ട്രിമ്മര്‍, താടി രോമങ്ങള്‍ക്കിടയില്‍ ഉരസ്സുമ്പോഴും ഹരി നന്ദന്‍ മറ്റേ കൈകൊണ്ട് മൊബൈല്‍ സ്‌ക്രീന്‍ ഓണാക്കി സമയം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ‘ഹോ.. ഒമ്പതര ആവാറാവുന്നു. ഇനിയും താമസിച്ചാല്‍ ഫ്‌ളൈറ്റ് അതിന്റെ പാട്ടിനു പോകും. പന്ത്രണ്ടരയ്ക്കാണ് ഫ്‌ളൈറ്റ്. ഒരുമണിക്കൂര്‍ മുമ്പ് ചെക്ക്ഇന്‍ ചെയ്യണം. പക്ഷേ തേവര വരെ പോയി അവളെയും കൂട്ടിക്കൊണ്ട് നെടുമ്പാശ്ശേരിയില്‍ എത്താന്‍ ഈ ട്രാഫിക് ബ്ലോക്കിനിടയില്‍ ഒന്നര മണിക്കൂര്‍ മതിയാവുമോ?’ ആധികയറി അവന്‍ താടി രോമങ്ങളെ അവയുടെ പാട്ടിന് വിട്ടിട്ട് വേഗം കുളിമുറിയിലേക്ക് ഓടി. രണ്ടോ മൂന്നോ മിനിറ്റുള്ളില്‍ കുളിച്ചെന്നു വരുത്തി പുറത്തേക്ക് ചാടി, ഷര്‍ട്ടിടുന്നതിനിടയില്‍ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു ‘അമ്മേ പുട്ടിനകത്തേക്ക് കടലക്കറി ഒഴിച്ചു വെച്ചേര്… പിന്നെ ചായ ഞാനിപ്പോള്‍ കുടിക്കുന്നില്ല’ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവന്‍ കാറിലേക്ക് ഓടിക്കയറി. അവനെയും വഹിച്ചുകൊണ്ട് ആ ചുമപ്പ് സ്വിഫ്റ്റ് കാര്‍ പനമ്പള്ളി നഗറില്‍ നിന്നും തേവരയ്ക്ക് നീങ്ങി.
‘ബാന്‍സുരി’.. ഒരു വര്‍ഷം തികച്ചായിട്ടില്ല അവള്‍ തിരുവനന്തപുരത്തുനിന്നും ട്രാന്‍സ്ഫറായി കൊച്ചിയിലേക്ക് എത്തിയിട്ട്. സാധാരണ ബാങ്കുകള്‍ മൂന്ന് വര്‍ഷം കഴിഞ്ഞാലേ ട്രാന്‍സ്ഫര്‍ കൊടുക്കൂ. ഇതു പക്ഷേ ‘ന്യൂ ജനറേഷന്‍’ ബാങ്കല്ലേ? സ്ഥലംമാറ്റ നിയമങ്ങള്‍ കര്‍ശനമല്ല. മാത്രവുമല്ല ഇവള്‍ ഇപ്പോള്‍ കേരളത്തില്‍ പല ബ്രാഞ്ചുകളായി പത്തുവര്‍ഷത്തിലധികമായതുകൊണ്ട് നാട്ടിലേക്ക് സ്ഥലംമാറ്റം എളുപ്പവുമായിരുന്നു. അവളുടെ സ്വന്തം നാട്ടിലേക്ക്… ദല്‍ഹിയിലേക്ക്.
