ഇന്നലെ തികച്ചും അപ്രതീക്ഷിതമായാണ് ഗോവിന്ദരാജനെ കാണാനിടയായത്, രമേശ്വരത്ത് വെച്ച്. ആകസ്മികമായ സമാഗമം – വര്‍ഷങ്ങള്‍ക്ക് ശേഷം…
തലേദിവസം തന്നെ രാമേശ്വരത്ത് എത്തിയതുകൊണ്ട് രാവിലെ നേരത്തെ തന്നെ അമ്പലത്തിലെത്തി. രാമചന്ദ്രനും രോഹിണിയും ആദ്യം പോയത് തീര്‍ത്ഥക്കുളങ്ങളിലെ സ്‌നാനഘട്ടങ്ങളിലേക്കാണ്; നല്ല തിരക്കുണ്ട്. കടലില്‍ നിന്നും തണുത്ത കാറ്റ് വീശുന്നു. തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഗൈഡ് ധൃതികൂട്ടുന്നുണ്ട്. ഓരോ തീര്‍ത്ഥസ്ഥാനത്തും പൂജാരിമാര്‍ ബക്കറ്റും കയറുമായി റെഡിയായി നില്‍ക്കുന്നുണ്ട്. ഭക്തര്‍ അടുത്തെത്തുമ്പോള്‍ വെള്ളം കോരി തലയിലൊഴിക്കുന്നു. സമുദ്രത്തിനടുത്താണെങ്കിലും തീര്‍ത്ഥ കുളങ്ങളിലെ ജലത്തിന് ഉപ്പുരസം വളരെക്കുറവാണ്.
രോഹിണി ആകെ നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു! രാമചന്ദ്രനാവട്ടെ കൈക്കുമ്പിളില്‍ വെള്ളമെടുത്ത് തലയിലര്‍പ്പിച്ചതേയുള്ളൂ. ജലദോഷമോ പനിയോ പിടിച്ചാലോ…! പക്ഷേ… രോഹിണി യാതൊരു കൂസലുമില്ലാതെ… ”എല്ലാം ശ്രീരാമസ്വാമി നോക്കിക്കോളും. എനിക്കൊരു പേടിയുമില്ല…”
ഓരോ തീര്‍ത്ഥങ്ങള്‍ പിന്നിടുമ്പോഴും അവള്‍ പറഞ്ഞു…. ക്ഷേത്ര കുളങ്ങളിലെ നീരാടല്‍ കഴിഞ്ഞശേഷം രോഹിണി ഡ്രസ്സ് മാറാന്‍ പോയി.
രാമചന്ദ്രന്‍ സന്ദര്‍ശകരെ നിര്‍ന്നിമേഷനായി നോക്കി ഒരു മൂലയില്‍ ഒഴിഞ്ഞ് നില്‍ക്കുമ്പോള്‍…
ഒരാള്‍ അയാളെ തന്നെ ശ്രദ്ധിച്ചുകൊണ്ട് നില്‍ക്കുന്നു! ആള്‍ ആജാനബാഹുവും പൊക്കമുള്ളതുമായ ഒരാളാണ്… ആദ്യം രാമചന്ദ്രന്‍ അതത്ര ശ്രദ്ധിച്ചില്ല… പക്ഷെ അയാള്‍ പതുക്കെ പതുക്കെ രാമചന്ദ്രന്റെ അടുത്തേക്ക് വന്നു.
മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അയാള്‍ ചോദിച്ചു… ”രാമചന്ദ്രനല്ലെ? ഓലപ്പാറയിലെ കോടംകോട് കളത്തിലെ ദാമോദരന്‍ മാഷിന്റെ മരുമകന്‍?”
രാമചന്ദ്രന്‍ അത്ഭുതപ്പെടുകയായിരുന്നു. ഇത്ര കൃത്യമായി വീട്ടുപേരും സ്ഥലപ്പേരും മറ്റു വിവരങ്ങളും പറയണമെങ്കില്‍…. ആരായിരിക്കും ഇയാള്‍… ഓര്‍മ്മയുടെ കയത്തില്‍ എത്ര മുങ്ങിത്തപ്പിയിട്ടും രാമചന്ദ്രനൊരു പിടിയും കിട്ടിയില്ല… അല്‍പ്പം സംശയത്തോടെ അയാള്‍ ചോദിച്ചു: ”അതെ.. താങ്കള്‍ക്കെങ്ങനെ മനസ്സിലായി? താങ്കളാരാണ്?”
