ആകാംക്ഷയുടെ മുഖമുള്ള ആള്‍ക്കൂട്ടത്തിനേറ്റവും പിന്നിലായി ചിന്നന്‍ ഒരു മരത്തിന്റെ തടിച്ച വേരില്‍ ഇരുന്നു. കാടിന്റെ തണുപ്പുള്ള കാറ്റ് വന്ന് അവന്റെ എണ്ണമയമില്ലാത്ത മുടി താറുമാറാക്കിയത് അവന്‍ ശ്രദ്ധിച്ചതേയില്ല. വല്ലാത്ത ഒരു അസ്വസ്ഥത തന്റെ മനസ്സിനെ ചൂഴ്ന്നു നില്‍ക്കുന്നതുപോലെ. അത്യാവശ്യമായി ഊരിലെല്ലാവരും ഒത്തുകൂടണമെന്ന് അറിയിപ്പു കിട്ടിയപ്പോഴെ ഊഹിച്ചിരുന്നു പ്രധാനപ്പെട്ട എന്തോ ഒരു കാര്യം മൂപ്പനു പറയാനുണ്ടെന്ന്. ഇവിടെയുള്ളവര്‍ക്ക് ഗുണകരമായതെന്ന് മൂപ്പന് വിശ്വാസമുള്ളതെന്തോ ഒന്ന്. അത് കാട്ടിലേക്ക് ഒരുകൂട്ടം ആളുകള്‍ സഹായങ്ങളുമായി വരുന്ന കാര്യം ആണെന്ന് സൂചന കിട്ടിയപ്പോഴേ ചിന്നന്റെ മനസ്സില്‍ വല്ലാത്ത ചില ചലനങ്ങളുണ്ടായി. തേട്ടിവരുന്ന എന്തൊക്കെയോ ചിന്തകളില്‍ ഉഷ്ണപ്പെടുകയാണ് മനസ്സ്. എവിടേയ്‌ക്കെങ്കിലും ഒന്നോടിയൊളിക്കാന്‍, അല്ലെങ്കില്‍ പലപ്പോഴും ചെയ്യാറുളളതു പോലെ മനസ്സിലെ കത്തുന്ന വികാരങ്ങളണയ്ക്കാന്‍ കാട്ടാറിലെ തണുത്ത വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ കൊതി തോന്നുന്നു.
എല്ലാവരും ആദരവോടെ എഴുന്നേല്‍ക്കുന്നു. മൂപ്പനെത്തിയിരിക്കുന്നു. ഇരിപ്പിടത്തില്‍ ഇരുന്ന് ഘനഗംഭീര സ്വരത്തില്‍ മൂപ്പന്‍ കാട്ടുവാസികളെ അഭിസംബോധനചെയ്ത് സംസാരിച്ചു തുടങ്ങി.
”മലദൈവങ്ങള്‍ അനുഗ്രഹിച്ച മക്കളേ”… ചിന്നന്‍ കാതുകൂര്‍പ്പിച്ചു. മൂപ്പന്റെ സ്വരത്തില്‍ ആവേശവും ആത്മവിശ്വാസവും കൂടുന്നതനുസരിച്ച് അയാളുടെ സിരകളില്‍ ലാവ തിളച്ചുതുടങ്ങി. ഇരുന്നിരുന്ന വേരില്‍ നിന്നു മെല്ലെ ഇഴഞ്ഞിറങ്ങി മരത്തിന്റെ മറവു പറ്റി പതുങ്ങി നീങ്ങുമ്പോള്‍ എത്രയും ദൂരെ, മൂപ്പന്റെ ശബ്ദം കേള്‍ക്കാത്ത അത്ര ദൂരത്തില്‍ എത്തുകയായിരുന്നു അയാളുടെ ലക്ഷ്യം. അല്ലെങ്കില്‍ ഒരുപക്ഷേ തനിക്കു ഭ്രാന്തു പിടിച്ചു പോകുമോ എന്നയാള്‍ ഭയപ്പെട്ടു.
അവര്‍ വരികയാണ്. വീണ്ടും കാടിന്റെ ഗഹ്വരങ്ങളില്‍ ചതിയുടെ ചരിത്രം കുറിക്കാന്‍. ഓര്‍ക്കുന്തോറും ചിന്നനു തലതരിക്കുന്നതുപോലെ തോന്നി. മൂപ്പന്‍ എന്തുകണ്ടിട്ടാണ് ഇങ്ങനെ? തന്റെ പ്രജകള്‍ക്ക് എന്തൊക്കെയോ നന്മകള്‍ കൊണ്ടുവരാന്‍ പുറംലോകത്തു നിന്നു വരുന്നവര്‍ക്ക് കഴിയുമെന്ന് അദ്ദേഹം കരുതുന്നു. പക്ഷേ… പക്ഷേ…
വിശപ്പുകൊണ്ട് കരയുന്ന പെങ്ങളുടെ കുട്ടിയുടെ ശബ്ദവും, നിശ്ശബ്ദതയ്ക്കു വിരാമമേറ്റുന്ന ചീവീടിന്റെ ശബ്ദവും ഒരുമിച്ച് അയാളുടെ മനസ്സില്‍ മുഴങ്ങി. അയാള്‍ ഭ്രാന്തു പിടിച്ചതുപോലെ കൈകളുയര്‍ത്തി ചെവികള്‍ പൊത്തി. പക്ഷേ അടഞ്ഞ കണ്‍മുന്നില്‍ സ്വന്തം സഹോദരി മാരിയുടെ കുഞ്ഞിന്റെ കരയുന്ന മുഖം, അച്ഛനില്ലാത്ത കുഞ്ഞിന് ഒരിറ്റാഹാരം കൊടുക്കാനില്ലാതെ നിസ്സഹായയായി നില്‍ക്കുന്ന മാരിയുടെ മുഖത്തെ ദൈന്യത, പിന്നെ… പിന്നെ… ചോരയില്‍ കുതിര്‍ന്ന പച്ചിലകള്‍ക്കിടയില്‍… ഓര്‍ക്കരുതെന്ന് കരുതിയാലും കഴിയാതെ….
ചോതി.
അവളെ എങ്ങനെ മറക്കാനാണ്?
കുടത്തില്‍ പതഞ്ഞുയരുന്ന പനംകള്ളിനെക്കാള്‍ ലഹരിയായിരുന്നു അവളെക്കുറിച്ചുള്ള ചിന്തകള്‍ക്ക്. ഭംഗിയുള്ള മുഖത്ത് അരിച്ചാന്തുകൊണ്ടു പൊട്ടുതൊട്ട് നാണം കലര്‍ന്ന ചിരിയുമായി അവള്‍ കടന്നു പോകുമ്പോള്‍ നോക്കി നിന്നിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള സ്വപ്‌നം, അവള്‍ മാത്രമായിപ്പോയ ദിനങ്ങള്‍… ചോര നീരാക്കി പണിയെടുക്കുമ്പോള്‍ ഒരു ചിന്തയേയുണ്ടായിരുന്നുള്ളു. ഉള്ള സമ്പാദ്യം കൊണ്ട് മാരിയുടെ മംഗലം. അതു കഴിഞ്ഞാല്‍ തനിക്കൊരു ജീവിതം. അപ്പോഴൊക്കെ ചോതിയുടെ നുണക്കുഴിക്കവിളുകളും ചന്തമുള്ള നടത്തവും മനസ്സിലെത്തും.
കൗമാരപ്രായമായിട്ടും മാറാത്ത കുസൃതിയുമായി നടന്ന മാരി പെട്ടെന്നൊരു നാള്‍ നിശ്ശബ്ദയായതും അവളുടെ കണ്ണുകള്‍ വറ്റാത്ത കണ്ണുനീരിന്റെ ഉറവകളായതും എന്തുകൊണ്ടെന്ന് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി. അനുദിനം വളരുന്ന ഉദരത്തെ നോക്കി നെടുവീര്‍പ്പിടുന്ന മാരിയുടെ ദൈന്യത തന്നില്‍ നിറച്ച നിസ്സഹായത… ആ കുഞ്ഞിന്റെ അപ്പനാരെന്നു പോലും അവള്‍ക്കറിയില്ല. നാട്ടില്‍ നിന്നും വന്ന ഏതോ ഒരാള്‍. അതിലധികമൊന്നുമവള്‍ക്കറിയില്ല. അമര്‍ഷവും വേദനയുമായി താന്‍ പുകഞ്ഞു ജീവിച്ച കാലം. അടിയാളര്‍ക്കൊന്നും പറയാന്‍ അവകാശമില്ല.
മനസ്സൊന്നു പങ്കുവയ്ക്കാന്‍ ചോതി മാത്രമേയുണ്ടായിരുന്നുള്ളു. അപൂര്‍വ്വമായി കാട്ടുചോലയ്ക്കരികില്‍ അവളെക്കാണുമ്പോള്‍ പങ്കുവയ്ക്കാന്‍ പിന്നെപ്പിന്നെ സ്വപ്‌നങ്ങള്‍ക്കു പകരം ആകുലതകള്‍ മാത്രമായി. മറക്കാനും അതിജീവിക്കാനും കരുത്തുതന്നതവളാണ്. മെല്ലെ മെല്ലെ എല്ലാം ഒരു മരവിപ്പായി. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഉള്ള പ്രേരണ തന്ന് ചോതി കൂടെ നിന്നു. അവള്‍ വന്നാലും ഇല്ലെങ്കിലും സായന്തനങ്ങളില്‍ അരുവിയുടെ തീരത്ത് പൊന്തയുടെ മറപറ്റി അവളെക്കാത്തിരിക്കുക ഒരു സുഖമായി.
അന്നൊരിക്കല്‍… കാട്ടില്‍ നിന്ന് ശേഖരിച്ച തേന്‍ വില്‍ക്കാന്‍ കാടിറങ്ങുമ്പോള്‍ മനസ്സില്‍ ചില ചിന്തകളുണ്ടായിരുന്നു. മാരിക്കൊരു ചേല. അവളുടെ കുഞ്ഞിനൊരു കുഞ്ഞുടുപ്പ്, അപ്പന് മരുന്ന്, പിന്നെ ചോതിക്കും എന്തെങ്കിലുമൊരു സമ്മാനം. കമ്പോളത്തില്‍ നിന്ന് കുറെ കുപ്പിവളയും ചാന്തും വാങ്ങുമ്പോള്‍ മനസ്സില്‍ അതവള്‍ക്ക് നല്‍കുമ്പോളവളുടെ മുഖത്തു തെളിയുന്ന ആഹ്ലാദമായിരുന്നു. അവളുടെ കൈകള്‍ക്കിത് നന്നായിച്ചേരും. മംഗലം കഴിഞ്ഞാല്‍ അവള്‍ക്കായി ഒരു പൊന്നിന്‍വള… എന്നെങ്കിലും അതിനു കഴിയുമോ? ചെയ്യുന്ന ജോലിക്ക് പല്ലപ്പോഴും ലഭിക്കുന്ന തുച്ഛമായ കൂലി കുടുംബത്തിന്റെ വിശപ്പടക്കാന്‍ തന്നെ കഷ്ടിയാണ്. അതുകൊണ്ടാണ് ചിന്നന്‍ തേന്‍കൂടുതേടി പലപ്പോഴും കാട്ടിലലയുന്നത്. കൂടു കണ്ടുകഴിഞ്ഞാല്‍ തേനെടുക്കാന്‍ ചിന്നന് ഒരു പ്രത്യേക വൈദഗ്ദ്ധ്യമാണ്. തേന്‍ വില്‍ക്കുമ്പോഴാണ് എന്തെങ്കിലും അധികചെലവിനു പണം കിട്ടുന്നത്. എങ്കിലും ചിന്നന്‍ കൊതിക്കുന്നു. എന്നെങ്കിലും ചോതിക്കൊരു പൊന്‍വള വാങ്ങി നല്‍കണമെന്ന്. അത്രയ്ക്കിഷ്ടമാണവനവളെ.
മടിയിലൊളിപ്പിച്ച സമ്മാനവുമായി ഒന്നുരണ്ടുനാള്‍ കാത്തു നിന്നിട്ടും ചോതി വന്നില്ല. മലദൈവങ്ങളുടെ നടയില്‍ പൂജ നടന്ന ദിവസം അവളെ അവിടെക്കണ്ടപ്പോള്‍ ആരും കാണാതെ സമ്മാനപ്പൊതി അവളെക്കാട്ടി അരുവിക്കരയിലെത്തണമെന്നവന്‍ സന്ദേശം നല്‍കി. ഇരിക്കപ്പൊറുതിയില്ലാത്തതുകൊണ്ട് അവന്‍ നേരത്തേതന്നെ അരുവിക്കരയിലെത്തി. അറിയാതെ ഒരു മൂളിപ്പാട്ട് ചുണ്ടിനെ വലം വയ്ക്കുന്നതവനറിഞ്ഞു. പറ്റുമെങ്കില്‍ അവളുടെ കയ്യില്‍ താന്‍ തന്നെ ഇതണിയിക്കും. അപ്പോള്‍ ചോദിക്കണം ഒരിക്കല്‍… ഒരിക്കലെങ്കിലും ആ പൂപോലുള്ള കവിളുകളില്‍….
അവള്‍ സമ്മതിക്കുമോ?
കള്ളിയാണവള്‍. മംഗലം കഴിയാതെ തൊടീക്കില്ലാന്ന് അവളൊരിക്കല്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സമ്മാനം തരില്ലാന്നു പറഞ്ഞാലോ? ചിന്നന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
കാടിനെ നടുക്കിക്കൊണ്ടൊരു വെടിശബ്ദം.
ആരോ വേട്ടയാടാന്‍ വന്നിട്ടുണ്ട്. നാട്ടിലുള്ളവര്‍ക്ക് വന്യമൃഗങ്ങളുടെ ഇറച്ചി തിന്നാന്‍ മോഹമാകുമ്പോള്‍ ഇടയ്ക്കിടെ ഇങ്ങനെ കാട്ടിലേക്കു വരാറുണ്ട്. മൃഗങ്ങളെ വെടിവയ്ക്കാറുമുണ്ട്. അതു തെറ്റാണെന്ന് ഗാര്‍ഡ് ഏമാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. എങ്കിലും പലപ്പോഴും ഇത്തരക്കാര്‍ അതുതന്നെ തുടരുന്നു. എന്തോ ഒരു വല്ലാത്ത ശബ്ദം കേട്ടു. അപൂര്‍ണ്ണമായൊരു കരച്ചില്‍ പോലെ. തോന്നലാവുമോ?
ചിന്നന്‍ കാതോര്‍ത്തു ഇല്ല ഒരുശബ്ദവുമില്ല തോന്നിയതാവും. അരുവിക്കരയിലെ പൊന്തയില്‍ ഒരുക്കിയ കൂട്ടില്‍ ചേക്കേറുന്ന കിളികളെ നോക്കി അവന്‍ കുറെ നേരം കൂടി അവിടെയിരുന്നു. ചോതി വന്നില്ല. ഇനി വരുമെന്നു തോന്നുന്നില്ല ഉളളിലുണരുന്ന നിരാശയോടെ അവന്‍ എഴുന്നേറ്റു. കള്ളി ഇനി കാണട്ടെ കുറച്ചുനേരമെങ്കിലും താന്‍ പിണങ്ങിയിരിക്കും. അവന്‍ മനസ്സില്‍ കരുതി. അരുവിയുടെ തീരത്തുകൂടിത്തന്നെ അവന്‍ നടന്നു.
അരുവി കാട്ടാറിനോടു ചേരുന്ന ഭാഗത്ത് ഉള്ള പടുകൂറ്റന്‍ പാറയുടെ അരികിലൂടെ നടക്കുമ്പോള്‍ ഒരു ഞരക്കം കേട്ടതുപോലെ തോന്നി. ചിന്നന്റെ ബോധമണ്ഡലം പെട്ടെന്ന് ജാഗ്രവത്തായി. വീണ്ടുമാ ഞരക്കം. ചിന്നന്‍ ശ്രദ്ധയോടെ പാറയുടെ മറുഭാഗത്തേക്ക് നടന്നു ചെന്നു. അവിടെ… കരിയിലകള്‍ക്കു മേല്‍ ഒഴുകിപ്പരന്ന ചോരയില്‍ കുളിച്ച്…. വിടപറയലിനു കാത്തെന്നപോലെ…
ഓടിച്ചെന്നു വാരിപ്പുണരുമ്പോള്‍ ”എന്റെ പൊന്നേ” എന്ന സ്‌നേഹാര്‍ദ്രമായ വിളി ചിന്നന്റെ കണ്ഠത്തില്‍ കുരുങ്ങി. മരണത്തിന്റെ കൈകള്‍ പാതിയും മുറിച്ച വാക്കുകളിലൂടെ അവള്‍ അവസാനമായിപ്പറഞ്ഞ കാര്യങ്ങള്‍ അയാളെ പൊള്ളിച്ചു.
ചിന്നനെക്കാണാനായി വന്ന അവളെ നാട്ടില്‍ നിന്നു വന്ന ചിലര്‍ കാണാനിടയായി. കാട്ടുപെണ്ണിന്റെ മാനം അവരുടെ ഹരമായി. അശുദ്ധമായ ശരീരം അവള്‍ സ്വയം തന്നെ തന്നെ കാക്കാന്‍ കൂട്ടാക്കാത്ത കാനനദേവതകള്‍ക്കു ബലി നല്‍കി. മാരിയെപ്പോലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാകാതെ, ചിന്നന്റെ ജീവിതത്തിലേക്ക് അശുദ്ധിയോടെ പ്രവേശിക്കാതെ, അവള്‍ സ്വയമൊടുങ്ങി.
ജീവനറ്റ ഇളം ചൂടുള്ള ആ ദേഹം മാറോടു ചേര്‍ത്ത് ചിന്നന്‍ എന്തു ചെയ്യണമെന്നറിയാതെ ഏറെ നേരമിരുന്നു. ഇടയ്ക്കിടെ പൊട്ടിക്കരഞ്ഞു. ചുറ്റിലും നൊമ്പരം സഹിയാഞ്ഞെന്ന പോലെ ചീവീടുകളുടെ രോദനം. അതു തലച്ചോറിലേക്കു തുളച്ചുകയറി. കുറെ സമയത്തിനു ശേഷം തണുത്തു തുടങ്ങിയ ദേഹം മെല്ലെ നിലത്തേക്കുകിടത്തി എഴുന്നേല്‍ക്കുമ്പോള്‍ ചിന്നന്റെ മനസ്സില്‍ ഒരു അഗ്നിപര്‍വതം പൊട്ടിയൊഴുകുകയായിരുന്നു.
ഒരു മണ്‍കൂനയ്ക്കുള്ളില്‍ ചോതിയുടെ ശരീരം മറയുമ്പോള്‍ അവള്‍ക്കായി വാങ്ങിയ കുപ്പിവളകള്‍ നെഞ്ചോടു ചേര്‍ത്ത് ആരും കാണാതെ ചിന്നന്‍ വിങ്ങിക്കരഞ്ഞു. മാരിയുടെയും അവളുടെ കുഞ്ഞിന്റെയും ചോതിയുടെയും മുഖം അയാളുടെ മനസ്സില്‍ മാറിമാറിത്തെളിഞ്ഞപ്പോള്‍ മിന്നല്‍ പിണരുകളേറ്റതുമാതിരി അയാളുടെ മസ്തിഷ്‌ക്കം പ്രകമ്പനം കൊണ്ടു. ശരീരമാസകലം പൊള്ളുന്നതു പോലെ. കാട്ടാറിലെ ആഴമുള്ള ഭാഗത്ത് കുറെ നേരം മുങ്ങിക്കിടന്നപ്പോള്‍ അല്‍പം ആശ്വാസം പോലെ. പിന്നെയതൊരു പതിവായി. അത്തരമൊരവസരത്തിലാണ് കാട്ടാറിന്റെ അക്കരെ ഒരു ദുര്‍ഗ്ഗന്ധം അനുഭവപ്പെട്ടത്. ആറു നീന്തിക്കടന്ന് ചെന്നു നോക്കുമ്പോള്‍ ചത്തു ജീര്‍ണ്ണിച്ച ഒരു കൊമ്പനാനയുടെ ജഡം. വിറകുവെട്ടുന്ന മഴുകൊണ്ട് കൂര്‍ത്ത കൊമ്പുകള്‍ രണ്ടും മുറിച്ചെടുത്ത് കാട്ടാറിലെ കയത്തോടു ചേര്‍ന്നുള്ള ചെറുഗുഹയിലൊളിപ്പിക്കുമ്പോള്‍ ചിന്നന്റെ മനസ്സില്‍ ചില തീരുമാനങ്ങള്‍ ഉറയ്ക്കുകയായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാട്ടിലുള്ളവര്‍ കാട്ടിലേക്ക് വന്ന ദിവസങ്ങളിലെല്ലാം ചിന്നന്റെ മനസ്സു തിളച്ചു. കാട്ടാറിലെ കയത്തോടു ചേര്‍ന്നുള്ള ഗുഹയിലേക്കവന്‍ നീന്തിച്ചെന്നു. കാടിന്റെ മക്കളുടെ സൈ്വരംകെടുത്താന്‍ വന്നവരില്‍ ചിലരെല്ലാം ‘ആന’യുടെ ആക്രമണത്തിനിരയായി മരണമടഞ്ഞു. അതിനു പിന്നിലുള്ള രഹസ്യം ചിന്നന്റെ മനസ്സു മാത്രമറിഞ്ഞു. ക്രൂരമായ ഒരു പുഞ്ചിരി അവന്‍ കാടിനോടു മാത്രം പങ്കുവച്ചു. അപ്പോഴൊക്കെ ചീവീടിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെ ചോരയില്‍ കുളിച്ച ഒരു ദൃശ്യം അവന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ”എന്റെ പൊന്നേ നിനക്കായി ഇതേ ചെയ്യാനെനിക്കാവു ”അവന്റെ മനസ്സു മന്ത്രിച്ചു.
”ചിന്നാ നെന്നെ മൂപ്പന്‍ തെരക്കണ്” തീകത്തിക്കാന്‍ ചുള്ളിയും തലയിലേന്തി വന്ന രാക്കിയമ്മ അവനോടു പറഞ്ഞു. ചിന്നന്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ എഴുന്നേറ്റു. എന്തിനാവാം മൂപ്പന്‍ അന്വേഷിക്കുന്നത്? മടുപ്പോടെ ചിന്നന്‍ മൂപ്പന്റെ കുടിലിനെ ലക്ഷ്യമാക്കി നടന്നു. തിണ്ണയിലിട്ട പുല്‍ത്തടുക്കില്‍ മൂപ്പനോടൊപ്പം ഒരാള്‍. കാടിനു വെളിയില്‍ നിന്നു വന്നയാളാണെന്നുറപ്പ്. ചിന്നന്‍ വെറുപ്പോടെ അയാളില്‍ നിന്ന് ദൃഷ്ടിമാറ്റി
”മൂപ്പന്‍ തെരക്കീന്ന് പറഞ്ഞു” അവന്‍ വിനയപൂര്‍വ്വം മൂപ്പനോടു ചോദിച്ചു.
മൂപ്പന്‍ കാര്യം പറഞ്ഞു. പുതിയതായി വന്നെത്തിയ കളക്ടര്‍. അയാള്‍ രണ്ടുമൂന്നു ദിവസം കാട്ടിലുണ്ടാവും. ഒപ്പം ആരെയും കൂട്ടാതെയാണ് വന്നിട്ടുള്ളത്. കാട്ടിലുളളവരുടെ ക്ഷേമം ഉറപ്പാക്കാനായുള്ള ചില അന്വേഷണങ്ങള്‍ക്കായാണ് വന്നിട്ടുള്ളത്. രാവിലെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ നിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകണം. കാടെല്ലാം കാണിച്ചിട്ട് സുരക്ഷിതമായി തിരികെ കൊണ്ടാക്കണം. ആ ജോലി ചിന്നനെ ഏല്‍പ്പിക്കാനാണ് വിളിച്ചത്.
ചിന്നന്റെ മനസ്സില്‍ കുഞ്ഞിന്റെ കരച്ചിലും ചീവീടിന്റെ ശബ്ദവും ചോരയുടെ ഗന്ധവും ആനക്കൊമ്പിന്റെ ദൃശ്യവും കൂടിക്കുഴഞ്ഞു.
”എന്താ പറ്റില്ലേ?” പുഞ്ചിരിയോടെ കളക്ടര്‍ ചോദിച്ചു.
”ഓ അമ്പ്രാ അവന്‍ വരും. നല്ലവനാണവന്‍” മൂപ്പനാണ് മറുപടി പറഞ്ഞത്. ചിന്നന്‍ അതു ശരിവയ്ക്കുന്ന മട്ടില്‍ വിധേയത്വം ഭാവിച്ചു നിന്നതേയുള്ളു.
”ചിന്നാ നീ കളക്ടറേമാനെ ബംഗ്ലാവില്‍ കൊണ്ടാക്ക്. നാളെ കാട്ടില്‍ കൊണ്ടു പോയാല്‍ മതി.” മൂപ്പന്‍ പറഞ്ഞു.
”ഓ” ചിന്നന്‍ വിനയത്തോടെ ഏറ്റു. അല്ലെങ്കിലും ഇന്ന് കയത്തിനരികിലുള്ള ഗുഹയിലേക്കു പോകാനാവില്ല. നാളെയാവട്ടെ. ചിന്നന്‍ കളക്ടറെയും കൂട്ടി നടന്നു. വഴിനീളെ കളക്ടര്‍ എന്തൊക്കെയോ അവനോടു ചോദിച്ചു. കാടിനെയും കാട്ടിലുള്ളവരുടെ ജീവിതത്തെയുമെല്ലാം പറ്റി. അവന്‍ വളരെക്കുറച്ചു മാത്രം ഉത്തരം പറഞ്ഞു. ഇതുപോലെ വന്ന ആരോ ആണ് തന്റെ മാരിയെയും ചോതിയെയും നശിപ്പിച്ചത്. വിശ്വസിക്കരുതിവരെ.
ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ കളക്ടറെ എത്തിച്ച ശേഷം ചിന്നന്‍ പോകാനൊരുങ്ങി.
”ചിന്നന് ഇന്നു പോകണമെന്നു നിര്‍ബന്ധമുണ്ടോ? ഇല്ലെങ്കില്‍ ഇന്നിവിടെ കൂടാം. എനിക്ക് ചിന്നനോട് കുറെക്കാര്യങ്ങള്‍ ചോദിക്കാനുണ്ട്.” കളക്ടര്‍ ചോദിച്ചു. ചിന്നന് അതിശയം തോന്നി. പണ്ടു വന്നവരാരും തന്നോട് ഇത്ര അടുപ്പം കാണിച്ചിട്ടില്ല. ആകെ ഓര്‍മ്മയുള്ളത് ഒരിക്കല്‍ വന്ന ഒരു സംഘം അവര്‍ കൊണ്ടു വന്ന മദ്യം ഇലക്കുമ്പിളില്‍ ഒഴിച്ചുതന്നതാണ്. കാട്ടാറിലെ വെള്ളം ചേര്‍ത്തു കുടിച്ചിട്ടും അന്ന് മരച്ചുവട്ടില്‍ കിടന്ന് അറിയാതെ മയങ്ങിപ്പോയി. അന്നുമുതല്‍ക്കാണ് മാരി മൂകയായത്. ഒരുപക്ഷേ താനന്ന് അവരോടൊപ്പം കുടിക്കാതിരുന്നെങ്കില്‍ മാരി ഇന്നും കന്യകയായി അവശേഷിക്കുമായിരുന്നു. അവളെ സ്വപ്‌നം കണ്ടിരുന്ന കനിയന് അവളെ കെട്ടിച്ചുകൊടുക്കാമായിരുന്നു. ചിന്നന് വല്ലാത്ത ഒരു വികാരസമ്മിശ്രത അനുഭവപ്പെട്ടു.
”എന്താടാ മിണ്ടാത്തേ? ചോദിച്ചത് കേട്ടില്ലേ?” വാച്ചര്‍ അരിശപ്പെട്ടു.
”അവനോട് ദേഷ്യപ്പെടണ്ട. അവന്റേതായ പ്രശ്‌നങ്ങളുണ്ടാവില്ലേ? ചിന്നന്‍ പറയൂ ചിന്നന് ഇന്നു പോകണോ?”കളക്ടര്‍ സൗമ്യസ്വരത്തില്‍ ചോദിച്ചു.
”കുടീല് അപ്പന് സുഖല്യാണ്ടാ മ്പ്രാനേ. പെങ്ങളും കൊച്ചും മാത്രേള്ളു” അവന്‍ പറഞ്ഞു.
”പെങ്ങളുടെ ഭര്‍ത്താവ്?”
”ഓള് പെഴച്ചു പെറ്റതാ സാറേ” വാച്ചര്‍ പറഞ്ഞു.
”നിങ്ങള്‍ മിണ്ടാതിരിക്കു. ഞാന്‍ ചിന്നനോടല്ലേ ചോദിച്ചത്? ഇയാളീ പറഞ്ഞത് വാസ്തവമാണോ ചിന്നാ?”
”ഓ മ്പ്രാ. നാട്ടീന്നു വന്ന ആരോ…” വിതുമ്പലടക്കി ചിന്നന്‍ പറഞ്ഞു. കളക്ടര്‍ കുറെ നേരം നിശ്ശബ്ദനായി എന്തോ ആലോചിക്കുന്നതു പോലെ നിന്നു.
”ശരി ചിന്നന്‍ പൊയ്‌ക്കോളു. നാളെ രാവിലെ വരണം. ചിന്നന്റെ വീട്ടിലേക്ക് ഞാന്‍ വരുന്നുണ്ട്. എനിക്ക് ചിന്നന്റെ സഹോദരിയെ ഒന്നു കാണണം.”കളക്ടര്‍ പറഞ്ഞു.
ഇരുട്ടു വീണു തുടങ്ങിയ കാട്ടു വഴിയിലൂടെ കുടിയിലേക്കു നടക്കുമ്പോള്‍ അവന്റെ മനസ്സില്‍ ക്രൂരമായ വന്യത നിറഞ്ഞു. നാളെ കളക്ടര്‍ മാരിയെ കാണില്ല. അവളെ ഇയാള്‍ക്കു കിട്ടില്ല. അതിനു മുമ്പ്… അതിനു മുമ്പ്… അവനതു തീരുമാനിച്ചു.
പിറ്റേന്ന് അവന്‍ കളക്ടറെയും കൂട്ടി കാട്ടിനുള്ളിലൂടെ നടന്നു. തന്റെ കുടിലിലേക്കാണെന്നു വിശ്വസിപ്പിച്ച് കാട്ടാറിനരികിലേക്കാണയാളെ അവന്‍ കൂട്ടിക്കൊണ്ടു പോയത്. കാട്ടാറില്‍ കുറച്ചപ്പുറത്ത് പേമ്പിയും ശാമിയും കുളിക്കുന്നത് ചിന്നന്‍ കണ്ടു. ആറ്റിന്‍ കരയിലെ പാറപ്പുറത്ത് വിശ്രമിക്കാനായി കളക്ടറെ ഇരുത്തി അവന്‍ എളുപ്പത്തില്‍ എടുക്കത്തക്കവിധം തലേന്ന് എടുത്ത് ഒളിപ്പിച്ചു വച്ചിരുന്ന ആനക്കൊമ്പുകള്‍ എടുത്തു വരാനായി മരക്കൂട്ടങ്ങള്‍ക്കു പിന്നിലേക്കു മാറി. തിരിച്ചു വന്നപ്പോള്‍ കളക്ടര്‍ പാറപ്പുരത്തു നിന്നെഴുന്നേറ്റ് കുറെ ദൂരെമാറി നില്‍ക്കുകയായിരുന്നു. മരച്ചില്ലയിലേതോ കിളികളെ ശ്രദ്ധിച്ചു നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന്റെ ഉടലിനു നേര്‍ക്ക് ആനക്കൊമ്പു നീണ്ട സമയത്ത് കാല്‍പെരുമാറ്റം കൊണ്ട് ചിന്നന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ അദ്ദേഹം മുഖം തിരിക്കാതെ പറഞ്ഞു.
”അവിടെ സ്ത്രീകള്‍ കുളിക്കുകയായിരുന്നു ചിന്നാ. അതാ ഞാനിങ്ങോട്ടു മാറിപ്പോന്നത്. നമുക്കു പോകാം.” ചിന്നന്റെ കയ്യിലിരുന്ന ആനക്കൊമ്പ് അറിയാതെ താണു. ഇല്ല ഇദ്ദേഹം മറ്റുള്ളവരെപ്പോലല്ല. ആയിരുന്നെങ്കില്‍ കാട്ടുപെണ്ണുങ്ങള്‍ കുളിക്കുന്നിടത്തു നിന്ന് അദ്ദേഹം മാറിപ്പോകില്ലായിരുന്നു.
”ചിന്നാ നാട്ടില്‍ നിന്നു വന്ന് നിങ്ങളോട് അനീതി പ്രവര്‍ത്തിക്കുന്നവരോട് നിങ്ങള്‍ പ്രതിഷേധിക്കണം. ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. നിങ്ങള്‍ നിങ്ങളെ ചൂഷണം ചെയ്യാന്‍ വരുന്നവരെ എതിരിടുക തന്നെ വേണം. നിന്റെ പെങ്ങള്‍ക്ക് ഞാനൊരു ജോലി ശരിയാക്കി കൊടുക്കാം. കുഞ്ഞിനെയും കൊണ്ടു തന്നെ അവള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ജോലി.” മുന്നോട്ടു നടക്കുന്നതിനിടയില്‍ കളക്ടര്‍ പറഞ്ഞു. ചിന്നന്‍ ആനക്കൊമ്പും കയ്യില്‍ പേറി ശില പോലെ നിന്നുപോയി. മലദൈവങ്ങള്‍ കാത്തു. അല്പം വൈകിയിരുന്നെങ്കില്‍ ഈ നല്ല മനുഷ്യനെ താന്‍…
കളക്ടര്‍ തിരിഞ്ഞു നിന്നു.
”എന്താ ചിന്നാ? ഈ ആനക്കൊമ്പുകള്‍ എവിടന്നാ?”
”ന്റെമ്പ്രാനേ” ആനക്കൊമ്പുകള്‍ താഴെയിട്ട് ഓടിച്ചെന്ന് കളക്ടറുടെ കാലില്‍ കെട്ടിപ്പിടിച്ച് അവന്‍ പൊട്ടിക്കരഞ്ഞു.
”എന്താ ചിന്നാ എന്തു പറ്റി? നീ ഈ ആനക്കൊമ്പുകള്‍ മോഷ്ടിച്ചവയാണോ?”
”അല്ലേമാനേ. ഇത് ഞാന്‍ കാട്ടില്‍ നിന്നു കണ്ടെടുത്തതാണ്. പക്ഷേ ഞാന്‍ മ്പ്രാനെ…” വിതുമ്പലോടെ അവന്‍ അതുവരെ നടന്നതെല്ലാം പറഞ്ഞു. കളക്ടര്‍ അവനെ ചേര്‍ത്തു പിടിച്ചു.
”നിന്റെ സ്ഥാനത്ത് ആരായാലും ഇതൊക്കെ ചെയ്‌തെന്നു വരും. നീയിത് ആരോടും പറയേണ്ട. കൊലപാതകക്കുറ്റത്തിന് ജയിലില്‍ കിടന്നവസാനിക്കേണ്ടതല്ല നിന്റെ ജീവിതം. നമുക്ക് പൊരുതണം അനീതിക്കെതിരെ. ഞാന്‍ ഒപ്പമുണ്ട്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനാണ് ഞാന്‍ വന്നത്. ഉദ്യോഗസ്ഥര്‍ കൂടെയുണ്ടെങ്കില്‍ നിങ്ങള്‍ പറയാന്‍ മടിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതാണ് ഒറ്റയ്ക്ക് വന്നത് എന്റെ വരവ് വെറുതെയാവില്ല.”
ചിന്നന്‍ കളക്ടറുടെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. ഒരു രക്ഷകനെ കണ്ടതുപോലെ. അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കുനിഞ്ഞ് ആ ആനക്കൊമ്പുകള്‍ കയ്യിലെടുത്ത് അവന്‍ കയത്തിലേക്കു വലിച്ചെറിഞ്ഞു. പിന്നെ കളക്ടറോടൊപ്പം നടന്നു.






















