സംസ്ഥാന ഭരണകൂടം അടിയന്തരാവസ്ഥയെയും വെല്ലുന്ന പത്ര മാരണ നിയമത്തിലൂടെയോ സംവിധാനത്തിലൂടെയോ കടന്നുപോവുകയാണ്. അടിയന്തിരാവസ്ഥയില്‍ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ഏതൊക്കെ വാര്‍ത്തകള്‍ പോകണമെന്നും പോകണ്ടായെന്നും പി ആര്‍ ഡിയിലെ ഗുമസ്തന്മാര്‍ തീരുമാനിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. കേരളകൗമുദി ദിനപത്രം അന്ന് മുഖപ്രസംഗത്തിന്റെ കോളം ഒഴിച്ചിട്ട് പ്രതിഷേധിച്ചു. ജന്മഭൂമി അടച്ചുപൂട്ടി. കേസരിയും ഒരു ഇടവേള നിര്‍ത്തിവെക്കേണ്ടിവന്നു. വി.എം. കൊറാത്ത് അടക്കമുള്ള വരേണ്യരായ പത്രപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധം പ്രകടിപ്പിച്ചു. മാതൃഭൂമിയിലെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന പി.രാജന്‍ ഇന്ദിരയുടെ അടിയന്തിരം എന്ന ലഘുലേഖ എഴുതി അത് പരിഭാഷപ്പെടുത്തി ഇന്ദിരാഗാന്ധിക്ക് അയച്ച് മിസ അനുസരിച്ച് 19 മാസം ജയിലില്‍ കിടന്നു. അന്ന് കരുണാകരന്റെ പോലീസിന്റെ തല്ല് കിട്ടി എന്നുപറഞ്ഞ് ഊറ്റം കൊള്ളുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായുള്ള സംസ്ഥാനമാണ് കേരളം. ഘടകകക്ഷിയിലെ നേതാവായ പന്ന്യന്‍ രവീന്ദ്രന്‍ അന്നത്തെ പ്രതിഷേധത്തിന്റെ ഭാഗമായി വളര്‍ത്തിയ മുടി ഇപ്പോഴും വെട്ടിയിട്ടില്ല, കെട്ടിയിട്ടുമില്ല.
ഇന്ന് പിണറായി വിജയന്റെ ഭരണകാലത്താണ് കേരളത്തിലെ പത്രമാധ്യമങ്ങള്‍ എഴുതുന്ന വാര്‍ത്തകളുടെ സത്യന്ധതയും സുതാര്യതയും പരിശോധിക്കാന്‍ പി ആര്‍ ഡിയിലെ ഗുമസ്തന്മാരെ വെച്ചിട്ട് ഒരു സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ തുടക്കകാലത്ത് ഇല്ലാതിരുന്ന ജീര്‍ണ്ണതകള്‍ ഇന്ന് സമസ്ത മേഖലകളെയും ഗ്രസിച്ചിരിക്കുന്നു. പിണറായിയുടെ ശുഭ്രവസ്ത്രം തനി കറുപ്പായി മാറിയിരിക്കുന്നു. ശബരിമലയ്ക്കുള്ള കറുപ്പ് വ്രതശുദ്ധിയുടേതാണെങ്കില്‍ പിണറായിയുടെ വസ്ത്രം കറുക്കുന്നത് അഴിമതിയുടെയും ജീര്‍ണ്ണതയുടെയും വൈരനിര്യാതന ബുദ്ധിയുടെയും ഒക്കെ ഇന്ധനപ്പുകയുടെ കരിപിടിച്ചാണ്. സംസ്ഥാന സര്‍ക്കാരിന് എതിരെ എഴുതുന്ന എല്ലാ വാര്‍ത്തകളും അസത്യമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ‘ഫേയ്ക്ക്’ എന്ന സാക്ഷ്യപത്രത്തിലൂടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണവിലാസം പത്രപ്രവര്‍ത്തകരെ വെച്ചിരിക്കുന്നത്. മലയാളത്തിലെ ഏതെങ്കിലും പത്രത്തിലോ ചാനലിലോ വരുന്ന