ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്സില്‍ (NIMHANS) നിന്ന് മനോരോഗചികിത്സയില്‍ പഠനം പൂര്‍ത്തിയാക്കി മികച്ച മനോരോഗവിദഗ്ദ്ധന്‍ എന്ന പേരില്‍ ആ രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഡോ.കെ.എസ്. മോഹന് ചരിത്രരചനയില്‍ താല്പര്യം ജനിച്ചത് സംഘ സ്വയംസേവകനാണെന്നത് കൊണ്ടായിരിക്കണം എന്ന് ന്യായമായും കരുതാം. സ്വാര്‍ത്ഥ താല്പര്യങ്ങളുടെ പേരില്‍ ചരിത്രത്തെ വളച്ചൊടിച്ച് വികലമാക്കുന്ന രീതിയെ അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഈ കാരണം കൊണ്ടായിരിക്കണം വസ്തുനിഷ്ഠമായ യഥാര്‍ത്ഥ ചരിത്രം അന്വേഷിച്ചു പോകാനുള്ള പ്രേരണ അദ്ദേഹത്തിനുണ്ടായത്. ഏതൊരു കാര്യം ചെയ്യുമ്പോഴും ലക്ഷ്യം പൂര്‍ണതയായിരിക്കണം എന്ന സംഘശാഖയിലെ ശിക്ഷണവും അദ്ദേഹം മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ചരിത്രപഠനത്തിലും ചരിത്രരചനയിലും പാലിച്ചിരുന്നു എന്നതായിരുന്നു മറ്റൊരു സവിശേഷത.
താന്‍ സംഘ സ്വയംസേവകനാണെന്ന് നിസ്സംശയം, നിസ്സങ്കോചം ആരോടും പറയാനുള്ള ആര്‍ജ്ജവവും സത്യസന്ധതയും അദ്ദേഹം എപ്പോഴും പുലര്‍ത്തിയിരുന്നു. ഇതിന്റെ ഫലമായി ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും അദ്ദേഹം ഒരിക്കലും പതറിയില്ല. അക്രമത്തിന്റേതായ സ്റ്റാലിനിസ്റ്റ് പാത പിന്തുടരുന്ന കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (സി.പി.ഐ (എം)) യുടെ പ്രവര്‍ത്തകര്‍ നടത്തുന്ന നൃശംസമായ ആക്രമണങ്ങളുടെ ഇരകളായി മലബാറില്‍ നിന്നെമ്പാടും ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്ന സ്വയംസേവകര്‍ക്കും മറ്റും ഉചിതമായ ചികിത്സ ലഭ്യമാക്കാന്‍ അവിടെ സൈക്യാട്രി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. മോഹന്‍ അനുഷ്ഠിച്ച സേവനങ്ങള്‍ നിസ്തുലമാണ്. അതിനുവേണ്ടി രാപ്പകല്‍ ഉറക്കമിളച്ച് ഓടിനടക്കാന്‍ പോലും അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. സ്വയംസേവകനെന്ന നിലയ്ക്ക് ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ആ വിശേഷണം അവകാശപ്പെടുന്നതില്‍ എന്തര്‍ത്ഥം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്!
അദ്ദേഹം രചിച്ച ആദ്യത്തെ ചരിത്രഗ്രന്ഥം The Malabar Rebel-lion (മലബാര്‍ കലാപം) ആണ്. ഈ ഗ്രന്ഥത്തിന്റെ സഹരചയിതാവ് കേണല്‍ പി.എന്‍. ആയില്ലത്ത് ആണ്. മലബാര്‍ കലാപത്തെക്കുറിച്ച് വാസ്തവവിരുദ്ധമായ അനേകം ആഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ആഖ്യാനങ്ങളില്‍ പലതും രചിച്ചത് അധികാരസ്ഥാനത്തിരിക്കുന്നവരെ പ്രീതിപ്പെടുത്തി തങ്ങളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ നേടിയെടുക്കുക എന്ന ഹീനലക്ഷ്യത്തോടെ എഴുതിയ പ്രശസ്തരായ ചരിത്രകാരന്മാരാണ് എന്നതാണ് മറ്റൊരു വിപര്യയം. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഏകനിഷ്ഠമായ സപര്യയിലൂടെ ഡോ. മോഹനന്‍ കിട്ടാവുന്നത്ര ആധികാരികമായ രേഖകള്‍ സംഘടിപ്പിച്ച് ഈ ഗ്രന്ഥം രചിച്ചത്. ഈ ഗ്രന്ഥത്തിന്റെ പ്രാമാണികത കൊണ്ടായിരിക്കണം, ബംഗളൂരുവിലെ ചില ചരിത്രകാരന്മാര്‍ ഈ ഗ്രന്ഥത്തിലെ വിശദാംശങ്ങള്‍ തേടി അദ്ദേഹത്തെ സമീപിച്ചിരുന്നു.
വീര പഴശ്ശിരാജയുടെ ജീവചരിത്രമാണ് അദ്ദേഹം രചിച്ച മറ്റൊരു ഗ്രന്ഥം. ആ ഗ്രന്ഥത്തിന്റെ മികവും അധികാരികതയും മനസ്സിലാക്കാന്‍ അതിന് അവതാരിക എഴുതിയ പ്രശസ്ത ചരിത്രകാരനും ഐ.സി.എച്ച്. ആറിന്റെ മുന്‍ ചെയര്‍മാനുമായ പ്രൊഫ. എം.ജി.എസ്. നാരായണന്റെ വാക്കുകള്‍ മാത്രം മതിയാകും. ”ഈ ഗ്രന്ഥത്തിന്റെ രചയിതാവ് ഒരു മുഴുവന്‍ സമയ ചരിത്രകാരനല്ല. അടിസ്ഥാന രേഖകളോട് നീതിപുലര്‍ത്തുന്ന ആര്‍ക്കും ചരിത്രമെഴുതാം… താളിയോലകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ അദ്ദേഹം വര്‍ഷങ്ങളോളം ബുദ്ധിമുട്ടി സമ്പാദിച്ചു. വിഷയവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും രേഖകളും അവ പൊതുവായാലും സ്വകാര്യമായാലും കാണാനും പരിശോധിക്കാനും അദ്ദേഹം താല്പര്യമെടുത്തു. വിവരങ്ങള്‍ കിട്ടാന്‍ സാധ്യതയുള്ള ക്ഷേത്രങ്ങളും കോവിലകങ്ങളും ഭവനങ്ങളും സന്ദര്‍ശിച്ചു. പഴശ്ശിക്കാലത്തെപ്പറ്റി എന്തെങ്കിലും അറിയുന്ന എല്ലാവരോടും സംസാരിച്ചു. യാഥാര്‍ത്ഥ്യത്തിന്റെ കണികയെങ്കിലും ഉണ്ടാവാന്‍ സാധ്യതയുള്ള ഐതിഹ്യങ്ങള്‍ പോലും ഗ്രന്ഥകാരന്‍ ശേഖരിച്ചിരിക്കുന്നു. സൂക്ഷ്മ പരിശോധനക്കു ശേഷം എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ ഭാഷയും ലളിതം തന്നെ. ജീവസ്സുള്ള ദേശാഭിമാന പാരമ്പര്യം വായനക്കാരിലെത്തിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നു.” അദ്ദേഹത്തിന്റെ മൂന്നാമത്തെ ചരിത്രഗ്രന്ഥമാണ് RSS in Kerala Saga of a Struggle (ആര്‍.എസ്.എസ്. കേരളത്തില്‍: ഒരു സംഘര്‍ഷത്തിന്റെ വീരഗാഥ) കേരളത്തിലാകമാനം 1965 തൊട്ട് 2017 വരെ മാര്‍ക്‌സിസ്റ്റുകാരാലും മറ്റുള്ളവരാലും കൊലചെയ്യപ്പെട്ട 285 സ്വയംസേവകരുടെയും സംഘ അനുഭാവികളുടെയും വിവരങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ഈ ഗ്രന്ഥരചനക്കുവേണ്ടി അദ്ദേഹത്തിന് കേരളത്തിലുടനീളം സഞ്ചരിക്കുകയും വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഭഗീരഥ പ്രവര്‍ത്തനം നടത്തേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയ പ്രജ്ഞാപ്രവാഹിന്റെ സംയോജകന്‍ ജെ. നന്ദകുമാര്‍ ഗ്രന്ഥത്തെക്കുറിച്ച് പറഞ്ഞ താഴെ ഉദ്ധരിക്കുന്ന വാക്കുകള്‍, ഇതിന്റെ രചനക്ക് ഡോ. മോഹന്‍ എത്രമാത്രം പരിശ്രമിക്കേണ്ടിവന്നു എന്നത് വ്യക്തമാക്കുന്നു. അദ്ദേഹം പറയുന്നു: ”ഈ പശ്ചാത്തലത്തില്‍ പ്രൊഫ. എ.കെ.എം ദാസ് ബലിദാനികളെക്കുറിച്ച് എഴുതിയ ‘ആര്‍.എസ്.എസ്. ഇന്‍ കേരളാ: സാഗ ഓഫ് എ സ്ട്രഗിള്‍’ എന്ന ഗ്രന്ഥം പ്രാധാന്യമര്‍ഹിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിസ്വാര്‍ത്ഥവും അക്ഷീണവുമായ കഠിനാദ്ധ്വാനത്തിലൂടെ മാര്‍ക്‌സിസ്റ്റ് ക്രിമിനലുകള്‍ കഴിഞ്ഞ ആറ് ദശകത്തിലധികം കാലമായി ക്രൂരവും നിര്‍ദയവും വിവേകശൂന്യവുമായി കൊന്നൊടുക്കിയ സംഘ സ്വയംസേവകരുടെയും സംഘ അനുഭാവികളുടെയും കിട്ടാവുന്ന വിവരങ്ങളെല്ലാം അദ്ദേഹം ശേഖരിച്ചു എന്നതിലുപരി അദ്ദേഹത്തെ സംബന്ധിച്ച് ഇത് അത്യന്തം പുനീതമായ ഒരു ദൗത്യമായിരുന്നു. ഈ ദൗത്യം സ്തുത്യര്‍ഹമാംവിധം അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു.”
മുന്‍ ഗോവാ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയോടൊപ്പം ഡോ. മോഹന്‍ എഴുതിയ പുസ്തകമാണ് Law and- Psychiatry (സമയവും മനോരോഗചികിത്സയും). ഈ വിഷയത്തില്‍ എഴുതപ്പെട്ട പ്രഥമഗ്രന്ഥം എന്ന സവിശേഷത കൂടി ഇതിനുണ്ട്. പുസ്തകത്തിനെഴുതിയ തന്റെ ആമുഖത്തില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ഈ ഗ്രന്ഥം അഭിഭാഷകന്മാര്‍ക്കും മനോരോഗ ചികിത്സ നടത്തുന്ന ഡോക്ടര്‍മാര്‍ക്കും ഒരു വരമാണ് എന്നാണ് പറഞ്ഞത്. കൂടാതെ, ഗ്രന്ഥകര്‍ത്താക്കള്‍ ഈ വിഷയത്തോട് നീതിപുലര്‍ത്തിയെന്നും, പ്രബോധകവും ചിന്തോദ്ദീപകവുമായ ഗ്രന്ഥം അഭിഭാഷകന്മാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നുകൂടി അദ്ദേഹം പറഞ്ഞുവെച്ചു. ഇതുകൂടാതെ, ഇന്തോ-യു.എസ്. പ്രോജക്ടിനെക്കുറിച്ച് സാമൂഹ്യപരമായ ഒരു പുസ്തകവും ജനിതകശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പാഠപുസ്തകവും ഡോ. മോഹന്‍ രചിച്ചിട്ടുണ്ട്. എഴുത്തിന്റെ ഉപാസകന്‍ കൂടിയായ മോഹന്‍ ഡോക്ടര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.






















