ഭാരതത്തിലെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വീഡനിലെ ഒരു പത്രപ്രവര്‍ത്തകയുടെ ചോദ്യത്തിന് നരേന്ദ്ര മോദി ഉത്തരം പറഞ്ഞില്ല എന്ന പരാതി പറയുന്ന വീഡിയോ ഭാരതത്തില്‍ രാഹുല്‍ ഗാന്ധി പ്രചരിപ്പിക്കുകയാണ്. മോദി സര്‍ക്കാരിന്റെ കാലത്തു പത്രസ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും ഒന്നുമില്ല എന്നു വിദേശികളെ ബോധ്യപ്പെടുത്തുവാനും അത്തരം കഥകള്‍ വിലപ്പോകില്ലാത്ത ഭാരതത്തില്‍ ഇതുപോലുള്ള വിദേശി വീഡിയോകള്‍ പ്രചരിപ്പിക്കുകയുമാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്.
കോണ്‍ഗ്രസ്സിന് അധികാരം കിട്ടിയപ്പോഴൊക്കെ പൗരസ്വാതന്ത്ര്യവും എന്തിന്, ഭരണഘടന തന്നെയും പീച്ചിചീന്താന്‍ യാതൊരു ദയാദാക്ഷിണ്യവും കാണിച്ചിട്ടില്ലെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ 25നു ‘ഭരണഘടനാഹത്യാദിന’മായി രാജ്യം ആചരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വിഭ്രമിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും, പത്രസ്വാതന്ത്ര്യവുമൊക്കെ കശാപ്പു ചെയ്തതിന്റെ കറ പുരണ്ട കുടുംബ ചരിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. ജനാധിപത്യം, മാധ്യമ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍, കോടതി വഴിയുള്ള പ്രശ്‌നപരിഹാരം എന്നിവയെല്ലാം പരസ്യമായി എടുത്തു കളഞ്ഞ 1975 മുതല്‍ 1977 വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥാ കാലഘട്ടം ആര്‍ക്കും മറക്കാനാവില്ല.
നെഹ്രുവിന്റെ കാലം മുതലുള്ള ജനാധിപത്യവിരുദ്ധത
അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി ലോകചരിത്രത്തില്‍ സ്ഥാനം പിടിച്ചത് അഭിപ്രായ സ്വാതന്ത്ര്യം ഊട്ടി ഉറപ്പിക്കുന്ന പ്രസിദ്ധമായ പ്രഖ്യാപനത്തിലൂടെയാണ്. എന്നാല്‍ ഭാരത ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുകയാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഭാരത ഭരണഘടന അംഗീകരിച്ചതിന് തൊട്ടുപിന്നാലെ പാസ്സാക്കിയ 1951 ജൂണ്‍ 18-ലെ ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ പ ണ്ഡിറ്റ് നെഹ്‌റുവാണ് ഈ മോശം കീഴ്‌വഴക്കത്തിന് തുടക്കമിട്ടത്. വിഭജനത്തിനു ശേഷം ഭാരതത്തിലേക്ക് വന്ന അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച വീഴ്ചകളെക്കുറിച്ച് ‘ഓര്‍ഗനൈസര്‍ വാരിക’ നിരന്തരം ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പണ്ഡിറ്റ് നെഹ്‌റു അസ്വസ്ഥനായിരുന്നു. ഒന്നാം ഭേദഗതിയുടെ ഉദ്ദേശ്യമായി അതില്‍ പ്രസ്താവിച്ചിരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ”കൊലപാതകത്തെയോ അക്രമത്തെയോ ഒരാള്‍ പ്രോത്സാഹിപ്പിച്ചാല്‍ പോലും അയാളെ കുറ്റക്കാരനാക്കാന്‍ പര്യാപ്തമല്ല” എന്നാണ്. ഭരണഘടന നിലവില്‍ വന്ന് ‘പതിനഞ്ച് മാസത്തെ’ അനുഭവത്തില്‍ നിന്നാണ് ഈ ഒരു നിഗമനത്തിലെത്തിയതെന്നും അതില്‍ പറഞ്ഞു.
ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടുത്തിയതിനും ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയതിനും ആ പ്രദേശത്ത് ദീര്‍ഘകാലം നിലനിന്നു പോന്ന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനും പിന്നില്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ തെറ്റായ ഇടപെടലുകളാണ് കാരണമായത്. പശ്ചിമ ബംഗാളിലെ ജനങ്ങളുടെ എതിര്‍പ്പുണ്ടായിരുന്നിട്ടും ബംഗാളിലെ ബെരുബാരി പ്രദേശം കിഴക്കന്‍ പാകിസ്ഥാന് (ഇപ്പോഴത്തെ ബംഗ്ലാദേശ്) കൈമാറാന്‍ 1960-ല്‍ പണ്ഡിറ്റ് നെഹ്‌റു ഭരണഘടനയുടെ 19-ാം ഭേദഗതി കൊണ്ടുവന്നു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത്, കോണ്‍ഗ്രസ് സര്‍ക്കാര്‍ 1974-ല്‍ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറി.
സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനും അതിനു വേണ്ടി പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കാനുമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ വിവിധ കരിനിയമങ്ങള്‍ നിര്‍മ്മിച്ചു. കൊളോണിയല്‍ കാലത്തെ ‘ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് 1915’ന് സമാനമായി പണ്ഡിറ്റ് നെഹ്‌റു ‘ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍സ് 1962’ എന്ന അടിച്ചമര്‍ത്തല്‍ നിയമം കൊണ്ടുവന്നു. ഇത് 1967-ല്‍ പിന്‍വലിച്ചെങ്കിലും 1971-ല്‍ ഇന്ദിരാഗാന്ധി ഇത് പുനരുജ്ജീവിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അവര്‍ അതിനെ ഒരു ഓര്‍ഡിനന്‍സ് വഴി ‘ഡിഫന്‍സ് ആന്‍ഡ് ഇന്റേണല്‍ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂള്‍സ് 1971’ എന്ന് പുനര്‍നാമകരണം ചെയ്യുകയും കൂടുതല്‍ അടിച്ചമര്‍ത്തല്‍ സ്വഭാവം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 1971-ല്‍ ഇന്ദിരാഗാന്ധി ”മിസ” (മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്, 1971) എന്ന ഏറ്റവും ക്രൂരമായ കരിനിയമവും നടപ്പിലാക്കി. ഇത് അടിയന്തിരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ എതിര്‍ക്കുന്ന പ്രധാന നേതാക്കളെയെല്ലാം ജയിലിലടക്കാനുള്ള പ്രധാന ആയുധമായി മാറി. ഈ കരിനിയമങ്ങളെല്ലാം രാഷ്ട്രീയ പ്രതിയോഗികള്‍ക്കും മറ്റുള്ളവര്‍ക്കും എതിരെ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.
ക്യാബിനറ്റിന്റെ നിയമപ്രകാരമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെയാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള നടപടിയെടുത്തത്. ഈ ഒരു പ്രധാന തീരുമാനം പിന്നീട് ക്യാബിനറ്റിന് അംഗീകരിക്കേണ്ടി വന്ന സ്ഥിതിവിശേഷത്തിലൂടെയാണ് ‘കിച്ചന്‍ ക്യാബിനറ്റ്’ (Kitchen Cabinet) എന്ന പദം പ്രചാരത്തിലായത്. ക്യാബിനറ്റ് അംഗങ്ങളായ കോണ്‍ഗ്രസ് നേതാക്കള്‍ കേവലം തങ്ങളുടെ രാഷ്ട്രീയ സുരക്ഷയെക്കുറിച്ചും അധികാരത്തില്‍ തുടരുന്നതിനെക്കുറിച്ചും മാത്രമാണ് അപ്പോള്‍ ചിന്തിച്ചത്.
