വൈവിധ്യം തുളുമ്പുന്ന വേഷപ്പകര്‍ച്ചയിലൂടെ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായി പ്രേക്ഷക മനസ്സില്‍ തമ്പടിച്ച നെടുമുടി വേണു അരങ്ങൊഴിഞ്ഞു. മലയാള അഭിനയവേദി പെട്ടെന്ന് ശുഷ്‌കമായിരിക്കുന്നു. യവനിക വീഴുംമുമ്പ് ആളൊഴിഞ്ഞ തട്ടകം പോലെ കൊട്ടും പാട്ടും പകുതിയില്‍ നിലച്ച ചൊല്‍കാഴ്ച പോലെ. ആലപ്പുഴ കുട്ടനാട്ടിലെ നെടുമുടിയെന്ന ഗ്രാമത്തില്‍ പിറന്ന് നാടക-ചലച്ചിത്രലോകത്ത് അഭിനയത്തിന്റെ അനുപമ സിദ്ധി കാഴ്ചവെച്ച ഭാവശ്രുത്രികളുടെ വേണുഗാനം. ഓരോരുത്തരായി അരങ്ങൊഴിയുകയാണ്. ഒരു കാലം തന്നെ മാറുകയാണ്. അഭിനയം കൊണ്ട് നമ്മെ അമ്പരപ്പിക്കുകയും ഭ്രമിപ്പിക്കുകയും രസിപ്പിക്കുകയുമെല്ലാം ചെയ്ത നടന വിസ്മയങ്ങളുടെ കാലമാണ് ഒന്നൊന്നായി അടര്‍ന്നു വീഴുന്നത്. ഗോപി, തിലകന്‍, മുരളി ഇതാ ഇപ്പോള്‍ നെടുമുടിവേണുവും. താളമറിഞ്ഞ കലാകാരനായിരുന്നു അദ്ദേഹം. ജീവിതത്തിന്റെയും കലയുടെയും കണ്ടുവളര്‍ന്ന, പഠിച്ചുപ്രയോഗിച്ച വായ്ത്താരികളും വായനയും പിറന്ന നാടായ കുട്ടനാടിലലിഞ്ഞ നതോന്നതയും ആ താളബോധമുറപ്പിച്ചു കാണണം. കാവാലത്തിന്റെ കൂട്ടുകെട്ടില്‍ കവിതയും ചൊല്‍കാഴ്ചകളും അതിനെ ഇമ്പമുള്ളതാക്കി. നാടകങ്ങള്‍ ആ താളക്ഷമതയെ കൂടുതല്‍ സൂക്ഷ്മമാക്കി. അരങ്ങ് സമ്മാനിച്ച കൈമെയ് തഴക്കവും ശൈലീരൂപവത്കരണവും സിനിമയ്ക്കാണ് മുതല്‍ക്കൂട്ടായത്. നാടകാഭിനയത്തിന്റെ വടിവുകളില്‍ നിന്ന് സിനിമയുടെ രസതന്ത്രത്തിലേക്ക് അനായാസമായി കൂടുമാറാന്‍ വേണുവിനായതും ഹൃദയതാളം പോലെ പിഴയ്ക്കാത്ത ഈ താളമിടിപ്പിനാലാണ്. അവനവന്‍ കടമ്പയിലെ ശൈലീകൃതമായ അഭിനയത്തില്‍ നിന്ന് തകരയിലെ ചെല്ലപ്പനാശാരിയുടെ സ്വാഭാവികതയിലേക്കുള്ള ഇഴച്ചേര്‍ച്ചയില്‍ നാം കാണുന്നത് യഥാര്‍ത്ഥ നടനെയാണ്. ആരവം, കള്ളന്‍ പവിത്രന്‍, യവനിക, വിടപറയും മുമ്പേ, തകര, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാര്‍ഗ്ഗം, അച്ചുവേട്ടന്റെ വീട്, മര്‍മ്മരം, അപ്പുണ്ണി, തേന്‍മാവിന്‍ കൊമ്പത്ത്, താളവട്ടം, ഭരതം, ചിത്രം… തുടങ്ങി എത്രയോ സിനിമകളിലെ അവിസ്മരണീയ വേഷങ്ങള്‍ പ്രേക്ഷക മനസ്സില്‍ നിറച്ചുവെച്ചാണ് അദ്ദേഹം ഓര്‍മ്മയാവുന്നത്.
ആലപ്പുഴ നെടുമുടിയില്‍ അദ്ധ്യാപക ദമ്പതികളായ കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22ന് വേണുഗോപാല്‍ എന്ന വേണു ജനിച്ചു. നെടുമുടി എന്‍.എസ്.എസ്. സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍, ആലപ്പുഴ എസ്.ഡി. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പഠനകാലത്ത് തന്നെ സാംസ്‌കാരിക കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായി. കുറച്ചുകാലം പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. കോളേജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. കാവാലത്തിന്റെ നാടകങ്ങളായിരുന്നു അഭിനയത്തിന്റെ വഴി തെളിച്ചത്. മഴക്കാലത്ത് വഴി നടക്കണമെങ്കില്‍ പോലും താളബോധം വേണ്ട കുട്ടനാട്ടിലെ ജനനം, വള്ളംകളിയുടെയും ചക്രപാട്ടിന്റെയും ഞാറ്റുവേലപ്പാട്ടിന്റെയും താളംകിട്ടിയ കുട്ടിക്കാലം. കച്ചേരിക്ക് മൃദംഗവും ഘടവും വായിച്ച വിദ്യാലയ ജീവിതം, തനതു നാടകവേദിയിലെ ചുവടുറപ്പും ഉടല്‍വഴക്കവും, കവിതകള്‍ ഉറക്കെച്ചൊല്ലി അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ചകളിലെ പങ്കാളിത്തം എന്നിവയെല്ലാം ചേര്‍ന്നതാണ് നെടുമുടിയുടെ അയവാര്‍ന്ന താരശരീരത്തെ രൂപപ്പെടുത്തിയത്. കഥകളിലും ശാസ്ത്രീയസംഗീതത്തിലുമുള്ള താല്‍പര്യം ഒരുവശത്തും നാടന്‍കലയിലും പാട്ടിലുമുള്ള പ്രാവീണ്യം മറുവശത്തും നിലകൊണ്ടിരുന്നു. ആരവത്തില്‍ മുക്കുറ്റി, തിരുതാളീ, കാടുംപടലും പറിച്ചു കെട്ടിത്താ… എന്ന കാവാലത്തിന്റെ വരികള്‍ക്ക് ചുണ്ടനക്കി ആടിത്തിമര്‍ത്ത് തന്റെ വരവറിയിച്ചു അദ്ദേഹം. അതിരുകാക്കും മലയൊന്നു തുടുത്തേ… സര്‍വകലാശാലയില്‍ പാടുമ്പോഴും നീ തന്നെ ജീവിതം സദ്ധേ എന്ന കവിത ചൊല്ലുമ്പോഴും (വേനല്‍) അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും അരവിന്ദനും തുടക്കമിട്ട ചൊല്‍കാഴ്ചയ്ക്ക് നെടുമുടി സിനിമയിലും തുടര്‍ച്ച നല്‍കി. ചെറുപ്രായത്തില്‍ത്തന്നെ പക്വതയും പ്രായമാര്‍ന്നതുമായ കഥാപാത്രങ്ങള്‍ ഭദ്രതയോടെ അവതരിപ്പിക്കാന്‍ നെടുമുടിക്ക് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു.
