സഖാവും സേവകനും
(ഖണ്ഡകാവ്യം)
കാവാലം ശശികുമാര്‍
പൂര്‍ണ പബ്ലക്കേഷന്‍സ്
പേജ്: 80 വില: 125 രൂപ
ഫോണ്‍: 0495-2720085
ലോകാഭിവൃദ്ധി ഉന്നമിടുന്ന രണ്ടു പ്രത്യയശാസ്ത്രങ്ങള്‍. ഒന്നു വിദേശി, ഒന്നു സ്വദേശി. രാജ്യാതിര്‍ത്തികള്‍ പിന്നിട്ട് വിദേശപ്രത്യയശാസ്ത്രം ഭാരതത്തിലെത്തിയ അതേ വേളയിലാണ് ഇവിടെ ഒന്നുരൂപം കൊള്ളുന്നത്. ഒന്നിന്റെ പ്രഭാവം രാജ്യത്താകെ വേഗത്തില്‍ വ്യാപിച്ചു. ആദര്‍ശാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ പതുക്കെപ്പതുക്കെ പ്രവര്‍ത്തനമണ്ഡലം വിപുലീകരിക്കാനാണ് രണ്ടാമത്തെ പ്രസ്ഥാനം ശ്രമിച്ചത്. ഇഴയടുപ്പമുള്ള പ്രവര്‍ത്തകര്‍ യഥാക്രമം സഖാക്കളെന്നും സ്വയംസേവകരെന്നും പരസ്പരം അഭിസംബോധന ചെയ്തു.
അങ്ങനെ ഒരു നൂറ്റാണ്ടു പിന്നിട്ടു. സഖാക്കള്‍ മലയാളത്തില്‍ മാത്രം ശേഷിച്ചപ്പോള്‍ സ്വയംസേവകര്‍ രാജ്യത്താകെ വ്യാപിച്ചു. രാജ്യത്തിന്റെ ഭരണവും ഏറ്റെടുത്തു. ഈ കാലത്ത് ഒരു സഖാവും ഒരു സ്വയംസേവകനും നേരിട്ടു സംവദിച്ചാല്‍ എങ്ങനെയിരിക്കും? വിരുദ്ധധ്രുവങ്ങളിലെന്ന് വിശ്വസിക്കപ്പെടുന്ന രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ ആശയപരമായി, സസൗഹൃദം ഏറ്റമുട്ടിയാല്‍ എങ്ങനെയായിരിക്കും? കാവാലം ശശികുമാര്‍ സഖാവും സേവകനും എന്ന ഖണ്ഡകാവ്യത്തിലൂടെ അതാണു വരച്ചിടുന്നത്.
ഗ്രാമവാസികളായ രണ്ടു യുവസുഹൃത്തുക്കള്‍. അവനവന്റെ വേരിലുറച്ചേ ആഗോളപൗരനും വളരാനാവൂ എന്നു കരുതുന്നവന്‍. ആ വകതിരിവാണ് അയാളുടെ മൂലധനം. അപരനോ? കമ്മ്യൂണിസ്റ്റെങ്കിലും വിശ്വസ്തന്‍. ആഗോള കാര്യവിചാരിപ്പുകാരന്‍.
ഗ്രാമവികസനത്തെക്കുറിച്ച് സ്വയംസേവകന്‍ വാചാലനാകുന്നു. അടിസ്ഥാന വിഭവങ്ങള്‍ അനിവാര്യമാണെന്നു സ്ഥാപിക്കുന്നു. കൂടുവെയ്ക്കാന്‍ കിളികള്‍ക്കു മരങ്ങള്‍ വേണം, കളിക്കാന്‍ കുട്ടികള്‍ക്ക് ഇടങ്ങള്‍ വേണം എന്നു തുടങ്ങി എല്ലാം നോക്കി നടത്താന്‍ മെച്ചമുള്ള ആപ്പീസു വേണം എന്നിടം വരെ പറഞ്ഞെത്തുന്നു.
ഒക്കെയും കേട്ടുകഴിഞ്ഞപ്പോള്‍ സഖാവിന്റെ മട്ടുമാറി; കുണ്ടുകിണറ്റിലെ പൊട്ടത്തവളയെന്ന് സുഹൃത്തിനെ പരിഹസിക്കുന്നു. ശേഷം തന്റെ വികസനസ്വപ്‌നങ്ങള്‍ അവതരിപ്പിക്കുന്നു. കാടും മലകളും കുന്നും പുഴകളും തോടും കുളങ്ങളും പോഷിപ്പിച്ച് നാടുനന്നാക്കാമെന്നു കരുതുന്നത് മണ്ടത്തരമാണ്. നാട്ടുകാര്‍ക്കു വേണ്ടത് അതൊന്നുമല്ല. പിന്നെയോ?
കായലില്‍ ടൂറിസം കാട്ടിലും ടൂറിസം
കാണുന്നിടമെല്ലാം കാശാക്കണം.
അപ്പോള്‍ സ്വയംസേവകന്‍ തന്റെ ദിവ്യാസ്ത്രം പുറത്തെടുത്തു. ഏകാത്മമാനവദര്‍ശനം. അതിന്റെ ഉള്ളറകളിലൂടെ ഊളിയിടുന്നു. ഗതിവിഗതികള്‍ വിവരിക്കുന്നു. ഫലശ്രുതിയും മുന്നോട്ടുവെയ്ക്കുന്നു.
സമ്പത്തിനപ്പുറം ശാശ്വതമായുള്ള
സൗഭാത്രഭാവ വിശ്വാസതത്ത്വം
സന്മനസ്സിന്റെ സമാധാനമാശ്വാസ
സമ്മേളനം സര്‍വമംഗളം താന്‍.
ഇതൊക്കെ കേട്ടു മിണ്ടാതിരിക്കാന്‍ സഖാവിനാവുമോ? അയാളുടെ മുഖം ചുവന്നു. അപ്പോള്‍ സ്വംസേവകന്‍ അടവു മാറ്റി. കമ്മ്യൂണിസം എന്ന വാക്കു ചേര്‍ത്താല്‍ എല്ലാം നേരാകുമെന്ന വിശ്വാസത്തില്‍ കാണിച്ചുകൂട്ടിയ വിക്രമങ്ങള്‍ ഒന്നൊന്നായി വിവരിച്ചു. വരണ്ട പ്രത്യയശാസ്ത്രശാഠ്യങ്ങളില്‍ കുരുങ്ങി, പാരസ്പര്യമില്ലാത്ത വാക്കിലൂടെയും പ്രവൃത്തിയിലൂടെയും
അശ്വവേഗത്തില്‍ കുതിച്ചു പോകേണ്ടവര്‍
അട്ടപോല്‍ മെല്ലെയിഴഞ്ഞു നീങ്ങിയ
കഥ വെടിപ്പായി പറഞ്ഞു. ഒരു സഖാവിനും ഇതു കേട്ടിരിക്കാനാവില്ല. അയാള്‍ എതിര്‍വാദമുന്നയിച്ചു. ഇന്നലെ കേരളവും ബംഗാളും ചെയ്തതൊക്കെ ഇന്നു ലോകത്തിനുതന്നെ മാതൃകയല്ലേ? ചെയ്തു ചെയ്തതായിപ്പറയണം.
അതൊരവസരമായെടുത്തു അപരന്‍ ഇടതുഭരണത്തില്‍ കാലാകാലങ്ങളിലുണ്ടായ കുഴമറിച്ചിലുകള്‍ എണ്ണിയെണ്ണിപ്പറയുന്നു.
അന്നുപറഞ്ഞവയൊക്കെത്തിരുത്തുന്നു
ഇന്നു വേറെയൊന്നു ചൊന്നിടുന്നു.
എന്നു തുടങ്ങി:
എന്നും തൊഴിലാളിവര്‍ഗ്ഗത്തിനൊപ്പമാ-
ണെന്നുപറഞ്ഞു നടന്ന നാള്‍കള്‍
എന്നാണറിയില്ല, ചോടുമാറ്റി, നില-
പാടുകള്‍ സമ്പന്നര്‍ക്കൊപ്പമാക്കി
എന്നു യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറയുന്നു.
കൊല്ലലല്ലാ വേണ്ടൂ, കൊള്ളലാണെന്നുള്ള
തത്ത്വം പറയാഞ്ഞതാണു തിന്മ
എന്നും വിമര്‍ശിക്കുന്നു. കേട്ടിരിക്കയല്ലാതെ സഖാവിനു നിര്‍വാഹമൊന്നുമില്ല. പ്രതിയോഗിയുടെ അന്ധാളിപ്പില്‍ ഏകാത്മ മാനവദര്‍ശനത്തിന്റെ പൊരുളെന്തെന്നു വ്യക്തമാക്കുന്നു സ്വയംസേവകന്‍. ലക്ഷ്യം മാത്രമല്ല മാര്‍ഗ്ഗവും സംശുദ്ധമായിരിക്കണമെന്നു സ്ഥാപിക്കുന്നു.
പിന്നെയാണ് തുറന്ന സംവാദം. മൂന്നാം വഴി, നീള്‍വഴി, നേര്‍വഴി, ഒരേവഴി എന്നീ ഖണ്ഡങ്ങളിലൂടെ വിഭിന്ന പ്രത്യയശാസ്ത്രങ്ങള്‍ രാഷ്ട്രനന്മയ്ക്കായി ഒന്നായി മാറേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കപ്പെടുന്നു.
വോള്‍ഗയ്ക്കു ഗംഗയില്‍ ചേരാന്‍ മടിയില്ല എന്നു തുറന്നു പറയുന്നു. അങ്ങനെ,
കൊല്ലലില്ലാത്ത കൊലവിളിയില്ലാത്ത
ശത്രുത്വമില്ലാത്ത ജീവലോകം
സംഘര്‍ഷവും തഥാ സംഘട്ടനങ്ങളും
നിര്‍മുക്തമായ സാമൂഹ്യകാലം
പുലരുമെന്ന പ്രത്യാശയോടെ കാവ്യം അവസാനിക്കുന്നു. ഉപരിപ്ലവാഖ്യാനങ്ങള്‍ക്കും വാചാടോപങ്ങള്‍ക്കുമുപരി കാമ്പുറ്റ സംവാദതലങ്ങള്‍ കാണിച്ചുതരുന്ന ഗംഭീരരചന. ആശയസമഗ്രതയ്ക്കും സംവാദത്തിനും ആശ്രയിക്കാവുന്ന ഈടുറ്റ കൃതി. പി.കെ. ഗോപിയുടെ അവതാരികയും ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്റെ പഠനവും അസാധാരണമായ കാവ്യത്തിന്റെ ഗരിമ വര്‍ദ്ധിപ്പിക്കുന്നു.






















