Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home നോവൽ

നിന്നെ നാനു കാട്ടിത്തരാ (കാടുന മൂപ്പെ കരിന്തണ്ടെ 9)

സുധീര്‍ പറൂര്

Print Edition: 14 April 2023
കാടുന മൂപ്പെ കരിന്തണ്ടെ പരമ്പരയിലെ 26 ഭാഗങ്ങളില്‍ ഭാഗം 9

കാടുന മൂപ്പെ കരിന്തണ്ടെ
  • കാടുന മൂപ്പെ കരിന്തണ്ടെ
  • നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
  • നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
  • നിന്നെ നാനു കാട്ടിത്തരാ (കാടുന മൂപ്പെ കരിന്തണ്ടെ 9)
  • കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
  • ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
  • മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)

യഥാര്‍ത്ഥത്തില്‍ വയനാട് ഭരിച്ചിരുന്നത് കുറുമരായിരുന്നു. വേലിയമ്പം കോട്ടയില്‍ വാണിരുന്ന കുറുമ രാജാവിന്റെ കല്പനകള്‍ അനുസരിച്ച് ജീവിച്ചവരാണ് പണിയരും കുറിച്യരുമടക്കമുള്ള ഗോത്രവിഭാഗങ്ങള്‍. നീതിയുടെ പര്യായമായിരുന്നു വേലിയമ്പം കോട്ട. ആ കോട്ടയുടെ കാവലില്‍, അമ്പെയ്ത്തിലും മറ്റ് ആയോധന കലകളിലും അസാമാന്യ പാടവമുണ്ടായിരുന്ന വലിയ ഒരു കുറുമ സൈന്യത്തിന്റെ പിന്‍ബലത്തില്‍ കുറുമ രാജാവാണ് വയനാട് മുഴുവന്‍ അടക്കിഭരിച്ചിരുന്നത് അങ്ങനെയിരിക്കെ, ഒരിക്കല്‍ കാസര്‍കോടിനടുത്തുള്ള കുമ്പള രാജാവിന്റെ മകനും സംഘവും വയനാട്ടിലെത്തി. മരിച്ചു പോയ പിതൃക്കള്‍ക്ക് ബലിയാടാന്‍ തിരുനെല്ലി പാപനാശിനി ലക്ഷ്യമാക്കിയാണവര്‍ വന്നത്. എന്നാല്‍ അവര്‍ പോകുന്ന വഴിയിലുള്ള കുറുമരെ വെറുതേ ആക്രമിച്ചു രസിച്ചു. ഇടയ്ക്ക് ചില കുറുമ കുടിലുകളില്‍ കേറി അവിടെയുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറി. അങ്ങനെ അവര്‍ പോയ വഴികളിലൊക്കെ ഒരു തരത്തില്‍ താണ്ടവമാടി തിമര്‍ത്താഹ്ലാദിയ്ക്കുകയായിരുന്നു. കുറുമന്മാര്‍ പലവിഭാഗങ്ങളുണ്ട്. തേന്‍ കുറുമര്‍, മുള്ളു കുറുമര്‍, ഊരാളി കുറുമര്‍, വട്ടകുറുമര്‍ അങ്ങനെ. പക്ഷെ അവരെല്ലാവരും കുറുമരുടെ ഒരു പൊതു പ്രശ്‌നം വന്നാല്‍ ഒരുമിക്കും. അതുകൊണ്ട് തന്നെ അവര്‍ ഒരുമിച്ച് കൂടിയാല്‍ സത്യത്തില്‍ വലിയ അപകടമാണെന്ന് ഭരിക്കുന്നവര്‍ക്കുമറിയാം. എന്നാല്‍ അവിടെ വന്ന കുമ്പള രാജാവിന്റെ മകന് കുറുമരുടെ ശക്തിയും ഐക്യവും തിരിച്ചറിയില്ലായിരുന്നു. അവര്‍ ചില കുറുമ കുടിയില്‍ കയറി കാരണവന്മാരെ ആട്ടിയോടിച്ച് പെണ്ണുങ്ങളെ കയറിപ്പിടിച്ച കാര്യം കുറുമര്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നതായിരുന്നില്ല. കുമ്പള രാജകുമാരന്റെ പ്രവൃത്തി ദോഷമറിഞ്ഞ കുറുമരുടെ മൂപ്പന്‍ അവരെപിടിച്ചു കെട്ടാന്‍ യോദ്ധാക്കളോടാവശ്യപ്പെട്ടു. ആയോധന കലയില്‍ അഗ്ര ഗണ്യരായിരുന്ന കുറുമ പടയാളികള്‍ നിഷ്പ്രയാസം അവരെ പിടിച്ചു കെട്ടി. കുറുമ മൂപ്പന്‍ വിവരം രാജാവിനെ അറിയിച്ചു. കുറുമരുടെ അഭിമാനത്തെ തൊട്ടു കളിക്കുന്നത് അവര്‍ ഒരിക്കലും അനുവദിക്കുന്ന ഒന്നല്ല. അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ വേണമെന്നായിരുന്നു രാജാവിന്റെ വിധി. അവരെ വേലിയിമ്പം കോട്ടയില്‍ തടവിലാക്കി. എന്നാല്‍ അതൊരു വലിയ വിഷയമായി മാറി. ഒരു യുദ്ധത്തിനു തന്നെ വഴി തെളിച്ചു. കുമ്പള രാജാവിന്റെ കൂടെ വന്ന ചിലര്‍ ഓടി രക്ഷപ്പെട്ടിരുന്നു. അവര്‍ കുമ്പളത്തെത്തി രാജാവിനെ വിവരമറിയിച്ചു. രാജാവിന് സഹിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല അത്. തന്റെ മകനെ എങ്ങനെയും രക്ഷിക്കണം. കുറുമരുടെ വേലിയിമ്പം കോട്ട ഒറ്റയ്ക്കാക്രമിക്കാന്‍ കുമ്പള രാജാവിന് കഴിയുമായിരുന്നില്ല. അതിനുള്ള സൈനിക ശക്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല. എങ്കിലും തന്റെ മകനെ രക്ഷിക്കുകയും വേണം. അതിന് കുമ്പള രാജാവ് കണ്ട വഴി ഒന്നു മാത്രമായിരുന്നു. എങ്ങനെയും വയനാടിന് അടുത്തു കിടക്കുന്ന കോട്ടയം രാജാവിന്റെ സഹായം തേടുക. മകനെ രക്ഷിക്കണമെന്ന കുമ്പള രാജാവിന്റെ അപേക്ഷ കോട്ടയം രാജാവ് കേട്ടു. പക്ഷെ അദ്ദേഹത്തിനും നേരിട്ടൊരേറ്റു മുട്ടലിലൂടെ കുറുമ സൈന്യത്തെ തോല്‍പ്പിച്ച് കുമ്പള രാജകുമാരനെ രക്ഷിക്കാമെന്ന് വിശ്വാസമുണ്ടായിരുന്നില്ല. അദ്ദേഹം ബന്ധു കൂടിയായിരുന്ന കുറുമ്പ്രനാട് രാജാവിന്റെ കൂടി സഹായമാവശ്യപ്പെട്ടു. അതവര്‍ സ്വീകരിക്കുകയും ചെയ്തു.

