- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ധീരസാഹസികനായ വിപ്ലവകാരി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 25)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ഭാരതത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ധീരസാഹസികനായ നേതാവായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. അനേകം വിപ്ലവകാരികളെ സംഘടിപ്പിച്ച് അവര്‍ക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.
1906 ജൂലായ് 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്ര ഗ്രാമത്തിലാണ് പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജാഗരണീ ദേവിയുടെയും മകനായി ചന്ദ്രശേഖര്‍ തിവാരി ജനിച്ചത്. ചന്ദ്രശേഖറിനു മുമ്പ് അവര്‍ക്കു നാലു മക്കള്‍ ജനിച്ചിരുന്നുവെങ്കിലും സുഖ്‌ദേവ് തിവാരി എന്ന ജ്യേഷ്ഠന്‍ മാത്രമാണ് ജീവിച്ചിരുന്നത്.
പതിനാലാം വയസ്സില്‍ വീടിനു തൊട്ടടുത്തുള്ള ഒരു ഗ്രാമീണ പാഠശാലയിലായിരുന്നു ചന്ദ്രശേഖറിന്റെ പ്രാഥമിക വിദ്യാഭ്യാസം. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥ ആയിരുന്നിട്ടും മകന് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് പിതാവിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അക്കാലത്ത് നാടിനെ ബാധിച്ച കടുത്ത ക്ഷാമം അതിനു തടസ്സമായി.
പതിനാലാമത്തെ വയസ്സില്‍ ചന്ദ്രശേഖര്‍ ആസാദ് തന്റെ ഗ്രാമം വിട്ട് ബോംബേക്ക് ട്രെയിന്‍ കയറി. നഗരത്തില്‍ ആരെയും പരിചയമുണ്ടായിരുന്നില്ല. ജന്മം കൊണ്ട് ബ്രാഹ്‌മണനായിരുന്നെങ്കിലും ജാതീയമായ കെട്ടുപാടുകളെല്ലാം മാറ്റിവെച്ച് അദ്ദേഹം ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലിയും കപ്പലിന്റെ ഡോക്കിന് പെയിന്റ് അടിക്കുന്ന ജോലിയും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം വാരാണസിയിലേക്കു പോയ ആസാദ് അവിടത്തെ ഒരു സംസ്‌കൃത പാഠശാലയില്‍ വിദ്യാര്‍ത്ഥിയായി ചേരുകയും ഒപ്പം സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങുകയും ചെയ്തു.
ചന്ദ്രശേഖര്‍ കാശിയില്‍ പഠിക്കുന്ന കാലത്താണ് ഗാന്ധിജിയുടെ രാഷ്ട്രീയ പ്രവേശം നടക്കുന്നത്. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1921 ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചു. രാഷ്ട്രീയരംഗത്തെ എല്ലാ ചലനങ്ങളും ചന്ദ്രശേഖര്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ എല്ലാ യോഗങ്ങളിലും പങ്കെടുക്കുകയും നേതാക്കളുടെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങള്‍ ഉപേക്ഷിച്ച് സമരത്തില്‍ പങ്കെടുക്കാനുള്ള ആഹ്വാനം വന്നപ്പോള്‍ ചന്ദ്രശേഖര്‍ പഠിപ്പു നിര്‍ത്തി സമര രംഗത്തേക്ക് എടുത്തു ചാടി.
ഒരു സമ്മേളനത്തില്‍ വെച്ച് പോലീസുകാരെ കല്ലെറിഞ്ഞതിന് അവര്‍ ചന്ദ്രശേഖറെ അറസ്റ്റു ചെയ്ത് തടവിലാക്കി. ജയിലില്‍ വെച്ച് പോലീസുകാര്‍ പേരെന്താണ് എന്നു ചോദിച്ചപ്പോള്‍ ചന്ദ്രശേഖര്‍ തലയുയര്‍ത്തി, അഭിമാനത്തോടെ ‘ആസാദ്’ എന്നു പറഞ്ഞു. അതോടെ ചന്ദ്രശേഖര്‍ തിവാരിയുടെ പേര് ഭാരതത്തിന്റെ വിപ്ലവ ചരിത്രത്തില്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന് മുദ്രിതമായി. പിതാവിന്റെ പേരെന്താണെന്ന ചോദ്യത്തിന് ‘ഇന്‍ഡിപെന്‍ഡന്‍സ്’ എന്നും നാടേതെന്ന ചോദ്യത്തിന് ‘ജയില്‍’ എന്നുമാണ് ചന്ദ്രശേഖര്‍ മറുപടി പറഞ്ഞത്. ചൂരല്‍ കൊണ്ടുള്ള പതിനഞ്ച് അടിയാണ് ചന്ദ്രശേഖറിന് ശിക്ഷയായി കോടതി വിധിച്ചത്. ഓരോ അടി കൊള്ളുമ്പോഴും ‘മഹാത്മാ ഗാന്ധി കീ ജയ്’ എന്ന് ഉച്ചത്തില്‍ വിളിക്കുകയാണ് അദ്ദേഹം ചെയ്തത്. 15 അടി കഴിഞ്ഞതോടെ സഹപ്രവര്‍ത്തകര്‍ ചന്ദ്രശേഖറിനെ തോളിലേറ്റി ‘ചന്ദ്രശേഖര്‍ ആസാദ് കീ ജയ്’ എന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് പുറത്തേക്കു പോയി.