രാഷ്ട്രപതി ‘അടിയന്തരാവസ്ഥ പ്രഖ്യാപനം’ നടത്തിയത് ‘ആഭ്യന്തര കലാപം കാരണം ഇന്ത്യയുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുണ്ടായിരിക്കുന്നു’ എന്ന കാരണം കാണിച്ചാണ്. എന്നാല്‍ ഈ ‘ആഭ്യന്തര കലാപ’ത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. ഇതിനു മുന്‍പ് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ രണ്ട് തവണ (ഒന്ന് 1962-ലും മറ്റൊന്ന് 1971-ലും) യുദ്ധത്തിന്റെയും വിദേശ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്കൂടാതെ ഭാരതത്തിന്റെ ഭരണഘടനയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്‍പും ശേഷവും പലതവണ ശ്രമിച്ചിട്ടുണ്ട്.
നീതിന്യായവ്യവസ്ഥയെ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലയളവില്‍, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാന ആക്രമണം നീതിന്യായ വ്യവസ്ഥയുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ക്കും കോടതിയെ സമീപിക്കാനുള്ള പൗരന്റെ അവകാശത്തിനും നേരെയായിരുന്നു. ഭരണഘടന നല്‍കിയിട്ടുള്ള അധികാരങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ട് പൗരന്മാരുടെ സുപ്രധാന അവകാശങ്ങള്‍ അവര്‍ റദ്ദാക്കി.
ഉയര്‍ന്ന കോടതികളുടെ ചരിത്രപരമായ വിധികളെ റദ്ദാക്കിക്കൊണ്ട് ഭരണഘടനാ വ്യവസ്ഥകളെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഒരു ആയുധമായി ഉപയോഗിച്ചു. 1967-ല്‍ ഗോലക്‌നാഥ് കേസില്‍ സുപ്രീം കോടതി, മൗലികാവകാശങ്ങള്‍ പോലുള്ള ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് വിധിച്ചു. എന്നാല്‍, 1971-ല്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ, 24-ാം ഭരണഘടനാ ഭേദഗതി പാസാക്കിക്കൊണ്ട് ഗോലക്‌നാഥ് കേസിലെ വിധി റദ്ദാക്കി. മുന്‍ നാട്ടുരാജാക്കന്മാര്‍ക്ക് നല്‍കിയിരുന്ന പ്രിവി പേഴ്‌സ് (Privy Purse) നിര്‍ത്തലാക്കിയ സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയപ്പോള്‍, സര്‍ക്കാരിന്റെ ഉത്തരവിന് സാധുത നല്‍കിക്കൊണ്ട് പാര്‍ലമെന്റ് 1971-ല്‍ 26-ാം ഭേദഗതി പാസാക്കി.
