തൊട്ടടുത്ത അമ്പലത്തില്‍നിന്നുള്ള മണിനാദം കേട്ടപ്പോഴേയ്ക്കും കറിയാച്ചന്‍ കുളികഴിഞ്ഞിറങ്ങിയിരുന്നു….
പെന്‍ഷന്‍ പറ്റിയ കാലം മുതലുള്ള ജീവിതക്രമാണ് സന്ധ്യയ്ക്കു പള്ളിയില്‍ പോകുക.
കഷ്ടിച്ചു നടക്കാനുള്ള ദൂരമേയുള്ളു. സന്ധ്യമണി അടിക്കണം.
അതു കറിയാച്ചന്റെ ഒരവകാശം പോലെയാണ്.
അതിനുമുന്‍പ്, ത്രേസ്യാമ്മയുടെ മുന്നില്‍ ഒരു മെഴുകുതിരി തെളിക്കണം. വളരെ വേഗം തന്നെയും ഒന്നിപ്പിക്കാനായി തല കുമ്പിട്ടു പ്രാര്‍ത്ഥിക്കണം.
‘നീയില്ലാതെ എനിക്ക് പറ്റുന്നില്ലടി..’
കറിയാച്ചന്റെ ആത്മഗതം ദൈവം കേട്ടോ എന്തോ ?
റോഡുകള്‍ മിക്കവാറും ശൂന്യമായിരുന്നു. കറിയാച്ചന്‍ അരികുചേര്‍ന്ന് തന്റെ തുണിസഞ്ചിയും ചുമലില്‍ തൂക്കി മെല്ലെ നടന്നു. അല്ലേല്‍ ഇപ്പോഴത്തെ കുട്ടികള്‍ അടിച്ചുമിന്നിച്ചാണ് ഇരട്ടച്ചക്രവാഹനത്തില്‍ പായുന്നത്… അവര്‍ക്കുണ്ടോ പ്രായമായ മനുഷ്യരും പഴയ പള്ളിക്കൂടം വാദ്ധ്യാരും… ഫ്രീക്കന്മാരെന്നു പറയുന്ന പുതു തലമുറ….
പഴയ ശീലമാണ് രണ്ടുപുസ്തവും മറ്റും അടങ്ങുന്ന തന്റെ തുണി സഞ്ചി. അതിന്നും ആവര്‍ത്തിക്കുന്നു.
‘സാറിന്ന്, ഇത്തിരി നേരത്തെയാണല്ലോ’എതിരെ നടന്നു വന്നനാട്ടിലെ തന്റെ പഴയ ചങ്ങാതി, രാഘവമേനോന്‍.
അറിയപ്പെടുന്ന ഒരു കഥകളി ആശാനാണ് ആള്‍. പച്ചവേഷമാണ് കൂടുതലും ആടുന്നത്.
ധാര്‍മികതയും വീരത്വവും സമന്വയിപ്പിച്ചവതരിപ്പിക്കുന്ന ഗാണ്ഡീവമേന്തിയ അര്‍ജ്ജുനന്‍ രംഗത്തു വളരെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പല കളികള്‍ക്കും തന്നെയും കൂടെ കൂട്ടാറുണ്ട്. നാടകപ്രേമിയും, നടനുമായ തനിക്കു അതൊരു ഹരവുമായിരുന്നു. ആ രാവുകളിലങ്ങനെ ലയിച്ചു ലയിച്ചു എല്ലാം മറന്നുനടന്ന ഒരു കാലം.
മറുപടി ഒന്നും പറയാതെ ഒന്നു ചിരിച്ചു തലകുലുക്കി തോളില്‍ തട്ടി പ്രത്യഭിവാദനം ചൊല്ലി നടന്നു.
ദേവാലയത്തിന്റെ തൊട്ടു വടക്കുഭാഗത്താണ് സെമിത്തേരി.
