Wednesday, July 15, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

ഡോ.ബേലു മെഹ്‌റഡോ.ബേലു മെഹ്‌റ
12 August 2022

2020-ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ശ്രീ അരവിന്ദന്റെ വിദ്യാഭ്യാസ ദര്‍ശനം എത്രത്തോളം പ്രതിഫലിക്കുന്നുണ്ടെന്ന് പരിശോധിക്കുന്ന ഈ ലേഖനം പ്രശസ്ത വിദ്യാഭ്യാസ ഗവേഷകയായ ഡോ.ബേലു മെഹ്‌റ കേസരിക്കുവേണ്ടി പ്രത്യേകം എഴുതിയതാണ്.

ദീര്‍ഘകാലമായി ഭാരതത്തിന്റെ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മെക്കാളെയുടെ ഭാരത്തെ അവസാനമായി തൂത്തെറിയുമെന്നും പുതിയ ഭാരതത്തിന് ശരിയ്ക്കും ആവശ്യമായ വിദ്യാഭ്യാസത്തിന്റെ ‘ഭാരതവല്‍ക്കരണം’ നടപ്പിലാക്കുമെന്നുമുള്ള വലിയ പ്രതീക്ഷയാണ് 2020 ലെ പുതിയ വിദ്യാഭ്യാസനയം(എന്‍.ഇ.പി.) നമുക്കു നല്‍കുന്നത്. എന്‍.ഇ.പി. രേഖ പറയുന്നത് നോക്കുക:

Google NewsAdd Kesari Weekly as a preferred source on Google

‘ഇത് (പുതിയ വിദ്യാഭ്യാസ നയം) രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യത്തെയും സംസ്‌കാരത്തെയും ആദരിച്ചുകൊണ്ടായിരിക്കണം. സാമൂഹിക, സാംസ്‌കാരിക, സാങ്കേതിക ആവശ്യങ്ങളെ കുറിച്ചും ഭാരതത്തിന്റെ അനുകരണീയമായ കല, ഭാഷ, സംസ്‌കാരങ്ങള്‍ എന്നിവയെക്കുറിച്ചും ഇവ ഭാരതത്തിലെ യുവതയില്‍ ഉണ്ടാക്കിയ ധാര്‍മ്മികതയെക്കുറിച്ചുമുള്ള അറിവ് ദേശാഭിമാനത്തിനും ആത്മവിശ്വാസത്തിനും സഹവര്‍ത്തിത്വത്തിനും ദേശീയോദ്ഗ്രഥനത്തിനും വളരെ പ്രധാനമാണ്.'(1)

എന്‍.ഇ.പി. 2020 ന്റെ നിരവധി വശങ്ങള്‍ ശ്രീ അരവിന്ദന്‍ മുന്നോട്ടു വെച്ചിട്ടുള്ള ദേശീയ വിദ്യാഭ്യാസ ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നു. സമഗ്ര വിദ്യാഭ്യാസം, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കൂടുതലായുള്ള വികേന്ദ്രീകരണം, സ്ഥാപന സ്വയംഭരണം, കൂടുതല്‍ കരിക്കുലങ്ങള്‍ക്കുള്ള അവസരം, വിദ്യാര്‍ത്ഥി വിലയിരുത്തലിലുള്ള പുനശ്ചിന്തനം, അധ്യാപക വിദ്യാഭ്യാസത്തിന്റെ നവീകരണം എന്നിവ ഉള്‍പ്പെടെ ഏതാനും മേഖലകളിലുള്ള ഊന്നലിനെ കുറിച്ചു വായിക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമായി മനസ്സിലാകുന്നുണ്ട്. ഈ ലേഖനത്തില്‍ ഭാരതത്തിന്റെ പൂര്‍വ്വ സാംസ്‌കാരിക കാലത്തെ കുറിച്ചും ജ്ഞാനപാരമ്പര്യങ്ങളെ കുറിച്ചും പഠിതാക്കളില്‍ ആരോഗ്യകരമായ അവബോധം സൃഷ്ടിക്കുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പങ്കിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

ADVERTISEMENT

വിദ്യാഭ്യാസത്തിന്റെ, അന്തസ്സത്തയില്‍ തികച്ചും ഭാരതീയമായ മൂന്നു ലക്ഷ്യങ്ങളെ കുറിച്ച് ശ്രീ അരവിന്ദന്‍ ഇങ്ങനെ പറയുന്നു:

‘ശരിയായതും ജീവനുള്ളതുമായ വിദ്യാഭ്യാസത്തില്‍ പരിഗണിക്കപ്പെടേണ്ടതായ മുന്നു കാര്യങ്ങളുണ്ട്. വ്യക്തിത്വത്തില്‍ സാധാരണത്വവും മൗലികതയുമുള്ള മനുഷ്യന്‍, രാഷ്ട്രം അഥവാ ജനങ്ങള്‍, സാര്‍വ്വലൗകിക മാനവികത എന്നിവയാണവ. പൂര്‍ണ്ണമായ ഉപയോഗം പുറത്തു കൊണ്ടുവരാന്‍ സഹായിക്കുന്നതും ഒരു വ്യക്തിയിലുള്ള മുഴുവന്‍ മാനവ ജീവിതത്തിന്റെയും ലക്ഷ്യവും സാദ്ധ്യതയും നേടാന്‍ അവനെ തയ്യാറാക്കുന്നതുമായ വിദ്യാഭ്യാസത്തെ മാത്രമേ ശരിയായതും സജീവവുമായ വിദ്യാഭ്യാസമായി കണക്കാക്കാന്‍ കഴിയൂ. ഈ വിദ്യാഭ്യാസം അതേ സമയം വ്യക്തിയെ അവന്‍ ഉള്‍പ്പെടുന്ന മാനവികതയുടെയും ജനങ്ങളുടെയും ആത്മാവും മനസ്സും മഹത്തായ ജീവിതവുമായി ശരിയായ ബന്ധത്തില്‍ വര്‍ത്തിക്കാന്‍ പര്യാപ്തമാകണം. പ്രത്യേകമെങ്കിലും പ്രത്യേകമാകാന്‍ കഴിയാത്ത തരത്തില്‍ അവന്‍ സ്വയം ഒരു ഘടകമായിത്തീര്‍ന്നിട്ടുള്ള അവന്റെ ജനങ്ങളുടെയും രാഷ്ട്രത്തിന്റെയും ഭാഗമായി ശരിയായ ബന്ധത്തില്‍ വര്‍ത്തിക്കാനും വ്യക്തിക്കു കഴിയണം.'(2)

തുല്യ പ്രാധാന്യമുള്ള മൂന്നു ഘടകങ്ങളെ നാം ഇവിടെ കാണുന്നു. വ്യക്തി, രാഷ്ട്രം, മാനവികത എന്നിവയാണവ. ഇവ മൂന്നുമായിരിക്കണം ശരിയായതും സജീവമായതുമായ ദേശീയ വിദ്യാഭ്യാസത്തിന്റെ പരിഗണനയില്‍ വരേണ്ടത്. ‘തന്നെ അറിയുക’ എന്ന അഗാധമായ ലക്ഷ്യത്തില്‍ വേരുറപ്പിച്ച വിദ്യാഭ്യാസം തികച്ചും അനിവാര്യമാണ്. നമ്മുടെ അസ്ഥിത്വത്തിന്റെ സങ്കീര്‍ണ്ണതയില്‍, വ്യക്തികള്‍ എന്ന നിലയില്‍ നാം ആരാണെന്നുള്ള ശരിയായ അറിവ് ജീവിതത്തിലെ നമ്മുടെ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും കൂടുതല്‍ ബോധപൂര്‍വ്വമാകാന്‍ അത്യാവശ്യമാണ്. ഇങ്ങനെയാണ് നാം ഉത്തരവാദിത്തബോധവും ക്രിയാത്മകതയും ഉള്ള പൗരന്മാരാകുന്നതിനൊപ്പം മാനവ സമൂഹത്തിന്റെ ബോധപൂര്‍വ്വമായ പരിണാമ പ്രക്രിയയുടെ മാര്‍ഗ്ഗത്തിലൂടെ നടക്കുന്ന നല്ല സന്തുലനമുള്ള വ്യക്തികളായിത്തീരുകയും ചെയ്യുക.

ഒരു വിദ്യാര്‍ത്ഥിയുടെ, തന്നെ കണ്ടെത്താനുള്ള ക്രമാനുഗത യാത്ര സ്വന്തം രാഷ്ട്രത്തെയും അതിന്റെ സംസ്‌കാരത്തെയും കണ്ടെത്താനുള്ള യാത്രയിലേക്കും തീര്‍ച്ചയായും നയിക്കണം. വിദ്യാഭ്യാസത്തിന്റെ ഈ സുപ്രധാന ലക്ഷ്യം ഒരിക്കലും അവഗണിക്കപ്പെടരുത്. നാം എവിടെ നിന്നു വരുന്നു എന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ നാം ഇപ്പോള്‍ എവിടെയാണെന്നു കണ്ടെത്താനും എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കാനും കഴിയൂ. ഭാരതത്തിന്റെ പാരമ്പര്യത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചുമുള്ള ഈ പഠനം ഭാരതത്തിന്റെ പൂര്‍വ്വകാല വൈഭവത്തിന്റെ സങ്കുചിതമോ വര്‍ഗീയവാദപരമോ ആയ പുനരാഖ്യാനമാകേണ്ടതില്ല. അതേസമയം പൗരാണിക ഭാരതത്തിന്റെ സമ്പന്നമായ ആത്മീയ, ബൗദ്ധിക, ഭൗതിക ചരിത്രത്തെ യുവതലമുറകളില്‍ നിന്ന് മറച്ചുവെക്കാനും പാടില്ല. ഇക്കാര്യത്തില്‍ എന്‍.ഇ.പി. 2020 ചില സുപ്രധാന ശുപാര്‍ശകള്‍ മുന്നോട്ടു വെക്കുന്നുണ്ട്:

‘ഇന്ത്യയെക്കുറിച്ചുള്ള അറിവ്’ നേടുന്നതിന്റെ ഭാഗമായി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍, പുരാതന ഇന്ത്യയില്‍ നിന്നുള്ള അറിവും ആധുനിക ഇന്ത്യയിലേക്കുള്ള സംഭാവനകളും അതിന്റെ വിജയങ്ങളും വെല്ലുവിളികളും, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഭാവി അഭിലാഷങ്ങളുടെ വ്യക്തമായ ബോധവും ഉള്‍പ്പെടുത്തും. ഈ ഘടകങ്ങള്‍ കൃത്യമായും ശാസ്ത്രീയമായും പാഠ്യപദ്ധതിയിലെ പ്രസക്തമായ ഭാഗങ്ങളില്‍ ഉള്‍പ്പെടുത്തും; ഭാരതീയ വിജ്ഞാന സങ്കേതങ്ങളില്‍ ഗോത്ര വിജ്ഞാനം പോലുള്ള തദ്ദേശീയവും പരമ്പരാഗതവുമായ പഠന രീതികള്‍ ഗണിത ശാസ്ത്രം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത, യോഗ, കെട്ടിട രൂപകല്പന വിദ്യ, വൈദ്യശാസ്ത്രം, കൃഷി, എഞ്ചിനീയറിംഗ്, ഭാഷാശാസ്ത്രം, സാഹിത്യം, കായികം, വിനോദങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടുത്തും. ഭരണം, രാഷ്ട്രീയം, സംരക്ഷണം എന്നിവയിലെന്നപോലെ. ആദിവാസി വിഭാഗത്തിന്റെ പാരമ്പര്യ വൈദ്യശാസ്ത്രം, വനപാലനം, പരമ്പരാഗത (ജൈവ) വിള കൃഷി, പ്രകൃതി ജീവന കൃഷി തുടങ്ങിയ പ്രത്യേക കോഴ്‌സുകളും ലഭ്യമാക്കും. ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥ ഒരു ആപേക്ഷിക വിഷയമായി സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. രസകരവും തദ്ദേശീയവുമായ വിനോദങ്ങളിലൂടെ വിവിധ വിഷയങ്ങളും കാര്യങ്ങളും പഠിക്കുന്നതിനായി സ്‌കൂളുകളില്‍ മത്സരങ്ങള്‍ നടത്താം. പുരാതനവും ആധുനികവും, ശാസ്ത്രത്തിലും അതിനപ്പുറത്തുമുള്ള, പ്രചോദനാത്മകരായ മഹാന്മാരെക്കുറിച്ചുള്ള വീഡിയോ ഡോക്യുമെന്ററികള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയിലുടനീളം ഉചിതമായ ഘട്ടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. സാംസ്‌കാരിക വിനിമയ പരിപാടികളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കും.(3)

ചരിത്രത്തിന്റെ ആന്തരികവും അഗാധവുമായ ചാലക ശക്തികളെയും ഭാരതത്തിന്റെ ചരിത്രത്തെ രൂപപ്പെടുത്തിയ വിവിധ മന:ശാസ്ത്ര ഘടകങ്ങളുടെ സവിശേഷതയെയും കുറിച്ചു പഠിക്കാന്‍ ശരിയായ ദേശീയ വിദ്യാഭ്യാസം ഭാരതീയ യുവത്വത്തെ സഹായിക്കും. ബാഹ്യസംഭവങ്ങളുടെ (തിയ്യതികള്‍, പ്രധാന വ്യക്തികള്‍ തുടങ്ങിയവ) കാഴ്ചപ്പാടിലൂടെ മാത്രം നാം ചരിത്രത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അപൂര്‍ണ്ണമായ അറിവേ നമുക്ക് ലഭിക്കൂ എന്നതിനാല്‍ ഇത് പ്രധാനപ്പെട്ടതാണ്. ഭാരതീയ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഭാരതത്തിന്റെ ആന്തരികവും ബാഹ്യവുമായ ചരിത്രവും അതിന്റെ പരിണാമത്തിലൂടെയുള്ള മുന്നേറ്റവും അറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ അവര്‍ക്ക് ഭാരതത്തിന്റെ ആത്മാവും കര്‍മ്മവുമായി ബന്ധത്തില്‍ വരാനും അവരുടെ ജോലിയിലും കര്‍മ്മങ്ങളിലും അതിനെ പ്രതിഫലിപ്പിക്കാനും കഴിയുകയുള്ളൂ.

‘ഭാരതത്തെ കുറിച്ചുള്ള അറിവ്’ എന്ന പാഠഭാഗത്തെ സംബന്ധിച്ച എന്‍.ഇ.പി. 2020 ന്റെ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ ഭാരതീയ സംസ്‌കാരം, പാരമ്പര്യം, ചരിത്രം എന്നിവയെ സംബന്ധിച്ച് കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള പാഠങ്ങള്‍ നല്‍കാനും വിദ്യാര്‍ത്ഥിയുടെ സമഗ്രമായ വിദ്യാഭ്യാസ അനുഭവത്തിന്റെ അവിഭാജ്യഭാഗമായി അത് മാറാനും ഗൗരവത്തോടു കൂടിയ ഒരു ചിന്ത ഉണ്ടാകുമെന്ന് നാം പ്രതീക്ഷിക്കുകയാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും സുസ്ഥിതിയില്‍ സാംസ്‌കാരിക അവബോധവും പഠനവും നല്‍കുന്ന സംഭാവനകള്‍ എന്‍. ഇ.പി. വ്യക്തമായി തിരിച്ചറിയുന്നുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്:

‘ഇന്ത്യന്‍ കലയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനം രാജ്യത്തിനു മാത്രമല്ല, ഓരോ വ്യക്തിക്കും പ്രധാനമാണ്. കുട്ടികളില്‍ സാംസ്‌കാരിക അവബോധവും ആവിഷ്‌ക്കാരവും വികസിപ്പിക്കേണ്ടത് ആവശ്യമാണ്. അവരുടെ സ്വത്വബോധം വളരുന്നതിനും കൂടാതെ കലയെയും തനതു സംസ്‌കാരങ്ങളെയും അഭിനന്ദിക്കുന്നതിനും അതു വഴി സാധിക്കും. സ്വന്തം സാംസ്‌കാരിക ചരിത്രം, കലകള്‍, ഭാഷകള്‍, പാരമ്പര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവിലൂടെ കുട്ടികളില്‍ മാതൃകാപരമായ സാംസ്‌കാരിക സ്വത്വവും ആത്മാഭിമാനവും വളര്‍ത്താന്‍ കഴിയും. അതിനാല്‍, സാംസ്‌കാരിക അവബോധവും ആവിഷ്‌ക്കാരവും ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളാണ്.'(4)

നമ്മുടെ സാംസ്‌കാരിക സമ്പന്നതയെ ഉള്‍ക്കൊള്ളുന്നതിലും സ്‌നേഹിക്കുന്നതിലും ശരിയ്ക്കും അറിയുന്നതിലും നാം പരാജയപ്പെട്ടാല്‍ മറ്റു സംസ്‌കാരങ്ങളുടെ സവിശേഷ ഘടകങ്ങളെ തിരിച്ചറിയുന്നതിലും നാം പരാജയപ്പെടും. നമ്മുടെ സംസ്‌കാരത്തിന്റെ ആന്തരിക സത്യങ്ങളെയും മാനങ്ങളെയും നാം ശരിയ്ക്കും ഉള്‍ക്കൊണ്ടാല്‍ മറ്റു സംസ്‌കാരങ്ങള്‍ ആന്തരികമായി നമ്മുടേതില്‍ നിന്ന് എത്രത്തോളം ഭിന്നമാണെന്ന് മനസ്സിലാക്കാനുള്ള ഒരു തുടക്കം നമുക്ക് അതില്‍ നിന്നു ലഭിക്കും. സംസ്‌കാരങ്ങളുടെ മഹത്തായ വൈവിദ്ധ്യം എങ്ങനെയാണ് മൊത്തത്തില്‍ മാനുഷിക അനുഭവങ്ങളെ സമ്പന്നമാക്കുകയെന്നു മനസ്സിലാക്കാനുള്ള കഴിവും ഇത് നമുക്ക് നല്‍കും. അപ്പോള്‍ മാത്രമേ നാഗരികതകളും സംസ്‌കാരങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ഒരു സംവാദത്തിനുള്ള സാദ്ധ്യത ഉദയം ചെയ്യുകയുള്ളൂ. ഭാരതം നമ്മെ പഠിപ്പിക്കുന്നതു പോലെ തന്നില്‍ തന്നെ ശക്തിയോടെ ജീവിക്കുന്ന ഒരാള്‍ക്കു മാത്രമേ ലോകത്തെയും അതിന്റെ സാമഗ്രികളെയും മഹത്തായ ആത്മാന്വേഷണത്തിന് ഉപയോഗിക്കാനും കൂടുതല്‍ വിജയകരമായി ലോകത്തിനും തനിക്കും വേണ്ടി ജീവിക്കാനും കഴിയൂ.

പക്ഷെ ഇവിടെ നാം ശ്രീ അരവിന്ദന്റെ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കേണ്ടതുണ്ട്:
‘ഭാരതീയ ചിന്തയും സംസ്‌കാരവും ജ്ഞാന മേഖലയില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടു മാത്രം വിദ്യാഭ്യാസ പദ്ധതി ഭാരതീയമാകുകയില്ല ….. സദാചാരപരവും ബൗദ്ധികവുമായ കഴിവുകേടു കൊണ്ട് വിദേശികള്‍ക്ക് കീഴടങ്ങിയ 18ാം നൂറ്റാണ്ടിലെ ഇന്ത്യയെയല്ല നമുക്ക് പുനരുജ്ജീവിപ്പിക്കേണ്ടത്. മറിച്ച് പൗരാണികവും ശക്തിശാലിയുമായിരുന്ന ഭാരതത്തിന്റെ ആത്മാവിനെയും ആദര്‍ശങ്ങളെയും കൂടുതല്‍ കാര്യക്ഷമമായ രൂപത്തിലും കൂടുതല്‍ ആധുനികമായ സംഘടനയോടെയുമാണ് പുനരുജ്ജീവിപ്പിക്കേണ്ടത്.'(5)

