മധ്യകേരളത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ ഈ ഒക്‌ടോബര്‍ 16-17 തീയതികളില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങള്‍ക്കുശേഷം തൊട്ടടുത്തദിവസം തന്നെ സാ മൂഹ്യമാധ്യമങ്ങളില്‍ മാധവ്ഗാഡ്ഗില്‍ 2013ല്‍ നടത്തിയ ഒരു പ്രവചനം പ്രചരിക്കുകയുണ്ടായി. പരിസ്ഥിതി മേഖലയില്‍ ഏവര്‍ക്കും പരിചിതമായ ഗാഡ്ഗിലിന്റെ ആ വരികള്‍ ഇവിടെ ആവര്‍ത്തിക്കുകയാണ്:
”പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടികള്‍ എടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് നിങ്ങള്‍ കരുതുംപോലെ യുഗങ്ങളൊന്നും ആവശ്യമില്ല; നാലോ, അഞ്ചോ വര്‍ഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്ന് നിങ്ങള്‍ക്ക് തന്നെ മനസ്സിലാകും”.
ജ്ഞാനവൃദ്ധനായ ഗാഡ്ഗിലിന്റെ വാക്കുകളെ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കൃത്യം 5-ാം വര്‍ഷം 2018ല്‍ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളില്‍ ഒന്ന് സംഭവിച്ചു. പല ജില്ലകളിലും വന്‍തോതില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. വളരെയധികം ആള്‍ക്കാര്‍ക്ക് ജീവഹാനി സംഭവിച്ചു. ആയിരക്കണക്കിന് ആള്‍ക്കാരുടെ വസ്തുവകകളും ഉപജീവനമാര്‍ഗ്ഗങ്ങളും നഷ്ടമായി. ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത് എന്ന് കണക്കാക്കുന്നു. ഇന്നും അതിന്റെ ആഘാതത്തില്‍ നിന്ന് നാം കരകയറിയിട്ടില്ല. പിന്നീടുള്ള വര്‍ഷങ്ങളിലും മഴക്കാലത്ത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഈ വര്‍ഷവും ഇടുക്കി-കോട്ടയം ജില്ലകളില്‍ വന്‍നാശം വിതച്ചുകൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിച്ചത് ആശങ്കയോടെയും ഭീതിയോടെയും മാത്രമെ നോക്കിക്കാണാന്‍ കഴിയുകയുള്ളൂ. തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ കമ്മറ്റി പശ്ചിമഘട്ടസംരക്ഷണത്തിനായി സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടിന്റെ പ്രസക്തി വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ ഭൂമിശാസ്ത്രം
കേരളത്തില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനുമുമ്പായി സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് ഒന്ന് ചിന്തിക്കേണ്ടതുണ്ട്. തെക്കുവടക്കായി നീണ്ടുകിടക്കുന്ന വളരെ വീതികുറഞ്ഞ ഒരു ഭൂപ്രദേശമാണ് നമ്മുടെ സംസ്ഥാനം. കിഴക്കുഭാഗത്ത് കോട്ടപോലെ ഉയര്‍ന്നുനില്‍ക്കുന്ന പശ്ചിമ ഘട്ടവും പടിഞ്ഞാറ് വിശാലമായ അറബിക്കടലും കേരളത്തിനെ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട (Geographically isolated) ഒരു ഭൂപ്രദേശമാക്കിമാറ്റുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ പ്രകൃതിക്ക് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. ഒന്നാലോചിച്ചാല്‍ സഹ്യപര്‍വ്വതത്തിന്റെ പടിഞ്ഞാറോട്ടുള്ള ചരിവാണ് കേരളം എന്നു പറയാം. വായുവില്‍ കൂടി ഒരു ചരടുവലിച്ചാല്‍ സമുദ്രതീരത്തു നിന്ന് 30-40 കി.മീറ്ററിന് ഉള്ളില്‍ പര്‍വ്വത പ്രദേശത്ത് എത്താം. ഭൂമിയുടെ ഘടന അനുസരിച്ച് ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളായ മലനാട്, കുന്നുകളും ചെറിയ സമതലങ്ങളും ചേര്‍ന്ന ഇടനാട്, നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും കായലുകളും എല്ലാം ചേര്‍ന്ന സമതലപ്രദേശം എന്ന് കേരളത്തിനെ മൂന്നായി തിരിക്കാം. സഹ്യപര്‍വ്വതത്തില്‍ നിന്ന് ഉത്ഭവിക്കുന്ന 44 നദികളും നമുക്ക് സ്വന്തം.
കന്യാകുമാരി മുതല്‍ ഗുജറാത്തില്‍ താപ്തി നദിയുടെ തെക്കുഭാഗം വരെ ഏകദേശം 1600 കി.മീ. നീളത്തില്‍ കിടക്കുന്ന ഒരു പര്‍വ്വത ശൃംഖലയാണ് സഹ്യപര്‍വ്വതം. ഏകദേശം 28 കോടിയോളം ജനങ്ങളുടെ കുടിവെള്ള സ്രോതസ്സും ജിവനോപാധികള്‍ ലഭ്യമാക്കുന്ന പ്രദേശവുമാണ് സഹ്യപര്‍വ്വതം. ദക്ഷിണേന്ത്യയിലെ ജലഗോപുരം Water Tower of South India) എന്നാണ് മാധവ് ഗാഡ്ഗില്‍ പശ്ചിമഘട്ടത്തിനെ വിളിച്ചിരിക്കുന്നത്. ഇതില്‍ കേരളത്തിലുള്ള സഹ്യപര്‍വ്വത പ്രദേശം വളരെ പ്രാധാന്യമുള്ളതും ജൈവവൈവിധ്യത്തിന്റെ കലവറയുമാണ്. ലോകത്തിലെ ജൈവവൈവിധ്യത്തിന്റെ ഒരു അതിപ്രധാന മേഖലയായി ഈ ഭൂപ്രദേശത്തെ കണക്കാക്കിയിരിക്കുന്നു. അസംഖ്യം പുഷ്പികളും അപുഷ്പികളുമായ സസ്യങ്ങളും ജന്തു-പക്ഷിവര്‍ഗ്ഗങ്ങളും സൂക്ഷ്മ ജീവികളും ഇവിടെ ജീവിക്കുന്നു. നമ്മുടെ തണ്ണീര്‍ത്തടങ്ങള്‍ മത്സ്യങ്ങളും ഉഭയജീവികളുമുള്‍പ്പെടെ പല ജന്തുവര്‍ഗ്ഗങ്ങളുടേയും വാസസ്ഥലമാണ്.
ലോകത്ത് മറ്റൊരിടത്തും കാണപ്പെടാത്ത ധാരാളം സ്ഥാനീയ (Endemic) സസ്യ-ജന്തുവര്‍ഗ്ഗങ്ങള്‍ കാണപ്പെടുന്ന സ്ഥലം കൂടിയാണ് സഹ്യപര്‍വ്വതം. ഇന്ന് കൃഷിചെയ്യുന്ന പല സസ്യവര്‍ഗ്ഗങ്ങളുടേയും (crop plants) ഉത്ഭവസ്ഥാനം (centre of origin) കൂടിയാണ് ഈ മേഖല. കുരുമുളകും ഏലവും മഞ്ഞളും ഒക്കെ നമ്മുടെ സ്വന്തമാണെന്നറിയുക. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന പലതരത്തിലുള്ള വനപ്രദേശങ്ങളും പുല്‍മേടുകളും നമുക്കുണ്ട്. വളരെ ഉയര്‍ന്ന തോതിലുള്ള മഴയുടെ ലഭ്യതയും (വാര്‍ഷിക ശരാശരി 3000 മി.മീ), ആവാസവ്യവസ്ഥകളുടെ വൈവിധ്യവും കാലാവസ്ഥയുടെ പ്രത്യേകതകളുമാണ് നമ്മുടെ നാടിനെ ജൈവവൈവിധ്യത്തിന്റെ കലവറയാക്കി മാറ്റുന്നത്. ഹിമാലയത്തെക്കാളും പ്രായമുള്ള ഈ മലനിരകളെ ഇത്രയധികം പ്രത്യേകതകളുള്ളതിനാല്‍, 2012-ല്‍ യുനെസ്‌കൊ (UNESCO) ലോകപൈതൃകപട്ടികയില്‍പെടുത്തി. ഇതുകൊണ്ടുതന്നെ അന്താരാഷ്ട്രപ്രാധാന്യമുള്ള ഈ മേഖലയെ നിലനിര്‍ത്തേണ്ടതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം ഇവിടുത്തെ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ഉണ്ട്.
റാംസര്‍ സൈറ്റുകള്‍
അന്താരാഷ്ട്ര പ്രാധാന്യമുള്ള അഥവാ അംഗീകാരമുള്ള മൂന്ന് തണ്ണീര്‍ത്തടങ്ങള്‍ കൂടി കേരളത്തില്‍ ഉണ്ടെന്ന് ഈതരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. അവ റാംസര്‍ സൈറ്റുകള്‍ (Ramsar site) എന്നാണറിയപ്പെടുന്നത്. ശാസ്താംകോട്ട കായല്‍, അഷ്ടമുടിക്കായല്‍, വേമ്പനാട് കായലും കോള്‍നിലങ്ങളും ഇവയാണ് കേരളത്തിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങള്‍ അഥവാ റാംസര്‍ സൈറ്റുകള്‍. ഭൂമിശാസ്ത്രപരമായും ജൈവ വൈവിധ്യപരമായും ഇത്രയധികം പ്രാധാന്യം ഉള്ള ഒരു പ്രദേശമായതുകൊണ്ടു തന്നെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നത്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ഭരണാധികാരികളോ, ജനങ്ങളോ ഇത്രയും പ്രാധാന്യത്തോടെ ഇവിടുത്തെ പരിസ്ഥിതിയേയോ, പ്രകൃതിയേയോ കാണുന്നില്ല എന്നത് ഒരു വാസ്തവമാണ്.
തുടക്കമിട്ടത് ബ്രിട്ടീഷുകാര്‍
ഇതുവരെ പറഞ്ഞ വസ്തുതകളെ മുന്‍നിര്‍ത്തിവേണം കേരളത്തില്‍ കുറച്ചു വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ചിന്തിക്കാന്‍. പശ്ചിമഘട്ടത്തില്‍ ഇന്നു കാണുന്ന തരത്തിലുള്ള വനനശീകരണത്തിനും പ്രകൃതിവിഭവചൂഷണങ്ങള്‍ക്കും പ്രാരംഭം കുറിക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തോടു കൂടിയാണ്. രണ്ടാം ദശകം വരെ കേരളത്തിന്റെ (അന്നത്തെ തിരുവിതാംകൂറിന്റെ) ഭൂഭാഗത്തിന്റെ നാലില്‍ മൂന്നും വനങ്ങളായിരുന്നു എന്ന് രേഖകളില്‍ കാണുന്നു. വനങ്ങളുടെ നശീകരണത്തിന് തുടക്കമിടുന്നത് ബ്രിട്ടീഷുകാരാണ്. പ്രകൃതിസമ്പത്തിന്റെ ഒരു നിധികുംഭമായിരുന്ന സഹ്യപര്‍വ്വതം വിദേശീയരെ പ്രത്യേകിച്ച് ബ്രിട്ടീഷുകാരെ കേരളത്തിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകമാണ്. തേക്കുതടികളാണ് വന്‍തോതില്‍ അവര്‍ ആദ്യം വെട്ടിക്കടത്തിയത്. പിന്നീട് വനങ്ങള്‍ തടിശേഖരണത്തിനായി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിത്തുടങ്ങി. ഇതോടൊപ്പം ബ്രിട്ടീഷുകാര്‍ മൂന്നാറും വയനാടും ഉള്‍പ്പെടെ കേരളത്തിന്റെ പല ഭാഗങ്ങളിലും തോട്ടകൃഷി ആരംഭിച്ചു. 1877-ല്‍ ജെ.സി. മണ്‍റോയാണ് മുന്നാറില്‍ ആദ്യമായി കാപ്പി കൃഷി ആരംഭിച്ചത്. അത് പിന്നീട് തേയിലക്ക് വഴിമാറി. ആയിരക്കണക്കിനേക്കര്‍ നിത്യഹരിതവനം വെട്ടി തെളിച്ചാണ് മുന്നാറില്‍ തേയില കൃഷി ആരംഭിച്ചത്. 1840ല്‍ നൂറുകണക്കിനേക്കര്‍ വനം വെട്ടിനശിപ്പിച്ച് കാപ്പി കൃഷി ആരംഭിച്ചു. ആ കാലഘട്ടത്തില്‍ തന്നെ സൈലന്റ് വാലിയില്‍ 400 ഹെക്ടറോളം വനം വെട്ടിത്തെളിച്ച് കാപ്പി കൃഷി ചെയ്തു. സമാനമായ രീതിയില്‍ പീരുമേട്ടിലും വണ്ടിപ്പെരിയാറിലും തുടങ്ങി സഹ്യപര്‍വ്വതത്തിന്റെ ഏതാണ്ടെല്ലാഭാഗത്തും തോട്ട നിര്‍മ്മാണം വ്യാപിച്ചു. ഇതുകൂടാതെ ഏറ്റവുമധികം വനശോഷണത്തിനു കാരണമായ കൃഷിരീതികളാണ് മാറ്റകൃഷിയും മലങ്കൃഷിയും. 1850 ന് ശേഷമാണ് മലങ്കൃഷി വന്‍തോതില്‍ വ്യാപിച്ചത്. കന്യാവനങ്ങള്‍ വെട്ടി, തീയിട്ട് ഒറ്റത്തവണ നടത്തിയിരുന്ന നെല്‍കൃഷിക്ക് കിട്ടിയിരുന്ന വിളവ് 100-200 ഇരട്ടി വരെ ആയിരുന്നു. പിന്നീട് ആ സ്ഥലം ഉപേക്ഷിക്കും. ഇതു ചെയ്തുകൊണ്ടിരുന്നത് ധനാഢ്യരും സാധാരണക്കാരുമായിരുന്ന നാട്ടുകാരാണ്. തിരുവിതാംകൂറില്‍ വന്‍തോതിലുള്ള വനശോഷണത്തിന് ഈ കൃഷിരീതി കാരണമായി.
പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥക്കും ജൈവ വൈവിധ്യത്തിനും ആഘാതമേല്‍പ്പിക്കുന്നതിന് തുടക്കമിട്ടതും ഏറ്റവുമധികം നാശമുണ്ടാക്കിയതും ബ്രിട്ടീഷുകാരാണെന്ന് നിസ്സംശയം പറയാം. മുന്നാറിലെ തേയില തോട്ടങ്ങളും ഇടുക്കിയിലെ ഏലത്തോട്ടങ്ങളും വയനാട്ടിലെ കാപ്പിതോട്ടങ്ങളും എസ്റ്റേറ്റ് ബംഗ്ലാവുകളുമെല്ലാം തന്നെ ഇതിന്റെ അവശേഷിപ്പുകളാണ്. കൂടാതെ ആയിരക്കണക്കിനേക്കര്‍ തെളിച്ച് അവര്‍ റബ്ബര്‍ കൃഷിയും ചെയ്തിരുന്നു. ഇതുകൂടാതെ ബ്രിട്ടീഷുകാര്‍ വേട്ടയാടിക്കൊന്ന ആനകളുടേയും മറ്റുമൃഗങ്ങളുടേയും കണക്കുകള്‍ നമുക്ക് ലഭ്യമല്ലല്ലോ. 1866നും 1869നും ഇടക്ക് 82 കടുവകളേയും 434 പുലികളേയും വെടിവെച്ചുകൊന്നു എന്നൊരു കണക്ക് കാണാനിടയായി. ഇത് 4 വര്‍ഷത്തെ ‘സ്റ്റാറ്റിസ്റ്റിക്‌സ്’ മാത്രമാണെന്നോര്‍ക്കണം. ബ്രിട്ടീഷുകാര്‍ നിലമ്പൂരില്‍ തേക്കുതോട്ടം വെച്ചുപിടിപ്പിച്ചു എന്ന് വിചാരിച്ച് നമുക്ക് ആശ്വസിക്കാം. ഇംഗ്ലീഷുകാര്‍ പശ്ചിമഘട്ടത്തില്‍ നടത്തിയ വനംകയ്യേറ്റത്തെക്കുറിച്ചും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും മാധവ്ഗാഡ്ഗില്‍ അടുത്തകാലത്ത് നടത്തിയ ഒരു പ്രഭാഷണത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കുടിയേറ്റവും ഭൂമികൈയേറ്റവും
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ കേരളത്തിലെ സ്വാഭാവിക വനഭൂമിയുടെ നല്ലൊരു ഭാഗം നശിച്ചു കഴിഞ്ഞിരുന്നു. വ്യക്തികളും സംഘടനകളും ഒക്കെ വന്‍തോതില്‍ മലയോരമേഖലകള്‍ കൈയേറി. വന്‍തോതില്‍ വനഭൂമി കുത്തക പാട്ടമായി വിട്ടുകൊടുത്തു. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യ ദൗര്‍ലഭ്യം പരിഗണിച്ച് ഭക്ഷ്യോല്പാദനത്തിനായി വനഭൂമി വിട്ടുകൊടുത്തു. ഇതെ തുടര്‍ന്ന് 1950 മുതല്‍ തദ്ദേശിയരായ ആള്‍ക്കാരുടെ വന്‍തോതിലുള്ള കുടിയേറ്റം മലയോര മേഖലകളിലേക്ക് ഉണ്ടായി. ഇടുക്കി മേഖലകളിലൊക്കെ ഈ കാലഘട്ടത്തിലാണ് ഏറ്റവുമധികം കുടിയേറ്റം നടന്നത്. 1942-ല്‍ വനഭൂമിയില്‍ നെല്‍കൃഷി ചെയ്യാനായി പ്രത്യേക സര്‍ക്കാര്‍ ഉത്തരവിറങ്ങി. പത്രത്തില്‍ക്കൂടി ഇതുപരസ്യം ചെയ്തു. വ്യക്തികള്‍ക്കും സഹകരണസംഘങ്ങള്‍ക്കും സംഘടനകള്‍ക്കും വന്‍തോതില്‍ വനഭൂമി പതിച്ചു നല്‍കാന്‍ ഇതുകാരണമായി. ഇതിനോടൊപ്പം വലിയ തോതിലുള്ള ഭൂമി കൈയേറ്റങ്ങളും നടന്നു. ഇന്ന് മലയോരമേഖലയില്‍ കാണുന്ന ഭൂരിപക്ഷം കൈ യേറ്റങ്ങളും ഈ കാലഘട്ടത്തില്‍ ഉണ്ടായതാണ്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് കയ്യേറ്റങ്ങളാണ്. 1977 വരെയുള്ള കൈയേറ്റങ്ങള്‍ ഗവണ്‍മെന്റ് ക്രമപ്പെടുത്തികൊടുക്കും. അഥവാ നിയമപരമാണ്. അതിനുശേഷമുള്ള കൈയേറ്റക്കാര്‍ ക്രമപ്പെടുത്താനായി ബലം പിടിക്കുന്നു.
നാണ്യവിള കൃഷി
പ്രതികൂല കാലാവസ്ഥയോടും കാട്ടുമൃഗങ്ങളോടും രോഗങ്ങളോടും പടവെട്ടി കുടിയേറ്റകര്‍ഷകര്‍ ഫലഭൂയിഷ്ഠമായിരുന്ന മലയോരമണ്ണില്‍ പൊന്നു വിളയിച്ചു. കാപ്പിയും കുരുമുളകും ഏലവും റബ്ബറും മറ്റ് കാര്‍ഷിക ഉല്പന്നങ്ങളും ഒക്കെ കേരളത്തിന്റെ സാമ്പത്തികമേഖലയെ വളരെയധികം ഉയര്‍ത്തിക്കൊണ്ടുവന്നു എന്നത് അംഗീകരിക്കേണ്ടിയിരിക്കുന്നു. ആദ്യകാലത്ത് വളരെ കഷ്ടപ്പെട്ട് കൃഷി ചെയ്തു കഴിഞ്ഞിരുന്ന ജനത സാമ്പത്തികമായും സാമൂഹ്യമായും ഒക്കെ സ്ഥിരത കൈവരിച്ചതോടെ മലയോരമേഖല വന്‍മാറ്റങ്ങള്‍ക്ക് വിധേയമായി. ആരാനധനാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും കച്ചവടകേന്ദ്രങ്ങളും ആതുരാലയങ്ങളുമൊക്കെ സ്ഥാപിക്കപ്പെട്ടു. ഭക്ഷ്യോല്പന്നങ്ങള്‍ ഉണ്ടാക്കാനും കൃഷിചെയ്യാനും ഒക്കെ തുടങ്ങിയ കുടിയേറ്റങ്ങള്‍ അവശേഷിച്ച വനങ്ങളുടെ നശീകരണത്തിലേക്കും പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിലേക്കും മാറുന്നതാണ് പിന്നീടുള്ള ചരിത്രം.
ലോകമെമ്പാടുമുണ്ടായ വികസനവും ആധുനികജീവിതരീതികളും മലയോരമേഖലയിലും പ്രതിഫലിച്ചു. ഇവിടെ വലിയ പട്ടണങ്ങള്‍ രൂപംകൊണ്ടു. വലിയ റോഡുകള്‍ ഉണ്ടായി, വിനോദസഞ്ചാരം വികസിച്ചു. റിസോര്‍ട്ടുകളും ഹോട്ടലുകളും വന്നെത്തി. 1800കളില്‍ കേരളത്തിന്റെ 3/4 ആയിരുന്ന വനം 20-25% ആയിച്ചുരുങ്ങി. സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പാറ, മണ്ണ്, മണല്‍ എന്നിവയുടെ ചൂഷണം വന്‍തോതില്‍ വര്‍ദ്ധിച്ചു. ഇവയൊക്കെ വന്‍ ബിസിനസ്സുകളായി രൂപപ്പെട്ടു. ഇവയില്‍നിന്ന് വന്‍തോതിലുള്ള ആദായം ലക്ഷ്യമിട്ട് വലിയലോബികളും മാഫിയകളും ഈ പ്രദേശങ്ങള്‍ കൈയടക്കി. കൈയേറ്റങ്ങള്‍ നിയന്ത്രിക്കാനായി ഉണ്ടായ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി. ഇതുമായി ബന്ധപ്പെട്ട് എത്രയോ അഴിമതിയുടെ കഥകള്‍ പുറത്തുവന്നു. രാഷ്ട്രീയ-മത-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ കയ്യേറ്റങ്ങളും പ്രകൃതിചൂഷണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതിലോല പ്രദേശമായ പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങളില്‍ വന്‍ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പല ഭാഗങ്ങളും പാറപൊട്ടിച്ച് അപ്രത്യക്ഷമായിക്കഴിഞ്ഞു. കേരളത്തില്‍ മാത്രമല്ല കേരളത്തിനുപുറത്തും പശ്ചിമഘട്ടം പലതരം വികസന പ്രവര്‍ത്തനങ്ങള്‍ മൂലം നശിച്ചുകൊണ്ടിരിക്കുന്നു.