ഈ സംഭവത്തിനു ശേഷം നിരവധി വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ചന്ദ്രശേഖര്‍ ആസാദ് പങ്കാളിയായെങ്കിലും അദ്ദേഹത്തിന്റെ ഒളിസങ്കേതങ്ങളെ കുറിച്ച് അറിയാനോ അദ്ദേഹത്തെ പിടികൂടാനോ ഒരിക്കലും ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞില്ല. അത്രയ്ക്ക് രഹസ്യമായിട്ടായിരുന്നു ആസാദിന്റെ നീക്കങ്ങള്‍. വിപ്ലവകാരികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് വിപ്ലവ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ജനറലായി അദ്ദേഹം സദാ സമയം അണ്ടര്‍ ഗ്രൗണ്ടില്‍ നിലകൊണ്ടു.
1923 ല്‍ സചീന്ദ്ര സന്യാല്‍ വാരാണസിയില്‍ ഒരു വിപ്ലവ സംഘടനാ കേന്ദ്രം തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന രാജേന്ദ്ര ലാഹിരിയാണ് സമര്‍ത്ഥനായ ചന്ദ്രശേഖര്‍ ആസാദിനെ വിപ്ലവപ്രസ്ഥാനവുമായി ബന്ധപ്പെടുത്തുന്നത്. കാകോരി തീവണ്ടി കവര്‍ച്ചയ്ക്കു ശേഷം നിരവധി വിപ്ലവകാരികളെ അറസ്റ്റു ചെയ്യുകയും ബിസ്മിലടക്കം നാലു പേരെ വധശിക്ഷയ്ക്കു വിധേയമാക്കുകയും ചെയ്ത സമയത്തും ചന്ദ്രശേഖര്‍ ആസാദിനെ കുറിച്ച് യാതൊന്നും അറിയാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. കാകോരി സംഭവത്തിനുശേഷം ഏറെക്കുറെ ഛിന്നഭിന്നമായ വിപ്ലവപ്രസ്ഥാനത്തിന് അതീവ രഹസ്യമായി വീണ്ടും ജീവന്‍ വെപ്പിച്ചത് ആസാദും ഭഗത് സിംഗും സുഖ്‌ദേവും ചേര്‍ന്നാണ്. 1926 ല്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ പുനരുജ്ജീവിപ്പിക്കുമ്പോള്‍ ചന്ദ്രശേഖര്‍ ആസാദിന് ഇരുപതു വയസ്സും ഭഗത് സിംഗിനും സുഖ് ദേവിനും പത്തൊമ്പതു വയസ്സും മാത്രമായിരുന്നു പ്രായം.
കാകോരി സംഭവത്തിനു ശേഷം ത്സാന്‍സിയിലേക്കു പോയ ആസാദ് ആദ്യം ഒരു കാര്‍ മെക്കാനിക്ക് ആയി ജോലി ചെയ്തു. അതിനു ശേഷം വനത്തിലെ ഒരു ക്ഷേത്രത്തില്‍ ഒരു സന്യാസിയുടെ വേഷത്തില്‍ താമസിച്ചു. ആയിടെ രസകരമായ ഒരു സംഭവമുണ്ടായി. ഒരു ദിവസം ആ നാട്ടുരാജ്യത്തിലെ രാജകുമാരന്‍ നായാട്ടിനായി അവിടെയെത്തി. വനത്തിലേക്കുള്ള വഴി കാണിക്കാനായി ആസാദും കൂടെ ചെന്നു. കുറേ നേരത്തെ തിരച്ചിലിനുശേഷം ഒരു വന്യമൃഗത്തെ കണ്ടെത്തി. രാജകുമാരനും കൂടെയുള്ളവരും വെടിവെച്ചെങ്കിലും അതിന് വെടി കൊണ്ടില്ല. ആ സമയത്ത് ആസാദ് ഒരു അനുചരന്റെ റൈഫിള്‍ വാങ്ങി വെടി വെച്ചതും വെടി കൊണ്ട് വേട്ടമൃഗം താഴെ വീണു. സന്യാസി ശരിയ്ക്കുള്ള സന്യാസിയല്ലെന്ന് രാജകുമാരന് മനസ്സിലായെങ്കിലും അത് ആരെയും അറിയിക്കാതിരിക്കാനുള്ള വിവേകം അദ്ദേഹത്തിനുണ്ടായിരുന്നു.
