October 28
*ഭഗിനി നിവേദിത ജയന്തി*
ചിക്കാഗോ സമ്മേളനത്തിന് ശേഷം
സ്വാമി വിവേകാനന്ദന്‍ അനവധി പാശ്ചാത്യരുടെ ആരാധനാപാത്രമായി മാറി.
മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന ഐറിഷ് വനിത സ്വാമിജിയുടെ ശിഷ്യയായി മാറുകയും ഭഗിനി നിവേദിത എന്ന പേരു സ്വീകരിച്ച് സ്വാമിജിയുടെ ആശയങ്ങൾക്കായി ജീവിതം സമർപ്പിക്കുകയും ചെയ്തു…
സ്വാമിജിയുടെ മഹത്വം മനസ്സിലാക്കിയ മാര്‍ഗരറ്റ് സേവനത്തിനു വേണ്ടിയുള്ള സ്വാമിജിയുടെ ആഹ്വാനം സ്വീകരിച്ചു. ഒരു ദിവസം സ്വാമിജി മാര്‍ഗരറ്റിനോടു പറഞ്ഞു:
”ഭാരതത്തിലെ സ്ത്രീകള്‍ക്കുവേണ്ടി ഞാന്‍ തയ്യാറാക്കുന്ന പദ്ധതികളില്‍ സജീവമായ ഒരു പങ്ക് വഹിക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”
ഈ അഭിപ്രായം സ്വീകരിച്ച് മാര്‍ഗരറ്റ് ഭാരതത്തിലേക്ക് പുറപ്പെട്ടു. 1898 ജനുവരിയില്‍ കല്‍ക്കട്ടയില്‍ കപ്പലിറങ്ങി. ഭാരതത്തിലെ ജനലക്ഷങ്ങളുടെ ഇടയില്‍ സ്വാമിജിയുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിച്ചു. ഭാരതത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. ഹിന്ദുമതഗ്രന്ഥങ്ങള്‍ പഠിച്ചു ലേഖനങ്ങള്‍ എഴുതി. പ്രസംഗങ്ങള്‍ ചെയ്തു ജനങ്ങളെ പ്രബുദ്ധരാക്കി.
സ്വാമി വിവേകാനന്ദന്‍ അവര്‍ക്ക് നിവേദിത-നിവേദിക്കപ്പെട്ടവള്‍ – എന്ന പേരു നല്‍കി ശിഷ്യയായി സ്വീകരിച്ചു.
പെണ്‍കുട്ടികള്‍ക്കുള്ള ഒരു വിദ്യാലയമാണ് അവര്‍ ആദ്യം തുടങ്ങിയത്. പുസ്തകങ്ങള്‍ എഴുതി വിറ്റ് അതിനുള്ള ധനം ശേഖരിച്ചു. സ്ത്രീകള്‍ വിദ്യാഭ്യാസം നേടി അറിവു വര്‍ദ്ധിപ്പിച്ച് പുതിയ ജീവിതം നയിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തില്‍ക്കൂടി മാത്രമെ ഭാരതത്തിനു പുരോഗതി ഉണ്ടാകൂ എന്നവര്‍ വിശ്വസിച്ചു.
അക്കാലത്ത് കല്‍ക്കത്താനഗരത്തില്‍ പ്ലേഗ് ബാധിച്ചു. സ്വാമി വിവേകാനന്ദന്‍ സന്ന്യാസിമാരെ ഉള്‍പ്പെടുത്തി ഒരു സേവാസംഘം രൂപീകരിച്ചു. സ്വാമിജിയും സംഘാംഗങ്ങളും പ്ലേഗ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാനെത്തി. സംഘത്തിന്റെ ചുമതല ഭഗിനി നിവേദിതയെ ഏല്പിച്ചു. അവര്‍ ഒരു മടിയും കൂടാതെ രോഗബാധിതരെ ശുശ്രൂഷിച്ചു. ഏതു ജോലിയും ചെയ്യാന്‍ അവര്‍ക്കു മടിയുണ്ടായിരുന്നില്ല. ചൂലെടുത്ത് ഇടവഴി വരെ അവര്‍ സ്വന്തമായി അടിച്ചു വൃത്തിയാക്കിയിരുന്നു.
1867 ഒക്‌ടോബര്‍ 28-ാം തീയതിയാണ് ഭഗിനി നിവേദിത ജനിച്ചത്. 1911 ഒക്‌ടോബര്‍ 13-ാം തീയതി ലോകത്തോടു യാത്ര പറഞ്ഞു. ഉത്കൃഷ്ടമായ സേവനജീവിതമാണ് അവര്‍ നയിച്ചത്.