വാര്‍ത്ത ശരിയാണോ തെറ്റാണോ, സത്യമാണോ അസത്യമാണോ എന്നൊക്കെ വിലയിരുത്താന്‍ യോഗ്യതയുള്ള ആരാണ് ഈ സമിതിയില്‍ ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വൈകുന്നേരം ആറുമണിക്ക് വാളില്ലാതെ വെളിച്ചപ്പാട് തുള്ളുന്ന മുഖ്യന് ഇതിന്റെ സുതാര്യതയെങ്കിലും ഉറപ്പാക്കാന്‍ കഴിയണം. നിലവാരമുള്ള, കൊള്ളാവുന്ന ഏതെങ്കിലും പത്രത്തിലോ ചാനലിലോ പ്രവര്‍ത്തിച്ച പരിചയമുള്ള ഏതെങ്കിലും ഒരു പത്രപ്രവര്‍ത്തകനെ ഇത്തരം വിലയിരുത്തലിന് നിയോഗിച്ചാല്‍ അതിന് അന്തസ്സ് ഉണ്ടാകും. പാര്‍ട്ടി പത്രമാണെങ്കിലും ദേശാഭിമാനിയിലെ പോലും പത്രപ്രവര്‍ത്തകര്‍ ഇമ്മാതിരി ഉഡായിപ്പിന് മുഖ്യമന്ത്രിക്ക് കൂട്ടു നില്‍ക്കുമെന്ന് കരുതാനാകില്ല. ഊരിപ്പിടിച്ച വാളിന്റെയും കത്തിയുടെയും അടിയന്തിരാവസ്ഥയിലെ മര്‍ദ്ദനത്തിന്റെയും കണക്ക് പറയുന്ന പിണറായിക്ക് ഇത്തരം നടപടികളിലൂടെ ആ പൊള്ളയായ വാദം ഉന്നയിക്കാനുള്ള അവകാശം പോലും ഇല്ലാതാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പലപ്പോഴും പത്രസമ്മേളനങ്ങളില്‍ പത്രപ്രവര്‍ത്തകരെ ഉപദേശിക്കാറുള്ള ഒരു വാചകമുണ്ട്, ‘മര്യാദ കാണിക്കണം.’ അതുതന്നെയാണ് കേരളത്തിന് അങ്ങയോട് പറയാനുള്ളത്.
തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്ന പത്രപ്രവര്‍ത്തകരെ അപ്പോള്‍ തന്നെ അടുത്തു നില്‍ക്കുന്ന സഫാരി സ്യൂട്ടുധാരികളായ അംഗരക്ഷകരായ ഗുണ്ടകള്‍ തുറിച്ചു നോക്കുമായിരുന്നു. ചിലരെയൊക്കെ ഒറ്റയ്ക്കും തെറ്റയ്ക്കും ഭീഷണിപ്പെടുത്തലും ഉണ്ടായിട്ടുണ്ട്. അതിനെയും അന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ അതിജീവിച്ചതാണ്. ‘അമ്മ’ വരുന്നതു വരെ പത്രസമ്മേളനം നടത്തുന്ന ഹാളിനു പുറത്ത് പത്രപ്രവര്‍ത്തകര്‍ കൊടുംവെയിലില്‍ നില്‍ക്കേണ്ട അവസ്ഥയുണ്ടായിരുന്നു. രാജഭരണകാലത്ത് പോലും ഇല്ലാതിരുന്ന അനുഭവങ്ങളാണ് അന്ന് തമിഴ്‌നാട്ടില്‍ ഉണ്ടായത്. പിന്നീട് ജയലളിത ഒത്തിരി മാറി. ആ മാറ്റവും അവരുടെ പതനവും തോഴി ജയിലില്‍ എത്തിയതും ഒക്കെ നമ്മള്‍ കണ്ടു. ഊരിപ്പിടിച്ച വാളും കത്തിയും ഒക്കെ ഇപ്പോഴും മനസ്സിലിട്ട് ഉരുട്ടി നടക്കുന്ന പാര്‍ട്ടിക്കാര്‍ അതില്‍ നിന്നും പാഠം പഠിച്ചില്ല. എന്താണ് ഇപ്പോള്‍ ഇതൊക്കെ പറയാനുള്ള കാരണമെന്ന് ചോദിച്ചാല്‍ അത് ഇടതുപക്ഷ സൈബര്‍ ഗുണ്ടകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അടുത്തിടെ നടത്തിയ അതിനിന്ദ്യമായ ആക്രമണമാണ്.
സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന്‍ ഇടപാടിലും മുഖ്യമന്ത്രിയുടെ ഓഫീസിനെ ചൂണ്ടിക്കാട്ടിയതോ ബന്ധങ്ങള്‍ പുറത്തു കൊണ്ടുവന്നതോ മാധ്യമങ്ങളല്ല. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നു എന്നത് സത്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിപ്പുകേടും അനാസ്ഥയും കാര്യങ്ങളിന്മേലുള്ള നിയന്ത്രണക്കുറവുമാണ് താരതമ്യേന സത്യസന്ധനും നല്ലവനുമായ എം. ശിവശങ്കര്‍ എന്ന ഉദ്യോഗസ്ഥനെ ഒരു വിത്തുകാളയും മദ്യമദിരാക്ഷി കുമാരനുമാക്കി മാറ്റി മറിച്ചത്. അല്ലറ ചില്ലറ തരികിടകളൊക്കെ ഉണ്ടായിരുന്നെങ്കിലും പണ്ടൊന്നും ശിവശങ്കരന്‍ ഇങ്ങനെയായിരുന്നില്ല. വിദ്യാഭ്യാസ വകുപ്പിലും വൈദ്യുതി ബോര്‍ഡിലും ഒക്കെ ഇരിക്കുമ്പോള്‍ മികച്ച ഭരണാധികാരിയും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയതിനുശേഷം അദ്ദേഹം ഇങ്ങനെയൊക്കെ ആയെങ്കില്‍ അതിന്റെ ഉത്തരവാദി ആരാണ്? ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട’ എന്നാണ് ചൊല്ല്. പക്ഷേ, പിണറായി ചെയ്തത് ചങ്ങാതിയെ വഷളാക്കാന്‍ വേണ്ടി എല്ലാ സാധ്യതകളും തുറന്നിട്ടുകൊടുക്കുകയായിരുന്നു. കള്ളക്കടത്തിന്റെയും ലൈഫ് മിഷന്റെയും സ്പ്രിംഗ്ലറിന്റെയും കെ-ഫോണിന്റെയും ഇലക്ട്രിക് ബസ്സിന്റെയും ഒക്കെ കോഴപ്പണം ഉദ്യോഗസ്ഥര്‍ മാത്രം പങ്കിട്ടു എന്നും ഇടനിലക്കാരില്‍ മാത്രമാണ് പോയതെന്നും വിശ്വസിക്കാന്‍ അച്യുതാനന്ദനെ സാക്ഷി നിര്‍ത്തി പറയട്ടെ, അരിയാഹാരം കഴിക്കുന്ന ആര്‍ക്കും കഴിയില്ല.
