1993 മെയ് മാസം, കോഴിക്കോട് കസ്റ്റംസ് റോഡിലുള്ള ശ്രീരാം പ്രസ്സില്‍ വെച്ച് അതിന്റെ നടത്തിപ്പുകാരില്‍ ഒരാളായ കൃഷ്ണനുമായി സംസാരിച്ചിരിക്കുകയായിരുന്നു എം.ടി. വിശ്വനാഥന്‍. കടലോരത്തെ ധീവര സമുദായത്തിലെ കുലദേവതാക്ഷേത്രങ്ങളില്‍ നേരത്തെ പൂജ ചെയ്തിരുന്നത് ആ വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയായിരുന്നു. പില്‍ക്കാലത്ത് അതുമാറി. അതിന്റെ ദോഷങ്ങള്‍ സമുദായത്തില്‍ കാണപ്പെടുന്നുണ്ട്. ഇതിനെന്താണ് ഒരു പരിഹാരം എന്നതായിരുന്നു കൃഷ്ണന്‍ ചോദിച്ചത്. ഈ ചോദ്യത്തില്‍ നിന്നാണ് ജാതി ഭേദമെന്യേ പൂജ പഠിക്കാന്‍ ആഗ്രഹമുള്ള ഹിന്ദുസമുദായത്തിലെ ആര്‍ക്കും പൂജ പഠിപ്പിക്കാനുള്ള സംവിധാനം എന്ന ശ്രേഷ്ഠാചാരസഭയുടെ പദ്ധതിയുടെ തുടക്കം. കേരളത്തില്‍ മാത്രമല്ല, വിദേശങ്ങളില്‍പോലും ഉള്ള എത്രയോ പേര്‍ക്കു പൂജാവിധികള്‍ പഠിക്കാനും ആചരിക്കാനും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ശ്രേഷ്ഠാചാരസഭ എന്ന പ്രസ്ഥാനം ഉരുവപ്പെടുന്നത് ഇതിലൂടെയാണ്. അതിനാവശ്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ആചാര്യന്‍ എം.ടി. വിശ്വനാഥന് മാധവ്ജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചു എന്നുള്ളതിലുള്ള ചാരിതാത്ഥ്യം കൂടിയുണ്ട് ഈ ദൗത്യനിര്‍വ്വഹണത്തിലൂടെ. കേരള ക്ഷേത്രസംരക്ഷണ സമിതി ഈ വര്‍ഷത്തെ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് മാധവ്ജി പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ് എം.ടി. വിശ്വനാഥനെ. അദ്ദേഹം ‘കേസരി’ക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്.
മാധവ്ജി പുരസ്‌കാരം നല്‍കി ക്ഷേത്രസംരക്ഷണസമിതി അങ്ങയെ ആദരിച്ചിരിക്കുകയാണ്. മാധവ്ജിയുടെ സ്വാധീനം താങ്കളുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമാജ ജീവിതത്തിലും ദൗത്യത്തിലും എല്ലാം വളരെ പ്രകടമായതാണ്. താങ്കള്‍ മാധവ്ജിയെ കാണുന്നതും പരിചയപ്പെടുന്നതും എപ്പോഴാണ്?
♠ഞാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയില്‍ പോകാറുണ്ടായിരുന്നു. സംഘ പരിപാടികളില്‍ മാധവ്ജിയെ കാണാറുണ്ടായിരുന്നെങ്കിലും അടുത്തു പരിചയപ്പെടുന്നത് അടിയന്തരാവസ്ഥാക്കാലത്താണ്. സംഘപ്രവര്‍ത്തനത്തിന് നിരോധനമുള്ള ആ കാലത്ത് കക്കോടിയിലെ ശിവകുമാരന്‍ മാസ്റ്ററുടെ തറവാട്ടു വീട്ടില്‍ സംഘത്തിന്റെ പ്രാന്തീയ കാര്യകര്‍ത്താക്കളുടെ മൂന്നുദിവസത്തെ രഹസ്യ ബൈഠക്ക് നടന്നു. ഖണ്ഡ് കാര്യവാഹായ എനിക്ക് അവിടെ ചില ചുമതലകള്‍ ഉണ്ടായിരുന്നു. ആ വീടിന്റെ മൂന്നാം നിലയിലാണ് ബൈഠക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കു താമസ വ്യവസ്ഥയും. അതില്‍ പങ്കെടുക്കേണ്ട ആര്‍. വേണുവേട്ടനെ അവിടെ എത്തിക്കാനുള്ള ചുമതല എനിക്കായിരുന്നു. ഞങ്ങള്‍ എത്തുമ്പോഴേയ്ക്കും ഭാസ്‌കര്‍ റാവുജിയും ഭാസ്‌കര്‍ജിയും മാധവ്ജിയും ചന്ദ്രശേഖര്‍ജിയും അവിടെ എത്തിയിരുന്നു. ബൈഠക്ക് വിവരം വീട്ടിലുള്ള സ്ത്രീകള്‍ക്ക് അറിയില്ലായിരുന്നു. അവര്‍ സ്വയം പരിചയപ്പെടുത്തി. വീട്ടുകാര്‍ അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. മാധവ്ജിയും ഭാസ്‌കര്‍ജിയും കുളിയും ജപവുമൊക്കെ കഴിച്ചു. വീട്ടുകാര്‍ക്ക് ഇതൊക്കെ സന്തോഷമുള്ള കാര്യമായിരുന്നു. എനിക്ക് അതു കണ്ടപ്പോള്‍ അതിശയം തോന്നി. കുറച്ചുകാലം കഴിഞ്ഞ് ‘കേസരി’യില്‍ ക്ഷേത്രസങ്കല്പത്തെക്കുറിച്ച് മാധവ്ജിയുടെ ഒരു ലേഖനം വന്നു. ഞാന്‍ അന്ന് കേസരി ഏജന്റായിരുന്നു. ആ ലേഖനം എന്നെ ഏറെ സ്വാധീനിച്ചു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി പി.എസ്. ദേവശിഖാമണിയുമായി പരിചയപ്പെട്ടത് ആയിടെയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ് മാധവ്ജിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. ചേളന്നൂര്‍ ഇച്ചന്നൂരിലെ അന്യാധീനപ്പെട്ട വൈശ്രവണ ക്ഷേത്രത്തിന്റെ മോചനത്തിനായി സമിതി നടത്തിയ സമരത്തോടെ ഞാന്‍ സമിതിയുടെ പ്രവര്‍ത്തനത്തില്‍ സജീവമായി. പാറപ്പുറം ക്ഷേത്രത്തില്‍ നടന്ന സമിതി പഠനശിബിരത്തില്‍ മാധവ്ജി ക്ഷേത്ര സങ്കല്പത്തെക്കുറിച്ച് ക്ലാസെടുത്തത് അദ്ദേഹത്തോടുള്ള ആദരവ് വര്‍ദ്ധിപ്പിച്ചു. എന്റെ ജീവിതദൗത്യം എന്താണെന്ന് തിരിച്ചറിയാന്‍ അത് സഹായകമായി.
ഈ തിരിച്ചറിവിനെ തുടര്‍ന്നാണോ താങ്കള്‍ സമിതിയുടെ ഓര്‍ഗനൈസറാവാന്‍ തീരുമാനിച്ചത്?
♠ സംഘപ്രചാരകനാവണം എന്ന ആഗ്രഹം എന്റെ ഉള്ളിലുണ്ടായിരുന്നു. വീട്ടില്‍ അമ്മ മാത്രമായതിനാല്‍ ദൂരേയ്ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കോഴിക്കോട്ട് നടന്ന സമിതി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത എന്നോട് സമിതിയുടെ ഓര്‍ഗനൈസറാവാന്‍ ദേവശിഖാമണി നിര്‍ബ്ബന്ധിച്ചു. പാലക്കാട്ടോ കണ്ണൂരോ ഓര്‍ഗനൈസറായി പോകാന്‍ അന്നത്തെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. രാമചന്ദ്രജിയും പറഞ്ഞു. എന്റെ അച്ഛന്റെ നാട് കണ്ണൂരാണ്. കണ്ണൂരിലേക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു. പിന്നീട്, കാലടിയിലും ആലുവ മണപ്പുറത്തും ഒക്കെ നടന്ന പഠനശിബിരങ്ങളില്‍ മാധവ്ജിയുടെ ക്ലാസുകള്‍ ഉണ്ടായിരുന്നു. ഈ ക്ലാസിലെ വിഷയങ്ങളാണ് പിന്നീട് ക്ഷേത്ര ചൈതന്യരഹസ്യം എന്ന പുസ്തകമായി മാറിയത്. കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ സംഘത്തിന് പ്രവര്‍ത്തിക്കാന്‍ തടസ്സങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സമിതിക്ക് വലിയ എതിര്‍പ്പുണ്ടായിരുന്നില്ല. മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളായ പെരളശ്ശേരിയിലും കല്യാശ്ശേരിയിലുമൊക്കെ സമിതിയുടെ പ്രവര്‍ത്തകരെ മാര്‍ക്‌സിസ്റ്റ് കുടുംബത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അവരെ സജീവമാക്കി നിര്‍ത്താന്‍ അവര്‍ക്ക് മന്ത്രദീഷ കൊടുക്കുന്നത് നല്ലതാണെന്നു തോന്നി. അതിനായി മണത്തലയിലെ സംഘപ്രവര്‍ത്തകനായ അച്യുതന്‍ നായര്‍ വഴി കൊട്ടിയൂരിലെ ക്ഷേത്രത്തില്‍ ‘ദാരപ്പശന്‍’ എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന ശങ്കരന്‍ നായരെ സമീപിച്ചു. അദ്ദേഹം ശ്രീവിദ്യാ സമ്പ്രദായത്തില്‍ സാധന ചെയ്യുകയും മന്ത്രദീക്ഷ നല്‍കുകയും ചെയ്തിരുന്ന ആചാര്യനായിരുന്നു.
അദ്ദേഹത്തില്‍ നിന്നല്ലേ താങ്കളും മന്ത്രദീക്ഷ സ്വീകരിച്ചത്.
♠അതെ, അക്കാര്യത്തിലേക്കാണ് പറഞ്ഞു വരുന്നത്. ദാരപ്പശന് നേരത്തെ ഒരവധൂതന്‍ ദിക്ഷ നല്‍കിയിരുന്നു. ശ്രീവിദ്യാസമ്പ്രദായത്തില്‍ കാസര്‍കോട് ജില്ലയിലെ തിമിരിക്കടുത്ത് കുന്നത്ത് ഇല്ലത് ഗണപതി നമ്പൂതിരിയും ദീക്ഷ നല്‍കി. പാലക്കാട് പ്രണവകൂടാരത്ത് രാമചന്ദ്ര യോഗിയാണ് അദ്ദേഹത്തിന്റെ ഗുരു. മാധവ്ജിക്കു മന്ത്രദീക്ഷ നല്‍കിയ ‘പള്ളത്തോര്‍’ എന്നറിയപ്പെടുന്ന പള്ളത്ത് നാരായണന്‍ നമ്പൂതിരിയുടെ ഗുരുവും ഇതേ യോഗി തന്നെയാണ്. മാധവ്ജിയുടെ ആള്‍ക്കാര്‍ എന്ന നിലയ്ക്കാണ് എന്റെ കൂടെ വന്ന എട്ടുപേര്‍ക്കും ദാരപ്പശ്ശന്‍ മന്ത്രദീക്ഷ നല്‍കാന്‍ തയ്യാറായത്. ഇതിന്റെ സംഘാടകന്‍ എന്ന നിലയ്‌ക്കേ ഞാന്‍ നിന്നിരുന്നുള്ളൂവെങ്കിലും അദ്ദേഹം ആദ്യം എന്നെ വിളിക്കുകയും മന്ത്രം ഉപദേശിക്കുകയും ചെയ്തു. സ്വല്പം ജാള്യതയോടെ ആരും കാണാതെയാണ് ഞാന്‍ ജപിക്കാറുണ്ടായിരുന്നതെങ്കിലും ദേവശിഖാമണി അതു കണ്ടുപിടിക്കുകയും മാധവ്ജിയോട് പറയുകയും ചെയ്തു. മാധവ്ജി അതിനെ പ്രോത്സാഹിപ്പിക്കുകയും സാധനയെക്കുറിച്ച് വിശദമായി പറഞ്ഞു തരുകയും ചെയ്തു. 1985ല്‍ എന്റെ പൂര്‍ണ്ണദീക്ഷയ്ക്കുള്ള പൂജാസംബന്ധമായ ഒരുക്കങ്ങള്‍ ചെയ്തത് മാധവ്ജിയായിരുന്നു.

