ഉലക്ക വീണു ചത്ത കോഴീന്റെ കറിയും പി.എം.ശ്രീ കരാറും തമ്മില്‍ എന്തു ബന്ധം എന്ന് മറ്റാര്‍ക്ക് സംശയം തോന്നിയാലും മലപ്പുറത്തെ ലീഗ് നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒരു സംശയവും തോന്നില്ല. അവര്‍ക്ക് സുപരിചിതമായ ഒരു കഥ മലപ്പുറത്ത് പ്രചാരത്തിലുണ്ട്. വീട്ടിലേക്ക് വരുന്ന മൊയ്‌ല്യാരെ തക്കരിക്കാന്‍ ഉമ്മ കറിവെക്കാനായി കോഴിയുടെ പിന്നാലെ പാഞ്ഞു. ഓട്ടത്തിനിടയ്ക്ക് അവരുടെ കാലു തട്ടി ഉലക്ക വീണത് കോഴിയുടെ തലയില്‍. മറ്റൊന്നും ചിന്തിക്കാതെ, ബിസ്മി ചൊല്ലും മുമ്പ് ചത്ത കോഴിയെയെടുത്തു കറിവെച്ചു. ചോറു വിളമ്പാന്‍ നേരത്ത് ആരോ മൊയ്‌ല്യാരുടെ ചെവിയില്‍ പറഞ്ഞു ‘കറി ഒലക്ക വീണു ചത്ത കോയീന്റെതാ’. കേട്ട പാതി കേള്‍ക്കാത്ത പാതി മൊയ്‌ല്യാര് ഫത്വയിറക്കി ‘ഒലക്ക വീണു ചത്ത കോയീന്റെ കറി ഹറാമാണ്’. അതോടെ പലരും ആ കോഴിക്കറി വേണ്ട എന്നു പറഞ്ഞു. മൊയ്‌ല്യാര് ബെയ്ക്കാന്‍ ഇരുന്നപ്പോള്‍ ഗൃഹനാഥന്‍ കോഴിക്കറി മാറ്റിവെച്ചു. അതിന്റെ മണം മൂക്കിലേക്ക് തുളച്ചുകയറിയപ്പോള്‍ മൊയ്‌ല്യാര് ഫത്വയ്ക്ക് ചെറിയ ഭേദഗതി കൊണ്ടുവന്നു ‘ഒലക്ക വീണു ചത്ത കോയിന്റെ ചാറ് കൂട്ടാം, കഷ്ണത്തിനേ ഹറാമുള്ളു’. ചാറ് ഒഴിക്കുമ്പോള്‍ മൊയ്‌ല്യാര് വീണ്ടും ഭേദഗതി പറഞ്ഞു: ”ഉരുണ്ടു വീഴുന്ന കഷ്ണവും കൂട്ടാം’ കുഞ്ഞാലിക്കുട്ടി ഉസ്താദിനും ലീഗിലെ മറ്റ് മന്ത്രി മൊയ്‌ല്യാന്മാര്‍ക്കും ഈ ഫത്വയാണ് പി.എം.ശ്രീ വിവാദത്തില്‍ ഇപ്പോഴത്തെ രക്ഷ.