നാലു ദശാബ്ദത്തിലേറെ പിന്നിട്ട ആ അഭിനയജീവിതത്തില്‍ അവതരിപ്പിക്കാനായ കഥാപാത്രങ്ങളില്‍ നെടുമുടി വേണുവിനെ തിരഞ്ഞാല്‍ നമുക്കു കണ്ടു കിട്ടാനിടയില്ല. അതുകൊണ്ട് തന്നെയാണ് പ്രശസ്ത നടന്‍ മധു ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത്. ”ഞങ്ങള്‍ മലയാളത്തിലെ നടന്മാര്‍ ഏതു റോളില്‍ അഭിനയിച്ചാലും അതില്‍ ഞങ്ങളെ കണ്ടെത്താനാകും. എന്നാല്‍, നെടുമുടി വേണു അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ കഥാപാത്രത്തെ മാത്രമെ കാണൂ. അദ്ദേഹത്തെ കാണില്ല.” മനുഷ്യന്റെ കഥ ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ എപ്പോഴൊക്കെ ആരൊക്കെ പറഞ്ഞിട്ടുണ്ടോ അതൊക്കെ സമൂഹം ഏറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞു. ദൂരദര്‍ശന്‍ അവതരിപ്പിച്ച കൈരളീവിലാസം ലോഡ്ജ് എന്ന പരമ്പരയ്ക്കു പുറമേ പൂരം എന്ന ഒരൊറ്റ സിനിമയും സംവിധാനം ചെയ്തു. രണ്ടാമത്തെ സിനിമ കുട്ടനാടിന്റെ മാറുന്ന പ്രകൃതിമുഖങ്ങള്‍ എന്ന സ്വപ്‌നസിനിമ യാഥാര്‍ത്ഥ്യമാക്കാതെ കടന്നുപോയി. അദ്ദേഹത്തിന്റെ പേരും പെരുമയുമായിരുന്നു നെടുമുടി എന്ന ഗ്രാമം. പോയിടത്തെല്ലാം സ്വന്തം നാടിനെ കൊണ്ടുപോയി. ഏത് ഉയരത്തിലും നെടുമുടി എന്ന ഗ്രാമത്തിന്റെ പച്ചപ്പിന്റെ ആ നിര്‍മ്മലപാത മറന്നതുമില്ല. നാടകാചാര്യന്‍ കാവാലം നാരായണപണിക്കര്‍ യഥാര്‍ത്ഥ ശിഷ്യന്മാരെ കെണിവച്ചു പിടിക്കുന്നയാളായിരുന്നു. ആ കെണിയില്‍ ഉത്സാഹത്തോടെ തലവെച്ചുകൊടുത്തതായിരുന്നു തന്റെ കലയുടെ പുണ്യമെന്ന് നെടുമുടി എന്നും ഓര്‍ത്തിരുന്നു. തനത് എന്ന വാക്കുമായി നെടുമുടി വേണുവിന്റെ അഭിനയത്തിനും ജീവിതത്തിനും അഭേദ്യമായ ബന്ധമുണ്ട്. തനത് എന്നത് നാട്ടിന്‍പുറത്തിന്റെ തനിസ്വരൂപമാണ്. അതായത് മണ്ണിന്റെയും ജലത്തിന്റെയും പാട്ട്, പടയണിപോലെ പച്ചിലപ്പാളയുടെ മണ്ണുള്ള കല, നാടിന്റെ സംഗീതം, മുപ്പതുകളുടെ ചെറുപ്പത്തെ മുതല്‍ എഴുപതുകളുടെ വാര്‍ദ്ധക്യത്തെ വരെ ഒരേ കാലത്ത് അവതരിപ്പിക്കാന്‍ ശേഷി കാണിച്ച ആ അപൂര്‍വ പ്രതിഭയുടെ ഭാവപ്പകര്‍ച്ചകള്‍ അത്രത്തോളം ഇന്ത്യന്‍ സിനിമാലോകത്തെ അമ്പരപ്പിച്ചിരുന്നു. വേഷങ്ങളില്‍ വേണു എന്ന മനുഷ്യനെ കണ്ടതേയില്ല. പകരം എവിടെയോക്കെയോ കണ്ടു മറന്ന പല മനുഷ്യരുമാണ് പല രൂപത്തില്‍ പല ഭാവത്തില്‍ ഒരൊറ്റ നടനിലൂടെ നമ്മുടെ മുന്നിലൂടെ കടന്നുപോയത്. പ്രതിഭകളായ സംവിധായകര്‍ക്കൊപ്പവും സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും ന്യൂജന്‍താരങ്ങള്‍ക്കൊപ്പവും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ മത്സരിച്ചുകൊണ്ടിരുന്നു.
