അക്രമിക്കപ്പെട്ടവര്‍ മുസ്ലീങ്ങളാവണം; അക്രമിച്ചവര്‍ ഹിന്ദുക്കളുമാകണം – എന്നാലേ ആ സംഭവം ആള്‍ക്കൂട്ട അക്രമത്തിന്റെ പട്ടികയില്‍ വരൂ. ഇയ്യിടെ മലപ്പുറം ജില്ലയിലെ ഒമാനൂരില്‍ കൊണ്ടോട്ടിക്കാരായ സറഫുള്ള, റഹ്മത്ത് അലി എന്നീ രണ്ടു യുവാക്കള്‍ ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനു ഇരയായി. ചോരതുപ്പിയിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ല. ഇരകളെ അക്രമികള്‍ പോലീസിനു വിട്ടുകൊടുക്കാന്‍ പോലും തയ്യാറായില്ല. ഈ മര്‍ദ്ദനം ആള്‍ക്കൂട്ടഅക്രമമെന്നും, മനുഷ്യാവകാശലംഘനമെന്നും ബഹളം വെക്കാന്‍ ഒരു സാംസ്‌കാരിക നായകനെയോ മനുഷ്യാവകാശ പ്രവര്‍ത്തകനേയോ രാഷ്ട്രീക്കാരേയോ കണ്ടില്ല. കാരണം അക്രമിച്ചവര്‍ മുസ്ലീങ്ങളാണ് എന്നതുതന്നെ. പോലീസ് പിടികൂടിയവര്‍ ഫൈസലും ദുല്‍ഷൂക്കര്‍ അലിയും മുത്താസ്ഖാനുമൊക്കെയാണ്. 40 പേരുടെ പേരിലാണ് കേസ്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി പറഞ്ഞ കള്ളക്കഥ കേട്ടാണ് ഈ മര്‍ദ്ദനമൊക്കെ നടത്തിയത് എന്ന് പോലീസ് പിന്നീട് വെളിപ്പെടുത്തി. എന്നിട്ടും ഈ കടുത്ത മനുഷ്യാവകാശ ലംഘനം വലിയ ഒച്ചപ്പാടും ചര്‍ച്ചയുമായതേയില്ല.
ഇത്തരം സംഭവങ്ങളും പെണ്‍കുട്ടികളോടു സംസാരിച്ചു എന്നതിന്റെ പേരില്‍ യുവാക്കളെ മര്‍ദ്ദിക്കുന്ന സദാചാര പോലീസിങ്ങും വടക്കന്‍ കേരളത്തിലെ മുസ്ലീം കേന്ദ്രങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി ചില സംഘങ്ങള്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ പരിശീലനം നല്‍കുന്നതായും വിവരമുണ്ട്. ഇക്കാര്യം സാംസ്‌കാരിക നായകന്മാര്‍ക്കും പോലീസിനും രാഷ്ട്രീയ നേതാക്കള്‍ക്കും എല്ലാം അറിയുകയും ചെയ്യാം. എന്നാല്‍ അതിനെതിരെ പരസ്യമായി രംഗത്തുവരാന്‍ ഇവരാരും തയ്യാറല്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് ആവിയായി മാറിയ ഒമാനൂര്‍ ആള്‍ക്കൂട്ട അക്രമം.