കോഴിക്കോട്ടും താങ്കള്‍ സമിതിയുടെ ജില്ലാ ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ.
♠ കണ്ണൂരില്‍ നിന്നും എന്നെ കോഴിക്കോട്ടേയ്ക്ക് മാറ്റുകയായിരുന്നു. സമിതിയുടെ സംസ്ഥാന കാര്യാലയം കോഴിക്കോട്ടായതിനാല്‍ മാസത്തില്‍ ഒന്നിലേറെ തവണ മാധവ്ജിയെ നേരിട്ടു കാണാന്‍ പറ്റിയിരുന്നു. വീട്ടില്‍ കൂടുതല്‍ ശ്രദ്ധവേണം എന്നതിനാല്‍ ഓര്‍ഗനൈസര്‍ സ്ഥാനത്തു നിന്നു തിരിച്ചുപോകാന്‍ തീരുമാനിച്ചെങ്കിലും സമിതിയുടെ പ്രവര്‍ത്തനത്തില്‍ സജീവമായിതന്നെ തുടര്‍ന്നു. ഗൃഹസ്ഥനായ തന്നെ കുടുംബജീവിതത്തെക്കുറിച്ച് ചിന്തിപ്പിച്ചത് രാമചന്ദ്രജിയും മണിയേട്ടനുമാണ്. മാധവ്ജിയുടെ ശിഷ്യയായ വാസന്തിയുമായുള്ള വിവാഹം നിശ്ചയിക്കുന്നത് അങ്ങനെയാണ്. വിവാഹത്തിന്റെ കാര്‍മ്മികത്വം വഹിച്ചത് മാധവ്ജിയാണ്. ഓരോ ചടങ്ങും വ്യക്തമായി വിശദീകരിച്ചുതന്നുകൊണ്ടാണ് വിവാഹം നടത്തിയത്. അദ്ദേഹം മുന്‍കൈ എടുത്തു നടത്തിയ പാലിയം വിളംബരത്തിന്റെ പ്രായോഗികവല്‍ക്കരണമായിരുന്നു അവിടെ നടന്നത്.
എങ്ങനെയാണ് അത് പാലിയം വിളംബരത്തിന്റെ പ്രായോഗികവല്‍ക്കരണമാകുക.
♠ജാതിഭേദമില്ലാതെ ഷോഡശസംസ്‌കാരങ്ങള്‍ അനുഷ്ഠിക്കുന്ന ആര്‍ക്കും പൂജ ചെയ്യാനുള്ള അധികാരമുണ്ട് എന്നാണ് പാലിയം വിളംബരത്തിലൂടെ പ്രഖ്യാപിച്ചത്. ഓരോ ഹിന്ദുവും അവന്റെ ജീവിതത്തില്‍ അനുഷ്ഠിക്കേണ്ടതാണ് ഷോഡശ സംസ്‌കാരക്രിയകള്‍. അതിനു ലോപം സംഭവിച്ചതാണ് സമൂഹത്തിനുണ്ടായ അധഃപതനത്തിനു കാരണം. ഷോഡശ സംസ്‌കാരക്രിയകള്‍ വീണ്ടും ഹിന്ദുജീവിതത്തിലേയ്ക്ക് കൊണ്ടുവരിക എന്നതാണ് തന്റെ ശിഷ്യയുടെ വിവാഹം വഴി മാധവ്ജി ഉദ്ദേശിച്ചത്. ഇതൊരു വലിയ ദൗത്യമായി ഞങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. വിവാഹാനന്തരം കുടുംബ ജീവിതത്തിന്റെ ധര്‍മ്മങ്ങളെക്കുറിച്ച് വിശദമായിതന്നെ സന്ന്യാസിതുല്യനായ മാധവ്ജി ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. ഗര്‍ഭാധാനം മുതല്‍ അനുഷ്ഠിക്കേണ്ട ഓരോ സംസ്‌കാരക്രിയകളും അദ്ദേഹം ഞങ്ങളെക്കൊണ്ട് അനുഷ്ഠിച്ചു. പ്രസവശേഷമുള്ള ജാതകര്‍മ്മം, ചോറൂണ് തുടങ്ങിയവയെല്ലാം ഇതേരീതിയില്‍ തന്നെ നടത്തിച്ചു. ഞങ്ങളുടെ മകന്‍ മിത്രന്റെ വിദ്യാരംഭം തന്ത്രവിദ്യാപീഠത്തില്‍ മാധവ്ജി പ്രത്യേക താത്പര്യമെടുത്താണ് നടത്തിയത്. നാവില്‍ അക്ഷരം കുറിച്ചത് അദ്ദേഹമാണ്. ആരോഗ്യം മോശമായതിനാല്‍ അരിയിലെഴുത്തിന് മറ്റുള്ളവരെ ചുമതലപ്പെടുത്തി. ഇതുകഴിഞ്ഞ് അഞ്ചു ദിവസം കഴിയുമ്പോഴേയ്ക്കും മാധവ്ജി സമാധിയായി. തന്റെ കാലം കഴിയുന്നതിനുമുമ്പ് ഇത്രയും ചെയ്യണമെന്ന നിര്‍ബ്ബന്ധം അദ്ദേഹത്തിന് ഉണ്ടായിരിക്കാം.

താങ്കളുടെ കുടുംബജീവിതത്തില്‍ വരെ മാധവ്ജിയുടെ സ്വാധീനം വളരെ പ്രകടമാണ് അല്ലേ.
♠ അതെ. കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ഒരു കുടുംബമായിരുന്നു എന്റേത്. മാധവ്ജിയുടെ സ്വാധീനം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ കമ്മ്യൂണിസ്റ്റായേനെ. ഇല്ലെങ്കില്‍, കുലത്തൊഴില്‍ പ്രകാരം ക്ഷേത്രത്തിലെ കഴകക്കാരനോ മാലകെട്ടുകാരനോ ആകുമായിരുന്നു. ഈ നിലയിലേയ്ക്ക് ഞാന്‍ എത്തിയത് മാധവ്ജിയുടെ സ്വാധീനത്താലാണ്.
മാധവ്ജി മുന്നോട്ടുവെച്ച ഷോഡശ സംസ്‌കാരക്രിയകളുടെ പ്രചാരണവും ജാതിഭേദമില്ലാതെ പൂജ പഠിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യം പിന്നീട് താങ്കള്‍ ഏറ്റെടുക്കുകയായിരുന്നോ.
♠ വ്യക്തിപരമായ ചില കാരണങ്ങളാല്‍ സമിതിയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നിരുന്നു. കോഴിക്കോട് നടന്ന സമിതിയുടെ 25-ാം വാര്‍ഷിക സമ്മേളനത്തോടെ പൂര്‍വ്വാധികം സജീവമായി. ഇക്കാലത്താണ് ശ്രീരാം പ്രസ്സില്‍ വെച്ച് കൃഷ്‌ണേട്ടനുമായി സംസാരിച്ചതും അദ്ദേഹത്തിന്റെ സമുദായത്തിലെ കുലാചാരപ്രകാരം പൂജചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് തൊടിയില്‍ ക്ഷേത്രത്തില്‍ വെച്ച് പൂജാക്ലാസ് സംഘടിപ്പിച്ചതും. 23 പേര്‍ ആ ക്ലാസില്‍ പങ്കെടുത്തു. കോണോത്തു കുന്നത്തു വിജയന്‍ തന്ത്രികളാണ് ക്ലാസെടുത്തത്. ചിന്മയാമിഷനിലെ ബ്രഹ്മചാരി ത്യാഗചൈതന്യയും (പിന്നീട് ആത്മാനന്ദ സരസ്വതി സ്വാമികള്‍) ക്ലാസെടുത്തു. സമാപന ചടങ്ങില്‍ സമിതി സംസ്ഥാന പ്രസിഡന്റ് എം.പി. ഗോപാലകൃഷ്ണന്‍, ആര്‍.എസ്.എസ്. ദക്ഷിണക്ഷേത്രീയ പ്രചാരക് കൃഷ്ണപ്പാജി, പ്രാന്തകാര്യവാഹ് ടി.വി. അനന്തന്‍ എന്നിവര്‍ പങ്കെടുത്തു. അത് എന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് സമിതി കാര്യാലയത്തില്‍ പൂജാക്ലാസ് ആരംഭിച്ചു. ആദ്യ ബാച്ചില്‍ അഞ്ചും പിന്നീട് 12ഉം 36ഉം ആയി പഠിതാക്കളുടെ എണ്ണം വര്‍ദ്ധിച്ചു. സന്ധ്യാവന്ദനം, ഗായത്രി, ഗണപതിഹോമം, ഭദ്രകാളി പൂജ എന്നിവയായിരുന്നു സിലബസ്സില്‍ ഉണ്ടായിരുന്നത്. പഠിതാക്കള്‍ മന്ത്രദീക്ഷ സ്വീകരിക്കണമെന്നും നിഷ്‌കര്‍ഷിച്ചു. ക്രമേണ പാഠ്യക്രമം പരിഷ്‌കരിച്ചു.
ഷോഡശ സംസ്‌കാരക്രിയകള്‍ പഠനവിഷയമായോ.
♠കേരളത്തിലെ ഷോഡശ സംസ്‌കാരക്രിയകള്‍ വളരെ സങ്കീര്‍ണ്ണമാണ്. കാലികമായ പരിഷ്‌കാരങ്ങള്‍ നടത്തി വേണം അതു പാലിക്കാന്‍. ഇക്കാര്യം മാധവ്ജിക്കും ബോധ്യമുണ്ടായിരുന്നു. അവയില്‍ അഞ്ചെണ്ണമെങ്കിലും നിര്‍ബ്ബന്ധമായും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുള്ള ശ്രമത്തിനിടയ്ക്കാണ് 2009ല്‍ ഹരിദ്വാറിലെ ഗായത്രികുഞ്ച് ആശ്രമം പരമാചാര്യന്‍ പണ്ഡിറ്റ് ശ്രീധര ശര്‍മ്മ തയ്യാറാക്കിയ ‘കര്‍മ്മകാണ്ഡ ഭാസ്‌കര്‍’ പുസ്തകം കാണാനിടയായത്. അതും കേരളത്തിലെ പദ്ധതിയും സമഞ്ജസമായി ചേര്‍ത്ത് നമുക്ക് പറ്റിയ ഒരു പദ്ധതി രൂപീകരിച്ചു. ഗര്‍ഭകാലക്രിയകളും ഉപനയനക്രിയകളും അവരുടെ രീതിയിലും മരണാനന്തരക്രിയകള്‍ നമ്മുടെ പാരമ്പര്യരീതിയിലും ചേര്‍ത്തുകൊണ്ടാണ് ഈ പദ്ധതി തയ്യാറാക്കിയത്. ആര്‍ക്കും ആചരിക്കാവുന്ന വിധം ജനകീയവും ശാസ്ത്രീയവുമാകണം അത് എന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. മാധവ്ജി സമാധിയായി പത്തുവര്‍ഷത്തിനകം അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വളരെയേറെ മുന്നോട്ടുപോകാന്‍ സാധിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രേഷ്ഠാചാര സഭയ്ക്ക് രൂപം നല്‍കി. ക്ലാസിന് എത്തിയവര്‍ തന്നെയാണ് ഈ പേരു നിര്‍ദ്ദേശിച്ചതും അതിന് രൂപം നല്‍കിയതും. യാഥാസ്ഥിതിക ബ്രാഹ്മണതന്ത്രിമാര്‍ പോലും ശ്രേഷ്ഠാചാരസഭയില്‍ പോയി പഠിച്ചുവരാനാണ് ക്ഷേത്രപൂജാരിമാരോട് പറയുന്നത്.

ശ്രേഷ്ഠാചാരസഭയുടെ ആസ്ഥാനം കോഴിക്കോട്ടാണല്ലോ. അതിന്റെ പ്രവര്‍ത്തനവൃത്തം കോഴിക്കോട് ഒതുങ്ങുന്നതാണോ.
♠സമിതി ഓഫീസില്‍ ആരംഭിച്ച ക്ലാസ് സ്ഥല പരിമിതി മൂലം തളി മാരിയമ്മന്‍ ക്ഷേത്രഹാളിലേയ്ക്ക് മാറ്റേണ്ടി വന്നു. പിന്നീട് നടക്കാവില്‍ കെട്ടിടം വാടക്കയ്ക്ക് എടുത്ത് അവിടെ നടത്തിവരുന്നു. കാലത്തിന്റെ ആവശ്യമനുസരിച്ചാണ് ഈ വികാസം. കേരളത്തിന്റെ പലഭാഗത്തുനിന്നും വിദ്യാര്‍ത്ഥികള്‍ വന്നുകൊണ്ടിരുന്നു. നിരവധിപേര്‍ പൂജാരിമാരായി ജോലിചെയ്യുന്നു. കണ്ണൂരില്‍ അവരില്‍ ചിലര്‍ പൂജാക്ലാസ് ആരംഭിച്ചു. ഇപ്പോള്‍ സ്ഥിരം ക്ലാസ് നടക്കുന്നു. എറണാകുളത്തും ക്ലാസ് നടന്നിരുന്നു. പൂജാരിമാരില്‍ ലിംഗഭേദമില്ല. സ്ത്രീകള്‍ക്കും ക്ലാസില്‍ പങ്കെടുക്കാം. കൊറോണ നമ്മെ വീട്ടില്‍ തളച്ചിട്ട ഒരു കാലമായിരുന്നു. എന്നാല്‍ സ്ഥലപരിമിതി മറികടന്ന് ഓണ്‍ലൈന്‍ ക്ലാസു വഴി താത്പര്യമുള്ളവരിലേക്ക് പൂജാക്ലാസ് എത്തിക്കാന്‍ ഇത് ഒരവസരമായി മാറി. ഓണ്‍ലൈനായി രണ്ടായിരം പേരെങ്കിലും ഓരോ വര്‍ഷവും ക്ലാസില്‍ പങ്കെടുക്കുന്നു. അന്യസംസ്ഥാനക്കാര്‍, അന്യരാജ്യക്കാര്‍ എല്ലാം ഇതിലുണ്ട്. തങ്ങളുടെ നിത്യജീവിതത്തില്‍ ഷോഡശക്രിയകളും ഹിന്ദു ആചാരങ്ങളും പൂജകളും പാലിക്കാന്‍ നിരവധി ഹിന്ദുക്കള്‍ക്ക് ഇത് അവസരമൊരുക്കി. മാധവ്ജിയുടെ സ്വപ്‌നം ഇതൊക്കയായിരുന്നല്ലോ.
മാധവ്ജി പുരസ്‌കാരം സ്വീകരിച്ച ശേഷം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തു തോന്നുന്നു.
♠പൂര്‍ണ്ണസംതൃപ്തി. സ്വന്തം ജീവിതത്തിലും കുടുംബജീവിതത്തിലും പ്രാവര്‍ത്തികമാക്കിയത് സമാജത്തില്‍ പ്രാവര്‍ത്തികമായി കാണുക എന്നതാണ് ദൗത്യം എന്ന് ബോധ്യപ്പെട്ടു. പാലിയം വിളംബരം ഉദ്‌ഘോഷിച്ച ഷോഡശക്രിയകള്‍ ഹിന്ദു ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് ഇന്ന് സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം. ഉത്തമരായ ഭാവിതലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ഓരോ മാതാപിതാക്കള്‍ക്കും കടമയുണ്ട്. അതിന് ഗര്‍ഭധാനം മുതലുള്ള ഷോഡശക്രിയകള്‍ അവര്‍ അനുഷ്ഠിക്കണം. അതിന് ഫലമുണ്ട് എന്നതാണ് എന്റെ ജീവിതം എനിക്കു തന്ന പാഠം.





