കോട്ടയവും കുറുമ്പ്രനാടും ഒന്നിച്ചു പടനയിച്ചു വന്ന് വേലിയിമ്പം കോട്ട തകര്‍ത്ത് കുമ്പളരാജകുമാരനെ രക്ഷിച്ചു. അതോടുകൂടിയാണ് വയനാട്ടിലെ കുറുമരുടെ ഭരണം നിലച്ചത്. കുറുമ രാജഭരണം അവസാനിച്ചതോടെ വയനാട്ടില്‍ അരാജകത്വമുണ്ടായി. അതിന് പരിഹാരമായി വയനാടിനെ വിഭജിച്ച് ഒരു പകുതിയുടെ ഭരണം കോട്ടയം രാജാവിന്റേയും മറുപകുതി കുറുമ്പ്രനാട് രാജാവിന്റേയും അധീനതയിലാക്കി. എന്നാല്‍ കുറുമ്പ്രനാട് രാജാവിന് വയനാടിന്റെ ഭരണകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാത്തതു കൊണ്ട് അവിടുത്തെ ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ട് ഭരണാവകാശം കോട്ടയം രാജാവിനെ തന്നെ തിരിച്ചേല്‍പ്പിക്കുകയാണ് കുറുമ്പ്രനാട് രാജാവ് ചെയ്തത്. അതോടെ ഫലത്തില്‍ വയനാടിന്റെ പൂര്‍ണ ഭരണവും കോട്ടയം രാജാവിനായി. തങ്ങളുടെ സാമ്രാജ്യം ഇല്ലാതാക്കിയത് കോട്ടയം രാജാക്കന്മാരാണെന്ന വിശ്വാസം കുറുമവംശത്തിന് അവരോട് പകക്ക് കാരണമാവുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാമറിയുന്ന ആളായിരുന്നു ഉണ്ണിത്താന്‍. അതിനാല്‍ തന്നെ പണിയരെ കൂടി കോട്ടയം രാജാക്കന്മാര്‍ തെറ്റിച്ചാല്‍ അത് അവര്‍ക്ക് കഠിനമായ ദോഷം ചെയ്യുമെന്നും വയനാട്ടിലെ ഏറ്റവും വലിയ ഗോത്രവിഭാഗം പണിയരാണെന്ന വസ്തുതയും പിടിക്കപ്പെട്ട കോട്ടയം സൈനികരെ വിശദമായി ബോധിപ്പിച്ചു. അത്തരം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയതോടെ തല്ക്കാലം പിന്‍വാങ്ങുന്നത് തന്നെയാണ് നല്ലതെന്ന് പിടിക്കപ്പെട്ട സൈനികര്‍ക്കും മനസ്സിലായി. ഏതായാലും അവരുടെ പിന്‍മാറ്റം പണിയര്‍ക്കും കുറുമര്‍ക്കുമിടയില്‍ കരിന്തണ്ടനെ ഒരു വീരപുരുഷനാക്കി മാറ്റി. എല്ലാവരുടെ മുമ്പിലും ഏറ്റവും വിനയത്തോടെ മാത്രം സംസാരിക്കാറുള്ള അയാള്‍ക്ക് ആവശ്യമെങ്കില്‍ ആരുടെ മുമ്പിലും നട്ടെല്ലുയര്‍ത്തി കാര്യം പറയാനും കഴിയുമെന്ന് എല്ലാവര്‍ക്കും ബോധ്യമാവുകയും ചെയ്തു.

