Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

കമ്മ്യൂണിസ്റ്റുകളുടെ കഴുത്തില്‍ അഴിമതിയുടെ കയര്‍ മുറുകുന്നു

കെ.വി.രാജശേഖരന്‍

Print Edition: 18 December 2020

ബാലകൃഷ്ണന്റെ കോടിയേരി മോഡലും തോമസ് ഐസക്കിന്റെ കിഫ്ബി മോഡലും പിണറായി വിജയന്റെ സുവര്‍ണ്ണ മോഡലും വഴി, കാമ്പും കഴമ്പുമുള്ളതെല്ലാം കണ്ടവന്‍ കൊണ്ടു പോയിക്കഴിഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റ് കക്ഷിയെ കെട്ടിയെടുത്ത് കുഴിയിലിട്ടു മൂടുകയേ വിജയരാഘവന് ഇനി ചെയ്യാനുള്ളൂ. ഗവേഷണം ചെയ്തത് ഇസ്ലാമിക ചരിത്രമായതുകൊണ്ട് ജിഹാദിന്റെ വഴിമാത്രമാകും ആ സഖാവിന് നടക്കാനെളുപ്പം. അതുകൊണ്ട് വര്‍ഗസമരവും വൈരുദ്ധ്യാത്മക ഭൗതിക വാദവുമൊന്നും പറഞ്ഞ് വിജയരാഘവനൊരു കമ്മ്യൂണിസ്റ്റു തിരിച്ചുവരവിന് വേലയെടുക്കില്ലായെന്ന മനസ്സമാധാനത്തിലാണ് കേരള സമൂഹം. സ്റ്റാലിനിസ്റ്റ് വരട്ടുവാദത്തില്‍ തുടങ്ങി ഫാസിസ്റ്റു പാര്‍ട്ടി സംഘടനയുടെ പ്രഹരശേഷികൊണ്ട് നിലനിന്ന് അവസാനം ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ പ്രഭവകേന്ദ്രമായിമാറി, നശിച്ച, ആ വികല രാഷ്ട്രീയത്തിന്റെ ഭൗതികാവശിഷ്ടം ഇന്നും ബാക്കിയുള്ള കേരളത്തില്‍ നിന്നും കൂടി മയ്യത്തെടുക്കുകയെന്ന ചരിത്രപരമായ അനിവാര്യതയ്ക്ക് നിയോഗിക്കപ്പെട്ട വിജയരാഘവന്‍ വിജയം വരിക്കട്ടെ. അതിനിടെ കോടിയേരിയും പിണറായിയും തോമസ് ഐസക്കും ചേര്‍ന്ന് കാര്യങ്ങള്‍ ഇവിടം വരെ എത്തിച്ചത് എങ്ങനെയാണെന്ന് കേരള ജനത ഓര്‍ത്തുവെക്കുന്നത് ഉപകാരപ്രദമാകും.

