വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടറും കന്യാകുമാരി വിവേകാനന്ദകേന്ദ്രം മുന്‍ ഡയറക്ടറുമായ ഡോ.ലക്ഷ്മികുമാരിയുമായി സുരേഷ്ബാബു കിള്ളിക്കുറിശ്ശിമംഗലം നടത്തിയ അഭിമുഖം -തുടര്‍ച്ച
ഒരു കാല്‍ മുന്നില്‍ വച്ചാല്‍
അതുപോലും പുരോഗതി
അരുതാലസ്യമാര്‍ക്കും ജീ-
വിത തീര്‍ത്ഥാടനങ്ങളില്‍
എന്ന് രമേശന്‍നായര്‍ സര്‍ എഴുതിയിട്ടുണ്ട്. രാമരക്ഷായന്ത്രം സ്ഥാപിക്കുന്ന വേളയില്‍ അംബരചുംബികളായ രണ്ട് മഹാവ്യക്തിത്വങ്ങള്‍, മാതാ അമൃതാനന്ദമയീ ദേവിയും സമാദരണീയയായ ഭാരത രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവും സംഗമിച്ചു. ആ സമാഗമം അത്യന്തം ആവേശദായകമായിരുന്നു. ഭാരതത്തിന്റെ ഈ മാതൃക ലോകത്തിന് എത്ര കണ്ട് അനുകരണീയമാണ്?
♠ലോകത്തില്‍ പലയിടത്തും സ്ത്രീകള്‍ വര്‍ണനാതീതമായ പീഡനങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ ഭാരതത്തിലല്ലാതെ മറ്റെവിടെയാണ് ഏറ്റവും സംപൂജ്യമായ സ്ഥാനങ്ങളില്‍ നാരീശക്തിയെ കാണാന്‍ കഴിയുന്നത്? ഈ വലിയ വളര്‍ച്ചയില്‍ നാമോരോരുത്തരും നമ്മുടേതായ സംഭാവനകള്‍ നല്‍കണം. ടാഗോറിന്റെ ഒരു കവിതയില്‍ അസ്തമിക്കുന്ന സൂര്യന്റെ വെളിച്ചം തന്നാലാവും വിധം ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്ന മിന്നാമിനുങ്ങിനെ കുറിച്ച് പറയുന്നുണ്ട്. സ്വാമിജി പറഞ്ഞപോലെ ‘മാന്‍ മേക്കിങ്ങ് മിഷന്‍’ ആയിരിക്കണം നമ്മുടേത്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഈ ആദര്‍ശം വ്യക്തമായും ഉണ്ടായിരിക്കണം. അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ധാരാളമായി ഉയരുന്നതിനെക്കുറിച്ച് പറയുമ്പോള്‍ ഏകനാഥ്ജി പറയാറുണ്ടായിരുന്നു. ”അവ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കാനാണ് നാം പ്രവര്‍ത്തിക്കേണ്ടത് എന്ന്.” വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനത്തിലെത്തിക്കലല്ല, അവരെ സ്വയം സംരക്ഷിക്കലാണ് കടമയെന്ന് കരുതുന്ന സമൂഹം ഉണ്ടാവണം. നാലോ അഞ്ചോ കുടുംബങ്ങളിലെങ്കിലും മാതാപിതാക്കളെ ഈശ്വരരൂപത്തില്‍ സേവിക്കുന്ന മക്കളുണ്ടായാല്‍ അത്രയും നല്ലത്. ഞാന്‍ എന്നെ ഒരു മിന്നാമിനുങ്ങായി കാണുന്നു. ഇതിവിടെ ശാന്തമായി മിന്നിക്കൊണ്ടിരിക്കും. ഇവിടെ വരുന്നവര്‍ക്ക് ഒരല്‍പ്പം വെളിച്ചം കിട്ടും.
എന്തിനുമര്‍ത്ത്യായുസ്സില്‍
സാരമായതു ചില
മുന്തിയ സന്ദര്‍ഭങ്ങള്‍
അല്ല, മാത്രകള്‍ മാത്രം…
ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ എന്തായിരിക്കും മറുപടി?