മൃദംഗത്തിലും ഘടത്തിലുമൊക്കെ വല്ലഭനായ വേണു ചിത്രം പോലുള്ള സിനിമകളില്‍ അതിസുന്ദരമായി മൃദംഗം വായിച്ചഭിനയിച്ചു. സര്‍ഗത്തിലെ ഭാഗവതര്‍, ഭരതത്തിലെ കല്ലൂര്‍ രാമനാഥന്‍, ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാന്‍, ‘നോട്ട’ത്തിലെ രാമചാക്യാര്‍, ദേവാസുരത്തിലെ കഥകളി ആശാന്‍, മര്‍മ്മരത്തിലെ ഹെഡ്മാസ്റ്റര്‍, വിടപറയും മുമ്പേയിലെ സേവ്യര്‍ എന്നിങ്ങനെ പല വേഷങ്ങള്‍ മുന്നില്‍ മിന്നിമറയുന്നു. ദയ, ഹാസ്യം, കാരുണ്യം, ദുഃഖം, കുറുമ്പ്, കുസൃതി, ക്രൂരത, പൊങ്ങച്ചം, പരിഹാസം, നിസ്സഹായത, സ്‌നേഹം, ആനന്ദം ഇങ്ങനെ പല പല ഭാവങ്ങള്‍. സര്‍ഗ്ഗത്തിലെ ആന്ദോളനം… ദോളനം… എന്ന ഗാനം തുടങ്ങുന്നത് ഭാഗവതരുടെ മുറുക്കാന്‍ ചവയ്ക്കലോടെയാണ്. വായില്‍ വെറ്റിലയിട്ടു ചവയ്ക്കുന്നതിനിടെ ഒന്നു കാര്‍ക്കിച്ച ശേഷമാണ് ഭാഗവതര്‍ ഗമകങ്ങള്‍ പാടിക്കൊടുക്കുന്നത്. പിന്നെ പിറകേ വരുന്നത് യേശുദാസിന്റെ ശബ്ദമാണെങ്കിലും അത് നടന്റേതല്ലെന്നു നമുക്കുതോന്നാത്തത്ര സ്വാഭാവികം. ‘ധന’ത്തിലെ രാജപ്പന്‍ പോലീസ്, ‘ചമ്പക്കുളം തച്ചനിലെ’ ആശാരി, ‘കേളിയിലെ’ റൊമന്‍സ് കുമാരന്‍ ‘തണുത്ത വെളുപ്പാന്‍ കാല’ത്തെ വാരിയര്‍, ‘കമലദളത്തിലെ’ സെക്രട്ടറി, ‘ഒരു മറവത്തൂര്‍ കനവിലെ’ഗൗഡര്‍… ഇഷ്ടം തോന്നുന്ന വെറുപ്പു മുതല്‍ പക വരെ തോന്നുന്ന വേഷപ്പൂരങ്ങള്‍. ഒരു കള്ളമുഖം വേണുവിന് കൊടുത്തതും അതു വിജയിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ. കള്ളന്‍ പവിത്രന്‍, അമ്പട ഞാനേ, ഓടരുതമ്മാവാ ആളറിയാം, ഒരുകഥ നുണക്കഥ, പഞ്ചവടിപ്പാലം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, മിഥുനം വരെ നീളുന്നു അത്തരം കഥാപാത്രങ്ങള്‍. കേരളീയ ഗ്രാമങ്ങളുമായി ജൈവികമായ ബന്ധം പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ പ്രത്യേക പാടവമുണ്ടായിരുന്നു. കള്ളത്തരങ്ങള്‍ നിറഞ്ഞ കൗശലക്കാരനായ നാട്ടിന്‍പുറത്തുകാരനായി ‘കോലങ്ങളിലെ’ (പരമു), ‘തകര’ (ചെല്ലപ്പനാശാരി), ‘കള്ളന്‍ പവിത്രനിലും’ അദ്ദേഹം സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചത്. ഓരോ കഥാപാത്രത്തിന്റെയും ദേശം, ഭാഷ, സംസ്‌കാരം, കാലം എന്നിവയിലുള്ള ഉള്‍ക്കാഴ്ചയും ജീവിത നിരീക്ഷണ പാടവവുമാണ് ഇതിന് സഹായിച്ചത്.
അരനൂറ്റാണ്ടിനിടയില്‍ അഞ്ഞൂറിലധികം ചലച്ചിത്രങ്ങളില്‍ വേഷമിട്ടു. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരുകഥ നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി പ്രേക്ഷകര്‍ കയ്യടിച്ച് സ്വീകരിച്ച ചിത്രങ്ങള്‍ക്ക് കഥയെഴുതി. തമിഴ് ചിത്രത്തിലും മിഴിവ് കാട്ടി. ഒട്ടനവധി ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു. കള്ളന്‍ പവിത്രനായും അപ്പുണ്ണിയായും സ്വാതിതിരുനാളിലെ ഇരയിമ്മന്‍ തമ്പിയായും ‘പരിണയത്തിലെ’ അപ്പന്‍ നമ്പൂതിരിയായും ‘വൈശാലിയിലെ’ രാജഗുരുവായും’പെരുന്തച്ചനിലെ’യും ‘ഹിസ്‌ഹൈനസ് അബ്ദുള്ളയിലെ’യും തമ്പുരാന്‍മാരുമെല്ലാം വിസ്മയിക്കുന്ന ഭാവതലങ്ങളാണ് പകര്‍ന്നത്. ചിത്രത്തിലെ കൈമളും തേന്‍മാവിന്‍ കൊമ്പത്തിലെ ശ്രീകൃഷ്ണനും നെടുമുടി അനശ്വരമാക്കിയ മനോഹര കഥാപാത്രങ്ങളാണ്. അച്ഛന്മാര്‍ ആവര്‍ത്തിക്കുമ്പോഴും ഓരോ അച്ഛനും നെടുമുടിയിലൂടെ ഏറെ വ്യത്യസ്തനായി. ചാമരത്തിലും നോക്കെത്താദൂരത്ത് കണ്ണുംനട്ടിലും കാതോട് കാതോരത്തിലും ലാല്‍സലാമിലും സദയത്തിലും വ്യത്യസ്ത ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി.
1990-ല്‍ ഹിസ്‌ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിന് സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2003-ല്‍ ‘മാര്‍ഗ’ത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം. ‘വിടപറയും മുമ്പേ’, ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’, ‘മാര്‍ഗം’ എന്നിവ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കി. മൂന്നുതവണ മികച്ച സഹനടനായി തെരഞ്ഞെടുത്തു. തമ്പില്‍ തുടങ്ങിയ തനിമ അരങ്ങൊഴിഞ്ഞു. ആട്ടവിളക്കണഞ്ഞു; കാലം ഒരു കാലഘട്ടത്തിന് യവനിക താഴ്ത്തി. വേണു എന്ന നടന്‍ അരങ്ങൊഴിയുമ്പോള്‍ മലയാള സിനിമയിലെ ഒരു നവോത്ഥാന കാലഘട്ടത്തിന്റെ ശാദ്വലമായ ഓര്‍മ്മകള്‍ കൂടിയാണ് മാഞ്ഞുപോകുന്നത്.