ഇക്കാര്യം വാര്‍ത്തകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്ന അല്ലെങ്കില്‍ അവതാരകരായി അവതരിപ്പിക്കേണ്ടി വന്ന ഹതഭാഗ്യരാണ് കെ.ജി. കമലേഷും നിഷാ പുരുഷോത്തമനും സിന്ധു സൂര്യകുമാറും ഒക്കെ. ഇവരാരും രാഷ്ട്രീയമില്ലാത്ത, നൂറു ശതമാനം സത്യം മാത്രം പറയുന്ന, പക്ഷപാതമില്ലാത്ത പത്രപ്രവര്‍ത്തകരാണ് എന്ന അഭിപ്രായമൊന്നും ഇല്ല. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണ മുഖവും നമ്മള്‍ കണ്ടിട്ടുണ്ട്. ദേശീയ പ്രതീകങ്ങളേയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രഭരണത്തെയും ഇല്ലാക്കഥകളുണ്ടാക്കി അപഹസിച്ചിട്ടുണ്ട്. അത്തരം പത്രപ്രവര്‍ത്തകരും കേരളത്തിലുണ്ട്. പക്ഷേ, അന്നാരും ഇങ്ങനെ കുടുംബങ്ങളെ വേട്ടയാടി സൈബര്‍ ഗുണ്ടായിസം കാട്ടിയിട്ടില്ല. ഇവരില്‍ പലരെയും നിലപാടുകളുടെ പേരില്‍ വിമര്‍ശിച്ചിട്ടുണ്ടാകും. വസ്തുതകള്‍ നിരത്തി ഖണ്ഡിച്ചിട്ടുണ്ടാകും. സത്യങ്ങള്‍ തുറന്നുപറഞ്ഞ് പരിഹസിച്ചിട്ടുണ്ടാകും. എന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ ചെയ്തത് അതിനിന്ദ്യമാണ്. കെ.ജി.കമലേഷും ഭാര്യ പ്രജുലയും തമ്മില്‍ വേര്‍പിരിയാന്‍ പോകുന്നു, നിഷ പുരുഷോത്തമന്‍ വിവാഹബന്ധം വേര്‍പെടുത്തുന്നു തുടങ്ങി സി.പി.എം സൈബര്‍ സഖാക്കള്‍ നിരത്തിയ വാര്‍ത്തകള്‍, കമന്റുകള്‍, ട്രോളുകള്‍ എന്നിവ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തിന് നിരക്കുന്നതാണോ? ഇതെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പല ദിവസവും തുടരെ ഉന്നയിക്കപ്പെട്ടെങ്കിലും അതിനെ തള്ളിപ്പറയാനുള്ള മാന്യത പോലും മുഖ്യമന്ത്രി കാട്ടിയില്ല. ഈ തരത്തില്‍ പോസ്റ്റിട്ട ദേശാഭിമാനി ജീവനക്കാരനെതിരെ മുന്‍ എം.പി പി. രാജീവ് ദേശാഭിമാനി പത്രാധിപര്‍ എന്ന നിലയില്‍ നടപടിയെടുത്തു. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പേരില്‍ നല്ല പെരുമാറ്റം കൊണ്ട് ശ്രദ്ധേയനായിരുന്നു രാജീവ്. ആ മാന്യത എന്തുകൊണ്ടാണ് പിണറായി കാണിക്കാതിരുന്നത്?
ഇതേ പത്രപ്രവര്‍ത്തകര്‍ തന്നെയല്ലേ, പിണറായി അടക്കമുള്ളവര്‍ ഉന്നയിച്ച ബാര്‍കോഴ കേസും സരിത കേസും ഒക്കെ വാര്‍ത്തയാക്കി ഉമ്മന്‍ ചാണ്ടിയെയും മറ്റ് യു ഡി എഫ് നേതാക്കളെയും ചെളി വാരിയെറിഞ്ഞത്. അവര്‍ക്കില്ലാത്ത എന്ത് അവകാശവും മഹത്വവുമാണ് പിണറായിക്കും ഒപ്പമുള്ള മന്ത്രിമാര്‍ക്കും ഉള്ളത്? മാധ്യമങ്ങളുടെ വായടയ്ക്കാന്‍ റിപ്പോര്‍ട്ടര്‍മാരുടെ കുടുംബക്കാരെ പോലും ചെളിവാരി എറിയുന്ന ഈ പുത്തന്‍ തന്ത്രം ബൂമറാങ് ആയി ഈ സര്‍ക്കാരിനു നേരെ തന്നെ തിരിച്ചുവരും. സരിത സ്വപ്‌നയായി തിരിച്ചെത്തിയതു പോലെ.