സെപ്റ്റംബർ 15
*ചെമ്പകരാമൻ പിള്ള ജന്മദിനം*
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടന്ന പോരാട്ടങ്ങളുടെ ചരിത്രത്തിൽ സ്വർണത്തിളക്കത്തോടെ ഒരു പേര് കാണാം. ചെമ്പക രാമൻപിള്ള. 1891 സെപ്റ്റംബർ 15-ന് തിരുവനന്തപുരത്ത് തിരുവിതാംകോട് ആണ് ജനനം.
ബ്രിട്ടീഷ് ഭരണകൂടം ബംഗാളിനെ വിഭജിച്ചതിൽ പ്രതിഷേധിച്ച് ബാലഗംഗാധരതിലകിന്റെ ആഹ്വാനപ്രകാരം നടന്ന പ്രക്ഷോഭത്തിൽ കുട്ടിക്കാലത്തുതന്നെ ചെമ്പകരാമൻ പങ്കെടുത്തു.
ബർലിൻ സർവകലാശാലയിൽനിന്ന് ധനശാസ്ത്രത്തിലും എൻജിനിയറിങ്ങിലും ഡോക്ടറേറ്റ് നേടി. ബർലിൻ സർവകലാശാലയിൽ ഇന്റർനാഷണൽ പ്രോ ഇന്ത്യൻ സമിതി രൂപവത്കരിച്ചു. ‘പ്രോ ഇന്ത്യൻ’ എന്ന പത്രവും തുടങ്ങി. ബ്രിട്ടന്റെ എതിരാളിയായ ജർമനിയുമായി സഹകരിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനായി പോരാടാമെന്നായിരുന്നു ചെമ്പകരാമന്റെ പദ്ധതി. ആ ലക്ഷ്യത്തോടെ ജർമൻ ചക്രവർത്തി കൈസറുമായി സൗഹൃദത്തിലായി. ഒന്നാംലോകയുദ്ധത്തിൽ ജർമൻ സൈന്യത്തിൽചേർന്നു. നാവികസേനയുടെ എംഡൻ എന്ന അന്തർവാഹിനി കപ്പലിൽ ജോലിചെയ്തു.
ജർമൻ സൈന്യത്തോടൊപ്പം ഇന്ത്യയിൽ പ്രവേശിക്കണം. അങ്ങനെ ബ്രിട്ടീഷുകാരെ പൊരുതിത്തോൽപ്പിക്കണം. ഇങ്ങനെ നീണ്ടു ചെമ്പകരാമന്റെ സ്വാതന്ത്ര്യസ്വപ്നങ്ങൾ. എന്നാൽ, യുദ്ധത്തിൽ ജർമനി തോറ്റതോടെ ആ സ്വപ്നം പൊലിഞ്ഞു. മണിപ്പുർ സ്വദേശി ലക്ഷ്മിഭായിയെ 1931-ൽ ബർലിനിൽവെച്ച് വിവാഹംചെയ്തു. ഇന്ത്യൻ കൊടി പറക്കുന്ന നാവികസേനാ കപ്പലിൽ മാത്രമേ ഇനി ഇന്ത്യയിലേക്ക് മടങ്ങുകയുള്ളൂ-ഇതായിരുന്നു ആ ദേശാഭിമാനിയുടെ ദൃഢനിശ്ചയം.
ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസിഭരണകൂടം ജർമനിയിൽ അധികാരത്തിൽ വന്നപ്പോഴും ചെമ്പക രാമൻ ശ്രദ്ധേയനായി തുടർന്നു. എന്നാൽ നയതന്ത്രപ്രതിനിധികളുമായി നടന്ന ചർച്ചയിൽ ഹിറ്റ്ലർ ഇന്ത്യയെക്കുറിച്ച് നടത്തിയ മോശം പരാമർശം ചെമ്പകരാമനെ ക്ഷുഭിതനാക്കി. ഇന്ത്യയുടെ മഹത്ത്വത്തെക്കുറിച്ച് അദ്ദേഹം നടത്തിയ മറുപടി പ്രസംഗം ഹിറ്റ്ലറെ ചൊടിപ്പിച്ചു. നാസികൾ പതുക്കെപ്പതുക്കെ വിഷം നൽകിയതുവഴി 1934 മേയ് 26-ന് ചെമ്പകരാമൻപിള്ള എന്ന ആ ധീരദേശാഭിമാനി മരണടഞ്ഞു.
ചെമ്പകരാമന്റെ ജർമനിയിലെ വസ്തുവകകൾ ഭരണകൂടം ജപ്തിചെയ്തു. ഭാര്യ ലക്ഷ്മീഭായിയെ പലതരത്തിൽ ദ്രോഹിച്ചു. ചെമ്പകരാമന് നാസികൾ വിഷം കൊടുത്തകാര്യം അവർ പരസ്യമാക്കിയതോടെ ലക്ഷ്മീഭായിക്ക് ഭ്രാന്താണെന്നുവരെ നാസികൾ പ്രചരിപ്പിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ അവർ ജർമനിവിട്ട് ഇറ്റലിയിലെത്തി. 1935-ൽ ബോംബെയിലെത്തി. മരണംവരെ അവിടെ കഴിഞ്ഞു. 1966-ൽ ഇന്ത്യയുടെ കൊടിക്കപ്പലിൽ ചെമ്പകരാമൻപിള്ളയുടെ ചിതാഭസ്മം കൊച്ചിയിൽ കൊണ്ടുവന്നു. കന്യാകുമാരിയിൽ നിമജ്ജനംചെയ്തു.
മെയ് 26
ചെമ്പകരാമൻ പിള്ള സ്മൃതി ദിനം
ഭാരത ചരിത്രത്തിൽ നിർഭാഗ്യവശാൽ വേണ്ടത്ര പരിഗണനയോ ഇടമോ ലഭിക്കാത്ത സ്വാതന്ത്ര്യസമരസേനാനികളും ധീരദേശാഭിമാനികളുമുണ്ട്. അത്തരത്തിലുള്ള ഒരാളാണ് തിരുവനന്തപുരത്ത് ജനിച്ചുവളർന്ന ചെമ്പകരാമൻ പിള്ള.
1891 സെപ്റ്റംബർ 15ന് തിരുവനന്തപുരത്താണ് ചെമ്പകരാമൻ പിള്ള ജനിച്ചത്. പോലീസ് കോൺസ്റ്റബിൾ ചിന്നസ്വാമിപിള്ള, നാഗമ്മാൾ എന്നിവരുടെ മകൻ. ഗാന്ധാരി അമ്മൻകോവിലിനടുത്തുള്ള സ്കൂളിലായിരുന്നു പഠനം.
സ്ട്രിക് ലാന്റ് എന്ന യൂറോപ്യനുമായി പരിചയത്തിലായി. 1907 ല് അദ്ദേഹം മടങ്ങിയപ്പോൽ ചെമ്പകരാമനേയും കൂടെ കൊണ്ടുപോയി.അവിടെ ഉന്നത പഠനം നടത്തി. ഇറ്റലിയിലും ജർമ്മനിയിലും ഉപരിപഠനം നടത്തി.ബർലിനിലെ ഭാരതീയരെ സംഘടിപ്പിച്ചു.വീരേന്ദ്രനാഥ ചതോപാദ്യായ, ലാലാ ഹർദയാൽ, ഭൂപേന്ദ്ര നാഥ ദത്ത് ,ഡോ പ്രഭാകർ,ഏ .സി.നമ്പ്യാർ എന്നിവരോടൊപ്പം ഇന്ത്യൻ ഇൻഡിപെണ്ടൻസ് കമ്മറ്റി രൂപവൽക്കരിച്ചു.ഒന്നാം ലോകമഹായുധകാലത്ത് ബ്രിട്ടനെ തോൽപ്പിക്കാൻ വിപുലമായ പ്രവർത്തനങ്ങളിൽ പിള്ള ഏർപ്പെട്ടു. സൂറിച്ചിൽ നിന്നും പ്രോ ഇന്ത്യ എന്നൊരു പത്രം തുടങ്ങി.
ബ്രിട്ടീഷ് ഭരണകൂടത്തെ ഭാരതത്തിൽനിന്ന് കെട്ടുകെട്ടിക്കുക എന്നത് ജീവിതവ്രതമാക്കിയ വ്യക്തിയായിരുന്നു ചെമ്പകരാമൻ പിള്ള. അതിനായിട്ടാണ് ‘ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റി’ എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപംനൽകിയത്.
ഒന്നാം ലോകയുദ്ധവേളയിൽ ജർമൻ നാവികസേനയുടെ ഭാഗമായി രണ്ടാം കപ്പിത്താനായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. ജർമൻ നാവികസേനയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച, ലോകപ്രസിദ്ധിയാർജിച്ച അതിഭീമാകാരമായ ഒരു അന്തർവാഹിനിക്കപ്പലിന്റെ പേരാണ് എംഡൻ (Emden). നാവികയുദ്ധത്തിൽ എംഡൻ വന്നാൽ ശത്രുക്കൾക്ക് പരാജയമുറപ്പ്! എംഡന്റെ വിനാശകരമായ ആക്രമണത്തെ നേരിടാൻ ഇംഗ്ലീഷുകാർ ഒരു പ്രത്യേക കപ്പൽപ്പടയ്ക്കുതന്നെ അക്കാലത്ത് രൂപംനൽകിയിരുന്നു.
ചെമ്പകരാമൻ പിള്ളയുടെ സ്വാധീനപ്രകാരം ഇന്ത്യയിലെ ബ്രിട്ടീഷ് കടൽത്താവളങ്ങളെ നശിപ്പിക്കാൻ ഈ കപ്പൽ ചെന്നൈയിലേക്കും പുതുച്ചേരിയിലേക്കുമൊക്കെ എത്തിയിട്ടുണ്ട്. എംഡൻ എന്ന ആംഗലേയപദത്തിൽനിന്ന് മലയാളത്തിലേക്ക് രൂപംമാറിയ പദമാണ് യമണ്ടൻ. ‘
1914 സെപ്റ്റംബർ 22ന് എംഡൻ മദ്രാസ്സിൽ ഷെൽ വർഷിച്ചു.എംഡൻ കപ്പലിൽ, കപ്പിത്താനു തൊട്ടുതാഴെയുള്ള രണ്ടാമത്തെ കമാൻഡിങ് ഓഫിസർ സി. ചെമ്പകരാമൻപിള്ളയായിരുന്നു. മദിരാശി പട്ടണം ആക്രമിക്കപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ സാന്നിധ്യം മൂലമാണ്. ബ്രിട്ടന്റെ ഓയിൽ ടാങ്കുകൾ മാത്രം ആയിരുന്നു ലക്‌ഷ്യം.
1919 ല് കാബൂളിൽ വിപ്ലവകാരികൾ സ്ഥാപിച്ച സ്വതന്ത്ര ഭാരത സർക്കാരിന്റെ പ്രസിഡന്റ് ഡോ.രാജ മഹേന്ദ്ര പ്രസാദും പ്രധാനമന്ത്രി ബർകത്തുള്ളയും വിദേശകാര്യ മന്ത്രി ചെമ്പകരാമനും ആയിരുന്നു.സർദാർ കെ.എം പണിക്കർ, എം.എൻ റോയ്,ജവഹർലാൽ നെഹ്രു എന്നിവർ ജർമ്മനിയിൽ ചെമ്പരാമൻപിള്ളയുടെ അതിഥികളായെത്തിയിരുന്നു.1923-ൽ കെനിയയിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യസമരത്തെ അനുകൂലിക്കുന്നതിനുവേണ്ടി ബർലിനിൽ പൊതുസമ്മേളനം വിളിച്ചുകൂട്ടി.1924 ല് ഭാരതത്തിൽ നിന്നുള്ള കൗതുക വസ്തുക്കളുടെ ഒരു പ്രദർശനം യൂറോപ്പിൽ സംഘടിപ്പിച്ചു. ലീഗ് ഓഫ് ഒപ്രസ്ഡ് നേഷൻസ് എന്ന സംഘടനയിലെ സജീവ പ്രവർത്തകൻ ആയിരുന്നു.1933 ല് സുഭാഷ് ബോസ്സുമായി ബന്ധപ്പെട്ടു. ആസാദ് ഹിന്ദു ഗവൺമന്റ് അങ്ങനെയാണു രൂപമെടുക്കുന്നത്.സ്വതന്ത്ര ഭാരതത്തിലെയും ഈ കാലഘട്ടത്തിലെയും ആവേശ മുദ്രാവാക്യമാണ് ‘ജയ് ഹിന്ദ്’. ചെമ്പകരാമൻ പിള്ളയാണ് രൂപപ്പെടുത്തിയത്.
വിദേശത്ത് നിന്ന് ഒരു സേനയെ സംഘടിപ്പിച്ച്, ബ്രിട്ടീഷ് ഇന്ത്യയെ ആക്രമിച്ച്, അവരെ ഇന്ത്യയിൽ നിന്നു തുരുത്തുകയായിരുന്നു രാജ്യസ്നേഹിയായ ചെമ്പകരാമൻ പിള്ളയുടെ പദ്ധതി.
ഹിറ്റ്ലറുമായി ആദ്യം നല്ല ബന്ധത്തിലായിരുന്നു ചെമ്പകരാമൻപിള്ള. എന്നാൽ ആര്യവംശജരല്ലാത്ത ഇന്ത്യക്കാരെ ബ്രിട്ടിഷുകാർ ഭരിക്കുന്നെങ്കിൽ അത് അവരുടെ വിധിയാണെന്നു ഹിറ്റ്ലർ പറഞ്ഞതോടെ (1931 ഓഗസ്റ്റ് 10: പത്രസമ്മേളനം) രാജ്യസ്നേഹിയായ പിള്ള ഇടഞ്ഞു. അന്ന് ഹിറ്റ്ലർ വളരുന്നതേയുള്ളൂ. ബ്രിട്ടനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നു സമർഥിക്കാനായി അതേ വർഷം ഡിസംബർ നാലിന് ഹിറ്റലർ പറഞ്ഞു: ‘ബ്രിട്ടന് ഇന്ത്യ നഷ്ടപ്പെടുക എന്നത് ഒരു രാജ്യത്തിനും നല്ലതല്ല; ജർമനിക്ക് ഉൾപ്പെടെ.’
ചെമ്പകരാമൻപിള്ള ഹിറ്റ്ലർക്കു കത്തെഴുതി: ‘നിങ്ങൾ രക്തത്തെക്കാൾ ഏറെ വെളുത്ത തൊലിക്ക് പ്രാധാന്യം നൽകുന്നു. ഞങ്ങളുടെ തൊലി കറുത്തതായിരിക്കും. പക്ഷേ, ഹൃദയം കറുത്തതല്ല.’
ഹിറ്റ്ലറുടെ പരാമർശം പിൻവലിക്കണമെന്നും ക്ഷമ പറയണമെന്നും ചെമ്പകരാമൻപിള്ള ആവശ്യപ്പെട്ടു. അതിനു സമയപരിധി നൽകി.
ഹിറ്റ്ലർ തന്റെ സെക്രട്ടറിയെ പിള്ളയുടെ അടുത്ത് നേരിട്ട് അയച്ച് ക്ഷമ പറഞ്ഞെങ്കിലും തന്നെ കറുത്ത ഹൃദയമുള്ളവനെന്നു വിളിച്ചതിൽ പരിഭവിച്ചു. മരിച്ചാലും ഇന്ത്യക്കാർ സത്യം പറയുമെന്ന് ചെമ്പകരാമൻപിള്ള പറഞ്ഞു. ഒടുവിൽ സമയപരിധിക്ക് ഒരു ദിവസത്തിനു ശേഷം (അത് മനഃപൂർവമാകണം) ഹിറ്റ്ലർ തന്റെ ഓഫിസ് വഴി ഖേദം അറിയിച്ചു. അതോടെ അകൽച്ച പൂർണമായി. 1933 ജനുവരിയിൽ ഹിറ്റ്ലർ ചാൻസലറായി. ജൂണിൽ മറ്റ് കക്ഷികളെ ഒഴിവാക്കി ഏകാധിപതിയായി. നാസികളുടെ തേർവാഴ്ച തുടങ്ങി. അവർ പിള്ളയുടെ ബർലിനിലെ വീടു കയ്യേറി.
അദ്ദേഹത്തെ ക്രൂരമായി മർദിച്ചു പുറത്തിറക്കി വിട്ടു. ഇറ്റലിയിലെ ചികിൽസയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചിരുന്നതു കണ്ടെത്തി. നല്ല ചികിൽസയ്ക്കു സാമ്പത്തികവും ഇല്ലായിരുന്നു. ഒരു സാധാരണ നഴ്സിങ് ഹോമിൽ കിടന്ന് 1934 മേയ് 26 ന് അദ്ദേഹം മരിച്ചു. ജർമനിയിൽ ഹിറ്റ്ലർക്കെതിരെ ശബ്ദിക്കാൻ ഒരാൾ പോലും ധൈര്യപ്പെടാതിരുന്ന സമയത്താണു തന്റെ ഭർത്താവ് ഭാരതത്തിനായി ശബ്ദിച്ച് വേദനയേറ്റുവാങ്ങി, തകർന്ന ഒരു മനുഷ്യനായി മരിച്ചതെന്നു പിള്ളയുടെ ഭാര്യ ലക്ഷ്മിഭായ് പിന്നീട് അനുസ്മരിച്ചു.
കുറേ വർഷം മുൻപ് ചെമ്പകരാമൻപിള്ളയുടെ പ്രതിമ ചെന്നൈയിലെ ഗാന്ധിമണ്ഡപം ക്യാംപസിൽ അന്നത്തെ മുഖ്യമന്ത്രി കരുണാനിധി അനാഛാദനം ചെയ്തു. കേരളമാകട്ടെ പിള്ളയെ മറന്നു. ഭയങ്കരൻ എന്ന അർഥത്തിൽ ‘എമണ്ടൻ’ എന്ന പദം മാത്രം തമാശയായി മലയാളഭാഷയിൽ ബാക്കി കിടന്നു.