ഞാനറിയുന്ന പരമേശ്വര്‍ജി
സമാഹരണം: കാ.ഭാ. സുരേന്ദ്രന്‍
കുരുക്ഷേത്ര പ്രകാശന്‍
പേജ്: 376 വില: 400 രൂപ
ആറേഴു പതിറ്റാണ്ടുകാലം കേരളക്കരയുടെ സാംസ്‌കാരിക ജീവിതത്തില്‍ ഋഷി കല്പമായ വ്യക്തിത്വത്തിന്റെ ദീപ്തി പകര്‍ന്ന് ഒരു നാടിനെയും ഒരു ജനതയെയും ഒരു കാ ലഘട്ടത്തെയും ആത്മോത്കര്‍ഷത്തിന്റെ സുരപഥങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയ മഹാമനീഷിയായ മാനനീയ പി.പരമേശ്വര്‍ജിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള അനര്‍ഘമായ ഒരു ഗ്രന്ഥം കൈരളിക്കു കൈവന്നിരിക്കുന്നു. ‘ഞാനറിയുന്ന പരമേശ്വര്‍ജി’ എന്ന പേരില്‍ ഒരു പ്രണതശിഷ്യന്‍ ഗുരുവിനു സമര്‍പ്പിക്കുന്ന ദക്ഷിണയായിക്കരുതാവുന്ന ഈ സ്മരണോപഹാരം തയ്യാറാക്കിയിരിക്കുന്നത് സംഘസമര്‍പ്പിതമായ ജീവിതം നയിക്കുന്ന കാ.ഭാ.സുരേന്ദ്രനാണ്.
പരമേശ്വര്‍ജിയുമായുള്ള ദീര്‍ഘകാലത്തെ ബന്ധവും ഭാരതാംബയുടെ പാദപൂജയിലൂടെ ആര്‍ജ്ജിച്ച ആത്മചൈതന്യം തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ ഗുരുവിനോടുള്ള വിധേയത്വവും മുന്‍നിര്‍ത്തി ആ മഹാപുരുഷനുമായി അടുത്തുനിന്നും അകന്നുനിന്നും വാക്കുകൊണ്ടും മനസ്സുകൊണ്ടും ബന്ധപ്പെട്ട ചില വിശിഷ്ടവ്യക്തികളുടെ അനുസ്മരണങ്ങള്‍ സമാഹരിച്ചു വെളിച്ചത്തുകൊണ്ടു വരുവാനുള്ള ശ്രമമാണ് ഗ്രന്ഥകാരന്‍ നടത്തിയിട്ടുള്ളത്. ആ ശ്രമം ഈ നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ഒരു പുണ്യ പുരുഷന്റെ ഹൃദ്‌സ്പന്ദങ്ങളോര്‍ത്തെടുക്കാന്‍ സഹായകമാകുന്ന ഒരു സ്മരണാഞ്ജലിയായി, മഹാകാലം ആചാര്യപാദങ്ങളില്‍ തളിക്കുന്ന തീര്‍ത്ഥബിന്ദുക്കളായി തീര്‍ന്നിരിക്കുന്നുവെന്ന് പറയാതെ വയ്യ.
ഇന്ത്യാ മഹാരാജ്യത്തിന്റെ ഉപരാഷ്ട്രപതിയായിരുന്ന എം.വെങ്കയ്യാനായിഡു, പത്മവിഭൂഷണ്‍ നല്കി രാഷ്ട്രം ആദരിച്ച പി.പരമേശ്വര്‍ജിക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട് നല്‍കിയ സന്ദേശം ഈ ഗ്രന്ഥത്തിന്റെ തൊടുകുറിയാണ്. ഭൗതിക ശരീരം നമ്മോടൊപ്പമില്ലെങ്കിലും പരമേശ്വര്‍ജി കൊളുത്തിവച്ച കെടാവിളക്ക് ഈ രാഷ്ട്രത്തിന്റെ മനസ്സില്‍ നിന്നും കെട്ടുപോകുകയില്ല! ‘വെന്തെരിഞ്ഞാലും മണക്കുന്ന ചന്ദനം’ എന്നു പറയുന്നതുപോലെ ആ മഹാഭാഗന്റെ സ്മൃതിസൗരഭ്യം പകര്‍ന്നു തരുന്ന ഉണര്‍വ്വും ഊര്‍ജ്ജവും ഈ നാടിനെ എക്കാലവും നയിക്കാനിടവരട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഗ്രന്ഥത്തിലേക്കു പ്രവേശിക്കട്ടെ.
