തപോമയിയുടെ അച്ഛന്‍
ഇ. സന്തോഷ് കുമാര്‍
ഡി.സി. ബുക്‌സ്, കോട്ടയം
പേജ്: 336 വില: 399 രൂപ
ഫോണ്‍: 9946102897
എഴുത്തില്‍ മൂന്നു പതിറ്റാണ്ടിന്റെ യൗവ്വനം നിലനിര്‍ത്തുന്ന എഴുത്തുകാരന്‍ ഇ. സന്തോഷ്‌കുമാറിന്റെ ‘താപോമയിയുടെ അച്ഛന്‍’ പ്രാചീന ലിപി സഞ്ചയങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ജീവിതം ദീര്‍ഘമായ സഞ്ചാരങ്ങളിലകപ്പെട്ട് ആരാലും അംഗീകരിക്കപ്പെടാതെ റോന്തുചുറ്റലുകളായി മാറുന്ന അഭയാര്‍ത്ഥി സമൂഹവും നിഗൂഢമായ ലിപി സഞ്ചയങ്ങളും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.
ബംഗാളില്‍ നിന്നുവന്ന അഭയാര്‍ത്ഥിയായ ഗോപാല്‍ ബറുവയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. അദ്ദേഹത്തിന്റെ ജീവിത നൈരന്തര്യങ്ങള്‍ നിഗൂഢമായ ലിപി സഞ്ചയത്തില്‍ എഴുതിവയ്ക്കുന്നു. ലിപികളിലെ നിഗൂഢത ജീവിതത്തിന്റെ നിഗൂഢതയായി മാറുന്നു. എന്നോ ചെയ്ത ഒരു തെറ്റ് ജീവിതത്തിലെ തീരാക്കനലായി പേറി നടക്കുന്ന വൃദ്ധന്‍. അദ്ദേഹത്തിന്റെ മകനാണ് തപോമയി ബറുവ എന്ന നാല്‍പ്പതുകാരന്‍. ‘തപോമയി’ എന്ന വാക്കിന് ‘ഉത്തമനായ മനുഷ്യന്‍’ എന്നാണ് അര്‍ത്ഥം. ജീവിതം കൊണ്ട് ഉത്തമനായി മാറിയ കഥാപാത്രം. തപോമയിയിലൂടെ നാം എത്തിച്ചേരുന്നത് വലിയൊരു അനുഭവ ലോകത്തേക്കാണ്. ചെറുപ്പത്തിലേ തന്നെ ഗണിത പ്രശ്‌നോത്തരികളോടും പദപ്രശ്‌നങ്ങളോടും താല്‍പര്യം കാണിച്ച ഗോപാല്‍ദാ പിന്നീട് ഗൂഢലിപികളുടെ സന്തതസഹചാരിയായി മാറി. രഹസ്യങ്ങള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം മറ്റാരും അറിയരുതെന്ന് അയാള്‍ ആഗ്രഹിച്ചു. എന്നാല്‍ ചിലതെല്ലാം ഡയറിയില്‍ അയാള്‍ കുറിച്ചിടുന്നു. ആ രഹസ്യങ്ങളിലേക്കുള്ള ആഖ്യാതാവിന്റെ യാത്രയാണീ നോവല്‍. ഗോപാല്‍ ബറുവയുടെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും ഇതിലുണ്ട്.
ചരിത്രവും സാഹിത്യവും ഇഴചേര്‍ന്ന് എഴുത്തുകാരന്‍ കഥ പറയുന്ന രീതിയിലാണ് നോവലിന്റെ രചന. ലളിതവും മനോഹരവുമായ ഭാഷയില്‍, ഭാഷയുടെ അതിപ്രസരമില്ലാതെ വായനക്കാര്‍ക്ക് ഹൃദ്യമാകും വിധം എഴുതപ്പെട്ട നോവലാണിത്. കഥാകാരന് ആശംസാകാര്‍ഡ് ലഭിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ഗൂഢമായ ചിഹ്നഭാഷയിലെഴുതിയ ഒരു സന്ദേശമായിരുന്നു അത്. നിരവധി കഥാപാത്രങ്ങള്‍ വന്നുപോകുന്ന നോവലില്‍ ഓരോരുത്തര്‍ക്കും പ്രത്യേകമായ സ്ഥാനം കൊടുക്കാനും അവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാനും വായനക്കാര്‍ക്ക് കഴിയുന്നുണ്ട് എന്നതിന് ഉദാഹരണമാണ് കേണല്‍ ഷണ്‍മുഖം സന്താനവും സായന്തന്‍ സെന്‍ഗുപ്തയുമെല്ലാം.
സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാമാവകാശവും പാരതന്ത്ര്യം അടിമത്തവുമാണ്. അഭയം ഇല്ലാത്തവരാണ് അഭയാര്‍ത്ഥികള്‍. വേരുകള്‍ ഉറപ്പിക്കാനായി അലഞ്ഞ് നടക്കുന്ന ജീവനുകള്‍. ജീവിക്കുന്നു എന്ന തെളിവിനായി കടലാസുരേഖകള്‍ പോലുമില്ലാത്തവര്‍. അഭയാര്‍ത്ഥികളുടെ ജീവനും ജീവിതവും മാത്രമല്ല അവരുടെ പ്രതീക്ഷകളും നോവലില്‍ കാണാം. ജഹാന്‍ സാബിറും പര്‍വീണയുമെല്ലാം അത്തരം ജീവനുകളാണ്. സ്വന്തം അസ്തിത്വം നഷ്ടപ്പെട്ട് ഒരുപാട് അലച്ചിലുകള്‍ക്കുശേഷം ക്യാമ്പുകളില്‍ എത്തിപ്പെടുന്നവര്‍. ജന്മദീര്‍ഘമായ അലച്ചിലിനൊടുവില്‍ ലക്ഷ്യത്തിലെത്തുന്ന തീര്‍ത്ഥാടകനെപ്പോലെ ജഹാന്‍ മാലിന്യക്കൂമ്പാരത്തോട് ചേര്‍ന്നു. നഗരം തുപ്പിക്കളഞ്ഞ അഴുക്കുകളുടെ കൂമ്പാരത്തിലല്ലാതെ തനിക്കുമാത്രമായൊരിടം കണ്ടെത്താന്‍ അവന് കഴിഞ്ഞില്ല. മരണത്തിലൂടെ അവന്‍ സ്വതന്ത്രനായി. അധികാരം സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു. സമൂഹവും ഭരണകൂടവും അഭയാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഘടകങ്ങളാകുന്നു.
മനുഷ്യജീവിതം അത്രമേല്‍ ദുരൂഹമാണെന്ന് ബോധ്യപ്പെടുത്തുന്ന, മികച്ച വായനാനുഭവം സമ്മാനിച്ച ‘തപോമയിയുടെ അച്ഛന്‍’ എന്ന നോവല്‍ സ്വന്തബന്ധങ്ങളുടെ വില നന്നായി മനസ്സിലാക്കിത്തരുന്നു. സ്വന്തം എന്നു പറയാന്‍ അല്ലെങ്കില്‍ എന്റെ എന്നതിനോട് ചേര്‍ത്ത് വെക്കാനുള്ളതെന്തെന്ന ചോദ്യത്തിന്റെ ഉത്തരങ്ങളെ പൂര്‍ത്തിയാക്കാന്‍ ഒന്നുംതന്നെ ഇല്ലാത്ത അവസ്ഥ അനുഭവിക്കുന്നവരുടെ ജീവിതമാണീ നോവല്‍. ‘ബുദ്ധനെപോലെ ശാന്തന്‍’ എന്ന വിശേഷണം ഗോപാലിനു മാത്രമല്ല ഈ നോവലിലെ മറ്റ് കഥാപാത്രങ്ങള്‍ക്കും യോജിക്കുന്നു. അഭയാര്‍ത്ഥികളുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് അനുഭവ തീവ്രമായ ജീവിതങ്ങളും പ്രണയവും വര്‍ണ്ണിച്ച് പുതിയ വായനാനുഭവത്തെ ഈ നോവല്‍ സാര്‍ത്ഥ






