ഓരോ രാജ്യത്തിനും അതിന്റേതായ മൗലിക ശക്തിയും സവിശേഷമായ സ്വഭാവത്തോടു കൂടിയ സംഘ-ആത്മാവും ലോകത്തില്‍ അതിനു നിര്‍വ്വഹിക്കാനുള്ള നിശ്ചിത ദൗത്യത്തെ നിര്‍ണ്ണയിക്കുന്ന ആന്തരികമായ പ്രതിഭയുമുണ്ടാകും. ഇന്നത്തെ ഭാരതം ലോകത്തിന്റെ ഭാവിയില്‍ അതിനുള്ള സവിശേഷ സ്ഥാനവും ദൗത്യവും വീണ്ടും കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു സമൂഹമെന്ന നിലയിലും ഒരു രാഷ്ട്രമെന്ന നിലയിലും ഭാരതത്തിന്റെ ശരിയായ ദൗത്യം നിര്‍വ്വഹിക്കുന്നതിനും ഭാരതത്തിന്റെ യഥാര്‍ത്ഥ നിയോഗം പൂര്‍ണ്ണമാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കത്തക്കവിധം നമ്മെ ഉയര്‍ത്തുന്നതിന് നാം ഒരു ശക്തിയായി വളരേണ്ടതുണ്ട്. പക്ഷെ ഭാരതീയരെ, പ്രത്യേകിച്ച് ഭാരതീയ യുവത്വത്തെ ഒരു ശക്തിയായി വളര്‍ത്താന്‍ ശരിയ്ക്കും എന്താണു വേണ്ടത്?

സ്വാഭാവികമായ ഒരു ഉത്തരം ഇതാണ്: അവരുടെ കഴിവുകളും കാര്യക്ഷമതയും നിര്‍മ്മിക്കാന്‍ കഴിയുന്ന ഒരു വിദ്യാഭ്യാസം. ശക്തവും കഴിവുറ്റതുമായ ഒരു അടിത്തറയ്ക്ക്, ശരിയായി രൂപീകരിക്കപ്പെട്ട ഒരു ആധാരത്തിനു മാത്രമേ ഈ ശക്തിയെ ശരിയ്ക്കും താങ്ങി നിര്‍ത്താന്‍ കഴിയൂ. ശ്രീ അരവിന്ദന്റെ ആത്മീയ സഹയോഗിയായ അമ്മ (ദ മദര്‍) നമുക്ക് ഇങ്ങനെ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു:

‘ചേതനയെ ഉന്നതമായ വളര്‍ച്ചയ്ക്ക് തയ്യാറാക്കുന്ന നല്ല ഉപാധികളില്‍ ഒന്ന് തീര്‍ച്ചയായും വിദ്യാഭ്യാസമാണ്.'(6)

നാളത്തെ ഭാരതത്തെ രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പങ്കിനെ കുറിച്ച് പുനശ്ചിന്തനം നടത്തുമ്പോള്‍ ഇന്നലത്തെ ഭാരതത്തെ രൂപപ്പെടുത്തിയ ഭാരതത്തിന്റെ മൗലികമായ സ്വഭാവത്തെ കുറിച്ച് വിശാലമായ ഒരു ധാരണ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ആനുകാലിക ഭാരതീയ മനസ്സ് ഭാരതീയ നാഗരികതയെയും ഭാരതത്തിന്റെ ആത്മാവിനെയും വീണ്ടും കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അത് ഇന്നത്തെ വെല്ലുവിളികളെ കുറിച്ചും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും ഭാവി ആവശ്യങ്ങളെ കുറിച്ചും സമഗ്രമായ ധാരണയില്ലാതെ ഭൂതകാലത്തെ അന്ധമായി അനുകരിക്കുന്ന, നിഷേധാത്മക ചിന്തയിലേക്കു നയിക്കുന്ന അസ്ഥാനത്തുള്ള വര്‍ഗീയമായ ഒരു അഭിമാനത്തില്‍ കലാശിക്കരുത്. അമ്മയുടെ ഈ ഉപദേശം നാം തീര്‍ച്ചയായും ഓര്‍മ്മിക്കേണ്ടതുണ്ട്.

‘പഴയ ഭാരതീയ കാര്യങ്ങളുടെ വില നാം മനസ്സിലാക്കണം. പക്ഷെ ഇന്ന് നാം നിലകൊള്ളുന്നത് എന്തെങ്കിലും പുതിയത് സൃഷ്ടിക്കാനാണ്; ഭൂമിയെ സംബന്ധിച്ചിടത്തോളം തികച്ചും പുതിയതായ എന്തെങ്കിലും കൊണ്ടുവരാനാണ്. ഈ പരിശ്രമത്തില്‍ നിങ്ങളുടെ മനസ്സ് പഴയ കാര്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുകയാണെങ്കില്‍ മുന്നോട്ടു പോകാന്‍ അത് വിസമ്മതിക്കും. ഭൂതകാലത്തെ കുറിച്ചുള്ള പഠനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. പക്ഷെ ഭാവിയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തെ അത് തടസ്സപ്പെടുത്തരുത്.'(7)

സൂചനകള്‍:
1. ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി.) 2020, പേജ്. 5
2. കംപ്ലീറ്റ് വര്‍ക്‌സ് ഓഫ് ശ്രീ അരബിന്ദോ, വാല്യം 1, പേജ്. 425
3. ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി.) 2020, പേജ് . 20-21
4. ,, ,, പേജ്. 74
5. കംപ്ലീറ്റ് വര്‍ക്‌സ് ഓഫ് ശ്രീ അരബിന്ദോ, വാല്യം 1, പേജ്. 368 – 369
6. കലക്റ്റഡ് വര്‍ക്‌സ് ഓഫ് ദ മദര്‍, വാല്യം 7, പേജ്. 58
7. ,, ,, വാല്യം 12, പേജ്.216

ലേഖികയെ കുറിച്ച് :
പോണ്ടിച്ചേരിയിലെ ശ്രീ അരബിന്ദോ സൊസൈറ്റി ഭാരതീയ സംസ്‌കാരത്തില്‍ ഓണ്‍ലൈന്‍ പഠന – ഗവേഷണങ്ങള്‍ക്കു വേണ്ടി നടത്തുന്ന ആരോഭാരതിയുടെ സീനിയര്‍ അക്കാദമിക് മെന്ററും സൊസൈറ്റിയുടെ ഓണ്‍ലൈന്‍ മാസികയായ റിനയ്സ്സന്‍സിന്റെ എഡിറ്ററുമാണ് ഡോ. ബേലു മെഹ്‌റ. അമേരിക്കയിലെ ഇല്ലിനോയ്‌സ് സര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ പി.എച്ച്.ഡിയും ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സില്‍ നിന്ന് എം.എയും അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് എം.എഡും നേടിയ അവര്‍ പത്തു വര്‍ഷത്തോളം അമേരിക്കയില്‍ പ്രൊഫസറായിരുന്നു. 2007 മുതല്‍ പോണ്ടിച്ചേരി കേന്ദ്രമാക്കി ശ്രീ അരവിന്ദ ദര്‍ശനവുമായി ബന്ധപ്പെട്ട് പഠന ഗവേഷണങ്ങള്‍ നടത്തിവരുന്ന ഡോ. ബേലു മെഹ്‌റ ‘അണ്ടര്‍സ്റ്റാന്റിംഗ് കണ്ടമ്പററി ഇന്ത്യ ഇന്‍ ദ ലൈറ്റ് ഓഫ് ശ്രീ അരബിന്ദോ’, ‘എബിസീസ് ഓഫ് ഇന്ത്യന്‍ നാഷനല്‍ എഡ്യുക്കേഷന്‍’ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
(വിവര്‍ത്തനം:
സി.എം.രാമചന്ദ്രന്‍)

ShareTweetSendShare

Related Posts

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

കവിയുടെ കര്‍മ്മയജ്ഞം

കവിയുടെ കര്‍മ്മയജ്ഞം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

പ്രതിഭ, സിദ്ധന്‍, ബുദ്ധന്‍

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

എഴുത്തച്ഛനെ എതിർക്കുന്നവരോട്

എഴുത്തച്ഛനെ എതിർക്കുന്നവരോട്

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies