നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനുപകരം നേറ്റിവിറ്റി കാര്‍ഡ് നല്‍കും എന്നു പ്രഖ്യാപിക്കുകയും 2026-ലെ നിയമസഭാ സമ്മേളനത്തില്‍ നേറ്റിവിറ്റി കാര്‍ഡ് ബില്‍ പാസ്സാക്കുകയും ചെയ്ത് അതിന്റെ കുത്തക തനിക്കാണെന്നു അവകാശപ്പെട്ടയാളാണ് മുന്‍ കേരള മുഖ്യന്‍ പിണറായി വിജയന്‍. മുസ്ലിം പ്രീണനത്തിനുള്ള സഖാവിന്റെ രാഷ്ട്രീയ അടവു നയമായിരുന്നു അത്. ഇപ്പോഴത്തെ കേരള മുഖ്യന്‍ വി.ഡി. സതീശന്‍ ഇക്കാര്യത്തില്‍ വിജയന്‍ സഖാവിന്റെ ഒരടിപോലും പിന്നിലല്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കെ ഇന്ദിരാഭവന്റെ പുരപ്പുറത്തു കയറിനിന്ന് കമ്മ്യൂണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കുത്തകാവകാശം തനിക്കാണെന്ന് പ്രഖ്യാപിച്ചയാളാണ് അദ്ദേഹം. ജമാഅത്തെ ഇസ്ലാമിക്ക് മതേതര സര്‍ട്ടിഫിക്കറ്റും ആര്‍.എസ്. എസ്സിന് വര്‍ഗ്ഗീയ സര്‍ട്ടിഫിക്കറ്റും നല്‍കി തന്റെ കുത്തക മാലോകരെ അറിയിക്കുകയും ചെയ്തു അദ്ദേഹം. പ്രതിപക്ഷ നേതാവിന് നിയമസഭയില്‍ ബില്ല് പാസ്സാക്കാന്‍ അധികാരമില്ലാത്തതിനാല്‍ അത്തരമൊരു രാഷ്ട്രീയ നാടകം നടന്നില്ല എന്നുമാത്രം. ജമാ അത്തെ ഇസ്ലാമിക്ക് നല്‍കിയ മതേതര സര്‍ട്ടിഫിക്കറ്റാണ് ഒടുവില്‍ മുഖ്യമന്ത്രി കസേര ഉറപ്പിക്കാന്‍ സതീശന് രക്ഷയായ വൈക്കോല്‍ തുരുമ്പ്! കമ്മ്യൂണല്‍ സര്‍ട്ടിഫിക്കറ്റ് എന്നത് ഇത്തിരി അശ്ലീലമല്ലേ എന്ന് ചിലര്‍ക്ക് സംശയം. അതുകൊണ്ട് അവരതിനെ ‘മലബാര്‍ സ്ട്രാറ്റജി’ എന്ന് കൊട്ടിഘോഷിച്ചു.
നെഹ്റു മുതല്‍ നരസിംഹറാവു വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം ജമാഅത്തെ ഇസ്ലാമി രാജ്യദ്രോഹ സംഘടനയായിരുന്നു. 1962 ജൂണ്‍ 6 ന് ലോകസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രഖ്യാപിച്ചത് ഈ രാജ്യദ്രോഹ സംഘടനയുടെ 20 അംഗങ്ങളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്നു എന്നാണ്. പ്രധാനമന്ത്രിമാരായ ഇന്ദിരയും നരസിംഹ റാവുവും ഇതിനെ നിരോധിക്കുകയും ചെയ്തു. നെഹ്റു ചത്തകുതിര എന്നാക്ഷേപിച്ച മുസ്ലിം ലീഗിനെ പാണക്കാട്ടു നിന്നു കിട്ടിയ സംസം ജലം കുടഞ്ഞ് മതേതരമാക്കിയവരാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍. അതേ പ്രയോഗം ജമാ അത്തെ ഇസ്ലാമിക്ക് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ സതീശനും പയറ്റി എന്നു മാത്രം. ആദര്‍ശവും ദേശസ്‌നേഹവും പാണക്കാട്ടെ പടിക്കല്‍ പണയം വെച്ചാലും ശരി അധികാരം ഉറപ്പിച്ചാല്‍ മതി എന്നതാണ് കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ മാനദണ്ഡം!
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഒഴിവാക്കി എന്ന സത്യവാങ്മൂലം തന്റെ കയ്യിലുണ്ട് എന്നതിന്റെ ബലത്തിലാണ് സതീശന്‍ ആ സംഘടനക്ക് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ജമാഅത്തെ ഇസ്ലാമിയുടെ ഹൂറാ കമ്മറ്റി അംഗവും സെക്രട്ടറിയും അവരുടെ താത്വികാചാര്യനുമൊക്കെയായ ഷൈയ്ഖ് മുഹമ്മദ് കാരക്കുന്ന് വളരെ പരസ്യമായി പറഞ്ഞത് ഇസ്ലാമിക രാഷ്ട്രവും ഇസ്ലാമിക ഭരണവുമെന്നത് ഏതൊരു സത്യവിശ്വാസിക്കും മൗലികമായ കാര്യമാണെന്നാണ്. ആരാധനാ കാര്യങ്ങളില്‍ പോലും അതിന്റെ പൂര്‍ണ്ണത കൈവരിക്കണമെങ്കില്‍ ഇസ്ലാമിക രാഷ്ട്രവും ഇസ്ലാമിക ഭരണകൂടവും ഉണ്ടാവേണ്ടതുണ്ട് എന്നും അദ്ദേഹം തീര്‍ത്തു പറയുന്നു. ഖലീഫയാണ് അവിടുത്തെ ഭരണാധികാരി. ഖലീഫ നിശ്ചയിക്കുന്ന മുസ്ലിം ഗവര്‍ണര്‍ക്കോ ഉദ്യോഗസ്ഥനോ ഭരിക്കാം എന്നും അദ്ദേഹം പറയുന്നുണ്ട്. സതീശനെ മുഖ്യമന്ത്രിയാക്കിയത് പാണക്കാട്ടെ ഖലീഫയാണല്ലോ. സതീശന് ജമാഅത്തെ ഇസ്ലാമി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ പഴയ നിലപാടില്‍ ഒട്ടും അയവുവരുത്തിയിട്ടില്ല എന്ന് കാരക്കുന്ന് ഫെയ്‌സ് ബുക്കിലൂടെ ഈ വിവാദങ്ങള്‍ക്ക് ശേഷവും വ്യക്തമാക്കിയിട്ടുണ്ട്. കാത്തിരിക്കാം കാരക്കുന്നിന്റെ അടുത്ത ഫെയ്‌സ്ബുക്ക് ഫത്വക്കായി!
തലവര:
മധ്യപ്രദേശിലെ ഭോജ് ശാല സമുച്ചയം ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി.
സ്ഥിരതയുള്ള സര്‍ക്കാരുണ്ടായാലേ ഹൈക്കോടതിക്കും സത്യം പറയാനാകൂ





















