ആയിരത്തിതൊള്ളായിരത്തി നല്‍പ്പത്തിയേഴ് ആഗസ്ത് 15ന് ഭാരതം സ്വതന്ത്രയായി 1975ലെ അടിയന്തരാവസ്ഥ കാലഘട്ടം വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ പൂര്‍ണ്ണമായ മേധാവിത്വം പുലര്‍ത്തിയിരുന്നു. കേന്ദ്രത്തിലും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാറുകള്‍ രൂപീകരിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ ഭാരതത്തിന് മൂന്ന് യുദ്ധങ്ങള്‍ നേരിടേണ്ടി വന്നു. 1962-ല്‍ ചൈനയോടും 1965-ലും 1971-ലും പാകിസ്ഥാനോടും ഇന്ത്യയ്ക്കു യുദ്ധം ചെയ്യേണ്ടിവന്നു. ലോകത്ത് ഭാരതത്തോടൊപ്പം സ്വാതന്ത്ര്യം ലഭിച്ച മിക്കവാറും എല്ലാ രാഷ്ട്രങ്ങളും പുരോഗതിയിലേക്ക് മുന്നേറിയപ്പോള്‍ ഭാരതം സാമ്പത്തികമായി വളരേ പിന്നോട്ടുപോയി. സ്വാതന്ത്ര്യം കിട്ടി കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഭാരതം ഒരു ദരിദ്ര രാഷ്ട്രമായിതന്നെ നിലനിന്നു. കോണ്‍ഗ്രസ്സിന്റെ ഭരണവൈകല്യങ്ങള്‍ – അഴിമതി, ധൂര്‍ത്ത് സ്വജന പക്ഷപാതം, ഭക്ഷ്യദൗര്‍ലഭ്യം, വിലക്കയറ്റം – സാധാരണ ജനങ്ങളുടെ ജീവിതം ദുരിത പൂര്‍ണമാക്കി. കോണ്‍ഗ്രസ്സിന്റെ ജനപിന്തുണയ്ക്ക് പതുക്കെ ക്ഷയമേല്‍ക്കുവാന്‍ തുടങ്ങി. 1971ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരെ ജനരോഷം വളരെ പ്രകടമായിരുന്നു. ദേശവ്യാപകമായി ഭരണകക്ഷിയുടെ നേതൃത്വത്തില്‍ ബൂത്തുകയ്യേറിയും കള്ളവോട്ടു ചെയ്യിച്ചും ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സഹായത്തോടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കാണിച്ചും വന്‍തോതില്‍ പണമൊഴുക്കിയുമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ കഷ്ടിച്ചു വിജയിച്ചത്. ഭരണകക്ഷി സ്ഥാനാര്‍ത്ഥികളുടെ തെരെഞ്ഞെടുപ്പു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജ്ജികള്‍ സമര്‍പ്പിക്കപ്പെട്ടു. റായ്ബറേലിയില്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഭരണസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി തെരഞ്ഞെടുപ്പില്‍ അഴിമതിയും ക്രമക്കേടുകളും കാണിച്ചാണ് വിജയിച്ചതെന്ന് വ്യക്തമായ തെളിവുകളോടെ എതിര്‍സ്ഥാനാര്‍ത്ഥി രാജ് നാരായണന്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ ഭരണം ലഭിച്ച കോണ്‍ഗ്രസ്സിന്റെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ അമ്പേ പരാജയമായിരുന്നു. ‘ഗരീബി ഹഠാവോ’ മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തിലെത്തിയ ഇന്ദിരാഭരണം അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൊണ്ട് സാധാരണ ജനജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാക്കി. ഉത്തരേന്ത്യയില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെല്ലാം അടിക്കടിയുണ്ടാകുന്ന വര്‍ഗ്ഗീയ ലഹളകള്‍ രാജ്യത്ത് ജനവിഭാഗങ്ങളില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു. വിലക്കയറ്റം, ഭക്ഷ്യദൗര്‍ലഭ്യം, തൊഴിലില്ലായ്മ എന്നിവ വളരെ രൂക്ഷമായി. ഇതുമൂലം തൊഴില്‍ രംഗത്തും വിദ്യാഭ്യാസരംഗത്തും അശാന്തിയും അസ്വസ്ഥതയും പടര്‍ന്നു പിടിക്കാന്‍ തുടങ്ങി.
1973 ഡിസംബര്‍ 20-ാം തീയതി ഗുജറാത്തിലെ മോര്‍വി എല്‍.ഡി. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാത്ഥികള്‍, ട്യൂഷന്‍ ഫീസും ഹോസ്റ്റല്‍ ഫീസും മെസ് ഫീസും അമിതമായി വര്‍ദ്ധിപ്പിച്ചെതിനെതിരെ അനിശ്ചിതകാല പഠിപ്പു മുടക്കും സമരവും പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്കകം അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ നവനിര്‍മാണ്‍ സമതി ഗുജറാത്തിലെ എല്ലാ വിദ്യലയങ്ങളിലേക്കും സമരം വ്യാപിപ്പിച്ചു.
1974 ഫെബ്രുവരിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി ചിമിന്‍ഭായി പട്ടേല്‍ രാജിവച്ചു. സമരം ബീഹാറിലേക്കും മദ്ധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും യു.പി.യിലേക്കും പതുക്കെ പതുക്കെ പടര്‍ന്നു പിടിച്ചു. കമ്മ്യൂണിസ്റ്റുകാരൊഴികെ പ്രതിപക്ഷകക്ഷികള്‍ എല്ലാവരും എബിവിപിയുടെ നവനിര്‍മ്മാണസമതിയും ഒപ്പം ആര്‍എസ്എസ്സിന്റെ നിരൂപാധിക പിന്തുണയോടെയും ജയപ്രകാശ് നാരായണന്റെ നേതൃത്തില്‍ ലോക സംഘര്‍ഷ സമിതി 1974 ജൂണ്‍ 5-ന് ‘സമ്പൂര്‍ണ വിപ്ലവ’ത്തിനാഹ്വാനം ചെയ്തു. ജനദ്രോഹ ഭരണത്തിനെതിരെ ലോക സംഘര്‍ഷ സമതി നടത്തിയ സമരങ്ങളും പ്രകടനങ്ങളും പ്രതിഷേധങ്ങളും വലിയ ജനപങ്കാളിത്തം കൊണ്ടു ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു. ഈ ഘട്ടത്തില്‍, 1975 ജൂണ്‍ 12-ാം തീയതി രാജ് നാരായണന്‍ കൊടുത്ത കേസില്‍ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞടുപ്പ് അസാധുവാക്കികൊണ്ടും ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്പിച്ചുകൊണ്ടും ഉത്തരവു പുറപ്പെടുവിച്ചു. ഈ വിധിക്കെതിരെ ഇന്ദിരാഗാന്ധി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അപ്പീലില്‍ വിധി വരുന്നതുവരെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിത്തുടരാന്‍ അനുമതി നല്‍കി. 1975 ജൂണ്‍ 26 നു പുലര്‍ച്ചക്ക് ഇന്ദിരാഗാന്ധി പ്രസിഡന്റ് ഫക്രുദിന്‍ അലി അഹമ്മദിനെ നേരില്‍ കണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനു മുമ്പ് ഇന്ത്യ-ചൈന യുദ്ധകാലത്തും ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധ സമയത്തും മാത്രമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ച ക്യാബിനറ്റ് എഴുതി തയ്യാറാക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഈ തീരുമാനം ഒരു മാസത്തിനകം രാജ്യസഭയും ലോകസഭയും ഭൂരിപക്ഷത്തോടെ പാസാക്കുകയും വേണം. അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശങ്ങള്‍ താല്ക്കാലികമായി തടയാമെങ്കിലും പൗരസ്വാതന്ത്യവും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കേണ്ടതാണ്. ഈ ഭരണഘടനാവ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തിയാണ് ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനം.

ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്‌പേയി, ചന്ദ്രശേഖര്‍, ചരണ്‍സിങ് തുടങ്ങി ഒട്ടുമിക്കവാറും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും അഖിലേന്ത്യാ നേതാക്കളെയെല്ലാം അറസ്റ്റു ചെയ്തു. കാമരാജിനെ പോലെ ഇന്ദിരാഗാന്ധിയുമായി അഭിപ്രായവ്യത്യാസമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെപ്പോലും അറസ്റ്റുചെയ്തു. കര്‍ണാടകയില്‍ ജ്ഞാനപീഠം നേടിയ പ്രശസ്ത സാഹിത്യകാരന്‍ ശിവറാം കാരന്തിനെ തടവിലാക്കി. 85 വയസു പ്രായമുള്ള സുപ്രസിദ്ധ ഹിന്ദി സാഹിത്യകാരന്‍ ഗുരുദത്തിനെ മിസ പ്രകാരം അറസ്റ്റു ചെയ്തു തുറങ്കിലടിച്ചു. പത്രമാധ്യമങ്ങള്‍ക്കെല്ലാം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. രണ്ടു ദിവസത്തേക്ക് ദേശീയ പത്രങ്ങളൊന്നും പുറത്തിറങ്ങിയില്ല. ആകാശവാണി ഇന്ദിരാ വാണിയായി മാറി. രണ്ടു ദിവസം കഴിഞ്ഞു പുറത്തിറങ്ങിയ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പ്രതിഷേധ സൂചകമായി എഡിറ്റോറിയല്‍ കോളം കറുത്തനിറത്തില്‍ അച്ചടിക്കാതെ ഒഴിച്ചിട്ടിരുന്നു. അഖിലേന്ത്യാ പരീക്ഷകളെല്ലാം നീട്ടിവെച്ചു. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സ്വത്തിനും ജീവനു പോലും സംരക്ഷണമില്ല. ആരെയും എപ്പോഴും വാറന്റില്ലാതെ കസ്റ്റടിയിലെടുത്ത് മിസ, DIR നിയമമനുസരിച്ച് ജയിലിലടക്കാം. പ്രധാനമന്ത്രിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഉപജാപക സംഘം നിയമവിരുദ്ധമായി ഭരണത്തിന്റെ എല്ലാതലങ്ങളിലും ഇടപെട്ടിരുന്നു. ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി ജനങ്ങളെ നിര്‍ബന്ധിത വന്ധീകരണത്തിനു (നശ്ബന്ദി) വിധേയരാക്കി. ഉദ്യോഗസ്ഥരുടെ അര്‍ഹമായ പ്രമോഷന്‍ ലഭിക്കാന്‍ പോലും നിശ്ചിത ആള്‍ക്കാരെ വന്ധീകരണ ശസ്ത്രക്രിയക്കു വിധേയമാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. ഉപജാപകരുടെയും സ്തുതിപാഠകരുടെയും ഉപദേശ പ്രകാരം നിയമവിരുദ്ധവും ജനദ്രോഹപരവുമായ നിരവധി കാര്യങ്ങള്‍ നടപ്പിലാക്കി. പോലീസും ഉദ്യോഗസ്ഥരും ഗവണ്‍മെന്റ് ഡോക്ടര്‍മാരും വന്ധീകരണ ക്യാമ്പുകള്‍ക്കു നേതൃത്വം കൊടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്‍പ്പെടെ പ്രായഭേദമില്ലാതെ സ്ത്രീപുരുഷന്മാരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വന്ധീകരണത്തിനു വിധേയമാക്കി. മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുസാഫിര്‍ നഗറില്‍ വന്ധീകരണത്തിനെതിരെ പ്രതിഷേധിച്ച പ്രകടനക്കാര്‍ക്കുനേരെ നടന്ന പോലീസ് വെടിവെപ്പില്‍ നൂറ്റിയന്‍പതോളം ആള്‍ക്കാര്‍ കൊല്ലപ്പെട്ടു. സഞ്ജയ് ഗാന്ധിക്ക് 120 കി.മീ. വേഗത്തില്‍ കാറോടിക്കാന്‍ പഴയ ദില്ലിയിലെ കുടിലുകള്‍ ഇടിച്ചു നിരപ്പാക്കി. ഇതിനെതിരെ റോഡിലിരുന്നു പ്രതിഷേധിച്ചവരുടെ നേര്‍ക്കു ബുള്‍ഡൗസര്‍ ഓടിച്ചു കയറ്റി. ചതഞ്ഞരഞ്ഞു മരിച്ച കുട്ടിയുടെ രക്തക്കറപുരണ്ട ഉടുപ്പുമായി പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവെപ്പു നടന്നു.
ബോണസ് വര്‍ദ്ധനവിനു വേണ്ടി സമരം ചെയ്ത തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് ജയിലിലടച്ചു. കേന്ദ്ര സര്‍ക്കാര്‍ ഡിഐആറിനെ നിരോധിച്ചു. കോണ്‍ഗ്രസ്സുകാര്‍ ഒറ്റു കൊടുത്ത് രാജ്യത്തുടനീളം ആയിരക്കണക്കിനു നിരപരാധികളെയും സ്വയംസേവകരെയും തടവിലാക്കി. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പോടെ വിദേശത്തു പഠന ഗവേഷണത്തിനുപോയ വിദ്യാര്‍ത്ഥികളുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദു ചെയ്തു. അടിയാന്തരാവസ്ഥയില്‍ തമിഴ്‌നാട്ടിലെ ഡിഎംകെ ഗവണ്‍മെന്റ്പ്രതിപക്ഷ നേതാക്കള്‍ക്കും രാജ്യവ്യാപകമായി നടന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഒരു താവളമായിരുന്നു.
അക്കാലത്ത് കേരളത്തില്‍ സര്‍ക്കുലേറ്റു ചെയ്തിരുന്ന ‘കുരുക്ഷേത്രം’ കോയമ്പത്തൂരിലായിരുന്നു അച്ചടിച്ചിരുന്നത്. മുഖ്യമന്ത്രി എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരിനെ 1976 ജനുവരി 31-ന് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി, നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് ഏതാനും ആഴ്ചകള്‍ മുമ്പ് ഡിഎംകെയുടെ കാലാവധി അവസാനിപ്പിച്ചു. കരുണാനിധിയെ തടവിലാക്കി. ഡി.എം.കെ നേതാക്കളായ ചിട്ടി ബാബു, സ്റ്റാലിന്‍, വീര സ്വാമി, നീലനാരായണ സ്വാമി എന്നീ പ്രമുഖ നേതാക്കളെ അറസ്റ്റു ചെയ്ത് പ്രത്യേകം പ്രത്യേകം ഇരുട്ടു മുറിയില്‍ കൊണ്ടുപോയി ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി.

അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചവരെയും പ്രതിഷേധിച്ച വരെയും ഡിഐആര്‍, മിസ തുടങ്ങിയ കരിനിയമങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില്‍ പോലും ഹാജരാക്കാതെ തടവിലാക്കി. ഭാരതം മുഴുവന്‍ ഒരു തടവറയായി മാറി. അടിയന്തരാവസ്ഥയില്‍ പത്രങ്ങളും അച്ചടിശാലകളും അടച്ചുപൂട്ടി. എന്നാല്‍ ക്രൂരമര്‍ദ്ദനങ്ങളെയും അറസ്റ്റുകളെയും മറ്റെല്ലാ വിധത്തിലുള്ള നിരോധനങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഭാരതത്തിലങ്ങളമിങ്ങോളം നടക്കുന്ന സംഭവവികാസങ്ങളുടെ യഥാര്‍ത്ഥ വിവരണങ്ങള്‍ ജനങ്ങളിലെത്തിയിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനത്തിലൂടെ നൂറുകണക്കിനു പ്രസിദ്ധീകരണങ്ങള്‍ ആയിരക്കണക്കിന് ഗ്രാമങ്ങളിലും നഗരങ്ങളിലും വിതരണം ചെയ്തിരുന്നു. കേരളത്തില്‍ കുരുക്ഷേത്രം, തമിഴ്‌നാട്ടില്‍ പോരാട്ടം, കര്‍ണാടകത്തില്‍ കറേ കാഹളേ, ഗുജറാത്തില്‍ മുക്തവാണി, മറാഠിയില്‍ അസലി സമാര്‍, ഹിന്ദിയില്‍ സംഘര്‍ഷ, ലോകവാണി, ജനസംഘര്‍ഷി, അസലി സമാചാര്‍, സത്യബാര്‍, സുദര്‍ശന, ആസാമില്‍ വന്ദേമാതരം, ബംഗാളില്‍ സത്യശീല്‍, മുതലായ പ്രസിദ്ധീകരണങ്ങളിലൂടെ ഭാരതമൊട്ടാകെ തമസ്‌കരിക്കപ്പെട്ട സത്യസന്ധമായ വാര്‍ത്തകള്‍ സ്വയംസേവകര്‍ ജനങ്ങളിലെത്തിച്ചു. സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും മൗലികാവകാശങ്ങള്‍ സംരക്ഷിക്കുവാനും ആര്‍എസ്എസ്, ജനസംഘം, കമ്മ്യൂണിസ്റ്റു പാര്‍ട്ടികളൊഴികെ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നവംബര്‍ 14-ാം തീയതി മുതല്‍ രാജ്യവ്യാപകമായി സത്യഗ്രഹസമരങ്ങള്‍ സംഘടിപ്പിച്ചു. ജനുവരി 26-ാം തീയതി സമരം അവസാനിച്ചപ്പോള്‍ 1,50,000 പേര്‍ സമരത്തില്‍ പങ്കെടുത്തു. 30000 പേര്‍ തടവിലടക്കപ്പെട്ടു. ലോക സംഘര്‍ഷസമതി അടിയന്തരാവസ്ഥ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമര പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടത്തിക്കൊണ്ടേയിരുന്നു.
(തുടരും)





















