മാര്‍ച്ച് 17 ന് നിയമസഭയിലെത്തി ഭരണപക്ഷത്തേക്ക് നോക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ശരിക്കും ഞെട്ടി. ഭരണപക്ഷത്തെ അംഗങ്ങളെല്ലാം സംഘപരിവാറുകാരായിരിക്കുന്നു. എം.എല്‍.എ ലിന്റോ ജോസഫിനെ ഒന്നു സൂക്ഷിച്ചുനോക്കി. സഖാവിന്റെ മുഖവും സ്വരവും സംഘപരിവാറിന്റേതുതന്നെ! താന്‍ കണ്ട കാര്യം മൂടിവെക്കുന്ന സ്വഭാവം സതീശനില്ലല്ലോ. അദ്ദേഹം സഭയില്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. സംഘപരിവാറുകാരനായ ലിന്റോയെ ശാസിക്കണമെന്ന് മുഖ്യമന്ത്രി വിജയന്‍ സഖാവിനോട് ഉപദേശിക്കാനും മടിച്ചില്ല. സംഘപരിവാര്‍ എന്നു കേട്ടാല്‍ അമര്‍ഷത്തിന്റെ അഗ്‌നിപര്‍വ്വതമാകുന്ന വിജയന്‍ സഖാവിന് ഇതു കേട്ടിട്ട് ഒരു കുലുക്കവുമുണ്ടായില്ല. സഖാവും സംഘപരിവാറുകാരനായോ എന്ന ആശങ്കയിലായി പ്രതിപക്ഷ നേതാവ്. ഫിറോസ് ഗാന്ധി തന്റെ കുടുംബപ്പേരായ ‘ഗണ്ഡി’ അടിച്ചു പരത്തിയാണ് ഗാന്ധിയായതെന്നും ഫിറോസിനെ വിവാഹം കഴിച്ചതു കൊണ്ടാണ് ഇന്ദിരാ പ്രിയദര്‍ശിനി ഇന്ദിരാഗാന്ധിയായത് എന്നും ലിന്റോ നിയമസഭയില്‍ പറഞ്ഞിരുന്നു. നെഹ്രുകുടുംബത്തെക്കുറിച്ച് സത്യം പറയുന്നതു കോണ്‍ഗ്രസ്സുകാര്‍ക്ക് സഹിക്കില്ലല്ലോ. ശപിക്കാന്‍ മാത്രമറിയുന്ന തിരുവഞ്ചൂര്‍ മുതല്‍ ചോരതിളപ്പന്‍ വിഷ്ണു വരെ വില്ലും അമ്പുമെടുത്ത് യുദ്ധത്തിനിറങ്ങി. സംഘപരിവാറിന്റെ ആരോപണങ്ങളാണ് ലിന്റോവിന്റേത് എന്ന് സതീശന്‍ വിധിപ്രഖ്യാപിച്ചു. ലിന്റോവിന്റെ നാവിനെയാണ് തിരുവഞ്ചൂര്‍ ശപിച്ചത്. മഹാത്മാഗാന്ധിയും ഇന്ദിരയുടെ കുടുംബവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ എന്ന സത്യം അവര്‍ക്കും അറിയാത്തതല്ല. എന്നാല്‍ അത് സമ്മതിച്ചു കൊടുത്താല്‍ പിന്നെ കോണ്‍ഗ്രസ്സിന് എന്തു വില?
വിജയന്‍ സഖാവ് പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്ന കാലം മുതല്‍ പറയുന്നതാണ് കോണ്‍ഗ്രസ് സംഘപരിവാറിനൊപ്പമാണെന്ന്. നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളെ കാണുമ്പോഴൊക്കെ സഖാവിന് അവര്‍ സംഘപരിവാറുകാരാണ് എന്നാണ് തോന്നാറ്. ഇപ്പോള്‍ സതീശന്‍ ഭരണപക്ഷത്തേക്ക് നോക്കുമ്പോള്‍ കാണുന്നതും സംഘപരിവാറുകാരെയാണ്. അതായത് ഭരണപക്ഷവും പ്രതിപക്ഷവും മുഴുവന്‍ സംഘപരിവാര്‍.! ഇതേ സംഘപരിവാറിന്റെ അക്കൗണ്ട് പൂട്ടിച്ചത് തങ്ങളാണെന്ന് മത്സര ബുദ്ധിയോടെ അവകാശവാദമുന്നയിക്കുന്നതും ഇക്കൂട്ടര്‍ തന്നെ. എന്നിട്ടും സഭയില്‍ സംഘപരിവാര്‍ നിറഞ്ഞു നില്‍ക്കുന്നതു കണ്ട് അവര്‍ക്ക് വിറളി പിടിക്കുകയാണ്.