ഭരണഘടനയുടെ ‘അടിസ്ഥാന ഘടന’ (basic structure) എന്ന സിദ്ധാന്തത്തെക്കുറിച്ചുള്ള 1973-ലെ ചരിത്രപരമായ കേശവാനന്ദ ഭാരതി കേസ്, കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണഘടനയെ അടിക്കടി തകര്‍ക്കുന്നതിനെതിരെ സുപ്രീം കോടതി ഇടപെട്ടതിന്റെ ഉദാഹരണമാണ്. ഭരണഘടനയുടെ 24, 25, 29 ഭേദഗതികളുടെ സാധുതയെക്കുറിച്ച് കേശവാനന്ദ ഭാരതി കേസില്‍ കോണ്‍ഗ്രസ് സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും തമ്മില്‍ കടുത്ത നിയമയുദ്ധം നടന്നു. ആറിനെതിരെ ഏഴ് എന്ന നേരിയ ഭൂരിപക്ഷമുള്ള ബെഞ്ചിലൂടെ സുപ്രീം കോടതി സര്‍ക്കാരിനെതിരായി വിധി പ്രസ്താവിക്കുകയും, ഭരണഘടനയുടെ ‘അടിസ്ഥാന ഘടനയില്‍’ മാറ്റം വരുത്താന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 1973 ഏപ്രില്‍ 25-ന്, ഭൂരിപക്ഷ വിധി പുറപ്പെടുവിച്ച മൂന്ന് മുതിര്‍ന്ന ജഡ്ജിമാരെ മറികടന്ന്, ന്യൂനപക്ഷ അഭിപ്രായം രേഖപ്പെടുത്തിയ ജഡ്ജിമാരില്‍ ഒരാളെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിര തന്റെ പ്രതികാരബുദ്ധി കാണിച്ചു. ഈ സീനിയോറിറ്റി ലംഘനത്തില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷ വിധിയുടെ ഭാഗമായിരുന്ന മൂന്ന് ജഡ്ജിമാര്‍ രാജിവെച്ചു. പിന്നീട് അടിയന്തരാവസ്ഥാ കാലത്ത് ജഡ്ജിമാര്‍ക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തിയപ്പോള്‍ ഉന്നത നീതിപീഠം നിസ്സഹായമായി നിന്നു. സര്‍ക്കാരിനോട് ‘പ്രതിബദ്ധതയുള്ള ജുഡീഷ്യറി’ എന്ന ഇന്ദിരാ ഗാന്ധിയുടെ ആശയം നടപ്പിലായി.
ഇന്ത്യന്‍ ഭരണഘടന സാധാരണക്കാരന് ഉറപ്പുനല്‍കുന്ന സുപ്രധാനമായ ഒരു സംരക്ഷണ മാര്‍ഗ്ഗമാണ് ‘ജുഡീഷ്യല്‍ റിവ്യൂ’ (നീതിന്യായ പുനഃപരിശോധന). കോടതിമുറികളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുണ്ടായ വലിയ പരാജയങ്ങള്‍, ‘ജുഡീഷ്യല്‍ റിവ്യൂ’ എന്ന ഭരണഘടനാ വ്യവസ്ഥയോടുള്ള അവരുടെ വിരോധം വര്‍ദ്ധിപ്പിച്ചു.
ഇന്ദിരാ ഗാന്ധിയും നീതിന്യായ വ്യവസ്ഥയുമായുണ്ടായ ഏറ്റുമുട്ടല്‍ അതിന്റെ പരകോടിയിലെത്തിയത് അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോഴാണ്. അവരുടെ രാഷ്ട്രീയ എതിരാളിയും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുമായ രാജ്‌നാരായണ്‍ അവര്‍ക്കെതിരെ ഫയല്‍ ചെയ്ത തിരഞ്ഞെടുപ്പ് ക്രമക്കേടും അഴിമതിയും ആരോപിച്ചുള്ള കേസിലായിരുന്നു ഈ വിധി. ഈ കേസില്‍ രാജ്‌നാരായണന് വേണ്ടി ശാന്തി ഭൂഷണും ഇന്ദിരാഗാന്ധിക്ക് വേണ്ടി നാനി പല്‍ക്കിവാലയുമാണ് കോടതിയില്‍ ഹാജരായത്.
ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രി ഈ കേസില്‍ കോടതിയില്‍ അഞ്ച് മണിക്കൂറോളം വിസ്തരിക്കപ്പെട്ടു. 1975 ജൂണ്‍ 12-ന് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതില്‍ ഇന്ദിരാഗാന്ധി കുറ്റക്കാരിയാണെന്ന് വിധിച്ചു. അവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും, ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും, ലോക്‌സഭയില്‍ നിന്ന് അവരെ നീക്കുകയും ചെയ്തു. സുപ്രീംകോടതിയില്‍ ഇന്ദിരാ ഗാന്ധി നല്‍കിയ അപ്പീലില്‍ വിധി പൂര്‍ണ്ണമായി സ്റ്റേ ചെയ്യാനുള്ള അവരുടെ ശ്രമം വിജയിച്ചില്ല. സുപ്രീം കോടതി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ നല്‍കുകയും അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരാന്‍ അവരെ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള അവരുടെ എല്ലാ ആനുകൂല്യങ്ങളും തടയാനും വോട്ട് ചെയ്യുന്നതില്‍ നിന്ന് അവരെ വിലക്കാനും അദ്ദേഹം ഉത്തരവിട്ടു. ഇത് അവരുടെ രാഷ്ട്രീയ ജീവിതത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച പെട്ടെന്നുള്ള പ്രകോപനവും ഇതായിരുന്നു. അലഹബാദ് ഹൈക്കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പുറമെ, ഗുജറാത്തിലും ബിഹാറിലും വിവിധ കാരണങ്ങളാല്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചതും, ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ റെയില്‍വേ തൊഴിലാളികള്‍ പണിമുടക്ക് നടത്തിയതും അവരെ കൂടുതല്‍ പ്രകോപിപ്പിച്ചു. എന്നാല്‍, പിന്നീട് അടിയന്തരാവസ്ഥയിലെ ഏകാധിപത്യ ശാസന കാലത്തു 1975 നവംബര്‍ 7-ന് സുപ്രീംകോടതി അവരുടെ തിരഞ്ഞെടുപ്പ് ശരിവെക്കുകയുണ്ടായി. മാത്രമല്ല, തിരഞ്ഞെടുപ്പ് ഹര്‍ജികളില്‍ കോടതികള്‍ പ്രഖ്യാപിക്കുന്ന അയോഗ്യതകള്‍ നീക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് 1951-ലെ ജനപ്രാതിനിധ്യ നിയമം പോലും ഭേദഗതി ചെയ്തു.

അധികാരം നിലനിര്‍ത്താനായി വളച്ചൊടിക്കപ്പെട്ട നിയമങ്ങള്‍
കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന 1975 ആഗസ്റ്റിലെ മുപ്പത്തിയെട്ടാം ഭരണഘടനാ ഭേദഗതി പ്രകാരം പ്രസിഡന്റിന്റെ ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ല. കുപ്രസിദ്ധമായ മുപ്പത്തിയെട്ടാം ഭേദഗതിയുടെ മുഖവുരയായി നല്‍കിയിട്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങളുടെ പ്രസ്താവനയില്‍ ഭരണഘടനയോടുള്ള കോണ്‍ഗ്രസ്സിന്റെ മനോഭാവം വ്യക്തമാണ്: ‘ആ വകുപ്പുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന (രാഷ്ട്രപതിയുടെ) തൃപ്തി എന്നത് തികച്ചും വ്യക്തിനിഷ്ഠമായ തൃപ്തിയും, അത് ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമല്ലാത്തതും, സംശയത്തിനവകാശമില്ലാത്തതുമായ ഒന്നാണ്. ഭരണഘടനാ ശില്പികളുടെ ഉദ്ദേശ്യവും ഇതുതന്നെയായിരുന്നു എന്നതിലും തര്‍ക്കമില്ലല്ലോ. എങ്കിലും, ആര്‍ട്ടിക്കിള്‍ 352 പ്രകാരം പുറപ്പെടുവിച്ച പ്രഖ്യാപനത്തിന്റെ സാധുത പല കോടതി നടപടികളിലും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതിനാലും, ഇത്തരത്തിലുള്ള വ്യവഹാരങ്ങള്‍ ‘പൊതുജനങ്ങളുടെ സമയവും പണവും നഷ്ടപ്പെടുത്തുന്നതിലേക്ക്’ നയിക്കുന്നതിനാലും, രാഷ്ട്രപതിയുടെ തൃപ്തി അന്തിമവും, നിര്‍ണ്ണായകവും, ഒരു കാരണവശാലും ചോദ്യം ചെയ്യാന്‍ കഴിയാത്തതുമാക്കാനും ഈ മൂന്ന് വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു.’
തുടര്‍ന്നുള്ള ഭരണഘടനയുടെ 39-ാം ഭേദഗതി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍ എന്നിവരുടെ തിരഞ്ഞെടുപ്പുകള്‍ കോടതികളുടെ പരിശോധനയ്ക്ക് വിധേയമാക്കരുതെന്ന് നിഷ്‌കര്‍ഷിച്ചു. 1976-ലെ 42-ാം ഭേദഗതി വളരെ ബൃഹത്തായ ഒരു ഭേദഗഗതിയായതിനാല്‍ അതിന് ‘മിനി ഭരണഘടന’ എന്ന പേര് ലഭിച്ചു. ഈ ഭേദഗതി ഉന്നത കോടതികളുടെ ജുഡീഷ്യല്‍ റിവ്യൂ അധികാരം വെട്ടിക്കുറയ്ക്കുകയും, പ്രധാനമന്ത്രിയുടെയും ലോക്‌സഭാ സ്പീക്കറുടെയും വിവേചനാധികാരങ്ങള്‍ വിപുലീകരിക്കുകയും, ഭരണഘടനയില്‍ ഏകപക്ഷീയമായി ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് പരിധിയില്ലാത്ത അധികാരം നല്‍കുകയും ചെയ്തു. കൂടാതെ, മൗലികാവകാശങ്ങള്‍ ആവശ്യമുള്ളപ്പോള്‍ സ്വയമേവ റദ്ദാകാന്‍ അനുവദിക്കുകയും ആര്‍ട്ടിക്കിള്‍ 368 ഭേദഗതി ചെയ്യുകയും ചെയ്തു; ഇതിലൂടെ ഭരണഘടനാ ഭേദഗതികളെ കോടതികളില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി മാറ്റങ്ങള്‍ ഭരണഘടനയില്‍ വരുത്തി. അങ്ങനെ, കോണ്‍ഗ്രസ് സര്‍ക്കാര്‍, ക്യാബിനറ്റിന്റെ മുന്‍കൂര്‍ അനുമതി പോലുമില്ലാതെ തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഭരണഘടനയെ വികൃതമാക്കി തങ്ങള്‍ക്ക് അനിയന്ത്രിതമായ അവകാശമുണ്ടെന്ന് സ്ഥാപിച്ചെടുത്തു.
അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങളുടെ ലംഘനത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള അവകാശം റദ്ദാക്കിയ നടപടിയെ 1976 ഏപ്രില്‍ 28-ന് സുപ്രീംകോടതി അംഗീകരിച്ചു. തല്‍ഫലമായി, അന്യായമായി തടവില്‍ കിടക്കുന്നവര്‍ നല്‍കിയ ഹരജികളെല്ലാം കൂട്ടത്തോടെ തള്ളപ്പെട്ടു. ഭരണഘടനാ വ്യവസ്ഥകളും പൗരന്മാരുടെ മൗലികാവകാശങ്ങളും റദ്ദാക്കിക്കൊണ്ട് ഭരണഘടനയുടെ കഴുത്തു ഞെരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. യാതൊരു കാരണവുമില്ലാതെ, അന്വേഷണമോ ജുഡീഷ്യല്‍ പരിശോധനയോ കൂടാതെ പ്രവര്‍ത്തകരെ ജയിലിലടച്ചു, പത്രസെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി, കൂടാതെ മറ്റ് നിരവധി ഏകപക്ഷീയമായ നടപടികളും സ്വീകരിച്ചു. ഭരണഘടനയുടെ അസാധാരണമായ അധികാരങ്ങള്‍ പ്രയോഗിച്ചുകൊണ്ട്, കേന്ദ്രത്തിലെ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാഷ്ട്രീയ എതിരാളികളുടെ പൗരാവകാശങ്ങള്‍ക്ക് മേല്‍ വ്യാപകമായ അടിച്ചമര്‍ത്തലുകള്‍ ആരംഭിച്ചു; ഇത് മുന്‍പ് ബ്രിട്ടീഷ് സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ നീചമായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ അറസ്റ്റിലാവുകയും, ആര്‍.എസ്.എസ് പോലുള്ള സംഘടനകള്‍ നിരോധിക്കപ്പെടുകയും ചെയ്തുവെന്നു മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിമതരായ ചന്ദ്രശേഖര്‍, രാംധന്‍ എന്നിവരും ജയിലിലടയ്ക്കപ്പെട്ടു.
ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം 1978-ലെ 44-ാം ഭേദഗതിയിലൂടെയാണ് ഇത്തരം കരിനിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടത്. രാജ്യത്തെ ഭരണഘടനാ വ്യവസ്ഥയോട് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് വളരെ കുറഞ്ഞ ബഹുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഭരണഘടനയുടെ അന്തസ്സത്തയെ ഇല്ലാതാക്കുന്ന തരത്തില്‍ അവര്‍ അടിക്കടി ഭേദഗതികള്‍ വരുത്തി.
ഭരണഘടനയെ തകര്‍ക്കല്‍ – കോണ്‍ഗ്രസ്സിന്റെ ഒരു തുടര്‍ക്കഥ
ജനവിധിയെക്കുറിച്ചുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെറ്റായ വിവരങ്ങളുടെയും, തെറ്റായ കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തില്‍ ഇന്ദിരാ ഗാന്ധി 1977 മാര്‍ച്ചില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, ഭാരതത്തിലെ ജനങ്ങള്‍ തങ്ങളുടെ അനിതരസാധാരണമായ രാഷ്ട്രീയ പ്രബുദ്ധത പ്രകടിപ്പിക്കുകയും, ഒരു സ്വേച്ഛാധിപത്യ പാര്‍ട്ടിയെ തങ്ങള്‍ ഒരിക്കലും സഹിക്കില്ലെന്ന് വോട്ടെടുപ്പിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ പരാജയം നേരിടുകയും, ജനതാ പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തു. 1977 മാര്‍ച്ച് 21-ന് അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടു. എന്നാല്‍ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്ത ജനതാ പാര്‍ട്ടിയിലെ ചില അധികാരമോഹികള്‍ കേന്ദ്രത്തില്‍ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ കാരണക്കാരായി.
കോണ്‍ഗ്രസ് പാര്‍ട്ടിയും സ്വയം മാറിയില്ല, ചരിത്രത്തില്‍ നിന്ന് ഒന്നും പഠിച്ചതുമില്ല. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്തും കോണ്‍ഗ്രസ് ഭരണഘടനയോട് വളരെ കുറഞ്ഞ ബഹുമാനം കാണിക്കുന്ന പാരമ്പര്യം തുടര്‍ന്നു. മുസ്ലീം സ്ത്രീക്ക് മറ്റു മതങ്ങളിലെപ്പോലെ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാനുള്ള അവകാശം സുപ്രീംകോടതി സ്ഥാപിച്ചു കൊടുത്ത ”ഷാ ബാനോ കേസിന്റെ വിധി റദ്ദാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു പുതിയ നിയമ നിര്‍മ്മാണം നടത്തി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ (UPA) സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്‌സി/എസ്ടി (SC/ST) സംവരണത്തിന്റെ പ്രത്യേക വ്യവസ്ഥകളുടെ പരിധിയില്‍ നിന്ന് ന്യൂനപക്ഷ സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ട് 93-ാം ഭേദഗതി കൊണ്ടുവന്നു. യു.പി.എ സര്‍ക്കാര്‍ നിയമിച്ച രംഗനാഥ മിശ്ര കമ്മിറ്റിയും, സച്ചാര്‍ കമ്മിറ്റിയും, തങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ മുസ്ലീങ്ങളുടെ ഒരു വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തി സംവരണത്തില്‍ എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്കുള്ള ഇടം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തു. ന്യൂനപക്ഷ വോട്ടുകളെ പ്രീണിപ്പിക്കാനായി ഈ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. ഭരണഘടനയെ മാറ്റിമറിക്കാനുള്ള ശ്രമത്തില്‍ പലപ്പോഴായി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇതുവരെ എണ്‍പത് ഭരണഘടനാ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഭേദഗതികളിലൂടെയോ, ഭരണഘടന നല്‍കിയിട്ടുള്ള അസാധാരണ അധികാരങ്ങള്‍ ഉപയോഗിച്ചോ, അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങളിലൂടെയോ ഭരണഘടനാ വ്യവസ്ഥകളെ അവഹേളിക്കുന്നതും ഭരണഘടനയുടെ അന്തസ്സത്തയെ ഇല്ലാതാക്കുന്നതും കോ ണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഒരു തുടര്‍ക്കഥയാണ്.
സംഘം രാഷ്ട്രത്തിന്റെ കാവലാളായി നിലകൊള്ളുന്നു
ബി.ജെ.പി. സര്‍ക്കാരിന്റെ കീഴില്‍ ഭരണഘടനക്കും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും ഒരു പോറലും എല്‍ക്കില്ല. ഇവയെല്ലാം കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ അവയെ തിരികെ കൊണ്ടുവന്നു സുരക്ഷിതമാക്കിയവര്‍ നയിക്കുന്ന പാര്‍ട്ടിയാണത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് രാജ്യത്തിന് ഏറ്റവും അപകടകരമായ പാര്‍ട്ടിയാണ്. അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യവും ഭരണഘടനയും മതേതരത്വവും എന്തിന് സാമൂഹ്യ സമാധാനം പോലും തകര്‍ക്കാന്‍ യാതൊരു മനസ്സാക്ഷിക്കുത്തും കോ ണ്‍ഗ്രസ്സുകാര്‍ കാണിച്ചിട്ടില്ല. അധികാര രാഷ്ട്രീയത്തിന് വേണ്ടി വിദേശരാജ്യങ്ങളില്‍ പോയി രാജ്യദ്രോഹം വിളമ്പാന്‍ പോലും യാതൊരു മടിയുമില്ലെന്നു നിരവധി തവണ തെളിയിച്ചയാളാണ് രാഹുല്‍ ഗാന്ധി. രാജ്യം ഓരോ നിമിഷവും കോണ്‍ഗ്രസ്സിനെയോര്‍ത്ത് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ഇത്തരം വിദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ കാവലാളായി ആര്‍.എസ്.എസ്. നിലകൊള്ളുന്നു എന്നത് കോണ്‍ഗ്രസിനും ഇടതുപക്ഷ സംഘടനകള്‍ക്കും, അവരുടെ ബുദ്ധിജീവികള്‍ക്കും, അവരുടെ മാധ്യമങ്ങള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍, രാഹുല്‍ ഗാന്ധി മുതല്‍ രാമചന്ദ്ര ഗുഹ വരെയുള്ള രാജ്യതാല്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോബി ഈ മഹത്തായ പ്രസ്ഥാനത്തെയും ബന്ധപ്പെട്ട സംഘടനകളെയും ബി.ജെ.പി. സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരമായ വൃഥാശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പക്ഷേ, ആര്‍.എസ്.എസ്. എന്ന പ്രസ്ഥാനം ഈ സംഘടനകളുടെ കയ്യെത്തുന്നതിലും അപ്പുറത്താണ്. പുറമേനിന്നുള്ള വലിയ വെല്ലുവിളികളെ നേരിടുമ്പോള്‍ കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ശക്തമായി വളരാനുള്ള തങ്ങളുടെ ശേഷി ആര്‍.എസ്.എസ്. എപ്പോഴും തെളിയിച്ചിട്ടുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ സമയങ്ങളിലാണ്, സമര്‍പ്പിതരായ പ്രവര്‍ത്തകരുടെ യഥാര്‍ത്ഥ കരുത്ത് പ്രകടമാകുന്നത്. ഇന്ന്, നമ്മുടെ ദേശീയ സമൂഹത്തിന് ആര്‍.എസ്.എസ്സിനെ മാറ്റി നിര്‍ത്തി എന്തെങ്കിലും ചെയ്യാനോ ചിന്തിക്കാനോ കഴിയില്ല.






