വെസ്റ്റേണ്‍ ഗാട്ട് ഇക്കോളജി എക്‌സ്‌പേര്‍ട്ട് പാനല്‍
ഭാരതത്തിന്റെ 40% ത്തോളം വരുന്ന ഭൂപ്രദേശം പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട പരിസ്ഥിതി വ്യൂഹത്തിന്റെ സ്വാധീനത്തില്‍ വരുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ മലനിരകളുടെ തകര്‍ച്ച സങ്കീര്‍ണ്ണമായ പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നു മനസ്സിലാക്കിയതിനാലാണ് 2010ല്‍ അന്നത്തെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ്, വെസ്റ്റേണ്‍ ഗാട്ട് ഇക്കോളജി എക്‌സ്‌പേര്‍ട്ട് പാനല്‍ (Western Ghat Expert Panel WGEEP) ന് രൂപംകൊടുത്തത്. ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ ഈ വിദഗ്ദ്ധ സമിതിയില്‍ കേരളത്തില്‍ നിന്നുള്ള ഡോ.വി.എസ്. വിജയന്‍ ഉള്‍പ്പെടെ 14 അംഗങ്ങളാണ് ഉണ്ടായിരുന്നത്. പശ്ചിമഘട്ട മേഖലയുടെ ഇന്നത്തെ സ്ഥിതി, ഈ പ്രദേശത്തെ പരിസ്ഥിതിലോല പ്രദേശങ്ങളെ 1986-ലെ പരിസ്ഥിതി നിയമപ്രകാരം വേര്‍തിരിക്കുക, പശ്ചിമഘട്ടപ്രദേശത്തിന്റെ സംരക്ഷണം, പരിരക്ഷ, പുനരുജ്ജീവനം എന്നിവ സംബന്ധിച്ച് ജനപങ്കാളിത്തത്തോടെ നടപ്പാക്കാവുന്ന കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുക തുടങ്ങി, 7 ഓളം പ്രധാന ചുമതലകളാണ് സമിതിയെ ഏല്‍പ്പിച്ചത്.
വിശദമായ പഠനങ്ങള്‍ക്കുശേഷം സമിതി 2011 ആഗസ്റ്റ് 31ന് റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. പശ്ചിമഘട്ടത്തിന്റെ ദീര്‍ഘകാല സംരക്ഷണത്തിനും നിലനില്‍പ്പിനും ഉതകുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. മൊത്തത്തിലുള്ള പശ്ചിമഘട്ടമേഖലയെ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നുതരത്തിലുള്ള പരിസ്ഥിതി ലോലപ്രദേശങ്ങള്‍ (Ecologocally Sensitive Zone) ആയി തിരിച്ചു (ESZ). ഓരോ സ്ഥലങ്ങളിലും പിന്‍തുടരേണ്ട ഭൂവിനിയോഗ രീതികള്‍, മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് കൃത്യമായും, വ്യക്തമായും ഉള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. (റിപ്പോര്‍ട്ടിന്റെ വിശദവിവരങ്ങള്‍ ഇവിടെ ചര്‍ച്ചക്ക് എടുക്കുന്നില്ല).
ഈ നിര്‍ദ്ദേശങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൃത്യമായി നടപ്പാക്കിയാല്‍ പശ്ചിമഘട്ടപ്രദേശത്തെ വിനാശകരമായ പ്രവര്‍ത്തികളെ നിയന്ത്രിക്കാനും പരിസ്ഥിതിയെ നിലനിര്‍ത്താനും ഒരു പരിധിവരെ ഈ പ്രദേശത്തിന് സംഭവിച്ച ആഘാതങ്ങള്‍ പരിഹരിക്കാനും സാധിക്കും.
ആസൂത്രിത കലാപം
പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പുറ ത്തു വന്നതോടെ മറ്റൊരു സംസ്ഥാനത്തും നടക്കാത്ത തരത്തിലുള്ള വന്‍ കലാപങ്ങളാണ് മലയോര മേഖലയില്‍ അരങ്ങേറിയത്. മതമേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പിന്‍ബലത്തോടെ വന്‍പ്രതിഷേധങ്ങള്‍ നടന്നു. വന്‍തോതില്‍ പൊതുമുതല്‍ തീയിട്ട് നശിപ്പിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കി. വളരെയധികം തെറ്റിദ്ധാരണ പരത്തുന്ന അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പരന്നു. ഈ നിര്‍ദ്ദേശങ്ങള്‍ മുഴുവനായി വായിക്കാനോ, പഠിക്കാനോ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ പോലും ശ്രമിച്ചോ എന്നറിയില്ല. എന്തായാലും ഇതിന്റെ ഉള്ളടക്കം സാധാരണ ജനങ്ങളില്‍ നിന്നും മറച്ചുവെച്ചു എന്നതാണ് സത്യം. മലയോര ജനതയെ മുഴുവന്‍ കുടിയൊഴിപ്പിക്കും, അടുത്ത തലമുറക്ക് സ്വത്തിനവകാശം ഇല്ല, വീടിനും വളര്‍ത്തുമൃഗങ്ങള്‍ക്കും പച്ചനിറം കൊടുക്കണം, കൃഷി പാടില്ല തുടങ്ങി റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പലതരത്തില്‍ തെറ്റിധാരണ പരത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. മറ്റു പല ലക്ഷ്യങ്ങളോടെയും ഇതിനു നേതൃത്വം കൊടുത്തവര്‍ അവരുടെ ലക്ഷ്യം സാധിച്ചു എന്നതാണ് പിന്നീട് കണ്ടത്. വോട്ടുബാങ്ക് രാഷ്ട്രീയം കൂടി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നപ്പോള്‍ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ അലമാരയില്‍ ഉറക്കത്തിലായി.
ഒരു കാര്യം ഈ തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. ഗാഡ്ഗില്‍ സമിതി മുന്നോട്ട് വെച്ചത് പശ്ചിമഘട്ടമേഖലയുടെ നിലനില്പിനായുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. ഒന്നും അടിച്ചേല്പിക്കുന്നില്ല. മാത്രമല്ല നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാകുന്നതിന് മുമ്പ് സാധാരണ ജനങ്ങളുമായും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായും ചര്‍ച്ചകള്‍ നടത്തണമെന്നും അഭിപ്രായങ്ങള്‍ രൂപീകരിക്കണം എന്നും പറഞ്ഞിട്ടുണ്ട്. മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനും പുതിയവ ചേര്‍ക്കാനും അവസരം ഉണ്ട്. പക്ഷെ ഈ കാര്യങ്ങള്‍ ഒന്നും തന്നെ പുറത്തുകൊണ്ടുവരാനോ ചര്‍ച്ച ചെയ്യാനോ മത-രാഷ്ട്രീയ യജമാനന്മാര്‍ തയ്യാറായില്ല. അവര്‍ എന്തിനെയൊക്കയോ ഭയപ്പെടുന്നു. കാലിന്‍ ചുവട്ടിലെ മണല്‍ ഊര്‍ന്നുപോകുമോ എന്നു സംശയിക്കുന്നു.
ആഗോള കാലാവസ്ഥ വ്യതിയാനം
മാധവ് ഗാഡ്ഗിലിന്റെ പ്രവചനത്തെ യാഥാര്‍ത്ഥ്യമാക്കികൊണ്ട് കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്? അതിതീവ്ര മഴക്കും വെള്ളപ്പൊക്കത്തിനുമുള്ള കാരണം മേഘ വിസ്‌ഫോടനങ്ങളാണ് എന്നാണ് നിഗമനം. അതിന് കാരണമായി പറയുന്നത് ആഗോള കാലാവസ്ഥാവ്യതിയാനവും. വാസ്തവത്തില്‍ സഹ്യപര്‍വ്വത പ്രദേശത്ത് ഉണ്ടായ വന്‍ വനനശീകരണവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് ഇതിന്റേയും കാരണങ്ങള്‍ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ഭാരത ഉപഭൂഖണ്ഡം മുഴുവനും മഴ പെയ്യിക്കുന്ന മണ്‍സൂണ്‍ എന്ന വായു പ്രവാഹത്തിനെ ഒരു പരിധി വരെ സ്വാധീനിക്കുന്നത് സഹ്യപര്‍വ്വതമാണ്. ഉരുള്‍പൊട്ടലുകള്‍ ഇത്രയധികം വര്‍ദ്ധിക്കാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പശ്ചിമഘട്ടപ്രദേശത്ത് ഇന്ന് നടന്നുവരുന്ന കരിങ്കല്‍ ഖനനവും ക്വാറികളുടെ പ്രവര്‍ത്തനവുമാണ്. 2018ന് ശേഷം കേരള വനഗവേഷണകേന്ദ്രം (KFRI) ഉരുള്‍പൊട്ടലുകളുടെ കാരണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയതും ഇതുതന്നെയാണ്. കേരളത്തില്‍ ഇപ്പോള്‍ 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് രേഖകള്‍ കാണിക്കുന്നത്. ഇതില്‍ മൂന്നില്‍ ഒന്നിനു മാത്രമെ പ്രവര്‍ത്തിക്കാനുള്ള അനുവാദമുള്ളു. ബാക്കി അനധികൃതം എന്നര്‍ത്ഥം. നിയമങ്ങളിലെ പഴുതുകള്‍ പ്രയോജനപ്പെടുത്തി പശ്ചിമഘട്ടമേഖലയില്‍ വന്‍ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. തെക്ക് തിരുവനന്തപുരം ജില്ല മുതല്‍, കണ്ണൂര്‍ – കാസര്‍കോട് വരെയുള്ള മലയോരമേഖലകളിലെ അവസ്ഥയിതാണ്. ഇവയെ പലപ്പോഴും നിയന്ത്രിക്കുന്നത് വന്‍ മാഫിയ – ഗുണ്ടാസംഘങ്ങളാണ്. പലതും നടത്തുന്നത് രാഷ്ട്രീയക്കാരുടെ ബിനാമികളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനായിട്ടു തന്നെ മലയോര പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമി കൈയേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ക്വാറി പ്രവര്‍ത്തനം
ഇത്തവണ, ഒക്‌ടോബര്‍ 16, 17 തീയതികളില്‍ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്രദേശത്ത് ഉണ്ടായ ഉരുള്‍പൊട്ടല്‍ മാത്രം പരിഗണിച്ചാല്‍ മതി ക്വാറികളുമായി അവയ്ക്കുള്ള ബന്ധം മനസ്സിലാക്കാന്‍. പരിസ്ഥിതി ലോല പ്രദേശമായ (ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട്) കൂട്ടിക്കല്‍, കൊടുങ്ങ, വലിയേന്ത പ്രദേശത്ത് ചെറുതും വലുതുമായ ധാരാളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. ക്വാറി പ്രവര്‍ത്തനം നിര്‍ത്താന്‍ ഇവിടെ നാട്ടുകാര്‍ നിരന്തരം സമരത്തിലായിരുന്നു. ഇതിനെക്കുറിച്ച് പഠിക്കാന്‍ കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് നിയോഗിച്ച സമിതിയില്‍ ഈ ലേഖകന്‍ അംഗമായിരുന്നു. ഇവിടെ ക്വാറി പ്രവര്‍ത്തനം പാടില്ല എന്ന് നാല് വര്‍ഷങ്ങള്‍ മുമ്പ് തന്നെ റിപ്പോര്‍ട്ട് കൊടുത്തതാണ്. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്ത് ഉരുള്‍പൊട്ടിയിരുന്നു. ഇത്തവണ വെള്ളം പൊങ്ങിയ മണിമലയാറിന്റെ പ്രധാന കൈവഴിയായ പുല്ലുകയാര്‍ ഉത്ഭവിക്കുന്ന സ്ഥലം ഇന്ന് ഒരു ക്വാറിയാണ്. ടൂറിസ്റ്റ് പ്രദേശമായ വാഗമണ്ണിന് സമീപമാണ് കൂട്ടിക്കല്‍ മലനിരകള്‍. അതിനാല്‍ തന്നെ ഇവിടുത്തെ മലകളുടെ മുകളിലെല്ലാം തന്നെ ധാരാളം റിസോര്‍ട്ടുകള്‍ ഉയര്‍ന്നു വരുന്നു.
കോട്ടയം ഇടുക്കി ജില്ലകളിലെ മലയോരമേഖലയില്‍ ഇത്തവണത്തെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നത് 58 റോഡ്, 9 പാലങ്ങള്‍ എന്ന് പത്രത്തില്‍ വായിച്ചു. ഇത് വികസന കാഴ്ചപ്പാടില്‍ വളരെയധികം ഗൗരവമായി എടുക്കേണ്ട ഒരു വിഷയമാണ്. വാസ്തവത്തില്‍ റോഡുകള്‍ വികസനത്തിന്റെ അടയാളങ്ങളാണല്ലോ. മലയോരങ്ങളില്‍ പരിസ്ഥിതിയെ പരിഗണിക്കാതെ നിര്‍മ്മിക്കുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ഇതുതന്നെ സംഭവിക്കും എന്നത് സ്വാഭാവികം മാത്രം. ഇത്തവണ മാധ്യമങ്ങളും ചാനലുകളും ആഘോഷിച്ച ഒരു വീഡിയോ ആണ് മണിമലയാറിന്റെ തീരത്തുള്ള ഒരു വീട് അപ്പാടെ മലവെള്ളപാച്ചിലിലേക്ക് മറിഞ്ഞ് വീണ് ഒഴുകിപ്പോകുന്നത്. ഇവിടെ നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ആരാണ് നദിയുടെ തീരത്തേക്ക് ഇത്രയും ഇറക്കി വീടുവെക്കാന്‍ അനുവാദം കൊടുത്തത്. മറിഞ്ഞുവീണത് ഒരു ബഹുനിലകെട്ടിടമായിരുന്നെങ്കില്‍ നദിയില്‍ അത് ഉണ്ടാക്കുമായിരുന്ന തടസ്സത്തെക്കുറിച്ച് ചിന്തിക്കാവുന്നതെ ഉള്ളൂ. കേരളത്തിലെ നദീ തീരങ്ങളില്‍ നിയമ ലംഘനം നടത്തി പണിതിട്ടുള്ള അനവധി കെട്ടിടങ്ങള്‍ ഉണ്ട് എന്നോര്‍ക്കേണ്ടതാണ്.
ടൂറിസം വ്യവസായം
മലയോര പ്രദേശത്ത് ഏറ്റവുമധികം ആഘാതം ഏല്പിക്കുന്ന മറ്റൊരു കാര്യമാണ് അതിവേഗം വികസിക്കുന്ന ടൂറിസം വ്യവസായം. വാഗമണ്ണിലെ ഉദാഹരണം മുകളില്‍ സൂചിപ്പിച്ചിരുന്നു. മുന്നാര്‍, വയനാട്, തേക്കടി തുടങ്ങി പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പലതും വന്‍ നാശത്തെ അഭിമുഖീകരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ കാലാവസ്ഥക്ക് മാറ്റം സംഭവിച്ചിരിക്കുന്നു, ചൂട് കൂടുന്നു.
തീരപ്രദേശങ്ങളും നാശത്തിന്റെ വക്കിലാണെന്ന് ഓര്‍ക്കേണ്ടതാണ്. കടല്‍ത്തീരത്തെ പലതരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അശാസ്ത്രീയമായ പുലിമുട്ടുകള്‍ ഒക്കെ കടല്‍ കരയെയെടുക്കാന്‍ കാരണമാകുന്നു. ഒരുകാലത്ത് കേരളത്തിലെ ഏറ്റവും മനോഹരമായിരുന്ന, തിരുവനന്തപുരത്തെ ശംഖുമുഖം കടല്‍ത്തീരം പൂര്‍ണ്ണമായും കടലെടുത്തു. വിമാനത്താവളത്തിന് സമീപം കടല്‍ എത്തിക്കഴിഞ്ഞു. വിഴിഞ്ഞം തുറമുഖനിര്‍മ്മാണമാണിതിനുകാരണം എന്ന് ഒരു വിദഗ്ദ്ധന്‍ അഭിപ്രായപ്പെട്ടത് കണ്ടു. എന്തായാലും ഒരുഭാഗത്ത് പശ്ചിമഘട്ടത്തിന്റെ ശോഷണവും മറുഭാഗത്ത് കടല്‍കയറ്റവും കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയാണ്.
വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്
പ്രകൃതി വിഭവങ്ങളുടെ ചൂഷണം കേരളത്തിന്റെ വികസന പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന കാര്യമാണ്. റോഡുകള്‍, വന്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എല്ലാറ്റിനും മണലും പാറയും മണ്ണും അത്യാവശ്യമാണ്. മണല്‍ തീര്‍ന്നതിനാല്‍ ആ സ്ഥാനം പാറയുടെ പൊടി ഏറ്റെടുത്തു. അതിനാല്‍ എല്ലാറ്റിനും പാറവേണം. പാറ സഹ്യപര്‍വ്വതത്തിലെ ഉള്ളു. അതിനാല്‍ പര്‍വ്വത സാനുക്കള്‍ തുരന്നേ പറ്റൂ.
കേരളത്തില്‍ എത്രത്തോളം വികസനം വേണം എന്നൊരു ചോദ്യം ഉണ്ട്. ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും ജൈവവൈവിധ്യപരമായും വളരെ പ്രത്യേകതകളുള്ള കേരളം എന്ന വളരെ ചെറിയ പ്രദേശത്ത് എന്തൊക്കെ കുത്തിനിറക്കാന്‍ പറ്റും ഇവിടെ എത്രത്തോളം ഉള്‍ക്കൊള്ളാന്‍ പറ്റും (ഇമൃൃ്യശിഴ ഇമുമരശ്യേ) എന്നത് നോക്കേണ്ടതല്ലേ? ഒട്ടും ഉറപ്പില്ലാത്ത സ്ഥലത്ത് കൊട്ടാരം പണിതാല്‍ നിലനില്‍ക്കുമോ. വളരെ അത്യാവശ്യമല്ലാത്ത വന്‍കിട പദ്ധതികള്‍ ഉപേക്ഷിച്ച് ഇപ്പോള്‍ ഉള്ള സംവിധാനങ്ങളെ കാര്യക്ഷമമാക്കി മുന്നോട്ട് കൊണ്ടുപോകുകയാണ് ചെയ്യേണ്ടത്. ഇനിയെങ്കിലും പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടതാണ്.
ഓരോ തവണയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അതിന്റെ കാരണങ്ങളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നു. ചില താല്കാലിക നടപടികള്‍ ഗവണ്‍മെന്റ് എടുക്കുന്നു. നമ്മള്‍ ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്, ഉരുള്‍ പൊട്ടല്‍ കൊണ്ടുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്നത് മതമേലദ്ധ്യക്ഷന്മാരോ, രാഷ്ട്രീയമേലാളന്മാരോ അല്ല. പാവപ്പെട്ട സാധാരണ ജനങ്ങളാണ്. അതുകൊണ്ട് ഉണ്ടാകുന്ന കോടികളുടെ നഷ്ടം നമ്മുടെ ഓരോരുത്തരുടേയും ചുമലിലാണ് വരുന്നത്. അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും എതിരെ ശബ്ദിക്കേണ്ടത് ഓരോ പൗരന്റേയും ഉത്തരവാദിത്തമാണ്. ക്വാറികള്‍ പോലുള്ള അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി മത-രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായ ജനകീയ കൂട്ടായ്മകള്‍ ഉണ്ടാകണം. അതിനുള്ള ബോധവല്‍ക്കരണം ആവശ്യമാണ്. ഇങ്ങനെയുള്ള ഒരു ജനകീയ കൂട്ടായ്മ കോട്ടയം ജില്ലയിലെ കുന്നോന്നി എന്ന ഗ്രാമത്തില്‍ രൂപപ്പെട്ടതായി അറിയുന്നു. നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ക്വാറി മുതലായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ബോധവല്‍ക്കരണം ആവശ്യം
ഗാഡ്ഗില്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമായി നടപ്പാക്കാന്‍ നടപടികളെടുക്കേണ്ടതാണ്. അതിന്റെ ഉള്ളടക്കം മലയാളത്തിലാക്കി സാധാരണ ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതാണ്. ജനങ്ങളേയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തി സമിതി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തണം. മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ആവശ്യമെങ്കില്‍ ചെയ്യാവുന്നതാണ്. സംശയദുരീകരണത്തിനായി ഡോ. വി.എസ്. വിജയന്‍, മാധവ് ഗാഡ്ഗില്‍ എന്നിവരെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. തുറന്ന മനസ്സോടെയുള്ള ഒരു സമീപനമാണ് ആവശ്യം.
കൂടാതെ സംസ്ഥാനത്ത് കെട്ടിടനിര്‍മ്മാണ നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാകണം. ആര്‍ക്കും ഏതുതരത്തിലും വലിപ്പത്തിലുമുള്ള കെട്ടിടങ്ങള്‍ പണിയാം എന്ന അവസ്ഥ മാറണം. അമിതമായി പ്രകൃതി വിഭവങ്ങളായ തടി, പാറ മുതലായവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. നിര്‍മ്മാണരീതികള്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കണം.
നിലവിലുള്ള റെയില്‍, റോഡ് മുതലായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി അവയെ കാര്യക്ഷമമാക്കുക. വളരെ അത്യാവശ്യമില്ലെങ്കില്‍ വന്‍കിട പദ്ധതികള്‍ ഒഴിവാക്കുക.
നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിരോധിക്കുക. അനധികൃത കൈയേറ്റങ്ങള്‍ മുഖം നോക്കാതെ ഒഴിപ്പിക്കുക, വനവല്‍ക്കരണം നടത്തുക തുടങ്ങിയ കാര്യങ്ങളും ഗവണ്‍മെന്റ് തലത്തില്‍ ചെയ്യേണ്ടതാണ്.
ബ്രിട്ടീഷുകാര്‍ തുടങ്ങിയ വന്‍തോതിലുള്ള വനനശീകരണം, തുടര്‍ന്നുണ്ടായ കുടിയേറ്റങ്ങള്‍, ഭൂമി കൈയേറ്റങ്ങള്‍, വന്‍തോതില്‍ നടന്ന പാറഖനനവും ക്വാറികളും എല്ലാംകൂടി പശ്ചിമഘട്ടത്തിനേയും അതുവഴി കേരളത്തിനേയും സമ്പൂര്‍ണ്ണ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. പ്രകൃതിയില്‍ നാം നടത്തുന്ന അനിയന്ത്രിതവും അമിതവുമായ കടന്നു കയറ്റങ്ങള്‍ ശക്തമായ പ്രകൃതിക്ഷോഭങ്ങള്‍ക്കും കോവിഡ് പോലുള്ള മഹാമാരികള്‍ക്കും കാരണമാകും. മനുഷ്യകേന്ദ്രീകൃതം മാത്രമായ ഒരു വികസനത്തിന് ദീര്‍ഘകാലം നിലനില്പില്ല എന്ന് നാം മനസ്സിലാക്കണം. പ്രകൃതി ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്ത് വളരെ സൂക്ഷ്മമായി, സംതുലിതമായി സൃഷ്ടിച്ചെടുത്ത ഒരു പ്രദേശമാണ് പശ്ചിമഘട്ട മലനിരകള്‍. ഇത് പ്രകൃതിയുടെ ഒരു പൂങ്കാവനം തന്നെയാണ്. അതിന്റെ നാശം നമ്മുടേയും നാശമായിരിക്കും എന്നോര്‍ക്കുക. അതിന്റെ മുന്നറിയിപ്പുകളാണ് ഇന്ന് കാണുന്ന ഈ പ്രകൃതിദുരന്തങ്ങള്‍. ഈ ഭൂമി മനുഷ്യര്‍ക്ക് മാത്രമുള്ളതല്ല. പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളും ഇതിന്റെ അവകാശികളാണ്. അവരിലും നമ്മളിലും കുടികൊള്ളുന്ന ചൈതന്യം ഒന്നുതന്നെയാണെന്നുള്ള ഭാരതീയ വിശ്വാസത്തെയാണ് ഊട്ടി ഉറപ്പിക്കേണ്ടത്.
”ലോകാ സമസ്താ സുഖിനോഭവന്തു”
(പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷനുമാണ് ലേഖകന്‍)