Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home കഥ

പൊട്ടക്കുളം

രജനി സുരേഷ്

Print Edition: 19 July 2019

നന്ദിനിയോപ്പോള്‍ക്ക് ഭാഗം കഴിഞ്ഞപ്പോള്‍ കിട്ടിയതാണ് പൊട്ടക്കുളം. മദ്രാസിലുള്ള ഓപ്പോള്‍ക്ക് ഈ പൊട്ടക്കുളം വൃത്തിയാക്കിക്കൊണ്ടു നടക്കാനൊന്നും കഴിയുകയില്ലെന്ന് വല്ല്യച്ഛന്‍ ചാത്തിയോട് പറയുന്നത് കേട്ടിട്ടുണ്ട്. വൃത്താകൃതിയിലുള്ള കുളത്തിനു ചുറ്റും കമ്മ്യൂണിസ്റ്റ് പച്ചകള്‍ പൊന്തക്കാടുപോലെ വളര്‍ന്നു നില്‍ക്കുന്നു. അച്ചുമാമയുടെ പുത്തന്‍ പുരയോടു ചേര്‍ന്നുള്ള കുളത്തില്‍ കുളിക്കുവാന്‍ പോകുന്നവരുടെ എണ്ണം തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല. കുളത്തിന്റെ രണ്ടുവശം പറങ്കിക്കാടുകള്‍ ഇടതൂര്‍ന്നു നില്‍ക്കുന്നു. നടവഴിയുടെ ഭാഗത്തുള്ള കുളത്തിന്റെ വശത്തുനിന്ന് കുളത്തിലേക്കു നോക്കുകയാണെങ്കില്‍ ഒരു ഭീകരത അനുഭവപ്പെടും. അത്ര ഉയരത്തിലാണ് നടവഴി സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറുവശം മുഴുവന്‍ പച്ചപുല്‍ക്കാടുകളാണ്. ഏരകപുല്ലിന്റെ വര്‍ഗ്ഗത്തില്‍പെട്ട പുല്ലുകളുടെ സമീപം നിന്നാല്‍ തന്നെ ശരീരം കോറി രക്തം കിനിയും. നടവഴിയോടു ചേര്‍ന്നുള്ള തെക്കു വശത്ത് പുല്‍ത്തകിടി വെച്ചുപിടിപ്പിച്ചതുപോലെ ഇളം പച്ചനിറത്തിലുള്ള പുല്ലുകളും തുമ്പച്ചെടികളും. ഇവയുടെ മറവില്‍ കുളത്തിനു ചുറ്റും കമ്മ്യൂണിസ്റ്റുപച്ചകള്‍ വേരൂന്നി നിന്നുകൊണ്ട് ഒരു രക്ഷാകവചം തീര്‍ത്ത് നിലകൊള്ളുന്നു.

കുളിക്കടവില്‍ എത്തിച്ചേരണമെങ്കില്‍ തന്നെ മൂര്‍ച്ചയേറിയ പുല്ലുകള്‍ വകഞ്ഞു മാറ്റി കമ്മ്യൂണിസ്റ്റ് പച്ചകളുടെ ഇടയിലൂടെ കയറണം. അത്തരം സാഹസപ്രവൃത്തിയിലേര്‍പ്പെട്ടുകൊണ്ടു അമ്മിണിയും അക്കമ്മയും ഓമനയും വേലായുധനും ഒണക്കനും എന്നും രാവിലെ കുളിക്കടവില്‍ എത്തും. നിറം മങ്ങി ഇരുണ്ട വെള്ളത്തിന്റെ അടിയില്‍ കുളത്തിനുള്ള ആഴം എത്രയാണെന്ന് ഗ്രഹിക്കുവാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ തന്നെ അക്കമ്മയും അമ്മിണിയുമെല്ലാം തുണിയലക്കല്‍ യജ്ഞത്തിലേര്‍പ്പെടും. അവര്‍ തുണിയലക്കുന്ന ശബ്ദം ദിഗന്തങ്ങളില്‍ പ്രതിധ്വനിക്കും. പൊട്ടക്കുളത്തില്‍ പോയി മുങ്ങിക്കുളിച്ചാല്‍ ചൊറിയും ചിരങ്ങും അപ്രത്യക്ഷമാവുമെന്നും, തലമുടി ഇടതൂര്‍ന്ന് വളരുമെന്നും മൂര്‍ക്കത്ത് തൊടിയിലെ സരോജനിയമ്മ പറയാറുണ്ട്.

”കുട്ടിങ്ങനെ കുളിമുറിയിലെ രണ്ടുപാട്ട വെള്ളത്തില്‍ കുളിക്കാതെ ആ കൊളത്തിപ്പോയി ഒന്നു മുങ്ങിക്കുളിച്ചേ” ന്ന് അക്കമ്മ നാഴികയ്ക്ക് നാല്പതു വട്ടം പറയും.
അക്കമ്മ പറഞ്ഞതുപോലെ ചെയ്യണമെങ്കില്‍ രാവിലെ വെട്ടം വരുന്നതിനു മുന്‍പെ കുളത്തില്‍ പോകണം. പുലര്‍ച്ചെ തുടങ്ങും വഴി യാത്രക്കാരുടെ ബഹളം. മുച്ചീരി ഗ്രാമത്തില്‍ നിന്ന് വെള്ളാറ കോളനി വഴി കുണ്ടളശ്ശേരിയിലേക്ക് ബസ്സുകയറാന്‍ പോകുന്നവര്‍ ഈ വഴിയിലൂടെയാണ് ബസ്റ്റോപ്പില്‍ എത്തിച്ചേരുന്നത്. ഈ വഴിയാത്രക്കാര്‍ക്ക് കുളം വീക്ഷിച്ചാല്‍ അവിടെ നടക്കുന്ന കുളിയും, അലക്കലും, ചില്ലറ പ്രേമസലാപങ്ങളും ഒക്കെ കാണാം. അക്കമ്മയ്ക്കും, ഓമനയ്ക്കും ഒന്നും അതൊരു പ്രശ്‌നമായിരുന്നില്ല. ഒരു തോര്‍ത്ത് മുണ്ട് മാത്രം അരയില്‍ കെട്ടി കുളി ആരംഭിക്കും. വെള്ളാറക്കളത്തില്‍ നിന്ന് അച്ഛമ്മ സമ്മാനിച്ച ചെറുപയര്‍പൊടി മേലാസകലം തേച്ച് പിടിപ്പിക്കും. അതിനുശേഷം തകൃതിയായി അലക്കല്‍ പ്രക്രിയ ആരംഭിക്കുന്നു. അപ്പുറത്ത് കുളിക്കടവിനെ ചുറ്റിപ്പറ്റിനില്‍ക്കുന്ന പുരുഷപ്രജകളോട് കുടിയിലെ രാത്രി വഴക്ക് വിവരിക്കുന്നതും നിത്യസംഭവമാണ്. ചാത്തിയും ഒണക്കനുമെല്ലാം പോത്തിനെ കുളിപ്പിച്ച് ആട്ടിത്തെളിച്ച് പോകുന്നതുവരെ പൊട്ടക്കുളത്തില്‍ ആള്‍പ്പെരുമാറ്റം കേള്‍ക്കാം. എങ്ങനെയായാലും പൊട്ടക്കുളം ആ നാടിന്റെ ഭാഗം തന്നെയായിരുന്നു.

