ഒരുകാലത്ത് അനവധി ഗ്രാമസൗഭാഗ്യങ്ങള്‍ ആസ്വദിച്ചു വളര്‍ന്ന എന്റെ തലമുറയുടെ കുട്ടിക്കാലം തികച്ചും ധന്യതകളാലും ധാര്‍മ്മികമൂല്യങ്ങളുടെ സ്‌നിഗ്ദ്ധതയാലും പ്രഭാപ്രശ്രുതമായിരുന്നു. സാങ്കേതികവികസനത്തിന്റെ മൂര്‍ദ്ധാവില്‍ നില്‍ക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ ഇത് അന്യാമായിത്തോന്നാം. അതനുഭവിച്ചുവളര്‍ന്നവര്‍ക്ക് അനുഭൂതിദായകമാണ്. കൃഷ്ണഗാഥയുടെയും കുചേലവൃത്തത്തിന്റെയും ശീലുകളാലും അക്ഷരശ്ലോകമത്‌സരത്തിന്റെയും സുന്ദരകാണ്ഡത്തിലെ കടുകിനിടനല്‍കാത്ത ‘ട’ കാരാദി പ്രയോഗത്തിന്റെ സംഗീതചടുലതയാലും സാനന്ദം വിഹരിച്ചിരുന്ന സ്വപ്‌നസുന്ദരിയായിരുന്നു ഹരിതാഭയോലുന്ന പെരുമ്പുളിക്കല്‍ എന്ന എന്റെ ഗ്രാമം. കവിശ്രേഷ്ഠനായ പന്തളം കെ.പിയുടെ ‘ജയഭാരത’ത്തില്‍ നിന്നും തുടങ്ങി ‘അഖിലാണ്ഡമണ്ഡല’ത്തോളം വളര്‍ന്ന ഈ ഗ്രാമം അനവധി സര്‍ഗ്ഗവൈഭവങ്ങളുടെ കേദാരമായിരുന്നു. സ്വാമി ആഗമാനന്ദന്റെ ആത്മപ്രബോധനങ്ങളാലും മന്നത്തു പത്മനാഭന്റെ സാമാജിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാലും തട്ടയില്‍ സി.ജി.യുടെ (സി.ജി. നാരയണപിള്ള) വിവേകാനന്ദ സാഹിത്യപരിഭാഷയാലും പ്രബുദ്ധമായ തട്ടയുടെ പടിഞ്ഞേറേക്കരയായിരുന്നു പെരുമ്പുളിക്കല്‍ ഗ്രാമം. കാവും കളരിയും പവ്വത്തുമല അല്ലെങ്കില്‍ പകുത്തമല (ചെന്നീര്‍ക്കരയുടെ രാജകുമാരിയേ പെരുമ്പുളിക്കല്‍ വരിക്കോലില്‍ക്കുടുംബത്തിലേക്കയച്ചപ്പോള്‍ സ്ത്രീധനമായി മലദൈവത്തെയും പകുത്തുവത്രെ) ചെറുവള്ളങ്ങള്‍ പങ്കായമിളക്കിയിരുന്ന കരിങ്ങാലില്‍പ്പുഞ്ചയും, പുഞ്ചക്കപ്പുറത്ത് പെരുമ്പുളിക്കലിന്റെ മതനിരപേക്ഷതയേ വിളംബരം ചെയ്യുന്ന തുമ്പമണ്‍ പള്ളിയും (വരിക്കോലില്‍ ദേവസ്വം ദാനയാധാരപ്രകാരം നല്‍കിയ ഭൂമിയിലാണ് പള്ളി നില്‍ക്കുന്നത്) എല്ലാം കൊണ്ടും ഉദാത്തസംസ്‌കൃതിയുടെ പുണ്യഭൂമിയായിരുന്നു എന്റെ കൊച്ചു ഗ്രാമം.
ആശ്രമോപാന്തസദൃശമായ ഇത്തരമൊരുള്‍ നാട്ടില്‍ വിദ്യയുടെ സാര്‍വ്വഭൗമത്ത്വം വിളംബരം ചെയ്യുന്ന ഒരു ഗുരുനാഥന്‍ കൂടിയായാല്‍ പിന്നെപ്പറയാനുമില്ല. അതിനുത്തമോദാഹരണമായിരുന്നു നാടിനുതന്നെ ഗുരുസ്ഥാനീയനായ ഞങ്ങളുടെ ഭാഷാദ്ധ്യാപകന്‍. ശങ്കരപ്പിള്ളസാര്‍ വെറുമൊരു അദ്ധ്യാപനോദ്യോഗസ്ഥനായിരുന്നില്ല. മറിച്ച് എല്ലാ അര്‍ത്ഥത്തിലും ആചാര്യസ്ഥാനത്തിനര്‍ഹനായിരുന്നു പഠിക്കാനും പഠിപ്പിക്കാനുമായിപ്പിറന്ന ആ ഗുരുനാഥന്‍. മലയാളസാഹിത്യത്തെ എല്ലാ അര്‍ത്ഥത്തിലും സ്‌നേഹിച്ചിരുന്ന ഈ ഭാഷാദ്ധ്യാപകന്‍ വെറും ഭാഷാപണ്ഡിതന്‍ മാത്രമായിരുന്നില്ല. മറിച്ച് ഹിന്ദിയിലും സംസ്‌കൃതത്തിലും പാശ്ചാത്യാദിഭാഷകളിലുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രാവീണ്യം അന്യാദൃശമായിരുന്നു. ഒരുപക്ഷേ ഏതാണ്ടേഴു പതിറ്റാണ്ടുകള്‍ക്കുമുമ്പ് മലയാളത്തിലും ഹിന്ദിസാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടുകയെന്നത്, അതും വെറുമൊരു കുഗ്രാമത്തില്‍നിന്ന്, അസാധാരണം, ചിലര്‍ക്കുമാത്രം സാദ്ധ്യമാവുന്ന കാര്യമായിരുന്നു.
ഭാഷാദ്ധ്യാപകരില്‍ അഗ്രഗണ്യനായിരുന്നു ഞങ്ങളുടെ ഗുരുനാഥനായിരുന്ന ശങ്കരപ്പിള്ളസ്സാര്‍. ഭാഷാപഠനവും പാഠനവും അദ്ദേഹത്തിനനുഭൂതിയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ ജ്ഞാനസരസ്വതിയെ മുമ്പിലിരുന്ന ജിജ്ഞാസുക്കളായ കുരുന്നുകളിലേക്കു അതിസരളമായി പ്രവഹിപ്പിക്കാനദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. തമാശയില്‍പ്പറയുന്നതുപോലെയുള്ള വെറും ‘പഠിപ്പിസ്റ്റു’ കളെയല്ല ആസര്‍ഗ്ഗവൈഭവം വളര്‍ത്താന്‍ ശ്രമിച്ചത്. പ്രത്യുത സര്‍ഗ്ഗാത്മകതയും സംസ്‌കൃതിയും സ്വായത്തമാക്കാന്‍ പോരുന്ന സ്വപ്രത്യയസ്ഥൈര്യത്തിനുടമകളായ ബാലഹൃദയങ്ങളെയായിരുന്നു അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ അദ്ധ്യാപനം ലക്ഷ്യം വച്ചത്. ക്ഷരമല്ലാത്ത അക്ഷരം ച്യുതമല്ലാത്ത അച്ചുതം തന്നെയാണെന്നും യോഗികള്‍ക്കുമാത്രം പ്രാപ്യമായതും പരാ, ചിതി, പശ്യന്തി, വൈഖരീരൂപങ്ങളിലൂടെ ഭൗമതലത്തിലേക്കു വരുന്നതുമായ ശബ്ദബ്രഹ്മത്തിന്റെ പ്രതിബിംബങ്ങളാണ്അക്ഷരങ്ങളെന്ന ബോധവും ആ ഗുരുനാഥനില്‍ രൂഢമൂലമായിരുന്നു. അതുകൊണ്ടുതന്നെ അനക്ഷരവും അക്ഷരപ്പിശകും പറ്റുന്നതില്‍നിന്നും തന്റെ ശിഷ്യരെ സംരക്ഷിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനുമായിരുന്നു.
എഴുത്തച്ഛനും പൂന്താനവും നമ്പ്യാരും ചെറുശ്ശേരിയും വള്ളത്തോളുമൊക്കെ വഴങ്ങുന്നതുപോലെതന്നെ കാളിദാസനും ഭാരവിയും അമരസിംഹനുമെല്ലാം ശങ്കരപ്പിള്ളസ്സാറിനു ഹൃദിസ്ഥമായിരുന്നു. അവയില്‍ നിന്നുമുള്ള ആലാപനങ്ങളും ഉദ്ധരണികളും ഏതൊരു വിദ്യാര്‍ത്ഥിയേയും നാടിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തിലും സാംസ്‌ക്കാരിക പൈതൃകത്തിലും ആഴത്തില്‍ വേരൂന്നിക്കാന്‍ പോരുന്നതായിരുന്നു. എത്രമാത്രം ഉദാസീനനായ വിദ്യാര്‍ത്ഥിയായിരുന്നാലും സാറിന്റെ ക്ലാസ്മുറികളില്‍ ശ്രദ്ധാലുവായിട്ടിരുന്നുപോകും. അത്രമാത്രം ഹൃദ്യവും ലളിതവുമായിരുന്നു ആ ആവിഷ്‌ക്കാരം. ആഷാഢത്തിന്റെ പ്രഥമദിവസത്തില്‍ മലനിരകുത്തിക്കളിച്ചുല്ലസിക്കുന്ന വാരണത്തെപ്പോലെ രാമഗിരിയുടെ സാനുപ്രദേശങ്ങളെയാശ്ലേഷിച്ചു പ്രയാണം ചെയ്യുന്ന മേഘത്തിന്റെ പിറകേ സ്വപ്‌നാടനം നടത്താത്ത ഒരു വിദ്യാര്‍ത്ഥിയും അദ്ദേഹത്തിന്റെ ക്ലാസ്സ്മുറിയിലില്ലായിരുന്നു. സ്‌കൂള്‍ വര്‍ഷം തുടങ്ങുമ്പോഴുള്ള ഇടവപ്പാതിയുടെ ആരവമോ ഇടിമിന്നലോ ഒന്നും ജിജ്ഞാസുവായ വിദ്യാര്‍ത്ഥിക്കൊരു തടസമായിരുന്നില്ല സാറിന്റെ മലയാളം ക്ലാസോടെ ആരംഭിക്കുന്ന ദിവസം സ്‌ക്കൂളിലെത്താന്‍. ഏതാണ്ടു രണ്ടു ക്ലാസ്സ്മുറികള്‍ക്കപ്പുറത്തുനിന്നുകൊണ്ടുതന്നെ കേള്‍ക്കാമായിരുന്ന ഗീതോപദേശസമന്വിതമായ ആ ഗംഭീരസ്വരം ഏതൊരു വിദ്യാര്‍ത്ഥിയേയും സ്വാഗതം ചെയ്യുന്നതായിരുന്നു. പെരുമ്പുളിക്കല്‍ എന്‍.എസ്.എസ്. ഹൈസ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികളായി ഒത്തുചേരാനും ശങ്കരപ്പിള്ളസ്സാറിന്റെ ശിഷ്യരാകാന്‍ കഴിഞ്ഞതും ജന്മപുണ്യമായാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കരുതുന്നത്.
ഇതൊക്കെപ്പറയുമ്പോള്‍ തന്റെ ഗുരുവിന്റെ മഹത്വങ്ങള്‍ വിളമ്പി സ്വയം ആത്മഹര്‍ഷം കൊള്ളുന്ന ഒരു ശിഷ്യന്റെ ജല്‍പ്പനമാണിതെന്നു തോന്നിയാല്‍ അനുവാചകര്‍ക്കു തെറ്റി. ഇന്നു ഭാരതം ഭരിക്കുന്ന മഹാപ്രസ്ഥാനത്തിനു പെരുമ്പുളിക്കല്‍ ദേശത്തു ബീജാവാപം നടത്തിയതു ശങ്കരപ്പിള്ളസ്സാറായിരുന്നു.
”ഭാരതവര്‍ഷത്തിലെപ്പൂര്‍വ്വരാമൃഷീന്ദ്രന്മാര്‍
പാരിനുള്ളടിക്കല്ലുപാര്‍ത്തുകണ്ടറിഞ്ഞവര്‍”
അദ്ദേഹം ക്ലാസ്സുകളില്‍ ഇടക്കിടെ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു, ഋഷി ഭൂമിയായ തന്റെ മാതൃഭൂമിയുടെ മഹദ്ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മ്മയും രാഷ്ട്രപൈതൃകത്തെയും അതിന്റെ വൈഭവത്തെയും കൊണ്ടൊരുനാടിനെ ഉദ്ബുദ്ധമാക്കാന്‍ തന്നെകൊണ്ടാവതു ചെയ്യണമെന്നുള്ള അദ്ദേഹത്തിന്റെ ഉത്ക്കടമായ ആഗ്രഹസഫലീകരണവുമായിരുന്നു രാഷ്ട്രീയ സ്വയംസേവക സംഘത്തെ പെരുമ്പുളിക്കലെന്ന ഗ്രാമത്തിലേക്കു ക്ഷണിക്കാന്‍ അദ്ദേഹത്തെ ഉദ്യുക്തനാക്കിയത്. ആശ്രമസദൃശമായ തന്റെ ഗൃഹത്തിന്റെ സവിധേ സംഘസ്ഥാനിനു സൗകര്യമൊരുങ്ങിയതും അവിടെ ഭഗവദ് ധ്വജമുയര്‍ന്നതും ‘നമസ്‌തേ സദാവത്‌സലേ മാതൃഭൂമേ’യെന്ന പ്രാര്‍ത്ഥനാഗീതംകൊണ്ടു എന്റെ ഗ്രാമാന്തരീക്ഷം ആദ്യമായി മന്ത്രമുഖരിതമായതുമെല്ലാം ഒരു നാടിന്റെ ശാപമോക്ഷത്തിന്റെ ശുഭമുഹൂര്‍ത്തങ്ങളായി അദ്ദേഹത്തിന്റെ ശിഷ്യന്മാരായ ഞങ്ങളുടെ സ്മരണയില്‍ ഇന്നും പച്ചപിടിച്ചുനില്‍ക്കുന്നു. സംഘസംസ്‌കൃതിയെന്ന ഗംഗാമയീപ്രവാഹത്തെക്കൊണ്ട് ഭാഗീരഥ ദൗത്യമെന്നപോലെ അദ്ദേഹം എന്റെ ഗ്രാമത്തെ സേചനം ചെയ്യിച്ചു. അദ്ദേഹത്തിന്റെ വാടിയില്‍ കിളുര്‍ത്ത സംഘം ആ പ്രദേശത്തെ മുഴുവനും ചൂഴ്ന്നുനില്‍ക്കുന്ന ഒന്നായി ഇന്നു മാറിക്കഴിഞ്ഞു. ഒരുകാലത്തു ചെങ്ങന്നൂര്‍ സംഘ ജില്ലയില്‍പ്പെട്ട അടൂര്‍ താലൂക്കിലെ പ്രധാനപ്പെട്ട സംഘശാഖകളില്‍ ഒന്നായിരുന്നു ഞങ്ങളുടെ പെരുമ്പുളിക്കല്‍ ശാഖ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഒരുകാലത്തെ മുതിര്‍ന്ന പ്രവര്‍ത്തകരും പ്രചാരകരും നിത്യസന്ദര്‍ശനം നടത്താറുള്ളതായിരുന്നു ഈ ശാഖ. ജില്ലാപ്രചാരകനായ പട്ടാമ്പിക്കാരന്‍ കൃഷ്‌ണ്ണേട്ടന്റെയും താലൂക്ക് പ്രചാരകന്‍ വരദേട്ടന്റെയും നേരിട്ടുള്ള ശിക്ഷണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ശാഖയില്‍ സന്ദര്‍ശനം നടത്തിയിരുന്ന പല പ്രമുഖരും സംഘത്തിന്റെ കേരളത്തിലേതന്നെ സംഘടനാവികാസത്തിനു സ്തുത്യര്‍ഹമായ സാരഥ്യം വഹിച്ചവരായിരുന്നു.
കേരളത്തിന്റെ ഡോക്ടര്‍ജിയെന്നോ ഗുരുജിയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ആദ്യകാല പ്രചാരകനായിരുന്ന ഭാസ്‌ക്കരറാവുജിയുടെ ഈ ശാഖയുമായുള്ള ബന്ധത്തെപ്പറ്റി പെരുമ്പുളിക്കലേ മുതിര്‍ന്ന സംഘപ്രവര്‍ത്തകര്‍ ഇന്നും വാചാലരാവാറുണ്ട്. സംഘത്തിന്റെ മുന്‍ പ്രാന്തസംഘചാലകനായിരുന്ന പ്രൊഫസ്സര്‍ എം.കെ. ഗോവിന്ദന്‍ നായര്‍ (ഞങ്ങളുടെ പ്രിയങ്കരനായിരുന്ന ഗോവിന്ദന്‍ നായര്‍ സാര്‍) ഞങ്ങളുടെ ശാഖയെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൊണ്ട് നിരന്തരം അനുഗ്രഹിച്ചിരുന്നു. എല്ലാറ്റിനുമുപരിയായിരുന്നു ഋഷിതുല്ല്യനായിരുന്ന മാധവ്ജിയുടെ ഇടക്കിടെയുള്ള ശാഖാസന്ദര്‍ശനം. വൈജ്ഞാനികതയുടെയും, ഋഷിതുല്ല്യമായ ജീവിതചര്യയുടെയും കര്‍മ്മകുശലതയുടേയും പുരുഷാകാരമായിരുന്നു പി. മാധവന്‍ എന്ന മാധവ്ജി. അദ്ദേഹം സംഘവൃത്തങ്ങളില്‍ മാത്രമല്ല മറിച്ച് കേരളത്തിന്റെ സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍പ്പോലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ക്രാന്തദര്‍ശിയായിരുന്നു. അന്നത്തെ സംഘപ്രചാരകരുടെ മുന്‍ നിരതന്നെ ഞങ്ങളുടെ ശാലയുടെ മാര്‍ഗ്ഗനിര്‍ദേശത്തിനുണ്ടായിരുന്നു. എഫ്.എ.സി.റ്റിയില്‍ നിന്നും എന്‍ജിനീയര്‍ പദവി രാജിവച്ച് സംഘപ്രചാരകനായ നാരായണ്‍ജി, ഇന്നും സംഘപ്രവര്‍ത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന മുതിര്‍ന്ന പ്രചാരകനായ എസ്. സേതുമാധവന്‍ (സേതുവേട്ടന്‍) എന്നുവേണ്ട പ്രചാരകന്മാരുടെ ഒരു വലിയ നിരതന്നെ ഞങ്ങളുടെ ശാഖയുടെ പ്രവര്‍ത്തനത്തിനു പ്രചോദനമായിരുന്നു. ഇവര്‍ക്കെല്ലാം ഗുരുതുല്യനാം വണ്ണം ആദരണീയനായിരുന്നു ശങ്കരപ്പിള്ളസ്സാര്‍. ശങ്കരപ്പിള്ളസ്സാറിന്റെ ആദ്ധ്യാത്മികവിജ്ഞാനവും രാഷ്ട്രപാരമ്പര്യത്തോടുള്ള ആത്മനിഷ്ഠമായ ആഭിമുഖ്യവുമായിരുന്നു രാഷ്ട്രീയ സ്വയംസേവക സംഘത്തെ ഞങ്ങളുടെ ദേശത്തേക്കു കൊണ്ടുവന്നതെന്നു പറഞ്ഞാല്‍ അതില്‍ അയാഥാര്‍ത്ഥ്യതയൊന്നുമില്ല. ആനന്ദനിര്‍വൃതിയുടെ നിമിഷങ്ങളില്‍ ”എനിക്കു ഡോക്ടര്‍ജിയുണ്ട്, സംഘമുണ്ട്” എന്നദ്ദേഹം ഉരുവിടാറുള്ളത് ശിഷ്യരായ ഞങ്ങള്‍ ഇന്നും ഓര്‍ക്കാറുണ്ട്. സംഘവും ശാഖയും അദ്ദേഹത്തിനനുഭൂതിയായിരുന്നു. ആ ഗുരുനാഥന്റെ പാദയുഗ്മങ്ങളില്‍ ഓരായിരം അഞ്ജലീപുഷ്പങ്ങളര്‍പ്പിച്ചുകൊണ്ടും അദ്ദേഹത്തിന്റെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും ഈയുള്ളവന്‍ ഗുരുദക്ഷിണ അര്‍പ്പിക്കട്ടെ.






