അന്‍പത്തിനാലു പേരുടെ അനുസ്മരണങ്ങളും ആദരാഞ്ജലികളുമാണ് ഏതാണ്ടു നാനൂറു പേജിനടുത്തുവരുന്ന ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുള്ളത്. ചരിത്രമുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന കുറേ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുള്ളത് പുസ്തകപ്രസാധനത്തെ സാര്‍ത്ഥകമാക്കുന്നു.
ഭാരതം ഒരു പുണ്യഭൂമിയാണെ ന്നും ആ ഭൂമിക്ക് സ്വന്തമായ ഒരു അസ്തിത്വമുണ്ടെന്നും വിശ്വസിച്ച തപോധനന്മാര്‍ ഊട്ടി വളര്‍ത്തിയ സംസ്‌കൃതിയിലാണ് ലോകത്തിന്റെ നിലനില്‍പ് തന്നെ. ആ സ്മൃതിയുടെ അന്തഃചൈതന്യം ആത്മാവിലലിയിച്ച എത്രയോ ജ്ഞാനതാപസന്മാരിവിടെയുണ്ടായി. ആ നിരയില്‍ പ്രാതഃസ്മരണീയനായ ശ്രീരാമകൃഷ്ണദേവനും സ്വാമി വിവേകാനന്ദനും തെളിച്ച വഴികളിലൂടെ സഞ്ചരിക്കുകയും ലോകവിജ്ഞാനത്തിന്റെ കിളിവാതിലായ ഈ നാടിന്റെ ഹൃദയക്ഷേത്രങ്ങള്‍ മാനവരാശിക്കു തുറന്നുകൊടുക്കുകയും ചെയ്യുക എന്ന ദൗത്യം ജന്മസാധനയായി സ്വീകരിച്ച പരമേശ്വര്‍ജിയെ കണ്ടെത്തുവാനും ആ മഹദ് ജീവിതത്തിന്റെ ക്രിയാപാഠങ്ങള്‍ തലമുറകള്‍ക്കു പകര്‍ന്നു നല്‍കുവാനും ഉള്ള സര്‍ഗ്ഗാത്മകമായ ഒരു യജ്ഞമാണ് ഇവിടെ നടത്തിയിരിക്കുന്നത്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.ടി. തോമസ് മുതല്‍ ഭാരതീയ സംസ്‌കൃതി ഉയര്‍ത്തിപ്പിടിയ്ക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ടി.പി. വിനോദിനി അമ്മയുടെ മകന്‍ ടി.പി. ശിവദാസ് വരെയുള്ളവരാണ് സ്മര്യപുരുഷന്റെ സജീവസ്മരണകള്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തിപരമായ ഓര്‍മ്മകള്‍ക്ക് പുറത്ത് ഹൃദയപരമായ ബന്ധങ്ങളുടെയും സംഗമങ്ങളുടെയും സാന്ദ്രാനന്ദകരമായ അനുഭൂതികളാണ് ഓരോരുത്തരും ഇതില്‍ നിറച്ചിരിക്കുന്നത്. അതില്‍ ആത്മാര്‍ത്ഥതയുടേയും ആദരവുകളുടെയും സ്‌നേഹമര്‍മ്മരങ്ങളാണ് അനുഭവവേദ്യമാവുക.
ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ രാഷ്ട്രത്തിന്റെ യശസ്സുയര്‍ത്തുവാനും ത്യാഗോജ്ജ്വലമായ കര്‍മ്മ പരിപാടികളിലൂടെ ഭാരതാംബയുടെ സ്വാതന്ത്ര്യവും സാംസ്‌കാരികമായ ഔന്നത്യവും സംരക്ഷിക്കുവാനും ജീവിതം ഉഴിഞ്ഞുവച്ച കര്‍മ്മയോഗിയായിരുന്നു പരമേശ്വര്‍ജിയെന്ന് ഈ ഗ്രന്ഥം വെളിപ്പെടുത്തുന്നു.
ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരുന്ന ഡോ.ജി. മാധവന്‍ നായര്‍, മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.കെ. രാംകുമാര്‍, ഡോ.സിറിയക് തോമസ്, എം.എ.കൃഷ്ണന്‍, ഡോ.എം.ലക്ഷ്മീകുമാരി, പ്രൊഫ. എം.കെ. സാനു, ഡോ.കെ. എസ്.രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പേരുടെ ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്ന പരമേശ്വര്‍ജിയുടെ രേഖാചിത്രങ്ങള്‍ ആ മഹത് വ്യക്തിത്വത്തിന്റെ അകത്തളങ്ങള്‍ തുറന്നു കാട്ടുന്നു.