ആ സംഭവത്തിന് ശേഷം പണിയര്‍ കൂടുതല്‍ ആവേശത്തോടെ ആയോധനകല പഠിക്കാന്‍ തുടങ്ങി. കരിന്തണ്ടന്‍ തന്നെയായിരുന്നു അവര്‍ക്ക് ഗുരുക്കള്‍. അയാള്‍ ചെറുപ്പത്തില്‍ തന്നെ ചില കുറുമരില്‍ നിന്ന് കളരി പഠിച്ചിരുന്നതുകൊണ്ട് അയാള്‍ക്ക് അത് നിഷ്പ്രയാസമായിരുന്നു. പൊതുവെ കുറുമരെ പോലെയോ കുറിച്യരെ പോലെയോ പോരാട്ടവീര്യമില്ലാത്ത പണിയരെ ആ നിലയിലേക്ക് വളര്‍ത്തിയെടുക്കണമെന്ന ചിന്തയിലായിരുന്നു കരിന്തണ്ടന്‍.

ചാമനോട് പഴയതിലും കാര്യമായ ഒരകലം കരിന്തണ്ടന്‍ കാണിക്കുന്നുണ്ടെന്ന് ചാമനും തോന്നിത്തുടങ്ങിയിരുന്നു. മുമ്പ് പല കാര്യങ്ങള്‍ക്കും ചാമനെ കൂടി കൂടെ കൂട്ടാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാറ്റിനും വെളുക്കനാണ്. പണ്ടും വെളുക്കന്‍ കഴിഞ്ഞിട്ടേ ആരുമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ വെളുക്കന്‍ മാത്രമായി. ഒരേ പ്രായക്കാരും ഒന്നിച്ച് കളിച്ച് വളര്‍ന്നവരുമാണ് ചാമനും കരിന്തണ്ടനും – എന്നാല്‍ ആ ഒരു പരിഗണന ഒരിക്കലും കരിന്തണ്ടനില്‍ നിന്ന് ചാമന് കിട്ടിയിട്ടില്ല. എങ്കിലും അവഗണിക്കുകയോ അകറ്റി നിര്‍ത്തുകയോ പതിവില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെ ചില മാറ്റങ്ങളുണ്ടെന്ന് ചാമന് തോന്നിത്തുടങ്ങി. കളരി പഠിക്കാന്‍ ചാമന് പൊതുവെ താല്‍പര്യമുണ്ടായിരുന്നില്ല. എങ്കിലും കരിന്തണ്ടന്‍ അങ്ങനെ ഒരു പഠന കേന്ദ്രം തുടങ്ങുന്ന കാര്യം ചാമനോട് കൂടിയാലോചിക്കാത്തത് അയാള്‍ക്ക് വല്ലാത്ത സംശയമായി. മുമ്പൊക്കെയാണെങ്കില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളെങ്കിലും ചാമനോടും ചര്‍ച്ച ചെയ്യുന്ന ഒരു പതിവുണ്ടായിരുന്നു കരിന്തണ്ടന്. ഇപ്പോള്‍ ഒന്നും കാര്യമായി സംസാരിക്കുന്നില്ല. അതിന്റെ കാരണം പാറ്റയെ അന്ന് കയറിപ്പിടിച്ചതായിരിക്കുമോ എന്ന സംശയം ചാമനു തോന്നി തുടങ്ങി. അയാളുടെ ഉറച്ച വിശ്വാസം പാറ്റ അതൊരിക്കലും കരിന്തണ്ടനോട് പറയില്ല എന്നായിരുന്നു. പറഞ്ഞിട്ടുണ്ടാകില്ലെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. എന്നാല്‍ കരിന്തണ്ടന്റെ പെരുമാറ്റം കാണുമ്പോഴാകട്ടെ ആ വിശ്വാസം നഷ്ടപ്പെടുന്നു. എന്തായാലും അക്കാര്യം കരിന്തണ്ടനോട് ചോദിക്കാന്‍ അയാള്‍ മടിച്ചു. പാറ്റയോട് ചോദിക്കാമെന്ന് അയാള്‍ മനസ്സില്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അത് ചോദിക്കാന്‍ പറ്റിയ രീതിയില്‍ ഒറ്റക്ക് അവളെ കാണാന്‍ കഴിഞ്ഞില്ല. അതിനൊരവസരം നോക്കിയിരിക്കുകയായിരുന്നു ചാമന്‍.

വിറകു ശേഖരിക്കാന്‍ വേണ്ടി പാറ്റ കാട്ടിലേക്ക് പോകുന്നത് ചാമന്‍ കണ്ടിരുന്നു. സാധാരണ അങ്ങനെ പോകുമ്പോള്‍ അവളുടെ കൂടെ വേറെയും കുറേ പേര്‍ കൂട്ടിനുണ്ടാവും. ഇന്നവള്‍ ഒറ്റക്കാണ് പോവുന്നതെന്ന് കണ്ടപ്പോള്‍ കാര്യങ്ങള്‍ ചോദിക്കുവാന്‍ ഇതാണ് നല്ല അവസരമെന്ന് അയാള്‍ക്ക് തോന്നി. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ മറ്റൊരു വഴിയിലുടെ അയാളും കാട്ടിലേക്കു നടന്നു. പെണ്ണുങ്ങള്‍ സാധാരണ വിറക് ശേഖരിക്കുന്ന സ്ഥലം അയാള്‍ക്കറിയാം. ഒറ്റക്കായത് കൊണ്ട് അതിനപ്പുറമൊന്നും അവള്‍ പോകില്ലെന്ന് അയാള്‍ക്ക് നല്ല ഉറപ്പായിരുന്നു. അതുകൊണ്ടാണ് മറ്റാരും കാണാതിരി്ക്കാന്‍ അയാള്‍ വളഞ്ഞ വഴിയിലൂടെ പാറ്റ വിറകൊടിക്കാന്‍ സാധ്യതയുള്ള സ്ഥലത്തേക്ക് നടന്നത്.