നല്ല ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ തന്നെ ധനകാര്യം കൈകാര്യം ചെയ്യുന്ന അദ്ദേഹം പറഞ്ഞിരുന്നു ഖജനാവില്‍ പൂച്ച ചത്തു കിടക്കുകയാണ്, കട്ടന്‍ ചായക്ക് പോലും വകയില്ല എന്ന്. എന്നിട്ടും വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ മൊയ്‌ല്യാര് വകുപ്പിന്റെ അടുക്കളയില്‍ ഒരു പരിശോധന നടത്തി. ഫ്രിഡ്ജ് തുറന്നപ്പോള്‍ ഫ്രീസറില്‍ കിടക്കുന്നു പി.എം.ശ്രീയുടെ എം.ഒ.യു. അറബിക്കടലില്‍ എറിയാന്‍ വേണ്ടി അത് പുറത്തെടുത്ത് മണത്തപ്പോള്‍ നല്ല കോഴിക്കറിയുടെ മണം. അറബിക്കടലിലെന്നല്ല, ചവറ്റു കൊട്ടയില്‍ പോലും ഇടാതെ മൊയ്‌ല്യാര് അത് തീന്‍മേശയില്‍ കൊണ്ടുവെച്ചു. എല്ലാ മന്ത്രി മൊയ്‌ല്യാന്മാരും ചുറ്റും കൂടിയപ്പോള്‍ കുഞ്ഞാലിക്കുട്ടി ഉസ്താദ് ഫത്വയിറക്കി ‘ഈ കോയിക്കറീന്റെ ചാറുകുട്ടാം. ഉരുണ്ടു വീഴുന്ന കഷണവും കൂട്ടാം.’ എന്താ അതിനുള്ള ന്യായം ഉസ്താദേ എന്ന ചോദ്യത്തിനും ഉണ്ട് ഉത്തരം. കോയിക്കറി കളയാന്‍ പാടില്ല. ഫ്രീസറിലായതിനാല്‍ കേട് വന്നിട്ടില്ല. അതെടുത്ത് കഴിക്കാം. ഭാഷ ഒന്നുമാറ്റി പറഞ്ഞാല്‍ എം.ഒ.യു ഒരിക്കല്‍ ഒപ്പിട്ടാല്‍ അതില്‍ നിന്ന് പിന്മാറാന്‍ പറ്റില്ല. പി.എം. ശ്രീ നടപ്പാക്കിയേ പറ്റൂ. ‘കറിയ്ക്ക് കാവിനിറം ഉണ്ടല്ലോ ഉസ്താദേ അത് ഞമ്മക്ക് ഹറാമല്ലേ’ എന്ന ചോദ്യത്തിന് ‘നന്നായി ഇളക്കിയാല്‍ അതു കാണൂല, വിളമ്പുമ്പോള്‍ ഉരുണ്ടു വീഴുന്ന കഷണം ഒഴിവാക്കണ്ടട്ടോ” എന്ന മറുപടിയും കിട്ടി.
ഇനി ഏതെങ്കിലും കോണ്‍ഗ്രസ്സുകാര്‍ക്ക് സംശയം ബാക്കിയുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ റോജി എം. ജോണ്‍, എം. ലിജു, പി.സി. വിഷ്ണുനാഥ് എന്നീ കോണ്‍ഗ്രസ് മന്ത്രിമാരെ ചേര്‍ത്ത് ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ ഉപസമിതിയും ഉണ്ടാക്കി. ഇതോടെ പി.എം. ശ്രീ എന്ന ഒലക്ക വീണു ചത്ത കോയീന്റെ കറി ഹറാമല്ലാതായി. പി.എം. ശ്രീ വഴി കേന്ദ്രം കേരളത്തിന് തരാമെന്ന് ഏറ്റത് 1446 കോടി രൂപയാണ്. അതില്‍ തൊണ്ണൂറ് കോടി ശിവന്‍കുട്ടി വാങ്ങി പുട്ടടിച്ചിട്ടുണ്ട്. 106 കോടി വിളമ്പാന്‍ പാകത്തില്‍ കറിപാത്രത്തില്‍ ഇപ്പോഴും കിടപ്പുണ്ട്. അപ്പോഴാണ് കാവിവല്‍ക്കരണം എന്ന എടങ്ങാറുമായി ഇടതന്മാരും പത്രക്കാരും വരുന്നത്. ഉസ്താദിന്റെ ഫത്വയോടെ പി.എം. ശ്രീ ഹലാലായി !
തലവര :
മുസ്ലീം ക്രിസ്ത്യന്‍ സമുദായനേതാക്കളെ അങ്ങോട്ടു പോയി കണ്ട സതീശന്‍ തനിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചു – എന്‍.എസ്.എസ് ജന:സെക്രട്ടറി സുകുമാരന്‍ നായര്‍. കയ്യിലിരിപ്പിന്റെ കൊണം തന്നെ






















