പുറത്ത് മരച്ചില്ലകളില്‍ നിന്നും ഉയരുന്ന കിളികളുടെ വൈവിധ്യമാര്‍ന്ന നാദങ്ങളും പൂവന്‍ കോഴിയുടെ കൂവലും ക്ഷേത്രത്തിലെ ശംഖനാദവും കേട്ട് ശ്രീധരനുണ്ണി കിടക്കയില്‍ ഒന്നു കൂടി മൂരിനിവര്‍ത്തി ചരിഞ്ഞു കിടന്നു. നേരം പുലരാന്‍ തുടങ്ങിയിരിക്കുന്നു. നേരത്തേ എഴുന്നേല്‍ക്കാന്‍ പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ല. ഉറക്കത്തിനും ഉണര്‍വ്വിനും മറ്റ് മാനദണ്ഡങ്ങളൊന്നും തന്നെ ശ്രീധരനുണ്ണിയെ സംബന്ധിച്ചില്ല.
”ഉണ്ണ്യേ, നേരം വെളുത്തുട്ടോ… എഴുന്നേല്‍ക്കണില്ല്യേ?”
ശങ്കരേട്ടന്റെ ശബ്ദമാണ്. പത്രം വിതരണമാണ് പുള്ളിക്കാരന്റെ ജോലി. ആസ്ത്മ രോഗിയായ അമ്മയും ഏട്ടനും താനുമടങ്ങിയ കുടുംബം. അച്ഛന്‍ നേരത്തേ മരിച്ചുപോയി. പത്താം വയസ്സില്‍ പൂര്‍ണ്ണമായി കാഴ്ചശക്തി നഷ്ടപ്പെട്ട തനിക്ക് ആശ്രയം രോഗിയായ അമ്മയും ശങ്കരേട്ടനും മാത്രമാണ്. പ്രാഥമിക കാര്യങ്ങളടക്കം ചെയ്യുന്നതിന് സഹായം ഏട്ടന്‍ മാത്രമാണ്.
അമ്മയുടെ നീണ്ട ചുമ കേള്‍ക്കുമ്പോള്‍ തന്റെ നെഞ്ച് പൊട്ടുന്ന പോലെയാണ് തോന്നുക.
”കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതി
കരമൂലേതു ഗോവിന്ദ
പ്രഭാതേ കരദര്‍ശനം…”
കുട്ടിക്കാലത്ത് പഠിച്ചതു അപ്പടി ഉള്ളം കയ്യില്‍ നോക്കി പറഞ്ഞു ശീലച്ചതാണ്. ലക്ഷ്മിയും സരസ്വതിയും മഹാവിഷ്ണുവും തന്റെ വലതു കയ്യില്‍ തന്നെ എപ്പോഴും ഉപവിഷ്ടരാണ്. മനസ്സിന്റെ അകക്കണ്ണുകളില്‍ പൂര്‍ണ്ണമായും അത് ദര്‍ശിക്കുന്നുമുണ്ട്.
”വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം!” അതങ്ങനെ തന്നെ ഇരിക്കട്ടെ.
അമ്മയുടെ നീണ്ട ചുമ, അടുത്തെത്തുന്തോറും സാന്നിദ്ധ്യം അനുഭവിച്ചു തുടങ്ങി.
”മോനേ ഉണ്ണീ, എഴുന്നേറ്റ് വാ കഴുകി ഈ കാപ്പികുടിക്ക്…’
തന്നെ സ്പര്‍ശിച്ചുകൊണ്ട് അമ്മ പറഞ്ഞു. എഴുന്നേറ്റ് ചുമരില്‍ പിടിച്ചുപിടിച്ച് വീടിനുള്ളിലെ കുളിമുറിയില്‍ പോയി കൈകാലുകള്‍ കഴുകിവന്നു. നിത്യവുമുള്ള പരിശീലനത്തില്‍ നിന്നും നേടിയെടുത്തതാണിത്. അമ്മയുടെ കയ്യില്‍ നിന്നും കാപ്പി വാങ്ങിക്കുടിച്ചു.
”അമ്മയ്ക്ക് ചുമയും ശ്വാസം മുട്ടും തീരെ കുറവില്ലാന്ന് തോന്ന്ണു്? അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഞാന്‍ പറഞ്ഞതാ ഏട്ടനോട് …”
”അവന്‍ കെടന്ന് കഷ്ടപ്പെടുന്നതു കാണുമ്പോ എനിക്ക് ഒന്നും പറയാന്‍ തോന്നണില്യ കുട്ട്യേ….” അമ്മ സ്വയം ആശ്വസിച്ചു.
”പത്രമിട്ടിട്ട് വരട്ടെ… ഞാനൊന്നും കൂടി പറയാം” അമ്മയുടെ ചുമ നേര്‍ത്തു നേര്‍ത്തു വന്നു. തനിക്ക് കാഴ്ചശക്തിയുണ്ടായിരുന്നെങ്കില്‍ അമ്മയുടെ അസുഖമൊക്കെ താന്‍ ചികിത്സിച്ചുമാറ്റിയേനെ!
തന്റെ ബാല്യത്തെക്കുറിച്ച് ശ്രീധരനുണ്ണി ഓര്‍ക്കാന്‍ തുടങ്ങി. സ്‌കൂളില്‍ മറ്റ് കുട്ടികളോടൊത്ത് കളിച്ചും ചിരിച്ചും പൊയ്‌ക്കൊണ്ടിരുന്നതിനിടയിലാണ് കലശലായ തലവേദന അനുഭവപ്പെട്ടത്. ക്രമേണ കാഴ്ചശക്തി മങ്ങാന്‍ തുടങ്ങി. നേത്രപടലങ്ങളില്‍ ബാധിച്ചിരിക്കുന്ന റെട്ടിനോപ്പതി എന്ന രോഗം ബാധിച്ചതാണ് കാഴ്ച മങ്ങാന്‍ കാരണമെന്ന് നാട്ടിലെ നേത്രചികിത്സാ വിദഗ്ദ്ധര്‍ കണ്ടെത്തി. രണ്ടുമൂന്നു ശസ്ത്രക്രിയകളും നടത്തി. എവിടെ! തന്റെ നേരിയ കാഴ്ച ശക്തിപോലും മങ്ങിമങ്ങി പൂര്‍ണ്ണ അന്ധതയിലേയ്ക്ക് ആഴ്ന്നിറങ്ങുകയായിരുന്നു പിന്നെ.
സംഗീതം, നാടകം, സിനിമ, കഥകളി ഇവ ആസ്വദിക്കുന്നതിന് എത്ര സമയം വേണമെങ്കിലും ആഹാരം പോലും ഒഴിവാക്കി ഉത്സവപ്പറമ്പുകളിലും സിനിമാതിയേറ്ററുകളിലും കൂട്ടുകാരായ വേണു, നന്ദഗോപന്‍ ഇവരോടൊപ്പം ചുറ്റിക്കറങ്ങുമായിരുന്നു. കഥകളികളായ സന്താനഗോപാലവും ഉത്തരാസ്വയംവരവും കീചകവധവുമൊക്കെ കാണാപ്പാഠമാണ്.
ലോകകാര്യങ്ങളൊക്കെ മനോദര്‍പ്പണത്തിലൂടെ കാണുകയും മനസ്സിലാക്കുകയും കൂട്ടുകാരോടൊപ്പം അതു ചര്‍ച്ച ചെയ്യുകയുമൊക്കെ ഇപ്പോഴും ചെയ്തു വരുന്നു. കൂട്ടുകാരോടൊപ്പം ചിലവഴിക്കുന്ന സമയങ്ങളില്‍ മാത്രമാണ് തന്റെ വൈകല്യത്തെക്കുറിച്ച് മറക്കുന്നത്. ഏകാന്തതകളില്‍ തനിച്ചിരുന്നു കരയാറുണ്ട്.
ഇപ്പോള്‍ വയസ്സ് നാല്പതിനോടടുക്കാറായി. സന്തതസഹചാരിയായി ഒരു പെണ്‍കുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന് ഒരിക്കലെങ്കിലും താന്‍ സ്വപ്നം കണ്ടിരുന്നു. ശങ്കരേട്ടന്‍ ഒരു വിവാഹം കഴിച്ചിട്ടുവേണ്ടേ തനിക്ക് അങ്ങനെ ഒന്നിനെക്കുറിച്ച് ചിന്തിക്കാന്‍! അല്ലെങ്കില്‍ തന്നെ അന്ധനായ ഒരാളുടെ കൂടെ ജീവിക്കാന്‍ ആരാ തയ്യാറാവുക?
പ്രാതലും കഴിച്ച് വീണ്ടും കസേരയില്‍ ചാഞ്ഞിരുന്നു. സൈക്കിളിന്റെ മണിയൊച്ച കേട്ടപ്പോഴാണ് ശങ്കരേട്ടന്‍ പത്രവിതരണം കഴിഞ്ഞ് മടങ്ങിയെത്തിയ കാര്യം അറിഞ്ഞത്.
അതോടൊപ്പം ഒരു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദവും പിന്നെ ആളുകളുടെ സംസാരവും കാലൊച്ചയും….
”ഉണ്ണ്യേ, കാപ്പി കുടിയൊക്കെ കഴിഞ്ഞോ?” ആഗതരിലൊരാള്‍ തന്റെ അടുത്ത് കസേരയിലിരുന്ന് തോളില്‍ കൈവച്ചുകൊണ്ടാരാഞ്ഞു. ശബ്ദം കേട്ടിട്ട് പരിചയമുള്ളതു പോലെ. ശങ്കരേട്ടന്‍ പരിചയപ്പെടുത്താന്‍ ശ്രമിച്ചു.
”നമ്മുടെ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് കുമാരേട്ടന്‍!”
”ഓ, നമ്മുടെ കുമാരേട്ടന്‍…!” ശ്രീധരനുണ്ണിയുടെ മുഖം സന്തോഷഭരിതമായി.
”ഉണ്ണിക്ക് എന്നെ പെട്ടെന്ന് മനസ്സിലായല്ലോ? കൃഷ്ണനുണ്ണി എന്നെ അനുഗ്രഹിക്കണം…!”
കുമാരന്‍ കൃഷ്ണനുണ്ണിയുടെ ഇരുകരങ്ങളും കവര്‍ന്ന് കൂട്ടിച്ചേര്‍ത്ത് തന്റെ ശിരസ്സില്‍ വച്ചു.
വികാരതീവ്രമായ ആ രംഗത്തിന് എല്ലാവരും സാക്ഷികളായി.
”കാശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370-ാം വകുപ്പ് നീക്കം ചെയ്യണം… എല്ലാ പൗരന്മാര്‍ക്കും ഒറ്റ നിയമം… രാമക്ഷേത്രം നിര്‍മ്മിക്കണം… കുമാരേട്ടന്‍ ജയിച്ചു കഴിഞ്ഞാല്‍ ഇതൊക്കെ നടപ്പാക്കുമോ?” തന്റെ ആഗ്രഹങ്ങള്‍ പങ്കുവച്ചപ്പോള്‍ ശ്രീധരനുണ്ണിയുടെ മുഖം വിവര്‍ണ്ണമായിരുന്നു.!
സ്ഥാനാര്‍ത്ഥി കുമാരന് അത്ഭുതമാണ് തോന്നിയത്. ഇത്രയും ദൃഢചിത്തതയുള്ള ഒരു രാജ്യസ്‌നേഹിയെ കണ്ടെത്താന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തില്‍ എല്ലാവരും സന്തുഷ്ടരായി.
”തീര്‍ച്ചയായും നടക്കും ഉണ്ണീ. ഞാന്‍ ജയിച്ചാലും ഇല്ലെങ്കിലും….”
കുമാരന്റെ വാക്കുകള്‍ ശ്രീധരനുണ്ണിയുടെ മനസ്സില്‍ പ്രഭാത കിരണങ്ങള്‍ പോലെ ആവാഹിക്കപ്പെട്ടു.
”കുമാരേട്ടന്‍ തന്നെ ജയിക്കും!” ശ്രീധരനുണ്ണി ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും യാത്ര പറഞ്ഞ് പുറത്തേയ്ക്കു പോയി. തന്റെ സ്വപ്നങ്ങള്‍ പൂവണിയുമെന്നും ഒരു പുതിയ പ്രഭാതം പൊട്ടിവിടരുമെന്നും കൃഷ്ണനുണ്ണി തന്റെ മനസ്സിലുറപ്പിച്ചു.
ദിവസങ്ങള്‍ എണ്ണിയെണ്ണി കൃഷ്ണനുണ്ണി കഴിയവെ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നു. താന്‍ പ്രതീക്ഷിച്ചതുപോലെ കുമാരന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച വിവരം ശ്രീധരനുണ്ണി കേട്ടറിഞ്ഞൂ. തന്റെ അന്തര്‍മുഖം സ്വര്‍ണ്ണാഭമായി. വെളിച്ചത്തിന്റെ നേര്‍രേഖകള്‍ മിന്നല്‍പ്പിണര്‍പോലെ തിളങ്ങി നിന്നു. നാല്പതിറ്റാണ്ടോളം ഉള്ള കാത്തിരിപ്പിനൊടുവിലെ വിജയഭേരി നാട്ടിലെങ്ങും. പിന്നീടുള്ള കൃഷ്ണനുണ്ണിയുടെ ദിനങ്ങള്‍ അന്തരംഗങ്ങളില്‍ വെണ്മയുള്ളതായിരുന്നു.
തന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന നന്ദഗോപാല്‍ വളരെ വര്‍ഷങ്ങള്‍ക്കുശേഷം അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയ തായിടെയാണ്. ശ്രീധരനുണ്ണിയുടെ, തന്റെ ആത്മമിത്രത്തിന്റെ ശോച്യാവസ്ഥ മനസ്സിലാക്കി അടുത്തെത്തിയതാണ്.
ചെന്നൈയിലുള്ള ഒരു വലിയ നേത്രചികിത്സാലയത്തിലേയ്ക്ക് ശ്രീധരനുണ്ണിയെ കൂട്ടി നന്ദഗോപാലും ചേട്ടന്‍ ശങ്കരനും യാത്ര തിരിച്ചു.
”കരാഗ്രേ വസതേ ലക്ഷ്മീ
കരമദ്ധ്യേ സരസ്വതി
കരമൂലേതു ഗോവിന്ദ
പ്രഭാതേ കരദര്‍ശനം…” നിര്‍ദ്ദേശിച്ച ദിവസം തന്നെ ആശുപത്രിയിലെത്തി. ഡോക്ടര്‍മാരുടെ ഒരു ദിവസം നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവില്‍ കണ്ണുകള്‍ ഓപ്പറേഷന് വിധേയമാക്കി.
രണ്ടുദിവസം ശങ്കരനും നന്ദഗോപാലനും പുറത്തെ മുറിയില്‍ ഉത്ക്കണ്ഠയോടെ കാത്തിരുന്നു.
ഡോക്ടര്‍മാര്‍ പുറത്തുവന്ന് ഇരുവരോടും പറഞ്ഞു: ”ഓപ്പറേഷന്‍ വിജയകരം. കുറേദിവസം റസ്റ്റെടുക്കണം.”
രണ്ടുപേരും മനസ്സില്‍ ഈശ്വരനെ ധ്യാനിച്ചു.
ഇരുളടഞ്ഞ ശ്രീധരനുണ്ണിയുടെ കണ്ണുകളിലേക്ക് നേരിയ പ്രകാശ കിരണങ്ങള്‍ കടന്നുവരാന്‍ തുടങ്ങി. ദീര്‍ഘനാളത്തെ അന്ധകാര ജീവിതത്തില്‍ നിന്നും പ്രകാശമാനമായ ഒരു പുതിയ ലോകത്തേയ്ക്ക് ശ്രീധരനുണ്ണി മെല്ലെ പിച്ചവച്ചു നടക്കാന്‍ തുടങ്ങി.
പ്രഭാതം അകലെയല്ല, ഒരു ഇരുണ്ട രാത്രിയ്ക്കു ശേഷം അതു തീര്‍ച്ചയായും അരികിലെത്തും. ശ്രീധരനുണ്ണിയുടെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു.






















