കര്‍ത്തവ്യനിഷ്ഠനും കര്‍മ്മകുശലനുമായ മാതൃകാ സ്വയംസേവകനായിരുന്നു ഈയിടെ അന്തരിച്ച പി.ഇ.ബി. മേനോന്‍ എന്ന ബാലന്‍ മേനോന്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്‍ പ്രാന്ത സംഘചാലകനായ അദ്ദേഹത്തെ സ്വയംസേവകരും സുഹൃത്തുക്കളും നാട്ടുകാരും സ്‌നേഹത്തോടെ മേനോന്‍ സാര്‍ എന്നാണ് വിളിച്ചിരുന്നത്. സ്വയംസേവകര്‍ക്ക് മേനോന്‍ സാര്‍ എന്നും ഒരു മാതൃകാ പുരുഷനും പ്രേരണാസ്രോതസ്സുമായിരുന്നു. ആലുവയിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന അദ്ദേഹം 1970 കളുടെ ആരംഭത്തിലാണ് സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനായിരുന്ന മാധവ്ജിയുമായി ബന്ധപ്പെടുന്നത്. ആലുവയില്‍ വെച്ചു നടന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ഒരു പരിപാടിയില്‍ വെച്ചായിരുന്നു ആ ബന്ധം തുടങ്ങുന്നത്. പിന്നീട് മാധവ്ജിയുടെ പ്രേരണയാല്‍ അദ്ദേഹം ശക്തി ആരാധനയില്‍ ദീക്ഷ എടുക്കുകയും ഉറച്ച സാധകനായി മാറുകയും ചെയ്തു. മാധവ്ജിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അദ്ദേഹം സംഘപ്രവര്‍ത്തനത്തില്‍ വ്യാപൃതനാവുകയും ക്രമേണ സംഘത്തിന്റെ ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക്, കേരള പ്രാന്ത സംഘചാലക് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. കുറച്ച് മുതിര്‍ന്ന പ്രായത്തിലാണ്, അദ്ദേഹം സംഘവുമായി ബന്ധപ്പെട്ടതെങ്കിലും വളരെ പെട്ടെന്നുതന്നെ സംഘത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു കൊണ്ടു സംഘത്തിന്റെ ഉത്തമ പ്രവര്‍ത്തകനായി മാറി.
തന്റെ തിരക്കുപിടിച്ച ഔദ്യോഗിക പ്രവര്‍ത്തനവും കുടുംബ ജീവിതവും സംഘ കാര്യവും സ്തുത്യര്‍ഹമായ രീതിയില്‍ സമന്വയിപ്പിച്ച് കൊണ്ടുപോകുന്നതില്‍ അദ്ദേഹം എല്ലാവര്‍ക്കും മാതൃകയായിരുന്നു. പ്രൗഢന്മാര്‍ക്കായുളള പ്രഥമവര്‍ഷ സംഘശിക്ഷാ വര്‍ഗ്ഗില്‍ അദ്ദേഹം എത്തിയപ്പോള്‍ ഒരു പരിചയബൈഠക്കില്‍ ഔദ്യോഗികവും കുടുംബപരവുമായ തിരിക്കിനിടയില്‍ ഇത്രയുംനാള്‍ വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എങ്ങനെ സാധിച്ചു എന്ന ചോദ്യത്തിന് ‘ഞാന്‍ സംഘകാര്യം കേവലം ഒരു സംഘടനാ കാര്യമായിട്ടല്ല, മറിച്ച് ദിവ്യമായ ഒരു സാധനാ കാര്യമായിട്ടാണ് കാണുന്നത്. അതിന്റെ ഓരോ ചെറിയ അനുഷ്ഠാനവും സാധനയുടെ സിദ്ധിക്ക് അനിവാര്യമാണ്. അതിനാല്‍ സംഘത്തിന്റെ ഒന്നും രണ്ടും മൂന്നും വര്‍ഗ്ഗുകള്‍ നിര്‍ബന്ധപൂര്‍വം നടത്തേണ്ട അനുഷ്ഠാനമെന്ന നിലയ്ക്ക് വളരെ വേഗം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മറുപടി നല്‍കിയത്. അതനുസരിച്ചു തന്നെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്നാം വര്‍ഷ പരിശീലനത്തിന് നാഗപ്പൂരില്‍ ചെന്നപ്പോള്‍ ഭക്ഷണ സമയത്ത് കറികളിലെ കടുകെണ്ണയുമായി അദ്ദേഹത്തിന് തീരെ പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ആരോടും പറയാതെ അദ്ദേഹം മോരും ചോറും മാത്രമായി മുഴുവന്‍ ദിവസവും കഴിച്ചുകൂട്ടി. അത്യാവശം കാന്റീനില്‍ നിന്നു കിട്ടുന്ന പാലും പഴവും കൊണ്ട് തൃപ്തിപ്പെട്ടു. അസാധ്യമെന്ന കാര്യം മേനോന്‍ സാറിന്റെ നിഘണ്ടുവിലുണ്ടായിരുന്നില്ല.