കുളത്തിനു ചുറ്റും മണ്ണ് ഇടിഞ്ഞ് കുളത്തിന്റെ വൃത്താകൃതിയ്ക്ക് കാലക്രമേണ വന്ന മാറ്റത്തില്‍ അച്ചുമാമയും വല്ല്യച്ഛനും ദുഃഖിതരാണ്. അച്ചുമാമയുടെ മക്കളായ വാസന്തി ഓപ്പോളും, സുന്ദരിയോപ്പോളും കുളക്കടവില്‍ പരന്നൊരു കല്ല് സ്ഥാപിച്ചതോടെയാണ് നാട്ടിലെ അലക്കുകേന്ദ്രമായി പൊട്ടക്കുളം മാറിയത്. പൊട്ടക്കുളത്തില്‍ അലക്കിയ തുണി മുഴുവന്‍ പാടവരമ്പത്ത് ഉണങ്ങാനിടും. അച്ചുമാമയുടെ രണ്ടാമത്തെ മകളായ സുന്ദരിയോപ്പോള്‍ തുണി അലക്കുന്നതിനായി കല്ല് കൊണ്ടിട്ടപ്പോള്‍ എല്ലാവരും ഒറ്റ സ്വരത്തില്‍ പറഞ്ഞൊരു കാര്യമുണ്ട്. ”ബുദ്ധിഭ്രമം സംഭവിച്ചിട്ടില്ല…”
അങ്ങനെ പറയുവാന്‍ കാരണമുണ്ട്. സുന്ദരിയോപ്പോള്‍ ആരോടും ഒന്നും സംസാരിക്കുകയില്ല. ദുഃഖം തളം കെട്ടി നില്‍ക്കുന്ന മുഖം. കോലുപോലെ നീണ്ട മുടിയിഴകള്‍ അഴിച്ചിട്ട് പാടത്തും പറമ്പിലും നടക്കും. എന്തെങ്കിലും ആരെങ്കിലും ചോദിച്ചാല്‍ അവരെ തുറിച്ചുനോക്കുക മാത്രം ചെയ്യും. എന്നും രാവിലെ പൊട്ടക്കുളത്തില്‍ വന്ന് കുളിച്ച് വലിയ പൂക്കളുള്ള സാരി ഉടുക്കും. പാലക്കാട് ചെട്ടിയാര്‍ തുണി വില്‍ക്കാന്‍ വന്നാല്‍ അച്ചുമാമ മക്കള്‍ക്ക് ആണ്ടോടാണ്ട് മൂന്നു സാരി വീതം വാങ്ങിക്കൊടുക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. സുന്ദരിയോപ്പോള്‍ അണിഞ്ഞൊരുങ്ങി നടക്കുന്നത് കണ്ടിട്ടില്ല. കഴുത്തില്‍ നേരിയ നൂലുപോലെയുള്ള ഒരു മാലയുണ്ട്. അടുത്തുപോയി ശ്രദ്ധിച്ചാല്‍ കണ്‍കോണുകളില്‍ ചെറിയ നനവ് പൊടിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാകും.

”സുന്ദരിയോപ്പോള്‍ എന്തിനാ കരേണെ” പലപ്രാവശ്യം ചോദിച്ചിട്ടുണ്ട്. അപ്പൊ കാല്‍മുട്ടുകള്‍ക്കു മുകളില്‍ മുഖം വെച്ച് കൈപിണച്ച് ഒറ്റ ഇരിപ്പാണ്.
ചക്കൂത്തെ ചന്ദ്രേടത്തി ഒരു ദിവസം സുന്ദരിയോപ്പോളെ ശകാരിക്കുന്നതു കണ്ടു.
”ന്താ കുട്ട്യേ…. ഇങ്ങനേം ഉണ്ടോ ഒരു സ്വഭാവം. കുട്ടിയ്ക്ക് ഒരസുഖോം ല്യാന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതല്ലേ… അഹമ്മതി ഇത്രപാടില്ല്യ ട്ടൊ. അച്ചൂന്റെ കഷ്ടം ന്നല്യാണ്ട് ന്താ പറയ്യാ….”
ങ്ങള് സുന്ദരിക്കുട്ടിയെ കരയിക്യാനുള്ള പുറപ്പാടാണോന്ന് ചോദിച്ച് വാസന്തിയോപ്പോള്‍ വന്ന് ചന്ദ്രേടത്തിയെ പിടിച്ചു മാറ്റുന്നതു കണ്ടു.

എന്താണ് സത്യത്തില്‍ സുന്ദരിയോപ്പോളുടെ പ്രശ്‌നം? അറിയാന്‍ കഴിഞ്ഞിട്ടില്ല. ചെറുപ്പത്തില്‍ നിലക്കൊടുവേലി തേടി പുലിയന്‍കുന്ന് കയറിയിറങ്ങിയശേഷമാണ് ഇങ്ങനെയായതെന്ന് അമ്മ പറഞ്ഞറിഞ്ഞിട്ടുണ്ട്. നീലക്കൊടുവേലി തേടി അലഞ്ഞപ്പോള്‍ എന്തോ കണ്ട് പേടിച്ചു പോയതാണെന്നാണ് അച്ചുമാമ പറഞ്ഞത്. ഓണത്തിന് പാട്ടുപാടാന്‍ വന്ന പാണന്‍ കറുമ്പന്‍ പുലിയന്‍ കുന്നിലുള്ള നീലക്കൊടുവേലിയെക്കുറിച്ച് പെരുപ്പിച്ച് പറഞ്ഞതാണത്രെ സുന്ദരിയോപ്പോളെ പുലിയന്‍ കുന്നിലെത്തിച്ചത്. നീലക്കൊടുവേലിയുടെ നീലപൂക്കളും, വേരും അതിന്റെ ഗുണഗണങ്ങളും കറുമ്പന്‍ വിശദീകരിച്ചു കേട്ടപ്പോള്‍ സുന്ദരിയോപ്പോള്‍ക്ക് നീലക്കൊടുവേലി കാണാന്‍ പൂതി മൂത്തു എന്ന് കറുമ്പന്റെ കെട്ടിയോള്‍ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്. കറുമ്പന്‍ ഈ ഭൂമിയിലില്ല. അതിനാല്‍ കറുമ്പനോട് ചോദിക്കാനും കഴിയില്ല.

ഒരു ദിവസം സുന്ദരിയോപ്പോള്‍ അതിരാവിലെ പൊട്ടക്കുളത്തില്‍ തുണി അലക്കുന്നു. വെള്ളം കറുത്തിരുണ്ടിട്ടുണ്ട്. മങ്ങിപ്പഴകിയ പച്ചനിറമുള്ള വെള്ളത്തില്‍ ഒരു സാരി കഷ്ണത്തില്‍ നിന്ന് ചുവന്ന തുള്ളികള്‍ ഇറ്റിറ്റുവീഴുന്നു. ചുവപ്പും പച്ചയും കലര്‍ന്ന് കറുത്തു കൊഴുത്ത വെള്ളം. പൊട്ടക്കുളമാകെ കലങ്ങി മറിഞ്ഞിരിക്കുന്നു. ഒണക്കന്‍ പോത്തിനെ കുളിപ്പിക്കാനായി പൊട്ടക്കുളത്തിലേയ്ക്ക് വരുന്നുണ്ട്.

 

”ന്താത് കുട്ട്യേ… തീണ്ടാരിത്തുണി കുളത്തില്‍ കലക്കരുതെന്ന് എത്രവട്ടം കുട്ടിയോട് പറഞ്ഞിട്ടുണ്ട്.” ഒണക്കന്‍ സുന്ദരിയോപ്പോളോടാണ് പറയുന്നത്.
സുന്ദരിയോപ്പോള്‍ പറമ്പില്‍ ചുറ്റിക്കറങ്ങുമ്പോള്‍ വാസന്തിയോപ്പോളോട് ചോദിച്ചു.
”ന്താത് വാസന്തിയോപ്പോളെ…. ഈ തീണ്ടാരിത്തുണി.”
”കുട്ടി പ്രായമാകുമ്പോ അറിയും. ഇപ്പൊ അതൊന്നും പറഞ്ഞാ മനസ്സിലാവില്യാ.” എന്ന ഉത്തരം തന്ന് വാസന്തിയോപ്പോള്‍ ഒഴിഞ്ഞുമാറി.

പൊട്ടക്കുളം വൃത്തിയാക്കാന്‍ തറവാട്ടിലെ ആരും തയ്യാറായില്ല. മദ്രാസില്‍ കിടക്കുന്ന നന്ദിനിയോപ്പോളാകട്ടെ നാട്ടില്‍ വന്നിട്ട് കുറെ കാലവുമായി. പൊട്ടക്കുളത്തിന്റെ വക്കിടിഞ്ഞ് കുളം തൂര്‍ന്നു പോകുന്നുണ്ടെന്ന പരാതി ഒണക്കനും ചാത്തിയും അച്ഛമ്മയോട് പറയുന്നുമുണ്ട്.
പൊട്ടക്കുളത്തിന്റെ കിടപ്പുവശം കണ്ടിട്ട് അതിന് കൂടുതല്‍ ആയുസ്സില്ലെന്ന് ശങ്കരപ്പണിക്കര്‍ അച്ഛമ്മയോട് സൂചിപ്പിക്കുന്നതും കേട്ടു.

പുലര്‍ച്ചെ ഉണര്‍ന്നപ്പോള്‍ തറവാട്ടില്‍ ആളനക്കമില്ല. തറവാടിന്റെ കിഴക്കെപുറം വരെ നടന്നിട്ടും ആരെയും കാണുന്നില്ല. കോഴിക്കൂട്ടില്‍ കോഴികള്‍ കലപില ശബ്ദം ഉണ്ടാക്കുന്നു. തൊഴുത്തില്‍ നിന്ന് സുന്ദരിപ്പശു അമറുന്നതും കേട്ടു. തന്റെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരുകള്‍ തന്നെയാണ് അച്ഛമ്മ പശുക്കള്‍ക്ക് പോലും ഇട്ടിരിക്കുന്നത്. പുറത്തിറങ്ങിനോക്കുമ്പോള്‍ കമ്മ്യൂണിസ്റ്റുപച്ചകള്‍ പച്ചയ്ക്ക് കത്തുന്ന ഗന്ധം…. പൊട്ടക്കുളത്തിനു ചുറ്റും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു. കമ്മ്യൂണിസ്റ്റുപച്ചകളില്‍ പടര്‍ന്ന തീ പറങ്കിക്കാടുകളിലേക്ക് വ്യാപിക്കുന്നു. എല്ലാവരും ഓടിക്കൂടുന്നുണ്ട്. പൊട്ടക്കുളത്തിനടുത്തെത്തിയപ്പോള്‍ അച്ചുമാമയും വാസന്തിയോപ്പോളും വലിയ വായയില്‍ നിലവിളിക്കുന്നു. എല്ലാവരും ചേര്‍ന്ന് അവരെ പുത്തന്‍ പുരയിലേക്ക് കൊണ്ടുപോകുന്നു… ജ്വലിക്കുന്ന അഗ്നിപ്രഭയില്‍ കുളത്തിലെ ഇരുണ്ടു ചുവന്ന വെള്ളം ഇളകിമറിയുന്നു. അലക്കു കല്ലിനുമുകളില്‍ ഉള്ള സുന്ദരിയോപ്പോളുടെ തീണ്ടാരിത്തുണിയില്‍ നിന്ന് രക്തം തുള്ളിതുള്ളിയായി കുളത്തിലേക്ക് ഇറ്റുവീഴുന്നു.

എവിടെ ആ ദുഃഖം ഘനീഭവിച്ച മുഖം… ആള്‍ക്കൂട്ടത്തില്‍ പരതി… കണ്ടില്ല… ഇതുവരെ പറയാതെ മനസ്സില്‍ ഒളിപ്പിച്ച കാര്യങ്ങള്‍… നീലക്കൊടുവേലിതേടിപ്പോയ യാത്രപോലും…. എല്ലാം എല്ലാം… പൊട്ടക്കുളത്തിനു നടുവില്‍ വലിയ പൂക്കളുള്ള സാരിയില്‍ പൊതിഞ്ഞ നിശ്ചലശരീരം….

ഒണക്കന്‍ കടവിലിരുന്ന് പറയുന്നുണ്ട്. ”ന്നാലും ന്റെ കുട്ട്യേ… തീണ്ടാരിത്തുണി കുളത്തില്‍ കലക്കല്ലേന്ന് കഴിഞ്ഞ മാസം പറഞ്ഞത് ഓര്‍ക്കുമ്പോ… നെഞ്ചിലൊരു വിങ്ങല്….”
സുന്ദരിയോപ്പോളുടെ നഷ്ട സുഗന്ധം പേറിയുള്ള ഓര്‍മ്മകളില്‍ പൊട്ടക്കുളം എന്നും ഒരു കഥാപാത്രമായി തുടരുന്നു. ഇന്ന് പൊട്ടക്കുളത്തിനു ചുറ്റും വാളുപോലെയുള്ള നീണ്ട പുല്ലുകള്‍… കുളത്തില്‍ ഒരു തുള്ളി വെള്ളമില്ലാതെ വിണ്ടു വരണ്ട് കിടക്കുന്നു. കന്നുകാലികളെ കുളിപ്പിക്കാന്‍ ഒണക്കനില്ലാത്ത കടവ്… ഇന്നവിടം നിര്‍ജ്ജീവമായ ഒരു ശ്മശാന ഭൂമിക… മുറിവുണക്കുവാന്‍ കമ്മ്യൂണിസ്റ്റ് പച്ചകളുമില്ല.

നീലക്കൊടുവേലി തേടി പുലിയന്‍ കുന്നിലേക്കുള്ള യാത്രയില്‍ സുന്ദരിയോപ്പോള്‍ക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക?

Tags: പൊട്ടക്കുളംരജനി സുരേഷ്
Share19TweetSendShare

Related Posts

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

വര: ഗിരീഷ്‌ മൂഴിപ്പാടം

തമ്പിക്കെതിരെ ഗൂഢാലോചന ( വീര വേലായുധന്‍ തമ്പി 5)

ആത്മസംഘർഷത്തിലായ ബാലരാമവർമ്മ (വീര വേലായുധന്‍ തമ്പി 4)

താളം

ഒരു വൈറല്‍ ആത്മഹത്യ

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies