അടിയന്തരാവസ്ഥക്ക് ശേഷം തൃശ്ശൂര്‍ ജില്ലയില്‍ സംഘവ്യാപനത്തിന് നേതൃത്വം കൊടുത്ത പ്രധാന കാര്യകര്‍ത്താക്കളിലൊരാളാണ് ഈയിടെ അന്തരിച്ച എ.പി.ഭരത്കുമാര്‍.
താന്‍ ഏറ്റെടുത്ത സംഘദൗത്യ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള വ്യഗ്രത, അതിനുവേണ്ടി മുന്‍കൂട്ടി നിശ്ചയിച്ചതും അല്ലാതെയുമുള്ള നിരന്തരമായ യാത്ര. ശാഖ ആരംഭിക്കാനും നിലനിര്‍ത്താനും വേണ്ടി ഭരതേട്ടന്‍ ഓടിയെത്താത്ത ശാഖയോ വീടോ, പരിപാടികളോ ഇല്ലായിരുന്നു. 1990കളില്‍ കുന്ദംകുളത്ത് സ്വയംസേവകര്‍ക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായ വിവരം അറിഞ്ഞ ഭരതേട്ടന്‍ തന്റെ ബൈക്കില്‍ അവിടെ എത്തിച്ചേര്‍ന്നു. സ്വയംസേവകര്‍ക്ക് നേരെ തോക്കു ചൂണ്ടി നില്‍ക്കുന്ന ഡി.വൈ.എസ്.പിയോട് ആദ്യം എന്നെ വെടി വെക്ക് എന്ന് പറഞ്ഞ് ഷര്‍ട്ടിന്റെ ബട്ടണ്‍ ഊരി നെഞ്ച് വിരിച്ചു നിന്ന ഭരതേട്ടനു മുന്നില്‍ പകച്ചു നില്‍ക്കാനേ പോലീസ് ഓഫീസര്‍ക്കു കഴിഞ്ഞുള്ളൂ. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രതിസന്ധികളില്‍ സംഘത്തിനുവേണ്ടി പ്രതിരോധം തീര്‍ക്കുന്ന ഭരതേട്ടന്‍ തൃശ്ശൂരിലെ സ്വയംസേവകരുടെ പ്രേരണയും, പ്രചോദനവും ആത്മധൈര്യവും, ആത്മവിശ്വാസവുമായിരുന്നു. സംശയങ്ങള്‍ അകന്നകന്ന് മനസ്സുനിര്‍മ്മലമാകണം എന്ന സംഘഗീതത്തിലെ വരികള്‍ പോലെ സംഘകാര്യത്തില്‍ ഭരതേട്ടന് തികഞ്ഞ ആശയവ്യക്തത ഉണ്ടായിരുന്നു. തന്നെ സമീപിക്കുന്ന കാര്യകര്‍ത്താക്കള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ ഭരതേട്ടന് കഴിയുമായിരുന്നു.
ഭരത്കുമാര്‍ എന്ന സ്വയംസേവകന്റെ പ്രതിബദ്ധതയും, ഇച്ഛാ ശക്തിയും, ധീരതയും പ്രകടമാക്കപ്പെട്ടത് അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ആയിരുന്നു. കുരുക്ഷേത്രത്തിന്റെ വിതരണവും, ആശയ വിനിമയവും ഒക്കെയായിരുന്നു അടിയന്തരാവസ്ഥ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഭരതേട്ടന് നിശ്ചയിക്കപ്പെട്ട ദൗത്യം. ആ ദൗത്യനിര്‍വ്വഹണത്തിനിടയില്‍ അദ്ദേഹത്തെ പോലീസ് പിടികൂടി മര്‍ദിച്ചു. മര്‍ദ്ദിക്കും തോറും ഭാരത്മാതാ വിളിയുടെ ശബ്ദം ഉറക്കെയായി. പോലീസ് ബൂട്ടും, ലാത്തിയും നിര്‍ബാധം ശരീരത്തില്‍ പതിച്ചപ്പോഴും ആ ഇരുപത്തിമൂന്നുകാരന്‍ കരയാതെ തളരാതെ പിടിച്ചു നിന്നു. കൊടിയ മര്‍ദ്ദനവും നാലു മാസത്തെ ജയില്‍വാസവും കഴിഞ്ഞ് പുറത്തുവന്ന ശേഷം മനസ്സ് ദുര്‍ബ്ബലമാകാതെ ആശങ്കയില്ലാതെ ആ ധീരനായ സ്വയംസേവകന്‍. സംഘകാര്യത്തില്‍ മുഴുകി.
ഭരതേട്ടന്‍ ഗായകനായിരുന്നോ എന്നറിയില്ല. മറ്റു പാട്ടുകള്‍ ഒന്നും പാടിക്കേട്ടിട്ടില്ല. പക്ഷേ സംഘത്തില്‍ അതുല്യഗായകനായിരുന്നു ഭരതേട്ടന്‍. ഭരതേട്ടന്‍ പാടുമ്പോള്‍ ഗണഗീതങ്ങള്‍ക്ക് ഇമ്പവും ഭാവപൂര്‍ണ്ണതയും കൈവരുമായിരുന്നു. വിവേകാനന്ദ സാഹിത്യങ്ങളില്‍ അതിയായ അവഗാഹമുള്ള വ്യക്തിയായിരുന്നു ഭരതേട്ടന്‍. രാമകൃഷ്ണ മിഷനില്‍ നിന്നും അദ്ദേഹം മന്ത്രദീക്ഷ സ്വീകരിച്ചിരുന്നു. ചിന്മയാനന്ദസ്വാമികളുമായി ആത്മീയ ബന്ധം ഉണ്ടായിരുന്ന അദ്ദേഹം ഭഗവദ്ഗീതാ പഠനത്തിനും സമയം കണ്ടെത്തിയിരുന്നു. ശ്രീരാമകൃഷ്ണ മിഷന്‍, ചിന്മയ മിഷന്‍, അമൃതാനന്ദമയി മഠം തുടങ്ങിയ ആധ്യാത്മിക പ്രസ്ഥാനങ്ങളുമായി ഇഴചേര്‍ന്ന് പ്രവര്‍ത്തിച്ച ഭരതേട്ടന്‍ തൃശ്ശിവപേരൂരിലെ അധ്യാത്മിക സംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു.
സേവനരംഗത്തും, സാംസ്‌കാരിക രംഗത്തും പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുമായി സമ്പര്‍ക്കം പുലാര്‍ത്തുവാനും അവയെ സംഘത്തോട് ചേര്‍ക്കുവാനും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും ഭരതേട്ടന് സാധിച്ചു. സക്ഷമയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എന്നീ നിലയിലെല്ലാം പ്രവര്‍ത്തിക്കുമ്പോഴും ഭരതേട്ടന്റെ കാര്യകര്‍തൃശേഷി ആ സംഘടനകള്‍ക്ക് നവോന്മേഷം നല്‍കി. താന്‍ ജോലി ചെയ്തിരുന്ന ഇ.എസ്.ഐ.കോര്‍പ്പറേഷനില്‍ ഇടതുപക്ഷം നേതൃത്വം കൊടുത്തിരുന്ന യൂണിയന്‍ പിടിച്ചെടുത്ത് ജനറല്‍ സെക്രട്ടറിയായും, പ്രസിഡന്റായും ഇരുപത്തിനാല് വര്‍ഷം യൂണിയന്‍ ഭരണം നടത്താനും ഭരതേട്ടനിലെ സംഘാടകന് സാധിച്ചു.
1952-ല്‍ ചെറുകുളത്ത് പത്മനാഭമേനോന്റേയും എടയത്ത് പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ച ഭരതേട്ടന്‍ ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തന്റെ ജ്യേഷ്ഠ സഹോദരാനായ മുരളീധരന്റെ കൈപിടിച്ച് മുളങ്കുന്നത്തുകാവ് ശാഖയിലെ സ്വയംസേവകനാകുന്നത്. ജീവിത പ്രതിസന്ധികളിലിലും, അസുഖങ്ങള്‍ ശരീരത്തെ ആക്രമിച്ചപ്പോഴുമെല്ലാം തളരാതെ, വഴങ്ങാതെ ആറ് പതിറ്റാണ്ടു കാലം നിരന്തരമായി സംഘപ്രവര്‍ത്തനം നടത്തിയ ഭരതേട്ടന്‍ ഇച്ഛാശക്തിയുടെ പ്രതീകമാണ്.






















