കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ഉയര്‍ന്നു നില്‍ക്കുന്ന അഭിമാനകരമായ വിവേകാനന്ദ സ്മാരകം സാധ്യമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചവരില്‍ ഒരാളാണ് ഈയിടെ അന്തരിച്ച പുളിക്കല്‍ ലക്ഷ്മണന്‍.
സ്വാമി വിവേകാനന്ദന്റെ ജനശതാബ്ദിയോടനുബന്ധിച്ച് കന്യാകുമാരി ശ്രീപാദപ്പാറയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറിന്റെ അനുവാദത്തോെട 1962 ജനുവരി 12ന് ശിലാസ്മാരക ഫലകം സ്ഥാപിച്ചതും, ക്രൈസ്തവ മിഷണറിമാരുടെ പ്രേരണയാല്‍ ആ പ്രദേശത്തെ മതം മാറ്റത്തിന് വിധേയരായ മത്സ്യബന്ധനത്തൊഴിലാളികളായ ഒരു കൂട്ടം ആളുകള്‍ ഫലകം തകര്‍ത്ത് അവിടെ കുരിശ് നാട്ടിയതുമെല്ലാം ഇന്ന് എല്ലാവര്‍ക്കും സുപരിചിതമായ ചരിത്രമാണ്. എന്നാല്‍ അവിടെ നിന്ന് കുരിശ് മാറ്റി വിവേകാനന്ദ സ്മാരകത്തിന് സൗകര്യമൊരുക്കണമെന്ന കോടതി വിധിയുണ്ടായിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ അതിനു തയ്യാറായില്ലെന്ന് മാത്രമല്ല ക്രൈസ്തവ സംഘടിത ശക്തിയെ ഭയന്ന് വമ്പിച്ച വര്‍ഗ്ഗീയ കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്മാരക നിര്‍മ്മാണത്തിന് എതിരായ നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നു.
വിവേകാനന്ദ ശിലാസ്മാരക സമിതിയുടെ ചുമതല വഹിച്ചിരുന്ന ഏകനാഥ്ജിയുടെ അതിസമര്‍ത്ഥമായ നയസമീപനങ്ങളുടെ ഫലമായി മറ്റെല്ലാ എതിര്‍പ്പുകളേയും തരണം ചെയ്ത് അനൂകൂലാവസ്ഥയുണ്ടാക്കിയെങ്കിലും പാറയില്‍ സ്ഥാപിച്ച കുരിശ് മാറ്റാതെ സ്മാരക നിര്‍മാണം സാധ്യമായിരുന്നില്ല. വര്‍ഗീയ സംഘര്‍ഷം ഭയന്ന് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അത് മാറ്റാന്‍ തയ്യാറാകാത്ത അവസ്ഥയായിരുന്നു. കടലുമായി നല്ല പഴക്കവും തഴക്കവുമുള്ളവര്‍ക്ക് മാത്രമേ പാറയില്‍ ചെന്ന് കുരിശ് മാറ്റാന്‍ സാധിക്കുമായിരുന്നുള്ളു. ഭാഗ്യവശാല്‍ കേരളത്തില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ച് അധികം വൈകാതെ തന്നെ മലബാറിന്റെ കടലോര മേഖലകളില്‍ സംഘപ്രവര്‍ത്തനം തുടങ്ങിയിരുന്നതിനാല്‍ കടലില്‍ മീന്‍പിടുത്തം തൊഴിലാക്കിയ ഒട്ടനവധി പേര്‍ അവിടെ സംഘകാര്യകര്‍ത്താക്കളായുണ്ടായിരുന്നു. ഏകനാഥ്ജിയുടെ നിര്‍ദ്ദേശത്താല്‍ കേരളത്തിലെ സംഘഅധികാരികള്‍ കന്യാകുമാരിയിലെ സ്ഥിതിഗതികള്‍ അവരുടെ മുന്നില്‍ വിവരിച്ചു. അവരില്‍ കൂടിയല്ലാതെ സ്മാരക നിര്‍മ്മാണം സാധ്യമല്ലെന്നും അവിടെ ചെന്ന് കുരിശ് മാറ്റുക എന്ന സാഹസികമായ കാര്യം നിര്‍വഹിക്കേണ്ടത് ആവശ്യമാണെന്നുമുള്ള കാര്യം ബോധ്യപ്പെടുത്തുന്നതോടൊപ്പം തന്നെ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്തിനെപ്പറ്റിയും, ഒരുപക്ഷേ ജീവനോടെ തിരിച്ചു വരാന്‍ തന്നെ സാധ്യമാവില്ലെന്നും അവരെ ബോധ്യപ്പെടുത്തി.
കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കേട്ട കാര്യകര്‍ത്താക്കളുടെ പ്രതികരണം അത്യന്തം ആവേശകരമായിരുന്നു. നിത്യേന ശാഖയിലെ പ്രാര്‍ത്ഥനയില്‍ പാടുന്ന ‘പതത്വേഷ കായോ’ (അമ്മക്കു വേണ്ടി എന്റെ ശരീരം പതിക്കുമാറാകട്ടെ) എന്നത് പ്രാവര്‍ത്തികമാക്കാന്‍ കിട്ടിയ അവസരമെന്ന നിലയ്ക്ക് അവര്‍ ഉത്സാഹപൂര്‍വ്വം കര്‍ത്തവ്യം ഏറ്റെടുത്തു. കോഴിക്കോട് കൊല്ലം ഭാഗത്ത് നിന്ന് സംഘത്തിന്റെ തൃതീയ വര്‍ഷ പരിശീലനം കഴിഞ്ഞ ജില്ലാ കാര്യകര്‍ത്താവായ എ.വി.ബാലന്റേയും, വെള്ളയില്‍ നിന്ന് പി. ലക്ഷ്മണന്റേയും നേതൃത്വത്തില്‍ വെള്ളയില്‍ നിന്ന് കെ.പി. ചന്ദ്രന്‍, എ.പി. നാരായണന്‍, കെ. അംബുജന്‍, കെ.രാമന്‍, കെ. കുട്ടിമോന്‍, ബേപ്പൂരില്‍ നിന്ന് എം.ദാസന്‍, എം. കൃഷ്ണന്‍, കെ. വാസു, കരുവന്‍ തുരുത്ത് ഉണ്ണി, പയ്യോളിയില്‍ നിന്ന് വി.പി. അച്ചുതന്‍, കെ. ശ്രീധരന്‍, വി.പി. രാമന്‍, ടി.പി. ഗംഗാധരന്‍ തുടങ്ങി 15 പേര്‍ ദൗത്യനിര്‍വ്വഹണത്തിനായി കന്യാകുമാരിയ്ക്ക് യാത്രയായി.
കന്യാകുമാരിയില്‍ ചെന്ന് കടലമ്മയുടെ മക്കളായ അവര്‍ സ്ഥിതിഗതികള്‍ നല്ല പോലെ മനസ്സിലാക്കി. ആദ്യം ഒരുതവണ കുരിശ് നീക്കിയെങ്കിലും പെട്ടെന്നു തന്നെ കുറച്ചു കൂടെ ഉറപ്പോടെ കുരിശ് പുനഃസ്ഥാപിച്ചു. തുടര്‍ന്ന് കുരിശ് സംരക്ഷണത്തിനായി കടലില്‍ രാപ്പകല്‍ പാറക്കു ചുറ്റും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ അവരുടെ എല്ലാ സംവിധാനങ്ങളേയും പരാജയപ്പെടുത്തി സാഹസികരായ ആ സഹോദരന്മാര്‍ അര്‍ദ്ധരാത്രി നീന്തിച്ചെന്ന് കുരിശ് പിഴുത് കടലിലെറിഞ്ഞു സുരക്ഷിതരായി കരയില്‍ തിരിച്ചെത്തി. വിവരമറിഞ്ഞു അക്രമികള്‍ കൂട്ടമായി എത്താന്‍ തുടങ്ങിയെങ്കിലും കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ പോലീസ് 144 -ാം വകുപ്പനുസരിച്ച് നിരോധനാജ്ഞ ഏ ര്‍പ്പെടുത്തിയതിനാല്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായി.
പാറയില്‍ നിന്നും കുരിശ് നീങ്ങിയതോടെ സ്മാരക നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനം ദ്രുതഗതിയില്‍ ആരംഭിച്ചു. കോഴിക്കോട്ടു നിന്നു പോയ കുറച്ചു പേര്‍ തിരിച്ചു പോയെങ്കിലും ബാലനും ലക്ഷ്മണനുമടക്കം കുറച്ചു പേര്‍ സ്മാരക നിര്‍മാണ കാര്യങ്ങളില്‍ പങ്കാളികളായി അവിടെത്തന്നെ തുടര്‍ന്നു. സ്മാരകം പൂര്‍ത്തിയാക്കിയ ശേഷം കരയില്‍ നിന്ന് പാറയിലേക്കും തിരിച്ചും യാത്രയ്ക്കുള്ള ബോട്ടു സര്‍വീസിന്റെ ചുമതലക്കാരായി ബാലനും ലക്ഷ്മണനും ജീവിതാവസാനം വരെ അവിടത്തന്നെ തുടര്‍ന്നു. അങ്ങനെ കന്യാകുമാരി അവരുടെ കര്‍മ്മക്ഷേത്രമായി മാറി.
ക്ഷേത്ര പ്രചാരകനായിരുന്നപ്പോള്‍ ഈ ലേഖകന്‍ വര്‍ഷത്തില്‍ ഒന്നു രണ്ടുപ്രാവശ്യമെങ്കിലും സംഘടനാ യാത്രയ്ക്കിടയില്‍ കന്യാകുമാരിയില്‍ പോകാറുണ്ടായിരുന്നു. എല്ലാ പ്രാവശ്യവും ലക്ഷ്മണനെ വീട്ടില്‍ ചെന്ന് കാണുകയും വളരെനേരം സംസാരിച്ചിരിക്കുകയും ചെയ്യുമായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സംഘത്തിന്റെ വിശ്വവിഭാഗിന്റെ ഒരു കുടുംബ സംഗമ പരിപാടി കന്യാകുമാരിയില്‍ വെച്ചു നടന്നപ്പോള്‍ ലക്ഷ്മണനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. സ്വാഭാവികമായും എല്ലാവര്‍ക്കും അദ്ദേഹത്തിന് ഒരു പാരിതോഷികം കൊടുക്കണമെന്നു തോന്നിയതനുസരിച്ച് അവര്‍ ഒരു തുക ശേഖരിച്ച് ലക്ഷ്മണനെ ഏല്‍പ്പിച്ചു. അത് സ്വീകരിച്ചു കൊണ്ട് ലക്ഷ്മണന്‍ പറഞ്ഞ വാക്കുകള്‍ ആ സ്വയംസേവകന്റെ ഔന്നത്യം വ്യക്തമാക്കുന്നതായിരുന്നു. ലക്ഷ്മണന്‍ പറഞ്ഞു’ഇത് ഞാന്‍ പ്രതീക്ഷിച്ചതല്ല. ഇത് സ്വീകരിക്കാതിരുന്നാല്‍ ഞാന്‍ അധികാരിയെ അനുസരിക്കാതെ അച്ചടക്കലംഘനം നടത്തുന്നതിന് തുല്യമാകും. എന്നാല്‍ ഇതില്‍ എത്ര തുകയുണ്ടെന്ന് പോലും നോക്കാതെ ഇത് ഒരു സേവാ കാര്യത്തിന് കൊടുക്കുന്നതാണ്.’ ഇതുകേട്ട അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു. സംഘത്തിന്റെ ശാഖകളില്‍ കൂടി സര്‍വ്വസാധാരണക്കാരായ വ്യക്തികള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവത്തിലൂടെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടത്.






