ആഗതന്‍ ഉച്ചത്തില്‍ ചിരിച്ചു… ചിരിച്ചപ്പോള്‍ മുന്‍വശത്തെ സ്ഥാനം തെറ്റിയെ പല്ലുകള്‍ വ്യക്തമായി രാമചന്ദ്രന്‍ കണ്ടു.
”എന്നെ ഓര്‍മ്മയില്ലെ രാമുവിന്? പത്തീശ്വരമ്പലത്തിന്റെ തെക്ക് ഭാഗത്തുള്ള വിശാലമായ പാടം താണ്ടിയാലുള്ള ഓമശ്ശേരി തറവാട്ടിലെ കൃഷ്ണ നാരായണന്‍ നായരുടെ മരുമകന്‍ ഗോവിന്ദരാജന്‍? മാനഴി എല്‍.പി.സ്‌കൂളില്‍ നമ്മള്‍ ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചിട്ടുണ്ട്…” അയാള്‍ ഓര്‍മ്മയുടെ വാതായാനങ്ങള്‍ മെല്ലെ തുറക്കുകയാണ്!
”ഓ… ഗോവിന്ദരാജന്‍… സോറി… എനിക്കാദ്യം മനസ്സിലായില്ല. ഇപ്പോഴെല്ലാം ഓര്‍മ്മ വരുന്നു…” രാമചന്ദ്രന്‍… ”അതെയതെ…. ആ ഗോവിന്ദ രാജന്‍ തന്നെ…” അയാള്‍ കൈപിടിച്ച് കുലുക്കി.
”വെരി സോറി…. ഗോപൂ… എനിക്കാദ്യം….” രാമചന്ദ്രന്‍ അയാളെ ആലിംഗനം ചെയ്തു….!”
”വര്‍ഷങ്ങളെത്രയായി തമ്മില്‍ കണ്ടിട്ട്… മാനഴി സ്‌കൂള്‍ വിട്ടതില്‍ പിന്നെ ഇതുവരെയും….” ഗോപു വീണ്ടും ഉറക്കെ ചിരിച്ചു… വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ പഴയ ചിരി തന്നെ! പലപ്പോഴും ശേഖരന്‍ മാഷോട് ചീത്ത കേള്‍ക്കാനിടയാക്കാറുള്ള ചിരി… ”ഇപ്പോളെവിടെയാണ് ഗോപൂ…..? കുട്ടികള്‍? കുടുംബം?” രാമചന്ദ്രന് എല്ലാം അറിയാനുള്ള വ്യഗ്രതയായി.
”വാ…. പറയാം… എല്ലാം വിശദമായി പറയാം…. ഇന്ന് രാമു എന്റെ അതിഥിയാണ്. വീട്ടില്‍ ഒരു ദിവസം തങ്ങിയിട്ട് പോകാം….” ”അത്… പിന്നെ…. ശ്രീമതി ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാന്‍ പോയിരിക്കയാണ്….”
”ശരി നമുക്ക് ആ കല്‍പ്പടവില്‍ ഇരിക്കാം…. അവര്‍ വരട്ടെ… അതുവരെ അവിടെയിരുന്ന് സംസാരിക്കാമല്ലോ….” ഗോപു സംഭാഷണത്തിന്റെ ചുരുളുകള്‍ നിവര്‍ത്താന്‍ തുടങ്ങി…
”ഞാന്‍ ഇരുപത്തഞ്ച് വര്‍ഷമായി രമേശ്വരത്ത് സ്ഥിരതാമസമാണ്. ഇവിടെ ബിസിനസ്സാണ്…. നാല് ലോഡ്ജുകളും രണ്ട് ഹോട്ടലുകളും സ്വന്തമായുണ്ട്…. വാമഭാഗം ഒരു ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ ടീച്ചറാണ്…
ശ്യാമ നെന്‍മാറക്കാരിയാണ്… ഓരേയൊരു മകന്‍ ഷാര്‍ജയിലാണ്… അവനും കുടുംബവും അവിടെ കഴിഞ്ഞുകൂടുന്നു….”
അവന്‍ നിര്‍ത്തി… ”അപ്പോള്‍ നാട്ടില്‍…..” രാമചന്ദ്രന്‍ സംശയമുന്നയിച്ചു…
”ഓ… അവിടെ ആരുമില്ല….
ഓമശ്ശേരി തറവാടെല്ലാം പൊളിച്ച് വിറ്റു. നാരായണന്‍ മാമ മരിച്ചിട്ട് പത്ത് പന്ത്രണ്ട് കൊല്ലായി… രമചേച്ചി സ്വിറ്റ്‌സര്‍ലാന്റിലാണ്…. ഇനി നിന്റെ വിശേഷങ്ങള്‍?”
”ഞാന്‍ പാലക്കാട് കെ.എസ്.ഇ.ബിയില്‍ നിന്നും സീനിയര്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്തു… എട്ട് കൊല്ലമായി. മക്കളില്ല… ഞാനും നാട്ടില്‍ തന്നെ തറവാട് വളപ്പില്‍ വീട് വെച്ചു…. പിന്നെ അല്‍പ്പം സാമൂഹ്യ പ്രവര്‍ത്തനം അമ്പലകമ്മിറ്റി…. വായനശാല അങ്ങനെ പോകുന്നു… ഗോപൂ…”
രാമചന്ദ്രന്‍ സ്വന്തം വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ രോഹിണി ഡ്രസ്സ് മാറി വന്നു.., അപരിചിതനായ ഒരാളുടെ കൂടെ രാമചന്ദ്രനെ കണ്ടപ്പോള്‍ അവള്‍ അല്‍പ്പം സങ്കോചത്തോടെ മാറി നിന്നു…
”ഇതാണ് ഞാന്‍ പറയാറുള്ള ഗോവിന്ദരാജന്‍… ബാല്യകാല സഖാവ്… മാനഴി എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെ ഒരുമിച്ച് പഠിച്ച…, ഇപ്പോള്‍ ഇവിടെ വലിയ ബിസിനസ്സും കാര്യങ്ങളുമൊക്കെയായി….” ഗോവിന്ദരാജന്‍ എഴുന്നേറ്റ് കൈകൂപ്പി…. രോഹിണി പ്രത്യഭിവാദനം ചെയ്തു…
”വര്‍ത്തമാനമൊക്കെ പിന്നെ മതി…. ദര്‍ശനം കിട്ടിയോ?”
”ശ്രീരാമസ്വാമിയെയും ഹനുമല്‍പാദരെയും തൊഴുതോ?”
”ഇല്ല… ഗോപൂ…. ‘ക്യൂ’വില്‍ പോയി നില്‍ക്കണം…”
”നീ ഒരു ക്യൂവിലും നില്‍ക്കണ്ട…. എല്ലാം ഞാന്‍ ശരിയാക്കിതരാം. നീ ഇവിടെ ഇരിക്ക്…. ഞാനിപ്പൊ വരാം….” അവന്‍ ധൃതിയില്‍ എങ്ങോട്ടോ പോയി…
”എന്തിനാ രാമ്വേട്ടാ അയാളെ ബുദ്ധിമുട്ടിക്കുന്നത്….?” നമുക്ക് ‘ക്യൂ’വില്‍ നിന്ന് തൊഴാം…” – രോഹിണി.
അയാള്‍ മൗനം…. അല്‍പ്പസമയത്തിനുശേഷം ഗോപു രണ്ട് സ്‌പെഷ്യല്‍ പാസുമായി വന്നു.
”ഇതാ… ഈ പാസ് കാണിച്ച് കൊടുത്താല്‍ മതി….അവര്‍ പെട്ടെന്ന് ഉള്ളിലേക്ക് കയറ്റി വിടും….”
അവന്‍ ഗോപുവിനെ അനുഗമിച്ചു…. വഴിയിലുള്ള സെക്യൂരിറ്റി ജീവനക്കാരെല്ലാം അവനെ സല്യൂട്ട് ചെയ്യുന്നുണ്ട്…. ഗോപുവാകട്ടെ മറുപടി ഒരു ചെറുപുഞ്ചിരിയിലൊതുക്കി.
”ഇനി നിങ്ങള്‍ പോയി തൊഴുതിട്ടു വരൂ… ഞാനിവിടെ തന്നെയുണ്ടാവും….”
വളരെ പെട്ടെന്നാണ് അവര്‍ക്ക് ദര്‍ശനം സാധ്യമായത്… രോഹിണി തൊഴാന്‍ നില്‍ക്കുന്നിടത്തു നിന്ന് അനങ്ങുന്നേയില്ല… അവള്‍ അങ്ങനെയാണ്… ക്ഷേത്രങ്ങളില്‍ പോയാല്‍ തൊഴുതു കൊണ്ടേയിരിക്കും… അത്രമാത്രം ഭക്തിയാണവള്‍ക്ക്..
പ്രസാദവും വാങ്ങി മടങ്ങുമ്പോള്‍ അവളുടെ മുഖം പ്രസന്നമായിരുന്നു… അവിടെ സംതൃപ്തിയുടെ മുല്ലപ്പൂക്കള്‍ വിടര്‍ന്നിരുന്നു. അവള്‍ പറഞ്ഞു…
”രാമ്വേട്ടാ.. മതിയാവോളം തൊഴുതു… ആ വിഗ്രഹത്തിന് എന്തൊരു തേജ്ജസ്സാണെന്നോ… ഹനുമല്‍ പാദരെയും ആവോളം വണങ്ങി…. എനിക്ക് സന്തോഷായി രാമ്വേട്ടാ….” പുറത്തു ഗോപു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു…. അവന്‍ ചോദിച്ചു.
”തൃപ്തിയായില്ലെ… രണ്ടാള്‍ക്കും…? വാ… നമുക്ക് വീട്ടിലേക്ക് പോകാം…”
”അത്…. …. പിന്നെ… …. ഞങ്ങള്‍ മുറിയെടുത്തിട്ടുണ്ട്… …”
രാമചന്ദ്രന്‍…. ”അതിനെന്താ… അത് ഉടന്‍ ചെക്ക് ഔട്ട് ചെയ്യണം… വാ… കാറില്‍ കയറ്…” രാമചന്ദ്രന്‍ പറഞ്ഞ ലോഡ്ജിന്റെ മുമ്പില്‍ ഗോപു കാര്‍ നിര്‍ത്തി. ”ഓഹോ… ഇതാണോ ലോഡ്ജ് ഇതെന്റെ സ്വന്തം ലോഡ്ജാണ്. അതേതായാലും നന്നായി….” ഗോപുവിനെ കണ്ടപ്പോള്‍ മാനേജര്‍ ഭവ്യതയോടെ എഴുന്നേറ്റ് നിന്നു…
”റൂം നമ്പര്‍ 202… ചെക്ക് ഔട്ട് പണ്ണുംഗോ.
അന്ത ലഗേജ് എടുത്തുകൊണ്ട് വാ…. ഫുള്‍ എമൗണ്ട് റീഫണ്ട് പണ്ണുംഗോ.”
ഗോപു മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി…
അവര്‍ കാറില്‍ ഗോപുവിന്റെ വീട്ടിലേക്ക് പോയി…
ആധുനിക രീതിയിലുള്ള വലിയ വീട്… കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട് അവര്‍ കോളിംങ്ങ് ബെല്‍ അമര്‍ത്തി… വെളുത്ത് തടിച്ച പ്രൗഢയായ ഒരു സ്ത്രീ വാതില്‍ തുറന്നു…. ”ഇത് ശ്യാമ… എന്റെ സഹധര്‍മ്മിണി. പാലക്കാട്കാരിയാണെങ്കിലും തമിഴ് സംസാരിക്കാനാണിഷ്ടം. മലയാളവും നന്നായി പറയും.
ഇതാണെന്റെ കൂട്ടുകാരന്‍… രാമചന്ദ്രന്‍…., നാട്ടുകാരന്‍… ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവര്‍… ഞാന്‍ പറയാറില്ലെ…?” അവന്‍ പരിചയപ്പെടുത്തി. അവര്‍ കൈകൂപ്പി…. രോഹിണിയെയും കൂട്ടി ശ്യാമ അകത്തേക്ക് പോയി…. ഉച്ചഭക്ഷണത്തിന് ശേഷം ”നിങ്ങള്‍ രണ്ടാളും വിശ്രമിക്ക്… മൂന്ന് മണിക്ക് നമുക്ക് ധനുഷ്‌ക്കോടിയിലേക്ക് പോവണം…. ഇവിടെ നിന്ന് മുപ്പത് കിലോമീറ്ററേയുള്ളൂ….”
ആരും വിശ്രമിച്ചതൊന്നുമില്ല… രോഹിണി ശ്യാമയുമായി വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന് സമയം മൂന്നുമണിയാക്കി. എല്ലാവരും മൂന്ന് മണിക്ക് ധനുഷ്‌ക്കോടിയിലേക്ക് തിരിച്ചു… വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ അവിടെ കിടപ്പുണ്ടായിരുന്നു. ”ഇവിടെയാണ് ബംഗാള്‍ ഉള്‍ക്കടലും ഹിന്ദുസമുദ്രവും അറബിക്കടലും സംഗമിക്കുന്നത്…” ഗോപു പറഞ്ഞു…. രാമചന്ദ്രനും രോഹിണിയും വെള്ളിനൂലുകള്‍ പോലെ ഉയര്‍ന്ന് താഴുന്ന തിരമാലകളെ നോക്കി നിന്നു…. ”ആ കാണുന്നതാണ് സേതു… ശ്രീരാമന്‍ വാനരന്മാരുടെ സഹായത്തോടെ ലങ്കയിലേക്ക് പോകാന്‍ നിര്‍മ്മിച്ച പാലത്തിന്റെ അവശിഷ്ടങ്ങള്‍” അകലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഗോപു പറഞ്ഞു. അവിടെ ഏതാനും മണല്‍ തിട്ടകളും പാറക്കൂട്ടങ്ങളും കാണാമായിരുന്നു!
രോഹിണിയും ശ്യാമയും ചോളപൊരി കൊറിച്ചുകൊണ്ട് നടക്കുകയാണ്. കാണികളില്‍ പലരും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. ചിലര്‍ കടലിന് തൊട്ടടുത്തുള്ള പാറകളില്‍ കയറിനില്‍ക്കുന്നു. ”നമുക്ക് മടങ്ങാനുള്ള സമയമായി. അഞ്ചുമണി കഴിഞ്ഞാല്‍ ഇവിടെ ആരും തങ്ങാന്‍ പാടില്ല… അവര്‍ കാറിനടുത്തേക്ക് നടന്നു. തിരിച്ചു പോവുമ്പോള്‍ ധനുഷ്‌ക്കോടി റെയില്‍വെ സ്റ്റേഷന്റെ അവശിഷ്ടങ്ങള്‍ അവര്‍ കണ്ടു. ”ഇവിടെയല്ലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരമാലകളിലും കൊടുങ്കാറ്റിലും നാശമുണ്ടായത്?” രാമചന്ദ്രന്‍ ചോദിച്ചു… ”ഒരു ട്രെയിന്‍ കാറ്റിലും തിരുമാലകളിലു പെട്ടത്.”
”പിന്നല്ലാതെ… നിങ്ങള്‍ വരുമ്പോള്‍ കണ്ട പാമ്പന്‍ പാലവും അന്ന് ഒലിച്ചുപോയി… എത്ര ആള്‍ക്കാരാണ് അന്നത്തെ ട്രെയിന്‍ അപകടത്തില്‍ മരിച്ചു പോയത്!” ഗോപു പറഞ്ഞു. മടക്കത്തില്‍ രോഹിണി കുറെ മാലകളും ശംഖുകളും ആകര്‍ഷകമായ പവിഴപ്പുറ്റുകളും വാങ്ങാന്‍ മറന്നില്ല.
രാത്രി ഭക്ഷണത്തിനുശേഷം ഗോപുവും രാമചന്ദ്രനും അവരുടെ ഭൂതകാല സ്മരണകള്‍ അയവിറക്കാന്‍ തുടങ്ങി… അപ്പുറത്ത് ശ്യാമയും രോഹിണിയും അവരുടേതായ ലോകം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. ”ഗോപൂ നിനക്കോര്‍മ്മയുണ്ടോ നമ്മള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴുണ്ടായ ആ സംഭവം!” രാമചന്ദ്രന്‍ ചോദിച്ചു… ”അസ്സലായി… അത് മറക്കാന്‍ പറ്റ്വോ രാമൂ?” അവര്‍ പഴയ ഒന്നാം ക്ലാസ്സിലെ കുട്ടികളായി മാറി… അവര്‍ ഓര്‍മ്മച്ചെപ്പുകള്‍ തുറക്കാന്‍ തുടങ്ങി…
മാനഴി എല്‍.പി.സ്‌കൂള്‍… മുറ്റത്ത് വലിയൊരു പൂമരം പടര്‍ന്ന് പന്തലിച്ച് നില്‍പ്പുണ്ട്… ഇടവപ്പാതി തിമര്‍ത്തു പെയ്യുന്നുണ്ട്.