‘ബാന്‍സുരി ശര്‍മ്മ’ അതാണ് മുഴുവന്‍ പേര്. ‘രോഹിത് ശര്‍മ്മയുടെ പെങ്ങളാണോ’ എന്ന് ചോദിച്ചാണ് അവളെ ആദ്യം പരിചയപ്പെട്ടത്. നിത്യേനയുള്ള ഒരേ പ്രവൃത്തികള്‍ കൊണ്ട് ഏറെക്കുറെ വിരസമായിരുന്ന ബാങ്ക് ജീവിതം ബാന്‍സുരി വന്നശേഷം ഒന്നുഷറായി. ക്യാഷ് കൗണ്ടറില്‍ അവള്‍ ഇരിക്കുമ്പോള്‍ നോട്ടുകള്‍ എണ്ണുന്നതിനിടെ, കസ്റ്റമര്‍ സര്‍വീസ് ഡെസ്‌കില്‍ ആണെങ്കില്‍ ആളൊഴിഞ്ഞ ഇടവേളകളില്‍ അവളുടെ പാളിയുള്ള നോട്ടവും തന്റെ ചെറിയ തമാശകള്‍ കേട്ടുള്ള അവളുടെ പൊട്ടിച്ചിരിയുമൊക്കെ വേണമെങ്കില്‍ ഒരുതരം ഇഷ്ടമാണെന്നൊക്കെ വ്യാഖ്യാനിക്കാവുന്നതാണ്. ആ… ആര്‍ക്കറിയാം… എന്താണെങ്കിലും ഒരു കാര്യം സത്യമാണ്. അവള്‍ ബഹുമിടുക്കിയാണ്. ജോലികളെല്ലാം ഭംഗിയായി പെട്ടെന്ന് ചെയ്തുതീര്‍ക്കും. ക്യാഷ് ഡസ്‌കില്‍ അവളിരിക്കുകയാണെങ്കില്‍ വലിയ ക്യൂ ഒരിക്കലും ഉണ്ടാവില്ല. അവളില്ലെങ്കിലോ വാതില്‍ തുറന്ന് പുറത്തേക്കു നീളും നീണ്ടനിര. അവളുടെ ടാഗില്‍ കണ്ട ഐഡന്റിറ്റി കാര്‍ഡില്‍ നിന്നും ജനന വര്‍ഷം 1991 എന്ന് കണ്ടിട്ടുണ്ട്. അതായത് മുപ്പത്തിനാല് വയസ്സ് തന്നെക്കാള്‍ രണ്ടു വയസ്സിന് ഇളപ്പം. മതി.. അത്രയൊക്കെ മതി ഇപ്പോള്‍ കല്യാണം കഴിക്കുവനുള്ള പ്രായ വ്യത്യാസം. അവന്‍ ചിരിച്ചുകൊണ്ട് ഓര്‍ത്തു.
പക്ഷേ സാധാരണ എല്ലാവരുടെയും പോലെ അവളുടെ ജന്മദിനം അറിയിച്ചുകൊണ്ടുള്ള എച്ച്ആര്‍ മെയില്‍ ഒന്നും ഇതുവരെ വന്നിട്ടില്ല. ഒരു വര്‍ഷം തികഞ്ഞില്ലല്ലോ. ചിലപ്പോള്‍ ഇനി ആയിരിക്കും. ജന്മദിനം. കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ ഒറ്റക്ക് അവളുമായി പുറത്തുപോയത് ഒരേയൊരു തവണ മാത്രം. അതും തന്റെ ഈ കാറില്‍ തന്നെ, കുട്ടനാട് കാണാന്‍. നെല്‍പ്പാടങ്ങളുടെ നടുവില്‍ നിന്ന് തങ്ങള്‍ ഇരുവരും ചേര്‍ന്ന് എടുത്ത ഫോട്ടോ സ്റ്റാറ്റസ് ഇടുകയും ചെയ്തിട്ടുണ്ട് അവള്‍. പിന്നെ തിരുവല്ലയില്‍ മുത്തൂറ്റ് കാവ് ഭഗവതി ക്ഷേത്രത്തില്‍ തൊഴുകയും ചെയ്തു. ആരോ കൂട്ടുകാരികള്‍ ഉടുപ്പിച്ചുവിട്ട കസവ് സെറ്റുമുണ്ടും ചുറ്റി അവള്‍ വന്നപ്പോള്‍ തനി മലയാളി പെണ്ണ്. അവളുടെ മലയാളത്തിലുള്ള സംസാരവും നല്ല രസമാണ് കേള്‍ക്കാന്‍.. പാവക്കുട്ടി പറയും പോലെ പെറുക്കി…പെറുക്കി…. തിരികെ മടങ്ങും വഴി കരിമാടിക്കുട്ടന്റെ പ്രതിമ കണ്ടപ്പാള്‍ ഇതിന്റെ പകുതി ഭാഗം ആരെടുത്തെന്നായി അവള്‍. അമ്പലപ്പുഴയില്‍ പാല്‍പ്പായസം കുടിക്കാന്‍ നിര്‍ത്തി. പത്തുവര്‍ഷമായി മലയാളം പറഞ്ഞിട്ടും അവള്‍ക്ക് അമ്പലപ്പുഴ പറയാന്‍ ‘ഴ, വഴങ്ങുന്നില്ല.’ ‘ഷ’ യേ വരുന്നുള്ളൂ എന്നത് കൗതുകമായി. ഓര്‍മ്മകള്‍…. എല്ലാം പോട്ടെ, അവള്‍ ദല്‍ഹിക്ക് വിമാനം കയറും മുമ്പ് അവളോട് തുറന്നു ചോദിക്കണം ‘തന്നെ ഇഷ്ടമാണോ’എന്ന് വിവാഹം കഴിക്കാന്‍ സമ്മതമാണോ എന്ന്. വാട്‌സാപ്പിലൂടെയും ഫോണിലൂടെയും പ്രൊപ്പോസ് ചെയ്യുന്നവരുണ്ടാവും, പക്ഷേ നേരിട്ടുള്ള ചോദ്യം, അതാണന്തസ്സ്. ഹരിനന്ദന്റെ ചിന്തകള്‍ ഇങ്ങനെ നീളവെ കാര്‍ തേവരയില്‍ എത്തി.
വലിയൊരു ട്രോളിബാഗും ചെറിയ മറ്റൊരു ബാഗുമായി അവള്‍ എന്താ ഇത്ര താമസിച്ചത് എന്ന മുഖഭാവത്തോടെ ഗെയ്റ്റിനു മുന്നില്‍ തന്നെ ഉണ്ടായിരുന്നു. കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് വിട പറഞ്ഞ അവള്‍ ട്രോളിബാഗ് ഡിക്കിയിലാക്കി വണ്ടിയില്‍ കയറി. അധികം വര്‍ത്തമാനങ്ങള്‍ ഒന്നുമില്ലാതെ വാഹനം മുന്നോട്ടു നീങ്ങി. മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യം ചോദിക്കാനുള്ള ധൈര്യം ഹരിനന്ദന്‍ എത്ര ശ്രമിച്ചിട്ടും കിട്ടിയില്ല. ഒടുവില്‍ അത്താണയില്‍ നിന്ന് വണ്ടി വലത്തോട്ട് വളഞ്ഞപ്പോള്‍ ഇനിയൊരിക്കല്‍ ഇത് ചോദിക്കാനുള്ള അവസരം കിട്ടിയില്ലെങ്കിലോ എന്നോര്‍ത്ത് അവന്റെ മനസ്സ് ആര്‍ദ്രമായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെര്‍മിനലില്‍ വണ്ടി നില്‍ക്കുമ്പോള്‍ മണി പതിനൊന്ന്. അവള്‍ ബാഗ് എടുത്ത് വിട പറയാന്‍ ഭാവിക്കവേ അവന്‍ പറഞ്ഞു ‘ബാന്‍സുരിക്ക് സമയം ഇനിയും ഉണ്ടല്ലോ ഒരു അഞ്ചു മിനിറ്റ് എനിക്കൊരു കാര്യം സംസാരിക്കാനുണ്ടായിരുന്നു.’ അവള്‍ ശരിയെന്ന ഭാവത്തില്‍ വണ്ടിക്കകത്തേക്ക് കയറി. പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തി, ഹരിനന്ദന്‍ ആദ്യത്തെ വാക്ക് പറയാന്‍ ശ്രമിക്കവേ അവള്‍ വിലക്കി എന്നിട്ട് പറഞ്ഞു, ‘ഹരി എന്നോട് എന്താണ് പറയാന്‍ പോകുന്നതെന്ന് എനിക്കറിയാം എനിക്കിത് ആദ്യത്തെ അനുഭവമല്ല. എന്നാല്‍ അതിനുമുമ്പ് എന്നെക്കുറിച്ചറിയണ്ടേ.?’ പിന്നീട് അവള്‍ പറഞ്ഞത് കേട്ട് ഹരിനന്ദന്‍ നടുങ്ങി. അവനെന്തെങ്കിലും പറയാനാകും മുമ്പ് അവള്‍ ലഗേജ് എടുത്ത് നടന്നു നീങ്ങി. ഹരിനന്ദന്‍ കാറിലെ കുപ്പിയില്‍ നിന്നും വെള്ളമെടുത്ത് കുടിച്ചു. അവള്‍ പറഞ്ഞ കാര്യങ്ങള്‍ നടുക്കത്തോടെ ഓര്‍ത്തു.
