സെപ്റ്റംബർ 7
*ഒ. ചന്തുമേനോൻ സ്മൃതി ദിനം*
മലയാളസാഹിത്യചരിത്രത്തിൻ്റെ നാൾവഴികളിൽ സുവർണ്ണമുദ്ര പതിപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു ഒയ്യാരത്ത് ചന്തുമേനോൻ എന്ന ഒ. ചന്തു മേനോൻ.
മലയാളത്തിലെ ആദ്യത്തെ ‘ലക്ഷണയുക്തമായ നോവൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒ. ചന്തുമേനോൻ.
ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം അലങ്കരിക്കുന്നു അദ്ദേഹം.
രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി.
1847 ജനുവരി 9-ന്
(1022 ധനു 22 അത്തം) കുറുമ്പ്രനാട് താലൂക്കിൽ നടുവണ്ണൂരിൽ –
എടപ്പാടി ചന്തുനായരുടെയും,
കൊടുങ്ങല്ലൂർ ചിറ്റെഴുത്ത് ഭവനത്തിലെ പാർവ്വതിയമ്മയുടെയും അഞ്ച് മക്കളിൽ ഇളയമകനായി ജനനം.
പതിനേഴാമത്തെ വയസ്സിൽ കോടതി ഗുമസ്ഥനായി ഔദ്യോഗിക ജീവിതം തുടങ്ങി.
സ്വന്തം യോഗ്യത കൊണ്ടും, സേവന മനോഭാവം കൊണ്ടും ജോലിയിൽ ഘട്ടം ഘട്ടമായി ഉയർന്നു.
കോഴിക്കോട്ട് ഹജൂർക്കച്ചേരിയിൽ പോലീസ് മുൻഷിയായി. 1871-ൽ അവിടെ ഹെഡ് മുൻഷിയായി.
1872 നവംബർ 22-ന് സിവിൽ കോടതി ഹെഡ് ക്ലാർക്കാവുകയും, പിന്നീട്
പട്ടാമ്പി ആക്ടിങ് മുൻസിഫ് ആവുകയും ചെയ്തു.
പിന്നീട് കുറേക്കാലം മഞ്ചേരി, പാലക്കാട്, കോഴിക്കോട് ഒറ്റപ്പാലം ,പരപ്പനങ്ങാടി എന്നിവിടങ്ങളിൽ മുൻസിഫായി ജോലിനോക്കി. പരപ്പനങ്ങാടി മുൻസിഫായിരുന്ന കാലത്താണ് *ഇന്ദുലേഖ (1889)* എഴുതുന്നത്.
1891-ൽ വീണ്ടും കോഴിക്കോട് മുൻസിഫായി.
‘ശാരദ ‘എഴുതുന്നത് ആ സന്ദർഭത്തിലാണ്. ഇതിന്റെ ആദ്യ ഭാഗം മാത്രമെ അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു.
1892-ൽ ചന്തുമേനവൻ തിരുനെൽവേലിയിൽ ആക്ടിങ് അഡിഷണൽ സബ് ജഡ്ജിയായി. 1893-ൽ മംഗലാപുരത്തേക്ക് മാറി. ഈ സന്ദർഭത്തിൽ അതിയോഗ്യനും പ്രാപ്തനും സത്യസന്ധനും നിഷ്പക്ഷപതിയുമായി ഖ്യാതിനേടി അദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ഗദ്യരചനാപാടവം സമ്പാദിച്ചിരുന്നു ചന്തുമേനോൻ.
1897-ൽ കോഴിക്കോട്ട് സബ്ജഡ്ജിയായി ജോലിയേറ്റെടുത്തു. മരണംവരെ ഈ ജോലി തുടർന്നു.
1898-ൽ ഗവണ്മെന്റ് ‘റാവു ബഹദൂർ’ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. മദിരാശി സർവകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായി.
ഇന്ദുലേഖയെക്കൂടാതെ അപൂർണ്ണമായ ശാരദയും വിദ്യാവിനോദിനിയിൽ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും’, ചാത്തുക്കുട്ടിമന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ‘ഒരു കത്ത് ‘ എന്ന ദീർഘലേഖനവും, നരികരിചരിതത്തിനെഴുതിയ മുഖവുരയുമാണ് സാഹിത്യസംബന്ധിയായ ചന്തുമേനോന്റെ രചനകൾ.
മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ആ സാഹിത്യരത്നം 1899 സെപ്റ്റംബർ 7 ന് അന്തരിച്ചു..