മഹത്വത്തെ മൂന്നു തരത്തിലാണ് വിദ്വാന്മാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ജനിക്കുമ്പോള്‍ തന്നെ കുടുംബപാരമ്പര്യവും കുലീനതയും മറ്റനുകൂലസാഹചര്യങ്ങളും കൊണ്ട് സ്വയം മഹത്വവല്‍ക്കരിക്കപ്പെട്ടവരാണ് ആദ്യകൂട്ടര്‍. അറിയപ്പെടുന്ന പൈതൃകത്തിന്റെ പിന്‍ഗാമികളായി ജനിച്ചവരും അറിയാതെ മഹത്വത്തിലേക്കുയരും. ഇത്തരം മഹത്വത്തെ ജന്മജാത മഹത്വമെന്നു വിളിക്കാം. മഹത്വത്തിന്റെ അനുകൂലതകളൊന്നുമില്ലാതെ ജനിക്കുകയും തികഞ്ഞ കഷ്ടപ്പാടില്‍ ജീവിക്കുകയും ചെയ്യുമ്പോഴും സ്വപ്രയത്‌നംകൊണ്ട്, നിസ്വാര്‍ത്ഥജീവിതം കൊണ്ട് സ്വയം മഹത്വത്തിലേക്കുയരുന്നതാണ് രണ്ടാമത്തെ വിഭാഗം. ഇതാണ് ആര്‍ജ്ജിത മഹത്വം. അനുകൂലതകളൊന്നുമില്ലെങ്കിലും വെല്ലുവിളികളെ അവസരമാക്കി കൊണ്ട് സ്വജീവിതത്തെ കെട്ടിപ്പടുക്കുന്നവരാണവര്‍.
മേല്‍സൂചിപ്പിച്ച രണ്ടു ഘടകങ്ങളുമില്ലെങ്കിലും ഉപജാപകവൃന്ദങ്ങള്‍ പാടിപ്പുകഴ്ത്തി മഹത്വമുണ്ടെന്നു വരുത്തുന്നതാണ് മൂന്നാം വിഭാഗം. ഇത് ആരോപിത മഹത്വമാണ്. മഹത്വത്തിന്റെ കണികപോലുമില്ലാത്തവരില്‍ അവരുടെ പ്രീതിക്കും സന്തോഷത്തിനുമായി വായ്ത്താരിയിട്ട് അവരെ സന്തോഷിപ്പിച്ച് മഹത്വമുള്ളവരാക്കുന്ന ഏറ്റവും ഹീനമായ പ്രവൃത്തിയാണത്. ഇതിലേതാണ് യഥാര്‍ത്ഥ മഹത്വമായി അംഗീകരിക്കേണ്ടതെന്നതില്‍ ആര്‍ക്കും സംശയമില്ല. സ്വപ്രയത്‌നത്താല്‍ കഴിവുകളും സാധ്യതകളും സമാഹരിച്ച് സമൂഹമധ്യത്തില്‍ അംഗീകാരം ലഭ്യമാവുന്ന ആര്‍ജ്ജിത മഹത്വം തന്നെയാണ് യഥാര്‍ത്ഥ മഹത്വത്തിന്റെ നിദാനം. ഏതാനും ദിവസം മുമ്പ് ഇഹലോകവാസമുപേക്ഷിച്ച്, കടന്നുപോയ ടി.പി.രാജന്‍മാസ്റ്റര്‍ ആര്‍ജ്ജിതമഹത്വത്തിന്റെ തികഞ്ഞ മാതൃകയായിരുന്നു.
പ്രഭാഷകന്‍, സാഹിത്യവിമര്‍ശകന്‍, കവിതാസ്‌നേഹി, കാലത്തിനനുസരിച്ച് തത്വശാസ്ത്രങ്ങളെ വിശകലനം ചെയ്യുന്ന വിചാരവിമര്‍ശകന്‍ എന്നിങ്ങനെ നാനാതരത്തിലുള്ള വിശേഷണങ്ങള്‍ക്ക് പാത്രീഭൂതനായിരുന്നു അദ്ദേഹം. സംഘടനയുടെ ആത്മാവിനെ സ്വയം സ്വാംശീകരിക്കുന്നതിലും മറ്റുള്ളവരിലേക്ക് അത് സന്നിവേശിപ്പിച്ച് അവരെ പ്രചോദിതരും, പ്രവൃത്തി നിരതരുമാക്കി മാറ്റുന്നതിലും അനുപമമായ പടുത്വശേഷി രാജന്‍ മാസ്റ്ററുടെ സവിശേഷതയായിരുന്നു. ഏക മുഖമായ പ്രഭാഷണങ്ങളേക്കാള്‍ സംവാദവും ചര്‍ച്ചയുമായിരുന്നു ടി.പിയുടെ താത്പര്യമേഖല.
സംഘത്തിന്റേയും വിവിധക്ഷേത്രസംഘടനകളുടേയും പ്രധാനകര്‍മ്മരംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയും സംവദിക്കുകയും ചെയ്ത, അധ്യാപക വൃത്തിയിലൂടെ വിദ്യാഭ്യാസ രംഗത്തെ പരിപോഷിപ്പിച്ച, മികച്ച സൗഹൃദം കൊണ്ട് എതിരാളികളില്‍പ്പോലും പ്രിയം ജനിപ്പിച്ച രാജന്‍ മാസ്റ്ററെയാണ് സംഘടനയ്ക്കകത്തും പുറത്തും ഏറെ അറിയപ്പെടുന്നത്. സദാ സംസാരപ്രിയനും, പ്രതിപക്ഷ ബഹുമാനത്തെ നയമായി സ്വീകരിച്ചവനും, അനുകൂല പ്രതികൂല ചിന്തഗതികളുള്ളവരുമായി നിരന്തര സൗഹൃദസംവാദവും ആശയവിനിമയവും നടത്തിവന്നവനുമായ രാജന്‍ മാസ്റ്ററുടെ ഏതാണ്ട് 20-22 വയസ്സുവരെയുള്ള ക്ലേശകരമായ ജീവിതസാഹചര്യങ്ങള്‍ പലര്‍ക്കും അജ്ഞാതമാണെന്നതാണ് യാഥാര്‍ത്ഥ്യം. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുമായി സമരസപ്പെട്ടുപോകുന്നതിനായി അനുഭവിച്ച പ്രയാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സംഘപ്രവര്‍ത്തകന്റെ ആദര്‍ശ ജീവിതത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സ്വയംസേവക ജീവിതവും സംഘചുമതലയുമെല്ലാം അവിസ്മരണീയമായിരുന്നു.
അടുത്തടുത്ത വീടുകളില്‍ അടുത്തടുത്ത ദിവസങ്ങളില്‍ ജനിക്കാനും ഒന്നാം ക്ലാസ്സുമുതല്‍ തുടര്‍ച്ചയായി ഒരുമിച്ചു പഠിക്കാനുമുള്ള അവസരം ഞങ്ങള്‍ക്കു ലഭിച്ചു. സംഘപ്രവര്‍ത്തനത്തിലേക്കും 1965 മുതല്‍ (പത്താം വയസ്സില്‍) ഒരുമിച്ചു കടന്നുവരാനും ഗടനായകന്‍ മുതലുള്ള ചുമതലകള്‍ ഓരോന്നായി ഒരുമിച്ച് നിര്‍വ്വഹിക്കാനും സാധിച്ചു. പത്താംതരം പരീക്ഷയില്‍ പരാജയപ്പെട്ട് പഠനം ഉപേക്ഷിച്ച് ഗൃഹഭാരങ്ങളില്‍ പിതാവിനെ സഹായിക്കുന്ന ചുമട്ടുകാരന്‍, ബീഡിതെറുപ്പുകാരന്‍, കല്ലാശാരിയുടെ കൈപ്പണിക്കാരന്‍, റബ്ബര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗ് തൊഴിലാളി എന്നിങ്ങനെ കുടുംബത്തിന്റെ ജീവനോപാധിക്കായി നിരവധി മേഖലകളില്‍ സാധാരണക്കാരനായി പ്രവര്‍ത്തിച്ച രാജന്‍ മാസ്റ്റര്‍ നിയതി നിശ്ചയമൊന്നുകൊണ്ടുതന്നെയാണ് അത്തരം രംഗങ്ങളില്‍ നിന്നെല്ലാം മാറി അധ്യാപനത്തിലും സംഘടനാജീവിതത്തിലും അജയ്യനായി മാറി കേരളത്തിലങ്ങളോമിങ്ങോളം ആദരണീയനായിത്തീര്‍ന്നത്. പത്താം തരത്തിലെ തുടര്‍പഠനവും ജയവും അതിനെത്തുടര്‍ന്നുള്ള വിദ്യാഭ്യാസരംഗത്തെ മുന്നേറ്റവുമെല്ലാം അത്ഭുതകരമായ ഒരു ചരിത്രത്തിന്റെ അവശേഷിപ്പുകളായി എന്റെ മനസ്സില്‍ ഇന്നും പച്ചപിടിച്ചുനില്‍ക്കുന്നു.
സാധാരണക്കാരനായ ഒരു വ്യക്തിക്ക്, കുടംബപ്രാരബ്ധങ്ങള്‍ക്കിടയിലും എങ്ങനെ സമാജസേവനവും സംഘടനാപ്രവര്‍ത്തനവും നടത്താന്‍ കഴിയുമെന്നതിന് മകുടോദാഹരണമാണ് രാജന്‍ മാസ്റ്റര്‍. കഠിനമായ പരിശ്രമവും ആത്മവിശ്വാസവും ഒരു വ്യക്തിയെ എത്ര ഉയരങ്ങളിലേക്കും വിസ്തൃതിയിലേക്കും ആനയിക്കുമെന്നതിന്റെ ഉത്തമദൃഷ്ടാന്തവും നമുക്കിവിടെ ദര്‍ശിക്കാന്‍ കഴിയും. സംഘത്തിന്റെ ആദര്‍ശവും ധ്യേയനിഷ്ഠയുമായിരുന്നു രാജന്‍ മാസ്റ്ററുടെ കരുത്തും കഴിവുമെന്ന് നിസ്സംശയം പറയാന്‍ കഴിയും.
ഗടനായകന്‍, ശിക്ഷകന്‍, മുഖ്യശിക്ഷകന്‍, മണ്ഡല്‍ കാര്യവാഹ്, ബൗദ്ധിക് പ്രമുഖ് തൊട്ട് ജില്ലാ സഹകാര്യവാഹ് വരെയുള്ള സംഘചുമതലകള്‍ മാതൃകാപരമായി നിര്‍വ്വഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പൂജനീയ ഡോക്ടര്‍ജിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ കോഴിക്കോട് ഗ്രാമജില്ലയെ എല്ലാ സ്ഥലത്തും പ്രവര്‍ത്തനമെത്തിയ പൂര്‍ണ്ണജില്ലയാക്കി മാറ്റുന്ന പ്രവര്‍ത്തനത്തില്‍ രാജന്‍ മാഷുടെ പ്രവര്‍ത്തനവും പ്രചോദനവും ഏറെ വലുതായിരുന്നു. മുഴുവന്‍ സമയപ്രവര്‍ത്തകനായിത്തന്നെ അദ്ദേഹം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തുകൊണ്ട് അന്നത്തെ പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നല്‍കുകയുണ്ടായി.
സംഘത്തിന്റെ നേരിട്ടുള്ള ചുമതലയില്‍ നിന്നും മാറി പിന്നീട് ചിന്താരംഗവുമായി ബന്ധപ്പെടുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നത്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ലാ സംസ്ഥാന തലങ്ങളില്‍ ചുമതലയേറ്റ് പ്രവര്‍ത്തിച്ചിരുന്ന രാജന്‍ മാസ്റ്റര്‍ക്ക് സാഹിത്യരംഗത്തോടും ഏറെ അഭിനവേശമുണ്ടായിരുന്നു. കലാസാഹിത്യരംഗത്തെ സംഘപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ‘തപസ്യ’ കലാസാഹിത്യസംഘടനയുടേയും ജില്ലാ-സംസ്ഥാനതലങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ബാലഗോകുലമെന്ന കുട്ടികളുടെ സാംസ്‌കാരിക സംഘടനയുടെ സംസ്ഥാന അധ്യക്ഷനായി അഞ്ച് വര്‍ഷക്കാലം പ്രവര്‍ത്തിക്കുകയുണ്ടായി. ഗോപിച്ചേട്ടന്റെ (ബാലഗോകുലം) ചുമതലയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന കാലത്ത് കുട്ടികള്‍ക്ക് പ്രകൃതിയുമായും സംസ്‌കൃതിയുമായും ബന്ധമുണ്ടാകാനുതകുന്ന രീതിയിലുള്ള മുഖവാക്യങ്ങള്‍ മുന്നോട്ടുവെച്ച് ബാലഗോകുല പ്രവര്‍ത്തനങ്ങളില്‍ പര്യാവരണബോധവും ദേശഭക്തിയും ജാഗൃതമാക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയുണ്ടായി. സംഘത്തിന്റേയും വിവിധക്ഷേത്രങ്ങളുടേയും പ്രധാന പ്രവര്‍ത്തകരുമായി അടുത്ത സൗഹൃദവും ആത്മബന്ധവും പുലര്‍ത്തിയിരുന്ന രാജന്‍ മാസ്റ്റര്‍ ഏതുപ്രവര്‍ത്തനത്തിലും തന്റേതായ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുക സാധാരണമായിരുന്നു. രാജനൈതിക രംഗത്തെ പ്രവര്‍ത്തകനല്ലെങ്കിലും രാഷ്ട്രീയരംഗത്തെ കാലികസമീപനങ്ങള്‍ ഏതുരീതിയില്‍ എങ്ങനെവേണമെന്നതിനെക്കുറിച്ച് പ്രവര്‍ത്തകരുമായി സംസാരിച്ച് ദിശാദര്‍ശനം കൊടുക്കുന്നതിലും വളരെ ശ്രദ്ധാലുവായിരുന്നു. ചുറ്റുപാടുമായി സംവാദിക്കാതെയും ചുറ്റുപാടിനെ നിരീക്ഷിക്കാതെയും നടത്തുന്ന ഏതു പ്രവര്‍ത്തനവും നിഷ്ഫലമായിരിക്കുമെന്നതായിരുന്നു രാജന്‍ മാസ്റ്റരുടെ നിരീക്ഷണം. സമൂഹസ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് സംഘടനയെ അതിന്റെ താളത്തില്‍ സമൂഹത്തിലവതരിപ്പിക്കുവാന്‍ കഴിയുന്ന പ്രവര്‍ത്തനശൈലിയും പ്രവര്‍ത്തനവും നമുക്ക് തിരിച്ചു പിടിക്കേണ്ടതുണ്ടെന്ന് ഇടയ്ക്കിടക്ക് അദ്ദേഹം ഓര്‍മ്മപ്പെടുത്തുമായിരുന്നു. സമൂഹത്തിന്റെ ചാലകശക്തിയും ശാക്തീകരണബിന്ദുവുമായി സംഘടനാ പ്രവര്‍ത്തകര്‍ മാറണമെന്നതും അദ്ദേഹത്തിന്റെ നിരന്തരബോധനത്തിന്റെ മര്‍മ്മമായി നിലനിന്നിരുന്നു.
പ്രയാസമേറിയ രോഗാവസ്ഥയിലും സംഘടനാമന്ത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലും ചിന്തയിലും നിറഞ്ഞുനിന്നത്. സംഘടന, സംഘാടകന്‍, സംഘടനാ പ്രവര്‍ത്തനം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് സംസാരിച്ചുകൊണ്ട് രോഗവിവരം തിരക്കാന്‍ വരുന്നവരേയും സാന്ത്വന സന്ദര്‍ശകരേയും അദ്ദേഹം അഭിമുഖീകരിക്കുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന ഉര്‍ജ്ജം വളരെ വലുതായിരുന്നു. സാന്ത്വനമോതാന്‍ വരുന്നവര്‍ സ്വയംപ്രചോദിതരായി തിരിച്ചുപോവുകയാണ് പലപ്പോഴും സംഭവിക്കാറുള്ളത്. രോഗത്തിന്റെ കാഠിന്യത്തേക്കാള്‍ കഠോരമായ സംഘടനാബോധത്തിന്റെ കരുത്തുകൊണ്ട് അത്തരം ആകുലതകളെ നിര്‍വ്വീര്യമാക്കുന്ന ഒരു മഹാശക്തിയുടെ ഉറവിടമായിട്ടാണ് സന്ദര്‍ശകര്‍ക്കു മുമ്പില്‍ അദ്ദേഹം നിലകൊണ്ടത്.
എഴു പതിറ്റാണ്ടിലെ ജീവിതത്തില്‍ ദീര്‍ഘമായ അറുപത് വര്‍ഷക്കാലവും പൊതുജീവിതത്തിന്റെ ചൂടും ചൂരും ഏറ്റുവാങ്ങിയ ആ ധന്യ ജീവിതം ഇവിടെ അവസാനിക്കുന്നു. ഒടുങ്ങാത്ത ഓര്‍മ്മകളും ഒരായിരം മുഹൂര്‍ത്തങ്ങളും സമ്മാനിച്ചു കൊണ്ട് ഭൗതികജീവിതമുപേക്ഷിച്ച ആത്മസുഹൃത്തിന്റെ,പ്രിയസതീര്‍ത്ഥ്യന്റെ, ആദര്‍ശശാലിയായ സംഘടനാ സഹചാരിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഒരായിരം പ്രണാമങ്ങള്‍!






