ഓര്‍മ്മകളുടെ നീണ്ടകഥകള്‍ പറയാനുള്ള ഒരുപാടു ജന്മങ്ങളുടെ വിശ്രമസങ്കേതം.
ത്രേസ്യാമ്മയുടെ കല്ലറക്കടുക്കലേക്കു നടന്നടുത്തു.
മുറ്റമെല്ലാം കോണ്‍ക്രീറ്റ് ടൈല്‍സ് ഇട്ടിരിക്കുന്നതു കൊണ്ട് സെമിത്തേരി എപ്പോഴും നല്ല വൃത്തിയാണ്.
കറുത്ത മാര്‍ബിളില്‍ ത്രേസ്യാമ്മയുടെ പേര് വെളുത്ത അക്ഷരങ്ങളില്‍.
ജനനവും മരണവും തീയതികള്‍.
തൊട്ടു താഴെയുള്ള ശൂന്യമായ സ്ഥലമെന്തിനാണ്..? വലിയ താമസമില്ലാതെ തന്റെ പേരും അവിടെ സ്ഥാനം ചേര്‍ക്കാനായിരിക്കും…?
ത്രേസ്യാമ്മ, അവസാന ശ്വാസം വലിച്ചുവിടുമ്പോള്‍ പോലും, ദയനീയമായി പറഞ്ഞത് ഒന്നുമാത്രം..
‘ഞാനില്ലേലും കുഞ്ഞുങ്ങള്‍ക്കു നിങ്ങളുണ്ടാവണം.’
‘എന്തിനാ ത്രേസ്യാ ഞാനിന്നവര്‍ക്ക്..?
പഴയമണ്ണായിപ്പോയില്ലേ, ഇനിയും ആര്‍ക്കെന്തിനാ.?
നമ്മുടെ കാലമല്ലല്ലോ ഇന്ന്.
‘ഒരു കാപ്പിയിടാന്‍ നീ പഠിപ്പിച്ചതുകൊണ്ട് കുറച്ചാശ്വാസം.’
ലീന ചാറ്റര്‍ജി ബാങ്കിലേക്ക് പോകാനായി മെയ്ക്കപ്പ് റൂമിലേക്ക് കയറുംമുമ്പ് ഓര്‍ഡര്‍ ഇടും
‘അപ്പേ ചുട്ടിമോന്‍ ഉണര്‍ന്നാല്‍ ഒരുകാപ്പി ഇട്ടു കൊടുക്കണേ…’
ത്രേസ്യേ, നീയുള്ളപ്പോള്‍ ഞാന്‍ ഒരു ഗ്ലാസ് വെള്ളം പോലും നിന്റെ കൈ കൊണ്ടേ കുടിച്ചിട്ടുള്ളു.. അതെടുത്തു കുടിക്കാനുള്ള മടിയൊന്നുമല്ലായിരുന്നു. പക്ഷേ, അതു നിന്റെ കൈ കൊണ്ടാകുമ്പോള്‍ അതിനൊരു സുഖമായിരുന്നു…
‘നീ ദേഷ്യപ്പെടല്ലേ, ഞാനിങ്ങു പോരുന്നു, മോന്റെ വീട്ടില്‍ നിന്നും. ഇവിടെ പട്ടിണിയാണേലും നീയുണ്ടല്ലോ.
നീയില്ലാതെ എനിക്ക് പറ്റുന്നില്ലടി. പണ്ട് കരുതി, ഹോട്ടല്‍ ഫുഡ് വരുത്തി ജീവിക്കാമെന്ന്. ഇല്ല, ത്രേസ്യേ അതൊന്നും നമുക്കു പറ്റില്ല. നമ്മളൊട്ടു ശീലിച്ചിട്ടുമില്ലല്ലോ….
നിന്റെ ഒരു കാലൊച്ച കേള്‍ക്കാന്‍, നിന്റെ ഒരു ശുണ്ഠിവര്‍ത്തമാനം കേള്‍ക്കാന്‍, നിന്റെ ശുഷ്‌ക്കിച്ച കരങ്ങളുടെ ഒരു തലോടല്‍… ഇന്ന് കൊതിക്കുന്നു.
