പ്രതിപക്ഷത്തിന്റെ പ്രസ്താവനകളും മാധ്യമങ്ങളുടെ കള്ള പ്രചരണവും കേട്ടിട്ടാണോ എന്നറിയില്ല ചില ന്യായാധിപന്മാര്‍ പ്രതിപക്ഷ റോളിലാണോ എന്നു സംശയം. കോവിഡ് സംബന്ധമായ വാര്‍ത്തകളാണ് അവരെ കെണിയിലാക്കിയത് എന്ന് ചിലര്‍ പറയുന്നു. മെയ് 17ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി അമ്പരപ്പിക്കുന്നതായിരുന്നു. ഒരു മാസത്തിനകം യു. പിയിലെ എല്ലാ ഗ്രാമങ്ങളിലും ഐ. സി.യു സംവിധാനമുള്ള രണ്ടു അംബുലന്‍സുകള്‍ നല്കണമെന്നതായിരുന്നു വിധി. സംസ്ഥാനത്തെ ആരോഗ്യ മേഖല ദൈവത്തിന്റെ കൃപയിലാണ് എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ദില്ലിയിലെ കോവിഡ് രോഗികളില്‍ നിന്ന് വന്‍തുക വാങ്ങിയിരുന്ന ആശുപത്രികള്‍ സ്വയം ഓക്‌സിജന്‍ സംവിധാനം ഏര്‍പ്പെടുത്താതെ കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ എത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ദില്ലി ഹൈക്കോടതിയിലെത്തി. ഉടനെ ഓക്‌സിജന്‍ എത്തിക്കൂ എന്നാണ് കോടതി ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടായപ്പോള്‍ കേരള ഹൈക്കോടതിയും ഉത്തരവിട്ടത് കേന്ദ്രത്തിനു നേരെയാണ്.
ഉത്തരപ്രദേശില്‍ 97000 ഗ്രാമങ്ങളുണ്ട്. അവിടെ ഓരോ ഗ്രാമത്തിനും ഒരു മാസത്തിനകം രണ്ടു വീതം ആംബുലന്‍സ് എത്തിക്കാന്‍ ആര്‍ക്കാണ് കഴിയുക? യു.പി. സര്‍ക്കാര്‍ ഈ വിധി ക്കെതിരെ സുപ്രീം കോടതിയില്‍ പോയി. ‘തങ്ങളുടെ വിധി നടപ്പാക്കാന്‍ സാധിക്കുമോ എന്ന് ഹൈക്കോടതികള്‍ പരിഗണിക്കണം. നടപ്പാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ വിധിക്കരുത്. അസാധ്യമായത് പറയരുത് എന്നത് ഹൈക്കോടതികള്‍ക്കും ബാധകമാണ്’ എന്ന് കേസ് പരിഗണിച്ച ബഞ്ച് പറഞ്ഞു. ഇത്തരം ന്യായാധിപന്മാരുടെ ചെവിക്കു പിടിക്കുന്ന വിധിയായിരുന്നു ഇത്. കേന്ദ്രത്തിന്റെ കോവിഡ് നയത്തില്‍ കോടതി കൈകടത്തുന്നത് വലിയ പ്രശ്‌നമുണ്ടാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. ജുഡീഷ്യല്‍ ആക്ടിവിസം വീണ്ടും വാര്‍ത്തയാവുകയാണ്.