നൂറ് വര്‍ഷത്തെ സംഘത്തിന്റെ പ്രവര്‍ത്തനചരിത്രം പഠിച്ചാല്‍ ആരംഭകാലത്ത് കൊച്ചു പ്രായക്കാരായ കുട്ടികളെ ചേര്‍ത്ത് ഡോക്ടര്‍ജി തുടങ്ങിയ ശാഖ, നാഗ്പ്പൂരിന് പുറത്തേക്ക് വികസിക്കാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ജി അതാത് പ്രദേശത്തെ പ്രമുഖവ്യക്തികളെ കണ്ടെത്തി സംഘത്തിന്റെ മാന്യ സംഘചാലകന്മാരായും ചിലരെ കാര്യവാഹകന്മാരായും പ്രഖ്യാപിച്ചിരുന്നു. ആ വ്യക്തികള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരം കൈമുതലാക്കി സംഘം അവിടങ്ങളില്‍ വ്യാപിക്കുകയും ചെയ്തു. സംഘം വളര്‍ന്നു വികസിച്ചു കഴിഞ്ഞപ്പോള്‍ സംഘത്തിന്റെ ശാഖാ പ്രവര്‍ത്തനത്തിലൂടെ താഴെ തട്ടില്‍ നിന്നും വളര്‍ന്നുവന്ന ആദരണീയരായ വ്യക്തികളെ സംഘചാലകന്മാരാക്കി നിശ്ചയിക്കാന്‍ തുടങ്ങി. നമ്മെ വിട്ടു പിരിഞ്ഞ പി.ഇ.ബി.മേനോന്‍ സാറിനെ സംബന്ധിച്ചിടത്തോളം സമൂഹത്തില്‍ അദ്ദേഹം നേടിയിരുന്ന സ്ഥാനവും അംഗീകാരവും സംഘത്തിനും അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കും വലിയ മുതല്‍ക്കൂട്ടായിരുന്നു. വിശേഷിച്ച് ആലുവ അടങ്ങുന്ന എറണാകുളം ജില്ലയിലെ സേവന മേഖലയിലും, സാമൂഹ്യ അംഗീകാരമുള്ള പൊതുസ്ഥാപനങ്ങളെ വളര്‍ത്തി എടുക്കുന്നതിനും മേനോന്‍ സാര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ അഭാവം ഈ മേഖലയില്‍ ശ്രദ്ധിക്കപ്പെടാന്‍ മാത്രം ഉള്ളതാണ് എന്നതില്‍ സംശയമില്ല. കര്‍മ്മയോഗിയായി കുടുംബത്തെയും സംഘത്തെയും നയിച്ച അദ്ദേഹത്തിന്റെ ജീവിതം തികച്ചും മാതൃകാപരവും അനുകരണീയവുമാണ്.
കാലടിയില്‍ പ്രസിദ്ധമായ തലയാറ്റുമ്പള്ളി മനയിലെ വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെയും മാണിക്യമംഗലത്ത് പറയത്തു വീട്ടില്‍ കമലാക്ഷി കുഞ്ഞമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. അച്ഛന്റെ ഇല്ലമായ തലയാറ്റുമ്പള്ളി മനക്ക് ആ പേരുവന്നത്, ശങ്കരാചാര്യര്‍ അമ്മയുടെ ദേഹവിയോഗം കഴിഞ്ഞ് ശരീരം ദഹിപ്പിക്കാന്‍ പുറപ്പെട്ടപ്പോള്‍ പലരും അതില്‍ നിസ്സഹകരിച്ചു. അന്നത്തെ നാട്ടുനടപ്പനുസരിച്ച് പുറത്തേക്ക് സഞ്ചരിച്ചു പോയതിനായിരുന്നു ഈ അകല്‍ച്ച. പക്ഷെ ഒരു നമ്പൂതിരി അമ്മയുടെ തലയും മറ്റൊരാള്‍ കാല്‍ഭാഗവും പിടിച്ച് സഹകരിച്ചു. തലഭാഗം പിടിച്ച നമ്പൂതിരിയുടെ പിന്‍ഗാമികളാണ് തലയാറ്റുമ്പള്ളി മനക്കാര്‍ എന്നു വിശ്വസിക്കുന്നു. അമ്മയുടെ കുടുംബമായ പറയത്ത് വീട്ടില്‍ ഉള്ള പൂര്‍വ്വിക കാരണവര്‍ ധര്‍മ്മിഷ്ഠന്മാരും ആഭിജാത്യം നിറഞ്ഞവരും ആയിരുന്നു. ആഗമാനന്ദ സ്വാമിജിക്ക് കാലടി രാമകൃഷ്ണാശ്രമം സ്ഥാപിക്കാന്‍ സ്ഥലം ദാനമായി നല്‍കിയത് പറയത്ത് കുടുംബമായിരുന്നു. ഇങ്ങിനെ ശ്രേഷ്ഠമായ ഒരു കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചതിന്റെ സാംസ്‌കാരിക ഔന്നത്യം അദ്ദേഹത്തിന്റെ ജീവിതത്തെ ശ്രേഷ്ഠമാക്കി തീര്‍ത്തതില്‍ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
നാട്ടിലും ചെന്നൈയിലുമായി ബിരുദവും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയും പഠിച്ച് ഉന്നത വിജയം നേടിയ പി.ഇ.ബി മേനോന്‍ സാര്‍ ആരംഭത്തില്‍ എറണാകുളത്തും പിന്നീട് സ്വന്തമായി ആലുവയിലും അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പ്രാക്ടീസ് ആരംഭിച്ചു. അദ്ദേഹത്തിന്റെ ജന്മസിദ്ധമായ ബുദ്ധിവൈഭവവും, ഏകാഗ്രവും കഠിനാദ്ധ്വാനത്തോടു കൂടിയതുമായ പ്രവര്‍ത്തന ശൈലിയും നിമിത്തം അല്പകാലം കൊണ്ടു തന്നെ ആ സ്ഥാപനങ്ങള്‍ അംഗീകാരമുള്ളവയായി മാറി. ‘കക്ഷികളോടു’ സര്‍ക്കാരില്‍ അടക്കാനുള്ള നികുതി ഒരു കാരണവശാലും അടക്കാതിരിക്കരുത് എന്നദ്ദേഹം മടി കൂടാതെ ഉപദേശിച്ചിരുന്നു. ഉല്‍പ്പാദന ചിലവിന്റെ കൂട്ടത്തില്‍ ടാക്‌സ് തുക കൂടി ചിലവായി കണക്കാക്കിയെ ലാഭം കണക്കുകൂട്ടാവൂ എന്നദ്ദേഹം നിഷ്‌ക്കര്‍ച്ചിരുന്നു. അദ്ദേഹം തന്റെ തൊഴില്‍ മേഖലയോട് വളരെ പ്രതിബദ്ധത പുലര്‍ത്തിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് വീട്ടിലേക്ക് വരാന്‍ പുറപ്പെടുമ്പോഴെല്ലാം ഓഫീസില്‍ പോകണമല്ലോ എന്ന് ഇടക്കിടെ ചോദിക്കത്തക്കവണ്ണം ജോലിയോടുള്ള പ്രതിബദ്ധത അനുകരണീയമായിരുന്നു.
സംഘത്തിന്റെ വലിയ പ്രവര്‍ത്തകനാണ് എന്നറിഞ്ഞിട്ടും ക്രിസ്ത്യന്‍ മതവിശ്വാസികളും ഇസ്ലാം മതവിശ്വാസികളുമായ വലിയ വ്യവസായികള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്ന നിലയില്‍ മേനോന്‍ സാറിനെ വലുതായി ആശ്രയിച്ചിരുന്നു. ആ രംഗത്തെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും സംഘത്തിന്റെ അടിസ്ഥാന സ്വഭാവമായ ലോക സംഗ്രഹത്ത്വവും ഇതിന് കാരണമായിരുന്നു.
1968ല്‍ പ്രാക്ടീസ് തുടങ്ങിയ ശേഷം ബാലന്‍ & കമ്പനി എന്ന സ്ഥാപനമായി അദ്ദേഹത്തിന്റെ തൊഴില്‍ മേഖല വളര്‍ന്നു. എറണാകുളത്തും ബ്രാഞ്ച് ആയി. 1973 വരെ തൊഴില്‍ മേഖലയില്‍ മാത്രം അദ്ദേഹം നിറഞ്ഞുനിന്നു. ക്ഷേത്രസംരക്ഷണ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷനായി ആ രംഗത്ത് കടന്നുവന്ന അദ്ദേഹം സമിതിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായും ട്രഷററായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് സംഘവുമായി മേനോന്‍ സാര്‍ ബന്ധപ്പെടുന്നത്. തന്റെ ജീവിതത്തില്‍ ചെയ്തു തീര്‍ക്കാനുള്ള സാമൂഹ്യദൗത്യം നിര്‍വ്വഹിക്കാനുള്ള വേദി സംഘമാണെന്ന് മനസ്സിലാക്കിയതുപോലെ മേനോന്‍ സാര്‍ ആലുവ ജില്ലാ സംഘചാലക്, വിഭാഗ് സംഘചാലക് എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ച് പ്രാന്ത സംഘചാലക് പദവിയില്‍ 20 കൊല്ലം പ്രവര്‍ത്തിച്ച് സംഘം നിശ്ചയിക്കുന്ന ശാഖാ സന്ദര്‍ശനം, ബൈഠക്കുകളിലെ പങ്കാളിത്തം ജില്ലകളില്‍ വിസ്തൃത പ്രവാസം എന്നിവയെല്ലാം നിര്‍ബാധം തുടര്‍ന്നു.
സംഘത്തിന്റെ ചുമതല നിര്‍വ്വഹിക്കാന്‍ നിയോഗിക്കപ്പെട്ട് ആലുവയില്‍ വരുന്ന ജില്ലാ, താലൂക്ക് പ്രചാരകന്മാര്‍ വളരെ പ്രായം കുറഞ്ഞവരാണെങ്കിലും മേനോന്‍ സാര്‍ എല്ലാവരോടും വളരെ ബഹുമാനപൂര്‍വ്വമാണ് ഇടപെട്ടിരുന്നത്. അത് മറ്റു പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചാരകന്മാര്‍ക്ക് ഉള്ള ബഹുമാനം വളരെ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. മേനോന്‍ സാറിന്റെ വീട്ടില്‍ അനവധി പേര്‍ പല പ്രശ്‌നങ്ങളുമായി സമീപിക്കുമ്പോഴും തിരക്കു പിടിച്ച ഓഫീസ് സമയത്തില്‍ നിന്നും അദ്ദേഹം അത്തരം സമാജകാര്യങ്ങള്‍ക്ക് മടികൂടാതെ സമയം നീക്കിവച്ചിരുന്നു. സംഘത്തിന്റെ പരിശീലന ശിബിരങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന് സംഘ ശിക്ഷാവര്‍ഗ്ഗുകള്‍ ക്രമമായി അദ്ദേഹം പൂര്‍ത്തിയാക്കി. താന്‍ സ്വയം ശിബിരം കഴിയാതെ മറ്റു പ്രവര്‍ത്തകരെ എങ്ങിനെ ശിബിരത്തില്‍ പോകാന്‍ നിര്‍ബന്ധിക്കും എന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഡോക്ടര്‍ജി ജന്മശതാബ്ദി ആചരിക്കാന്‍ ഉണ്ടാക്കിയ സമിതിയുടെ മുഖ്യഭാരവാഹിത്വം അദ്ദേഹം ഏറ്റെടുത്തു. തുടര്‍ന്ന് ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി സേവാസമിതി ട്രസ്റ്റ് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു. മാതൃച്ഛായ, ശ്രീമൂലനഗരം സ്‌കൂള്‍, മാതൃശക്തി ബാലികാസദനം, വിദ്യാധിരാജ വിദ്യാലയം, നെച്ചിമയിലെ ആശ്രമവും വിദ്യാലയവും, വാപ്പാലശ്ശേരി, കറുകുറ്റി കോളനികളിലെ സേവാപ്രവര്‍ത്തനം, എറണാകുളം ജില്ലാ കാര്യാലയം, ഇരിങ്ങാലക്കുട വൃദ്ധസദനം, പൊന്‍കുന്നം ആശുപത്രി, മൂവാറ്റുപുഴക്കടുത്ത് എന്‍ജിനീയറിങ്ങ് കോളേജ്, തന്ത്രവിദ്യാപീഠം, ആലുവ ബാലസംസ്‌കാര കേന്ദ്രം, കെപിബിഎഫ് സാമ്പത്തിക സ്ഥാപനം, പാലക്കാട് വ്യാസവിദ്യാപീഠത്തിന്റെ വികസനം, പ്രതിസന്ധികളില്‍ കഴിഞ്ഞ ജന്മഭൂമിയെ ശക്തിപ്പെടുത്തല്‍ ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നെടുനായകത്വം വഹിച്ചു.
മാധവ്ജിയുമായുള്ള ബന്ധം അദ്ദേഹത്തിനുള്ളിലെ ആദ്ധ്യാത്മിക തേജസ്സിന് ഒരു വഴികാട്ടല്‍ പോലെ ആയി. മാധവ്ജിയുടെ നിര്‍ദ്ദേശപ്രകാരം രാമേശ്വരത്തെ ശ്രീ നീലകണ്ഠജോഷിയില്‍ നിന്നു പ്രാരംഭികമായും അദ്ദേഹത്തിന്റെ നിര്യാണശേഷം ഗുരുപത്‌നിയില്‍ നിന്നും പൂര്‍ണ്ണദീക്ഷ നേടിയും അദ്ദേഹം ശ്രീവിദ്യാ സാധനാമാര്‍ഗ്ഗത്തില്‍ വളരെ പുരോഗതിനേടി. നിത്യവും പ്രഭാതത്തില്‍ നിഷ്ഠാപൂര്‍വ്വം അദ്ദേഹം തന്റെ ശ്രീവിദ്യാ മന്ത്രജപം തുടര്‍ന്നിരുന്നു.
തന്ത്രവിദ്യാപീഠത്തിലെ ആദ്യവിദ്യാര്‍ത്ഥികളില്‍ ഒരാളും മാധവ്ജിയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ആളുമായ ശ്രീ ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാടിന് തന്ത്രവിദ്യാപീഠത്തില്‍ നിന്ന് നേടിയ സാമൂഹിക ബോധത്തോടു കൂടിയ താന്ത്രിക നിലപാടുകള്‍ എടുക്കാന്‍ മേനോന്‍ സാര്‍ വളരെവലിയ ഒരു താങ്ങുവടിയായിരുന്നു. ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരി സാമ്പത്തിക പുരോഗതി നേടിയ കാലത്ത് സംഘപ്രസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കാന്‍ മേനോന്‍ സാറിന് കഴിഞ്ഞിരുന്നു. ഗ്രാമസേവാ സമിതിയുടെ പേരില്‍ കുറേ വര്‍ഷം ക്രമമായി നടത്തിയിരുന്ന കുടുംബങ്ങള്‍ ചേര്‍ന്ന തീര്‍ത്ഥയാത്ര മേനോന്‍ സാര്‍ ശ്രദ്ധിച്ചു രൂപപ്പെടുത്തിയതായിരുന്നു. അതിലൂടെ അനവധി വ്യവസായികളും സജ്ജനങ്ങളും ആയ ഹിന്ദുക്കള്‍ ഗ്രാമസേവാ സമിതി വഴി സംഘപ്രസ്ഥാനങ്ങളെ പരിചയപ്പെട്ടു. വര്‍ഷത്തില്‍ നടക്കുന്ന അഖില ഭാരതീയ കാര്യകാരി ബൈഠക്ക്, പ്രതിനിധി സഭാ ബൈഠക്ക് എന്നിവയില്‍ അദ്ദേഹം ഉപേക്ഷ വരുത്താതെ പങ്കെടുത്തിരുന്നു. തിരക്കുപിടിച്ച ഔദ്യോഗിക കാര്യങ്ങള്‍ മാറ്റിവച്ച് മറ്റു സംസ്ഥാനതല ചുമതലക്കാരോടൊപ്പം തീവണ്ടിയില്‍ തന്നെയായിരുന്നു ഈ ദീര്‍ഘയാത്രകള്‍ നടത്തിയിരുന്നത്. തീവണ്ടിയില്‍ കഴിക്കാന്‍ വേണ്ട അനവധി ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കരുതുന്നതും അത് വിതരണം ചെയ്യുന്നതും അദ്ദേഹത്തിന് സന്തോഷമുള്ള കാര്യമായിരുന്നു. സാധാരണ പ്രവര്‍ത്തകരോട് ഭേദ വ്യത്യാസമില്ലാതെ പെരുമാറുന്ന ശൈലി സംഘത്തിന് അതിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതിന് വളരെ സഹായിച്ചു.
ആരംഭകാലത്ത് ആലുവ താലൂക്ക് കാര്യവാഹായും പിന്നീട് വിഎച്ച്പി പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിരുന്ന ഇരവിരവി നമ്പൂതിരിയുടെ കുടുംബം വകയുള്ള ക്ഷേത്രവും സ്ഥലവുമായിരുന്നു തന്ത്രവിദ്യാപീഠം നടത്താന്‍ വിട്ടുകൊടുത്തത്. അദ്ദേഹം പിന്നീട് സന്ന്യാസം സ്വീകരിച്ചു. സന്ന്യാസിയായ അദ്ദേഹത്തിന്റെ അവസാന കാലത്ത് ആശുപത്രിവാസവും ശുശ്രൂഷയും വേണ്ടി വന്നപ്പോള്‍ മേനോന്‍ സാര്‍ പുത്രന്റെ സ്ഥാനത്ത് നിന്ന് ആ കര്‍ത്തവ്യം നിര്‍വ്വഹിച്ചിരുന്നു ആലുവ സംഘചാലക് ആയിരുന്ന കൊച്ചണ്ണന്റെ അവസാനകാലത്തും വേണ്ടതെല്ലാം മടിയില്ലാതെ മേനോന്‍ സാര്‍ ചെയ്തിരുന്നു. ആലുവ ഭാഗത്ത് പലപ്പോഴും ചികിത്സയ്ക്ക് വന്നിരുന്ന ശേഷാദ്രിജി മുതലുള്ള സംഘ അധികാരിമാരുടെ ചികിത്സാ കാര്യങ്ങളിലും അദ്ദേഹം കാണിച്ചിരുന്ന ശുഷ്‌കാന്തി വളരെ മാതൃകാപരമായിരുന്നു. സംഘം എന്ന പ്രസ്ഥാനത്തിന് ഒരു വ്യക്തി നഷ്ടപ്പെടുന്നത് സംഘത്തിന്റെ ഒഴുക്കിനും വളര്‍ച്ചക്കും തടസ്സമൊന്നുമല്ല. കാരണം ആ വ്യക്തിയെ കണ്ടു വളര്‍ന്നവര്‍ അതേ വഴിയില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കും. നമുക്കും ഈ മാര്‍ഗ്ഗം പിന്‍തുടരാം.
(സീമാ ജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംരക്ഷക് ആണ് ലേഖകന്‍)






