1927 ആയപ്പോഴേക്കും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ പ്രധാന പ്രവര്‍ത്തകരെല്ലാം തൂക്കിക്കൊല്ലപ്പെടുകയോ നാട്ടുകടത്തപ്പെടുകയോ ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ ആസാദ് മഹാരാഷ്ട്രയില്‍ ചെന്ന് രഹസ്യമായി വീര സാവര്‍ക്കറെ സന്ദര്‍ശിച്ച് ഉപദേശം തേടി. ആന്‍ഡമാനില്‍ നിന്ന് രത്‌നഗിരിയില്‍ എത്തിയെങ്കിലും സാവര്‍ക്കര്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. രണ്ടുപേരെ സംബന്ധിച്ചും അപകടകരമായ ഒരു കൂടിക്കാഴ്ച ആയിരുന്നു അത്. സാവര്‍ക്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആസാദ് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹത്തിനു സഹായിയായി മാറിയ ഒരു മികച്ച പ്രവര്‍ത്തകനായിരുന്നു പിന്നീട് പ്രശസ്തനായ ഭഗത് സിംഗ്.
1928 സപ്തംബറില്‍ ദില്ലിയില്‍ വെച്ച് പഞ്ചാബ്, യു.പി., ബീഹാര്‍, രാജസ്ഥാന്‍ മേഖലകളിലെ വിപ്ലവകാരികളുടെ ഒരു യോഗം ചേര്‍ന്നു. ചന്ദ്രശേഖര്‍ ആസാദ് ഈ യോഗത്തില്‍ നേരിട്ടു പങ്കെടുത്തില്ലെങ്കിലും അണിയറയില്‍ സജീവമായിരുന്നു. ഈ യോഗത്തില്‍ വെച്ച് സംഘടനയ്ക്ക് ഒരു കേന്ദ്ര നേതൃത്വത്തെ നിശ്ചയിച്ചു. സായുധ വിഭാഗത്തിന്റെ തലവനായി ആസാദിനെയാണ് തീരുമാനിച്ചത്. ഭഗത് സിംഗിന്റെ നിര്‍ദ്ദേശപ്രകാരം സംഘടനയുടെ പേര് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്നു മാറ്റുകയും ചെയ്തു.
1928 ല്‍ സൈമണ്‍ കമ്മീഷന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കമ്മീഷനില്‍ ഇന്ത്യാക്കാരെ ഉള്‍പ്പെടുത്താത്തതില്‍ ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. പഞ്ചാബില്‍ പ്രകടനത്തിനു നേതൃത്വം നല്‍കിയ പ്രമുഖ ദേശീയ നേതാവ് ലാലാ ലജ്പത് റായിയെ പോലീസ് നിഷ്‌ക്കരുണം മര്‍ദ്ദിക്കുകയും ഏതാനും ദിവസത്തിനകം അദ്ദേഹം മരണപ്പെടുകയും ചെയ്തു. ലാത്തിച്ചാര്‍ജ്ജിന് ഉത്തരവിട്ട പോലീസ് സൂപ്രണ്ട് ജയിംസ് സ്‌കോട്ടിനെ പാഠം പഠിപ്പിക്കാന്‍ വിപ്ലവകാരികള്‍ തീരുമാനിച്ചു. ലാലാജിയുടെ അനുശോചന യോഗത്തില്‍ പങ്കെടുത്ത സി.ആര്‍. ദാസിന്റെ പത്‌നി വാസന്തി ദേവിയുടെ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് വിപ്ലവകാരികള്‍ ഈ വെല്ലുവിളി ഏറ്റെടുത്തത്. ‘ഞാന്‍, ഭാരതത്തിലെ ഒരു വനിത, ഇവിടുത്തെ യുവജനങ്ങളോടു ചോദിക്കുന്നു : ഇക്കാര്യത്തില്‍ (ലാലാജിയെ മര്‍ദ്ദിച്ചു കൊന്നതില്‍) നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?’ എന്നായിരുന്നു അവരുടെ ചോദ്യം. ചന്ദ്രശേഖര്‍ ആസാദ്, ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ലാഹോര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ വെച്ചു നടന്ന സംഭവത്തില്‍ ജയിംസ് സ്‌കോട്ടിനു പകരം അസിസ്റ്റന്റ്‌സൂപ്രണ്ട് ജോണ്‍ സാന്‍ഡേഴ്‌സനാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ പതിവു പോലെ ചന്ദ്രശേഖര്‍ ആസാദിനെ പിടിക്കാന്‍ പോലീസിനു കഴിഞ്ഞില്ല. ലാഹോര്‍ സെന്‍ട്രല്‍ അസംബ്ലിയില്‍ ബോംബെറിഞ്ഞ കേസില്‍ പിടിയിലായ ഭഗത് സിംഗിന്റെ സാന്‍ഡേഴ്‌സന്‍ വധത്തിലെ പങ്ക് പോലീസ് സ്ഥിരീകരിക്കുകയും സുഖ്‌ദേവ്, രാജ്ഗുരു എന്നിവരോടൊപ്പം പിന്നീട് തൂക്കിലേറ്റുകയും ചെയ്തു.
സംഘടനയുടെ പ്രമുഖ നേതാക്കള്‍ തൂക്കിലേറ്റപ്പെട്ടതോടെ ആസാദ് വീണ്ടും തനിച്ചായി. മോത്തിലാല്‍ നെഹ്‌റു മരിച്ച സമയത്ത് ആസാദ് രഹസ്യമായി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചിരുന്നു. നെഹ്‌റുവിന്റെ ആത്മകഥയുടെ ആദ്യ പതിപ്പില്‍ ഈ സംഭവം വിവരിച്ചിട്ടുണ്ടെങ്കിലും തന്റെ പ്രതിച്ഛായ സംരക്ഷിക്കാനാവണം പിന്നീടുള്ള പതിപ്പുകളില്‍ നിന്ന് നെഹ്‌റു ഈ ഭാഗം എടുത്തുകളഞ്ഞു.
1931 ഫെബ്രുവരി 27 ന് ചന്ദ്രശേഖര്‍ ആസാദ് അലഹാബാദിലുണ്ടായിരുന്നു. ആ വിവരം എങ്ങനെയോ പോലീസിനു കിട്ടി. നഗരം മുഴുവന്‍ അവര്‍ ശക്തമായ തിരച്ചില്‍ നടത്തി. ആസാദ് ആല്‍ഫ്രഡ് പാര്‍ക്കിലേക്കു കയറുന്നത് ഒരു പോലീസുകാരന്‍ കണ്ടു. വിവരം ഉടനെ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. പെട്ടെന്നു തന്നെ ഒരു കാര്‍ പാര്‍ക്കിലേക്ക് ഇരച്ചെത്തുകയും ആസാദിന്റെ സമീപം പെട്ടെന്ന് നിര്‍ത്തുകയും ചെയ്തു. കാറില്‍ നിന്ന് ചാടിയിറങ്ങിയ ക്രൈംബ്രാഞ്ച് മേധാവി ജോണ്‍ നോട്ട് ബോവര്‍ ആസാദിനോട് ‘ഹാന്റ്‌സ് അപ്പ്’ എന്നു പറഞ്ഞെങ്കിലും ആസാദ് തന്റെ റിവോള്‍വര്‍ വലിച്ചെടുത്ത് കാറിന്റെ ടയറുകള്‍ വെടി വെച്ചു തകര്‍ത്തു. അതേസമയം ജോണ്‍ ആസാദിന്റെ കാലില്‍ വെടി വെച്ചു. വെടി കൊണ്ട അദ്ദേഹം പാര്‍ക്കിലേക്ക് ഓടിക്കയറി ഒരു മരത്തിന്റെ പിന്നില്‍ ഒളിച്ചു നിന്നു. അപ്പോഴേക്കും പാര്‍ക്ക് മുഴുവന്‍ പോലീസ് വളഞ്ഞിരുന്നു. പിന്നീട് അവിടെ നടന്നത് ശക്തമായ പോരാട്ടമായിരുന്നു. ജോണ്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ആസാദിന്റെ വെടിയേറ്റു. തോക്കില്‍ ഒരു വെടിയുണ്ട മാത്രം അവശേഷിച്ചപ്പോള്‍ ആസാദ് സ്വന്തം തലയ്ക്കു നേരെ വെടിവെച്ചു കൊണ്ട് ഒരിക്കലും ബ്രിട്ടീഷുകാരന് പിടി കൊടുക്കയില്ലെന്ന ശപഥം നിറവേറ്റി. അങ്ങനെ ബംഗാളിലെ വിപ്ലവകാരിയായിരുന്ന പ്രഫുല്ല ചാക്കിയെ പോലെ ചന്ദ്രശേഖര്‍ ആസാദും ശത്രുവിനെ കബളിപ്പിച്ചു കൊണ്ട് മരണത്തിനു കീഴടങ്ങി. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഐതിഹാസികമായ ഒരദ്ധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീണത്.