പാറ്റ ഉണങ്ങിയ മരങ്ങളില്‍ നിന്ന് ചില്ലകള്‍ ശേഖരിക്കുമ്പോഴാണ് ചാമന്‍ അവിടെ എത്തിയത്. ചാമന്‍ വളരെ മയമുള്ള ഭാഷയില്‍ ചോദിച്ചു. ‘പാറ്റെ വിറകുവെട്ടാനെന്താ ഇന്ന് കൂട്ടുകാരികളാരുമില്ലല്ലോ. എന്തേ ഒറ്റക്ക് വന്നത്?’ ചോദ്യം കേട്ടപ്പോഴാണ് ചാമന്‍ അവിടെയുള്ള കാര്യം തന്നെ പാറ്റ മനസ്സിലാക്കിയത്. ചാമന്റെ ഒറ്റക്കുള്ള വരവ് അവളില്‍ ഒരുപാട് സംശയങ്ങളുണ്ടാക്കി. എന്നാല്‍ അവള്‍ ധൈര്യം വിടാതെ പറഞ്ഞു. ‘ഒരു കാട്ടുപന്നി വന്ന് മുക്രയിട്ടാല്‍ അത് കണ്ട് പേടിക്കുന്നവളല്ല പാറ്റ. പിന്നെ എന്തിന് കൂട്ടരെ കൂടെ കൂട്ടണം?’ ചാമനത് കേട്ടു ചിരിച്ചു. ‘നിന്റെ ധൈര്യവും തന്റേടവും എനിക്കറിയാം. ആനക്കും പന്നിക്കും അതറിയണമെന്നില്ല’. അത് കേട്ട് പാറ്റ ഒന്നു ചിരിച്ചു. ‘മനുഷ്യര്‍ക്കേ അറിയാതിരിക്കൂ. ആനയും പന്നിയും വിവരമുള്ളവരാണ്. അവര്‍ ഭയന്നാല്‍ മാത്രമേ മറ്റുള്ളവരെ ഉപദ്രവിക്കൂ. പക്ഷെ മനുഷ്യര്‍ മാത്രം സ്‌നേഹം നടിച്ച് ഉപദ്രവിക്കും. അത് എനിക്കൊരു പ്രശ്‌നമല്ല. നല്ല മൂര്‍ച്ചയുള്ള വെട്ടുകത്തിയുണ്ട് കൈയില്‍’. പാറ്റയുടെ സംസാരത്തിലെ ദ്വയാര്‍ത്ഥങ്ങളൊക്കെ ചാമന് മനസ്സിലാവുന്നുണ്ടായിരുന്നു. അതറിയാത്ത ഭാവത്തില്‍ ആയിരുന്നു അയാളുടെ ചോദ്യങ്ങള്‍. ‘അതു പോട്ടെ അന്ന് എനിക്കൊരു കൈപ്പിഴ പറ്റി. നീയത് ചെമ്മിയെ അറിയിച്ചിട്ടുണ്ടാവില്ല എന്ന് എനിക്ക് വിശ്വാസമുണ്ട്. അത് കഴിച്ച ചാരായത്തിന്റെ കുഴപ്പമാണെന്ന് നിനക്കറിയാം. പിന്നെ വേറെ ആണൊരുത്തന്‍ തന്നെ കേറിപ്പിടിച്ചെന്ന് കെട്ടാന്‍ പോകുന്നവനോട് ഒരു പെണ്ണും പറയില്ല. അതാണ് എന്റെ വിശ്വാസം – അങ്ങനെ പറഞ്ഞാല്‍ പിന്നെ കെട്ടാന്‍ തീരുമാനിച്ചവന്‍ അതില്‍ നിന്നൊഴിയില്ലേ – നീയതൊന്നും കരിന്തണ്ടനോട് പറഞ്ഞിട്ടില്ലല്ലോ’ ചാമന്റെ വാക്കുകള്‍ പാറ്റയെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. ഏറ്റവും മാന്യമെന്ന് തോന്നാവുന്ന രീതിയിലാണ് അയാള്‍ സംസാരിച്ചിരുന്നതെങ്കിലും അയാളുടെ ലക്ഷ്യമെന്താണെന്ന് പെട്ടെന്ന് തന്നെ പാറ്റക്ക് ബോധ്യമായി. പാറ്റ ഉള്ളില്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. പരസ്പരം വിശ്വാസമുള്ളവര്‍ ഒന്നും ഒളിച്ചുവെക്കില്ല. ചതിച്ചും വഞ്ചിച്ചും കൂടെ തന്നെ നില്‍ക്കണമെന്ന് വിചാരിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാക്കാനും കഴിയില്ല – ചാമന് എന്താണറിയേണ്ടത്. ഞാന്‍ നീ അന്ന് എന്നോട് പെരുമാറിയ കാര്യങ്ങള്‍ മൂപ്പനെ അറിയിച്ചോ എന്നതാണെങ്കില്‍ – ഒരു സംശയവും വേണ്ട – എല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട്. പോരെ?’ അത് ഒരിക്കലും ചാമന്‍ പ്രതീക്ഷിക്കാത്ത ഒരു മറുപടിയായിരുന്നു. കരിന്തണ്ടന് തന്നോടുള്ള പെരുമാറ്റത്തില്‍ വന്ന മാറ്റത്തിന്റെ കാരണം എന്തെന്ന് അയാള്‍ക്ക് മനസ്സിലായി.

യഥാര്‍ത്ഥത്തില്‍ പാറ്റയുടെ മേല്‍ അയാള്‍ക്കൊരു കണ്ണുണ്ടായിരുന്നു. ആരുമറിയാതെ തന്നെ ആ ആഗ്രഹം നിറവേറ്റാമെന്ന വിശ്വാസവും അയാള്‍ക്കുണ്ടായിരുന്നു. തന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിപ്പോയെന്ന് ചാമന് മനസ്സിലായി. കരിന്തണ്ടന്റെ അച്ഛനായ മൂപ്പന്‍ മരിച്ച പുല ദിവസങ്ങളില്‍ തന്റെ എല്ലാ ആഗ്രഹവും പൂര്‍ത്തിയാവുമെന്ന് കരുതിയതാണ്. അതിനു വേണ്ടി തന്നെയാണ് അവിടെ ചുറ്റിയുംപറ്റിയും നിന്നിരുന്നത്. എന്നാല്‍ അവിടെ തനിക്ക് തെറ്റി. പക്ഷെ ഇപ്പോള്‍ ഇങ്ങനെ ഒരു കാരണത്തിന്റെ പേരില്‍ കരിന്തണ്ടനോട് തെറ്റുന്നത് തനിക്ക് ഗുണം ചെയ്യില്ല. ഊരിന്റെ മൂപ്പനാണയാള്‍. അയാളുടെ തീരുമാനങ്ങള്‍ അറിയാതെ തനിക്ക് തന്റെ സ്വപ്‌നങ്ങളിലേക്ക് എത്തിച്ചേരാനാവില്ല. അതിന് അയാളുമായുള്ള ബന്ധം നല്ല രീതിയിലായിരിക്കണം. അത് കൃത്യമായി കണക്കുകൂട്ടിയതു കൊണ്ട് ചാമന്‍ പറഞ്ഞു. ‘പാറ്റേ നിന്നെ എന്നും എന്റെ അനിയത്തിയെപ്പോലെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്ന് എനിക്ക് പറ്റിയത് വലിയ തെറ്റാണ്. അന്ന് ഇത്തിരി വാറ്റ് കഴിച്ച സമയമായിരുന്നു. അപ്പോള്‍ എന്തൊക്കെയോ തോന്നി. സ്വബോധത്തിലല്ല. ഞാന്‍ വേണമെങ്കില്‍ നിന്റെ കാലില്‍ വീണ് മാപ്പ് പറയാം. നീ എന്നോട് ക്ഷമിക്കണം. കരിന്തണ്ടന്‍ എന്നെ ഒരന്യനെ പോലെ കാണുന്നു. നിനക്കറിയുന്നതല്ലേ ഞങ്ങള്‍ പഴയ കളിക്കൂട്ടുകാരാണെന്ന കാര്യം. എനിക്ക് ഇപ്പോഴുള്ള അയാളുടെ പെരുമാറ്റം സഹിക്കാന്‍ കഴിയുന്നില്ല. എന്നോടെന്തെങ്കിലും നേരിട്ട് ചോദിച്ചിരുന്നുവെങ്കില്‍ എനിക്ക് പറ്റിയ തെറ്റ് അയാളുടെ കാലില്‍ വീണ് പറയുമായിരുന്നു. എല്ലാറ്റിനും കാരണം അന്നു കഴിച്ച വാറ്റ് മാത്രമാണ്. നീയെനിക്ക് മാപ്പു തരണം. ഞാന്‍ നിന്റെ കാലില്‍ വീഴാം’. പാറ്റ പ്രതീക്ഷിച്ചതായിരുന്നില്ല ചാമന്റെ ഈ ഏറ്റു പറയല്‍. സത്യത്തില്‍ മറ്റാരുമില്ലാത്ത സ്ഥലത്ത് അയാള്‍ വന്നതുപോലും വേറെ എന്തോ ഉദ്ദേശ്യത്തോടെയാണെന്ന് പാറ്റ വിചാരിച്ചിരുന്നു. എന്നാല്‍ അത്രയും കേട്ടപ്പോള്‍ അവള്‍ക്കും തോന്നി – അന്ന് സംഭവിച്ചതൊക്കെ വാറ്റുചാരായത്തിന്റെ ലഹരിയില്‍ ബോധമില്ലാതെ ചെയ്തതാകാം. പാറ്റ അയാളെ നോക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അതു കൂടി കണ്ടപ്പോള്‍ അയാളുടെ വാക്കുകള്‍ അവള്‍ വിശ്വസിക്കുക തന്നെ ചെയ്തു. ‘കാര്യങ്ങളൊക്കെ ഞാന്‍ ചെമ്മിയെ പറഞ്ഞ് മനസ്സിലാക്കിക്കോളാം. ഒരു തെറ്റുപറ്റി. അത് സ്വബോധത്തോടെയല്ലല്ലോ. സാരമില്ല. ചാമന്‍ വിഷമിക്കേണ്ട – ചെമ്മിയോട് ഞാന്‍ പറയാം’ എന്നവള്‍ പറഞ്ഞപ്പോഴാണ് ചാമന് സമാധാനമായത്. സത്യത്തില്‍ ഉള്ളില്‍ അയാള്‍ സന്തോഷിക്കുകയായിരുന്നു. തന്റെ നാടകം വിജയിച്ചതിലുള്ള സന്തോഷം. പാറ്റ വിറകുകെട്ടുകളുമായി നടന്നുനീങ്ങിയപ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞു. ‘ഒക്കെ നീ പറഞ്ഞ് തീര്‍ക്ക് എന്നിട്ട് വേണം എനിക്ക് നിന്നെ നേരിട്ടൊന്നു കാണാന്‍. കാണണ്ട പോലെ കാണാന്‍. ചാമന്‍ ഒന്നാഗ്രഹിച്ചാല്‍ അത് നടത്തിയെടുക്കാനും ചാമനറിയാം. പാറ്റേ നീ അത് അറിയാന്‍ പോവുന്നതേയുള്ളൂ. കാര്യം കാണാന്‍ കഴുതക്കാലും പിടിയ്ക്കണ്ടേ – നീ ചെല്ല് പാറ്റേ ചെല്ല്’. അത്രയും ആലോചിച്ചപ്പോഴേക്കും ചാമന്റെ മുഖത്ത് ഒരു പ്രത്യേക ചിരി വിരിഞ്ഞു. പിന്നെ ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് അയാള്‍ മറ്റൊരു വഴി നടന്നു.

(തുടരും)

 

Series Navigation<< അന്തസ്സുള്ളയി അവെ ആഞ്ചു പണിയാ (ആത്മാഭിമാനം അതാണ് പണിയര്‍) കാടുന മൂപ്പെ കരിന്തണ്ടെ 8തൂവരു തൂവരു മയയേ …. (കാടുന മൂപ്പെ കരിന്തണ്ടെ 10) >>
ShareTweetSendShare

Related Posts

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 45)

വര: ഗിരീഷ്‌ മൂഴിപ്പാടം

അഹല്യ (വിശ്വാമിത്രൻ 44)

വര: ഗിരീഷ്‌ മൂഴിപ്പാടം

കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)

വര: ഗിരീഷ്‌ മൂഴിപ്പാടം

ഗൗതമന്‍ (വിശ്വാമിത്രന്‍  42)

വര: ഗിരീഷ്‌ മൂഴിപ്പാടം

പാലാഴി മഥനം (വിശ്വാമിത്രന്‍ 41)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies