Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഇറാന്‍ – ബാഗ്ദാദ് – ഗസ്‌നി ഉന്മൂലനം( ഗസ്നി മതഭീകരതയുടെ മനുഷ്യാകാരം 12)

മാത്യൂസ് അവന്തി

Print Edition: 26 August 2022

സമര്‍ഖണ്ഡിലെ തീവ്രയുദ്ധം അവസാനഘട്ടത്തിലെത്തിനില്ക്കുമ്പോള്‍ ഇറാനിലെ ഖ്വറാസ്മിയന്‍ സാമ്രാജ്യത്തിന്റെ അധിപന്‍ ഷാ അലാഡിന്‍ മുഹമ്മദ് കീഴടങ്ങുന്നതിനു പകരം ഓടി രക്ഷപ്പെട്ടു. വൈകാതെ കാസ്പിയന്‍ കടലിലെ ചെറിയൊരു ദ്വീപില്‍വച്ച് ദുരൂഹ സാഹചര്യത്തില്‍ അദ്ദേഹത്തിനു ജീവഹാനി സംഭവിച്ചു. ഇറാനു കീഴില്‍ അവശേഷിക്കുന്ന സമസ്ത നഗരങ്ങളെയും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ചെങ്കിസ്ഖാന്‍ തീരുമാനിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്നതിന് സുബുട്ടായി, ജെബെ(Subutai and Jebe) എന്നീ സൈന്യാധിപന്മാരെ അദ്ദേഹം നിയോഗിച്ചു. ഇരുപതിനായിരം മംഗോളിയന്‍ സൈനികരുടെ പിന്‍ബലത്തോടെ അവര്‍ പണിതുടങ്ങി.

ഹിന്ദുസ്ഥാനിലെ ഓരോ നഗരം തകര്‍ക്കുമ്പോഴും തനിക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ അതിലും ശ്രേഷ്ഠമായ നഗരങ്ങള്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് സുല്‍ത്താന്‍ മുഹമ്മദ് ഗസ്‌നി വിശ്വസിച്ചു. എന്നാല്‍ തന്റെ വിശ്വാസത്തിന്റെ ആധാരശിലകളായ ഇറാനും ബാഗ്ദാദും ഇങ്ങനെ നശിപ്പിക്കപ്പെടുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍പോലും കരുതിയിട്ടില്ല.

ഇറാനിയന്‍ (ഖ്വറാസ്മിയന്‍) സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഷാ അലാഡിന്‍ മുഹമ്മദ് കാസ്പിയന്‍ കടലിലെ ദ്വീപില്‍ ദുരൂഹമരണത്തിനു വിധേയനായ ശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ജലാല്‍ അഡ് ഡിന്‍ മിങ്ബൂര്‍നു (Jalal A-d-Din Mingburnu)) ഷാ ആയി ചുമതലയേറ്റു. പക്ഷേ ചെങ്കിസ്ഖാന്റെ മംഗോള്‍ സൈന്യം തലങ്ങും വിലങ്ങും ചെത്തിമാറ്റിയ സാമ്രാജ്യത്തില്‍ എവിടെയാണ് ആസ്ഥാനമാക്കേണ്ടതെന്ന് ഈ പുതിയ ഷായ്ക്ക് നിശ്ചയമില്ലായിരുന്നു. തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങളില്‍ പിടിച്ചുതൂങ്ങി കടലില്‍ മുങ്ങാതെ നില്ക്കുന്നതുപോലെ ഉര്‍ഗെഞ്ച് നഗരത്തില്‍ നില്ക്കാമെന്നു കരുതിയപ്പോള്‍ ആ നഗരം മംഗോള്‍ സൈന്യം മരുഭൂമിയാക്കിക്കളഞ്ഞു. ജലാലുദ്ദീന്‍ ഓടിയത് നേരെ ഗസ്‌നിയിലേയ്ക്ക്. ഇറാനിയന്‍ സാമ്രാജ്യം മംഗോളിയന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നുവീണതറിയാതെ അഫ്ഗാനികള്‍ ജലാലുദ്ദീന് വന്‍ വരവേല്പുനല്‍കി. അഫ്ഗാന്‍ കുന്നുകള്‍ക്കിടയിലെ തീവ്രഗോത്രങ്ങളില്‍ നിന്ന് 30000 സൈനികരെക്കൂടി ചേര്‍ത്തപ്പോള്‍ ജലാലുദ്ദീന്റെ സൈന്യസംഖ്യ 60000 എത്തി. മുഹമ്മദ് ഗസ്‌നി പണിതുയര്‍ത്തിയ സ്വര്‍ഗ്ഗനഗരത്തിലൂടെ ജലാലുദ്ദീന്‍ കുതിരപ്പുറത്തു പറന്നു നടന്നു. ഇറാനിയന്‍ രാജവംശത്തിന്റെ അടുത്ത അവകാശിയെ സ്വന്തമായി കിട്ടിയതുപോലെ ഗസ്‌നിയിലെ പ്രമാണിമാര്‍ അഭിമാനിച്ചു. സ്വര്‍ഗ്ഗത്തിന്റെ മണവാട്ടി എന്നു വിളിക്കുന്ന ഗസ്‌നിയിലെ ജുമാമസ്ജിദ് ഹിന്ദുസ്ഥാനില്‍നിന്നു കൊള്ള ചെയ്ത അമൂല്യവസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചത്. താനേശ്വറില്‍നിന്നും സോമനാഥില്‍നിന്നും സുല്‍ത്താന്‍ കൊണ്ടുവന്ന വിഗ്രഹങ്ങള്‍ മോസ്‌കിനുമുന്‍പില്‍ ചവിട്ടുപടികളായി ഇപ്പോഴും കിടപ്പുണ്ട്. ഇപ്പോഴിതാ ഇറാനിയന്‍ സാമ്രാജ്യത്തിന്റെ ഷായും തങ്ങളോടൊപ്പം എത്തിയിരിക്കുന്നു. മുഹമ്മദ് ഗസ്‌നി പാകിയ പുണ്യത്തിന്റെ വിത്തുകള്‍ പുഷ്പിക്കുന്നതു കണ്ടോ!

പക്ഷേ മരുഭൂമിയുടെ വിദൂര ചക്രവാളങ്ങളില്‍ പൊടിക്കാറ്റിളകുന്നതു കാണുമ്പോള്‍ ജലാലുദ്ദീന്‍ ഷാ പരിഭ്രാന്തനായി. ചെങ്കിസ്ഖാന്റെ പടയണി തന്നെത്തേടി എത്തുന്നതാണോ? അയാള്‍ കുതിരക്കുളമ്പടികള്‍ക്കായി കാതോര്‍ത്തു കിടന്നു. താന്‍ ലോകത്തിന്റെ ഏതുമൂലയില്‍ പോയി ഒളിച്ചാലും ചെങ്കിസ്ഖാന്‍ തന്നെ തേടിയെത്തുമെന്ന് ജലാലുദ്ദീനറിയാം. 60000 സൈന്യസംഖ്യ ഒരുക്കിയ പുറംകവചത്തിനുള്ളില്‍ അയാളൊരു ഗര്‍ഭസ്ഥ ശിശുവിനെപ്പോലെ ദുര്‍ബലനായി നിലകൊണ്ടു.

ഒടുവില്‍ മംഗോളിയന്‍ പട എത്തി.
60000 സൈന്യങ്ങളെ സംഘടിപ്പിക്കാന്‍ ജലാലുദ്ദീന് കഴിഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കാതെ ചെങ്കിസ്ഖാന്‍ അയച്ചത് 30000 സൈന്യങ്ങളെ മാത്രം. തുടര്‍ച്ചയായ മംഗോള്‍ സൈനിക വിജയങ്ങള്‍കൊണ്ട് അമിത ശുഭാപ്തിവിശ്വാസം തലയ്ക്കുപിടിച്ച ഷിഖിഖുട്ടാഗ്(Shikhi Khutag) എന്ന സേനാധിപനുകീഴില്‍ ഗസ്‌നിക്കുസമീപം പാര്‍വാന്‍ (Parwan) എന്ന സ്ഥലത്ത് മംഗോള്‍സൈന്യം പാളയമടിച്ചു. മലമടക്കുകളില്‍ കാട്ടുനായ്ക്കളെപ്പോലെ ജീവിതം ശീലമാക്കിയ അഫ്ഗാനികളുടെ പോരാട്ടം രൂക്ഷമായിരുന്നു. കല്ലുകള്‍ മുഴച്ചുനില്ക്കുന്ന ഇടുങ്ങിയ ഭൂപ്രകൃതിയില്‍ മംഗോളിയന്‍ സേന ആയാസപ്പെട്ടു. 15000 സഹസൈനികരുടെ ജഡങ്ങള്‍ പാര്‍വാന്‍ പടനിലത്ത് ഉപേക്ഷിച്ചശേഷം മംഗോളിയന്‍ സൈന്യം തിരിഞ്ഞോടി. പടക്കളത്തില്‍ വിജയിച്ചുവെങ്കിലും ഹിന്ദുസ്ഥാന്റെ ശാപം ചുമന്നുകൊണ്ടു നടക്കുന്ന മുസ്ലീം ഷായ്ക്ക് വിജയം ആസ്വദിക്കാന്‍ കഴിഞ്ഞില്ല. മംഗോളിയരില്‍നിന്നു പിടിച്ചെടുത്ത ഒരു വെള്ളക്കുതിരയുടെ മേലുള്ള അവകാശത്തര്‍ക്കം പട ജയിച്ച രാത്രിയില്‍തന്നെ രൂക്ഷമായി. ഷാ ജലാലുദ്ദീന്റെ ഭാര്യാപിതാവും സൈനിക മേധാവിയും ഇരുഭാഗങ്ങളില്‍ നിന്നുകൊണ്ടു തര്‍ക്കിച്ചു. നീതിക്കു വിരുദ്ധമായി ഷാ ജലാലുദ്ദീന്‍ ഭാര്യാപിതാവിന്റെ പക്ഷംചേര്‍ന്നു. യുദ്ധത്തില്‍ ഷാ ജലാലുദ്ദീനെ വിജയിപ്പിച്ച അഫ്ഗാന്‍ സൈന്യത്തിന് അതു സഹിച്ചില്ല. മലകളിലെമ്പാടും തീകൂട്ടി അതിനുചുറ്റുമിരുന്നു തണുപ്പകറ്റിക്കൊണ്ടിരുന്ന അഫ്ഗാന്‍ സേന അപ്പോള്‍ത്തന്നെ എഴുന്നേറ്റു. 30000 വരുന്ന അഫ്ഗാന്‍ സേന തന്നെ വിട്ടുപോയതായി അടുത്തപ്രഭാതത്തില്‍ ജലാലുദ്ദീന്‍ അറിഞ്ഞു. തന്റെ എല്ലാ സുരക്ഷയും നഷ്ടപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിനു മുന്‍പില്‍ അജയ്യമെന്നു കരുതിയിരുന്ന ഇറാനിയന്‍ (ഖ്വറാസ്മിയന്‍) സാമ്രാജ്യത്തിന്റെ അവസാനത്തെ ഷാ അമ്പരന്നുനിന്നു.

രക്ഷകനായിരിക്കേണ്ട ഷായെത്തേടി അഭയാര്‍ത്ഥികള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ ചെങ്കിസ്ഖാന്‍ തകര്‍ത്ത നഗരങ്ങളില്‍ അവശേഷിച്ച ലക്ഷക്കണക്കിനു ജനങ്ങള്‍ ഗസ്‌നിയിലേയ്ക്കു തിരിച്ചു. അവിടെയാണല്ലോ അവരുടെ ഷാ ജലാലുദ്ദീന്‍ ഉള്ളത്. തന്റെ സൈന്യത്തേക്കാള്‍ എത്രയോ ഇരട്ടിയായി അഭയാര്‍ത്ഥികള്‍ പെരുകിയിരിക്കുന്നത് ജലാലുദ്ദീന്‍ കണ്ടു. മരുഭൂമിയിലൂടെ ആഴ്ചകള്‍ നീണ്ട നടത്തം കൊണ്ട് മരത്തൊലിപോലെ ഉണങ്ങിപ്പോയ മനുഷ്യര്‍. വിണ്ടുപൊട്ടിയ പാദങ്ങള്‍. ചോരയൊലിക്കുന്ന ചുണ്ടുകള്‍. കുടിവെള്ളം കിട്ടാതെ എത്രയോ ആയിരങ്ങള്‍ മരുഭൂമിയില്‍ മരിച്ചുവീണു.
”ഹിന്ദുസ്ഥാനിലേക്കു പോകാം…” അവിടെയേ രക്ഷാമാര്‍ഗ്ഗമുള്ളൂ. ജലാലുദ്ദീന്‍ പറഞ്ഞു. പ്രതികാരം ചെയ്യാന്‍ ചെങ്കിസ്ഖാന്‍ പുറകെ എത്തും. അതിനു മുന്‍പ് എങ്ങനെയും സിന്ധുനദി കടന്ന് ഹിന്ദുസ്ഥാനിലെത്തണം.

ലക്ഷക്കണക്കിനു ഹിന്ദു പെണ്‍കൊടികളെയും കുഞ്ഞുങ്ങളെയും അടിമകളാക്കി നടത്തിക്കൊണ്ടുവന്ന ഹിന്ദുക്കുഷ് പര്‍വ്വതപാതയിലൂടെ അറബികളുടെയും തുര്‍ക്കികളുടെയും തിരിച്ചുള്ള പ്രവാഹം ആരംഭിച്ചു. മലമടക്കുകളില്‍ ചൂടേറ്റു പിടഞ്ഞുവീഴുന്നവരെ തിരിഞ്ഞുനോക്കാതെ ജനക്കൂട്ടം സഞ്ചാരം തുടര്‍ന്നു. എല്ലാ ചുണ്ടുകളിലും ഒരേയൊരു മന്ത്രം ‘ഹിന്ദുസ്ഥാന്‍’.’

അതേസമയം പ്രതികാരം ചെയ്യാനുറച്ച് ചെങ്കിസ്ഖാന്‍ പുറപ്പെട്ടുകഴിഞ്ഞു. രണ്ടു ലക്ഷം മംഗോള്‍ സൈന്യങ്ങള്‍ വിശ്രമിക്കാതെ കുതിച്ചുപായുകയാണ്. ജലാലുദ്ദീന്‍ സിന്ധുനദി കുറുകെ കടന്ന് ഹിന്ദുസ്ഥാനിലേയ്ക്കു രക്ഷപ്പെടുന്നതിനുമുന്‍പ് അയാളെ പിടികൂടണം. കൃത്യസമയത്തുതന്നെ ചെങ്കിസ്ഖാനും സൈന്യവും എത്തി. ജലാലുദ്ദീന്റെ ശുഷ്‌കിച്ച സൈന്യം നദി കടക്കുംമുന്‍പ് ഇരുസൈന്യങ്ങളും വാള്‍കോര്‍ത്തു.

യുദ്ധത്തില്‍ എത്ര സൈനികര്‍ മരിച്ചുവെന്നോ അഭയാര്‍ത്ഥികള്‍ക്കെന്തു സംഭവിച്ചുവെന്നോ ചരിത്രം പറയുന്നില്ല. പക്ഷേ യുദ്ധത്തിന്റെ തീവ്ര ചുഴലിക്കാറ്റിനിടയില്‍ ജലാലുദ്ദീന്‍ സിന്ധുനദി കുറുകെ കടന്ന് ഹിന്ദുസ്ഥാനിലേയ്ക്കു രക്ഷപ്പെട്ടു. ജലാലുദ്ദീന്റെ അവശേഷിച്ച സൈന്യത്തെയും മുഴുവന്‍ അഭയാര്‍ത്ഥികളെയും ചെങ്കിസ്ഖാന്‍ വധിച്ചുകളഞ്ഞു എന്നുവേണം കരുതാന്‍.

മുഹമ്മദ് ഗസ്‌നി അവശേഷിപ്പിച്ചിട്ടുപോയ ഓരോ പാപകര്‍മ്മത്തിനും അനന്തര തലമുറകള്‍ പതിന്മടങ്ങു വിലകൊടുക്കേണ്ടിവന്നു. ഗസ്‌നിക്കു സമീപമുള്ള ബാമിയാന്‍ നഗരത്തില്‍ തുര്‍ക്കിപ്പടയുടെ അധിനിവേശം മുന്‍പു പരാമര്‍ശിച്ചിട്ടുണ്ട്. ബുദ്ധ-ഹിന്ദു സാംസ്‌കാരിക കേന്ദ്രമായിരുന്ന ആ നഗരത്തില്‍ തുര്‍ക്കികള്‍ കൂട്ടക്കൊലയും നിര്‍ബന്ധിത മതപരിവര്‍ത്തനവും നടത്തി. എ.ഡി. 1221 ല്‍ ചെങ്കിസ്ഖാന്റെ ആക്രമണകാലത്ത് ബാമിയാന്‍ നഗരം സുല്‍ത്താന്റെ പാപങ്ങള്‍ക്കു പിഴയൊടുക്കുകയാണ്. ചെങ്കിസ്ഖാന്റെ മംഗോള്‍ സൈന്യം ബാമിയാനിലേയ്ക്കു പ്രവഹിക്കുന്നതറിഞ്ഞ് ജനങ്ങള്‍ കോട്ടക്കുള്ളില്‍ കയറി വാതിലടച്ചു. അകത്തുനിന്ന് മംഗോള്‍ സൈന്യത്തിനുമേല്‍ വന്‍തോതില്‍ ആക്രമണമുണ്ടായി. കോട്ടമുകളില്‍നിന്ന് അമ്പെയ്തും തീഗോളങ്ങള്‍ വിക്ഷേപിച്ചും മംഗോള്‍ സൈന്യത്തിന് വലിയ നാശനഷ്ടം വരുത്താന്‍ ബാമിയാനിലെ മുസ്ലീം സേനയ്ക്കു കഴിഞ്ഞു.

ചെങ്കിസ്ഖാന്‍ സൈന്യനഷ്ടത്തില്‍ രോഷംകൊണ്ടു നില്‍ക്കെ കൊച്ചുമകന്‍ (പുത്രന്‍ ചാഗട്ടായ്ഖാന്റെ മകന്‍) മുതുകാന്റെ (Mutukan) നേരെ കോട്ടക്കുള്ളില്‍നിന്ന് ഒരമ്പുപാഞ്ഞു വന്നു. അത് ആ കുട്ടിയുടെ ജീവനെടുത്തു. തുടര്‍ന്നുണ്ടായ കൂട്ടക്കൊലയുടെ രക്തക്കറ എത്ര കഴുകിയാലും ബാമിയാനിലെ തെരുവുകളില്‍നിന്നു മായാതെ കിടക്കും. കോട്ടക്കു വെളിയില്‍ സമീപഗ്രാമങ്ങളിലെല്ലാം മംഗോള്‍ സൈന്യം ഇരകളെത്തേടി പാഞ്ഞു. മനുഷ്യരും മൃഗങ്ങളും പച്ചമരങ്ങളും എന്നുവേണ്ട ജീവന്‍ തുടിക്കുന്ന സകലവസ്തുക്കളും തുടച്ചുമാറ്റപ്പെട്ടു. പരിസരപ്രദേശങ്ങളെ കൊന്നുതീര്‍ത്തശേഷം സൈന്യം തിരിച്ചെത്തിയപ്പോഴേക്കും കോട്ട വീണുകഴിഞ്ഞിരുന്നു. കോട്ടയിലുണ്ടായിരുന്ന ഓരോ മനുഷ്യജീവിയും അവര്‍ണ്ണനീയമായ പീഡനത്തിനും കൂട്ടക്കൊലക്കും ഇരയായി. കൊലചെയ്യപ്പെട്ട ജനങ്ങളുടെ ഹൃദയഭേദകമായ നിലവിളിയെ പരാമര്‍ശിച്ച് അലമുറകളുടെ നഗരം (City of Screams) വ്യസനങ്ങളുടെ നഗരം (City of sorrows) എന്നൊക്കെ മംഗോളിയര്‍ ബാമിയാന്‍ നഗരത്തെ വിളിച്ചുതുടങ്ങി.

തദ്ദേശീയ ജനതയെ തുടച്ചുമാറ്റിയതിനുശേഷം വിജനമായ നഗരത്തില്‍ ചെങ്കിസ്ഖാന്‍ 1000 മംഗോള്‍ ഭടന്മാരെ പാര്‍പ്പിച്ചു. പെറ്റുപെരുകുന്നതിന് അത്രയും അടിമ സ്ത്രീകളെയും കൊടുത്തു. അവിടെ മുളച്ചുവന്ന ജനസമൂഹം ‘ഹസാര ജനം’ (Hazara People) അഥവാ ആയിരത്തിന്റെ മക്കള്‍ എന്നറിയപ്പെടുന്നു. പേര്‍ഷ്യന്‍ ഭാഷയില്‍ ‘ഹസാര്‍’ എന്നാല്‍ ആയിരം. (ഇന്നത്തെ ബാമിയാന്‍ നഗരത്തിനു സമീപം അലമുറകളുടെ നഗരം (Shahre Gholghola) പുരാവസ്തു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്)

ഖ്വറാസ്മിയന്‍ സാമ്രാജ്യം മംഗോള്‍ ആക്രമണത്തില്‍ മുഴുവനായും തകര്‍ന്നപ്പോള്‍ ഇറാനിയന്‍ മുസ്ലീം ലോകമാണ് ഫലത്തില്‍ ഇല്ലാതായത്. ഇറാന്‍ ജനതയില്‍ മൂന്നില്‍ രണ്ടു ഭാഗവും വധിക്കപ്പെട്ടു എന്ന് ചരിത്രം പറയുന്നു.

35 ലക്ഷം ജനങ്ങള്‍ യുദ്ധത്തില്‍ വധിക്കപ്പെട്ടുവെന്നു കണക്ക്. ജനസമൂഹങ്ങള്‍ നഗരങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും തുടച്ചുമാറ്റപ്പെട്ടതിനാല്‍ കൃഷിയും കച്ചവടവും മുടങ്ങി. അങ്ങനെ രൂപപ്പെട്ട ക്ഷാമംകൊണ്ട് എത്ര ലക്ഷങ്ങള്‍ മരിച്ചു എന്നതിന് കണക്കില്ല. മുസ്ലീം ലോകത്തിന്റെ അവസാനത്തെ തൂണും പിഴുതുമാറ്റാനുറച്ച് നീങ്ങിക്കൊണ്ടിരുന്ന മംഗോള്‍ സൈന്യത്തിന്റെ അടുത്ത ലക്ഷ്യം ഖലീഫമാരുടെ തറവാടായ ബാഗ്ദാദ് ആയിരുന്നു.

അബ്ബാസിഡ് ഖലീഫമാരുടെ തലസ്ഥാന നഗരമാണ് അന്ന് ബാഗ്ദാദ്. ഈ നഗരത്തിന്റെ മനോഹാരിതയെക്കുറിച്ചു വര്‍ണ്ണിക്കാന്‍ മുഹമ്മദ് ഗസ്‌നിക്കു നൂറു നാവുണ്ടായിരുന്നു. ഗസ്‌നി നഗരത്തെ ബാഗ്ദാദുപോലെ മനോഹരമായി പണിതുയര്‍ത്തിയശേഷം അവിടെ ചിരകാലം വാഴാമെന്ന് സുല്‍ത്താന്‍ മോഹിച്ചു. എന്നാല്‍ സ്വപ്‌നസുന്ദരിയായ ബാഗ്ദാദിന്റെ അന്ത്യം കുറിക്കാന്‍ മംഗോള്‍ സൈന്യം എത്തിയിരിക്കുന്നു. കാലം 1258.

അറേബ്യന്‍ മരുഭൂമിയില്‍ രൂപംകൊണ്ട ഇസ്ലാംമതം ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്തിലെ മികച്ച സാംസ്‌കാരിക കേന്ദ്രങ്ങളെയെല്ലാം കീഴടക്കിയത് ആയുധബലംകൊണ്ടു മാത്രമാണ്. എ.ഡി. 820 നോടടുപ്പിച്ച് ലോകത്തിലെ മറ്റേതൊരു ഭരണാധികാരിയെക്കാള്‍ അധികാരം ബാഗ്ദാദിലെ ഖലീഫക്കുണ്ടായിരുന്നു. ഇന്ന് മംഗോള്‍ സൈന്യം കാലന്റെ പ്രതിരൂപമായി പടിവാതിലില്‍വന്നു മുട്ടിവിളിക്കുമ്പോള്‍ സിംഹം പാര്‍ത്തിരുന്ന ഒഴിഞ്ഞ കൂടു മാത്രമായി ബാഗ്ദാദ് നഗരം നിലകൊണ്ടു.

മംഗോളിയന്‍ തലവന്‍ ഹുലാഗുവിന്റെ നേതൃത്വത്തില്‍ ഒന്നരലക്ഷം അംഗസംഖ്യയുള്ള സൈന്യം രൂപംകൊണ്ടു. മരുഭൂമിയിലെ എരിപൊരി കൊള്ളുന്ന ചൂടും കണ്ണിലും മൂക്കിലും അടിച്ചുകയറുന്ന മണല്‍ക്കാറ്റും തൊണ്ടപൊള്ളുന്ന ദാഹവും മംഗോളിയന്‍ സൈന്യത്തെ ഭ്രാന്തുപിടിപ്പിച്ചു. വഴിയില്‍ കാണുന്ന സകല ജനപദങ്ങളെയും ചവച്ചുതുപ്പിക്കൊണ്ട് സാര്‍വ്വത്രികമായി കൊള്ളയും കൊലയും ചെയ്ത് അവര്‍ ബാഗ്ദാദിനുനേരെ നീങ്ങി.

ക്രിസ്ത്യന്‍ സൈന്യങ്ങളുടെ നിരവധി സംഘങ്ങള്‍ ഇത്തവണ മംഗോളിയര്‍ക്കൊപ്പമുണ്ട്. അര്‍മേനിയയിലെ ക്രിസ്ത്യന്‍ രാജാവിന്റെ 12000 കുതിരപ്പടയും 40000 കാലാളും സംഘത്തില്‍ ചേര്‍ന്നു. അന്ത്യോക്യയിലെ ക്രിസ്ത്യന്‍ ഫ്രാങ്കിഷ് സൈന്യം, മുസ്ലീം അബ്ബാസിഡ് ഖലീഫയോടു പ്രതികാരം ചെയ്യാന്‍ പുറപ്പെട്ടിരിക്കുന്ന ക്രിസ്ത്യന്‍ ജോര്‍ജിയന്‍ സേന അങ്ങനെ അതൊരു സംയുക്ത സൈന്യമായി. പൊതുവികാരം ഒന്നുമാത്രം; മൃഗീയശക്തിയുപയോഗിച്ച് തങ്ങളുടെ നഗരം കൊള്ളചെയ്യുകയും ഇസ്ലാം മതം സ്വീകരിക്കാന്‍ മടിച്ചവരെ കൊല്ലുകയും ചെയ്ത ഖലീഫമാര്‍ ഇനിവേണ്ട.

ബാഗ്ദാദിലേക്കു പ്രവേശിക്കുംമുന്‍പ് മംഗോള്‍ സേന ഇസ്മായിലി അസ്സാസിനിയന്മാരുടെ ഉന്മൂലനാശം വരുത്തി. ആ വംശത്തിലെ പിഞ്ചു കുഞ്ഞുങ്ങളെപ്പോലും നിഷ്‌ക്കരുണം വധിച്ചു. വരാന്‍ പോകുന്നതെന്താണെന്ന് ഇപ്രകാരം കാട്ടിക്കൊടുത്തശേഷം കീഴടങ്ങാനുള്ള അന്ത്യശാസനം മംഗോള്‍ സൈന്യം ഖലീഫ അല്‍മുസ്ത ഉസ്മിക്കു നല്‍കി. ഖലീഫ കീഴടങ്ങാന്‍ തയ്യാറായില്ല. ബാഗ്ദാദ് ആക്രമിക്കപ്പെട്ടാല്‍ മുസ്ലീംലോകം മുഴുവന്‍ തന്റെ തുണക്കെത്തുമെന്ന് ഖലീഫ കരുതി. എന്നാല്‍ മുസ്ലീംലോകത്ത് കരുത്തുള്ള ഒരു രാജവംശവും ഇനി അവശേഷിക്കുന്നില്ല എന്ന സത്യം ഖലീഫ മനസ്സിലാക്കിയില്ല. ഖലീഫ വധിക്കപ്പെട്ടാല്‍ ദൈവകോപമുണ്ടാകുമെന്നും തത്ഫലമായി ലോകനാശം സംഭവിക്കുമെന്നും ഖലീഫ ഭീഷണിപ്പെടുത്തി. മംഗോളിയന്‍ പ്രതിനിധികള്‍ അതുകേട്ടതായി ഭാവിച്ചില്ല.

1258 ജനുവരി 29-ന് മംഗോള്‍സൈന്യം ബാഗ്ദാദ് കോട്ടവളഞ്ഞു. ഖലീഫക്കു കീഴിലുണ്ടായിരുന്ന 50000 വരുന്ന മുസ്ലീംസേന ജീവന്‍ കളഞ്ഞു പോരാടി. മംഗോളിയന്‍ സംയുക്തസേനയ്ക്കു മുന്നില്‍ അതൊരു പാഴ്‌വേലയായി. ഫെബ്രുവരി 10-ന് കോട്ട പൊളിഞ്ഞുവീണു. നഗരം കീഴടങ്ങി. മൂന്നുദിവസം കഴിഞ്ഞ് കൂട്ടക്കൊലക്കു തയ്യാറായിക്കൊണ്ട് മംഗോള്‍ സൈന്യം ബാഗ്ദാദ് നഗരത്തില്‍ പ്രവേശിച്ചു. പിന്നീട് അനേകം ദശവര്‍ഷങ്ങള്‍ ജനശൂന്യമായി കിടക്കുംവിധം പൂര്‍ണ്ണമായിരുന്നു മംഗോളിയന്‍ സേന നടത്തിയ കൂട്ടക്കൊല. നിരവധി വര്‍ഷങ്ങള്‍കൊണ്ടു പടുത്തുയര്‍ത്തിയ മനോഹര നിര്‍മ്മിതികളും മോസ്‌ക്കുകളും കൊട്ടാരങ്ങളും അവയുടെ അടിത്തറവരെ പൊളിച്ചുനീക്കി. പൊളിച്ചുകൂട്ടിയ ഇഷ്ടികക്കൂമ്പാരമായി സ്വര്‍ഗ്ഗീയ നഗരം മാറി. കൈവഴികളിലൂടെ പുറത്തേയ്ക്കു പ്രവഹിച്ച ജനക്കൂട്ടത്തെ സൈന്യം വളഞ്ഞുപിടിച്ചു കൊന്നു. ചെറിയ കുട്ടികളെപ്പോലും ബാക്കിവച്ചില്ല.

ഖലീഫ അല്‍ മുസ്ത ഉസ്മിയെ സൈന്യം തടവുകാരനാക്കി. തന്റെ ജനങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതും നഗരം പൊളിച്ചടുക്കുന്നതും ഖജനാവു കൊള്ള ചെയ്യുന്നതും അദ്ദേഹത്തിന് നോക്കിനില്‌ക്കേണ്ടിവന്നു. കൊട്ടാരത്തിലെ പുസ്തകശാലയില്‍ അടുക്കിയിരുന്ന ലക്ഷക്കണക്കിനുള്ള മതഗ്രന്ഥങ്ങളുടെ തുകല്‍ പുറംചട്ടകള്‍ പൊളിച്ചെടുത്ത് മംഗോളിയന്‍ സൈന്യം പാദരക്ഷകളുണ്ടാക്കി.

വസാഫ് (Wassaf) എന്ന പേര്‍ഷ്യന്‍ ചരിത്രകാരന്റെ വിവരണത്തെ ഡേവിഡ് മോര്‍ഗന്‍ ഇപ്രകാരം ഉദ്ധരിക്കുന്നു. പ്രാവിന്‍കൂട്ടത്തെ പിന്തുടരുന്ന കഴുകന്മാരെപ്പോലെ കൊന്നും കൊലവിളിച്ചും അവര്‍ നഗരത്തിലൂടെ പാഞ്ഞുനടന്നു. സ്വര്‍ണവും രത്‌നങ്ങളും പതിച്ചിട്ടുള്ള ബെഡ്ഡുകളും കുഷീനുകളും കുത്തിക്കീറി തുണ്ടുകളാക്കി. വലിയ അന്തഃപുരങ്ങളില്‍ ഒളിച്ചിരുന്ന സ്ത്രീകളെ തെരുവിലേക്കു വലിച്ചിഴച്ച് കളിപ്പാട്ടങ്ങളാക്കി. അതേസമയം ജനങ്ങള്‍ വധിക്കപ്പെട്ടുകൊണ്ടിരുന്നു.”

ചീഞ്ഞളിഞ്ഞ ശവശരീരങ്ങളുടെ ദുര്‍ഗന്ധം നഗരാന്തരീക്ഷത്തില്‍ കെട്ടിനിന്നതുമൂലം ഹുലാഗുവിന് തന്റെ താവളം മാറ്റി സ്ഥാപിക്കേണ്ടിവന്നു. അന്‍പതിനായിരം അറബ് സൈനികരും 20 ലക്ഷം പൊതുജനങ്ങളും വധിക്കപ്പെട്ടുവത്രെ! ഖലീഫയും ഭാര്യമാരും മക്കളും ബന്ധുക്കളും 300 ഉന്നത ഉദ്യോഗസ്ഥരും ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടു. അങ്ങനെ ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുശേഷം ചരിത്രത്തിലാദ്യമായി മുസ്ലീങ്ങള്‍ക്ക് ഒരു ഖലീഫ ഇല്ലാത്ത അവസ്ഥവന്നു.

ലോകത്തെ മുഴുവന്‍ ഇസ്ലാമിന്റെ കൊടിക്കീഴില്‍ കൊണ്ടുവരുകയെന്ന ലക്ഷ്യം വച്ച് നീങ്ങിയ മുഹമ്മദ് ഗസ്‌നി അതിന്റെ ആരംഭം കുറിച്ചത് ഗസ്‌നിയില്‍ നിന്നു 370 കിലോമീറ്റര്‍ ദൂരെയുള്ള ഗോറിയെ (Ghurid dynasty) ) ആക്രമിച്ചുകൊണ്ടാണ്. എ.ഡി.1011 ല്‍ മുഹമ്മദ് ഗസ്‌നി ഗോറിയിലെ രാജാവിനെ ആക്രമിച്ചു. അന്ന് ഗോറിയിലെ ജനങ്ങളില്‍ അധികവും ബുദ്ധമതക്കാരും ബാക്കിയുള്ളവര്‍ ഹിന്ദുക്കളും ആയിരുന്നു. പതിവുപോലെ കൊള്ളയും കൂട്ടക്കൊലയും നടത്തി ഭയപ്പെടുത്തിയശേഷം സുന്നി ഇസ്ലാം വിഭാഗത്തിലേയ്ക്കു മതംമാറാന്‍ മുഹമ്മദ് ഗസ്‌നി ആവശ്യപ്പെട്ടു. യുദ്ധവും കൊലയും പരിചിതമല്ലാത്ത ബുദ്ധമതത്തില്‍ മറ്റൊരു രക്ഷാമാര്‍ഗ്ഗമില്ല. രാജാവും ജനങ്ങളും ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്തു. തന്റെ സ്വന്തം ഗസ്‌നി സാമ്രാജ്യത്തിന്റെ അടിത്തറ മാന്താനുള്ള ഭൂകമ്പത്തിന്റെ വിത്തുകളാണ് ഗോറിയില്‍ താന്‍ കുഴിച്ചിടുന്നതെന്ന് സുല്‍ത്താന്‍ അറിഞ്ഞില്ല. ഗോറി വലിയ മുസ്ലീം സാമ്രാജ്യമായി വളര്‍ന്നു. അത് അറേബ്യന്‍ തുര്‍ക്കി മേഖലയിലേക്കും ഭാരതത്തിലേക്കും പടര്‍ന്നുകയറി. പൃഥ്വിരാജ് ചൗഹാന്‍ എന്ന ഭാരതത്തിന്റെ ഇതിഹാസ നായകനെ ചതിയില്‍ കൊലപ്പെടുത്തിയ മുഹമ്മദ് ഗോറിയെപ്പോലെ നിഷ്ഠൂരരായ പല സുല്‍ത്താന്മാരെയും ഗോറി രാജവംശം സൃഷ്ടിച്ചു.

എ.ഡി. 1149 ല്‍ ഗോറി വംശത്തിലെ ഒരു യുവരാജാവ്, കുത്ബുദീന്‍ മുഹമ്മദ് തന്റെ സഹോദരന്‍ സയ്ഫ് അല്‍ദ്ദിന്‍ സൂരിയുമായി വഴക്കിട്ട് ഗസ്‌നിരാജ്യത്ത് അഭയംതേടി. അഭയം കൊടുക്കുന്നതായി ഭാവിച്ചെങ്കിലും ഗസ്‌നിയിലെ രാജാവ് ബഹ്‌റാം ഷാ അയാളെ വിഷംകൊടുത്തു കൊന്നു. സഹോദരനെ ചതിച്ചുകൊന്നതറിഞ്ഞ് ബഹ്‌റാം ഷായോടു പകവീട്ടാന്‍ സയ്ഫ് സൈന്യവുമായെത്തി. യുദ്ധത്തില്‍ ബഹ്‌റാംഷായെ തോല്പിച്ചു. പക്ഷേ അയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഒരുവര്‍ഷത്തിനുശേഷം ബഹ്‌റാം ഷാ വമ്പിച്ച സൈന്യവുമായി തിരിച്ചെത്തി സയ്ഫിനെ യുദ്ധത്തില്‍ തോല്പിച്ചു. മാത്രമല്ല സയ്ഫിനെ പിടികൂടി ഗസ്‌നിയില്‍ കൊണ്ടുവന്നു. താന്‍ പിടിച്ചുകൊണ്ടുവന്ന ഗോറിയിലെ രാജാവിനെ പരസ്യമായി അവഹേളിക്കുന്നതുകാണാന്‍ വിളംബരം ചെയ്തു ജനങ്ങളെ കൂട്ടി. ഗസ്‌നി നഗര മദ്ധ്യത്തില്‍ ഉയര്‍ത്തി നാട്ടിയ കുരിശില്‍ സയ്ഫിനെ ആണികള്‍ തറച്ച് തൂക്കിയിട്ടു. അദ്ദേഹം നഗ്നനായിരുന്നു. ശരീരമാകെ ചമ്മട്ടികൊണ്ടുള്ള അടിയേറ്റ് തൊലി പൊളിഞ്ഞിരുന്നു. കൊടിയ വെയിലില്‍ ദാഹജലത്തിനുവേണ്ടി കരഞ്ഞ് അനേക ദിവസങ്ങള്‍ക്കുശേഷം സയ്ഫ് മരിച്ചു.

രണ്ടു സഹോദരന്മാരെ കൊന്ന ബഹ്‌റാംഷായോടു പകരം ചോദിക്കാന്‍ ഇളയ സഹോദരന്‍ അലാദ്ദിന്‍ ഹുസൈന്‍ വലിയ സൈന്യവുമായി എത്തി. യുദ്ധം പടക്കളത്തില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. അഗ്നിപര്‍വ്വതത്തില്‍നിന്ന് ലാവാ ഒഴുകി പരക്കുന്നതുപോലെ അത് ഗസ്‌നിനഗരത്തിന്റെ കൈവഴികളിലൂടെ പ്രാന്തപ്രദേശങ്ങളിലേക്കു പടര്‍ന്നു. മുക്കിലും മൂലയിലും യുദ്ധം നടന്നു. ഗസ്‌നി നിവാസികള്‍ ഗ്രാമങ്ങളിലേക്കോടി. പിന്തുടര്‍ന്ന സൈന്യം അവരെ നിഷ്‌ക്കരുണം വെട്ടിവീഴ്ത്തി. മുഹമ്മദ് ഗസ്‌നി ചെയ്തതിനൊക്കെ കാലം കണക്കുചോദിക്കുകയാണ്. ഒരാളും അവശേഷിക്കാത്തവണ്ണം ഗസ്‌നിയെ ശവപ്പറമ്പാക്കിയ ശേഷം സൈന്യം വ്യാപകമായ കൊള്ള ആരംഭിച്ചു. ഹിന്ദുസ്ഥാനില്‍നിന്നു കവര്‍ച്ച ചെയ്ത അമൂല്യരത്‌നങ്ങള്‍ പതിച്ച നിര്‍മ്മിതികള്‍ ഓരോന്നായി ഇടിച്ചുനിരത്തി. വിലയുള്ള യാതൊന്നും ഗസ്‌നിയില്‍ അവശേഷിക്കാത്തവണ്ണം നഗരത്തെ നഗ്നമാക്കി. ഒടുവില്‍ നഗരത്തിനു തീയിട്ടു. ഏഴുരാത്രിയും ഏഴുപകലും ആകാശംമുട്ടെ ഉയരത്തില്‍ തീയ് കത്തിനിന്നു. ചാമ്പലായ നഗരത്തിന്റെ ചിതാഭസ്മം അടിക്കടി വന്നുകൊണ്ടിരുന്ന ചൂടുകാറ്റില്‍ അറേബ്യന്‍ മരുഭൂമിയിലേക്കു പറന്നുപോയി. സുല്‍ത്താന്റെ സ്വപ്‌നസുന്ദരിയായിരുന്ന ഗസ്‌നിനഗരം ബലാല്‍സംഗം ചെയ്യപ്പെട്ട പിച്ചക്കാരിയെപ്പോലെ കുന്നുകള്‍ക്കു മുകളില്‍ മലര്‍ന്നു കിടന്നു.

ചില മഹാപാപികളുടെമേല്‍ എത്ര പ്രഹരമേല്‍പിച്ചാലും കാലമെന്ന കര്‍ക്കശനായ ന്യായാധിപനു തൃപ്തി വരില്ല. ചെങ്കിസ്ഖാന്‍ വന്ന് അടിച്ചുനിരത്തിയ ഇറാന്‍ സാമ്രാജ്യത്തിലെ ചില രാജാക്കന്മാര്‍ തിരിച്ചുവരുന്നതായി മംഗോളിയന്‍ രാജധാനിയില്‍ വിവരം കിട്ടി. അപ്പോള്‍ ചെങ്കിസ്ഖാന്റെ മൂന്നാമത്തെ പുത്രന്‍ ഒഗേഡെയ് ഖാന്‍ (Ogedei Khan) ) ആണ് ചക്രവര്‍ത്തി. 50000 സൈന്യങ്ങളുമായി എത്തിയ മംഗോളിയന്‍ സൈന്യം ഒരിക്കല്‍കൂടി വെട്ടിനിരത്തല്‍ നടത്തി. പേര്‍ഷ്യ (ഇറാന്‍) മുഴുവനായും കീഴടക്കി. മടക്കയാത്രയില്‍ സൈന്യം ഗസ്‌നിയിലെത്തി. ഒരു നൂറ്റാണ്ടുമുന്‍പ് ഗോറി സൈന്യം അസ്ഥികൂടമാക്കിയ നഗരത്തില്‍ ചില മുകുളങ്ങള്‍ പൊട്ടിത്തുടങ്ങിയിരുന്നു. അതെല്ലാം മംഗോള്‍സൈന്യം മുളയിലേ നുള്ളിക്കളഞ്ഞു. വീണ്ടും ഗസ്‌നിയില്‍ രക്തപ്പുഴയൊഴുകി.

പിന്നെ സമാധാനമെന്തെന്നറിയാതെ, നിരന്തര യുദ്ധങ്ങളുടെ രംഗവേദിയായി കടന്നുപോയ നൂറ്റാണ്ടുകള്‍. 1839-ല്‍ 1-ാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധം എന്നു ചരിത്രത്തില്‍ സ്ഥാനം പിടിച്ച പോരാട്ടം ഇംഗ്ലീഷുകാരും അഫ്ഗാനികളും തമ്മില്‍ നടന്നു. ഈ യുദ്ധത്തില്‍ അഫ്ഗാനിസ്ഥാന്‍ മുക്കാലും തകര്‍ന്നു. 2018 ആഗസ്റ്റ് 10 ന് താലിബാന്‍ പോരാളികള്‍ ഗസ്‌നിയില്‍ വന്‍തോതില്‍ ആക്രമണം നടത്തി. എത്ര താലിബാനികളും പട്ടാളവും പോലീസും പൊതുജനവും മരണപ്പെട്ടുവെന്നതിന് കൃത്യമായ കണക്കൊന്നുമില്ല. ഇന്നും ഗസ്‌നി കത്തുകയാണ്. കുലീനകളായ ഹിന്ദുസ്ഥാനി വനിതകളുടെയും കുഞ്ഞുങ്ങളുടെയും ചോരവീണ മണ്ണില്‍ കലിയടങ്ങാത്ത കാലമാണ് ഇന്നും കളിക്കുന്നതെന്നറിയുക.

അതേസമയം ഭാരതം ഇന്ന് ലോകശക്തിയായി വളര്‍ന്നു. മഥുരയും സോമനാഥവും അയോദ്ധ്യയും താനേശ്വരവും നക്ഷത്രശോഭയോടെ വീണ്ടും ജ്വലിച്ചുയര്‍ന്നു. അസൂയമൂത്ത കുറുക്കന്മാര്‍ ഓലിയിടുന്നതു കേള്‍ക്കുമ്പോള്‍ ഓര്‍ക്കുക. സുല്‍ത്താന്മാരുടെ പ്രാകൃതസൈന്യത്തിന്റെ പിന്മുറക്കാര്‍ ഒളിച്ചിരുന്നു നടത്തുന്ന വികാരപ്രകടനങ്ങളാണത്. സനാതനമാണു ഭാരതം. സനാതനമായിട്ടുള്ളതെന്തോ അതാണു ഭാരതത്തിലുള്ളത്.

Reference :
1. Warriors Of Crescent W. H. Davenport Adams
Author Of A Book Of Earnest Lives
Battle Stories From English History, Etc.
Published by D. Appleton And Company, New York 1892
2. The Kitab-i-Yamini
Translated From The Persian Version Of The Contemporary
Arabic Chronicle Of Al Utbi,
By The Rev. James Reynolds, B.A.,
Cornell University Library, 1858
3. Tarikh-i-Sultan Mahmud-i-Ghaznavi, or, The history of Sultan Mahmud of Ghazni
By Captain G. Roos – Keppel, Political Officer, Khyber Pass Printed at the Anglo- Sanskrit Press Lahore, 1908
4. https:// en.wikipedia.org › wiki › Mahmud_of_Ghazni
5. https:// kreately.in › ghaznis-attack-on-mathura-lasted-20-days
6. Glimpses of World History – Jawaharlal Nehru
7. Discovery of India – Jawaharlal Nehru
8 https:// en.wikipedia.org / wiki /Ghazni
9. https:// en.wikipedia.org /wiki/Sabuktigin
10. https:// en.wikipedia.org /wiki/Hindu-Shahi
11. https:// en.wikipedia.org /wiki/Pre Ghaznavid History of Punjab
12. https:// en.wikipedia.org /wiki/Battle-of-Peshawar (1001)
13. https:// en.wikipedia.org /wiki/History /the noble martyrdam of Maharaja Jayapaladeva
14. https:// en.wikipedia.org /wiki/Jayapala
15. https:// en.wikipedia.org /wiki/Malik Ayaz
16. https:// en.wikipedia.org /wiki/Multan Sun Temple
17. https:// en.wikipedia.org /wiki/Mahaban
18. അറബികളുടെ ചരിത്രം – ഡോ. ടി. ജമാല്‍ മുഹമ്മദ്
19. ഭാരതചരിത്രത്തിലെ ആറ് സുവര്‍ണ്ണഘട്ടങ്ങള്‍ – സവര്‍ക്കര്‍

(അവസാനിച്ചു)

Tags: ഗസ്‌നിഗസ്നി മതഭീകരതയുടെ മനുഷ്യാകാരം
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies