‍വികല്പ സമാധിയില്‍ ആക്കി നല്‍കുന്ന യോഗദണ്ഡും രുദ്രാക്ഷവും വരെ കടത്തിയവയില്‍ പെടുന്നു എന്നാണ് വിവരം. ഹൈക്കോടതിയുടെ, ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കും എന്ന് പറഞ്ഞിട്ടു മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നത് സത്യമാണ്. ജൂണ്‍ 29 ന് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രത്യേക അന്വേഷണസംഘം അത് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. ഈ അന്വേഷണ സംഘത്തെ ചുമതല ഏല്‍പ്പിക്കുമ്പോള്‍ തന്നെ ഭരണാധികാരികളോടും പ്രത്യേകിച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനോടും അന്ധമായ വിധേയത്വം പുലര്‍ത്തുന്ന അഡീഷണല്‍ ഡിജിപി എച്ച്. വെങ്കിടേഷിന് സത്യസന്ധമായി കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന് പോലീസ് സംവിധാനം നിരീക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകരും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയതാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ എക്‌സാലോജിക്ക് കേസില്‍ പിണറായി വിജയന്റെ മകള്‍ താമസിക്കുന്ന വീട്ടില്‍ പരിശോധന നടത്തി ഇറങ്ങിയപ്പോള്‍ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ സിപിഎം ഓഫീസില്‍ നിന്ന് വിട്ടുകിട്ടാന്‍ ആനാവൂര്‍ നാഗപ്പന്റെയും വി.എസ്. ജോയിയുടെയും മുന്നില്‍ വരി നില്‍ക്കുന്നത് ലൈവായി കണ്ടപ്പോള്‍ പോലീസിന്റെ മനോഭാവം എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായതാണ്.
2019 ല്‍ പത്മകുമാറിന്റെ കാലത്ത് നടന്ന അതേ രീതിയിലുള്ള ക്രമക്കേട് 2025 ല്‍ പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും ചെയ്തു എന്നാണ് അന്വേഷണസംഘം പറയുന്നത്. പ്രശാന്തിന് പുറമേ അംഗങ്ങളായ അജികുമാര്‍, സന്തോഷ്, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, ദേവസ്വം സെക്രട്ടറിയായിരുന്ന ബിന്ദു എന്നിവരെയും പ്രതികളാക്കണം എന്ന് പ്രത്യേക അന്വേഷണസംഘം ശുപാര്‍ശ ചെയ്തിരിക്കുന്നു. 2025 ല്‍ ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ ദ്വാരപാലകശില്‍പ പാളികളും കട്ടിളപ്പാളിയും ഇളക്കി സ്വര്‍ണം പൂശിയതില്‍ ദുരൂഹതയും ഗൂഢാലോചനയും ഉണ്ടെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. നേരത്തെ പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ നടത്തിയ ചോദ്യംചെയ്യലിലോ അന്വേഷണത്തിലോ ഇക്കാര്യം എന്തുകൊണ്ട് ബോധ്യപ്പെട്ടില്ല, ഉയര്‍ന്നില്ല എന്ന ചോദ്യമാണ് സാധാരണക്കാരായ ഭക്തര്‍ക്കിടയില്‍ നിന്നും ഉയരുന്നത്. അന്നത്തേതില്‍ നിന്ന് വ്യത്യസ്തമായി അന്വേഷണത്തിലോ നടപടികളിലോ എന്തെങ്കിലും മാറ്റം പിന്നീട് പ്രത്യേകമായി ഉണ്ടായതായി അറിവില്ല. പിന്നെ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം ഈ പുതിയ നിഗമനം ഉണ്ടാകാനുള്ള സാഹചര്യത്തില്‍ നിന്ന് തന്നെ അന്വേഷണം ശരിയായ വഴിക്കല്ല പോയിരുന്നത് എന്ന് മനസ്സിലാകും. ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് ചെന്നൈയിലേക്ക് സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടുപോയതെന്ന് നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പിന്നെ ഇപ്പോള്‍ പുതിയതായി എന്തുണ്ടായി? കഴിഞ്ഞ ആറുമാസത്തിനു മുമ്പുള്ള അന്വേഷണപുരോഗതിയില്‍ നിന്ന് ഇപ്പോഴത്തെ സാഹചര്യം കൂടി താരതമ്യം ചെയ്യുമ്പോള്‍ ഈ അന്വേഷണത്തിലെ കള്ളക്കളികള്‍ ബോധ്യമാകും.
അന്വേഷണസംഘത്തില്‍ ഉത്തമവിശ്വാസം അര്‍പ്പിച്ചിരിക്കുന്ന ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെയും ആയിരക്കണക്കിന് ഭക്തരുടെയും വിശ്വാസത്തെയും വികാരങ്ങളെയും ചൂഷണം ചെയ്യുകയാണ് ഇപ്പോഴത്തെ അന്വേഷണം എന്ന കാര്യത്തില്‍ അല്പവും സംശയമില്ല. ഏതു രാഷ്ട്രീയ നേതാവിനോടും ഭയമില്ലാതെ ചോദ്യം ചോദിക്കാന്‍ കഴിയുന്ന, സത്യസന്ധരായ, ആരോടും വിധേയത്വമില്ലാത്ത അന്വേഷണസംഘത്തെ നിയോഗിച്ചാലല്ലാതെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സത്യം പുറത്തുവരില്ല. പത്മകുമാറിനെ വേണ്ടവിധത്തില്‍ ചോദ്യം ചെയ്താല്‍ സ്വര്‍ണം കട്ട ദേവതുല്യനെ കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. ദേവസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ അറിയാതെ ശബരിമലയില്‍ ഈച്ച അനങ്ങില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ശബരിമലയില്‍ അന്നുണ്ടായിരുന്ന ഇന്റലിജന്‍സ്, പോലീസ് സംവിധാനവും കോടതി നിയോഗിച്ചിരുന്ന കമ്മീഷണറും അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കേണ്ടതല്ലേ? ഇക്കാര്യത്തില്‍ ഒന്നും സാധാരണ ഭക്തരുടെ മനസ്സിലെ , നെരിപ്പോട് പോലെ അയ്യപ്പഭക്തരുടെ നെഞ്ചില്‍ തീപാറുന്ന ആശങ്കയ്ക്ക് അറുതി വരുത്തുന്ന ഒരു തീരുമാനവും ഉണ്ടാകുന്നില്ല എന്ന കാര്യം ബഹുമാനപ്പെട്ട ഹൈക്കോടതിയും അറിയണം. കോടതി പലതവണ പറഞ്ഞിട്ടും ഫലപ്രദവും യുക്തിസഹവുമായ അന്വേഷണം ഉണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ അയോധ്യയിലെ അന്വേഷണം ഭക്തരും ബഹുമാനപ്പെട്ട ഹൈക്കോടതിയും കാണേണ്ടതാണ്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് നിയോഗിച്ചത് ആരെയും കൂസാത്ത പ്രത്യേക അന്വേഷണസംഘത്തെയാണ്. ഭരണകക്ഷിയായ ബിജെപിയോട് അടുപ്പമുണ്ടെന്ന് പറയുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്ന എല്ലാ ഉന്നതരുടെയും കോട്ടകൊത്തളങ്ങളിലേക്ക് അന്വേഷണസംഘം എത്തിയെന്ന് മാത്രമല്ല, അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് ഒറ്റയാളെ പോലും ഒഴിവാക്കിയിട്ടുമില്ല. ക്ഷേത്രത്തിന്റെ ഭരണചുമതല ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറിക്കൊണ്ട് നിയമം ആര്‍ക്കും വിധേയരല്ല എന്ന് വളരെ വ്യക്തമായി കാട്ടിക്കൊടുക്കുകയും ചെയ്തത് മാതൃകാപരമാണ്. എന്തുകൊണ്ട് ശബരിമല കേസില്‍ ഇത്തരത്തിലുള്ള നടപടി ഉണ്ടാകുന്നില്ല എന്ന കാര്യം പരിഗണിക്കപ്പെടണം.
ശബരിമലയില്‍ മാത്രമല്ല, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ദേവസ്വം ബോര്‍ഡുകളിലും ഒരേപോലെ ക്ഷേത്രങ്ങളുടെ സ്വര്‍ണവും സ്വത്തും അന്യാധീനപ്പെടുന്നു, മോഷണം പോകുന്നു എന്ന കാര്യം ലാഘവബുദ്ധിയോടെ കാണാന്‍ കഴിയില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നെയ്യാറ്റിന്‍കര ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം, വെള്ളി, തിരുവാഭരണങ്ങള്‍ എന്നിവ നഷ്ടമായിരിക്കുന്നു. പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിലെ ലോക്കറുകളില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണക്കട്ടി, മരിയങ്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണമുദ്ര പൊതി, കാശീശ്വരം ക്ഷേത്രത്തിലെ സ്വര്‍ണ്ണഗോപി, കൂട്ടപ്പന ക്ഷേത്രത്തിലെ വീരചക്രം, വീരണകാവിലെ വെള്ളിത്താമര, പെരും കുളത്തൂര്‍ ക്ഷേത്രത്തിലെ വെള്ളിതട്ടം, മാങ്ങരമുട്ടം ക്ഷേത്രത്തിലെ വെള്ളി ആഭരണം തൃക്കണ്ണ്, അരങ്ങല്‍ ക്ഷേത്രത്തിലെ ചന്ദ്രക്കല, ചെഴുക്കാന്നൂര്‍, പാറശ്ശാല, മൂര്യങ്കര എന്നീ ക്ഷേത്രങ്ങളിലെ ആഭരണങ്ങള്‍ എന്നിവയാണ് കാണാതായത്. ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ ഇവിടെ നിന്നും നഷ്ടമായതായാണ് സൂചന.
മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ ജീവതയില്‍ നിന്ന് സ്വര്‍ണവും മുത്തുകളും കവര്‍ന്നതായി നാട്ടുകാര്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡിലെ പൊയില്‍ക്കാവിലെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് ജോലി ചെയ്ത എല്ലാ സ്ഥലങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി ദേവസ്വം ബോര്‍ഡ് തന്നെ പരാതി നല്‍കിയിട്ടുണ്ട്. ബാലുശ്ശേരി ക്ഷേത്രത്തില്‍ നിന്നും ആഭരണങ്ങള്‍ കാണാതെ പോയി. ഈ തരത്തില്‍ കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേ അറ്റം വരെ എല്ലാ ദേവസ്വം ബോര്‍ഡുകളുടെയും അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം കവര്‍ച്ച ചെയ്തിരിക്കുന്നു.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍, ഗുരുവായൂര്‍ ദേവസ്വം, കൂടല്‍മാണിക്യം ദേവസ്വം, എന്നിവ അടക്കം എല്ലാ ദേവസ്വം ബോര്‍ഡുകളിലെയും ക്ഷേത്രങ്ങളുടെ സ്വര്‍ണ്ണം, തിരുവാഭരണങ്ങള്‍, മറ്റു സ്വത്തുക്കള്‍ എന്നിവ സംബന്ധിച്ച ഒരു ധവളപത്രം അടിയന്തരമായി പുറപ്പെടുവിക്കണം. സ്വത്തുക്കള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ അതിന്റെ വിവരണവും വിവരവും പുറത്തുവിടണം. ഇത് ഓരോ തവണയും ഉദ്യോഗസ്ഥര്‍ മാറുമ്പോള്‍ അതത് ക്ഷേത്രങ്ങളില്‍ എങ്കിലും സുതാര്യമായി പ്രദര്‍ശിപ്പിക്കുകയും ഇനി ഒരിക്കലും ക്ഷേത്ര സ്വത്ത് നഷ്ടമാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. ഓരോ ക്ഷേത്രത്തിലും ഭക്തര്‍ നല്‍കിയിട്ടുള്ള തിരുവാഭരണങ്ങള്‍ കൊള്ളയടിക്കാനുള്ള അവസരം ഇനിയും നല്‍കാനാവില്ല.
ക്ഷേത്രങ്ങളുടെ ഭൂമി സംബന്ധിച്ചും ഇതേ സാഹചര്യം തന്നെയാണ് നിലവിലുള്ളത്. കേണല്‍ മണ്‍റോ ക്രിസ്ത്യന്‍ മിഷനറി സഭയുടെ പ്രതിനിധിയായി തന്നെയാണ് കേരളത്തില്‍ വന്നത്. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തിന് വേണ്ടി സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് ക്ഷേത്രസ്വത്തുക്കള്‍ മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റാന്‍ ശ്രമിച്ചത്. പക്ഷേ സ്വാതന്ത്ര്യസമയത്ത് ഭരണഘടന നിര്‍മ്മാണ സമിതിയും നാട്ടുരാജ്യങ്ങളുമായി ഒപ്പിട്ട കവണന്റ് അനുസരിച്ച് ക്ഷേത്രഭൂമി മൈനറായ ദേവതയ്ക്ക് അവകാശപ്പെട്ടതാണ്. അത് കൈമാറാന്‍ ആവില്ല എന്ന കാര്യം പത്മനാഭസ്വാമിക്ഷേത്ര കേസിലും അടുത്തിടെ സുപ്രീംകോടതിയുടെ വിധിയിലും വളരെ വ്യക്തമായി പറഞ്ഞതാണ്. പിണറായിയുടെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ ക്ഷേത്രഭൂമി വീണ്ടെടുക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ ഉടന്‍തന്നെ രൂപീകരിക്കുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും നിയമസഭയില്‍ പറഞ്ഞതാണ്. പിണറായി സര്‍ക്കാര്‍ പോയി വി.ഡി. സതീശന്‍ സര്‍ക്കാര്‍ വന്നിട്ടും ദേവസ്വം ഭൂമി വീണ്ടെടുക്കാനുള്ള ട്രിബ്യൂണല്‍ ഉണ്ടായതായി അറിയില്ല.
ഏതാണ്ട് രണ്ടര ലക്ഷം ഹെക്ടര്‍ ക്ഷേത്രഭൂമിയാണ് ഇപ്പോള്‍ അന്യാധീനപ്പെട്ടിട്ടുള്ളത്. ഇതില്‍ പാട്ടത്തിന് കൊടുത്തിട്ടുള്ള തോട്ടങ്ങളും വ്യാജരേഖകള്‍ ചമച്ച് പശ്ചിമദേവസ്വത്തിന്റെ ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്‌സ് ചര്‍ച്ച് കൈവശപ്പെടുത്താന്‍ ശ്രമിച്ചതും ഒക്കെ ഉള്‍പ്പെടുന്നു. ചെറുവള്ളി എസ്റ്റേറ്റിന്റെ വ്യാജരേഖ സമര്‍പ്പിച്ചത് ഹിന്ദുസംഘടന നേതാക്കള്‍ തന്നെ കണ്ടെത്തി കോടതിക്ക് മുന്നില്‍ എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പാളയത്തെ ശക്തിഗണപതി ക്ഷേത്രത്തിന്റെ 92 സെന്റ് സ്ഥലം വെറും 9 സെന്റ് ആയി ചുരുങ്ങിയിരിക്കുന്നു. ഈ സ്ഥലവും വീണ്ടെടുക്കേണ്ടതുണ്ട്. മലപ്പുറത്തെ പല ക്ഷേത്രങ്ങളുടെയും ഊരാണ്മ ഇതരമതസ്ഥരുടെ പേരിലാക്കിയത് വ്യാജരേഖകളും കള്ളപ്രമാണങ്ങളും ഉപയോഗിച്ചാണ്. ഏറ്റവും പുതിയ സുപ്രീംകോടതി വിധിയനുസരിച്ച് ഇതിലെ ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടാന്‍ ആവില്ല. ഇക്കാര്യത്തില്‍ കേരളത്തിലെ ഭക്തരും ക്ഷേത്ര ഭരണസമിതികളും ഹൈന്ദവ സംഘടനകളും സംയുക്തമായി ഇറങ്ങിയേ കഴിയൂ.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ. ജയകുമാര്‍ ചുമതലയില്‍ വന്നപ്പോള്‍ വന്‍പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥന്‍ നിലയില്‍ അഴിമതിക്കും പക്ഷപാതത്തിനും വഴങ്ങാത്ത ആളും എന്ന നിലയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ദേവസ്വം ബോര്‍ഡില്‍ അദ്ദേഹത്തിന്റെ കൈകള്‍ കെട്ടപ്പെട്ടിരിക്കുന്നു എന്ന സംശയമാണ് ഹൈന്ദവ സംഘടനകള്‍ക്കുള്ളത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിഴിഞ്ഞത്തെ തകര്‍ന്നു കിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങള്‍. ക്ഷേത്രത്തിന്റെ മതിലില്‍ തന്നെ കയ്യേറ്റക്കാര്‍ കടകള്‍ കെട്ടിയിരിക്കുന്നു. ഇത് ഒഴിപ്പിക്കാന്‍ യാതൊരു നടപടിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്തിട്ടില്ല. മറ്റൊരു ദേവി ക്ഷേത്രത്തിന്റെ സ്ഥലം തുറന്നു കിടക്കുകയാണ്. അവിടെ കമ്പിവേലി എങ്കിലും കെട്ടി സംരക്ഷിക്കുവാന്‍ ദേവസ്വം ബോര്‍ഡിന് കഴിയണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഭൂമി കയ്യേറ്റം നടന്നിട്ടുള്ളത്. പാളയം ശക്തി ഗണപതി ക്ഷേത്രം അടക്കം മുഴുവന്‍ ക്ഷേത്രങ്ങളുടെയും ഭൂമി വീണ്ടെടുക്കാനുള്ള നടപടികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം വേണമോ എന്ന കാര്യം ഹൈന്ദവ സംഘടനകള്‍ക്ക് ആലോചിക്കേണ്ടി വരും. കൊച്ചി ദേവസ്വം ബോര്‍ഡ് തൃശ്ശൂര്‍ വടക്കുന്നാഥന്റെ സ്ഥലം അടക്കം കയ്യേറ്റക്കാര്‍ക്ക് വിട്ടുകൊടുക്കാനുള്ള നീക്കം കോടതി ഇടപെടലിലൂടെയാണ് തടഞ്ഞത്. കൊച്ചി ദേവസ്വം ബോര്‍ഡിന്റെയും ധാരാളം സ്ഥലം അന്യാധീനപ്പെട്ടിട്ടുണ്ട്. ഈ അന്യാധീനപ്പെട്ട മുഴുവന്‍ സ്ഥലങ്ങളും വീണ്ടെടുക്കാനുള്ള നടപടി ഉണ്ടായ കഴിയൂ. കാശ്മീരിലെയും ബംഗ്ലാദേശിലെയും ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതും സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതും ഹിന്ദു സമൂഹത്തിന് മുന്നില്‍ വലിയ സൂചനയാണ് നല്‍കിയിട്ടുള്ളത്. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്തവന്‍ വിഡ്ഢികളാണെന്ന് സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടിയതിന് അപ്പുറം ഹിന്ദു സമൂഹത്തിന് മുന്നില്‍ എന്തു മാതൃകയാണ് വേണ്ടത്? ക്ഷേത്രസ്വത്തുക്കള്‍ കവര്‍ച്ച ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും നഷ്ടമായ സ്വര്‍ണവും തിരുവാഭരണങ്ങളും മറ്റും വീണ്ടെടുക്കാനും ക്ഷേത്രഭൂമി പൂര്‍ണമായും മടക്കിയെടുക്കാനും ഉള്ള അതിശക്തമായ മുന്നേറ്റത്തിന് ഹിന്ദുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. അതിനു തയ്യാറായില്ലെങ്കില്‍ കാശ്മീരും ബംഗ്ലാദേശും നമ്മുടെ മുന്നിലുണ്ട് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കുക, ഓര്‍മ്മിക്കുക.






