ഒന്നാം ക്ലാസ്സില്‍ അവരുടെ ടീച്ചര്‍ നാരായണി ടീച്ചര്‍… ഗോപുവാണ് ബെഞ്ചില്‍ ഒന്നാമതായി ഇരിക്കുന്നത്… രണ്ടാമന്‍ പരമശിവനാണ്… അവനെ തങ്കപ്പന്‍ എന്നാണ് കുട്ടികള്‍ വിളിച്ചിരുന്നത്. രാമചന്ദ്രന്‍ മൂന്നാമനാണ്… ഇന്റര്‍വെല്ലിന് നാരായണി ടീച്ചര്‍ ചായ കുടിക്കാന്‍ സ്റ്റാഫ് റൂമിലേക്ക് പോയ സമയം….
”ഒന്നാമന്‍… കൊന്നപൂവ്… രണ്ടാമന്‍ രാജാവ്… മൂന്നാമന്‍ ” – ” ഗോപു മോശമായ ഒരു വാക്ക് പറഞ്ഞു. ”നീ പോടാ… കഴുതേ…” വ്രണിത ഹൃദയനായ രാമചന്ദ്രന്‍ പറഞ്ഞു… പെട്ടെന്നാണ് അതുണ്ടായത്…. ഗോപു തകരപോളകളുള്ള കൂര്‍ത്ത മൂലയുള്ള ചട്ടയുള്ള സ്ലേറ്റ് കൊണ്ട് രാമചന്ദ്രന്റെ തലക്ക് ആഞ്ഞൊരു കൂത്ത്!
”അയ്യോ….” രാമചന്ദ്രന്‍ ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി… മുറിവില്‍ നിന്നും ചോരപ്പുഴയൊഴുകി…. രാമചന്ദ്രന്റെ ഷര്‍ട്ടും ട്രൗസറും ചോരയില്‍ കുതിര്‍ന്നു. ക്ലാസ്സ് നിശ്ശബ്ദം തൊട്ടപ്പുറത്തെ ഒന്നാം ക്ലാസ്സ് ‘ബി’ ക്ലാസ്സില്‍ നിന്നും തടിച്ച് കഷണ്ടിതലയുള്ള ശേഖരന്‍ മാഷ് ഓടി വന്നു… മാഷ് ഇന്റര്‍വെല്ലിന് ചായകുടിക്കാന്‍ പോവാറില്ല… ക്ലാസ്സില്‍ തന്നെയിരിക്കുകയാണ് പതിവ്….
കയ്യില്‍ വലിയൊരു ചൂരലുമുണ്ടാവും…
നാരായണി ടീച്ചറും എഴുത്തച്ഛന്‍ മാഷും ഗോപിനാഥന്‍ മാഷും ഓടിവന്നു… ഗോപു പകച്ചു നില്‍ക്കുകയാണ്…
രാമചന്ദ്രന്റെ നിലവിളി ഉച്ചത്തിലായി… വേദനകൊണ്ട് അവന്‍ പുളയുകയാണ്…
അഞ്ചാം ക്ലാസ്സിലെ വെളുത്ത ചുരുളന്‍ മുടിയുള്ള ചന്ദ്രനും കൃഷ്ണനുണ്ണിയും എന്നുവേണ്ട മറ്റെല്ലാ മുതിര്‍ന്ന കുട്ടികളും ഒന്നാം ക്ലാസ്സിലെത്തി…. ശേഖരന്‍ മാഷ് എവിടെ നിന്നോ കുറച്ച് പഞ്ചസാര കൊണ്ടു വന്ന് തലയിലെ മുറിവിലിട്ടു… ഒരു തുണി കഷ്ണം മുറിവില്‍ വെച്ച് വിരല്‍ കൊണ്ട് അമര്‍ത്തി പിടിച്ചു… ആരോ വന്ന് ഗോപുവിനെ പുറത്തേക്ക് കൊണ്ടുപോയി…. അവന്‍ കരയുന്നുണ്ട്. പിന്നീട് ഒരാഴ്ച ഗോപു സ്‌കൂളില്‍ വന്നില്ല. വീണ്ടും വന്നപ്പോള്‍…
അവര്‍ രണ്ടുംപേരും അതെല്ലാം മറന്ന് കഴിഞ്ഞിരുന്നു! അവര്‍ വീണ്ടും പഴയ കൂട്ടുകാരായി…
”ആ മുറിവിന്റെ പാട് ഇപ്പോഴും തലയിലുണ്ട്. ഗോപൂ… തലതടവി ചിരിച്ചുകൊണ്ട് രാമു പറഞ്ഞു… ”എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു അല്ലെ രാമൂ…?”
അവര്‍ വീണ്ടും വര്‍ത്തമാനകാലത്തിലേക്ക് കൂപ്പുകുത്തി വീണു. തൊട്ടടുത്ത് ശ്യാമയും രോഹിണിയും എല്ലാം സശ്രദ്ധം കേട്ടുകൊണ്ട് നിശ്ശബ്ദരായി ഇരിക്കുകയാണ്… സംഭ്രമത്തോടെ…
”നേരം ഒരുപാടായി… പിന്നെ രാവിലെ ഒരു പ്രാവശ്യം കൂടി ക്ഷേത്ര ദര്‍ശനം… പ്രധാന ക്ഷേത്രത്തിനടുത്ത് സമുദ്രത്തിന്നഭിമുഖമായി കുന്നിന്‍ മുകളില്‍ മറ്റൊരു ക്ഷേത്രമുണ്ട്. ശ്രീരാമസ്വാമിയുടെ പാദങ്ങളാണ് അവിടെ പ്രതിഷ്ഠ… കുറെ പടികള്‍ കയറണം. അവിടെയും പോകാം.”
”നാളെ ഉച്ചക്ക് ഒരു മണിക്കാണ് ട്രെയിന്‍… പിന്നെ.. ഗോപൂ… നീയും ശ്രീമതിയും നമ്മുടെ ഗ്രാമത്തിലേക്ക് വരണം… അവിടമൊക്കെ കാണേണ്ടെ? സ്‌കൂള്‍ മുറ്റത്തെ വലിയ പൂമരം മുറിച്ചു പോയി… അവിടെയിപ്പോള്‍ ഭംഗിയുള്ള പൂന്തോട്ടമാണ്… പഴയ സ്‌കൂള്‍ കെട്ടിടമൊക്കെ പൊളിച്ച് പുതിയ ആര്‍.സി. കെട്ടിടം വന്നു… സ്‌കൂളിന് മുമ്പിലൂടെ വിശാലമായ ടാറിട്ട റോഡ്… വാഹനങ്ങളുടെ തിരക്കിട്ട ഓട്ടം… നീ എന്തായാലും വരണം ഗോപൂ…”
രാമചന്ദ്രന്‍ പറഞ്ഞു…. ”ഞങ്ങള്‍ തീര്‍ച്ചയായും വരും രാമൂ…”
പിറ്റെദിവസം അവരെ യാത്രയാക്കാന്‍ ഗോപുവും ശ്യാമയും സ്റ്റേഷനില്‍ വന്നിരുന്നു… ശ്യാമ ഒരു പാക്കറ്റ് രോഹിണിയെ ഏല്‍പ്പിച്ചു… ”ഒരു സാരിയാണ്” ശ്യാമ പറഞ്ഞു…
ഗോപൂ മറ്റൊരു പാക്കറ്റെടുത്ത് രാമുവിനെ ഏല്‍പ്പിച്ചു… ”വീട്ടിലെത്തിയതിനു ശേഷമെ തുറക്കാന്‍ പാടുളളു, രാമൂ….” ഗോപു ഓര്‍മ്മിപ്പിച്ചു… രാമേശ്വരം-കോയമ്പത്തൂര്‍ എക്‌സ്പ്രസ് സ്റ്റേഷന്‍ വിടുകയാണ്… ഗോപു രാമുവിന്റെ കൈ പിടിച്ച് കുലുക്കി… ആ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെയും കണ്ണുകള്‍ സജലങ്ങളായിരുന്നു…. ട്രെയിന്‍ മന്ദം മന്ദം പാമ്പന്‍ പാലത്തിലേക്ക് പ്രവേശിക്കുകയാണ്… രാമുവും രോഹിണിയും നീണ്ട മൗനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു… വീട്ടിലെത്തിയതും രാമു ഉദ്വേഗത്തോടെ കയ്യിലെ പാക്കറ്റ് പൊളിച്ച് നോക്കി… അത് മറ്റൊന്നുമായിരുന്നില്ല… നാലു മൂലയിലും തകരപ്പോളകള്‍ ഘടിപ്പിച്ച ചട്ടമുള്ള ഭംഗിയുള്ള ഒരു സ്ലേറ്റ്!






