പൂജനീയ സര്‍സംഘചാലക് ബാളാ സാഹേബ് ദേവറസ്ജിയുടെ കേരളത്തിലെ യാത്രയില്‍ ഒരു ബൈഠക്കില്‍ ഭാരതത്തിലെ അനാഥരായ ബാലികാ ബാലന്മാരെക്കുറിച്ച് പരാമര്‍ശിക്കയുണ്ടായി. അത്തരം ബാല്യങ്ങളുടെ ദുരവസ്ഥ ദേശവിരുദ്ധ ശക്തികള്‍ ചൂഷണംചെയ്ത് നാടിന് തന്നെ അപകടകാരികളായി തീരാന്‍ സാധ്യതയുണ്ട് എന്നദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ഭാരതത്തിലെ ഒരു ബാല്യവും അനാഥമായിരിക്കരുതെന്നും വ്യക്തമാക്കി. ഇത് മേനോന്‍ സാറിന്റെ മനസ്സിനെ അഗാധമായി സ്വാധീച്ചു. ഒട്ടും താമസിക്കാതെ അദ്ദേഹം ആലുവ കേന്ദ്രമാക്കി, അത്തരക്കാര്‍ക്കു വേണ്ടി ബാലസദനത്തിനുള്ള ശ്രമം ആരംഭിച്ചു. ആലുവ ചൊവ്വരയില്‍ പെരിയാറിന്റെ തീരത്ത്, ഒരു പഴയ കൊട്ടാരം തന്നെ വിലയ്ക്ക് വാങ്ങി. മാതൃച്ഛായ എന്നപേരില്‍ അത്തരക്കാരായ കുട്ടികള്‍ക്കായുള്ള സംരംഭം ആരംഭിക്കുകയും ചെയ്തു. യാതൊരു അല്ലലുമില്ലാതെ, കുട്ടികളുടെ താമസം, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കാവശ്യമായ വ്യവസ്ഥ ചെയ്യുകയുമുണ്ടായി. അതില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട്, കേരളത്തിലെ എല്ലാ ജില്ലകളിലും ബാലികാബാലസദനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സാധാരണ നിലയ്ക്ക് മറ്റു പലരും ദുഷ്‌കരമെന്നു കരുതി കൈവെയ്ക്കാന്‍ സങ്കോചപ്പെടുന്ന സംരംഭങ്ങള്‍, മേനോന്‍ സാര്‍, വളരെ ഉത്സാഹപൂര്‍വം ഏറ്റെടുത്ത് വിജയിപ്പിക്കുമായിരുന്നു. അതിന് അദ്ദേഹത്തിന് പ്രത്യേക കര്‍മ്മകുശലത തന്നെയുണ്ട്. അതുപോലെ ഒട്ടേറെ സംരംഭങ്ങള്‍ അദ്ദേഹം നടപ്പിലാക്കി വിജയിപ്പിച്ചിട്ടുണ്ട്. അങ്കമാലിക്കടുത്ത വാപ്പാലിശ്ശേരി പിന്നാക്ക ബസ്തി ഏറ്റെടുത്ത്, അവിടുത്തെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സ്വയംപര്യാപ്തത എന്നിവയ്ക്കായി ഗ്രാമസേവാ സമിതി രൂപീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങി. കൂടാതെ സേവാവിഭാഗിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള സേവാ ബസ്തികളില്‍ പ്രവര്‍ത്തിക്കാന്‍ സേവാവ്രതികളായവര്‍ക്ക് പരിശീലനം നല്‍കാന്‍ തോട്ടയ്ക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന സേവാവ്രതി ഭവനം, ആലുവയിലെ സംഘ കാര്യാലയം, അതില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ബാല സംസ്‌കാരകേന്ദ്രം, കൊടകരയിലെ അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം തുടങ്ങിയ അനവധി സംരംഭങ്ങള്‍ മേനോന്‍ സാറിന്റെ ധീരമായ നേതൃപാടവത്തിന്റെ വിജയ മാതൃകകളാണ്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം എറണാകുളത്തു നിന്ന് പുനരാരംഭിച്ച ജന്മഭൂമി നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് ഇന്നത്തെ നിലയിലുള്ള ദിനപ്പത്രമാക്കാന്‍ സാധിച്ചതില്‍ മേനോന്‍ സാറിന്റെ സംഭാവന വിവരണാതീതമാണ്. ജനം ടി.വിയുടെ തുടക്കത്തിനും മേനോന്‍ സാറിന്റെ മാര്‍ഗ്ഗദര്‍ശനം ഏറെ പ്രയോജനകരമായിരുന്നു. സ്വന്തം നാട്ടിലെ കുട്ടികളുടെ സുഗമമായ വിദ്യാഭ്യാസത്തിനായി സഹൃദയരായ ചില കുടുംബക്കാര്‍ ആരംഭിച്ച നല്ല നിലവാരമുണ്ടായിരുന്ന വിദ്യാലയങ്ങള്‍ സര്‍ക്കാരിന്റെ നയങ്ങള്‍ കാരണം നടത്തിക്കൊണ്ടു പോകാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. അവ അനര്‍ഹരുടെ കയ്യില്‍ പോകാതെ അതാതിടത്തെ നല്ലവരായ വ്യക്തികളെ കണ്ടെത്തി ഉത്സാഹിപ്പിച്ച്, പ്രത്യേകം ട്രസ്റ്റുകളുണ്ടാക്കി, ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ അവരെ സന്നദ്ധമാക്കിയത് മേനോന്‍ സാര്‍ ആയിരുന്നു. പേരാമംഗലം ഹൈസ്‌കൂള്‍, ചേര്‍പ്പ് സി എന്‍ എന്‍ ഹൈസ്‌കൂള്‍, ശ്രീമൂലനഗരം ഹൈസ്‌കൂള്‍, ആലുവ വിദ്യാധിരാജ ഹൈസ്‌കൂള്‍ എന്നിവ അതില്‍ ചിലതാണ്. എറണാകുളം പ്രാന്ത കാര്യാലയത്തോടനുബന്ധിച്ചുള്ള ‘ഭാസ്‌കരീയം’ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനു ആവശ്യമായ ധനശേഖരണത്തിനു സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് അദ്ദേഹം സ്വയംസേവകര്‍ക്ക് ഉത്സാഹം നല്‍കിയിരുന്നു.
ഇത്തരം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തറവാട്ടു കൂട്ടായ്മ ഉണ്ടാക്കാനും അത് വിജയകരമായി നടത്തിക്കൊണ്ടു പോകാനും അദ്ദേഹം സംവിധാനമുണ്ടാക്കി. കാലടി മാണിക്യമംഗലത്തുള്ള പുരാതനവും പ്രശസ്തവുമായ പറയത്ത് കുടുംബമായിരുന്നു മേനോന്‍ സാറിന്റെ തറവാട്ടു വീട്. പറയത്ത് കുടുംബം പണ്ട് മുതലേ ഉദാരമതികളും സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. കാലടി ശ്രീരാമകൃഷ്ണാശ്രമത്തിനും വിദ്യാലയത്തിനുമെല്ലാം ആവശ്യമായ ഭൂമി ദാനം ചെയ്തത് പറയത്ത് കുടുംബമായിരുന്നു. സംപൂജ്യ ആഗമാനന്ദ സ്വാമി, ശൃംഗേരി ശങ്കരാചാര്യ സ്വാമികള്‍, കാഞ്ചി കാമകോടി പീഠം ജയേന്ദ്രസരസ്വതി സ്വാമികള്‍ തുടങ്ങിയ നിരവധി ആധ്യാത്മികാചാര്യന്മാരുമായി അടുത്ത ബന്ധം മേനോന്‍ സാറിനും ഉണ്ടായിരുന്നു. വിവിധ തായ്‌വഴികളായി വ്യാപിച്ചു കിടന്നിരുന്ന പറയത്ത് തറവാട്ടുകാരെയെല്ലാം അദ്ദേഹം ഒരുമിച്ചു കൂട്ടി. മലബാറില്‍ അടക്കം താമസിക്കുന്നവരെ കണ്ടെത്തി ഏതാണ്ട് അറുനൂറോളം പേരുടെ കൂട്ടായ്മയുണ്ടാക്കി. അവരെ കുടുംബക്ഷേത്രത്തില്‍ വെച്ച് സംഗമിപ്പിക്കുകയും ആ കുടുംബ സംഗമത്തില്‍ വെച്ച് കുടുംബത്തിലെയും സമൂഹത്തിലെയും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി ഒരു ട്രസ്റ്റ് ഉണ്ടാക്കുകയും ചെയ്തു. അവരുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കുള്ള ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. വര്‍ഷം തോറുമുള്ള വാര്‍ഷിക പൂജയില്‍ ഇന്നും നിരവധി കുടുംബങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ആലുവ വെളിയത്തുനാട്ടില്‍ പ്രവര്‍ത്തിക്കുന്ന തന്ത്ര വിദ്യാപീഠത്തിന്റെ സ്ഥാപനത്തിലും പ്രവര്‍ത്തനത്തിലും മാധവ്ജിയോടൊപ്പമുള്ള മേനോന്‍ സാറിന്റെ പ്രവര്‍ത്തനം അവര്‍ണനീയമാണ്.
സംഘത്തിന്റെ വിവിധതലത്തിലുള്ള സംഘചാലക് ചുമതല വഹിക്കുമ്പോഴും ഒരു സാധാരണ സ്വയംസേവകനെന്ന ബോധ്യത്തോടെയായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്. സംഘത്തിന്റെ എല്ലാ പരിപാടികളിലും അദ്ദേഹം കൃത്യമായി പങ്കെടുക്കുമായിരുന്നു. ആലുവയില്‍ അദ്ദേഹത്തിന്റെ പരിശ്രമഫലമായി ശരാശരി നാല്‍പ്പതോളം പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന പ്രൗഢ സാപ്താഹിക് അദ്ദേഹം തുടങ്ങി. ഗുരുജി ജന്മശതാബ്ദി സമയത്ത് ധാരാളം വിസ്താരകന്മാര്‍ ഇറങ്ങണമെന്ന് തീരുമാനിച്ചപ്പോള്‍ അദ്ദേഹവും ഒരാഴ്ച വിസ്താരകനായി. വീട്ടില്‍ പോകാതെ ആലുവ കാര്യാലയത്തില്‍ താമസിച്ചായിരുന്നു അന്ന് മേനോന്‍ സാര്‍ പ്രവര്‍ത്തിച്ചത്. ഈ കാലഘട്ടത്തില്‍ തന്നെ അദ്ദേഹം അഖിലഭാരതീയ സേവാ ടോലിയിലും അഖിലഭാരതീയ ആര്‍ത്ഥിക് ടോലിയിലും (സാമ്പത്തിക) അംഗമായിരുന്നു. ഇതേ സന്ദര്‍ഭത്തില്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനത്തിനും അദ്ദേഹം ആരംഭം കുറിച്ചു. കേരള പെര്‍മനന്റ് ഫണ്ട് (ഗജഎ) എന്ന പേരില്‍ ഒരു സ്ഥാപനവും ആരംഭിക്കുകയുണ്ടായി. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തന്നെ യോഗ്യരായ വ്യക്തികളെ കണ്ടെത്തി ചുമതല ഏല്‍പ്പിച്ച്, പ്രത്യേക സ്ഥാനങ്ങളൊന്നും വഹിക്കാതെ നിസ്സംഗ മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിക്കാന്‍ തയ്യാറായെന്നത് അദ്ദേഹത്തിന്റെ മഹത്വം പ്രകടമാക്കുന്നു. സമൂഹത്തിലെ ഉന്നത വ്യക്തികളുമായി സമനിലയില്‍ ആദരപൂര്‍വ്വമായ അംഗീകാരം നേടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ സര്‍വ സാധാരണക്കാരുമായും ആത്മീയപൂര്‍ണമായ അടുപ്പം അദ്ദേഹം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും ഏതു സമയത്തും കേറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എല്ലാ സ്വയംസേവകര്‍ക്കും ഉണ്ടായിരുന്നു.
സ്വന്തം വീട്ടിലും സംഘം എത്തണം എന്ന തത്വം മേനോന്‍ സാര്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കിയിരുന്നു. സംഘത്തിന്റെ ഒട്ടനവധി അധികാരികള്‍ മേനോന്‍ സാറിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. ആ വീട്ടില്‍ അദ്ദേഹം സൃഷ്ടിച്ച ആത്മീയ ഭാവവും സംസ്‌കാരവും കാരണം മറ്റൊരു വീട്ടില്‍ താമസിക്കുന്ന അപരിചിതത്വം ആര്‍ക്കും അനുഭവപ്പെട്ടിരുന്നില്ല. പലപ്പോഴും അതിഥികളെ സല്‍ക്കരിക്കാനുള്ള താല്‍പ്പര്യം കാരണം മേനോന്‍ സാര്‍ അടുക്കളയിലേക്കു വിളിച്ചു ഭാര്യയ്ക്ക് നിര്‍ദേശം നല്‍കുമ്പോള്‍ പെട്ടെന്നുള്ള സാഹചര്യത്തെ എങ്ങനെ നേരിടുമെന്നുള്ള ആശങ്ക അതിഥികള്‍ക്ക് ഉണ്ടാകുമെങ്കിലും അതിനെയെല്ലാം ചെറു പുഞ്ചിരിയോടെയായിരുന്നു അവര്‍ എതിരേറ്റിരുന്നത്. അതിഥികളെ അവര്‍ എത്ര പേരുണ്ടെങ്കിലും ചിരിച്ചുകൊണ്ട് തന്നെ സല്‍ക്കരിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. സംഘപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ആദ്യകാലത്ത് കുടുംബാംഗങ്ങള്‍ എല്ലാവരും അതിരാവിലെ പൂജാമുറിയില്‍ ഒരുമിച്ചിരുന്ന് ഏകാത്മതാ സ്‌തോത്രം ചൊല്ലുമായിരുന്നു. പിന്നീട് മേനോന്‍ സാര്‍ തിരക്കുകളിലേക്ക് മാറിയപ്പോഴും കുടുംബം അത് തുടര്‍ന്നു.
മേനോന്‍ സാറിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ സംഘ കുടുംബങ്ങളെല്ലാം ചേര്‍ന്ന് കന്യാകുമാരിക്കും മൂകാംബികയ്ക്കുമെല്ലാം ബസ്സില്‍ തീര്‍ത്ഥയാത്ര സംഘടിപ്പിക്കുമായിരുന്നു. അതില്‍ ഓരോ തവണ ഓരോ പ്രാന്തീയ അധികാരികളെയും കൂട്ടിയിരുന്നു. സംഘ ചുമതലയില്‍ നിന്നൊഴിഞ്ഞ്, ശാരീരിക അസ്വസ്ഥതകള്‍ മൂലം യാത്രയൊന്നുമില്ലാതെ വീട്ടില്‍ കഴിഞ്ഞിരുന്ന കാലത്തും എല്ലാ ദിവസവും വൈകുന്നേരം ആറു മണിക്ക് അദ്ദേഹവും സഹായിയായ സ്വയംസേവകനും പ്രാര്‍ത്ഥന മുടക്കിയിരുന്നില്ല. അദ്ദേഹം നല്ല പ്രഭാഷകനായിരുന്നില്ല. പക്ഷെ ഉത്തമനായൊരു സംഘാടകനായിരുന്നു. എല്ലായ്‌പ്പോഴും കൃത്യമായ മാര്‍ഗ്ഗദര്‍ശനം കാര്യകര്‍ത്താക്കള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് കിട്ടുമായിരുന്നു. വിവിധ ക്ഷേത്ര സംഘടനകള്‍ എല്ലാം തന്നെ തങ്ങള്‍ക്കു കരുത്തുറ്റ താങ്ങും തണലുമായി അദ്ദേഹത്തെ സ്വീകരിച്ചിരുന്നു. ഏതു വിഷമസന്ധിയിലും അവര്‍ക്കാവശ്യമായ സഹായവും മാര്‍ഗദര്‍ശനവും അദ്ദേഹത്തില്‍ നിന്ന് ലഭിക്കുമായിരുന്നു. നിരാശാജനകമോ, നിഷേധാത്മകമോ ആയ അനുഭവം ഒരിക്കലും മേനോന്‍ സാറില്‍ നിന്ന് ആര്‍ക്കും അനുഭവപ്പെട്ടതായി അറിവില്ല. മറിച്ച്, സദാ സര്‍വദാ ഉത്സാഹവും പ്രേരണയുമായിരുന്നു അദ്ദേഹത്തിന്റെ സാമീപ്യത്തില്‍ സ്വയംസേവകര്‍ അനുഭവിച്ചത്.
സംഘത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ സമാജ പരിവര്‍ത്തനത്തിന്റെ സജീവ പ്രവര്‍ത്തന കാലത്താണ് പ്രിയ മേനോന്‍ സാര്‍ നമ്മെ വിട്ടു പിരിഞ്ഞത്. ഉത്സാഹശാലിയും കര്‍ത്തവ്യനിഷ്ഠനും സദാ കര്‍മ്മനിരതനുമായ സ്വയംസേവകനായിരുന്നു മേനോന്‍ സാര്‍. അദ്ദേഹത്തിന്റെ വേര്‍പാട്, നമുക്കെല്ലാം വേദനാജനകമാണെങ്കിലും ജനനമുണ്ടെങ്കില്‍ മരണവുമുണ്ടെന്ന സത്യം അംഗീകരിച്ചുകൊണ്ട്, മേനോന്‍ സാറിന്റെ ശ്രേഷ്ഠമായ ജീവിതത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് സംഘത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി കഠിനമായി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. അതായിരിക്കട്ടെ ആ ധന്യാത്മാവിന്റെ ആത്മശാന്തിക്കുള്ള നമ്മുടെ പ്രാര്‍ത്ഥന. മേനോന്‍ സാറിന്റെ ദീപ്തസ്മരണയ്ക്ക് മുന്നില്‍ ശത കോടി പ്രണാമങ്ങള്‍.






