പിണറായിയുടെയും കോടിയേരിയുടെയും കുടുംബങ്ങളില്‍ കണ്ട അഴിമതിയിലൂടെയുള്ള വികസന മാതൃകകള്‍ തന്നെയാണ് കിഫ്ബി വഴി തോമസ് ഐസക്ക് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് അഴിമതി സ്ഥാപനവത്കരിക്കുവാന്‍ നടത്തുന്ന കുതന്ത്രങ്ങള്‍ക്കും അടിസ്ഥാന ചട്ടക്കൂട്. ഒന്നുമില്ലാതിരുന്ന പിണറായി കോടിയേരി കുടുംബങ്ങള്‍ കാണക്കാണെ വളരുകയായിരുന്നു. വിലമതിക്കാനാവാത്ത സമ്പദ് സാമ്രാജ്യമാണ് അടച്ച കണ്ണ് തുറക്കാതെ ഭയന്നിരുന്ന കമ്മ്യൂണിസ്റ്റു തറവാട്ടിലെ മറ്റു ശാഖകള്‍ പോലും കണ്ട് കണ്ണ് മഞ്ഞളിച്ചത്. കോടികള്‍ വിലമതിക്കുന്ന വീടുകളും വാഹനങ്ങളും ആഡംബര ജീവിതത്തിന്റെ എല്ലാ ലക്ഷണങ്ങളും കണ്ട് കാശില്ലാത്ത കീശയും ഒട്ടിയവയറുകളും മാത്രം ബാക്കിയുള്ള സാദാ സഖാക്കള്‍ ചോദിക്കുകയാണ് ഇതിനൊക്കെയുള്ള പണം എവിടെ നിന്നുണ്ടായി, എന്ന്! പണം വാരിക്കൂട്ടിയ വഴികള്‍ രണ്ടാകാം. ഒന്ന് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരണ സ്മരണ പോലെ കാശുള്ളവന് വേണ്ട കാര്യങ്ങള്‍ വഴിവിട്ടും നടത്തിക്കൊടുത്ത കൈകള്‍ക്ക് കിട്ടിയ കൂലി. രണ്ടാമത്തേത് അതേ ഇനത്തില്‍ കാര്യം നടത്തുന്നതിന് വാങ്ങിയ കൈക്കൂലിയിനത്തിലെ മുന്‍കൂര്‍ പണം. അച്ഛന്‍ കോടിയേരി പാര്‍ട്ടിയിലെ അധികാരിയായി ഇരിക്കും കാലം ഇതിനൊന്നും കണക്കു ചോദിക്കലുണ്ടാകില്ലെന്നും കിട്ടിയ കാശിന് പകരം നല്‍കിയ വാഗ്ദാനങ്ങള്‍ ചെയ്തു കൊടുത്തില്ലെങ്കിലും ഭൂമിക്കു മുകളില്‍ ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുള്ള ഒരുത്തനും കൊടുത്തത് പുറത്തു പറയുകയോ തിരിച്ചു ചോദിക്കയോ ചെയ്യില്ലെന്നുള്ളതായിരുന്നു കോടിയേരി കുടുംബവികസന മോഡലിന്റെ സവിശേഷത. കുടുംബക്കാരണവര്‍ കോടിയേരി ബാലകൃഷ്ണനാണെങ്കില്‍ താന്‍ കുഴിയെണ്ണാതെ അപ്പം തിന്നുക മാത്രമായിരുന്നുവെന്ന് പറഞ്ഞൊഴിയാമെന്ന ഒഴിവ്കഴിവിന്റെ ബലത്തിലായിരുന്നു നാളിതുവരെ അവിഹിത സമ്പാദ്യത്തിന്റെ ആഡംബരജീവിതം ആസ്വദിച്ചു കഴിഞ്ഞിരുന്നത്. ആ ഒഴിവുകഴിവ് ‘അങ്ങ് പള്ളിയില്‍ ചെന്നു പറഞ്ഞാല്‍ മതിയെന്ന്’ പാര്‍ട്ടി അണികളും പറഞ്ഞു തുടങ്ങിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിയുടെ കൊമ്പത്തു നിന്നും താഴെ ഇറങ്ങേണ്ടിവന്നു. സ്വര്‍ണ്ണ കള്ളക്കടത്തടക്കം പലതിനും ഉത്തരം പറയേണ്ടിവരുമെന്നതിനാല്‍ പിണറായിയും പടിയിറങ്ങാനിനി കാലമേറെ കാത്തിരിക്കേണ്ടാ എന്നതിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്..

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കിഫ്ബിയുടെ
മസാലബോണ്ട് പുറത്തിറക്കല്‍ ചടങ്ങ്‌

പക്ഷേ ‘കിഫ്ബി വികസനത്തിന്റെ’ കള്ളക്കളി അറിയാതെയോ കണ്ടറഞ്ഞിട്ടും അവഗണിച്ചോ കുഴിയെണ്ണാതെ അപ്പം തിന്നാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ നികുതി ദായകര്‍ക്കില്ല. കിഫ്ബിയിലൂടെയെന്ന് പറഞ്ഞ് ഉയര്‍ത്തുന്ന വികസന നേട്ടങ്ങള്‍ നാളെ വരുന്നവര്‍ തിരിച്ചു തന്നുകൊള്ളുമെന്ന് വാക്കും കൊടുത്ത് ഇന്നുള്ളവര്‍ മേടിച്ചു കൂട്ടുന്ന കടത്തിന്റെ ഒരംശം മാത്രമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുണ്ടാകണം. തിരിച്ചടവിന്റെ ഘട്ടമെത്തുമ്പോള്‍ ഐസക്കിനെ പോലെയുള്ളവരുടെ സ്വന്തപ്പെട്ടവര്‍ അമേരിക്കന്‍ പൗരത്വവും നേടി അടിച്ചൂ പൊളിക്കൂകയായിരിക്കുമെന്നും ബാദ്ധ്യത വീട്ടാനുള്ള ഭാരം മുഴുവന്‍ പാവപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ക്കായിരിക്കുമെന്നും ഇപ്പഴേ കണ്ടറിഞ്ഞില്ലെങ്കില്‍ വരും തലമുറകള്‍ വഴിയാധാരമാകും. കിഫ്ബി വഴി വാരിക്കൂട്ടുന്നതില്‍ വേണ്ടത്ര ഊരാളുങ്കല്‍ മോഡല്‍ വഴി ഊറ്റിയെടുക്കുകയാണെന്ന യാഥാര്‍ത്ഥ്യവും ജനങ്ങളറിയണം. (പഞ്ചായത്ത് വാര്‍ഡുകളില്‍ വഴി പണിയുമ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് കോണ്‍ട്രാക്ട് നേടിയിട്ട് പത്തു ലക്ഷത്തിന്റെ പണിയാണെങ്കില്‍ ഒരുലക്ഷമെങ്കിലും വാര്‍ഡുമെമ്പറുടെ പെട്ടിയിലെത്തുന്ന ഏര്‍പ്പാടിനെ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലും നടപ്പില്‍ വരുത്തിയ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് രീതിയാണ് ‘ഊരാളുങ്കല്‍’ മോഡല്‍). അങ്ങനെയൊരു പശ്ചാത്തലത്തില്‍, മേടിച്ചു കൂട്ടുന്ന കടം നാളെ തിരിച്ചു കൊടുക്കുവാന്‍ ബാദ്ധ്യതയുള്ള ഭാവി കേരള ജനസമൂഹത്തിനു വേണ്ടിയാണ് സിഎജി എന്ന ഭരണഘടനാ സ്ഥാപനം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഉരുണ്ടുകളിക്കാതെ ഉത്തരം പറയുവാന്‍ നിവൃത്തിയില്ലാത്ത കുരുക്കിലാണെന്ന ഘട്ടമെത്തിയതുകൊണ്ടാണ് തോമസ് ഐസക്ക് സിഎജിക്കെതിരെ കടന്നാക്രമിക്കുവാനും ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുമുള്ള വഴികള്‍ തേടുന്നത്.

കിഫ്ബി വിഷയം ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ കേരള ധനകാര്യമന്ത്രി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊരു ചോദ്യം എറിഞ്ഞു. കേരള സര്‍ക്കാരിന് പണം കടം വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടോയെന്ന്. പിന്നെ കണ്ടത് പ്രതിപക്ഷനേതാവ് അതിന് മറുപടി കൊടുത്തില്ലായെന്നും പറഞ്ഞ് ധനകാര്യമന്ത്രി പരിഹാസത്തിന്റെ ചിരി വിടര്‍ത്തുന്നതാണ്. അത്ര വലിയ ഒരു ചോദ്യമാണോ അത്? അതിന് ഈ നാട്ടിലെ സാധാരണ ജനം മറുപടി തരും. സംസ്ഥാന സര്‍ക്കാരിന് ധനസമാഹരണത്തിന് സ്വാതന്ത്ര്യമുണ്ട്. ഭരണഘടന ആര്‍ട്ടിക്കിള്‍ 293(1) പ്രകാരം കടം വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മേല്‍ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ബാധകമാണെന്നു മാത്രം. ആ നിയന്ത്രണങ്ങള്‍ ഭരണഘടനാ ശില്പികള്‍ കൂട്ടിച്ചേര്‍ത്തുവെങ്കില്‍ അത് ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കുകയെന്ന ഉദാത്തമായ ലക്ഷ്യത്തിനൂവേണ്ടിയായിരുന്നെന്ന് പൊതുജനങ്ങള്‍ക്ക് ബോദ്ധ്യമൂണ്ട്.

ആ നിയന്ത്രണങ്ങള്‍ മറികടന്ന് കടം വാരിക്കൂട്ടാന്‍ കിഫ്ബിയും മസാലബോണ്ടും ഇറക്കുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്. അത് നിയമസഭയോടും പൊതുജനത്തിനോടും ഭരണഘടനയോടും ഭാരതസര്‍ക്കാരിനോടും എന്തൊക്കെയോ മറച്ചുവെക്കാന്‍ ഉള്ളതുകൊണ്ടാണെന്ന സംശയം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ട്. കൈക്കൂലിയും അഴിമതിയും നടത്തിയുണ്ടാക്കിയ കള്ളപ്പണം വെളുപ്പിച്ച് തിരിച്ചു കൊണ്ടുവരുവാന്‍ വഴിയന്വേഷിക്കുന്നവര്‍ക്ക് ഒരുക്കുന്ന സുരക്ഷിത പാതയായി മാറുകയാണോ കമ്യൂണിസ്റ്റു ഭരണകാലത്ത് കിഫ്ബിയെന്നൂം ബലമായ സംശയം ജനങ്ങള്‍ക്കുണ്ട്. കിഫ്ബിയെ സിഎജിയുടെ സമഗ്ര ഓഡിറ്റിങ്ങിന് വിധേയമാക്കാതെയിരിക്കുവാന്‍ ധനമന്ത്രി പെടുന്ന പാടുകാണുമ്പോള്‍ സംശയം ശതഗുണീഭവിക്കുന്നു. സി&എജി ആക്ട് സെക്ഷന്‍14(1) പ്രകാരം ഭാരത സര്‍ക്കാരിന്റെയോ കേരള സര്‍ക്കാരിന്റെയോ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്ന് കാര്യമായ ഗ്രാന്റോ കടമോ ലഭിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍ ഓഡിറ്റിനുള്ള അധികാരം സിഎജിക്കു ലഭിക്കുന്നു. അതേ സമയം പൊതുവിപണിയില്‍ നിന്ന് മസാലാ ബോണ്ടുപോലെയുള്ള ഉപകരണങ്ങളിലൂടെ കിഫ്ബി പണസമാഹരണം നടത്തുന്നുയെന്നതുകൊണ്ട് സെക്ഷന്‍ 14(1)ന്റെ പരിമിതികള്‍ കടന്ന് സമഗ്ര ഓഡിറ്റിങ്ങിന് വിധേയമാക്കുന്നത് സ്വാഭാവികമായും സംസ്ഥാനത്തിന്റെ പൊതു താത്പര്യം കണക്കിലെടുക്കുമ്പൊള്‍ ആശാവഹമെന്ന് വ്യക്തമാകുന്നു. മടിയില്‍ കനമില്ലാത്ത ഭരണാധികാരികളാണെങ്കില്‍ അതു മനസ്സിലാക്കി സെക്ഷന്‍ 19 അനുസരിച്ച് കിഫ്ബിയുടെ സമഗ്ര ഓഡിറ്റിങ്ങ് നടത്താന്‍ സിഎജിയോട് അങ്ങോട്ട് ആവശ്യപ്പെടുമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അങ്ങനെ അങ്ങോട്ട് ആവശ്യപ്പെടാതിരുന്നതു കൊണ്ടാണ് സെക്ഷന്‍ 20(2) പ്രകാരം സര്‍ക്കാര്‍ പണം കാര്യമായി നല്‍കുന്നതും നിയമപ്രകാരം സിഎജിക്ക് നല്‍കിയിട്ടില്ലാത്തതുമായ സ്ഥാപനങ്ങളുടെ കണക്കുകളും തങ്ങളുടെ ഓഡിറ്റിന് വിധേയമാക്കണമെന്ന നിര്‍ദ്ദേശം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനുള്ള അവകാശം ഉപയോഗിച്ചു കൊണ്ട് സിഎജി കിഫ്ബിയുടെ സമഗ്ര ഓഡിറ്റിങ്ങിനുള്ള നിര്‍ദ്ദേശം ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചത്. അതിന് തടസ്സം പറഞ്ഞുകൊണ്ട് സമഗ്ര ഓഡിറ്റ് ഒഴിവാക്കാന്‍ പാടുപെടുന്ന കേരള ധനകാര്യമന്ത്രിക്ക് എന്താണ് ഭയക്കാനുള്ളതെന്നതാണ് പൊതു സമൂഹത്തില്‍ നിന്നുയരുന്ന സ്വാഭാവിക ചോദ്യം.

കൂട്ടു കുടുംബ സംവിധാനത്തില്‍ തറവാടിനുള്ളില്‍ തന്നെ സ്വതന്ത്രമായി താമസിക്കുന്ന അണുകുടുംബത്തിന് സ്വയം പരിശ്രമത്തിലൂടെയും വിഭവസമാഹരണത്തിലൂടെയും വളര്‍ന്നുയര്‍ന്ന് സ്വന്തം കാര്യം നോക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, ഉത്തരവാദിത്വവുമുണ്ട്. പക്ഷേ വിഭവ സമാഹരണത്തിനുവേണ്ടി കടമെടുക്കുന്നതിന് നിയന്ത്രണങ്ങളും പരിമിതികളും ഏര്‍പ്പെടുത്തുന്നത് തറവാട്ടു നാഥനായ മുത്തച്ഛന് അനിവാര്യമാണെന്നും വരും. അതല്ലെങ്കില്‍ ഓരോ ശാഖയും തോന്നും പടി കടം വാങ്ങുകയും ധൂര്‍ത്തടിക്കുകയും ആരെങ്കിലുമൊക്കെ അടിച്ചു മാറ്റുകയും ചെയ്താല്‍ അവസാനം തറവാട് കുളം തോണ്ടും. ആ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കുടുംബം പോറ്റാന്‍ കഴിവില്ലാത്ത കുടുംബനാഥന്‍ തന്റെ കഴിവില്ലായ്മയും കെടുകാര്യസ്ഥതയും വാങ്ങുന്ന കാശിന് തറവാട്ടു സ്വത്ത് ഈടുകൊടുക്കാന്‍ നിയമപരമായി അവകാശവുമില്ലായ്കയും കാരണം വളഞ്ഞ വഴി തേടുന്നു. അതിനു കണ്ട പുതിയ ഉപായമാണ് മകളെ അണിയിച്ചൊരുക്കി മുന്നില്‍ നിര്‍ത്തി കടം വാങ്ങുക. അങ്ങനെ കിട്ടിയ പണം കൊണ്ട് വീടിനു മോടി പിടിപ്പിക്കുക, പുതിയ വാഹനം വാങ്ങുക, പുതിയ വസ്ത്രങ്ങള്‍ വാങ്ങുക. എന്നുവേണ്ട അച്ഛന്‍ ചോദിച്ചാല്‍ പത്തുരൂപാ തികച്ചാരും കൊടുക്കാത്തിടത്ത് മകളെമുന്നില്‍ നിര്‍ത്തി പതിനായിരങ്ങള്‍ കടം വരുത്തി കുറെയൊക്കെ വീട്ടില്‍ മാറ്റങ്ങള്‍ വരുത്തി കുടുംബാംഗങ്ങളുടെ കണ്ണില്‍ മണ്ണിടുക. അതിലേറെ കുടുംബനാഥന്റെ കീശയിലേക്ക് മാറ്റി സ്വന്തം ഇഷ്ടച്ചിലവുകള്‍ മുട്ടൊന്നും വരുത്താതെ നടത്തി ആഹ്‌ളാദിക്കുക, അര്‍മാദിക്കുക! അതിനിടയിലാണ് കൂട്ടു കുടുംബത്തിലെ മുത്തച്ഛന്‍ കണക്കു നോക്കാന്‍ ചുമതലപ്പെടുത്തിയ ആളേ പറഞ്ഞുവിടുന്നത്. കണക്കപ്പിള്ള കണ്ട കാര്യങ്ങള്‍ ഉള്ളതുപോലെ പറയുന്നു. ‘കാര്യങ്ങള്‍ കുഴയും. ഇങ്ങനെ പോയാല്‍ ഈ കുടുംബം വാങ്ങിക്കൂട്ടുന്ന കടം തിരിച്ചു കൊടുക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥവരും. കടം മേടിച്ചയാളോട് തിരിച്ചടവിന് വഴിയായി വിവരിച്ചു കൊടുത്തിട്ടുള്ളത് തറവാട്ട് വരുമാനത്തിലെ പൊതുവരുമാനത്തിന്റെ ഭാഗമായി മുത്തച്ഛന്‍ തരുന്നതും മറ്റു കുടുംബാംഗങ്ങള്‍ എല്ലുമുറിയെ പണിതുണ്ടാക്കുന്ന, വിയര്‍പ്പു പറ്റി നനഞ്ഞ പണവുമാണ്. കാര്യങ്ങള്‍ കണ്ടിടത്തോളും അതുകൊണ്ടൊന്നൂം തികയില്ല. കടം കൊടുത്തവര്‍ കരുണ കാണിക്കുമെന്ന് കരുതിയിരിക്കേണ്ട. കടം വാങ്ങുന്ന കൈകളുടെ മൃദൂലത പോകും തോറും കടം കൊടുത്തവന്‍ കയ്യില്‍ നിന്ന് കഴുത്തിലേക്ക് പിടിമാറ്റും, പിടിമുറുക്കും. അച്ഛന്‍ നിസ്സഹായനായി കൈമലര്‍ത്തും. കഷ്ടപ്പെട്ട് കിട്ടിയതൊക്കെ അച്ഛനെ ഏല്‍പ്പിച്ച മറ്റു മക്കളും പെട്ടു പോകും. കടം തീര്‍ക്കാന്‍ തറവാട്ടു ഭാഗം കൊടുത്താലും തികഞ്ഞെന്നു വരില്ല. കാര്യങ്ങള്‍ കാലേ കൂട്ടി കണ്ടറിഞ്ഞതുകൊണ്ട് ഈ പണി ഇനി അനുവദിക്കരുതെന്നാണ് കണക്കപ്പിള്ള പറയുന്നത്. എല്ലാത്തിനും ഒരു ചോദ്യോം പറയലുമൊക്കെ വേണമെന്നും. അങ്ങനെ പറയുന്നത് മുത്തച്ഛനും കണക്കപ്പിള്ളയും ചേര്‍ന്ന് താന്‍ കുടുംബം നോക്കുന്നത് തടയാനാണെന്നാണ് അച്ഛന്റെ പരാതി. കട്ടതാണേലെന്താ കടം മേടിച്ചതാണേലെന്താ വീടു ഞാന്‍ പെയിന്റടിച്ചില്ലേ പുതിയ വാഹനം വാങ്ങിച്ചില്ലേ നിങ്ങളോരോരുത്തര്‍ക്കും ഐസ്‌ക്രീം വാങ്ങിച്ചു തന്നില്ലേ, അവലോസുണ്ട വാങ്ങിച്ചു തന്നില്ലേ എന്നൊക്കെയാണ് അച്ഛന്റെ ന്യായം. അതുകൊണ്ട് തിന്നോണ്ടിരിക്കുന്നവനും കുടീച്ചോണ്ടിരിക്കുന്നവനും എന്നോടൊപ്പം വരൂ കണക്കപ്പിള്ളയുടെ കാലുതല്ലിയൊടിക്കാം, മുത്തച്ഛന്റെ മുതുകിടിച്ചു നിരത്താം എന്ന് വിളിച്ചൂ കൂകുന്നയാളുടെ നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു കേരളത്തിന്റെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്.

