പ്രളയമുണ്ടായാലും കലാപമുണ്ടായാലും ചിലര്‍ക്ക് ചാകരയാണ്. ഫണ്ട് പിരിവിനു ബക്കറ്റുമായി ഇറങ്ങി കീശവീര്‍പ്പിക്കുന്ന പേക്കാച്ചിത്തവളകള്‍. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാരും മുസ്ലിംലീഗുകാരും ഇപ്പോള്‍ പരസ്പരം ചെളിവാരിയെറിയുമ്പോഴാണ് ഇവര്‍ വിഴുങ്ങിയിരിക്കുന്ന കോടികളുടെ കണക്ക് പുറത്തുവരുന്നത്. ജമാഅത്തെ ഇസ്ലാമി പത്രമാണ് യുഡിഎഫിന്റെ ഫീസില്ലാ വക്കീല്‍ പണി ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ദല്‍ഹിയിലെ വര്‍ഗ്ഗീയ കലാപത്തിന്റെ പേരില്‍ സി.പി.എം. പിരിച്ചെടുത്ത കോടികള്‍ ഇപ്പോഴും പാര്‍ട്ടിക്കാരുടെ അണ്ടാവില്‍ കിടക്കുകയാണെന്ന് ജമാഅത്ത് പത്രം പറയുന്നു. കേരളത്തില്‍ നിന്നുമാത്രം പിരിച്ച കണക്ക് 5.30 കോടിയാണെന്ന് പാര്‍ട്ടി പത്രം കണക്കു നല്‍കിയിട്ടുണ്ട്. ദല്‍ഹിയിലെ ലഹളബാധിത മുസ്ലിങ്ങള്‍ക്ക് ആകെ നല്‍കിയത് 70 ലക്ഷത്തില്‍ താഴെ എന്നാണ് കണക്കുകള്‍ വായിച്ചാല്‍ മനസ്സിലാകുക. ഇരകള്‍ക്ക് വീടുവെച്ചുകൊടുക്കാനുള്ള പദ്ധതിയില്‍ നിന്നു സിപിഎം പിന്മാറി. കേരളത്തില്‍ നിന്നു പിരിച്ചതടക്കം വലിയ തുക പിരിഞ്ഞു കിട്ടിയിട്ടുണ്ടെങ്കിലും മൊത്തം കണക്ക് ഇതിന്റെ ചുമതലക്കാരിയായ മഹിളാ അസോസിയേഷന്‍ നേതാവ് ആശാ ശര്‍മ്മയുടെ കയ്യില്‍ പോലുമില്ല. പിരിച്ച കോടികള്‍ സ്വാഹയായി എന്നു ചുരുക്കം.
ലീഗുകാര്‍ പിരിച്ചതിന്റെ കണക്ക് പുറത്തുവിട്ടത് സി.പി.എം. പത്രമാണ്. പ്രളയബാധിതരെ സഹായിക്കാന്‍ ലീഗ് കേരളത്തില്‍ പിരിച്ചത് 2.75 കോടിയാണ്. തമിഴ്‌നാട്ടില്‍ പിരിച്ചത് 1.27 കോടി. കെ.എം.സി. സി വിദേശത്തും പണപ്പിരിവു നടത്തി. ലീഗ് ജനപ്രതിനിധികളുടെ വിഹിതം വേറെ. പിരിവ് ഗംഭീരമായി എന്നു വ്യക്തം. അക്കൗണ്ടിലുള്ള 2.75 കോടി പ്രളയബാധിതര്‍ക്കു നല്‍കി എന്ന് ലീഗു നേതൃത്വം പറയുമ്പോഴും അതിന്റെ ബാങ്ക് രേഖകള്‍ കാണാനില്ല. പ്രളയ ദുരിത ബാധിതര്‍ക്ക് ലീഗിന്റെ പണം കിട്ടിയിട്ടേയില്ല എന്നാണ് പാര്‍ട്ടിപത്രം പറയുന്നത്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കലാപബാധിതര്‍ക്കു നക്കാപ്പിച്ചയെങ്കിലും നല്‍കിയില്ലേ, നിങ്ങള്‍ അതും നല്‍കിയില്ലല്ലോ എന്ന സൂചനയാണ് പാര്‍ട്ടി നല്‍കുന്നത്. കോടികളുടെ അഴിമതി വാര്‍ത്തയല്ലാതാകുന്ന ഇക്കാലത്ത് കോടികളുടെ ഈ വെട്ടിപ്പില്‍ എന്തു പുതുമ, അല്ലേ?