അവളുടെ ജന്മനാട് കാശ്മീരാണ്. 1990 ല്‍ അവിടെയുണ്ടായ വംശഹത്യയില്‍ മുസ്ലീം ഭീകരര്‍ യാതൊരു കാരണവുമില്ലാതെ അവരുടെ വീടാക്രമിച്ചു. അച്ഛനേയും ആറ് വയസ്സുകാരന്‍ ജ്യേഷ്ഠനേയും കൊന്നുകളഞ്ഞു. അവരുടെ അമ്മയെ ആ ഭീകരരില്‍ പലര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ഒടുവില്‍ ജീവച്ഛവമായ അവരെ അവിടെയുപേക്ഷിച്ച് വീടിന് തീയിട്ടു. ബോധരഹിതയായ ആ സ്ത്രീയെ ആരൊക്കെയോ ചേര്‍ന്ന് രക്ഷപ്പെടുത്തി. കാശ്മീരിലെ പണ്ഡിറ്റുകളുടെ മിക്ക വീടുകളിലും ഇത് തന്നെയായിരുന്നു അവസ്ഥ. പിന്നീട് ദല്‍ഹിയിലെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു. അപ്പോഴെക്കും അവര്‍ ഗര്‍ഭിണിയായിരുന്നു. പീഡിപ്പിച്ച ഭീകരരില്‍ നിന്ന് ധരിച്ച ഗര്‍ഭത്തെ നശിപ്പിക്കാനവര്‍ ആഗ്രഹിച്ചു. പക്ഷേ ഒടുവില്‍ ഭൂമിയില്‍ തനിക്ക് സ്വന്തമെന്ന പറയാനാരെങ്കിലുമുണ്ടാവട്ടെ എന്നു കരുതി അവര്‍ പ്രസവിച്ചു. അച്ഛനാരെന്നറിയാത്ത ആ കുട്ടിയാണ് ഇന്നത്തെ ബാന്‍സുരി ശര്‍മ്മ.
ഒരു നെടുവീര്‍പ്പൊടെ ഹരിനന്ദന്‍ സ്വബോധത്തിലേക്കുണര്‍ന്നു. ‘അതിനവള്‍ എന്ത് തെറ്റ് ചെയ്തു? അവളുടെ അമ്മയെന്തു തെറ്റുചെയ്തു. ഇത്രയും ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി ഇവിടെ വരെയെത്തിയ ഇവളേക്കാള്‍ നല്ല പെണ്‍കുട്ടിയെ ഇനിയെവിടെ കിട്ടാന്‍?’ ഹരി കാറില്‍നിന്ന് പുറത്തേക്കോടിയതും അവള്‍ എയര്‍പോര്‍ട്ടിനുള്ളില്‍ പ്രവേശിച്ച് കഴിഞ്ഞിരുന്നു. അവന്‍ ഫോണെടുത്ത് വാട്‌സാസാപ്പില്‍ അവള്‍ക്ക് ടൈപ്പ് ചെയ്യാനൊരുങ്ങി. അതിനു മുമ്പ് ഏതൊരു മലയാളി പയ്യനെയും പോലെ അവനാലോചിച്ചു, ‘എന്തൊക്കെയായാലും എനിക്ക് നിന്നെ മതി’ എന്നതിന് ഇംഗ്ലീഷില്‍ എന്താണ് എഴുതേണ്ടതെന്ന്.






















