കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ബാവലിപ്പുഴയില്‍ തന്റെ കുടുംബത്തിന് കല്‍ക്കെട്ട് നടത്താന്‍ അവകാശമുണ്ടെന്ന പേരില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ഒരു മുസ്ലീം സമുദായാംഗം വന്നതും പുഴയില്‍ നിന്ന് ഒരു കല്ലെടുത്ത് അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചതും അതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ കൊടുത്ത് ഒരു പുതിയ വിവാദത്തിന് തിരികൊളുത്തിയതും ആകസ്മികമല്ല. ശബരിമലയില്‍ ഒരു മണ്ഡലകാലം മുഴുവന്‍ നടക്കുന്ന തീര്‍ത്ഥാടനത്തിന് എത്തുന്ന ലക്ഷക്കണക്കിന് ഹിന്ദു ഭക്തരെ ലക്ഷ്യമിട്ടു നടത്തിയ അതേ കൊള്ള 28 ദിവസം മാത്രം നടക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലും നടത്താനുള്ള മതതീവ്രവാദികളുടെ ആസൂത്രണം തന്നെയാണ് ഇതിലും കാണാന്‍ കഴിയുന്നത്. യാതൊരുവിധ രേഖകളോ തെളിവുകളോ വിശ്വസനീയമായ വാമൊഴികളോ വരമൊഴികളോ ഇല്ലാതെ നൂറ്റിരുപത് വര്‍ഷം മുമ്പ് എന്റെ ഉപ്പാപ്പ അവിടെ കല്ലിടുന്ന ജോലി ചെയ്തിരുന്നു എന്നും അതിന് തന്റെ കുടുംബത്തിന് അവകാശം ഉണ്ടെന്നും പറഞ്ഞുവരുന്നത് സദുദ്ദേശ്യത്തോടെ അല്ല എന്നറിയാന്‍ പാഴൂര്‍ പടിപ്പുരയിലോ പയ്യന്നൂര്‍ പൊതുവാളിന്റെയടുത്തോ പോകേണ്ട കാര്യമില്ല. കൊട്ടിയൂരില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും എത്തുന്നത് ഇപ്പോള്‍ അവരുടെ ശ്രദ്ധയില്‍ വന്നു എന്ന് മാത്രം. ഇതുപോലെയാണ് കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ ധര്‍മാധികാരി വീരേന്ദ്ര ഹെഗ്‌ഡേക്കും കുടുംബത്തിനും എതിരെ മതതീവ്രവാദികളുടെ ഗൂഢാലോചന ഉണ്ടായത് എന്ന കാര്യവും മറക്കാനാവില്ല. കേരളത്തിന് പിന്നാലെ ആസൂത്രിത ജിഹാദി ഗൂഢാലോചനയുടെ കേന്ദ്രമായി കര്‍ണാടകവും മാറുന്നു എന്നതാണ് സത്യം.
കര്‍ണാടകത്തിലെ മിനിമം വേജസ് ബോര്‍ഡ് ചെയര്‍മാന്‍ ടി.എം. ഷാഹിദ് തെക്കില്‍ അടക്കം നാലു പേരാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത, ആര്‍ക്കും അറിവില്ലാത്ത പുതിയ അവകാശവാദവുമായി കൊട്ടിയൂരില്‍ എത്തിയത്. അവരുടെ അവകാശവാദം അനുസരിച്ച് ഷാഹിദിന്റെ കുടുംബക്കാര്‍ ആയ പാറപ്രവന്‍ വീട്ടുകാരാണ് ബാവലി പുഴയില്‍ കല്ലിട്ട് തിരിച്ചിരുന്നത്. നൂറ്റിരുപത് വര്‍ഷം മുമ്പ് അത് നിര്‍ത്തലാക്കിയത്രെ. പക്ഷേ, ഇങ്ങനെ ഒരു ആചാരം അവിടെ ഉള്ളതായി ആര്‍ക്കും അറിയില്ല. വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പുഴയില്‍ കല്ലിടുന്നതും വെള്ളം തിരിക്കുന്നതും അടക്കമുള്ള പണികള്‍ അതത് സമയത്ത് കിട്ടുന്ന പണിക്കാരെ കൊണ്ട് അമ്പല കമ്മിറ്റി ചെയ്യുകയാണ് പതിവ്. അതിനായി പ്രത്യേക അവകാശമോ ഏതെങ്കിലും കുടുംബക്കാര്‍ക്ക് അധികാരമോ നല്‍കിയിട്ടില്ല. കര്‍ണാടക സര്‍ക്കാരിന്റെ സ്റ്റേറ്റ് കാറില്‍ വന്ന് പോലീസ് അകമ്പടിയോടെ ദേവസ്വം ഓഫീസില്‍ എത്തിയവരെ മാന്യന്മാര്‍ എന്ന് കരുതി സ്വീകരിച്ചതാണ് കൊട്ടിയൂര്‍ ദേവസ്വം ചെയ്ത അപരാധം. നൂറ്റിരുപത് വര്‍ഷം മുമ്പ് അന്നത്തെ രാജഭരണ കാലത്ത് അവസാനിപ്പിച്ചു എന്നു പറയുന്ന കല്ലുകെട്ടിന്റെ ചരിത്രം അവിടെയും അവര്‍ വിളമ്പി. ഇതിന്റെ ആധികാരികതയും ചരിത്രപശ്ചാത്തലവും വിശ്വാസ്യതയും ചോദ്യം ചെയ്തപ്പോള്‍ അതിനു മറുപടി പറയാതെ പ്രതികരിക്കാതെ മടങ്ങിയവര്‍ പോകുന്ന വഴിക്ക് പുഴയില്‍ നിന്ന് രണ്ടുമൂന്ന് കല്ലെടുത്ത് വച്ച് ഫോട്ടോയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇവിടെയാണ് ഈ നാടകത്തിന്റെ പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും മനസ്സിലാകുന്നത്.
കൊട്ടിയൂര്‍ വൈശാഖ ഉത്സവം പോലെ കൃത്യമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന, വ്യക്തമായ നിബന്ധനകള്‍ നൂറ്റാണ്ടുകളായി ഒരു വ്യത്യാസവും ഇല്ലാതെ കൊണ്ടുപോകുന്ന മറ്റൊരു ക്ഷേത്രോത്സവം കേരളത്തില്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്. ഇടവമാസത്തിലെ ചോതി നാള്‍ നെയ്യാട്ടത്തോടെ ആരംഭിച്ച് മിഥുന മാസത്തിലെ ചിത്തിര ദിവസം തൃക്കലശാട്ടോടെയാണ് വൈശാഖ മഹോത്സവം സമാപിക്കുന്നത്. ഉത്സവം തുടങ്ങി മൂന്നുദിവസത്തിനുശേഷം മാത്രമേ അക്കരെ കൊട്ടിയൂരില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ. നടയടക്കുന്നതിന് നാലുദിവസം മുമ്പ് അത് അവസാനിക്കുകയും ചെയ്യും. മലബാറിലെ 64 ഹൈന്ദവ സമുദായങ്ങള്‍ക്ക് വൈശാഖോത്സവവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ നിയതമായ ചുമതലകള്‍ നല്‍കിയിരിക്കുന്നു. സമുദായങ്ങളിലെ ബന്ധപ്പെട്ട വീട്ടുകാര്‍ നൂറ്റാണ്ടുകളായി ഈ അനുഷ്ഠാനം യാതൊരു വ്യതിയാനവും ഇല്ലാതെ തുടര്‍ച്ചയായി നടത്തിക്കൊണ്ടുവരുന്നു. പുഴയില്‍ കല്ലിടുന്നതടക്കം ഏതെങ്കിലും ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ബന്ധമുള്ള ഏതെങ്കിലും കുടുംബമോ സമുദായമോ ഉണ്ടായിരുന്നെങ്കില്‍ അത് അവിടുത്തെ ഭരണസമിതിയിലും ട്രസ്റ്റ് രേഖകളിലും ഉണ്ടാകേണ്ടതാണ്. അതിന് പകരം ക്ഷേത്രോത്സവം തകര്‍ക്കാനും ആവശ്യമില്ലാത്ത കലാപം സൃഷ്ടിക്കാനും കേരളപോലീസിന്റെ പിന്‍ബലത്തോടെ കര്‍ണാടകത്തില്‍ നിന്നുള്ള തീവ്രവാദ സംഘടനകളുടെ ആസൂത്രിത ഇടപെടലാണ് ഇവിടെ നടക്കുന്നതെന്നാണ് ഹൈന്ദവസംഘടനകള്‍ ആരോപിക്കുന്നത്. കേരള ക്ഷേത്ര സംരക്ഷണ സമിതിയും വിശ്വഹിന്ദുപരിഷത്തും ഹിന്ദു ഐക്യവേദിയും അടക്കമുള്ള സംഘടനകള്‍ ഇക്കാര്യത്തി ല്‍ വിശ്വാസികള്‍ക്കൊപ്പം അണിനിരന്നു കഴിഞ്ഞു.
ക്ഷേത്രാനുഷ്ഠാനങ്ങളില്‍ നുഴഞ്ഞു കയറി സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തിനെതിരെ അതിശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കൊട്ടിയൂര്‍ ദേവസ്വം ഭാരവാഹികളും വ്യക്തമാക്കി കഴിഞ്ഞു. നൂറ്റിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ കുടുംബക്കാര്‍ അവിടെ ഉത്സവകാലത്ത് കല്‍പ്പണി ചെയ്തിരുന്നു എന്നതും അതിന് അവകാശമുണ്ടെന്നും വാദിക്കുന്നതിന് പിന്നില്‍ സത്യത്തിന്റെ അംശം ഉണ്ടെന്നു തോന്നുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഈ വര്‍ഷങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും ആരെങ്കിലും ഇത് ഉന്നയിച്ചു വരുമായിരുന്നില്ലേ? എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ഹൈന്ദവക്ഷേത്രത്തിന് മുന്നില്‍ എത്തിയതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത അവര്‍ക്കുണ്ട്. ഉണ്ണിയാര്‍ച്ചയുടെയും തച്ചോളി ഒതേനന്റെയും പാരമ്പര്യം പുലര്‍ത്തുന്ന കടത്തനാടന്‍ മണ്ണില്‍ മതതീവ്രവാദം വളര്‍ത്താനും ഹൈന്ദവ ക്ഷേത്ര അനുഷ്ഠാനങ്ങളില്‍ ഇടപെടാനും വരാതിരിക്കുന്നത് അല്ലേ ബുദ്ധി. കടത്തനാട് രാജാവുമായി അറക്കല്‍ ആലിരാജാ ആദ്യം ഏറ്റുമുട്ടിയതും ഈ തരത്തില്‍ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് ക്ഷേത്രങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചപ്പോഴാണ് എന്ന കാര്യം മറക്കരുത്. പഴശ്ശി തമ്പുരാനുമായുള്ള ആദ്യ ഏറ്റുമുട്ടലും മതാധിഷ്ഠിതമായിരുന്നു. എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലെയും വരുമാനത്തിന്റെ പങ്കുവേണമെന്നും അവിടെ തങ്ങള്‍ക്ക് അവകാശം ഉണ്ടെന്നും വരുത്തിത്തീര്‍ക്കാനുള്ള ഇസ്ലാമിക ജിഹാദിന്റെ ഭാഗമാണ് ഈ പുതിയ അവകാശവാദവും.
കഴിഞ്ഞ എണ്‍പത് വര്‍ഷമായി കൊട്ടിയൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്നിരുന്ന ജ്ഞാനവൃദ്ധരായ ആളുകള്‍ അവിടെയുണ്ട്. അവരാരും ഇങ്ങനെ ഒരു പാറപ്രവന്‍ കുടുംബത്തെയോ അവരുടെ അവകാശത്തെക്കുറിച്ചോ കേട്ടിട്ടില്ല, അറിഞ്ഞിട്ടില്ല. ഈ കുടുംബവുമായി ബന്ധമുള്ള കര്‍ണാടകത്തില്‍ താമസിക്കുന്ന ഷാഹിദിന് ഇപ്പോള്‍ ഈ ഉള്‍വിളി എവിടെ എവിടെ നിന്ന് കിട്ടി. ബാവലിപ്പുഴയിലെ നീരൊഴുക്കിനും നീരഴുന്നള്ളത്തിനും ഒക്കെയുള്ള സംവിധാനം കൊട്ടിയൂര്‍ ദേവസ്വത്തിന്റെ പാരമ്പര്യ സമുദായങ്ങളും അവിടുത്തെ ട്രസ്റ്റും നന്നായി നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അത് ആ വഴിക്ക് തന്നെ പോകട്ടെ. നൂറ്റിരുപത് വര്‍ഷം മുമ്പ് രാജഭരണ കാലത്ത് അത് നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അതിന് വ്യക്തമായ കാരണവും ഉണ്ടാകും. അതിനിയും കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഉറപ്പിക്കാനാകാത്ത സാഹചര്യത്തില്‍ എന്തിനാണ് വെറുതെ ഒരു വിവാദം കൂടി കുത്തിപ്പൊക്കുന്നത്.
ശബരിമലയിലും ഇതേരീതിയില്‍ തന്നെയാണ് ഇസ്ലാം മതവിശ്വാസികള്‍ കടന്നു കയറിയത്. 1950 കളില്‍ ക്ഷേത്രം തീ വെക്കുമ്പോള്‍ അവിടെ വാവര്‍നട ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് വാപുരക്ഷേത്രമാണ്. എം.എന്‍. നമ്പ്യാരുടെ സിനിമയ്ക്ക് പ്രചാരം കിട്ടാന്‍ അദ്ദേഹം കൊണ്ടുവന്ന മതനിരപേക്ഷ കഥ ശബരിമല അയ്യപ്പന്റെ ചങ്ങാതി എന്ന സിനിമ കഥ അംഗീകരിച്ച അന്നത്തെ ദേവസ്വം ബോര്‍ഡ് ആണ് ശബരിമലയില്‍ വാവര്‍നട ഉണ്ടാക്കിയത്. ഇന്ന് ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ വാവര്‍നടയില്‍ ഇടുന്ന ഓരോ പൈസയും ക്ഷേത്രത്തെ തകര്‍ക്കാനും ഹിന്ദുവിരുദ്ധതയ്ക്കും ഉപയോഗപ്പെടുത്തുന്നു എന്ന കാര്യം ഹൈന്ദവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാം മതവിശ്വാസത്തിലോ അവരുടെ ചരിത്രത്തിലോ കേരളത്തിന്റെ ഏതെങ്കിലും ചരിത്രഗ്രന്ഥത്തിലോ പുരാണ ഗ്രന്ഥത്തിലോ ഇല്ലാത്ത വാവര്‍ എങ്ങനെ ശബരിമലയില്‍ ഉണ്ടായി എന്ന കാര്യം ആലോചിക്കണം. ശബരിമലയിലെ മറ്റു നടകളെ പോലെ വാവര്‍ നടയിലെ പണവും ദേവസ്വം ബോര്‍ഡിനും ഹിന്ദു സമൂഹത്തിനും അവകാശപ്പെട്ടതാണ്. വാവര്‍ നടയില്‍ ഇപ്പോഴുള്ള പുരോഹിതര്‍ക്ക് പൂജാരിമാര്‍ക്ക് കൊടുക്കുന്ന ശമ്പളം അല്ലെങ്കില്‍ ദക്ഷിണയാണ് നല്‍കേണ്ടത്. ഏത് കീഴ്‌വഴക്കത്തിന്റെ, കരാറിന്റെ അല്ലെങ്കില്‍ രാജഭരണ കാലത്ത് ഉള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവര്‍ നടയിലെ പണം നടയില്‍ ഇപ്പോഴുള്ള അവകാശികള്‍ക്ക് നല്‍കുന്നത് എന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കണം. ഇതേ തന്ത്രം തന്നെയാണ് കൊട്ടിയൂരിലും പയറ്റാന്‍ ശ്രമിക്കുന്നത്. വാപുരനട വാവര്‍നടയാക്കി മാറ്റിയ കാലത്തെ പ്രതികരണശേഷിയില്ലാത്ത ഹിന്ദുസമൂഹം അല്ല ഇന്നുള്ളത് എന്ന് നിലക്കല്‍ പ്രശ്‌നത്തോടെ തന്നെ മനസ്സിലായിട്ടുണ്ടാകും. വാപുരനടയ്ക്കു വേണ്ടിയുള്ള നിയമപരവും മതപരവുമായ പരിശ്രമങ്ങള്‍ ഹൈന്ദവ സമൂഹം തുടങ്ങിക്കഴിഞ്ഞു. ഹിന്ദുവിന്റെ ഭക്തിയും വിശ്വാസവും ചൂഷണം ചെയ്ത് സനാതനധര്‍മ്മത്തെ തകര്‍ക്കാനുള്ള ഇതര മതസ്ഥരുടെ ശ്രമങ്ങളെ ചെറുക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ഹൈന്ദവാചാരങ്ങളും വിശ്വാസങ്ങളും പകര്‍ത്താനും അതിന്റെ പേരില്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാനും ഉള്ള മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ആസൂത്രിതമായ ശ്രമം കാണാതിരിക്കാന്‍ ആവില്ല. ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങള്‍ പകര്‍ത്തിയെടുത്ത് അതേപോലെ ഉപയോഗിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ക്രിസ്തു ഭാഗവതവും ഭജനകളും എഴുന്നള്ളിപ്പും മുതല്‍ ഏറ്റവും അവസാനം ആറ്റുകാല്‍ പൊങ്കാല നേടുന്ന ലോകശ്രദ്ധ കണ്ടിട്ട് പൊങ്കാല പോലും നടത്താന്‍ ക്രൈസ്തവര്‍ തയ്യാറാകുന്നു. വനവാസി മേഖലകളില്‍ ഗോത്രവര്‍ഗ്ഗങ്ങള്‍ എത്രയോ നൂറ്റാണ്ടുകളായി നടത്തുന്ന ചാറ്റുപാട്ട് കുരിശുവച്ച് യേശുവിന്റെ പേരില്‍ നടത്തുന്നത് സദുദ്ദേശ്യത്തോടെ ആണോ? പാവപ്പെട്ട വനവാസികളുടെ ഭൂമി കൈയടക്കുകയും അവിവാഹിത അമ്മമാരെ സൃഷ്ടിക്കുകയും ചെയ്ത ആസൂത്രിതമായ കടന്നുകയറ്റത്തിന്റെ പിന്നിലും മതത്തിന്റെ സ്വാധീനമുണ്ട്. വനവാസി മേഖലകളില്‍ ഇരു മതവിഭാഗങ്ങളും നടത്തുന്ന മതപരിവര്‍ത്തന ശ്രമങ്ങളും പാവപ്പെട്ടവര്‍ക്ക് ആത്മീയമോചനം നല്‍കാനോ സഹായിക്കാനോ വേണ്ടിയുള്ളതല്ല. അതിന്റെ പിന്നില്‍ മതവും മതം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും തന്നെയാണ്.
ഭാരതത്തില്‍ സനാതനധര്‍മ്മവും ഹിന്ദുത്വവും ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ പരിപാലിക്കാന്‍, നിലനിര്‍ത്താന്‍, അതില്‍ മറ്റുള്ളവര്‍ക്ക് കടന്നുകയറാതിരിക്കാന്‍ കണ്ണിമ ചിമ്മാതെ കാവല്‍ ഇരിക്കേണ്ട അവസ്ഥയിലേക്കാണ് ഹിന്ദുസമൂഹം നീങ്ങുന്നത്. രേഖകളുടെയും വാര്‍ത്താവിനിമയത്തിന്റെയും ഡാറ്റയുടെയും ആധുനിക കാലത്ത് എല്ലാം രേഖാമൂലം ക്രോഡീകരിക്കാനും മറ്റുള്ളവരുടെ കടന്നുകയറ്റം ഇല്ലാതാക്കാനും ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറായേ കഴിയൂ. 64 സമുദായങ്ങളും ഒറ്റക്കെട്ടായി ഉണ്ടായിട്ടും ഇല്ലാത്ത കഥയുമായി വന്ന പാറപ്രവന്‍ ഷാഹിദിനെ പോലുള്ള കള്ളനാണയങ്ങള്‍ സ്റ്റേറ്റ് കാറിലും പോലീസ് അകമ്പടിയിലും ഇനിയും വരും. അതിനെതിരെ ജാഗ്രത വേണം.






















