സഖാവ് പി. കൃഷ്ണപിള്ളയെ കൊത്തിയ പാമ്പ് പാര്‍ട്ടിയ്ക്കകത്ത് കിടന്ന് പുളച്ച് ഇപ്പോള്‍ മന്ത്രി ജി. സുധാകരനു നേരെ ഫണം വിരിച്ചാടുകയാണ്. കൃഷ്ണപിള്ള മന്ദിരം തീയിട്ട തീപ്പന്തങ്ങള്‍ സുധാകരന്റെ തലയ്ക്കു മുകളില്‍ വീശിക്കൊണ്ടിരിക്കയാണ്. എന്നാലും സഖാവ് ഒട്ടും ഭയപ്പെടുന്നില്ല. ‘എനിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ സന്തോഷിക്കാന്‍ ചിലര്‍ ഹോട്ടലില്‍ ഒത്തുകൂടി മദ്യസല്‍ക്കാരം നടത്തി’ എന്ന സഖാവിന്റെ തുറന്നുപറച്ചിലില്‍ അദ്ദേഹത്തിന്റെ രോഷം മുഴുവനുമുണ്ട്. ‘കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപിച്ച പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്തില്ലേ?’ എന്ന ചോദ്യത്തില്‍ പാര്‍ട്ടിയ്ക്കുള്ളിലുള്ള വിഷസര്‍പ്പങ്ങള്‍ക്കും തീപ്പന്തക്കാര്‍ക്കുമെതിരായ അമര്‍ഷവുമുണ്ട്. മന്ത്രിയുടെ ഒരു പേഴ്‌സണല്‍ സ്റ്റാഫിനെ ജാതിമാറി വിവാഹം ചെയ്തതിനു പുറത്താക്കിയതും പാര്‍ട്ടി ഇടപെട്ട് തിരിച്ചെടുത്തതും മന്ത്രി സ്റ്റാഫ് വിവാഹം ചെയ്ത യുവതിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നു ആ സ്ത്രീ പരാതി നല്‍കിയതും പിന്നീട് പിന്‍വലിച്ചതുമായ നാടകങ്ങള്‍ ഒട്ടൊക്കെ നടന്നു. ഇതിലുമപ്പുറമാണ് ആലപ്പുഴയില്‍ പാര്‍ട്ടിയ്ക്കകത്ത് സുധാകരനു നേരെ നടക്കുന്ന യുദ്ധം!
ആലപ്പുഴയില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന കോക്കസ് ഇസ്ലാമിക തീവ്രവാദികളുടെ നിയന്ത്രണത്തിലാണ് എന്നാണ് സഖാക്കള്‍ തന്നെ പറയുന്നത്. സുധാകരനെ തട്ടി പകരം സ്ഥാനാര്‍ത്ഥിയായി വന്ന സലിം, എം.പി. ആരീഫ് തുടങ്ങിയവരുടെ അച്ചുതണ്ടിനൊപ്പമാണ് സജിചെറിയാന്‍ എന്നാണ് കേള്‍ക്കുന്നത്. ജില്ലയുടെ നിയന്ത്രണം ആരീഫിന്റെ കയ്യിലാണത്രെ. തീവ്രവാദം, വോട്ടുകച്ചവടം, മാഫിയ തുടങ്ങിയ എല്ലാ ബിസിനസ്സും ഈ അച്ചുതണ്ടിനുണ്ടെന്നാണ് സുധാകരപക്ഷത്തിന്റെ നിലപാട്. ഹരിപ്പാട്ട് ചെന്നിത്തലയുമായി വോട്ടുകച്ചവടം നടത്തി സലിം സീറ്റു ഉറപ്പിച്ചുവെന്നും സംസാരമുണ്ട്. പിണറായിയുടെ മരുമകന്‍ റിയാസിന്റെ സ്വന്തക്കാരനാണു സലീം എന്നതും ഈ അച്ചുതണ്ടിനു ബലമാണ്. ഈ ഇസ്ലാമിക കോക്കസിനോട് മത്സരിക്കാനായിരുന്നു സുധാകരന്‍ ഹിന്ദുമതത്തേക്കാള്‍ ശ്രേഷ്ഠമായതാണ് ഇസ്ലാം എന്നു പറഞ്ഞത്. അതൊന്നും ഏശിയില്ലെന്നു മാത്രമല്ല ഇസ്ലാമിസ്റ്റ് ലോബിയുടെ ക്ലിഫ് ഹൗസ് സ്വാധീനം മൂലം സുധാകരന്‍ എന്ന ‘സംശുദ്ധ കമ്മ്യൂണിസ്റ്റ്’ ഓട്ടമുക്കാലായി മാറുകയും ചെയ്തു. ഇതില്‍ ഏറെ പ്രകോപിതനാണ് സഖാവ്. അസഹിഷ്ണുക്കളായ ഇസ്ലാമിസ്റ്റ് ലോബി വിഷം ചീറ്റി കൊത്തിയാല്‍ സുധാകരന്‍ രണ്ടാം കൃഷ്ണപിള്ളയായതുതന്നെ!