രണ്ടാമൂഴം
എം.ടി.യുടെ ധര്‍മവിലോപങ്ങള്‍
ഡോ. വി.സുജാത
പരിധി പബ്ലിക്കേഷന്‍സ്
പേജ്: 104 വില:165 രൂപ
ഫോണ്‍: 9495627908
എഴുത്തുകാര്‍ വിമര്‍ശനാതീതരാണെന്ന് കരുതുന്ന സമൂഹം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുന്നില്ല. ലോകം ആരാധനയോടെ വായിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാശാലികളായ എഴുത്തുകാര്‍ പലരും ജീവിച്ചിരുന്ന കാലത്തും മരണശേഷവും നിശിതമായി വിമര്‍ശിക്കപ്പെട്ടവരാണ്. ഷേക്‌സ്പിയറിന്റെയും ടോള്‍സ്റ്റോയിയുടെയും ദസ്‌തോവ്‌സ്‌കിയുടെയും കൃതികള്‍ വിമര്‍ശനത്തെ അതിജീവിച്ച് അധികാധികം മഹത്വമാര്‍ജിച്ചവയാണ്. പക്ഷേ ഈ എഴുത്തുകാരൊക്കെ ആരാധനാപാത്രങ്ങളും, അവരുടെ കൃതികള്‍ അനവരതം വായിക്കപ്പെടുകയും ചെയ്യുന്ന മലയാളത്തിലെത്തുമ്പോള്‍ മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ മാറിമറിയുന്നു. ഇവിടെ എഴുത്തുകാര്‍ വിമര്‍ശനാതീതരായ വിശുദ്ധരാണ്! പ്രമേയത്തെയും പ്രതിപാദനത്തെയും മുന്‍നിര്‍ത്തി ഇവരെ വിമര്‍ശിക്കുന്നവര്‍ വളരെ പെട്ടെന്ന് അനഭിമതരായിത്തീരുന്നു. ഈ ആവാസവ്യവസ്ഥയുടെ ആനുകൂല്യം ഏറ്റവും കൂടുതല്‍ ലഭിച്ചയാളാണ് എം.ടി. വാസുദേവന്‍ നായര്‍.
എം.ടി. കൃതഹസ്തനായ എഴുത്തുകാരനാണ്. മലയാളി ഇത്രയേറെ വായിച്ച മറ്റൊരാളുണ്ടോ എന്നു സംശയമാണ്. ഇതുകൊണ്ടൊക്കെ സവിശേഷമായ ഒരു പരിരക്ഷ കൈവന്ന എം.ടിയുടെ കൃതികളെ വിമര്‍ശിക്കുന്നത് പാപമാണെന്ന ധാരണപോലും ആരാധകരായ വായനക്കാര്‍ക്കു മാത്രമല്ല നിരൂപകര്‍ക്കും ഉണ്ടായി. ഈ മനോഭാവത്തിന്റെ അനുകൂല്യം ഏറ്റവും കൂടുതല്‍ ലഭിച്ച കൃതിയാണ് രണ്ടാമൂഴം. ഈ വിലക്ക് ധീരമായി മറികടന്നതിന്റെ വിമര്‍ശന സാക്ഷ്യമാണ് ഡോ. വി. സുജാതയുടെ ‘രണ്ടാമൂഴം- എം.ടി.യുടെ ധര്‍മവിലോപങ്ങള്‍’ എന്ന പുസ്തകം. എന്തുകൊണ്ട് ഇങ്ങനെയൊരു കൃതി എന്ന ചോദ്യം പ്രസക്തമാണ്. മറുപടി ലളിതവുമാണ്. മലയാളി ഏറ്റവും കൂടുതല്‍ വായിച്ച നോവലുകളില്‍ ഒന്നായിരിക്കും രണ്ടാമൂഴം. ഈ വായനക്കാരില്‍ ബഹുഭൂരിപക്ഷവും ഈ കൃതി മഹാഭാരതത്തിന്റെ നേര്‍വായനയാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചു. അഭ്യസ്തവിദ്യരായവര്‍ പോലും ഇങ്ങനെ തെറ്റിദ്ധരിച്ചു. വ്യാസ മൗനത്തിന്റെ സാഫല്യമാണ് തന്റെ രചനയെന്ന് നോവലിസ്റ്റു തന്നെ അവകാശപ്പെട്ടതാണ് ഇതിനു കാരണം. ഇതൊരു കള്ളസാക്ഷ്യമായിരുന്നു. ഈ അവകാശവാദവും തെറ്റിദ്ധാരണയും നീങ്ങേണ്ടത് ഒരു അനിവാര്യത തന്നെയാണ്. രണ്ടാമൂഴം മൗലിക രചനയാണെന്ന പൊതുധാരണ പൊളിച്ചടുക്കിയിരിക്കുന്നു ഡോ. വി. സുജാത.
മറാഠി എഴുത്തുകാരിയായിരുന്ന ഇരാവതി കാര്‍വെയുടെ ‘യുഗാന്ത’ എന്ന നോവലിനെ ആശ്രയിച്ച് രചിച്ചിട്ടുള്ളതാണ് രണ്ടാമൂഴമെന്ന് രണ്ട് കൃതികളിലും നിന്നുള്ള സമാനമായ ഭാഗങ്ങള്‍ ഉദ്ധരിച്ച് ഗ്രന്ഥകാരി സമര്‍ത്ഥിച്ചിരിക്കുന്നു. രണ്ട് കൃതികള്‍ക്കും മൗലിക രചനകള്‍ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചതിന്റെ പരിഹാസ്യതയും ഗ്രന്ഥകാരി ചൂണ്ടിക്കാട്ടിയിരിക്കുന്നു. മഹാഭാരതത്തിലെ ഭീമസേനന്‍ കരുത്തനും വിനയാന്വിതനും ധര്‍മ്മബോധമുള്ളവനുമാണ്. വ്യാസന്‍ ഈ കഥാപാത്രത്തോട് എന്തോ അനീതി ചെയ്തിട്ടുണ്ടെന്ന് വരുത്തി അതു പരിഹരിക്കാന്‍ ഭീമനെ നായകനാക്കുകയാണ് രണ്ടാമൂഴത്തില്‍. എന്നാല്‍ അഹന്തയും അസൂയയും അപകര്‍ഷതയും പൊങ്ങച്ചവും അധികാരമോഹവും അടങ്ങാത്ത കാമ വികാരവും ഭീമനിലേക്ക് കടത്തിവിട്ട് ഈ കഥാപാത്രത്തെ കളങ്കപ്പെടുത്തുകയാണ് എം.ടി. ചെയ്തതെന്ന് ഗ്രന്ഥകാരി ശരിയായി വിലയിരുത്തുന്നു. ഭീമനെ നായകനാക്കാനുള്ള വ്യഗ്രതയില്‍ പാണ്ഡവര്‍ക്കിടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുകയും, യുധിഷ്ഠിരനോട് നിന്ദയും കൃഷ്ണനോട് പകയും വളര്‍ത്തിയെടുക്കുകയുമാണ് എം.ടി. ചെയ്യുന്നത്. ഇതിനായി മഹാഭാരത കഥയില്‍ നിന്ന് എങ്ങനെയൊക്കെയാണ് നോവലിസ്റ്റ് വ്യതിചലിക്കുന്നതെന്ന് കൃത്യമായി പറയാന്‍ ഡോ. സുജാതയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഭാരതത്തിലെ പ്രാചീന ഗോത്രജനവിഭാഗങ്ങളെക്കുറിച്ച് പാശ്ചാത്യ നരവംശ ശാസ്ത്രജ്ഞരുടെ വികലധാരണകളെ മഹാഭാരത കഥയും കഥാപാത്രങ്ങളുമായി കൂട്ടിക്കെട്ടുന്ന ഇരാവതി കാര്‍വെയുടെയും എം.ടിയുടെയും അജ്ഞതകളെ ഗ്രന്ഥകാരി തുറന്നുകാട്ടുന്നുന്നുമുണ്ട്.
രണ്ടാമൂഴം പരമ്പരയായി പ്രസിദ്ധീകരിച്ചപ്പോള്‍ മുതല്‍ മഹാഭാരതത്തോടുള്ള പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതാണ്. എന്നാല്‍ നോവല്‍ പുസ്തകമാക്കിയപ്പോഴും, പല പതിപ്പുകള്‍ പുറത്തിറങ്ങിയപ്പോഴും എന്തൊക്കെയാണ് ഈ പൊരുത്തക്കേടുകള്‍ എന്നുപറയാന്‍ പലരും തയ്യാറായില്ല. ഇതിന് ഒരു കാരണം എംടിയോടുള്ള ആരാധനയായിരുന്നു. മഹാഭാരതത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കം അറിയാത്തതായിരുന്നു മറ്റൊരു കാരണം. മഹാഭാരതത്തില്‍ ജ്ഞാനമുള്ളവരും എം.ടിയെ വിഷമിപ്പിക്കേണ്ട എന്നു കരുതി നിശ്ശബ്ദത പാലിച്ചു. ഈ അവസ്ഥാവിശേഷത്തിനാണ് മഹാഭാരതത്തെക്കുറിച്ചും വ്യാസദര്‍ശനത്തെക്കുറിച്ചും ആധികാരികമായ അറിവുള്ള ഡോ. സുജാത അന്ത്യം കുറിച്ചിരിക്കുന്നത്. എം.ടി ലോകത്തോട് വിടപറഞ്ഞ ശേഷം മാത്രം എന്തുകൊണ്ട് ഇങ്ങനെയൊരു പുസ്തകം എന്നൊരു ആക്ഷേപത്തിന് സാധ്യതയുണ്ട്. ഈ പുസ്തകം നേരത്തെ എഴുതിത്തീര്‍ത്തതാണെന്നും, എം.ടി. അസുഖബാധിതനാവുകയും, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതിനാല്‍ അനൗചിത്യം കണക്കിലെടുത്ത് പ്രസിദ്ധീകരണം നീട്ടിവച്ചതാണെന്നും ആമുഖത്തില്‍ ഗ്രന്ഥകാരിതന്നെ പറയുന്നുണ്ട്. എം.ടിയുടെ അഭാവം ഈ പുസ്തകത്തിന്റെ പ്രസക്തി ഒട്ടും കുറയ്ക്കുന്നില്ല. കാരണം എം.ടിയെയല്ല രണ്ടാമൂഴത്തെയാണ് വിമര്‍ശിക്കുന്നത്. ഈ നോവല്‍ ഇപ്പോഴും നിലനില്‍ക്കുകയാണല്ലോ. പിന്നെ എം.ടിയോടുള്ള ആദരവും കടപ്പാടും മഹാപ്രതിഭയും യുഗപ്രഭാവനുമായ വ്യാസനോട് പാടില്ല എന്നു കരുതുന്നത് ഭീകരമായ സംസ്‌കാരനിന്ദ ആയിരിക്കുമല്ലോ.






