മറ്റൊരു കാര്യം. സിഎജി വടിവെട്ടിയതേയുള്ളു, വിളിച്ചു ചോദിച്ചതേയുള്ളു. കരഞ്ഞോണ്ട് ഓടേണ്ട നേരമായിട്ടില്ല. വിളിച്ചു കൂകി ആളേ കൂട്ടി തിരിച്ചു തല്ലാന്‍ നോക്കുന്നത് അപകടകരമാകും, നാട്ടുകാരുടെയും തല്ലു കൊള്ളേണ്ടിവരും. കക്കാന്‍ തുടങ്ങിയവനെ കയ്യോടെ പിടിച്ചപ്പോള്‍ നിക്കാന്‍ നടത്തിയ അഭ്യാസമായിരുന്നീ വിളിച്ചു കൂകല്‍ എന്ന് ഓടിക്കൂടുന്നവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അവര്‍ വട്ടമിട്ടു തല്ലുമെന്നും പിടിക്കാന്‍ വന്ന പോലീസിന് പണിയെളുപ്പമാകുമെന്നും അതിബുദ്ധി കാട്ടുന്നവര്‍ തിരിച്ചറിയണം. സിഎജിയുടെ കരട് റിപ്പോര്‍ട്ടിനെയാണ് താന്‍ കടന്നാക്രമിക്കുന്നതെന്നാണ് ധനകാര്യമന്ത്രിയുടെ പക്ഷം. കരട് റിപ്പോര്‍ട്ടു കിട്ടിയാല്‍ വിശദീകരണം കൊടുത്ത് കാത്തിരിക്കുകയല്ലേ വേണ്ടത്? വിശദീകരണങ്ങള്‍ കേട്ട്, പരിഗണിച്ച ശേഷം പരാമര്‍ശങ്ങളില്‍ ഒഴിവാക്കലുകളോ തിരുത്തലുകളോ വരുത്തി, തയ്യാറാക്കുന്ന അവസാന റിപ്പോര്‍ട്ട് ലഭിച്ചശേഷം ആദ്യം നിയമസഭയ്ക്ക് സമര്‍പ്പിക്കുന്നതല്ലേ നിലവിലുള്ള നടപടിക്രമം? അതല്ല നടപടിക്രമത്തിന് വില കൊടുക്കേണ്ടായെന്നാണെങ്കില്‍ കേരള നിയമസഭയുടെ എത്തിക്‌സ് കമ്മറ്റി എന്‍ഫോഴ്‌സ്‌മെന്റിനയച്ച നോട്ടീസിനെ ധനകാര്യമന്ത്രി തള്ളിപ്പറയുമോ?