അന്നിതെല്ലം നികൃഷ്ടമായിരുന്നു. നിന്റെ കൈകള്‍ക്കു ഒരു മാര്‍ദ്ദവമില്ല, നിന്റെ ചിരിക്കു ഒരു മാധുര്യമില്ല കുറ്റങ്ങള്‍ നിരവധിയായിരുന്നു…
കറവവറ്റിയ അറവുമാടുപോലെ!’
നീയെന്തേ നിന്റെ മരുമോളെ, ഒന്ന് അടുക്കും ചിട്ടയും പഠിപ്പിക്കാഞ്ഞത്?.
അവളൊരുദിവസം കാപ്പിപ്പൊടിയും പഞ്ചസാരയും ഒരു സ്ഥലത്തു വെക്കും വേറെ ഒരു ദിവസം വേറൊരിടത്തു വയ്ക്കും.
നീ എന്ത് ക്രമമായിട്ടായിരുന്നു ഓരോന്നും ചെയ്തിരുന്നത്.
എന്തിനും അടുക്കും ചിട്ടയും.
നോര്‍ത്തിന്ത്യയില്‍ വളര്‍ന്ന പെണ്ണിന് എന്തോന്ന് അടുക്കും ചിട്ടയും അല്ലേ ത്രേസ്യാ? അന്ന് നീ ഒരു മാസത്തേക്ക് മോളുടെ അടുത്തയ്ക്കു പോയപ്പോള്‍ എല്ലാ അടുക്കള സാധനങ്ങളും വേറെ, വേറെ ജാറുകളിലാക്കി അതിനെല്ലാം പേരെഴുതി ഒട്ടിച്ചുവെച്ചിരുന്നത് കണ്ടു ഞാനെത്ര ചിരിച്ചെന്നോ?
നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളില്‍പോലുമുള്ള നിന്റെ അതിസൂക്ഷ്മമായ ശ്രദ്ധ ഇപ്പോഴാണ് എനിക്കോര്‍മ്മ വരുന്നത്.
വീട്ടുകാര്യം നോക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനും നീ ഉണ്ടായിരുന്നു…
അന്നു ഞാന്‍ ജോലി ചെയ്തു വീട്ടു ചിലവിനു പൈസ എത്തിക്കുന്ന ഒരു മാര്‍ഗം മാത്രം.
നിന്റെ സുഖങ്ങളോ,അസുഖങ്ങളോ, ദുഖങ്ങളോ, കുഞ്ഞുങ്ങളുടെ ക്ഷേമമോ, ഒന്നും എന്റെ വിഷയം ആയിരുന്നില്ല. എല്ലാമെല്ലാം നോക്കി നടത്താന്‍ നീ മാത്രം.
അവര്‍ എങ്ങനെയൊക്കെയോ പഠനം പൂര്‍ത്തിയാക്കി നല്ല നിലയിലെത്തി.
ഒരിക്കല്‍ തന്റെ മൂത്ത മകന്റെ ഒരു ചോദ്യത്തിനുമുന്നില്‍ ലേശം വിയര്‍ത്തുപോയി….
‘ഞങ്ങളുടെ പഠനത്തില്‍ അപ്പയുടെ കോണ്ട്രിബൂഷന്‍ എന്താണ്..?
സ്‌കൂളില്‍, കോളേജില്‍ ഏതെങ്കിലും തലത്തില്‍…പാവം അമ്മയില്ലായിരുന്നേല്‍ പഠനംപൂര്‍ത്തിയാക്കുന്നത് പോയിട്ട് ഒരു അഡ്മിഷന്‍ പോലും ലഭിക്കുമായിരുന്നില്ല. ‘അന്ന് അവളാണ് രക്ഷയ്‌ക്കെത്തിയത്. ‘അച്ഛന്‍, ആരോടെല്ലാം വിളിച്ചുപറഞ്ഞിട്ടാണ് അമ്മ ഒരോരുത്തരേയും കണ്ട് അഡ്മിഷന്‍ തരപ്പെടുത്തിയതെന്നറിയുമോ?’
താന്‍ മനസ്സില്‍പോലും കാണാഞ്ഞ ചെറിയ നുണ, കുഞ്ഞുങ്ങളുടെ മനസ്സിനു ലേശം സമാധാനം കൊടുത്തു.
സ്ത്രീകള്‍ എപ്പോഴും നല്ല അഭിനേത്രികള്‍ കൂടിയാണ്.
ഒരു വലിയ പൊയ്മുഖം അണിഞ്ഞു അവര്‍ ജീവിക്കുന്നു.. സ്വന്തം ഭാരങ്ങളും പ്രയാസങ്ങളും പേറിക്കൊണ്ട്,ആരുടെ മുന്നിലും തോല്‍ക്കാതെ,തന്റെ പതിയെ തല കുനിപ്പിക്കാതെ.
തന്റെ ലോകം മറ്റൊന്നായിരുന്നെന്നു എങ്ങനെ പറയും? കുടുംബം നോക്കാത്തവന്‍, കുഞ്ഞുങ്ങളെ സ്‌നേഹിക്കാത്തവന്‍, എങ്ങനെ ഒരു സമൂഹത്തെ ഉദ്ധരിക്കുന്ന കലാകാരനാകും?
അവനെന്തു പ്രതിബദ്ധത, ഈ സമൂഹത്തോട്? അവന്റെ പ്രതിബദ്ധത മുഴുവന്‍ ലൗകിക സുഖങ്ങളുടെ പിന്നാലെയാണ്. സമൂഹത്തില്‍ കിട്ടുന്ന ഖ്യാതിമാത്രമാണവന്റെ നിലനില്‍പ്പ്. നിസ്സാരങ്ങളായ സുഖങ്ങളിലാണ് ജീവിതത്തിന്റെ സത്തൂറ്റികുടിക്കുന്നത്.
സമയം കൃത്യം ആറുമണി. ദേവാലയത്തിലെ നാഴികമണി ശബ്ദിച്ചു. ആറു തവണ.
കറിയാച്ചന്‍ സന്ധ്യാ നമസ്‌ക്കാരത്തിനുള്ള പള്ളിമണി അടിച്ചു.
‘ഒന്ന്, പിന്നെ അടുപ്പിച്ചു രണ്ട് മണി യഥാക്രമം ആറു തവണ, തുടര്‍ന്ന് ഒന്‍പതു കൂട്ടമണി പിന്നെ മൂന്നു ഓരോ മണി ….’
സന്ധ്യയുടെ ആത്മീയ വിളംബരം.
സഭാമക്കളേ വരുവിന്‍ ഒത്തുകൂടുവിന്‍ നമുക്കു ഒരുമിച്ചു ആരാധിക്കാം. അനുഗൃഹീതമായി ഇതുവരെ നടത്തിയ ദൈവീക കരങ്ങള്‍ക്കു മുന്‍പില്‍ കുമ്പിട്ടു നമസ്‌ക്കരിക്കാം. ഇതൊക്കെയല്ലേ പള്ളിമണിയുടെ അര്‍ത്ഥം..
ആ ശോഷിച്ച കൈകളില്‍ പള്ളിമണിയുടെ ചരടുകള്‍ വലിയുന്നതു കാണുബോള്‍ പ്രയാസം തോന്നും … പക്ഷേ കറിയാച്ചനതൊരു ആത്മനിര്‍വൃതിയാണ്, പശ്ചാത്താപമാണ്, ത്യാഗമാണ്.
ശേഷിക്കുന്ന ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു പുണ്യം.
മഴയൊന്നും ഇല്ലാതിരുന്നിട്ടും സന്ധ്യമണി മുഴക്കിയിട്ടും കുഞ്ഞാടുകളെ അധികം കണ്ടില്ല. പള്ളികപ്യാര് പയ്യന്‍ സണ്ണികുട്ടി പൗലോസ് മാത്രം പള്ളിതിണ്ണയിലെ മാര്‍ബിള്‍ തറയില്‍ ചടഞ്ഞിരിക്കുന്നു..
അവനും അവന്റെ ഭാര്യ രജനിയും രണ്ടു ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്…
ഒരിക്കലും കൂട്ടിമുട്ടാത്ത പാളങ്ങള്‍ പോലെ… അവര്‍ രണ്ടും വിവരങ്ങള്‍ കൈമാറുന്നതുപോലും വാട്‌സാപ്പ് മെസ്സേജുകളില്‍ കൂടി മാത്രം.
ഈ കുട്ടികള്‍ക്കൊക്കെ ഇതെന്തുപറ്റിയോ, ആവോ.
കറിയാച്ചന്‍ സ്വന്തം പ്രാര്‍ത്ഥനയിലും മനോവ്യാപാരത്തിലും കുറച്ചു സമയം കൂടി പള്ളിക്കുള്ളില്‍ ചിലവഴിച്ചിട്ട് ഇറങ്ങി നടന്നു…
പിന്നില്‍ നിന്ന് സണ്ണികുട്ടി വിളിച്ചുപറഞ്ഞു..’അച്ചായാ, എന്താ ഇന്ന് ഇത്ര ക്ഷീണം.. ഞാന്‍കൂടെ കൂട്ട് വരണോ വീടുവരെ.’
വേണ്ടമോനെ..ഇതുവരെ നടത്തിയ ഒടേതമ്പുരാന്‍ കൂടെയുണ്ടല്ലോ.
‘നീ ഈ വയസ്സനോട് ചോദിച്ചല്ലോ.. അത്രയും മതി.’ തന്റെ മകന്‍ കാണിക്കുന്നതിലുമുപരിയായ ശ്രദ്ധയും സ്‌നേഹവും ലാളനവും… കറിയാച്ചന്‍, ഒരുനിമിഷം അവനുവേണ്ടി അവന്റെ കുടുംബത്തിനുവേണ്ടി മിഴികള്‍ പൂട്ടി.
നിരത്തുകള്‍ വിജനം. ഇരുട്ടു വ്യാപിച്ചിരിക്കുന്നു.നിരത്തിനോരം ചേര്‍ന്ന ചില വീടുകളില്‍ പ്രാര്‍ ത്ഥനകള്‍ കേള്‍ക്കാം. കൂടുതലും ഉറക്കെ വെച്ചിരിക്കുന്ന ടിവിയുടെ ശബ്ദമാണ്…
‘കാലം പോയ പോക്ക്.’
കറിയാച്ചന്‍ മനസ്സില്‍ പറഞ്ഞു.
പോകുന്ന വഴിയാണ് വെട്ടുകാരന്‍ പത്രോസിന്റെ വീട്. ഒരു കാലത്തു തനിക്കൊപ്പം ചവിട്ടു നാടകം കളിച്ചിരുന്നവനാണ്. പണ്ടവിടെ കയറി പഴയ വീരകഥകള്‍ പറഞ്ഞേ മടങ്ങാറുണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പോളവന്‍ മാനസികമായി ആകെ തകര്‍ന്നു. ആകെയുണ്ടായിരുന്ന മകള്‍ ആരോടും പറയാതെ ഒരു ദിവസം ആരുടെകൂടെയോ ഇറങ്ങിപ്പോയി. സന്ധ്യയായാല്‍ നന്നായി മദ്യപിക്കും. മദ്യപിച്ചാല്‍ അവന്‍ വേറെ ഒരു മനുഷ്യനാകും. മുന്നില്‍ വരുന്ന ആരെയും അവന്‍ തിരിച്ചറിയില്ല. അതുകൊണ്ടുതന്നെ മനഃപൂര്‍വം ഭവനസന്ദര്‍ശനം ഒഴിവാക്കും.
മാനത്തു മഴയുടെ ലക്ഷണം…
മഴ പെയ്യുമോ ആവോ…
കറിയാച്ചന്‍ നടപ്പിനു വേഗത കൂട്ടി.
മനസ്സിനാഗ്രഹമുണ്ടെങ്കിലും കാലുകള്‍ അതിനനുസരിച്ചു മുന്നോട്ടു നീങ്ങുന്നില്ല.
ശോഷിച്ച കാലും കൈയും. പഴയപോലെ ബലം കിട്ടുന്നില്ല.
സമകാലികര്‍ പലരും പറയുംപോലെ തെക്കോട്ടുള്ള മിക്കവാറും എല്ലാ വണ്ടികളും പോയിക്കഴിഞ്ഞു.. ഇനിയും ഈ പാളത്തില്‍ ഓടാന്‍ പാവം പാസ്സഞ്ചര്‍ ട്രെയിനുകളേ ബാക്കിയുള്ളു… പണ്ട് ഇരട്ട എന്‍ജിന്‍ ഘടിപ്പിച്ച പുഷ്പുള്ളിനെക്കാള്‍ വേഗത്തിലോടിയിരുന്നതാ..
എന്തെല്ലാം പരിപാടികളായിരുന്നു അന്നെല്ലാം…. നിന്നു തിരിയാന്‍ സമയം ലഭിച്ചിരുന്നില്ല. എന്‍. എന്‍. പിള്ളയുടെ നാടകദര്‍പ്പണമായിരുന്നു കൈയിലെന്നും. കുഞ്ഞുങ്ങളെ നാടകം പഠിപ്പിക്കല്‍,ക്ലബ്ബ്കളുടെ വാര്‍ഷികങ്ങള്‍, നിരവധി വേദികള്‍.
പക്ഷെ ഇന്നിപ്പോള്‍ തന്റെ പാരമ്പര്യം പിന്തുടരാന്‍ ആരെയും കിട്ടിയിട്ടില്ല.
മക്കളെപ്പോലും.
ബുക്കു ഷെല്‍ഫു നിറയെ പുസ്തകങ്ങളാണ് തന്റെ കാലശേഷം…?
ഈ വയസാംകാലത്തെന്തിനാ ഈ പുസ്തകങ്ങളെല്ലാം വാങ്ങിക്കൂട്ടുന്നതെന്നു
ത്രേസ്യ ചോദിക്കുമായിരുന്നു.
അന്നു ചിരിച്ചുകൊണ്ടു പറയുമായിരുന്നു,
‘ഇത് വായിക്കാനല്ല ഇതെന്റെ ജീവിതമാണ്.’
പുസ്തകമില്ലാത്ത ലോകം തനിക്കു സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്നത്തെ തലമുറയുടെ ഫേസ്ബുക്ക് പേജും ഇന്‍സ്റ്റാഗ്രാമും പോലെ…
പക്ഷെ മാസാമാസം ശമ്പളമായാലും, പിന്നെ പിന്നെ പെന്‍ഷനാണേലും രണ്ടു പുസ്തകം വാങ്ങുന്നത് തന്റെ ഹരമായിരുന്നു.
ഹേയ് ‘വാര്‍ദ്ധക്യം ജീവിതത്തിലെ കുന്ദമല്ല, അഗ്‌നിജ്വാലയാണ്.’
ഉറച്ച ചുവടുകള്‍ വെച്ച് കറിയാച്ചന്‍ നടപ്പിനു വേഗത കൂട്ടി…
ത്രേസ്യയ്ക്കു ഒത്തിരി ഹരമായിരുന്നു, നല്ല മഴയത്തു കുട ചൂടി തന്റെ കൈകളില്‍ പിടിച്ചു വര്‍ത്തമാനം പറഞ്ഞു പോകാന്‍…സന്ധ്യയിലെ മഴക്കാല യാത്രകള്‍ എന്നും ഓരോ അനുഭവമായിരുന്നു…
‘ത്രേസ്യാ നീയിന്നെവിടെയാണ്,,,’?
എന്നേലും വീണ്ടും നമ്മള്‍ കണ്ടുമുട്ടുമോ…?
എന്നു തന്നെ വിശ്വസിക്കാമല്ലേ’
ഇരുണ്ടുതുടങ്ങിയ നിരത്തിലൂടെ കറിയാച്ചന്‍ നടന്നുകൊണ്ടിരുന്നു..
ഇന്ന് എന്തു കഴിക്കും? അതൊരു ചോദ്യമാണ്.
ഉത്തരവും സ്വയം കണ്ടെത്തേണ്ട ചോദ്യം..
ഉച്ചയ്‌ക്കെടുത്തതിന്റെ ബാക്കി ചോറ് ഫ്രിഡ്ജില്‍ ഉണ്ട്.
ആഴ്ചയില്‍ രണ്ടുദിവസം ഒരു കൊച്ചു വന്നു പാചകം ചെയ്തുകൊണ്ടിരുന്നതാണ്.
അപ്പോഴേക്കും, ചില നാട്ടുകാര്‍ ആ കൊച്ചിനെ, പിരികേറ്റി തിരിച്ചു വിട്ടു…
‘പഴയ നാടകക്കാരനാ.. സൂക്ഷിക്കണേ…’
ഈ വയസ്സനെ പോലും വെറുതെ വിടാത്ത നാട്ടുകാര്‍…
അവരെ കുറ്റം പറയാനൊക്കില്ല.
ലോകം മാറിപ്പോയി.
അമ്മയെയും, പെങ്ങളെയും തിരിച്ചറിയാത്ത കാലമാണ്.
ആരെയും ഒന്നും പറഞ്ഞിട്ടു കാര്യമില്ല.
എല്ലാം നാം അനുഭവിക്കണം.
‘ജീവിതം എത്രനാള്‍ എന്നതല്ല, എത്ര ആഴമുള്ളതാണ് എന്നതാണ് പ്രസക്തം’
നമ്മള്‍ ചെയ്തതോ ഒരുവേള നമ്മുടെ പൂര്‍വ്വികര്‍ ചെയ്തതോ..?
ഒന്നും അറിയില്ല.
ഇവിടെ നമ്മള്‍ ജീവിക്കുന്നതു തന്നെ ഒരു ഭാഗ്യം..
കൊതിതീരും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?
എന്നു കവി പാടിയതുപോലെ
‘പ്രതീക്ഷകള്‍ കുറയുംതോറും മനസ്സിനു സമാധാനം കൂടുന്നു…’
നടന്നു നടന്നു… വീടിന്റെ മുന്നിലെത്തി.
മുറ്റത്തു ഇരുട്ട് കറുത്ത കമ്പളം വിരിച്ചിരിക്കുന്നു ഗന്ധരാജന്‍ പൂത്തതിന്റെ മണം.
പാലപ്പൂവിന്റെയും ഇലഞ്ഞിപ്പൂവിന്റെയും മദഗന്ധം..
ത്രേസ്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട മണമാണ്..
രാത്രികാലങ്ങളില്‍ ആ മണം ആസ്വദിക്കാനായി അവള്‍ കതകു തുറന്നു ഇരുട്ടത്തു മുറ്റത്തിറങ്ങി നടക്കുമായിരുന്നു…
താനില്ലാത്തപ്പോള്‍ അവള്‍ അതിനോടു കഥകള്‍ പറഞ്ഞിരുന്നു.
അവള്‍ ജനിച്ചതുമുതലുള്ള കഥകള്‍, അവറ്റയ്ക്കാണ് ഏറെ നിശ്ചയം.
അവള്‍ വയസ്സറിയിച്ചതും ഷഷ്ഠിപൂര്‍ത്തിയായതുമെല്ലാമെല്ലാം.’
മടിക്കുത്തില്‍ വെച്ചിരുന്ന വീടിന്റെ താക്കോല്‍ പതുക്കെ വലിച്ചെടുത്തു..
താക്കോല്‍ സുഷിരത്തിലേക്കു ഇടുംമുമ്പുതന്നെ വാതില്‍ തനിയെ തുറക്കപ്പെടുന്നു. ആരാണ് ഇത്ര കൃത്യതയോടെ തനിക്കു കതകു തുറന്നു തരുന്നത്?
കറിയാച്ചന്‍ അകത്തേക്കു കടന്നതും മുറിക്കുള്ളിലെ ലൈറ്റുകള്‍ താനേ തെളിഞ്ഞു.. എങ്ങും പ്രകാശം. എന്തത്ഭുതം. ആരാണ് ഇതിനുള്ളിലുള്ളത്?
പുറത്തേക്കു നോക്കിയപ്പോള്‍ താന്‍ കടന്നുവന്ന കതകുകള്‍ തനിയെ അടയുന്നു… അകലത്തായി ആരോ നില്ക്കുന്നുണ്ടോ?
ആരാണ് ചിരിക്കുന്നത്?
തെളിഞ്ഞ പ്രകാശത്തിലും ഒരന്ധകാരം. തൊടാന്‍ പറ്റാത്ത അകലത്തില്‍ ഒരു നിഴല്‍ രൂപം.
തന്നെ കൈകളാട്ടി വിളിക്കുന്നു…
അപ്പോഴേയ്ക്കും പുറത്തു മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരുന്നു. കൊള്ളിയാനും ഇടിയും. മിന്നല്‍ വെളിച്ചത്തില്‍ ആ രൂപത്തെ കറിയാച്ചന്‍ ശരിക്കും കണ്ടു.
കാതിലെ സ്വര്‍ണ്ണവാളി വെട്ടിത്തിളങ്ങുന്നു… ആ രൂപം കൈകള്‍ നീട്ടുന്നു…
തന്റെ കൈകളെ തൊട്ടുപിടിക്കുന്നു. ആരോ തന്നെ ആലിംഗനം ചെയ്യുന്നപോലെ!
പെട്ടെന്നു ലൈറ്റുകള്‍ അണഞ്ഞു. മുഴുവന്‍ അന്ധകാരം.
ഒന്നും കാണാന്‍ പറ്റുന്നില്ല. തന്റെ ശരീരത്തിന്റെ ഭാരം പെട്ടെന്ന് കുറഞ്ഞപോലെ അയാള്‍ക്കു തോന്നി.
ഇപ്പോള്‍ ഒരു പഞ്ഞിക്കെട്ടുപോലെ.
ആ രൂപത്തിനൊപ്പം കറിയാച്ചനും ഒത്തുചേര്‍ന്നു.. ഇപ്പോള്‍ കറിയാച്ചന്‍ നടക്കുകയല്ല ഒഴുകുകയാണ്… മുറിക്കുള്ളില്‍ നിന്നു വാതിലിനുമീതേക്കൂടി പുറത്തേക്കുയര്‍ന്നുയര്‍ന്ന് പറക്കുന്ന പട്ടം പോലെ.
വായുവില്‍ പറന്നു പറന്നു പോകുന്നു..ഭൂമിയില്‍നിന്നും ഒത്തിരി ഒത്തിരി ദൂരെയായി..അകലങ്ങളിലേക്ക്.
മുന്നില്‍ കാണുന്ന രൂപം അപ്പോഴും അയാളെ വിസ്മയിപ്പിച്ചു കൊണ്ട് മുമ്പേ പറക്കുന്നുണ്ടായിരുന്നു!






