♠ വിവേകാനന്ദകേന്ദ്രയുടെ ജോയിന്റ് സെക്രട്ടറിയായി സംപൂജ്യ ഏകനാഥ്ജി പ്രഖ്യാപിച്ച നിമിഷങ്ങള്‍ പ്രിയപ്പെട്ടതായിരുന്നു. അതിലേറെ അനര്‍ഘമായ നിമിഷങ്ങളായിരുന്നു സ്വാമിജിയുടെ സഞ്ചാരപഥങ്ങളിലൂടെയുള്ള ഭാരതപരിക്രമ. ഭാരതത്തിലെ സ്വാമിജിയുടെ പരിവ്രജനകാലത്തെ സഞ്ചാരപഥങ്ങളെ കോര്‍ത്തിണക്കിയുള്ള അനുഭൂതിസാന്ദ്രമായ ഒരു യാത്രയായിരുന്നു അത്. അതിന്റെ ജാഥാ ക്യാപ്റ്റനാവാനുള്ള അനുഭവം, അത് എന്നില്‍ വന്നുചേര്‍ന്ന രീതി, എല്ലാം സ്വാമിജിയുടെ പ്രത്യക്ഷ സാന്നിദ്ധ്യമായിരുന്നു.
1. കേന്ദ്രയുടെ വാണ്ടറിങ്ങ് മങ്ക് എന്ന ഇഷ്യു.
2. അതേപേരിലുള്ള എക്‌സിബിഷന്‍.
3. ഭാരതപര്യടനം
ഈ മൂന്ന് കാര്യക്രമങ്ങളാണ് ഉണ്ടായിരുന്നത്. മേജര്‍ ജനറല്‍ കുക്കുരറ്റി 50 പേരും 9 വാഹനങ്ങളുമായി പ്ലാന്‍ ചെയ്ത പരിപാടിയായിരുന്നു അത്. വിപുലമായ സജ്ജീകരണങ്ങള്‍ ഒരുങ്ങി. അവിടെയൊന്നും എന്റെ പേര് സവിശേഷമായി ഉണ്ടായിരുന്നില്ല. ഏതാനും പ്രധാന പരിപാടികളില്‍ സംസാരിക്കാനുള്ളതൊഴിച്ച് മറ്റ് ചുമതലകള്‍ ഉണ്ടായിരുന്നില്ല. അഭൂതപൂര്‍വ്വമായ ഒരു മഹായജ്ഞത്തിന്റെ സര്‍വഘട്ടങ്ങളും പ്ലാന്‍ ചെയ്ത് ജനുവരി 12 ന് യാത്ര ആരംഭിക്കാനിരിക്കേ ഒക്‌ടോബര്‍ 31 ന് മേജര്‍ കുക്കുരറ്റി ദിവംഗതനായി. ഈ വാര്‍ത്ത എന്നെ ആദ്യമായി ഫോണില്‍ വിളിച്ചറിയിച്ചപ്പോള്‍ ‘ഈ യാത്ര നീയാണ് നയിക്കേണ്ടത്’ എന്ന വ്യക്തമായ ഒരു നിര്‍ദ്ദേശം എന്റെ അന്തഃരാത്മാവില്‍ നിന്ന് ഉയര്‍ന്നു. 347 ദിവസം നീണ്ട യാത്രയില്‍ വ്യത്യസ്ത കാലാവസ്ഥകള്‍, ആഹാരങ്ങള്‍, താമസം ഇതൊന്നും ഒരു തരത്തിലുള്ള ശാരീരിക വിഷമങ്ങള്‍ സൃഷ്ടിച്ചില്ല എന്നത് സ്വാമിജിയുടെ കുഞ്ഞാണ് ഞാന്‍ എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു. രാജസ്ഥാനിലേക്ക് പ്രവേശിക്കുമ്പോള്‍ 50 ഡിഗ്രിയില്‍ കൂടുതല്‍ ചൂടില്‍ യാത്ര അസാധ്യമാണെന്ന് പലരും പറഞ്ഞു. പകല്‍ സമയങ്ങളില്‍ ആരും പുറത്തുണ്ടാകില്ല. ചൂടും പൊടിക്കാറ്റും യാത്ര അസാധ്യമാക്കുമെന്ന് എല്ലാവരും പറഞ്ഞു. അത്ഭുതമെന്ന് പറയട്ടെ, യാത്ര ഹരിയാനയില്‍ നിന്ന് രാജസ്ഥാനിലേക്ക് പ്രവേശിച്ചതും എങ്ങുനിന്നോ രൂപപ്പെട്ട ഒരു ന്യൂനമര്‍ദ്ദം തീര്‍ത്ത കാറ്റും മഴയും അന്തരീക്ഷമാകെ മാറ്റി. താപനില 30 ഡിഗ്രി താഴേക്കുവന്നു. ജനങ്ങള്‍ ആവേശഭരിതരായി. യാത്രയില്‍ ഉടനീളം ആയിരം ഫണമുള്ള അനന്തനെപ്പോലെ മഴമേഘങ്ങള്‍ ഞങ്ങള്‍ക്ക് കുടചൂടി. ഇതെല്ലാം അത്ഭുതമല്ലാതെ മറ്റെന്താണ്? കേരളത്തില്‍ വെച്ച് യാത്രയ്ക്കിടെ എന്റെ അമ്മ എന്നെ കണ്ടു. കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു. ”നിന്നെ പ്രസവിച്ച ഞാന്‍ ധന്യയായി” ഈശ്വരതുല്യയായ എന്റെ അമ്മ നല്‍കിയ ഈ അനുഗ്രഹം മറക്കാവതല്ല. ഈ സംഭവത്തോടുകൂടി സ്വാമിജി എന്നെ അദ്ദേഹത്തിന്റെ പുത്രിയായി സ്വീകരിച്ച അനുഭവമാണെനിക്ക്. സ്വാമിജി അനുനിമിഷം എന്റെ കൂടെയുള്ളതായി ഞാന്‍ അറിയുന്നു. യജ്ഞഭാവത്തോടെ നാമാരും ഏതു കര്‍മം ചെയ്താലും ‘ദി ഒഫിഷ്യല്‍സ് ഓഫ് ദി ഗവണ്‍മെന്റ് ഓഫ് ദി യൂണിവേഴ്‌സ് വില്‍ പ്രൊട്ടക്ട് യൂ’ എന്ന ആപ്തവാക്യം എത്ര സത്യമാണ്.
ഗുരുവില്‍ നിന്നും മന്ത്രോപദേശം സ്വീകരിക്കുക എന്നത് ആര്‍ഷ സംസ്‌കൃതിയില്‍ ആദ്ധ്യാത്മിക പുരോഗതിക്ക് അനിവാര്യമായി പറയുന്നല്ലോ. ദീദി ദീക്ഷ സ്വീകരിച്ചതെപ്പോള്‍?
♠ഞങ്ങള്‍ അച്ഛനോടൊത്ത് കുട്ടിക്കാലം മുതല്‍ ശ്രീരാമകൃഷ്ണാശ്രമം, ശ്രീ ശാരദാശ്രമം എന്നീ ആദ്ധ്യാത്മികകേന്ദ്രങ്ങളിലെ സത്സംഗങ്ങളില്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു. 1954 ല്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ വെച്ച് നടന്ന ആദ്യ അന്തര്യോഗത്തില്‍ ഞാന്‍ പൂര്‍ണ്ണമായും പങ്കെടുത്തു. രാമകൃഷ്ണാശ്രമത്തിലെ സംപൂജ്യരായ രംഗനാഥാനന്ദസ്വാമികള്‍, മൃഡാനന്ദസ്വാമികള്‍, ഏകാനന്ദസ്വാമികള്‍, അതുപോലെ ശാരദാശ്രമത്തിലെ സംപൂജ്യ മേധപ്രാണ, ധീരപ്രാണ, അതുല്യപ്രാണ, വിമലപ്രാണ തുടങ്ങിയ മാതാജികള്‍ എന്നിവരുടെയെല്ലാം അനുഗ്രഹത്തിനും സ്‌നേഹത്തിനും ആവോളം പാത്രമാവാന്‍ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുനാളിലേ സ്വാമിജിയില്‍ ആത്മസമര്‍പ്പണം ചെയ്തിരുന്നുവെങ്കിലും സ്വാമിജിക്കും ആധാരമായ മഹാത്ഭുതശക്തിയായ ശ്രീരാമകൃഷ്ണദേവനിലേക്ക് ഞാന്‍ അപ്പോഴും തിരിഞ്ഞിരുന്നില്ല. ആയിടയ്ക്ക് 1957 ല്‍ സൗത്ത് ആഫ്രിക്കയില്‍ ശ്രീരാമകൃഷ്ണ സെന്റര്‍ നടത്തിയ 3 മാസത്തെ പ്രഭാഷണപരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് ക്ഷണം ലഭിച്ചു. കന്യാകുമാരി വിവേകാനന്ദകേന്ദ്രം അദ്ധ്യക്ഷയായിരുന്നു ഞാന്‍ അക്കാലത്ത്. അവിടുത്തെ മഠാധിപതി ശ്രീമദ് ശിവപാദാനന്ദ സ്വാമി അതീവവാത്സല്യത്തോടെ എന്നോട് പെരുമാറി. അവിടെ പല ശാഖകളിലും പ്രഭാഷണം ചെയ്യാന്‍ സ്വാമിജി എന്നെ നിയോഗിച്ചു. അതീവ ദുര്‍ഘടമായ ഒരു ജീവിതസാഹചര്യമായിരുന്നു അന്ന് ദക്ഷിണാഫ്രിക്കയില്‍. കലുഷിതമായ അക്കാലത്ത് ജനങ്ങളില്‍ പൊതുവെയും ഇന്ത്യക്കാരില്‍ വിശേഷിച്ചും ശാന്തി പകരാന്‍ ആ മഹാഭക്തന് സാധിച്ചു. ശ്രീരാമകൃഷ്ണനില്‍ അനുനിമിഷം അലിഞ്ഞുചേര്‍ന്നുകൊണ്ടിരുന്ന ആ മഹാഗുരുവാണ് എന്നെ മന്ത്രദീക്ഷ സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചത്. ഭാരതത്തില്‍ തിരിച്ചെത്തി വൈകാതെ തന്നെ ചെന്നൈ മഠാധിപതിയായിരുന്ന ശ്രീമദ് തപസ്യാനന്ദ സ്വാമികളില്‍ നിന്ന് മന്ത്രോപദേശം വാങ്ങി സ്വയം ശ്രീരാമകൃഷ്ണചരണങ്ങളില്‍ സമര്‍പ്പിച്ചു.
ശൃംഗപുരത്തെ വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ രൂപപ്പെട്ടതെങ്ങനെ?
♠കന്യാകുമാരിയില്‍ നിന്നും അദ്ധ്യക്ഷപദം ഒഴിഞ്ഞ എനിക്ക് കാര്യമായ ഒരു പദവി നല്‍കണമെന്ന ചിന്തയില്‍ ഒരു ട്രസ്റ്റ് രൂപീകൃതമായി. അതാണ് വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്. ഭാരതപര്യടനവേളയില്‍ സ്വര്‍ഗ്ഗീയ ശ്രീധരപൈ എന്ന ധന്യാത്മാവ് വാഗ്ദാനം ചെയ്ത ഒരേക്കര്‍ സ്ഥലത്താണ് ഇത് ഉയര്‍ന്നുനില്‍ക്കുന്നത്.
കേന്ദ്രയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്?
♠സ്വാമിജിയുടെ സന്ദേശങ്ങള്‍ക്ക് ഒരു ശാസ്ത്രീയ സമീപനം കൊടുക്കുക എന്നതാണ് കേന്ദ്രയുടെ ലക്ഷ്യം. സ്വാമിജി കൊടുങ്ങല്ലൂരിലൂടെ കടന്നുപോയപ്പോള്‍ സംസ്‌കൃതം സംസാരിക്കുന്ന കോവിലകത്തെ അമ്മമാരെ കണ്ട് അഭിമാനപുളകിതനായല്ലോ. അതിനാല്‍ സംസ്‌കൃത പഠനത്തിനായി കുട്ടികളെ തയ്യാറാക്കി താമസിച്ച് പഠിപ്പിച്ചു. സംസ്‌കൃതം കോവിലകത്തും സംസ്‌കൃതി ഇവിടെയും അവര്‍ക്ക് പകര്‍ന്നുനല്‍കി. ക്രമേണ ഔപചാരിക വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തള്ളലില്‍ അത് മങ്ങിപ്പോയി. അമ്മമാര്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സത്സംഗങ്ങള്‍, ഉപനിഷത് ക്ലാസ്സുകള്‍, യോഗക്ലാസുകള്‍, അത്യന്തം സുന്ദരമായ ഒരു ശിശുവിഹാര്‍ എന്നിവയെല്ലാം കേന്ദ്രയുടെ പ്രവര്‍ത്തനങ്ങളാണ്. കേന്ദ്രയുടെ സെക്രട്ടറി സുധാകര്‍ജി വലിയ യോഗാചാര്യനാണ്. യോഗരാജപുരസ്‌കാരജേതാവായ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി വ്യക്തികള്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും, ഉപരിപഠനവും പൂര്‍ത്തിയാക്കി. വാസ്തവത്തില്‍ വേദിക് വിഷന്‍ കേന്ദ്ര എന്നാല്‍ യോഗ എന്ന നിലയില്‍ ഇതുവളര്‍ന്നു. നമ്മുടെ ശിശുവിഹാറിലെ കുട്ടികള്‍ക്ക് പരിസരത്തെ വിദ്യാലയങ്ങളില്‍ വലിയ സ്വീകാര്യതയാണ്. സാംസ്‌കാരിക ക്ലാസുകള്‍, ആചരണങ്ങള്‍, ദിനാചരണങ്ങള്‍ എന്നിവയിലൂടെ അവര്‍ ഊര്‍ജ്ജസ്വലരായ വ്യക്തിത്വങ്ങളായി മാറുന്ന കാഴ്ചയാണിന്ന്. പരിസരങ്ങളില്‍ യജ്ഞഭാവനയോടെ നിരന്തര സത്സംഗങ്ങള്‍ നടത്താറുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് കൊടുങ്ങല്ലൂരിന്റെ ഹൃദയമാണ് വേദിക് വിഷന്‍ ഫൗണ്ടേഷന്‍ എന്നുപറയാം.
കൊച്ചുകുടുംബം വെടിഞ്ഞ് ലോകത്തെ കുടുംബമായി വരിച്ച ദീദിയുടെ നവതിയാഘോഷങ്ങള്‍ അവിസ്മരണീയമായിരുന്നല്ലോ. അതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍?
♠അതൊരു സവിശേഷമായ അനുഭൂതിയുടെ ദിനങ്ങളായിരുന്നു. ബഹളങ്ങളില്ലാതെ തികച്ചും ആത്മീയസൗരഭം പടര്‍ത്തിയ സത്സംഗങ്ങള്‍, ഭജനകള്‍, ക്ഷേത്രകലാപ്രകടനങ്ങള്‍, യതീശ്വരിപൂജ, മഹാത്മാക്കളുടെ സംഗമം, പ്രസാദവിതരണം എന്നിവയാല്‍ ആ ദിനങ്ങളില്‍ ഇവിടമാകെ ആദ്ധ്യാത്മികമായ ഒരു ഊര്‍ജ്ജപ്രവാഹത്തിന്റെ കേന്ദ്രമായി മാറി. ആ ദിനങ്ങളില്‍ എത്രയോ മഹത്തുക്കളുടെ സാന്നിദ്ധ്യത്താല്‍ ഈ പ്രദേശം അനുഗ്രഹീതമായി. നവതിയാഘോഷങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു നവരാത്രിയാഘോഷമായി മാറി. എല്ലാവര്‍ഷവും ഇങ്ങനെ ആവണമെന്നാണ് പങ്കെടുത്തവരെല്ലാം കൃതാര്‍ത്ഥാനിര്‍ഭരമായ മിഴികളോടെ എന്നോട് പറഞ്ഞത്. അപാരമഹിമ ഗുരുമഹിമ…
ദീദി, ശാസ്ത്രജ്ഞ, അതുല്യ സംഘാടക, പ്രഭാഷക, ഗ്രന്ഥകര്‍ത്താവ്… നിരവധി സിദ്ധികള്‍ ദീദിയില്‍ സമ്മേളിച്ചിരിക്കുന്നു. വിവേകാനന്ദ ചരണങ്ങളില്‍, ഭാവയാമി ഏകനാഥം തുടങ്ങി നിരവധി ഗ്രന്ഥതല്ലജങ്ങള്‍ ദീദിയിലൂടെ സമൂഹത്തിന് ലഭിച്ചിരിക്കുന്നു. പുതിയ ഏതെങ്കിലും ഗ്രന്ഥം പണിപ്പുരയിലുണ്ടോ?
♠പണിപ്പുരയിലില്ല. കോവിഡ് കാലത്ത് എനിക്ക് ഏറെ ഇഷ്ടപ്പെട്ട മാതൃത്വമെന്ന ആശയത്തെ മുന്‍നിര്‍ത്തി ഭഗവദ്ഗീതയെ വ്യാഖ്യാനിച്ചാലോ എന്നൊരു തോന്നല്‍ ഉണ്ടായി. തുടര്‍ന്ന് 21 പ്രഭാഷണങ്ങള്‍ – ആദ്യം മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലും നടത്തി. ഇപ്പോള്‍ കേന്ദ്ര ‘അമൃതകുടുംബം’ എന്നൊരു സങ്കല്‍പ്പം മുന്നോട്ടുവെച്ചു. അപ്പോള്‍ ഇതെല്ലാം ചേര്‍ത്ത് ഭഗവദ്ഗീതയിലെ ‘അമൃതകുടുംബസങ്കല്‍പ്പം’ എന്നൊരു ഗ്രന്ഥം രൂപപ്പെട്ടു. ധ്യാനശ്ലോകത്തില്‍തന്നെ ‘അംബ’ എന്ന അഭിസംബോധനയുണ്ട്. വീട്ടില്‍ മമതയില്ലാതെ സ്‌നേഹിക്കാന്‍ കഴിയുന്ന അമ്മയുണ്ടെങ്കില്‍ കര്‍മയോഗത്തിന്റെയും ഭക്തിയോഗത്തിന്റെയും, ജ്ഞാനയോഗത്തിന്റെയുമെല്ലാം സാമഞ്ജസ്യം സുസാധ്യമാണ്. അത്തരത്തിലുള്ള അമ്മമാരില്‍ കേന്ദ്രീകൃതമാവുന്ന കുടുംബം അമൃതകുടുംബമായിത്തീരുമെന്നത് നിസ്തര്‍ക്കമാണ്. ഈ പുസ്തകം ഇംഗ്ലീഷിലും, മലയാളത്തിലും ലഭ്യമാണ്.
യുവഭാരതിയുടെ പത്രാധിപരായിരിക്കെ ദീദിയുടെ ലേഖനങ്ങള്‍ ഏകനാഥ്ജിയുടെ പോലും പ്രശംസയ്ക്ക് പലവുരു പാത്രമായിട്ടുണ്ട്. പത്രാധിപ എന്ന നിലയിലും ഉയര്‍ന്ന വിജയം നേടിയ ദീദി ആധുനികകാലത്തെ പത്രധര്‍മത്തെ എങ്ങനെ വിലയിരുത്തുന്നു?
♠ഇന്ന് പത്രങ്ങളും ഇതരമാധ്യമങ്ങളും ഭേദഭാവന വളര്‍ത്താനാണ് പരിശ്രമിക്കുന്നത്. ഏകത്വബോധത്തില്‍ നിന്നേ സ്‌നേഹമുണ്ടാവൂ. ഇന്നത് കഴിയുന്നില്ല. പത്രങ്ങളൊന്നും കാര്യമായി വായിക്കാന്‍ തോന്നാറില്ല. കാഴ്ചക്കുറവും ഒരു കാരണമാണ്. ഇടയ്‌ക്കൊക്കെ എഴുതാറുണ്ട്. ഈയിടെ മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന യുവഭാരതിയില്‍ ദി മിസ്റ്ററി ഇന്‍ വിവേകാനന്ദ എന്ന ഒരു രസകരമായ ലേഖനം എഴുതി. നമ്മള്‍ എല്ലാവരും സുഖം തേടുന്നു. സുഖത്തെ ആനന്ദമാക്കി മാറ്റാന്‍ പക്ഷേ നമുക്ക് അറിയുന്നില്ല. അതില്‍ അല്‍പം വിവേകം ചേര്‍ത്താല്‍ അത് ആനന്ദമാവും. നോക്കൂ ‘വിവേകാനന്ദന്‍’ എന്ന പേരുപോലും എത്ര മഹത്തായ ആശയമാണ്. ഈയിടെ മറ്റൊരു ലേഖനത്തില്‍ നമ്മുടെ ജീവിതം ലോകത്തിന്റെ കീര്‍ത്തിക്കു വേണ്ടിയാവണം എന്ന ആശയം എഴുതുകയുണ്ടായി. വിഷ്ണുസഹസ്രനാമത്തില്‍ ഇത് പറയുന്നുണ്ടല്ലോ. ‘ലോകാനാം കീര്‍ത്തിവര്‍ദ്ധനം’ എന്ന്. രാമനും കൃഷ്ണനുമെല്ലാം അവ്വിധം ജീവിച്ചു. അപ്പോള്‍ നമ്മുടെ ജീവിതവും നമ്മുടെ നാടിന്റെ കീര്‍ത്തി വര്‍ദ്ധിപ്പിക്കാനാവണം. മാതൃകാപരമായ ജീവിതം നയിച്ചാല്‍ നമുക്കും അതു സാധിക്കും. നമ്മുടെ സമാരാധ്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ നോക്കൂ. വിവേകാനന്ദസ്വാമിജിക്കുശേഷം ഇത്രമേല്‍ നാടിന്റെ കീര്‍ത്തിവര്‍ദ്ധിപ്പിച്ച മറ്റൊരാള്‍ ഉണ്ടോ? ഇവ്വിധം ഓരോ ഫ്‌ളാഷ് വരുമ്പോള്‍ എഴുതുന്നു.

മഹാമേരുസദൃശമായ ഒരു വ്യക്തിത്വമാണ് ദീദിയുടേത്. വിനയാദരങ്ങളോടെ സ്വജീവിതത്തെ ‘നിമിത്ത മാത്രം ഭവ സവ്യസാചിന്‍’ എന്ന ദൃഷ്ടിയില്‍ ദീദി നോക്കി കാണുന്നു. നവതിതാണ്ടിയ ഈ വേളയില്‍ കാലത്തിന്റെ കണ്ണാടിയില്‍ നോക്കി സഫലമീയാത്ര എന്ന് പറയാമോ?
♠അങ്ങനെ തോന്നുന്നത് അഹംഭാവമായിരിക്കും. എല്ലാം ഗുരുവനുഗ്രഹമാണെന്ന് ഞാന്‍ അറിയുന്നു. വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതില്‍ സഹപ്രവര്‍ത്തകര്‍ എന്നെ നോക്കി സഹതപിക്കുമ്പോള്‍ വാസ്തവത്തില്‍ നഷ്ടപ്പെട്ടത് അവര്‍ക്കാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏകനാഥ്ജി പറഞ്ഞതുപോലെ ‘എല്ലാം നിന്റേതാണ്. ഒന്നും അന്യമല്ല’ എന്ന രീതിയില്‍ നോക്കിക്കാണാന്‍ പഠിച്ചപ്പോള്‍ ഒരുപാട്, ഒരുപാട് നേടിയ കൃതാര്‍ത്ഥതയോടെയാണ് 91 ലേക്ക് കടക്കുന്നത്.
അമ്മ, ദീദിയോട് പറയാറുണ്ടായിരുന്നു. ജീവിതത്തില്‍ സുഖവും ദുഃഖവും ഇല്ല. അനുഭവങ്ങള്‍ മാത്രമേ ഉള്ളൂ എന്ന്. ജീവിതപഥത്തിലെ അനേകായിരം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദീദിക്ക് ഈ സമൂഹത്തിനോട് ഒന്നാകെ നല്‍കാനുള്ള സന്ദേശം എന്താണ്?
♠ഈ ലോകത്ത് ആരും അന്യരല്ല. അതുകൊണ്ട് നല്ലതുമാത്രം പറയൂ, നല്ലതുമാത്രം ചിന്തിക്കൂ, നല്ലതുമാത്രം ചെയ്യൂ. അങ്ങനെ ജീവിക്കാന്‍ പഠിച്ചാല്‍ ഒരു തരത്തിലുള്ള അസുഖങ്ങളും വരില്ല. ആരോഗ്യവും, ആനന്ദവും ഉണ്ടാവും. ഇതെന്റെ അനുഭവമാണ്.
കോവിലകത്തെ സംസ്‌കൃതജ്ഞകളായ അമ്മമാര്‍ക്കു മുന്നില്‍ വിവേകാനന്ദസ്വാമികള്‍ അഭിമാനപുളകിതനായി നിന്നതുപോലെ ശൃംഗപുരത്തെ ആനന്ദധാമിലെ ഈ ജ്ഞാന, കര്‍മ, സേവാഭാവങ്ങളുടെ സാമഞ്ജസ്യത്തിനു മുന്നില്‍ ലോകം നമ്രശിരസ്‌ക്കമാവുന്നു. പെറ്റമ്മ പറഞ്ഞപോലെ സ്‌നേഹത്തിന്റെ നിലാത്തിരിയായി അവിടുന്ന് ഇനിയുമേറെക്കാലം ലോകത്തിന് കുളിരാര്‍ന്ന വെളിച്ചമേകട്ടെ.
(അവസാനിച്ചു)





















