Dr. Babasaheb Ambedkar: Unique Role in the Making
of Modern India
ഡോ.ജി.കരുണാകരന്‍ പിള്ള
കുരുക്ഷേത്ര പ്രകാശന്‍
പേജ്: 192 വില: 330 രൂപ
ഫോണ്‍: 0484-2338324
ഡോ. ഭീമറാവു അംബേദ്കര്‍ എഴുതിയതും അദ്ദേഹത്തെ കുറിച്ച് എഴുതപ്പെട്ടതുമായ പുസ്തകങ്ങളുടെ എണ്ണം വിപുലമാണ്. അദ്ദേഹത്തിന്റെ ബഹുമുഖ വ്യക്തിവൈഭവവും അദ്ദേഹം ബാക്കിവെച്ച വിപുലമായ ജ്ഞാന സമ്പത്തും ഒരു വേറിട്ട അംബേദ്കര്‍ പഠനശാഖ എന്ന നിലയില്‍ തന്നെ വൈചാരിക ലോകത്ത് വളര്‍ന്നു വികസിച്ചിട്ടുമുണ്ട്. ആ പഠനമേഖലയുടെ സമ്പന്നമായ ഗ്രന്ഥശേഖരത്തിലേക്ക്, ഡോക്ടര്‍ ജി. കരുണാകരന്‍ പിള്ളയുടെ ‘ഡോക്ടര്‍ ബാബാസാഹേബ് അംബേദ്കര്‍: യുണീക്ക് റോള്‍ ഇന്‍ ദ മേക്കിങ്ങ് ഓഫ് മോഡേണ്‍ ഇന്‍ഡ്യ’ (Dr Babasaheb Ambedkar: Unique Role in the Making of Modern India) എന്ന പ്രൗഢഗംഭീരമായ രചന കൂട്ടിച്ചേര്‍ക്കുന്നതിലൂടെ കുരുക്ഷേത്ര പ്രകാശന്‍, നിര്‍വ്വഹിച്ചിരിക്കുന്നത് ചരിത്രപ്രധാനമായ ഒരു ദൗത്യമാണ്.
‘It is not birth but the worth that matters’ (ജനിച്ച സമുദായമല്ല വൈഭവത്തിന്റെ തികവാണ് പ്രധാനം) എന്നതാണ് അംബേദ്കര്‍ ജീവിതത്തിലൂടെ തെളിയിച്ചതെന്ന് യുക്തിഭദ്രമായി വ്യക്തമാക്കിയിരിക്കുകയാണ് ഡോ. ജി. കരുണാകരന്‍ പിള്ള. ”അംബേദ്കറെന്ന അതിമാനുഷന്റെ, ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുവാന്‍ പര്യാപ്തമായ നിറങ്ങളിലുള്ള ഒരു പൂര്‍ണ്ണചിത്രം നമുക്കില്ല. ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജീവിതത്തിലെയും സംഭാവനകളിലെയും പ്രകാശിപ്പിച്ചിട്ടില്ലാത്ത തലങ്ങളെ അന്വേഷിച്ച് കണ്ടെത്തി സത്യസന്ധമായി അവതരിപ്പിക്കുവാനുള്ള എളിയ ശ്രമമാണ് എന്റേത് എന്ന് പറഞ്ഞുകൊണ്ട് പൂര്‍ണ്ണമാക്കുന്ന ആമുഖം തന്നെ എന്താണ് ഗ്രന്ഥകാരന്റെ ലക്ഷ്യവും ദൗത്യവുമെന്ന് പ്രകടമാക്കുന്നു.
വിദേശ വിദ്യാഭ്യാസം കഴിഞ്ഞ് മടങ്ങി എത്തിയ അംബേദ് കര്‍, പില്‍ക്കാലത്ത് ബൗദ്ധിക മേഖലയിലും കര്‍മ്മ മേഖലയിലും നടത്തിയ ഇടപെടലുകള്‍ വളരെ വിപുലവും ശ്രദ്ധേയമായിരുന്നു. പക്ഷേ, അംബേദ്കര്‍ ഭരണഘടനാ ശില്‍പിയാണെന്നതും സാമൂഹിക പരിഷ്‌കര്‍ത്താവാണെന്നതും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും ആ വ്യക്തിത്വത്തിലെ ബഹുമുഖ പ്രതിഭ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നുവെന്നതാണ് പൊതുരീതി. അതില്‍ നിന്ന് വ്യത്യസ്തമായി ഡോ. ജി. കരുണാകരന്‍ പിള്ള, ഈ പുസ്തകത്തിലൂടെ, ഇനി പറയുന്ന വിഷയങ്ങളിലേക്കും ചര്‍ച്ചകള്‍ വിപുലമാക്കുന്നു: 1) സാര്‍വദേശീയ സാമ്പത്തിക ശാസ്ത്ര പഠനമേഖലയ്ക്ക് അംബേദ്കര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ 2) ബി.സി. ആറും ഏഴും നൂറ്റാണ്ടുകളില്‍ തന്നെ ഭാരതം സമുദ്ര വാണിജ്യത്തില്‍ ഒരു പ്രമുഖ പങ്കു വഹിച്ചിരുന്നുവെന്നതില്‍ ഗവേഷണങ്ങളിലൂടെ അദ്ദേഹം നടത്തിയ കണ്ടെത്തലുകള്‍ 3) ഭാരതത്തിലെ ആധുനിക കാലത്തെ പോലും പൊതുസാമ്പത്തിക സംവിധാനം (Public Finance) സംബന്ധിച്ച പഠനങ്ങള്‍ക്ക് ഡോ. അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ 4) ഭാരതത്തിന്റെ കറന്‍സി സംവിധാനത്തിലെ പ്രശ്‌നങ്ങളെ സംബന്ധിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. അംബേദ്കര്‍ നടത്തിയ പഠനങ്ങളും നിര്‍ദ്ദേശിച്ച പരിഹാര മാര്‍ഗങ്ങളും 5) തൊഴില്‍ മേഖലാ പരിഷ്‌കരണത്തിനു തുടക്കം കുറിക്കുന്നതിനും ഭാരതത്തില്‍ എംപ്ലോയ്‌മെന്റുകള്‍ തുടങ്ങിയതിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ 6) വിവിധോദ്ദേശ ജലസേചന പദ്ധതികളിലൂടെയും ജലവൈദ്യുത പദ്ധതികളിലൂടെയും ഭാരതത്തിന്റെ സാമ്പത്തിക വികസനത്തിന് ശക്തമായ അടിത്തറ പാകാന്‍ അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍. 7) ഭാരതത്തിന്റെ വിദേശനയത്തിലും സുരക്ഷ ഉറപ്പാക്കുന്ന രണതന്ത്ര നയരൂപീകരണത്തിലും ജവഹര്‍ലാല്‍ നെഹ്രുവില്‍ നിന്ന് വ്യത്യസ്തനായി, അംബേദ്കര്‍ മുന്നോട്ടുവെച്ച ഭാരതകേന്ദ്രീകൃതമായ വീക്ഷണങ്ങള്‍ 9) ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പടെ കശ്മീര്‍ വിഷയത്തില്‍ നെഹ്രുവിന്റെ താത്പര്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ അംബേദ്കര്‍ സ്വീകരിച്ച ഭാരതപക്ഷ നിലപാടുകള്‍. അത്തരത്തില്‍, അംബേദ്കര്‍ പഠനത്തില്‍, സംക്ഷിപ്തമാണെന്ന പരിമിതിയുള്ളപ്പോഴും സമഗ്രതയിലേക്കുള്ള ഒരു ശ്ലാഘനീയമായ ഒരു ചുവടുവെയ്പ്പാണ്, ഡോ. പിള്ള, ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്.
ഭരണഘടനയ്ക്ക് നല്‍കിയ സംഭാവനയുടെ പേരില്‍ അംബേദ്കറെ വല്ലാതെയങ്ങ് വാഴ്ത്തിപ്പാടി അദ്ദേഹത്തെ പിന്‍തുടരുന്നവരുടെ കണ്ണില്‍ മണ്ണിടുന്നത് തുടരുമ്പോള്‍ അദ്ദേഹത്തെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്നകറ്റി നിര്‍ത്താന്‍ നെഹ്രു അദ്ധ്യക്ഷനായിരുന്ന കോണ്‍ഗ്രസ്സ് നടത്തിയ കുത്സിത ശ്രമങ്ങള്‍ മറച്ചുവെക്കുന്നുവെന്നതാണ് വസ്തുത. 1946 മാര്‍ച്ചില്‍ ബോംബെ പ്രസിഡന്‍സിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് എത്തുന്നതിനുള്ള അംബേദ്കറുടെ വഴി അടയ്ക്കുവാനാണ് നെഹ്രുവിന്റെ കോണ്‍ഗ്രസ്സ് ആദ്യം ആവേശം കാട്ടിയത്. അതില്‍ വിജയിച്ച അവര്‍, അംബേദ്കര്‍ക്ക് കോണ്‍സ്റ്റിറ്റുവന്റെ അസംബ്ലിയുടെ ജനലിലൂടെ അകത്തോട്ടു നോക്കാന്‍ പോലും കഴിയില്ലെന്നു പറഞ്ഞാണ് ആഘോഷിച്ചതെന്നാണ് അക്കാലത്തെ പത്രങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. അത്തരത്തില്‍ പരാജയപ്പെട്ട അംബേദ്കര്‍ക്ക്, ബംഗാളില്‍ നിന്ന് വിജയിച്ച ജോഗേന്ദ്രനാഥ മൊണ്ടല്‍ തന്റെ സ്ഥാനം രാജിവെച്ച് അവിടെ മത്സരിച്ചു വിജയിക്കാന്‍ അവസരം ഒരുക്കിയാണ് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കിയത്. ആ വസ്തുത, ഈ പുസ്തകത്തില്‍ (പേജ് 126), ഡോ ജി. കരുണാകരന്‍ പിള്ള, ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ”… Hence Dr. Ambedkar stood hardly any chance. Fortunately JN Mandal Mandal, a SCF leader in Bengal, entered into an alliance with Muslim League and hence Dr. Ambedkar could be elected from Bengal province in July 1946.” ഈ പുസ്തകത്തിന്റെ തന്നെ പേജ് 129ല്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയര്‍മാന്‍ പദവിയില്‍ ഡോ. അംബേദ്കര്‍ എത്തുന്നതും നെഹ്രുവിന് സ്വീകാര്യമായിരുന്നില്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആരെയാണ് ആ പദവിയിലേക്ക് കൊണ്ടുവരികയെന്ന് ഗാന്ധിജി ചോദിച്ചപ്പോള്‍, ഡോ. അംബേദ്കറെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ, പല ഏഷ്യന്‍ രാജ്യങ്ങളുടെയും ഭരണഘടനകള്‍ തയ്യാറാക്കിയ സര്‍ ഐവര്‍ ജന്നിംഗ്‌സിനെ ആ പദവിയിലേക്ക് ക്ഷണിച്ചുവരുത്തുവാനാണ് നെഹ്രു ആഗ്രഹിക്കുന്നതെന്ന് അറിയിക്കുകയാണുണ്ടായത്. അതിനോട് പ്രതികരിച്ചുകൊണ്ട് ഗാന്ധിജി ‘ഇത്രയും വലിയ ഒരു രാജ്യത്ത് നമുക്കുവേണ്ടി ഒരു ഭരണഘടന തയ്യാറാക്കുവാന്‍ നമ്മളില്‍ ആരുമില്ലേ’? ( ‘…we do not have anybody of our own in such a vast country who can prepare the Constitution for ourselves?’) എന്നു ചോദിക്കുകയാണുണ്ടായത്. അതേ തുടര്‍ന്ന് ഗാന്ധിജിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രമാണ് ഡോ. അംബേദ്കറെ ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയര്‍മാനാക്കാന്‍ നെഹ്രു സമ്മതിച്ചതെന്നതാണ് ചരിത്രം. അത്തരം വിവരങ്ങള്‍ കൂടുതല്‍ പഠിക്കുമ്പോഴാണ് അംബേദ്കറെ തമസ്‌കരിച്ച് അപ്രസക്തനാക്കാന്‍ നെഹ്രുവും ഇടതു ലിബറല്‍ പക്ഷവും ഏതറ്റംവരെ പോയിയെന്നത് വ്യക്തമാകുന്നത്. അത്തരത്തില്‍ അംബേദ്കര്‍ക്കെതിരെ ആ കൂട്ടര്‍ തിരിഞ്ഞതിന്റെ പിന്നിലെ കാരണം തിരഞ്ഞാല്‍ കോണ്‍ഗ്രസ്സിനെയും ഗാന്ധിജിയെയും നെഹ്രുവിനെയുമൊക്കെ അദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞ് ദളിത സമൂഹത്തോട് വിളിച്ചു പറഞ്ഞതാണെന്ന് വ്യക്തമാകും.
1917 മുതല്‍ 1925 വരെ കോണ്‍ഗ്രസ്സും ഗാന്ധിജിയും ദളിതസമൂഹത്തോട് എടുത്ത സമീപനത്തെ ഡോ. അംബേദ്്കര്‍ എങ്ങനെ വിലയിരുത്തിയെന്നതാണ് പുസ്തകത്തിന്റെ പതിമൂന്നാം അദ്ധ്യായം ചര്‍ച്ച ചെയ്യുന്നത്. അംബേദ്കര്‍, തന്റെ ”What Congress and Gandhi Have Done to Untouchables” എന്ന പുസ്തകത്തിന്റെ അവസാന രണ്ട് അദ്ധ്യായങ്ങള്‍ക്കു നല്‍കിയ പേരുകള്‍ Beware of Gandhi (ഗാന്ധിയെ സൂക്ഷിക്കുക), Gandhism: The Doom of the Untouchables (ഗാന്ധിസം തൊട്ടുകൂടാത്തവരുടെ ദുര്‍വ്വിധി), എന്നിങ്ങനെ ആയിരുന്നുവെന്നു പറയുമ്പോള്‍ തന്നെ അക്കാര്യത്തില്‍ അംബേദ്കറുടെ വിലയിരുത്തല്‍ വ്യക്തമാകുന്നു. ആ അദ്ധ്യായത്തില്‍ തന്നെ അന്നും ഇന്നും മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഒരു സംഭവത്തിനു മുമ്പില്‍, നിര്‍വികാര പരബ്രഹ്മത്തെ പോലെ, മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി നിസ്സംഗത പാലിച്ചതിനെയും എടുത്തുകാട്ടിയിരിക്കുന്നു. 1935-ല്‍ വാര്‍ധയില്‍ പതിനാലു വയസ്സുകാരിയായ ഒരു ദളിത് പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ കയറി, കൂട്ട ബലാത്സംഗം ചെയ്തതിന് മുസ്ലീങ്ങളായ ഒരു പോലീസ് സൂപ്രണ്ടും വിദ്യാഭ്യാസ വകുപ്പിലെ ഒരു സബ് ഇന്‍സ്‌പെക്ടറും ഒരു അഭിഭാഷകനും രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. അങ്ങനെ തടവില്‍ കഴിഞ്ഞിരുന്ന അവര്‍ 1938ല്‍ അവിടെ കോണ്‍ഗ്രസ്സ് ഭരണത്തിലെത്തിയതോടെ ദയാഹര്‍ജി സമര്‍പ്പിച്ചു. ബന്ധപ്പെട്ട വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുസ്ലീമായ മന്ത്രി, മുഹമ്മദീയര്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതില്‍ കുറ്റമൊന്നുമില്ലെന്ന നിലപാട് എടുത്തുകൊണ്ട് കുറ്റവാളികളെ സ്വതന്ത്രരാക്കി. അതിനെതിരെ അവിടത്തെ ദളിത് സമൂഹം സമരത്തിനിറങ്ങിയപ്പോള്‍ ഗാന്ധിജിയെടുത്ത നിശ്ശബ്ദ സമീപനത്തില്‍ അംബേദ്കര്‍, സ്വാഭാവികമായും പ്രകോപിതനായി. ആ ദളിത ബാലികയെ ബലാത്സംഗ ചെയ്ത ഇസ്ലാമിക കശ്മലരെ ന്യായീകരിച്ചുകൊണ്ട് സഹായിച്ച മുസ്ലീം മന്ത്രിയെ കുറ്റപ്പെടുത്തിയാല്‍ ഹിന്ദു-മുസ്ലീം ഐക്യം തകരുമെന്നു കരുതി നിശ്ശബ്ദത പാലിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയോട് അംബേദ്കര്‍ ചോദിച്ച ചോദ്യം രാജ്ഘട്ടില്‍ പോലും ഇന്നും അലയടിക്കുന്നുണ്ടാകും. ആ ചോദ്യം, അത്തരത്തില്‍ പീഡിപ്പിക്കപ്പെട്ട ബാലിക ഒരു ദളിതന്റെ മകളെന്നതിനു പകരം ഗാന്ധിജിയുടെ മകളായിരുന്നുവെങ്കില്‍ അദ്ദേഹം മിണ്ടാതിരിക്കുമോ എന്നതായിരുന്നു.
ഉള്ളിലുണ്ടായിരുന്നതും ആര്‍ജ്ജിച്ചറിഞ്ഞതുമായ അറിവില്‍ ഉദയം ചെയ്ത ബോധ്യങ്ങളെയും ആശയങ്ങളെയും ഭാരതത്തിന്റെയും അധഃസ്ഥിതന്റെയും വിമോചന പോരാട്ടങ്ങള്‍ക്കുള്ള ആഗ്‌നേയാസ്ത്രങ്ങളാക്കിയ അംബേദ്കറെ കുറിച്ച് വേറിട്ടൊരു പഠനമാണ് ഈ പുസ്തകം കാഴ്ചവെയ്ക്കുന്നത്. ആ ആഗ്‌നേയാസ്ത്രങ്ങളെ നീര്‍വീര്യമാക്കാന്‍ വരുണാസ്ത്രമൊരുക്കുവാന്‍ പാടുപെട്ട് പരാജയപ്പെട്ട കോണ്‍ഗ്രസ്സുകാരുടെയും മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഇസ്ലാമിക വര്‍ഗീയവാദികളുടെയും കൂടെ നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പഠിക്കുന്നതിനു പ്രേരണ നല്‍കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണ് ഇത്.






















