കായംകുളം എം.എല്‍.എ യു. പ്രതിഭയെ അധിക്ഷേപിച്ചുകൊണ്ട് സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ മുസ്ലിംലീഗിന്റെ കായംകുളം മണ്ഡലം പ്രസിഡന്റും യു.ഡി.എഫ് മണ്ഡലം ചെയര്‍മാനുമായ ഇര്‍ഷാദിനെ ലീഗില്‍ നിന്നു പുറത്താക്കി എന്ന തീരുമാനം കേട്ടപ്പോള്‍ ലീഗാപ്പീസിന്റെ ചുമരിലെ ഫോട്ടോയിലിരുന്ന് പഴയ എം.എല്‍.എയും ലീഗ് നേതാവുമായ സീതി ഹാജി പൊട്ടിപ്പൊട്ടി ചിരിച്ചിരിക്കും. മുഴുനീളന്‍ അശ്ലീലതമാശ കാച്ചി വിടുന്ന സീതിഹാജി ഇത്ര വലിയ തമാശ ഇതിനു മുമ്പ് കേട്ടുകാണില്ല. ‘പഹയന്മാരെ, ഇച്ചേല്യ്ക്ക് ഞമ്മളേം പുറത്താക്കൂലേ ങ്ങള്’ എന്നദ്ദേഹം ചോദിച്ചിരിക്കും. 1985 സപ്തംബര്‍ 7 ന് കേരള നിയമസഭയില്‍ വെച്ച് സീതി ഹാജി പ്രസിദ്ധ കവയത്രി സുഗത കുമാരിയെ പെണ്ണ് എന്ന് അധിക്ഷേപിച്ചത് സ്ത്രീവിരുദ്ധമായിരുന്നു. ഇത് ഒച്ചപ്പാടായപ്പോള്‍ സപ്തംബര്‍ 14ന് ഇതിന്റെ വിശദീകരണമായി മലബാര്‍ ഭാഗത്തേക്ക് പെണ്ണ് എന്ന് വിളിക്കുന്നത് സാധാരണമാണ് എന്ന് ന്യായീകരിക്കുക വഴി വീണ്ടും അതേ അധിക്ഷേപം ഹാജിയാര് ആവര്‍ത്തിച്ചു. അന്ന് ഇത്തരം അധിക്ഷേപങ്ങളില്‍ ലീഗുകാര്‍ ഒരുകുഴപ്പവും കണ്ടില്ല. അതാണ് ലീഗിന്റെ സംസ്‌കാരം. സ്ത്രീ വിളവെടുപ്പിനുള്ള പാടമാണ് എന്നാണ് മദ്രസയില്‍ നിന്നവര്‍ പഠിച്ചത്. കുട്ടികളെ പെറ്റുകൂട്ടുക എന്ന പണി മാത്രം ചെയ്യേണ്ട സാധനം പുരുഷന്മാരെ പോലെ തിരഞ്ഞെടുപ്പ് ഗോദയില്‍ വോട്ടു ചോദിക്കാന്‍ നടക്കുന്നത് ശരീര അഴകിനെ വില്പനച്ചരക്കാക്കുന്ന പണിയാണ് എന്ന് പറയുന്നത് വലിയ അപരാധമാണോ? ഒരു ജനാധിപത്യരാജ്യത്ത് താന്‍ ആദ്യവും അവസാനവും ഇസ്ലാമാണെന്നും ഇസ്ലാമിനു വേണ്ടിയാണ് താന്‍ എം.എല്‍.എ ആകുന്നതെന്നും പറഞ്ഞതിലും വലിയ അശ്ലീലമാണോ ഇതെന്ന് സീതിഹാജിക്ക് എത്ര തലപുകഞ്ഞിട്ടും മനസ്സിലാകുന്നില്ല.
ലീഗ് ഇത്തവണ രണ്ട് സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കി. അതില്‍ പേരാമ്പ്രയില്‍ മത്സരിക്കുന്ന ഫാത്തിമ തഹിലിയക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന സ്ത്രീവിരുദ്ധ അധിക്ഷേപം പ്രതിഭയ്ക്ക് നേരെ ഉണ്ടായതിലും രൂക്ഷമാണ്. 2021-ല്‍ നൂര്‍ബിന റഷീദ് മത്സരിച്ചപ്പോഴും ഇതുപോലെ അധിക്ഷേപം കേട്ടു. അതിനു പിന്നില്‍ സമസ്ത പണ്ഡിതന്മാരായിരുന്നു എന്നാണ് ലീഗുകാര്‍ തന്നെ പറഞ്ഞത്. സമസ്തക്കാരന്‍ ഉമര്‍ ഫൈസി ഇയ്യിടെ പറഞ്ഞത് സ്ത്രീകളെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കരുത് എന്നാണ്. ലീഗുകാര്‍ ലീഗ് സംസ്‌കാരം മറന്നാല്‍ സമസ്തക്കാരന്‍ വേണമല്ലോ ഓര്‍മ്മിപ്പിക്കാന്‍.
പ്രതിഭയുടെ സ്ത്രീത്വത്തെ ലീഗ് നേതാവ് അപമാനിച്ചു എന്നതില്‍ ഏറ്റവും രോഷം കൊണ്ടത് മുഖ്യമന്ത്രി വിജയന്‍ സഖാവാണ്. ഉടനെ വന്നു നടപടിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശാസന. അദ്ദേഹം ആഭ്യന്തര വകുപ്പിന്റെ തലപ്പത്തിരിക്കുമ്പോള്‍ തന്നെയായിരുന്നല്ലോ കോഴിക്കോട്ടെ ഒരു ലീഗ് നേതാവ് പരസ്യമായി പ്രതിഭ നേരിട്ടതിലും മോശമായ അധിക്ഷേപം അദ്ദേഹത്തിന്റെ മകള്‍ക്കുനേരെ ഉന്നയിച്ചത്. കോഴിക്കോട് കടപ്പുറത്ത് ലീഗ് പൊതുയോഗത്തില്‍ ആ ലീഗ് നേതാവ് പ്രസംഗിച്ചത് റിയാസും വീണയും വിവാഹിതരാപ്പോള്‍, വീണ മതംമാറിയില്ല എന്ന കാരണത്താല്‍ അവരുടെ വിവാഹം ഇസ്ലാമികമല്ലെന്നും അതുകൊണ്ട് ക്ലിഫ് ഹൗസില്‍ നടക്കുന്നത് വ്യഭിചാരമാണ് എന്നുമാണ്. ആ നേതാവിനു നേരെ കേസ്സെടുക്കാന്‍ വിജയന്‍ സഖാവ് ഉത്തരവിടാതിരുന്നത് അത് തിരഞ്ഞെടുപ്പു കാലമല്ലാത്തതിനാലാണോ അതോ സ്ത്രീകളെ അശ്ലീല രീതിയില്‍ കാണുന്ന ലീഗ് സംസ്‌കാരത്തില്‍ തെറ്റൊന്നുമില്ല എന്നു സമ്മതിച്ചു കൊടുത്തതു കൊണ്ടോണോ? അന്നു കാണാത്ത സ്ത്രീപക്ഷചിന്ത ഇപ്പോള്‍ അണപൊട്ടുന്നത് ആത്മാര്‍ത്ഥത കൊണ്ടോ അതോ അവസരവാദം കൊണ്ടോ?
തലക്കുറി:
വിദേശസംഭാവനാ നിയന്ത്രണനിയമം (എഫ്.സി.ആര്‍.എ) ഭേദഗതിക്കെതിരെ വിവിധ ക്രിസ്ത്യന്‍ സഭകള്‍ രംഗത്ത്.
പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടണമെന്ന് ബിഷപ്പന്മാരെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.





