നിയമവും സാങ്കേതിക പ്രശ്‌നങ്ങളും എല്ലാം കൂട്ടി പിരിച്ച കയറുകൊണ്ട് സമൂഹത്തിന്റെ വാ മൂടിക്കെട്ടാനാണ് സാമ്പത്തിക ശാസ്ത്രജ്ഞനായ ധനകാര്യമന്ത്രി പെടാപ്പാട് പെടുന്നത്. പുതിയ പാര്‍ട്ടി സെക്രട്ടറി വിജയരാഘവന്റെ വാക്കുകള്‍ ഉപയോഗിച്ചാല്‍ സഖാവ് ഐസക്കിന്റെ വാദങ്ങള്‍ കേവലം തര്‍ക്കശാസ്ത്രപരമായ തര്‍ക്കുത്തരങ്ങളാണെന്നും യുക്തിഭദ്രമല്ലെന്നും അതുകൊണ്ടു തന്നെ ഗൗരവതരമായ പരിഗണനയ്ക്ക് അര്‍ഹതയുള്ളതല്ലായെന്നും പറയേണ്ടിവരും. ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന ബാദ്ധ്യതകളില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒളിച്ചോടരുതെന്ന് ഓര്‍മ്മിപ്പിച്ചതിനോട് ഡോ.തോമസ് ഐസക്ക് പ്രതികരിച്ച ഭാഷ തന്നെ രാജ്യവ്യാപകമായ പ്രതിഷേധം അര്‍ഹിക്കുന്നതാണ്. ‘അതൊക്കെയങ്ങ് വടക്കേ ഇന്‍ഡ്യയില്‍ പറഞ്ഞാല്‍ മതിയെന്നാണ്’ ഐസക്ക് സഖാവ് വിളിച്ചു കൂകിയത്. സഖാവിന് വത്തിക്കാനും പാകിസ്ഥാനും വടക്കന്‍ കൊറിയയും പാകിസ്ഥാനുമായിരിക്കും വേണ്ടപ്പെട്ടയിടങ്ങള്‍. വടക്കെന്നോ തെക്കെന്നോ കിഴക്കെന്നോ പടിഞ്ഞാറെന്നോ കണക്കാക്കാതെ ഭാരതത്തെയാകെ നെഞ്ചിലേറ്റുന്ന ദേശീയ ബോധമുള്ള ഒരു ജനതയിവിടെയുണ്ടെന്ന് അദ്ദേഹം മറക്കാതിരിക്കയാകും നല്ലത്. ചൈനയുടെയും പാകിസ്ഥാന്റെയും നേരിട്ടുള്ള ആക്രമണങ്ങളുടെ ദുരിതം അനുഭവിച്ചിട്ടുള്ള ജനങ്ങള്‍ ശത്രുരാജ്യങ്ങളുടെ ചാരപ്പണിയുമായി നടക്കുന്ന കമ്മ്യൂണിസ്റ്റുകാരെ അങ്ങോട്ടടുപ്പിക്കുന്നില്ലെങ്കില്‍ അവര്‍ നിങ്ങളെ തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് മനസ്സിലാക്കി പറ്റുമെങ്കില്‍ സ്വയം തിരുത്തുക. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് ചന്ദ്രശേഖരന്റെ കേസിന് കെപിസിസി സെക്രട്ടറി മാത്യു കുഴല്‍ നാടന്‍ വക്കാലത്തെടുത്തതും തോമസ്സ് ഐസക്കിന് അത്രയ്ക്കങ്ങോട്ട് പിടിച്ചിട്ടില്ല. അവിടെ ഒരു കോണ്‍ഗ്രസ്സ് ബിജെപി ബന്ധമാണ് അദ്ദേഹം ആരോപിക്കുന്നത്. ഒരു പാര്‍ട്ടിയില്‍ പെട്ട വക്കീല്‍ മറ്റൊരു പാര്‍ട്ടിക്കാരന്റെയും കേസെടുക്കരുതു പോലും! അങ്ങനെയെങ്കില്‍ മാറാട് കേസില്‍ പ്രതികളുടെ പക്ഷത്തുനിന്ന് പരേതനായ കമ്മ്യൂണിസ്റ്റ് നേതാവ് അഡ്വക്കേറ്റ് ജനാര്‍ദ്ദന കുറുപ്പ് ഹാജരായിരുന്നത് പാര്‍ട്ടിയും കൊലപാതകികളും ഒരേ തൂവല്‍ പക്ഷികളായിട്ടായിരുന്നൂയെന്ന് ഐസക്ക് സഖാവ് കുറ്റ സമ്മതം നടത്തുമെന്ന് പ്രതീക്ഷിക്കട്ടേ?

Share11TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies